Connect with us

Culture

ചെല്‍സി കോച്ച് മൗറിസിയോ സാറിയുടെ കസേര തുലാസില്‍; ലംപാര്‍ഡിന് സാധ്യത

Published

on

ലണ്ടന്‍:കിട്ടിയത് ആറ് ഗോളുകളാണ്… ഒന്നിന് പിറകെ ഒന്നായി മാഞ്ചസ്റ്റര്‍ സിറ്റിക്കാര്‍ ചെല്‍സിയുടെ ഗോള്‍ വല നിറച്ചപ്പോള്‍ നീലപ്പടയുടെ കോച്ച് മൗറിസിയോ സാറിക്ക് 93 മിനുട്ട് തല ഉയര്‍ത്താന്‍ പോലുമായിരുന്നില്ല. മല്‍സരത്തിന് ശേഷം സാധാരണ ഗതിയില്‍ പരിശീലകര്‍ ഹസ്തദാനം നടത്താറുണ്ട്. സാറി അതിന് പോലും തയ്യാറായില്ല. സിറ്റി കോച്ച് പെപ് ഗുര്‍ഡിയോള ഹസ്തദാനത്തിന് വന്നപ്പോള്‍ അത് കാണാത്ത മട്ടില്‍ തലയും താഴ്ത്തി വേഗം ടണലിലേക്ക് പോവുകയായിരുന്നു സാറി.ഇന്നലെ ക്ലബ് വീണ്ടും പരിശീലനത്തിനിറങ്ങിയെങ്കിലും സാറിയുടെ പണി പോവുമെന്നാണ് അകത്തള വര്‍ത്തമാനങ്ങള്‍. റഷ്യക്കാരനായ കോടീശ്വരന്‍ റോമന്‍ അബ്രമോവിച്ചാണ് ക്ലബിന്റെ അധിപന്‍. അദ്ദേഹം സ്ഥലത്തില്ല. പക്ഷേ എന്ത് തീരുമാനത്തിനും മടിക്കാത്ത വ്യക്തി എന്ന നിലയില്‍ അബ്രമോവിച്ചിന്റെ തീരുമാനം എന്താവുമെന്ന ആശങ്ക കോച്ചിനുണ്ട്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ കഴിഞ്ഞ 28 വര്‍ഷത്തെ ചരിത്രത്തില്‍ ഇത്രയും വലിയ തോല്‍വി ചെല്‍സിക്കുണ്ടായിട്ടില്ല. മുന്‍നിര ക്ലബുകളില്‍ ഒന്നായി നില്‍ക്കുമ്പോഴും മെച്ചപ്പെട്ട പ്രകടനമാണ് സമീപകാലം വരെ ചെല്‍സി നടത്തിയത്. പക്ഷേ സിറ്റിക്ക്് മുന്നിലെ തോല്‍വി വഴി താരങ്ങളുടെ പിന്തുണ കോച്ചിന് നഷ്ടമായതായാണ് റിപ്പോര്‍ട്ട്. അങ്ങനെ വരുകയാണെങ്കില്‍ കോച്ചിന് കസേര പോവും.

താരങ്ങളോടും കോച്ചിനോടും സംസാരിക്കുന്ന സ്വഭാവക്കാരനല്ല അബ്രമോവിച്ച്. അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ വിളി ഏത് തരത്തിലാവുമെന്ന കാര്യത്തില്‍ കോച്ചിനും സപ്പോര്‍ട്ടിംഗ് സ്റ്റാഫിനും ഒരു രൂപവുമില്ല. ക്ലബ് ഡയരക്ടര്‍ മറീന ഗ്രനോസാക്കിയയാണ് ക്ലബിന്റെ കാര്യങ്ങളില്‍ ഇടപെടാറുള്ളത്. അബ്രമോവിച്ചിന്റെ തീരുമാനങ്ങള്‍ അവരാണ് നടപ്പിലാക്കാറുള്ളത്. അതിനാല്‍ ഡയരക്ടറായിരിക്കും ഒരു പക്ഷേ നിര്‍ണായക തീരുമാനം കോച്ചിനെ അറിയിക്കുക.

കഴിഞ്ഞ എട്ട് മല്‍സരങ്ങളില്‍ ചെല്‍സിയുടെ നാലാം തോല്‍വിയാണിത്. ഈഡന്‍ ഹസാര്‍ഡിനെ പോലുള്ള ചാമ്പ്യന്‍ താരങ്ങളുണ്ട് ക്ലബിന്. ഈയിടെയാണ് അര്‍ജന്റീനക്കാരനായ ഗോണ്‍സാലോ ഹ്വിഗീനെ ലോണില്‍ ഏ.സി മിലാനില്‍ നിന്നും വാങ്ങിയത്. സാറി ഇറ്റാലിയന്‍ സിരിയ എ യില്‍ നാപ്പോളിയുടെ പരിശീലകനായിരുന്നു. അവിടെ നിന്നാണ് അദ്ദേഹത്തെ ചെല്‍സി സ്വന്തമാക്കിയത്. തുടക്കത്തില്‍ അദ്ദേഹത്തിന്റെ പ്രകടനം മെച്ചപ്പെട്ടതായിരുന്നു. പക്ഷേ പിന്നീട് കോച്ചും താരങ്ങളും തമ്മില്‍ അകന്നുവെന്നാണ് റിപ്പോര്‍ട്ട്.

താന്‍ ഇത് വരെ ക്ലബ് ഉടമയോട് സംസാരിച്ചിട്ടില്ലെന്നാണ് സാറി പറയുന്നത്. ടീമിനെക്കുറിച്ചോര്‍ത്താണ് എന്റെ ആശങ്ക. താരങ്ങള്‍ മികച്ച് കളിക്കണം. അവരോടാണ് എന്റെ അഭ്യര്‍ത്ഥന.ക്ലബിന്റെ അടുത്ത മല്‍സരം വ്യാഴാഴ്ച്ചയാണ്. യൂറോപ്പ ലീഗില്‍ സ്വീഡിഷ് ടീമായ മാല്‍മോയുമായാണ് കളി. ഈ മല്‍സരത്തില്‍ മെച്ചപ്പെട്ട പ്രകടനം നടത്തുക മാത്രമാണ് കോച്ചിനും താരങ്ങള്‍ക്കും മുന്നിലുള്ള വലിയ വഴി. ഈഡന്‍ ഹസാര്‍ഡ്, ഡേവിഡ് ലൂയിസ്, നക്കാലെ കാണ്ടേ തുടങ്ങിയവരെല്ലാം കളിച്ചിട്ടും ടീം വലിയ മല്‍സരങ്ങളില്‍ തോല്‍ക്കുന്നുവെന്നതാണ് ഫാന്‍സിനെയും ആശങ്കപ്പെടുത്തുന്നത്.സാറി പുറത്താവുന്ന പക്ഷം പുതിയ കോച്ചായി ടീമിന്റെ മുന്‍ നായകന്‍ ഫ്രാങ്ക് ലംപാര്‍ഡിന്റെ പേരും കേള്‍ക്കുന്നുണ്ട്.

Film

ഇരുപതാം ദിവസം പിന്നിട്ട് പ്രേക്ഷകഹൃദയങ്ങൾ കവർന്ന് ‘നരിവേട്ട’ മുന്നോട്ട്

Published

on

ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി  അബിൻ ജോസഫിന്റെ തിരക്കഥയിൽ അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട ഗംഭീര പ്രദർശന വിജയം നേടി മുന്നേറുന്നു. ഇതിനോടകം മൂന്നാം ആഴ്ച പിന്നിട്ടിരിക്കുന്ന നരിവേട്ടയുടെ പ്രദർശനം ഭാഷാഭേദമില്ലാതെ ഏവർക്കും ആസ്വദിക്കാവുന്ന വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്.  അതോടൊപ്പം ആഗോള ബോക്സ് ഓഫീസില്‍ 22 കോടിയിലധികം നരിവേട്ട നേടി എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഒന്നിലധികം യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിരിക്കുന്ന ചിത്രത്തിൽ വർഗീസ് പീറ്റർ എന്ന ചെറുപ്പക്കാരന്റെ ജീവിതയാത്ര കൂടിയാണ് പറയുന്നത്. മലയാള സിനിമയിലെ തന്നെ ഏറ്റവും മികച്ച പൊളിറ്റിക്കല്‍ സോഷ്യോ ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന നരിവേട്ട നോണ്‍ ലീനിയറായാണ് ആവിഷ്കരിച്ചിരിക്കുന്നത്. മികച്ച പ്രേക്ഷക – നിരൂപക പ്രശംസയും അതോടൊപ്പം ഓസ്ട്രേലിയയിൽ നടന്ന പ്രീമിയർ ഷോയിൽ മികച്ച പ്രതികരണവും കരസ്ഥമാക്കിയ ചിത്രമിപ്പോൾ ടോവിനോ തോമസ് എന്ന നടന്റെയും സ്റ്റാറിന്റെയും കരിയർ ഗ്രാഫ് വളർച്ചയുടെയും കാരണമായി മാറിയിരിക്കുകയാണ്.

ആദിവാസി ഭൂമി പ്രശ്നം എന്ന സാമൂഹിക വിഷയത്തെ മുന്നില്‍ നിര്‍ത്തി തന്നെ 2003 ഫെബ്രുവരി 19ന് വയനാട്ടിലെ മുത്തങ്ങയില്‍ നടന്ന സംഭവങ്ങളെ കഥാകാരന്റെ ഭാവന കൂടി ചേര്‍ത്തുവെച്ച് അവതരിപ്പിക്കുകയാണ് നരിവേട്ട. മുത്തങ്ങ സമര കാലത്ത് പരക്കെ പറയപ്പെട്ടിരുന്ന സംശയങ്ങളാണ് സിനിമയുടെ അടിത്തട്ടിലൂടെ സഞ്ചരിക്കുന്നത്. അതോടൊപ്പം ചെങ്ങര സമരം, പൂയംകുട്ടി സമരം തുടങ്ങിയ സകല സമരങ്ങളോടും ഐക്യപ്പെടുന്ന തരത്തില്‍ അതിലെ കണ്ടെന്റുകളെയെല്ലാം നീതിപൂര്‍വമായി സമീപിച്ചിരിക്കുന്ന സിനിമ കൂടിയാണിത്. ചിത്രത്തിൽ ബഷീറായി എത്തിയ  സുരാജ് വെഞ്ഞാറമൂട്, ഡിഐജി  കേശവദാസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ചേരൻ, ആര്യ സലീം, പ്രിയംവദ കൃഷ്ണൻ എന്നിവർ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്.

ഇന്ത്യൻ സിനിമ കമ്പനിയുടെ ബാനറിൽ ഷിയാസ് ഹസ്സൻ, ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിചിരിക്കുന്നത്. ഇഷ്ഖില്‍ നിന്നും നരിവേട്ടയിലെത്തുമ്പോഴുള്ള  അനുരാജ് മനോഹറെന്ന സംവിധായകന്റെ സംവിധാന മികവും , ജേക്സ് ബിജോയുടെ ‌ സംഗീത മികവുമാണ് ചിത്രത്തെ ഏറെ ആകർഷകമാക്കിയത്. അബിൻ്റെ എഴുത്തിനും അനുരാജിന്റെ മേക്കിങ്ങിനും ഒപ്പംനിന്നുകൊണ്ട് ഒരു സിംഫണിതന്നെ തീർക്കുകയായിരുന്നു ജേക്സ് ബിജോയ്. ഛായാഗ്രഹണം നിർവഹിച്ച വിജയ്, സംഗീതം നൽകിയ ജേക്സ് ബിജോയ്, എഡിറ്റർ ഷമീർ മുഹമ്മദ്, ആർട്ട് ചെയ്ത ബാവ എന്നിവരുടെ സംഭാവനകളും ഗംഭീരമായി തന്നെ പ്രതിഫലിക്കുന്നുണ്ട്.

Continue Reading

Film

വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

Published

on

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.

വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.

അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

Continue Reading

Film

സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല

പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

Published

on

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.

പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.

പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.

സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.

‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.

രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.

Continue Reading

Trending