Connect with us

Culture

പന്തുകളിച്ച് ക്രൊയേഷ്യ മടങ്ങി; കപ്പുമായി ഫ്രാന്‍സും

Published

on

മാച്ച് റിവ്യൂ മുഹമ്മദ് ഷാഫി

അങ്ങനെ അതുതന്നെ സംഭവിച്ചു; വികാരസാന്ദ്രവും സംഭവബഹുലവുമായ ഫൈനലില്‍ തങ്ങളുടെ പദ്ധതികള്‍ വലിയ പിഴവുകളില്ലാതെ നടപ്പാക്കിയ ഫ്രാന്‍സിന് ലോകകപ്പ്. ഫുട്ബോള്‍ കളിയുടെ ബഹുരസങ്ങള്‍ തുടിച്ചുനിന്ന നല്ലൊരു മത്സരത്തോടെ ടൂര്‍ണമെന്റ് സമാപിക്കുന്നതു കാണാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമാണ്. വൈകാരികതയുടെ നനവുള്ള ഹൃദയത്തോടെ കളികണ്ടവരെയെല്ലാം നൊമ്പരപ്പെടുത്തിയാണ് ക്രൊയേഷ്യ തലതാഴ്ത്തി മടങ്ങിയത്. മികച്ച കളിക്കാര്‍, ഭാഗ്യം, കൃത്യസമയങ്ങളിലെ ആനുകൂല്യങ്ങള്‍… എല്ലാം ഈ രാത്രി ഫ്രാന്‍സിന്റെ കൂടെയായിരുന്നു. ക്രൊയേഷ്യയെ പോലെ, അവര്‍ ‘കളിച്ചില്ല’; പക്ഷേ, 11 പൗണ്ട് ഭാരമുള്ള സ്വര്‍ണട്രോഫി കൈക്കലാക്കാന്‍ പോന്നതെല്ലാം അവര്‍ അനുവര്‍ത്തിച്ചു. ദെഷാംപ്സിന്റെ സിദ്ധാന്തം തന്നെ ഒറ്റ ലക്ഷ്യം, അതിനുവേണ്ടി മാത്രമുള്ള അധ്വാനം എന്നാണല്ലോ.

ഈ വര്‍ഷം ഓരോ മത്സരം കാണുമ്പോഴുമുള്ള അതിമോഹം ഫൈനലിനു വേണ്ടി ഇരിക്കുമ്പോഴുമുണ്ടായിരുന്നു: ക്രൊയേഷ്യ ജയിക്കണമെന്നതായിരുന്നു അത്. ചരിത്രവും കരുത്തും സ്ഥിതിവിവരങ്ങളുമെല്ലാം ഫ്രാന്‍സിന്റെ പക്ഷത്തായിരിക്കെ അവരുടെ ആരാധകനല്ലാത്ത ആരുടെയും മനസ്സ് ദുര്‍ബലര്‍ക്കൊപ്പം നില്‍ക്കുക സ്വാഭാവികം. ലുഷ്നിക്കി സ്റ്റേഡിയത്തില്‍ ക്രൊയേഷ്യ ആരംഭിച്ച കളി പക്ഷേ, കളിപ്രേമികളുടെ ഹൃദയവായ്പിനപ്പുറം അവര്‍ അര്‍ഹിക്കുന്നുവെന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു. പരമാവധി നന്നായി കളിച്ച കപ്പ് നേടുക എന്നതായിരുന്നു അവരുടെ ലക്ഷ്യം; ഫ്രാന്‍സിന്റേതാകട്ടെ, കളിച്ചും കളിക്കാതെയും എങ്ങനെയും കപ്പ് കൈക്കലാക്കുക എന്നതും. എങ്കിലും ഈ ടൂര്‍ണമെന്റിലെ തങ്ങളുടെ ഏറ്റവും മികച്ച കളി ഫൈനലിലേക്ക് എടുത്തുവെച്ചതിന് ഫ്രാന്‍സിനോട് നന്ദിപറയാം. ആലോചിച്ചു നോക്കൂ, ഹാഫ് ടൈമിലെ സ്‌കോര്‍ലൈന്‍ സൂചിപ്പിക്കുന്നതു പോലെ ഒരു സെല്‍ഫ് ഗോളിന്റെ ഒരു പെനാല്‍ട്ടി ഗോളിന്റെയും മാത്രം ആനുകൂല്യത്തിലാണ് ഫ്രാന്‍സ് ജയിച്ചിരുന്നതെങ്കില്‍ എത്രവലിയ അനീതിയാകുമായിരുന്നു അത്!

ഈ മത്സരത്തിന്റെ വിധി നിര്‍ണയിച്ചത്, കളിയുമായി നേരിട്ടു ബന്ധമില്ലാത്ത ഒറ്റ നിമിഷമാണെന്ന് ഞാന്‍ കരുതുന്നു. 36-ാം മിനുട്ടിലെ പെരിസിച്ചിന്റെ ഹാന്റ്ബോള്‍. കോര്‍ണര്‍ കിക്കില്‍ നിന്നുവന്ന പന്ത് ക്ലിയര്‍ ചെയ്യാനുള്ള ശ്രമത്തില്‍ പെരിസിച്ച് അറിയാതെ അയാളുടെ കൈ പന്തിന്റെ വഴിയിലേക്കു വരുന്നു. നൂറുശതമാനവും അതിനെ ദൗര്‍ഭാഗ്യമെന്നേ വിളിക്കാന്‍ കഴിയൂ. തന്റെ മുന്നിലോടുന്ന ഒരു കളിക്കാരന് പന്ത് കിട്ടാതിരിക്കാന്‍ വേണ്ടിയാണ് പെരിസിച്ച് അഡ്വാന്‍സ് ചെയ്യുന്നത്. അയാള്‍ വായുവിലുയരുമ്പോള്‍ പന്ത് താഴോട്ടിറങ്ങുകയാണ്. പന്ത് ബ്ലെയ്സ് മറ്റിയുഡിയെ കടന്നുപോയ ആ നിമിഷാര്‍ധത്തില്‍ പന്ത് അയാളുടെ കൈയിന്റെ സ്വാഭാവിക ചലനത്തെ സ്പര്‍ശിക്കുന്നു. ഒരു ‘ഡെലിബറേറ്റ് ഹാന്റ്ബോള്‍’ എന്നതിനെ വിളിക്കാന്‍ കഴിയില്ല. ‘അണ്‍നാച്വറല്‍ മൂവ്മെന്റ്’ എന്നും പറയാനാവില്ല. വീഡിയോ അസിസ്റ്റന്റ് റഫറി അതില്‍ അസ്വാഭാവികത കണ്ടെത്തുകയും അര്‍ജന്റീനക്കാരന്‍ റഫറി നെസ്റ്റര്‍ പിതാന അതിനുള്ള ശിക്ഷാവിധിയായി ഒരു പെനാല്‍ട്ടി കിക്ക് അനുവദിക്കുകയും ചെയ്യുന്നു. ലോകകപ്പ് തുടങ്ങുന്നതിനു മുമ്പ് വി.എ.ആര്‍ സംബന്ധിച്ച ഒരു പഠനത്തില്‍, സ്ലോമോഷനില്‍ മത്സരത്തിലെ സംഭവങ്ങള്‍ വീക്ഷിക്കുന്ന റഫറിമാര്‍ കടുത്ത ശിക്ഷകള്‍ വിധിക്കാനുള്ള സാധ്യത വര്‍ധിക്കുന്നു എന്നകാര്യം എടുത്തുപറഞ്ഞതാണ് അപ്പോള്‍ ഓര്‍മയിലെത്തിയത്.

മത്സരത്തിന്റെ താളത്തിനെതിരെ ആയിരുന്നു ഫ്രാന്‍സിന്റെ ആദ്യഗോള്‍. പക്ഷേ, ഗതിക്കെതിരെ ആയിരുന്നില്ല. ആദ്യനിമിഷങ്ങളുടെ അപരിചിതത്വം മാറിയപ്പോള്‍ ഫ്രാന്‍സും ക്രൊയേഷ്യയും താന്താങ്ങളുടെ വഴികള്‍ തിരിച്ചറിഞ്ഞിരുന്നു. ക്രൊയേഷ്യ വ്യക്തമായും മത്സരം കൈക്കലാക്കിത്തുടങ്ങുകയും ചെയ്തു. എന്നാല്‍, കളി പത്തുമിനുട്ട് പിന്നിടുമ്പോള്‍ ഫ്രാന്‍സിന്റെ നീക്കങ്ങളില്‍ ആ സമയഘട്ടങ്ങളില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ചില മാറ്റങ്ങള്‍ കണ്ടു: മധ്യനിരയെ ഉപയോഗിച്ചു കൊണ്ടുള്ള ലക്ഷ്യബോധമുള്ള ആക്രമണങ്ങള്‍. അതിന്റെ ഫലമായാണ് അവര്‍ക്കാ ഫ്രീകിക്ക് ലഭിച്ചത്. ഗോള്‍ ഏരിയയില്‍ ഗ്രീസ്മന്‍ അപകടം വിതക്കുമെന്ന് മുന്നില്‍ക്കണ്ട ബ്രസോവിച്ചിന് അയാളെ ഫൗള്‍ ചെയ്യേണ്ടിവന്നു. യഥാര്‍ത്ഥത്തില്‍ അത് ഗ്രീസ്മന്‍ തന്ത്രപൂര്‍വം സമ്പാദിച്ച ഫ്രീകിക്കാണെന്നാണ് തോന്നിയത്. ബോക്സില്‍ കയറാന്‍ അനുവദിക്കുന്നതിലും നല്ലത് ഫ്രീകിക്ക് വഴങ്ങുകയാവും എന്ന് ക്രൊയേഷ്യന്‍ താരം കരുതിക്കാണണം.

ഗ്രീസ്മന്റെ ഫ്രീകിക്കിലെ മാന്ദ്സുകിച്ചിന്റെ സെല്‍ഫ് ഗോളിനെ ക്രൊയേഷ്യയുടെ ദൗര്‍ഭാഗ്യമെന്നു വിളിക്കാം. എന്നാല്‍, ഗ്രീസ്മനും റാഫേല്‍ വറാനും തമ്മിലുള്ള മനപ്പൊരുത്തം കൂടി അതിനുപിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഗ്രീസ്മന്‍ കിക്കെടുക്കുമ്പോള്‍ റാഫേല്‍ വറാന്‍ സ്വതന്ത്രനായി ആള്‍ക്കൂട്ടത്തിന്റെ ഭാഗമാകാതെ നില്‍ക്കുകയായിരുന്നു. കിക്ക് തൊടുത്തതും അയാള്‍ പന്തിന്റെ നേരെ ചുവട്ടില്‍വരും വിധം ഓട്ടമാരംഭിച്ചു. ടൂര്‍ണമെന്റില്‍ മുമ്പൊരിക്കല്‍ സംഭവിച്ചിട്ടുള്ളതു പോലെ ഹെഡ്ഡര്‍തന്നെ ആയിരുന്നു ലക്ഷ്യം. പന്തിന്റെ അവരോഹണ ഗതിയില്‍ വറാന് തലവെക്കാനായില്ലെങ്കിലും അയാളുടെ ചാട്ടത്തിന് ഒരു മിന്നല്‍സമയത്തില്‍ മാന്ദ്സുകിച്ചിന്റെ കാഴ്ചമറക്കാനായി. ആ അങ്കലാപ്പിലുണ്ടായ ഹെഡ്ഡറില്‍, ക്ലിയറന്‍സിന് ആവശ്യമായ പവര്‍ നല്‍കാന്‍ കഴിയാതിരുന്ന മാന്ദ്സുകിച്ച് പന്ത് സ്വന്തം വലയിലെത്തിക്കുകയും ചെയ്തു.

ഗോള്‍ നേടിയ ശേഷം ഫ്രാന്‍സ് പിന്നിലേക്ക് വലിഞ്ഞില്ലെന്നു മാത്രമല്ല, ഒരു ഗോള്‍കൂടി നേടി നില ഭദ്രമാക്കാന്‍ തുനിഞ്ഞിറങ്ങുകയും ചെയ്തു. അത് ശുഭസൂചകമായിത്തോന്നി. ക്രൊയേഷ്യന്‍ ഗോള്‍മുഖത്ത് ചില ആപല്‍നിമിഷങ്ങള്‍ സൃഷ്ടിക്കപ്പെട്ടെങ്കിലും മൈതാനത്ത് തുറന്ന കളി രൂപപ്പെടാന്‍ അതിടയാക്കി.

ക്രൊയേഷ്യയുടെ സമനിലഗോള്‍ ഒന്നാന്തരമായിരുന്നു. ഫ്രാന്‍സിന്റെ പ്രതിരോധത്തിലെ ദൗര്‍ബല്യങ്ങള്‍ പൊളിച്ചടുക്കിയ അവസരം. മോദ്രിച്ച് ഫ്രീകിക്കെടുക്കുമ്പോള്‍ ബോക്സിലുള്ള എല്ലാ ക്രൊയേഷ്യന്‍ കളിക്കാരും ഓഫ്സൈഡ് പൊസിഷനിലായിരുന്നു. എന്നിട്ടും വലതുവശത്ത് ഒരു കളിക്കാരന്‍ ഓടിക്കയറുന്നത് ഫ്രഞ്ച് ഡിഫന്‍സ് ശ്രദ്ധിച്ചതേയില്ല. തന്നെ ലക്ഷ്യമിട്ടു വന്ന ആ കിക്ക് വിര്‍സാല്‍കോ ബോക്സിന്റെ മധ്യത്തിലേക്ക് ഹെഡ്ഡ് ചെയ്യുമ്പോഴും, മാന്ദ്സുകിച്ചും ലോവ്റനും രണ്ട് ഹെഡ്ഡറുകല്‍ കൂടി കളിക്കുമ്പോഴും പ്രതിരോധനിരക്കാര്‍ എന്തു ചെയ്യണമെന്നറിയാതെ നില്‍ക്കുകയായിരുന്നു. പന്തവിടെ ചുറ്റിക്കളിക്കുന്നത് അപകടമാണെന്ന് തിരിച്ചറിഞ്ഞ് ഇടപെട്ടത് കാന്റെ മാത്രമാണ്. അയാള്‍ അഡ്വാന്‍സ് ചെയ്തപ്പോഴേക്കും വിദ പന്ത് പെരിസിച്ചിന് തട്ടിക്കൊടുത്തു. പെരിസിച്ചിന്റെ ഫസ്റ്റ് ടച്ചാണ് ആ ഗോള്‍ അവിടെ സാധ്യമാക്കിയത്. വലതുകാല്‍ കൊണ്ട് കൊളുത്തിവലിച്ച് പന്തിനെ സ്വതന്ത്രമാക്കിയ അയാള്‍ ഇടങ്കാല്‍ കൊണ്ട് തൊടുത്ത ഷോട്ട് അപാരമായിരുന്നു. അതിനവിടെ സ്ഥലവും സമയവും അനുവദിച്ചത് ഫ്രഞ്ച് ഡിഫന്‍സിന്റെ പിഴവുതന്നെയാണ്. മൂന്നു പ്രതിരോധക്കാര്‍ക്കിടയിലൂടെ തുളഞ്ഞു കയറിയ പന്ത് തന്നെ കടന്നുപോയ ശേഷമേ ലോറിസിന് ഡൈവ് ചെയ്യാന്‍പോലും കഴിഞ്ഞുള്ളൂ.

ഫ്രാന്‍സിന് ഭാഗ്യദൂതുമായി വന്ന പെനാല്‍ട്ടിയോടെ കളിയുടെ വിധി ഏറെക്കുറെ നിര്‍ണയിക്കപ്പെട്ടു. ആദ്യപകുതി ലീഡുമായി കയറാന്‍ കഴിയുക എന്നത് ഫ്രഞ്ച് ടീമിനെ സംബന്ധിച്ചിടത്തോളം 75 ശതമാനം വിജയിച്ചതിനു തുല്യമാണ്. രണ്ടാം പകുതിയില്‍ അവരുടെ പോസിറ്റീവ് ആറ്റിറ്റിയൂഡും അതിന്റെ തെളിവായി. കുറ്റിയടിച്ച് പ്രതിരോധിക്കുന്നതിനു പകരം തഞ്ചംകിട്ടുമ്പോഴൊക്കെ ആക്രമിക്കുന്ന ഫ്രഞ്ച്നിര, ഇന്നത്തെ അവരുടെ ഗെയിം പ്ലാനിലെ സുപ്രധാനമായ കാര്യം – ഗോള്‍കുഷ്യന്‍ നേടുക – സാധിച്ചു. അതിന് മൂന്ന് ഘട്ടങ്ങളുണ്ടായിരുന്നു. ക്രൊയേഷ്യന്‍ ഡിഫന്‍സ് കയറിക്കളിക്കുമ്പോള്‍ എംബാപ്പെക്ക് എതിര്‍ഹാഫില്‍ പന്തെത്തിക്കുക എന്നതായിരുന്നു അതിലെ ആദ്യത്തേതും സുപ്രധാനവും. വണ്‍-ടു-വണ്‍ സന്ദര്‍ഭങ്ങളില്‍ എംബാപ്പെയുടെ വേഗത ഫ്രാന്‍സിന്റെ ഏറ്റവും വലിയ ആനുകൂല്യം തന്നെയാണ്. വലതുബോക്സിനു പുറത്ത് ഒരു ഡിഫന്ററാല്‍ പ്രതിരോധക്കപ്പെട്ടു നില്‍ക്കെ, എംബാപ്പെക്ക് കൂട്ടാളികളെ ബോക്സില്‍ കിട്ടുക എന്നതായിരുന്നു രണ്ടാമത്തേത്. തന്റെ ഫുട്ട്വര്‍ക്ക് കൊണ്ട് ഡിഫന്ററെ കബളിപ്പിച്ച എംബാപ്പെ നിമിഷനേരം കൊണ്ടുതന്നെ അത് സാധിച്ചു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായി ഗ്രീസ്മനും ജിറൂഡും മറ്റിയൂഡിയും ബോക്സിലേക്ക് കുതിച്ചെത്തി. എംബാപ്പെ ഗോള്‍ ലക്ഷ്യം വെക്കുമെന്നോ ഗോള്‍ലന്‍ ക്രോസ് നല്‍കുമെന്നോ ആണ് ക്രൊയേഷ്യക്കാര്‍ ഉറപ്പിച്ചത്. മൂന്ന് ഡിഫന്റര്‍മാര്‍ അതിനൊത്ത് പൊസിഷന്‍ ചെയ്യുകയും ചെയ്തു. എന്നാല്‍, തന്റെ പ്രതിഭാവിലാസം പ്രകടമാക്കിക്കൊണ്ടുള്ള പാസില്‍ അയാല്‍ പന്ത് ഗ്രീസ്മന് നല്‍കി. ഒന്നുരണ്ടു ടച്ചുകളുമായി ഗ്രീസ്മന്‍ വെടിയുണ്ട തൊടുക്കാന്‍ പാകത്തില്‍ നില്‍ക്കുന്ന പോഗ്ബയുടെ വഴിയിലേക്ക് പന്ത് നല്‍കിയതാണ് മൂന്നാം ഘട്ടം. വലങ്കാല്‍ കൊണ്ടുള്ള ആദ്യഷോട്ടില്‍ തന്നെ പോഗ്ബ ലക്ഷ്യം കാണേണ്ടതായിരുന്നു. പക്ഷേ, ഡിഫന്റര്‍ ഇടപെട്ടു. രണ്ടാമത്തേത് ഇടങ്കാല്‍ കൊണ്ടുള്ള ഒരു പ്ലേസിങ് ആയിരുന്നു. ക്രൊയേഷ്യന്‍ ഡിഫന്‍സിന് എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകുംമുമ്പ് പന്ത് വലയിലും കപ്പ് ഫ്രാന്‍സിന്റെ കൈവശവുമെത്തി. എതിര്‍ഹാഫില്‍ എംബാപ്പെയെ കണ്ടെത്തി പന്തെത്തിക്കുന്നതിനും ഷോട്ടെടുക്കാന്‍ പാകത്തില്‍ ബോക്സിനെത്തുന്നതിനുമിടയില്‍ പോഗ്ബ നടത്തിയ സഞ്ചാരം അയാളിലെ ഫുട്ബോളറെ അടയാളപ്പെടുത്തുന്നു.

65-ാം മിനുട്ടില്‍ എംബാപ്പെ ബോക്സിനു പുറത്തുനിന്ന് ലക്ഷ്യം കണ്ടതോടെ കളി തീരുകയും ചെയ്തു. ഇടംകണ്ടെത്തിയുള്ള എംബാപ്പെയുടെ ഷോട്ടിനോളം തന്നെ പ്രധാനമായിരുന്നു ലൂക്കാസ് ഹെര്‍ണാണ്ടസിന്റെ പാസും. ബോക്സിലേക്ക് ഓടിക്കയറി, ഹെര്‍ണാണ്ടസിനും എംബാപ്പെക്കുമിടയില്‍ പന്ത് സ്വതന്ത്രമായി കടന്നുവരാന്‍ അവസരമൊരുക്കിയ ജിറൂദും ആ ഗോളില്‍ പങ്കാളിയായി. ലോറിസിന്റെ അതിസാമര്‍ത്ഥ്യം ക്രൊയേഷ്യക്ക് ഒരു ഗോള്‍ സമ്മാനിച്ചെങ്കിലും, 20 മിനുട്ടിലധികം സമയം ഉണ്ടായിരുന്നെങ്കിലും രണ്ടുഗോള്‍ കൂടി തിരിച്ചടിക്കാനുള്ള ഊര്‍ജം ക്രൊയേഷ്യക്കാരില്‍ ശേഷിച്ചിരുന്നില്ല. എംബാപ്പെയുടെ ഗോളിനു മുമ്പേ മാന്ദ്സുകിച്ചിന്റെ ആ ഗോള്‍ വന്നിരുന്നെങ്കില്‍ ഫ്രഞ്ച് കളിക്കാരില്‍ അതൊരു ഉള്‍ക്കിടിലം സൃഷ്ടിക്കുമായിരുന്നു. പക്ഷേ, മൂന്നു ഗോള്‍ കുഷ്യന്‍ എന്നത് രണ്ടായി കുറയുന്നത് അത് സംരക്ഷിക്കുക എന്നത് ഈ ഫ്രഞ്ച് സംഘത്തിന് വലിയ ബുദ്ധിമുട്ടല്ല; വിശേഷിച്ചും, എങ്ങനെ പ്രതിരോധിക്കണമെന്ന് ദെഷാംപ്സ് അവരെ പഠിപ്പിച്ച സാഹചര്യത്തില്‍.

കളിക്കുശേഷമുള്ള ക്രൊയേഷ്യക്കാരുടെ ശരീരഭാഷ, സ്‌കോര്‍ലൈന്‍ സൂചിപ്പിക്കുന്നതിനേക്കാള്‍ മത്സരത്തെ പ്രതിഫലിപ്പിക്കുന്നതായിരുന്നു. അവര്‍ക്ക് ജയിക്കാന്‍ കഴിയുമായിരുന്ന മത്സരമായിരുന്നു ഇത്. അര്‍ക്കു നഷ്ടപ്പെട്ടത് കപ്പിനും ചുണ്ടിനുമിടയിലാണ്. ഭാഗ്യം നല്‍കിയ ആനുകൂല്യങ്ങളെ മുതലെടുക്കാനുള്ള താരബലം ഫ്രാന്‍സിനുണ്ടായി – എന്നല്ല, അവര്‍ ഫൈനല്‍ അതര്‍ഹിക്കുന്ന രൂപത്തില്‍ കളിക്കുക തന്നെ ചെയ്തു. രണ്ടാം പകുതിയില്‍ ദെഷാംപ്സ് കാന്റെയെ പിന്‍വലിച്ചത് അയാളുടെ ആത്മവിശ്വാസത്തിന്റെയും ഫുട്ബോള്‍ എന്ന ഗെയിമിനോട് അയാള്‍ പുലര്‍ത്തിയ സത്യസന്ധതയുടെയും തെളിവായി ഞാന്‍ കാണുന്നു. ടീം ഫൈനല്‍ തോറ്റതിനു ശേഷം ലഭിക്കുന്ന ഗോള്‍ഡന്‍ ബോള്‍ നേട്ടത്തിന്റെ ശൂന്യത, മെസ്സിയെപ്പോലെ മോദ്രിച്ചും തിരിച്ചറിഞ്ഞു. അയാളിത് അര്‍ഹിച്ചിരുന്നു എന്നകാര്യത്തില്‍ തര്‍ക്കമില്ല.

gulf

പെരുന്നാളിനോടനുബന്ധിച്ച് 630 തടവുകാർക്ക് ഇളവ് പ്രഖ്യാപിച്ച് ഹമദ് രാജാവ്

എല്ലാ വർഷവും ഈദുൽ ഫിത്റിനോടനുബന്ധിച്ച് ഹമദ് രാജാവ് തടവുകാർക്ക് ഇളവ് നൽകാനുള്ള ഉത്തരവ് പുറപ്പെടുവിക്കാറുണ്ട്.

Published

on

ഈദുൽ ഫിത്ർ പ്രമാണിച്ച് 630 തടവുകാർക്ക് മാപ്പ് നൽകി രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ. വിവിധ കുറ്റകൃത്യങ്ങളിലുൾപ്പെട്ട് ശിക്ഷയുടെ ഒരു ഭാഗം അനുഭവിച്ചവർക്കും മറ്റു ചെറുകൃത്യങ്ങൾക്ക് പിടിക്കപ്പെട്ടവർക്കും, ബദൽ ശിക്ഷക്ക് വിധേയമായവർക്കുമാണ് മാപ്പിൽ ഇളവ് ലഭിക്കുക.

മാപ്പു ലഭിച്ചവർ വീണ്ടും സാമൂഹിക ജീവിതത്തിന്റെ ഭാഗമാവാനും രാജാവിന്റെ നേതൃത്വത്തിൽ ബഹ്റൈന്റെ സമഗ്ര വികസന പ്രക്രിയക്ക് സംഭാവന നൽകാനുമുള്ള രാജാവിന്റെ താൽപര്യമാണ് ഈ മാപ്പ് പ്രതിഫലിപ്പിക്കുന്നത്.

എല്ലാ വർഷവും ഈദുൽ ഫിത്റിനോടനുബന്ധിച്ച് ഹമദ് രാജാവ് തടവുകാർക്ക് ഇളവ് നൽകാനുള്ള ഉത്തരവ് പുറപ്പെടുവിക്കാറുണ്ട്.

Continue Reading

news

ഫലസ്തീന്‍ അനുകൂലയായ തുര്‍ക്കി വിദ്യാര്‍ത്ഥിയുടെ നാടുകടത്തല്‍ തടഞ്ഞ് അമേരിക്കന്‍ ഫെഡറല്‍ കോടതി

ടഫ്റ്റ്‌സ് സര്‍വകലാശാലയിലെ ഡോക്ടറല്‍ വിദ്യാര്‍ത്ഥിയായ റുമൈസ ഒസ്തുര്‍ക്കിനെ നാടുകടത്താനുള്ള ഉത്തരവാണ് മസാച്യുസെറ്റ്സിലെ ഫെഡറല്‍ ജഡ്ജി തടഞ്ഞത്. 

Published

on

ഫലസ്തീനെ പിന്തുണച്ചു എന്ന് ചൂണ്ടിക്കാട്ടി യു.എസ് നാടുകടത്താനിരുന്ന തുര്‍ക്കി വിദ്യാര്‍ത്ഥിക്കെതിരായ നടപടി തടഞ്ഞ് ഫെഡറല്‍ കോടതി. ടഫ്റ്റ്‌സ് സര്‍വകലാശാലയിലെ ഡോക്ടറല്‍ വിദ്യാര്‍ത്ഥിയായ റുമൈസ ഒസ്തുര്‍ക്കിനെ നാടുകടത്താനുള്ള ഉത്തരവാണ് മസാച്യുസെറ്റ്സിലെ ഫെഡറല്‍ ജഡ്ജി തടഞ്ഞത്.

ഹരജിയില്‍ തീരുമാനമെടുക്കുന്നതുവരെയോ ഇനിയൊരു കോടതി ഉത്തരവ് ഉണ്ടാകുന്നതുവരെയോ ഒസ്തുര്‍ക്കിനെ നീക്കം ചെയ്യരുതെന്നാണ് ജില്ല കോടതിയുടെ നിര്‍ദേശം.

കഴിഞ്ഞ ദിവസമാണ് യു.എസ് ഇമിഗ്രേഷന്‍ അധികൃതര്‍ മസാച്യുസെറ്റ്സിലെ അവരുടെ വീടിനടുത്ത്‌ വെച്ച് റുമൈസ ഒസ്തുര്‍ക്കിനെ കസ്റ്റഡിയിലെടുത്തത്. തൊട്ടുപിന്നാലെ യു.എസ് ഉദ്യോഗസ്ഥര്‍ ഇവരുടെ വിസ റദ്ദാക്കി.

അമേരിക്കന്‍ ഭീകര സംഘടനയായി കണക്കാക്കുന്ന ഹമാസിനെ പിന്തുണയ്ക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു എന്നാരോപിച്ചാണ് തെളിവുകള്‍ ഒന്നും നല്‍കാതെ ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പ് ഒസ്തുര്‍ക്കിനെതിരെ കുറ്റം ചുമത്തിയത്. ഫലസ്തീനെ പിന്തുണയ്ക്കുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്കെതിരായ ട്രംപ് ഭരണകൂടത്തിന്റെ ഏറ്റവും പുതിയ നടപടിയായിരുന്നു ഇത്.

ഫുള്‍ബ്രൈറ്റ് സ്‌കോളര്‍ഷിപ്പ് വഴി യു.എസില്‍ ഉപരിപഠനത്തിനെത്തിയ ഒസ്തുര്‍ക്ക് ടഫ്റ്റ്സിലെ ചൈല്‍ഡ് സ്റ്റഡി ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്മെന്റ് ഡോക്ടറല്‍ പ്രോഗ്രാമിലെ വിദ്യാര്‍ത്ഥിയാണ്. എഫ്-1 വിസയിലാണ് ഇവര്‍ യു.എസില്‍ തങ്ങിയിരുന്നത്.

ഇസ്രാഈലി ബന്ധമുള്ള കമ്പനികളില്‍ നിന്ന് പിന്മാറാനും ഫലസ്തീനിലെ വംശഹത്യയെ അംഗീകരിക്കാനുമുള്ള വിദ്യാര്‍ത്ഥികളുടെ ആവശ്യത്തെ സര്‍വകലാശാല നിരാകരിച്ചതോടെ സര്‍വകലാശാലയുടെ നിലപാടിനെ വിമര്‍ശിച്ചുകൊണ്ട് ക്യാമ്പസ് പത്രമായ ടഫറ്റ്‌സ് ഡെയ്‌ലി ഒസ്തുര്‍ക്ക് ഒരു വര്‍ഷം മുമ്പ് ഒരു ഒപ്പീനിയന്‍ എഴുതിയിരുന്നു. ഇതാണ് അറസ്റ്റിലേക്ക് നയിച്ചതെന്നാണ് സൂചന.

അതേസമയം ഫലസ്തീനെ പിന്തുണച്ച് വിദേശവിദ്യാര്‍ത്ഥികള്‍ക്കെതിരെയുള്ള യു.എസ് ഭരണകൂടത്തിന്റെ നടപടി തുടരുകയാണ്. ഫലസ്തീന്‍ അനുകൂല പ്രതിഷേധവുമായി ബന്ധപ്പെട്ട് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് 300ലധികം വിസകള്‍ റദ്ദാക്കിയതായി സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഇന്നലെ വ്യക്തമാക്കിയിരുന്നു.

കൊളംബിയ സര്‍വകലാശാലയില്‍ ഫലസ്തീന്‍ അനുകൂല പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയെന്നാരോപിച്ച് ഫലസ്തീന്‍ വിദ്യാര്‍ത്ഥിയായ മഹ്‌മൂദ് ഖലീലിനെ നാടുകടത്താന്‍ ട്രംപ് ഭരണകൂടം ഉത്തരവിട്ടതില്‍ നിന്നാണ് വിദേശ വിദ്യാര്‍ത്ഥികള്‍ക്കെതിരായ ട്രംപ് ഭരണകൂടത്തിന്റെ പ്രതികാര നടപടി ആരംഭിക്കുന്നത്. എന്നാല്‍ മഹ്‌മൂദ് ഖലീലിന്റെ നാടുകടത്തല്‍ ഫെഡറല്‍ കോടതി തടഞ്ഞു.

പിന്നീട് യു.എസിലെ ജോര്‍ജ് ടൗണ്‍ സര്‍വകലാശാലയിലെ ഇന്ത്യന്‍ വംശജനായ സ്‌കോളര്‍ ബദര്‍ ഖാന്‍ സുരിക്കെതിരേയും കൊളംബിയ യൂണിവേഴ്‌സിറ്റി പി.എച്ച്.ഡി സ്‌കോളര്‍ രഞ്ജിനി ശ്രീനിവാസനെതിരേയും സമാന നടപടിയുണ്ടായി. ഇതില്‍ സുരിക്കെതിരായ നാടുകടത്തല്‍ നീക്കം കോടതി തടഞ്ഞപ്പോള്‍ രഞ്ജിനി അറസ്റ്റില്‍ നിന്ന് രക്ഷപ്പെട്ട് കാനഡയിലേക്ക് മാറുകയും ചെയ്തു.

ഇതിന് പുറമെ അന്തരിച്ച ഹിസ്ബുല്ല നേതാവ് ഹസന്‍ നസറുല്ലയുടെ ഫോട്ടോകളും വീഡിയോകളും ഫോണില്‍ കണ്ടെത്തിയെന്ന് ആരോപിച്ച് ലെബനന്‍ പൗരയായ ബ്രൗണ്‍ യൂണിവേഴ്സിറ്റി അസി. പ്രൊഫസറെ അമേരിക്ക നാടുകടത്തിയിരുന്നു. ഡോക്ടര്‍ കൂടിയായ റാഷ അലവൈയെയാണ് ഹിസ്ബുല്ലയേയും നസറുല്ലയേയും പിന്തുണക്കുന്നു എന്ന് ചൂണ്ടിക്കാട്ടി യു.എസ് നാടുകടത്തിയത്.

Continue Reading

News

ഇന്ത്യയുമായുള്ള തീരുവ തര്‍ക്കം: മോദി ബുദ്ധിമാന്‍, ചര്‍ച്ചകളില്‍ പുരോഗതിയുണ്ടാകുമെന്ന് പ്രതീക്ഷ: ട്രംപ്‌

നേരത്തെ അധിക തീരുവയില്‍ ഇന്ത്യയെ രൂക്ഷമായി വിമര്‍ശിച്ച് ട്രംപ് രംഗത്തെത്തിയിരുന്നു.

Published

on

ഇന്ത്യയുമായുളള തീരുവ തര്‍ക്കം പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. നരേന്ദ്ര മോദി നല്ല സുഹൃത്താണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഏപ്രില്‍ മുതല്‍ ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്കുമേല്‍ അധിക തീരുവ ചുമത്തുമെന്ന് യു.എസ് അറിയിച്ചിരുന്നു. ഇതിനിടെയാണ് ട്രംപിന്റെ പരാമര്‍ശം.

മോദി ബുദ്ധിമാനായ ആളാണ്. ഞങ്ങള്‍ ഇരുവരും നല്ല സൃഹൃത്തുക്കളുമാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ തീരുവ ചുമത്തുന്ന രാജ്യമാണ് ഇന്ത്യ. അവര്‍ മിടുക്കരാണ്. എന്നാല്‍, ഈ അധിക തീരുവയില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇക്കാര്യത്തില്‍ പോസിറ്റീവായ ഫലമുണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും ട്രംപ് പറഞ്ഞു.

നേരത്തെ അധിക തീരുവയില്‍ ഇന്ത്യയെ രൂക്ഷമായി വിമര്‍ശിച്ച് ട്രംപ് രംഗത്തെത്തിയിരുന്നു. ഇന്ത്യയുമായി നല്ല ബന്ധമാണ് നിലവിലുള്ളത്. എന്നാല്‍, ഒരു പ്രശ്‌നം മാത്രമാണ് തനിക്ക് അവരുമായി ഉള്ളത്. ലോകത്ത് ഏറ്റവും കൂടുതല്‍ തീരുവ ചുമത്തുന്ന രാജ്യമാണ് ഇന്ത്യ. അവര്‍ തീരുവ കുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ ഒന്നും വില്‍ക്കാനാവില്ല. എല്ലായിടത്തും നിയന്ത്രണമാണ്. ഇന്ത്യയുടെ അമിത തീരുവ തുറന്നുകാട്ടാന്‍ നമുക്ക് സാധിച്ചിട്ടുണ്ട്. അവര്‍ തീരുവ കുറക്കാമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ട്രംപ് പറഞ്ഞിരുന്നു.

Continue Reading

Trending