Culture
പാട്ട് പോലെ പ്രണയമുള്ളൊരു പെരുന്നാള്‍

ഗസല്‍ ഗായകരായ റാസ, ബീഗത്തിന്റെ പെരുന്നാള്‍ വിശേഷങ്ങള്‍
ദാവൂദ് മുഹമ്മദ്
”ഒരിക്കലും പുലരാനാഗ്രഹിക്കാത്ത രാത്രിയാണ് എനിക്ക് പെരുന്നാള്‍ രാവ്. ഒരുക്കങ്ങള്‍ക്കായി തെരുവുകളിലൂടെയുള്ള ഓട്ടപ്പാച്ചില്‍, കൂട്ട്കൂടി പുലരുവോളം പാട്ട് പാടിയുളള ചങ്ങാത്തം, പെരുന്നാളിന്റെ തെരുവ് രുചികള്‍ ആസ്വദിച്ചുള്ള നടത്തം ഇതൊക്കെയാണ് പെരുന്നാള്‍ ഓര്‍മകളായി ആദ്യം ഓടിയെത്തുക.”
ഒരുപക്ഷേ കണ്ണൂര്‍ സിറ്റിയില്‍ ജീവിച്ച ഏതൊരാളുടെയും ഓര്‍മകള്‍ ഇങ്ങിനെയൊക്കെയായിരിക്കും. സിറ്റിക്കാര്‍ക്ക് നോമ്പും പെരുന്നാളുമെല്ലാം ഒരു ഉത്സവം തന്നെയാണ്. സ്‌നേഹത്തില്‍ ആതിഥേയത്വം കൂടിയാണ് സിറ്റിയല്ലാത്ത കണ്ണൂര്‍ സിറ്റി.
നോമ്പ് കാലത്ത് ഇവിടുത്തെ പതിവ് ജീവിത ക്രമങ്ങളെല്ലാം തെറ്റും. രാത്രി വൈകി ഉറങ്ങുന്ന അകവും പുറവും സിറ്റിയുടെ റമസാന്‍ കാഴ്ച്ചകളാണ്. പെരുന്നാള്‍ കഴിഞ്ഞാലും ഇത് തുടരും…
പലത് കൊണ്ടും ലോകം അറിയപ്പെടുന്ന ഈ നാട് നാളെ ഒരു പക്ഷേ അറിയപ്പെടുന്നത് റാസയും ബീഗവും പാടി നടന്ന നാട് എന്ന പേരില്‍ കൂടിയായിരിക്കും. അത്രയും പ്രതിഭകളാണ് ഈ യുവ ദമ്പതികള്‍.
ഇന്‍തിയാസ് ബീഗം തിരുവനന്തപുരം സ്വദേശിനിയാണ്. പിതാവ് കണ്ണൂര്‍ വളപട്ടണം വെസ്‌റ്റേണ്‍ ഇന്ത്യഫ്‌ളൈവുഡ്‌സില്‍ മാനേജറും മാതാവ് മാതാവ് സെയില്‍സ്ടാക്‌സ് വകുപ്പിലെ ജീവനക്കാരിയുമായിരുന്നു. കണ്ണൂരിലായിരുന്നു ബീഗത്തിന്റെയും കുട്ടിക്കാലം.
”പാട്ടുക്ലബ്ബുകളിലൂടെയാണ് പാടിതുടങ്ങിയത്. രാത്രിയില്‍ വൈകുവോളം ഹാര്‍മോണിയവുമായി അബൂബക്കര്‍ മെമ്മോറിയല്‍ പാട്ട് ക്ലബ്ബില്‍ ഇരിക്കുമായിരുന്നു. പഴയപാട്ടുകള്‍ പാടി ആസ്വദിച്ചുള്ള ഇരുത്തം. മാപ്പിളപ്പാട്ടും റഫിയുടെയും ബാബൂക്കയുടെയും പാട്ടുകളായിരുന്നു ഏറെയും. പെരുന്നാളിലും ഇതായിരുന്നു ശീലം. അന്ന് മറ്റൊന്നും ചെയ്യാനുണ്ടായിരുന്നില്ല.
പക്ഷേ, ഇപ്പോള്‍ കാലം മാറി, ദേശാടന കിളികളെ പേലെ പാറിപ്പറന്ന് പലയിടത്തായി പെരുന്നാള്‍. പാട്ടിനോടൊപ്പം അലിഞ്ഞുചേര്‍ന്നു പുതിയ ജീവിതം തുടങ്ങിയപ്പോഴും സിറ്റിയിലെ പാട്ടുകാലമായിരുന്നു ഓര്‍മയില്‍.ഒരു പക്ഷേ, നേരം പോക്കായി കണ്ട ആ പാട്ടുകാലമാണ് ഇന്ന് ജീവിതം തന്നെ മാറ്റി മറിച്ചതെന്ന് പറയാനാവും.
പെരുന്നാള്‍ എന്നും മധുരിക്കുന്ന ഓര്‍മകളാണ്. കുട്ടിക്കാലത്ത് പുതുവസ്ത്രങ്ങളുടെ ഓര്‍മകളാണങ്കില്‍ പിന്നീട് കൂട്ടുകാരോടൊപ്പമുള്ള ആഘോഷങ്ങള്‍. പ്രണയം, പാട്ട്, സൗഹൃദം, ഗൃഹാതുരത്വം ഇങ്ങിനെ നീണ്ടുപോകുന്നു. അത്രയൊന്നും വലിയ സാമ്പത്തിക നിലവാരമുള്ള കുടുംബത്തിലല്ല വളര്‍ന്നത്. എന്നാലും ഇല്ലായ്മ അറിയിക്കാതെയായിരുന്നു ഉപ്പ വളര്‍ത്തിയത്. ബീഗം തിരുവനന്തപുരത്തുകാരിയാണ്. മലബാറില്‍ നിന്നു വ്യത്യസ്തമായ ആഘോഷ രീതികളാണ് അവിടെ”

ഗസല്‍ എന്ന വ്യത്യസ്തമായ വഴി…
മലയാളത്തിന് ഏറെയൊന്നും പരിചിതമല്ലാത സംഗീത വഴിയാണ് ഗസല്‍. ഉമ്പായിയും ശഹബാസും മജ്ഞരിയും ഒഴികെ അധികമാരും കയറിവരാത ഇടം. പക്ഷേ, ആസ്വാദന ലഹരിയില്‍ ആന്ദന നിര്‍വൃതി അണയുന്നവര്‍ ഏറെയുണ്ട് ഇവിടെ. ഭാഷയ്ക്കും ദേശത്തിനും അപ്പുറം മലയാളികളുടെ ഗസല്‍ ആസ്വാദനത്തിന് ചരിത്രത്തോളം പഴക്കവുമുണ്ട്. ഈ വഴിയില്‍ ഇതിഹാസം തീര്‍ക്കുകയാണ് റാസയും ബീഗവും. ഒരു പക്ഷേ ഗസല്‍ സുല്‍ത്താന്‍ ഉമ്മായിയുടെ വിടവ് നികത്താന്‍ കാലം കാത്ത്‌വെച്ച പ്രതിഭള്‍
”ശബ്ദം ഗസലിനു ചേര്‍ന്നതാണെന്ന പലരും പറയുമായിരുന്നു. ആദ്യമാദ്യമൊന്നും ഇത് കാര്യമായി കണ്ടിരുന്നില്ല. മാപ്പിളപ്പാട്ടിലും നാടന്‍ പാട്ടിലും സിനിമാപ്പാട്ടിലുമൊക്കെയാണ് തുടക്കം. പക്ഷേ, പലരുടെയും പ്രേരണയും ബീഗവുമായുള്ള കൂട്ടും ഗസലിലേക്ക് എന്നെ നയിച്ചു. മെല്ലെ മെല്ലെ അതില്‍ ലയിച്ചു. പിന്നെ ഒരു ഒഴുക്കായിരുന്നു. സിറ്റിയിലെ രാത്രികാല ക്ലബ്ബുകളില്‍ ഹാര്‍മോണിയവും തബലയുമായി ഒക്കെ ഇരിക്കുമായിരുന്നു. അന്നത്തെ സാഹചര്യത്തില്‍ ഗസല്‍ എന്ന ചിന്തയേ ഇല്ലായിരുന്നു. പഠന ശേഷം പ്രവാസിയായപ്പോള്‍ നമ്മളറിയാതെ വിരഹ വേദനകള്‍ ഉള്ളില്‍ നിറഞ്ഞു. മൂളിപ്പാട്ടുകളായി പുറത്തുവരുന്നതെല്ലാം പ്രണയവും വിരഹവുമായി. അങ്ങിനെയാണ് ഗസലുകളിലേക്ക് മാറിതുടങ്ങിയത്. പാട്ട് കേട്ട പലരും ഉപദേശിക്കുമായിരുന്നു സംഗീതമാണ് തന്റെ വഴിയെന്ന്”.
റാസയും ബീഗവും ചേര്‍ന്ന് ഈസ്റ്റ് കോസ്റ്റ് പുറത്തിറക്കിയ ഗസല്‍ കേട്ട സംവിധായകന്‍ ഇഷാം അബ്ദുല്‍ വഹാബ് അയച്ച വാട്‌സ്ആപ്പ് സന്ദേശമാണ് ഏറെ പ്രചോദനമായത്. വഴി സംഗീതമാണെന്നും ഇതില്‍ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം അറിയിച്ചതോടെ ഏറെ ആഹ്ലാദമായി.

സ്വപ്നമല്ല, നിയോഗം…
പാട്ടുകാരനെന്ന സ്വപ്നം കുട്ടിക്കാലത്ത് എവിടെയുണ്ടായിരുന്നില്ല.ചിത്രകാരനാവണമെന്ന ആഗ്രഹം മനസ്സു നിറഞ്ഞിരുന്നു താനും.
”കുട്ടിക്കാലത്ത് ചിത്രങ്ങള്‍ വരയ്ക്കുന്നതിനാല്‍ ചിത്രകാരനാണ് സ്വപ്നത്തില്‍. നാട്ടിലുള്ള ചിത്രകാരന്മാരുടെ ചിത്രങ്ങള്‍ കാണുകയും ബുക്ക് സ്റ്റാളുകളിലെത്തി പ്രശസ്ത ചിത്രകാരന്മാരുടെ സൃഷ്ടികള്‍ മറിച്ചു നോക്കിയും ആനന്ദം കണ്ടെത്തുമായിരുന്നു. പിന്നീട് പാട്ട് ക്ലബ്ബുമായുള്ള ബന്ധം ഏറിയപ്പോള്‍ ഉള്ളില്‍ നിന്ന് ചിത്രകല പടിയിറങ്ങിപ്പോയി. എവിടെയോ വെച്ച് പാട്ടിനോടായി പ്രണയം. വീട്ടില്‍ നിന്ന് തന്നെയാണ് ഇതിനെല്ലാം പ്രോത്സാഹനം. ഉപ്പാന്റെ സുഹൃത്ത് പുല്ലൂപ്പിക്കടവിലെ മഹമൂദ്ക്കാന്റെ അടുത്തു നിന്നാണ് തുടക്കത്തില്‍ ഹാര്‍മോണിയം പഠിച്ചത്. പിന്നീട് ഹിന്ദുസ്ഥാനി സംഗീതമറിയുന്ന മൊയ്തു ഉസ്താദ് പാപ്പിനിശ്ശേരിയില്‍ ഉണ്ടെന്ന് അറിഞ്ഞ് അങ്ങോട്ടുപോയി. അത് കുറെകാലം നിന്നില്ല.വീട്ടില്‍ നിന്ന് ഒരുപാട് ദൂരം ഉള്ളതിനാല്‍ പോയി വരാന്‍ പ്രയാസമായിരുന്നു.”
പ്രവാസം മാറ്റിമറിച്ച ജീവിതം…
ജീവിതം മാറ്റിമറിക്കുന്നതു തന്നെ പ്രവാസമാണ്. പ്രണയവും വിരഹവുമെല്ലാം നമ്മെ മറ്റൊരാളായി പാകപ്പെടുത്തി. പാട്ടുകളെല്ലാം വിരഹവേദനകളായി മാറി. അങ്ങിനെയെങ്ങിനെയോ ഇങ്ങിനെയൊക്കെയായി. പ്ലസ്ടു പഠിക്കുന്ന കാലത്തു തന്നെ സ്‌റ്റേജ് പരിപാടികള്‍ തുടങ്ങിയിരുന്നെങ്കിലും ഒന്നു രണ്ടു വര്‍ഷമേ ആയിട്ടുള്ളൂ പൂര്‍ണ്ണമായും ഗസലുകളില്‍ കേന്ദ്രീകരിക്കാന്‍ തുടങ്ങിയിട്ട്.
ഗള്‍ഫിലുള്ളപ്പോള്‍ വ്യാഴാഴ്ച്ച ജോലികഴിഞ്ഞാല്‍ മെഹ്ഫിലുകളിലേക്ക് ഓടാനുള്ള തിരക്കായിരുന്നു. മലയാളികള്‍ കൂട്ടം കൂടിപാടുമായിരുന്നു. അവിടെ പാടിയും കേട്ടും സജീവമായിരുന്നു. പിന്നീട് വിസ മാറാനായിരുന്നു നാട്ടിലെത്തിയത്. എന്നാല്‍, വേദികള്‍ ലഭിച്ചു തുടങ്ങിയതോടെ സംഗീതമാണ് തന്റെ വഴിയെന്ന് തിരിച്ചറിഞ്ഞു.
വഴിത്തിരിവായത് ആപാട്ട്
ജീവിതത്തില്‍ ഒരു വഴിത്തിരിവ് എല്ലാ പ്രതിഭകള്‍ക്കുമുണ്ട്. റാസ,ബീഗത്തിന് അത് ഇങ്ങിനെയാണ്. സുഹൃത്ത് യൂനുസ് സലിം എഴുതിയ ഓമലാളേ നിന്നെയോര്‍ത്ത്…. എന്നപാട്ട് ചിട്ടപ്പെടുത്തി പാടി സോഷ്യല്‍ മിഡിയയില്‍ പങ്കുവെച്ചു. അപ്രതീക്ഷിത വരവേല്‍പ്പ് നല്‍കിയ മലയാളി പ്രണയത്തിന്റെ ഗൃഹാതുരമായ ഓര്‍മകളായി പാടിയും പങ്കുവെച്ചും ഹിറ്റാക്കി. ഇതോടെ അറിയാതെ പ്രശസ്തിയുടെ കൊടുമുടി കയറി. പ്രണയത്തില്‍ അലിഞ്ഞു ചേര്‍ന്ന ഗാനങ്ങളുമായി ഗസലിലൂടെ യാത്രയും തുടങ്ങി. ഒന്നര വര്‍ഷത്തിനിടെ നാട്ടിലും മറുനാട്ടിലുമായി നൂറോളം വേദികളില്‍ ദമ്പതികള്‍ സംഗീത വിരുന്നൊരുക്കി.
കുട്ടിക്കാലം, പഠനം, ജീവിതം
ഉപ്പയുടെയും ഉമ്മയുടെയും വീട് കക്കാട് ആയിരുന്നു.അവിടെയായിരുന്നു തറവാട്. പിന്നീടാണ് കണ്ണൂര്‍ സിറ്റി കൊടപ്പറമ്പിലേക്ക് താമസം മാറ്റിയത്. പ്ലസ്ടു പഠനകാലം വരെ ഇവിടെയായിരുന്നു. അതിനുശേഷം കുറുവയിലേക്ക് ഒരു മാറ്റം. പഠനം കണ്ണൂരില്‍ തന്നെയായിരുന്നു. പ്ലസ്ടു പഠനത്തിനുശേഷം സോഷ്യോളജി ബിരുദ പഠനത്തിനായി ചേര്‍ന്നെങ്കിലും പൂര്‍ത്തിയാക്കാനായില്ല. പിന്നീട് തലശ്ശേരിയില്‍ നിന്ന് മള്‍ട്ടിമീഡിയ ഡിപ്ലോമയും കഴിഞ്ഞ് അല്‍ ഐനിലേക്ക് വിമാനം കയറി. കുടുംബക്കാരൊക്കെ അവിടെയുള്ളതിനാല്‍ ധൈര്യത്തിന് ഒരു കുറവുമില്ല.
” ഉപ്പാന്റെ സുഹൃത്തിന്റെ റബര്‍ സീല്‍ നിര്‍മാണ സ്ഥാപനത്തില്‍ ഡിസൈനറായിട്ടായിരുന്നു തുടക്കം. ഒന്നരവര്‍ഷം കഴിഞ്ഞുമടങ്ങി. പിന്നീട് വീണ്ടും പോയി രണ്ടു തവണയായി അഞ്ചുവര്‍ഷത്തോളം ഗള്‍ഫിലുണ്ടായിരുന്നു.”
ഹാര്‍മോണിയം കാത്തിരുന്ന രാത്രി
പാട്ട് ഓര്‍മയില്‍ ഓര്‍ത്തെടുക്കാന്‍ ഒരുപാടുണ്ടെങ്കിലും പ്ലസ്ടു പഠനം കഴിഞ്ഞപ്പോള്‍ സ്വന്തമായി ഒരു ഹാര്‍മോണിയം സ്വപ്നമായിരുന്നു. അതിനുള്ള സാമ്പത്തികമൊന്നും ഉപ്പയ്ക്ക് ഇല്ലായിരുന്നു. ഇതറിഞ്ഞ കുടുംബത്തിലെ ഒരാള്‍ വാങ്ങിത്തരാമെന്നു പറഞ്ഞു. തളാപ്പിലെ കടയില്‍ പോയി വിലയും അന്വേഷിച്ചു. അന്ന് നാലായിരത്തോളമായിരുന്നു വില. നാളെ വാങ്ങാമെന്ന് പറഞ്ഞു മടങ്ങി. പിന്നെ രാത്രി മുഴവന്‍ സ്വപ്നത്തില്‍ ഞാന്‍ ഹാര്‍മോണിയം വായിച്ചു. പക്ഷേ,നേരം പുലര്‍ന്നപ്പോള്‍ അദ്ദേഹത്തിനു വാങ്ങിത്തരാനുള്ള സാഹചര്യമുണ്ടായില്ല. ഈ നിരാശ നിറഞ്ഞ നിമിഷങ്ങള്‍ വല്ലാതെ തളര്‍ത്തി. അന്ന് എന്താണ് സംഭവിച്ചതെന്ന് പിന്നീട് അന്വേഷിച്ചതുമില്ല. എന്നാല്‍, ഗള്‍ഫിലെ ഒരു വേദിയില്‍ ഇദ്ദേഹം പലര്‍ക്കും എന്നെ ബന്ധുവെന്ന് പരിചയപ്പെടുത്തിയപ്പോള്‍ അടക്കാനാവാത്ത സന്തോഷവും തോന്നി.
പ്രണയം, കുടുംബം, ജീവിതം
ഭാര്യ ഇംതിയാസ് ബീഗവും മോളും അടങ്ങുന്നതാണ് കുടുംബം. ഭാര്യ തിരുവനന്തപുരം സ്വദേശിയാണ.് ശാസ്ത്രീയമായി ഞാന്‍ സംഗീതം പഠിച്ചിട്ടില്ല. എന്നാല്‍ ബീഗം ഓമനക്കുട്ടി ടീച്ചറുടെ കീഴില്‍ ശാസ്ത്രീയ സംഗീതത്തിലും ഹിന്ദുസ്ഥാനി സംഗീതത്തില്‍ കണ്ണൂരുള്ള വിജയപ്രഭുവില്‍ നിന്നും പ്രാഥമിക പരിശീലനം നേടിയിരുന്നു. കണ്ണൂരില്‍ വെച്ചാണ് രണ്ടു പേരും കാണുന്നത്. സംഗീതത്തില്‍ ലയിച്ച ഒരാളെ കണ്ടുമുട്ടിയപ്പോള്‍ തന്നെ ഇഷ്ടം തോന്നിയിരുന്നു. പലയിടത്തുവെച്ചും കണ്ടുമുട്ടി. കൂത്തുപറമ്പിലെ റോഷന്റെ വീട്ടില്‍ സംഗീതവിരുന്നിന്ന് എത്തിയപ്പോള്‍ പ്രണയം തുറന്നു പറഞ്ഞു. ടെക്സ്റ്റ് സന്ദേശങ്ങളിലൂടെയും ഗസലുകളിലെ പ്രണയാധുരത പങ്കുവെച്ചും കൂടുതല്‍ അടുത്തു. പിന്നീട് ഒന്ന് ചേര്‍ന്നു സംഗീതത്തിന്റെ പുഴയായി ഒഴുകുന്നു.
പെരുന്നാളും ആഘോഷവും
”പെരുന്നാള്‍ ബീഗത്തിന്റെ തിരുവനന്തപുരത്തെ വീട്ടിലാണ്. കുടുംബക്കാര്‍മാത്രമുള്ള ചെറിയ ആഘോഷം. രാവിലെ ഈദുഗാഹില്‍. പിന്നെ ബീഗത്തിന്റെ അടുത്ത ബന്ധുവീട്ടില്‍ സന്ദര്‍ശം. പിന്നെ ഹാര്‍മോണിയവുമായി ഇത്തിരി ചങ്ങാത്തം. സോഷ്യല്‍ മീഡിയയില്‍ കൂട്ടുകാരോടൊപ്പം സ്‌നേഹം പങ്കുവെക്കല്‍.ഇങ്ങിനെയൊക്കെണ് ഈ വര്‍ഷം”
Film
‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലര്‍’ തിയറ്ററുകളിലേക്ക്

ഇന്ദ്രജിത്ത് സുകുമാരനും അനശ്വര രാജനും പ്രധാന വേഷങ്ങളിലെത്തുന്ന ‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലറി’ന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് നിര്‍മാതാക്കള്‍. ചിത്രം മേയ് 23 ന് തിയറ്ററില്‍ എത്തുമെന്ന് സ്ഥിരീകരിച്ച് നിര്‍മാതാക്കള്‍.
ചിത്രത്തിന്റെ റിലീസ് പലതവണ വ്യക്തമല്ലാത്ത കാരണങ്ങളാല്‍ വൈകിയിരുന്നു. അടുത്തിടെ അനശ്വരയും ചിത്രത്തിന്റെ സംവിധായകന്‍ ദീപു കരുണാകരനും തമ്മില്‍ ചെറിയ തര്‍ക്കവും ഉണ്ടായിരുന്നു. എന്നാല്‍, പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെട്ടെന്നാണ് വിവരം.
രാഹുല്‍ മാധവ്, സോഹന്‍ സീനുലാല്‍, ബിജു പപ്പന്‍, ദീപു കരുണാകരന്‍, ദയാന ഹമീദ് എന്നിവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഹൈലൈന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ പ്രകാശ് ഹൈലൈന്‍ ആണ് മിസ്റ്റര്‍ & മിസിസ് ബാച്ചിലര്‍ നിര്‍മിക്കുന്നത്. തിരക്കഥ എഴുതിയത് അര്‍ജുന്‍ ടി. സത്യനാണ്. പി. എസ്. ജയഹരിയാണ് ചിത്രത്തിന്റെ ശബ്ദട്രാക്കും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്.
Film
ആഗോള തലത്തിൽ വമ്പൻ റിലീസിനൊരുങ്ങി ടോവിനോ ചിത്രം ‘നരിവേട്ട’; വിതരണം ചെയ്യാൻ വമ്പൻ ബാനറുകൾ
മെയ് 23 ന് ആഗോള റിലീസായി എത്താൻ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ, ഗാനങ്ങൾ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്.

ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം ‘നരിവേട്ട’ റിലീസിന് ഒരുങ്ങുന്നു. മെയ് 23 ന് ആഗോള റിലീസായി എത്താൻ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ, ഗാനങ്ങൾ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും റിലീസ് ചെയ്യുന്ന ചിത്രം ഗംഭീര പാൻ ഇന്ത്യൻ റിലീസാണ് ലക്ഷ്യമിടുന്നത്. തമിഴിൽ എ ജി എസ് എൻ്റർടൈൻമെൻ്റ് വിതരണം ചെയ്യുന്ന ചിത്രം തെലുങ്കിൽ വിതരണം ചെയ്യുന്നത് മൈത്രി മൂവി മേക്കേഴ്‌സ് ആണ്. ഹിന്ദിയിൽ വൈഡ് ആംഗിൾ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് ചിത്രം പ്രദർശനത്തിന് എത്തിക്കുമ്പോൾ, കന്നഡയിൽ എത്തിക്കുന്നത് ബാംഗ്ലൂർ കുമാർ ഫിലിംസ് ആണ്. ഐക്കൺ സിനിമാസ് ആണ് ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത്. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡർ ഷിയാസ് ഹസ്സൻ, യു .എ .ഇ യിലെ ബിൽഡിങ് മെറ്റീരിയൽ എക്സ്പോർട്ട് ബിസിനസ് സംരംഭകൻ ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിക്കുന്നത്. ഫാർസ് ഫിലിംസ് ഗൾഫിൽ വിതരണം ചെയ്യുന്ന ചിത്രത്തിൻ്റെ, റെസ്റ്റ് ഓഫ് ദ് വേൾഡ് വിതരണം ബർക്ക്ഷെയർ ആണ്.
വളരെ പ്രസക്തമായ ഒരു വിഷയമാണ് ചിത്രം ചർച്ച ചെയ്യുന്നത് എന്നും ടോവിനോ തോമസിൻ്റെ ഗംഭീരമായ പ്രകടനമാണ് ചിത്രത്തിൽ ഉള്ളതെന്നുമാണ് അണിയറ പ്രവർത്തകർ സൂചിപ്പിക്കുന്നത്. കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ് ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പ്രേക്ഷകരിൽ ഏറെ ആകാംഷയും ആവേശവും നിറക്കുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയ്ലർ കാണിച്ചു തരുന്നത്. കേരള ചരിത്രത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ട്രെയ്‌ലർ പറയുന്നുണ്ട്. ബിഗ് ബഡ്ജറ്റ് ചിത്രമായി ഒരുക്കിയ നരിവേട്ടയിലൂടെ പ്രശസ്ത തമിഴ് നടനായ ചേരൻ ആദ്യമായി മലയാള സിനിമയിൽ എത്തുന്നു. ടോവിനോ തോമസ്, ചേരൻ എന്നിവർ കൂടാതെ സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ, എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്. തന്റെ വ്യത്യസ്തമായ സിനിമാ തിരഞ്ഞെടുപ്പുകളിലൂടെയും വേഷപ്പകർച്ചകളിലൂടെയും ഒരു നടനെന്ന നിലയിലും, വമ്പൻ ബോക്സ് ഓഫീസ് ഹിറ്റുകളിലൂടെ ഒരു താരമെന്ന നിലയിലും ഇന്ന് മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന ടോവിനോ തോമസിന്റെ കരിയറിലെ മറ്റൊരു പൊൻതൂവലായി നരിവേട്ട മാറുമെന്ന പ്രതീക്ഷയിലും വിശ്വാസത്തിലുമാണ് അണിയറ പ്രവർത്തകർ. എൻ എം ബാദുഷയാണ് നരിവേട്ടയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.
ഛായാഗ്രഹണം – വിജയ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട് – ബാവ, കോസ്റ്യൂം ഡിസൈൻ – അരുൺ മനോഹർ, മേക്കപ്പ് – അമൽ സി ചന്ദ്രൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – സക്കീർ ഹുസൈൻ, പ്രതാപൻ കല്ലിയൂർ, പ്രൊജക്റ്റ് ഡിസൈനർ -ഷെമി ബഷീർ, സൗണ്ട് ഡിസൈൻ – രംഗനാഥ് രവി, പി ആർ ഒ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്- യെല്ലോടൂത്ത്, മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്.
kerala
പുലിപല്ലിലെ കേസുമായി ബന്ധപ്പെട്ട അറസ്റ്റില്‍ കോടനാട് റേഞ്ച് ഓഫീസര്‍ക്ക് സ്ഥലം മാറ്റവും ഡ്യൂട്ടി മാറ്റവും

തിരുവനന്തപുരം: റാപ്പര്‍ വേടന്റെ അറസ്റ്റ് വിവാദങ്ങള്‍ക്ക് പിന്നാലെ കോടനാട് റേഞ്ച് ഓഫീസര്‍ക്ക് സ്ഥലം മാറ്റവും ഡ്യൂട്ടി മാറ്റവും. റേഞ്ച് ഓഫീസര്‍ ആര്‍.അതീഷിനെ ടെക്‌നിക്കല്‍ അസിസ്റ്റ് പദവിയിലേക്കാണ് മാറിയത്. കേസില്‍ ഉദ്യോസ്ഥര്‍ തെറ്റായ നിലപാട് സ്വീകരിച്ചതായി വനംവകുപ്പ് കണ്ടെത്തിയിരുന്നു. റേഞ്ചിലെ മറ്റ് ചുമതലകള്‍ അതീഷിന് മന്ത്രി വിലക്കിയിട്ടുണ്ട്. തുടര്‍ന്നാണ് എറണാക്കുളത്ത് ഡിഎഫ്ഒ ഓഫീസിലെത്തി ടെക്‌നിക്കല്‍ പദവി ഏറ്റെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. ഈ നടപടി ഫീല്‍ഡ് ഡ്യൂട്ടിയില്‍ നിന്ന് പൂര്‍മായും മാറ്റി നിര്‍ത്തുന്നു. റാപ്പര്‍ വേടനെ വനംവകുപ്പ് പുലിപ്പല്ല് കേസില്‍ അറസ്റ്റ് ചെയ്തത് കഞ്ചാവ് കേസില്‍ കസ്റ്റഡിയിലെടുത്ത് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ്. പ്രതിയുടെ ശ്രീലങ്കന്‍ ബന്ധം ഉള്‍പ്പെടെ സ്ഥിരീകരിക്കാത്ത പ്രസ്താവനകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയത് വലിയ വിവാദം ആയിരുന്നു. ഇതിനെതിരെ വേടനും പ്രതികരിച്ചിരുന്നു.
-
news3 days ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്
-
kerala3 days ago
സംസ്ഥാനത്ത് അതിശക്തമായ മഴ; വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
-
kerala3 days ago
മുതലപ്പൊഴിയില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു; എഞ്ചിനീയറിംഗ് ഓഫീസിന്റെ ജനാല അടിച്ചു തകര്‍ത്തു
-
local3 days ago
എയ്റോസ്പേസ് നിർമ്മാണത്തിൽ നേട്ടവുമായി അമൃതയിലെ ഗവേഷക വിദ്യാർത്ഥി
-
kerala3 days ago
സുരക്ഷിതമായ ക്രോസ്സിംഗ്: വിദ്യാര്‍ത്ഥികള്‍ക്കായി പൊലീസ് ബോധവല്‍ക്കരണം
-
india3 days ago
48 മണിക്കൂറിനിടെ രണ്ട് ഓപ്പറേഷനുകള്‍; ജമ്മു കശ്മീരില്‍ 6 ഭീകരരെ വധിച്ചെന്ന് സുരക്ഷാസേന
-
india3 days ago
രാജ്യവും സൈന്യവും പ്രധാനമന്ത്രിയുടെ കാല്ക്കല് വീണ് വണങ്ങുന്നു; വിവാദ പരാമര്‍ശം നടത്തി ബിജെപി നേതാവ്
-
kerala3 days ago
മേപ്പാടിയില്‍ ബോബി ചെമ്മണ്ണൂരിന്റെ ബോച്ചെ തൗസന്റ് ഏക്കറില്‍ തീപ്പിടിത്തം’ സ്ഥാപനങ്ങള്‍ കത്തി നശിച്ചു