india
ഉത്തരാഖണ്ഡിൽ പെൺകുട്ടിയെ കാണാതായി; ലവ് ജിഹാദ് ആരോപിച്ച് മുസ്‌ലിം കടകൾ അടിച്ച് തകർത്ത് തീവ്രഹിന്ദുത്വ വാദികൾ
ഒക്‌ടോബർ 29 ചൊവ്വാഴ്ച തെഹ്‌രിയിലെ കീർത്തിനഗർ പ്രദേശത്ത് ഒരു കൗമാരക്കാരിയെ കാണാതായതിനെ തുടർന്ന് രോഷാകുലരായ നാട്ടുകാർ മുസ്‌ലിം സമുദായത്തിൽ പെട്ട യുവാവിന്റെ കട അടിച്ച് തകർക്കുകയായിരുന്നു.
ഉത്തരാഖണ്ഡിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് ലവ് ജിഹാദ് ആരോപിച്ച് മുസ്‌ലിം സമുദായക്കാരുടെ കടകൾ അടിച്ച് തകർത്ത് തീവ്രഹിന്ദുത്വ വാദികൾ. ഒക്‌ടോബർ 29 ചൊവ്വാഴ്ച തെഹ്‌രിയിലെ കീർത്തിനഗർ പ്രദേശത്ത് ഒരു കൗമാരക്കാരിയെ കാണാതായതിനെ തുടർന്ന് രോഷാകുലരായ നാട്ടുകാർ മുസ്‌ലിം സമുദായത്തിൽ പെട്ട യുവാവിന്റെ കട അടിച്ച് തകർക്കുകയായിരുന്നു.
മതപരിവർത്തനവും ലൗ ജിഹാദുമാണ് പെൺകുട്ടിയുടെ തിരോധാനത്തിന് പിന്നിലെന്ന് നാട്ടുകാരിൽ ചിലർ ആരോപിച്ചു. തുടർന്നാണ് ആക്രമണം നടത്തിയത്. കൗമാരക്കാരിയെ കണ്ടെത്തി തിരോധാനത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ചൊവ്വാഴ്ച കീർത്തിനഗർ മാർക്കറ്റ് പരിസരത്ത് നാട്ടുകാർ പ്രതിഷേധിച്ചു.
പെൺകുട്ടിയുടെ തിരോധാനത്തിൽ പങ്കുണ്ടെന്ന് സംശയിച്ച് നാട്ടുകാർ മുസ്‌ലിം സമുദായത്തിൽ പെട്ടവരുടെ കടകൾ അടിച്ച് തകർക്കുകയായിരുന്നു.തുടർന്ന് കീർത്തിനഗർ മെയിൻ മാർക്കറ്റിൽ നിന്ന് ജഖാനിയിലേക്ക് റാലി നടത്തി. പ്രതിഷേധങ്ങൾക്കിടെ മാർക്കറ്റ് പരിസരത്ത് കനത്ത പോലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മതപരിവർത്തനം ചെയ്യുന്നതിനായി ഗൂഢാലോചന നടത്തി വഴിതെറ്റിക്കുകയായിരുന്നുവെന്ന് ബി.ജെ.പി നേതാവ് ലഖ്പത് ഭണ്ഡാരി ആരോപിച്ചു. ഇതിനെ തുടർന്നാണ് ആക്രമണം ഉണ്ടായത്.
ബാർബർ ഷോപ്പ് നടത്തുന്ന യുവാവ് ഒളിവിലാണെന്നും വീട്ടിൽ നിന്ന് കാണാതായ കൗമാരക്കാരിയെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ലെന്നും ലഖ്പത് ഭണ്ഡാരി പറഞ്ഞു.
പിന്നാലെ ബിജ്‌നോർ ജില്ലയിലെ നജിബാബാദ് നിവാസിയായ സൽമാൻ എന്ന യുവാവിനെതിരെ കേസ് എടുക്കുകയും ചെയ്തിട്ടുണ്ട്. ഉത്തരാഖണ്ഡ് മതസ്വാതന്ത്ര്യ നിയമപ്രകാരവും പോക്‌സോ നിയമപ്രകാരവുമാണ് യുവാവിനെതിരെ കേസ് എടുത്തിരിക്കുന്നത്.
കാണാതായ പതിനാറുകാരിയുടെ മാതാപിതാക്കൾ ബാർബർ ജോലി ചെയ്യുന്ന സൽമാനെതിരെ പരാതി നൽകിയതിന് മണിക്കൂറുകൾക്ക് ശേഷമാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സൽമാൻ പീഡിപ്പിക്കുകയും ഇസ്‌ലാം മതം സ്വീകരിക്കാൻ നിർബന്ധിക്കുകയുമായിരുന്നെന്ന് പെൺകുട്ടിയുടെ കുടുംബം പരാതിപ്പെട്ടു.
india
കുട്ടികളെ കൊണ്ട് കാലു തിരുമിച്ചു; ആന്ധ്രയില്‍ അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍
കസേരയിലിരുന്ന അധ്യാപികയുടെ കാല്‍ നിലത്തിരുന്ന കുട്ടികള്‍ തിരുമി കൊടുക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
ആന്ധ്രാപ്രദേശില്‍ ക്ലാസ്മുറിയില്‍ വച്ച് കുട്ടികളെ കൊണ്ട് കാലു തിരുമിച്ച സംഭവത്തില്‍ അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍. കസേരയിലിരുന്ന അധ്യാപികയുടെ കാല്‍ നിലത്തിരുന്ന കുട്ടികള്‍ തിരുമി കൊടുക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ശ്രീകാകുളം മെലിയാപ്പുട്ടിയിലെ ബന്ദപ്പള്ളി ഗേള്‍സ് ട്രൈബല്‍ ആശ്രമം സ്‌കൂളിലാണ് സംഭവം.
അധ്യാപികയെ കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയാണ് സസ്‌പെന്‍ഡ് ചെയ്തത്. വകുപ്പ് തല അന്വേഷണം അവസാനിക്കുന്നത് വരെയാണ് സസ്‌പെന്‍ഷന്‍. കുട്ടികളെ കൊണ്ട് കാലു തിരുമിച്ചതിന്റെ തലേ ദിവസം തെന്നി വീണെന്നും ഇതേ തുടര്‍ന്ന് കാല്‍മുട്ടിനു കടുത്ത വേദനയായിരുന്നുവെന്നും അധ്യാപിക പറയുന്നു. വേദനയുടെ വിവരം അറിഞ്ഞ് കുട്ടികള്‍ സ്വയമേ വേദന മാറ്റാന്‍ സഹായിച്ചതാണെന്നാണ് കാരണം കാണിക്കല്‍ നോട്ടിസിനു അധ്യാപിക നല്‍കിയ മറുപടി.
india
കര്‍ണാടക കോണ്‍ഗ്രസ് എംഎല്‍എ എച്ച്.വൈ മേട്ടി അന്തരിച്ചു
ശ്വാസകോശ സംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
കര്‍ണാടക കോണ്‍ഗ്രസ് മുന്‍ മന്ത്രിയും ബാഗല്‍കോട്ട് എംഎല്‍എയുമായ എച്ച്.വൈ മേട്ടി (79) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച ഉച്ചകഴിഞ്ഞ് അന്ത്യകര്‍മങ്ങള്‍ നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
2013ല്‍ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് മന്ത്രിസഭയില്‍ എക്‌സൈസ് മന്ത്രിയായിരുന്നു മേട്ടി. മുഖ്യമന്ത്രി സിദ്ധരാമയ്യ ആശുപത്രിയിലെത്തി മേട്ടിക്ക് അന്ത്യാഞ്ജലിയര്‍പ്പിച്ചു. ദീര്‍ഘകാലം പൊതുരംഗത്ത് പ്രവര്‍ത്തിച്ച മേട്ടി ജനപക്ഷ രാഷ്ട്രീയത്തിന്റെ വക്താവായിരുന്നുവെന്ന് സിദ്ധരാമയ്യ അനുസ്മരിച്ചു.
india
സുഡാനില്‍ രക്തച്ചൊരിച്ചില്‍: എല്‍ ഫാഷര്‍ നഗരം ആര്‍.എസ്.എഫ് പിടിച്ചെടുത്തു, ആയിരങ്ങള്‍ കൊല്ലപ്പെട്ടു
2000ഓളം പേര്‍ കൊല്ലപ്പെട്ടതായും, 60,000 പേര്‍ കാണാതായതായും വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
ഖാര്‍ത്തും: ആഭ്യന്തര യുദ്ധം ഭീഷണിയാകുന്ന സുഡാനില്‍ കൂട്ടക്കൊലപാതകങ്ങള്‍. വടക്കന്‍ ഡാര്‍ഫറിലെ തലസ്ഥാനമായ എല്‍ ഫാഷര്‍ നഗരം അര്‍ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സസ് സര്‍ക്കാര്‍ സേനയില്‍ നിന്ന് പിടിച്ചെടുത്തതോടെ സ്ഥിതിഗതികള്‍ അതീവ രൂക്ഷമായി.
സുഡാന്‍ സര്‍ക്കാരിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം, 2000ഓളം പേര്‍ കൊല്ലപ്പെട്ടതായും, 60,000 പേര്‍ കാണാതായതായും വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍, യഥാര്‍ത്ഥ മരണസംഖ്യ ഇതിലും കൂടുതലാണെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
അന്താരാഷ്ട്ര ഏജന്‍സികള്‍ വ്യക്തമാക്കുന്നത് അനുസരിച്ച്, രണ്ട് ലക്ഷം പേരെ ആര്‍.എസ്.എഫ് തടവിലിട്ടിരിക്കുകയാണ്.
കൂട്ടക്കൊലകള്‍, ബലാത്സംഗം, മര്‍ദനം, പണം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോകല്‍ എന്നിവ വ്യാപകമാണെന്ന് രക്ഷപ്പെട്ടവര്‍ വെളിപ്പെടുത്തി.
ഒക്ടോബര്‍ 26ന് എല്‍ ഫാഷറിലെ നിയന്ത്രണം പിടിച്ചെടുത്ത ശേഷം, 70,000ഓളം പേര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും, അതില്‍ 10,000 പേര്‍ മാത്രമാണ് സുരക്ഷിത കേന്ദ്രങ്ങളിലെത്തിയത്.
അന്താരാഷ്ട്ര പട്ടിണി നിരീക്ഷണ ഏജന്‍സിയായ ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷന്‍ അനുസരിച്ച്, എല്‍ ഫാഷറില്‍ പട്ടിണി സ്ഥിരീകരിച്ചിരിക്കുകയാണ്.
ഒരു കാലത്ത് സര്‍ക്കാര്‍ സേനയുടെ പിന്തുണയ്ക്കായി രൂപീകരിച്ചിരുന്ന ആര്‍.എസ്.എഫ്, പിന്നീട് സര്‍ക്കാരിനെതിരായ യുദ്ധത്തിലേക്ക് തിരിഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷമായി നീളുന്ന ആഭ്യന്തര യുദ്ധത്തില്‍ 40,000ല്‍പ്പരം പേര്‍ കൊല്ലപ്പെടുകയും, ഒരു കോടിയിലധികം പേര്‍ ഭവനരഹിതരാവുകയും ചെയ്തതായി ഐക്യരാഷ്ട്ര സഭ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇപ്പോള്‍ ആര്‍.എസ്.എഫ് വടക്കന്‍ കൊര്‍ദോഫാന്‍ സംസ്ഥാനത്തിലെ തലസ്ഥാനമായ എല്‍ ഒബെയ്ദ് പിടിച്ചെടുക്കുമെന്ന ഭീഷണി മുഴക്കിയിരിക്കുകയാണ്.
-
More3 days agoസുഡാനിലെ ആശുപത്രിയിൽ കൂട്ടക്കൊല: 460 മരണം, ഡോക്ടർമാരെയും നഴ്സുമാരെയും തട്ടിക്കൊണ്ടുപോയി
-
india1 day ago‘ഇന്ത്യ സഖ്യത്തിലെ മൂന്ന് കുരങ്ങന്മാര്’; അധിക്ഷേപ പരാമര്‍ശവുമായി യോഗി
-
kerala2 days agoകണ്ണൂര്‍ പയ്യാമ്പലം ബീച്ചില്‍ തിരയില്‍പ്പെട്ട് മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു
-
More3 days agoവെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇസ്രാഈല്‍ കൂട്ടക്കുരുതി; ഫലസ്തീനികള്‍ക്ക് നേരെ വ്യാപക അതിക്രമം
-
kerala2 days agoമുസ്ലിംലീഗിന്റെ കൂടെനിന്ന പാരമ്പര്യമാണ് നീലഗിരിക്കുള്ളത്, വിളിപ്പാടകലെ ഞങ്ങളുണ്ടാകും; പി.കെ ബഷീര്‍ എം.എല്‍.എ
-
News2 days agoസുഡാനില്‍ അതിഭീകര സാഹചര്യം: അടിയന്തര വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് ജര്‍മനി, ജോര്‍ദാന്‍, ബ്രിട്ടന്
-
News2 days agoടി20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് കെയ്ന്‍ വില്യംസണ്
-
kerala2 days agoഅഹമ്മദ് കുട്ടി മുസ്ലിയാര് കട്ടിപ്പാറ അന്തരിച്ചു

