Connect with us

kerala

ഇനി ഞാന്‍ കുറച്ച് കരഞ്ഞോട്ടെ….ഇന്ന് അന്തരിച്ച മുസ്‌ലിം ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡന്റ് ടി.ഇ അബ്ദുല്ലയെ അനുസ്മരിച്ച് പത്രപ്രവര്‍ത്തകന്‍ റഹ്മാന്‍ തായലങ്ങാടി

ഇനി മനസ്സ് നിറയെ സ്‌നേഹവുമായി ടി ഇ അബ്ദുള്ള വരില്ല . ജീവിതത്തില്‍ നിന്ന് വിലപ്പെട്ട എന്തോ ഒന്ന് നഷ്ടപ്പെട്ടുപോയിരിക്കുന്നു. ഇനി ഞാന്‍ കുറച്ച് ഒറ്റയ്ക്കിരുന്ന് കരഞ്ഞോട്ടെ…..”

Published

on

ഇന്ന് അന്തരിച്ച മുസ്‌ലിം ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡന്റ് ടി.ഇ അബ്ദുല്ലയെ അനുസ്മരിച്ച് പത്രപ്രവര്‍ത്തകന്‍ റഹ്മാന്‍ തായലങ്ങാടി.

വിട.

“പ്രിയപ്പെട്ട ടി. ഇ. അബ്ദുള്ള വിളിച്ചാല്‍ വിളി കേള്‍ക്കാത്ത അകലത്തിലേക്ക് മറഞ്ഞിരിക്കുന്നു.സദാ തെളിഞ്ഞൊഴുകിയിരുന്ന സ്‌നേഹത്തിന്റെ ഉറവ വറ്റിയിരിക്കുന്നു.
ഭൂതകാലത്തിന്റെ നന്മകളില്‍ ഉറച്ചു നിന്നു കൊണ്ടായിരുന്നു ടി ഇ അബ്ദുള്ള വര്‍ത്തമാനത്തില്‍ വ്യാപരിച്ചിരുന്നത്.ദേശത്തിന്റെ ചരിത്രം സൂക്ഷിപ്പുകാരനെയാണ് കാസര്‍കോടിന് നഷ്ടപ്പെട്ടുപോയിരിക്കുന്നത് .മുസ്ലിംലീഗിന് പക്വമതിയായ ഒരു ജനകീയ നേതാവിനെയും.ടി ഇ യുടെ ഒന്ന് തൊട്ടാല്‍ തുറക്കുന്ന ഓര്‍മ്മച്ചെപ്പ് ചരിത്ര വിദ്യാര്‍ത്ഥികള്‍ക്ക് എന്നും ഒരു അനുഗ്രഹമായിരുന്നു.

ഒരു നഗര പിതാവ് എന്ന നിലയില്‍ മാത്രം ഒതുങ്ങേണ്ടതായിരുന്നില്ല ടി ഇ അബ്ദുള്ളയുടെ അതിരുകളില്ലാത്ത ആശയങ്ങളും അറിവും ഊര്‍ജ്ജവും.സ്‌നേഹം കൊടുത്തും വാങ്ങിയും കഴിഞ്ഞ അര നൂറ്റാണ്ടിന്റെ സൗഹൃദം ഇനി ഓര്‍മ്മകളില്‍ മാത്രം.ടി ഇ അബ്ദുള്ള എത്ര പെട്ടെന്നാണ് ഒരു സൗഹൃദം കുരുത്തുണ്ടാക്കുന്നതെന്ന് ഞാന്‍ അത്ഭുതപ്പെട്ടു പോയിട്ടുണ്ട്.
അക്ഷരങ്ങളെ എപ്പോഴും ചേര്‍ത്തു നിര്‍ത്തി. സുഹൃത്തുക്കള്‍ക്ക് വിലപ്പെട്ട പുസ്തകങ്ങള്‍ സമ്മാനമായി നല്‍കി. പിതാവ് ടി എ ഇബ്രാഹിം തന്നെയായിരുന്നു മകന്റെയും റോള്‍മോഡല്‍. ഒരുമാസം മുമ്പ് ഇതുപോലെ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആസ്പത്രിയില്‍ ക്ഷീണിതനായി കിടക്കുമ്പോഴാണ് കെ പി ഉണ്ണികൃഷ്ണന്റെ ‘ഇന്ദ്രപ്രസ്ഥത്തിലെ രാഷ്ട്രീയ സഞ്ചാരി’ എന്ന പുസ്തകം മാതൃഭൂമി ബുക്‌സില്‍ നിന്ന് വാങ്ങിപ്പിച്ചു അയച്ചു തന്നത് .അന്ന് ഐസിയുവില്‍ നിന്ന് മുറിയിലേക്ക് മാറ്റിയിട്ടേ ഉണ്ടായിരുന്നുള്ളൂ.സത്യത്തില്‍ പഴയ കഥകള്‍ പലതും മറക്കാതിരിക്കുന്നത് ടി ഇ ഇടയ്ക്കിടെ ഓര്‍മിപ്പിക്കുന്നത് കൊണ്ടായിരുന്നു.

ടി ഇ അബ്ദുല്ലയുടെകൂടെ യാത്ര ചെയ്യുന്നത് ഒരു അനുഭവംതന്നെയായിരുന്നു .ബാംഗ്ലൂരില്‍, മുംബൈയില്‍, ചിക്കമഗലൂരില്‍ തിരുവനന്തപുരത്ത്……
ഒരിക്കല്‍ ടി ഇ അബ്ദുള്ളയും എം എസ് മുഹമ്മദ് കുഞ്ഞിയും ബി ഉമ്മറും ഞാനും കൂടി ഒരു അംബാസഡര്‍ കാറില്‍ കര്‍ണാടക മുഴുവന്‍ കറങ്ങാന്‍ പോയി .ഒരു പ്ലാനും ഇല്ലാതെ കുറേ ദിവസം.ആ യാത്രയില്‍ ആറേഴു വലിയ അണക്കെട്ടുകളും പവര്‍ സ്റ്റേഷനുകളുമാണ് കണ്ടത് .
ജോഗിലെ പ്രസിദ്ധമായ വെള്ളച്ചാട്ടവും ട്രോളിയില്‍ ചെങ്കുത്തായി ഇറങ്ങാന്‍ ആരും ഭയപ്പെടുന്ന പവര്‍ സ്റ്റേഷനും അടുത്തകാലത്തും
ടി ഇ അബ്ദുള്ള ഓര്‍മ്മപ്പെടുത്തി. ഞങ്ങള്‍ പരസ്പരം സന്തോഷവും ദുഃഖങ്ങളും നിരാശകളും പങ്കുവെച്ചു. ഇനി സങ്കടങ്ങള്‍ കൈമാറാന്‍ ടി ഇ ഉണ്ടാവില്ല.
ബാംഗ്ലൂരില്‍ കീമോയുടെ ഭീകരതയെക്കുറിച്ച് പറഞ്ഞ് നെടുവീര്‍പ്പിട്ട് ജീവിതത്തിലേക്ക് തിരിച്ചുവന്ന ടി ഇ അബ്ദുള്ളയെ ദുരന്തം മറ്റൊരു രൂപത്തില്‍ കാത്തിരിക്കുകയാണെന്ന് അറിഞ്ഞില്ല.കോഴിക്കോട് നിന്ന് ചികിത്സ കഴിഞ്ഞ് വന്നപ്പോള്‍ ഞാന്‍ വീല്‍ചെയറില്‍ ആണെങ്കിലും ഒന്ന് ടി ഇയെ പോയി കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചു .അവന്‍ അതിന് അനുവദിച്ചില്ല. എന്നും ഒരു നിഴലുപോലെ കൂടെ ഉണ്ടായിരുന്ന ഗഫൂറിനോട് നമുക്ക് റഹ്മാന്‍ച്ചാനെ കാണാന്‍ പോകണമെന്ന് പറഞ്ഞു. ഇല്ല, വരാന്‍പറ്റിയില്ല, കോഴിക്കോട്ടേക്കാണ് ടി ഇ പോയത്. ഇനി മനസ്സ് നിറയെ സ്‌നേഹവുമായി ടി ഇ അബ്ദുള്ള വരില്ല . ജീവിതത്തില്‍ നിന്ന് വിലപ്പെട്ട എന്തോ ഒന്ന് നഷ്ടപ്പെട്ടുപോയിരിക്കുന്നു. ഇനി ഞാന്‍ കുറച്ച് ഒറ്റയ്ക്കിരുന്ന് കരഞ്ഞോട്ടെ…..”

റഹ്മാന്‍ തായലങ്ങാടി ഫെയ്‌സ് ബുക്കില്‍ കുറിച്ചു.

 

 

 

kerala

ദലിത് യുവതിയെ കള്ളക്കേസിൽ കുടുക്കിയ സംഭവം; അന്വേഷണം ക്രൈംബ്രാഞ്ചിന്

മനുഷ്യവകാശ കമ്മീഷന്‍ ഉത്തരവ് പ്രകാരമാണ് ജില്ലക്കു പുറത്തുളള ഉദ്യോഗസ്ഥന്‍ അന്വേഷിക്കുന്നത്

Published

on

പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ ദളിത് സ്ത്രീയെ കസ്റ്റഡിയില്‍ വെച്ച് മാനസികമായ പീഡിപ്പിച്ച സംഭവം പത്തനംതിട്ട ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ എ വിദ്യാധരന്‍ അന്വേഷിക്കും. മനുഷ്യവകാശ കമ്മീഷന്‍ ഉത്തരവ് പ്രകാരമാണ് ജില്ലക്കു പുറത്തുളള ഉദ്യോഗസ്ഥന്‍ അന്വേഷിക്കുന്നത്.

ബിന്ദു ജോലിക്ക് നിന്ന വീട്ടിൽനിന്ന് സ്വർണ്ണമാല കാണാനില്ലെന്ന് വീട്ടുടമ പരാതി നൽകിയതിനെ തുടർന്നാണ് പേരൂർക്കട പൊലീസ് സ്റ്റേഷനിൽ എത്തിച്ച് എസ്ഐ ഉൾപ്പടെയുള്ളവർ ബിന്ദുവിനോട് ക്രൂരമായി പെരുമാറിയത്. ഒരു ദിവസം സ്റ്റേഷനിൽ പട്ടിണിക്കിട്ടു. കുടിക്കാൻ വെള്ളം പോലും നൽകിയില്ല. നടത്തി. കള്ളന്മാരെ പോലെ നാട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. താൻ മോഷണം നടത്തിയിട്ടില്ലെന്ന് കരഞ്ഞു പറഞ്ഞിട്ടും കേൾക്കാൻ തയ്യാറായില്ലെന്ന് ബിന്ദു പരാതി നൽകി.

നേരത്തെ കന്റോണ്‍മെന്റ് എസിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എഎസ്‌ഐ പ്രസന്നനെയും, സ്‌പെഷ്യല്‍ ബ്രാഞ്ച് എസിയുടെ റിപ്പോര്‍ട്ടിന്മേല്‍ എസ്‌ഐ എസ് ജി പ്രസാദിനെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു. ബിന്ദുവിനെ ഏറ്റവും കൂടുതല്‍ ഭീഷണിപ്പെടുത്തിയത് എഎസ്‌ഐ പ്രസന്നന്‍ ആണെന്നാണ് കണ്ടോന്മെന്റ് അസിസ്റ്റന്റ് കമ്മീഷ്ണറുടെ റിപ്പോര്‍ട്ടിലുള്ളത്. പ്രസന്നന് ബിന്ദുവിനെ ചോദ്യം ചെയ്യാന്‍ അധികാരം ഇല്ലായിരുന്നു. അന്ന് ജി ഡി ചാര്‍ജ് മാത്രമാണ് പ്രസന്നനു ഉണ്ടായിരുന്നത്.കസ്റ്റഡിയിലുള്ള പ്രതിയുടെ സുരക്ഷ നോക്കേണ്ട ചുമതല മാത്രമാണ് പ്രസന്നന്.

Continue Reading

kerala

‘ദേശീയപാത നിര്‍മ്മാണത്തില്‍ പൊതുമരാമത്ത് വകുപ്പിന് പങ്കില്ല’: പിണറായി വിജയന്‍

Published

on

ദേശീയ പാത നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും ചെയ്യുന്നത് ദേശീയ പാത അതോറിറ്റിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭൂമി ഏറ്റെടുത്ത് കൊടുക്കുന്നതാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ദേശീയ പാത നിര്‍മിക്കുന്നതില്‍ ദേശീയ പാത അതോറിറ്റിയ്ക്ക് പ്രത്യേകമായ സജീകരണങ്ങളുണ്ട്. അതില്‍ ഒരു തരത്തിലുള്ള പങ്കാളിത്തവും പൊതുമരാമത്ത് വകുപ്പിനോ സംസ്ഥാന സര്‍ക്കാരിനോ ഇല്ലെന്നാണ് മുഖ്യമന്ത്രി ഇപ്പോള്‍ പറയുന്നത്.

 

Continue Reading

Health

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം: 7 ദിവസത്തിനിടെ തിരുവനന്തപുരത്ത് 2 പേര്‍ മരിച്ചു

ഹൃദ്രോഗത്തിനുള്ള ചികിത്സയിലുള്ളവരാണ് മരിച്ചത്

Published

on

തിരുവനന്തപുരം: ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. തിരുവനന്തപുരത്ത് ഒരാഴ്ചക്കിടെ രണ്ട് പുരുഷന്‍മാരാണ് മരിച്ചത്. ഹൃദ്രോഗത്തിനുള്ള ചികിത്സയിലുള്ളവരാണ് മരിച്ചത്. 70 വയസ് കഴിഞ്ഞവരാണ് ഇരുവരും. മരിക്കുമ്പോള്‍ ഇരുവരുടേയും പരിശോധനാ ഫലം പോസിറ്റീവായിരുന്നു.

2024ല്‍ സംസ്ഥാനത്ത് 74 കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ മാസം മാത്രം സംസ്ഥാനത്ത് 182 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ഇന്നലെ വ്യക്തമാക്കിയിരുന്നു. കോട്ടയം ജില്ലയില്‍ 57 കേസുകളും എറണാകുളത്ത് 34 കേസുകളും തിരുവനന്തപുരത്ത് 30 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

സംസ്ഥാനത്ത് രോഗലക്ഷണമുള്ളവര്‍ക്ക് കോവിഡ് പരിശോധന നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്റ്റേറ്റ് ലെവല്‍ റാപ്പിഡ് റെസ്പോണ്‍സ് ടീം (ആര്‍ആര്‍ടി) യോഗം ചേര്‍ന്ന് സംസ്ഥാനത്തെ പൊതുസാഹചര്യം വിലയിരുത്തി.

ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ കോവിഡ് രോഗബാധ വലിയ തോതില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍, കേരളത്തിലും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ഈ രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ കേരളത്തിലും കോവിഡ് വര്‍ധിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ ജാഗ്രത തുടരണം. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യ മന്ത്രി നിര്‍ദേശിച്ചു.

Continue Reading

Trending