Connect with us

Culture

മഹാപ്രളയം: കാര്‍ഷികമേഖലയെ പുനരുജ്ജീവിപ്പിക്കാന്‍ സമയമെടുക്കും

Published

on

കോഴിക്കോട്: കാലവര്‍ഷക്കെടുതിയും പ്രളയവും കശക്കിയെറിഞ്ഞ കേരളത്തിലെ കാര്‍ഷികമേഖലയെ പുനരുജ്ജീവിപ്പിക്കാന്‍ ഏറെ സമയം വേണ്ടിവരുമെന്ന് സൂചന. കുട്ടനാട്ടിലും പാലക്കാടും ഉണ്ടായ വെള്ളപ്പൊക്കം നെല്‍കൃഷിയെ സാരമായി ബാധിച്ചിരിക്കുകയാണ്. കേരളത്തിന്റെ നെല്ലറയിലാണ് വെള്ളപ്പൊക്കം രൂക്ഷമായത്. വെള്ളമിറങ്ങിയാലും കൃഷിഭൂമി സംരക്ഷിച്ചെടുക്കുകയെന്നത് സാഹസമായിരിക്കും. ഇടുക്കിയിലും വയനാട്ടിലും ഉണ്ടായ കൃഷിനാശം പ്രധാനമായും തോട്ടവിളകളെയാണ് ബാധിക്കുന്നത്. തോട്ടം മേഖലയില്‍ മാത്രം 700 കോടിയുടെ നാശനഷ്ടം ഉണ്ടായതായാണ് കൃഷിവകുപ്പിന്റെ പ്രാഥമിക കണക്ക്.

വിവിധ ജില്ലകളില്‍ മൂന്ന് ലക്ഷത്തില്‍പരം കര്‍ഷകരെയാണ് പ്രളയം ബാധിച്ചത്. 500 ഏക്കറിലേറെ തോട്ടംഭൂമികള്‍ കെടുതിക്ക് ഇരയായി. പാലക്കാട്, ഇടുക്കി, തൃശൂര്‍, വയനാട്, ആലപ്പുഴ ,കോട്ടയം,പത്തനംതിട്ട എന്നീ ജില്ലകളിലാണ് വലിയതോതില്‍ കൃഷിഭൂമി നശിച്ചത്. നെല്ല്, തെങ്ങ്, കശുവണ്ടി, വാഴ, മഞ്ഞള്‍ എന്നിവ വ്യാപകമായി നശിച്ചു. ഏലം, തേയില, കാപ്പി, റബ്ബര്‍ തുടങ്ങിയ തോട്ടവിളകള്‍ നശിച്ചത് കര്‍ഷകരുടെ സാമ്പത്തികസ്ഥിതിയെ കാര്യമായി ബാധിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇടുക്കി, വയനാട്,മൂന്നാര്‍, നെല്ലിയാമ്പതി, വണ്ടിപെരിയാര്‍ മേഖലകളില്‍ തേയിലത്തോട്ടങ്ങള്‍ക്ക് നാശനഷ്ടം നേരിട്ടു. തേയില ഉല്‍പാദനത്തില്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഹെക്ടറിന് 200 കിലോയുടെ കുറവ് രേഖപ്പെടുത്തിയിരുന്നു. ഒക്ടോബര്‍ മുതലുള്ള മാസങ്ങളില്‍ ഉല്‍പാദനം വര്‍ധിപ്പിച്ചെടുക്കാന്‍ വഴി തേടുന്നതിനിടെയാണ് പ്രളയം എല്ലാം തകര്‍ത്തെറിഞ്ഞത്. തോട്ടം ഉടമകളെയും തൊഴിലാളികളെയും ഒരേപോലെ പ്രയാസപ്പെടുത്തുന്നതാണിത്.

വയനാട്ടില്‍ ഉണ്ടായ ശക്തമായ മഴയും ഉരുള്‍പൊട്ടലും തേയില തോട്ടങ്ങളെയും മറ്റു തോട്ടവിളകളെയും ബാധിക്കുകയുണ്ടായി. മൊത്തം 600 ഹെക്ടര്‍ സ്ഥലത്തെ കൃഷിഭൂമിയാണ് നഷ്ടമായത്. കുറിച്യ മലയില്‍ മാത്രം 127 ഏക്കര്‍ തേയിലതോട്ടം നശിച്ചു. ഇതിന് പുറമെ തോട്ടങ്ങളിലെ തണല്‍മരങ്ങളും നിലംപതിച്ചു. മലയാളം പ്ലാന്റേഷന്റെ 30 ഏക്കര്‍ തോട്ടവും നശിച്ചു. കല്‍പറ്റ, വൈത്തിരി, മാനന്തവാടി തുടങ്ങിയ ഭാഗങ്ങളിലെ തോട്ടങ്ങളും മറ്റു കാര്‍ഷികവിളകളും നാശത്തിനിരയായി.

വണ്ടിപെരിയാറില്‍ രണ്ടര ഏക്കര്‍ തോട്ടഭൂമിയാണ് നഷ്ടമായത്. മലപ്പുറം ജില്ലയില്‍ നിലമ്പൂര്‍, അരീക്കോട് ഭാഗങ്ങളില്‍ വ്യാപകമായ തോതില്‍ കൃഷിഭൂമി നഷ്ടമായി. തോട്ടങ്ങള്‍ക്ക് പുറമെ തെങ്ങ്, കമുക് തുടങ്ങിയ വിളകളും വെള്ളത്തില്‍ ഒലിച്ചുപോയി. ഉരുള്‍പൊട്ടലിലും മലവെളളപ്പാച്ചിലിലും എല്ലാം നഷ്ടമായ കര്‍ഷകരാണ് ഇവിടെയുള്ളത്. മൊത്തം ജില്ലയില്‍ 50 കോടിയുടെ കൃഷിനാശം ഉണ്ടായതായി കണക്കാക്കുന്നു.

റബ്ബര്‍ വിലയില്‍ അടുത്തകാലത്ത് ഉണര്‍വ് ഉണ്ടായിരുന്നത് പ്രളയം തല്ലികെടുത്തുന്ന അവസ്ഥയായി. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഉല്‍പാദനത്തില്‍ 22 ശതമാനം കുറവ് രേഖപ്പെടുത്തിയിരുന്നു. ഇത്തവണ ഉല്‍പാദനം 30 ശതമാനം വര്‍ധിക്കുമെന്ന ആശ്വാസത്തിലിരിക്കുമ്പോഴാണ് മഴക്കെടുതി എത്തിയത്. വീടും വീട്ടുപകരണങ്ങളും നഷ്ടമായവരെ പുനരധിവസിപ്പിക്കുക എന്നതിനാണ് ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ പ്രഥമ പരിഗണന നല്‍കുന്നത്. പാലങ്ങളും റോഡുകളും പുനര്‍നിര്‍മിക്കേണ്ടതുണ്ട്. ഇതെല്ലാം കഴിഞ്ഞുമാത്രമെ കൃഷിഭൂമിയും വിളകളും സംരക്ഷിച്ചെടുക്കുകയെന്ന ദൗത്യത്തിലേക്ക് തിരിയാന്‍ സാധിക്കുകയുള്ളു.

കോഴിക്കോട് ജില്ലയില്‍ താമരശ്ശേരി, ബാലുശ്ശേരി, പുതുപ്പാടി മേഖലകളിലാണ് കൂടുതല്‍ കൃഷിനാശം നേരിട്ടത്. പുതുപ്പാടിക്കടുത്ത് മട്ടിക്കുന്ന്,കണ്ണപ്പന്‍കുണ്ട് മേഖലയില്‍ ഏക്കര്‍ കണക്കിന് കൃഷിഭൂമിയാണ് ഒലിച്ചുപോയത്. വീടിനൊപ്പം കൃഷിഭൂമിയും നഷ്ടമായവര്‍ സര്‍ക്കാറിന്റെ സഹായത്തിന് കാത്തിരിപ്പ് തുടരുകയാണ്.

Film

അഭിനയമികവിൽ ടോവിനോ; ഗംഭീര ക്ലൈമാക്സ്.. ‘നരിവേട്ട’യ്ക്ക് മികച്ച പ്രതികരണം

Published

on

ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം ‘നരിവേട്ട’ തീയേറ്ററുകളിലെത്തിയിരിക്കുകയാണ്. ആദ്യ ഷോകൾ പിന്നിടുമ്പോൾ ചിത്രത്തിന് വമ്പൻ പ്രതികരണമാണ് ലഭിക്കുന്നത്. ടോവിനോയുടെ കരിയർ ബെസ്റ്റ് പ്രകടനമാണ് സിനിമയിൽ നടൻ കാഴ്ച്ച വെച്ചിരിക്കുന്നതെന്നാണ് പ്രേക്ഷകാഭിപ്രായം. പൊളിറ്റിക്കൽ ത്രില്ലർ ഡ്രാമ മൂവിയായി പുറത്തിറക്കിയിരിക്കുന്ന ചിത്രം കേരളം മൊത്തം ചർച്ച ചെയ്ത വളരെ ഗൗരവപ്പെട്ട വിഷയങ്ങളാണ് പ്രേക്ഷകർക്ക് മുൻപിലേക്കെത്തിക്കുന്നത്.

പതിഞ്ഞ താളത്തിൽ ആരംഭിച്ച് മികച്ച ഇന്റർവെൽ ബ്ലോക്കോടെയാണ് സിനിമയുടെ ആദ്യ പകുതി അവസാനിക്കുന്നതെന്നും വൈകാരിക നിമിഷങ്ങളും ചടുലമായ നിമിഷങ്ങളും ചേർത്ത് ഗംഭീരമായ രണ്ടാം പകുതിയുമാണ് സിനിമ സമ്മാനിക്കുന്നതെന്നുമാണ് പ്രേക്ഷകർ പറയുന്നത്. ചിത്രത്തിലെ നിർണ്ണായകമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സുരാജ് വെഞ്ഞാറമൂടിന്റെയും പ്രശസ്‍ത തമിഴ് സംവിധായകനും നടനുമായ ചേരന്റെയും അഭിനയവും പ്രത്യേക കൈയ്യടി നേടിയിട്ടുണ്ട്. ടൊവിനോ തോമസ്, വർഗീസ് പീറ്റർ എന്ന പൊലീസ് കോൺസ്റ്റബിളിനെ അവതരിപ്പിക്കുമ്പോൾ സുരാജ് ഹെഡ് കോൺസ്റ്റബിൾ ബഷീർ അഹമ്മദ് എന്ന കഥാപാത്രത്തേയും ചേരൻ ഡിഐജി. രഘുറാം കേശവ് എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. മറവികൾക്കെതിരായ ഓർമ്മയുടെ പോരാട്ടം’ എന്ന ടാഗ് ലൈനോടെ എത്തിയ ചിത്രം അതിജീവനത്തിന്റെ ശക്തമായ പ്രതികരണം കൂടിയാണ് പങ്കുവെക്കുന്നത്. സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിച്ച ആര്യാസലിം, പ്രിയംവദ കൃഷ്ണ, റിനി ഉദയകുമാർ എന്നിവരും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നുണ്ട്.

ഇഷ്‌കിന് ശേഷമുള്ള സിനിമയായതിനാൽ തന്നെ സംവിധായകൻ അനുരാജ് മനോഹർ ഒരു സംവിധായകൻ എന്ന നിലക്ക് കൂടുതൽ കൈയ്യടി അർഹിക്കുന്നുണ്ട്. പ്രത്യേകിച്ചും സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്ന അബിൻ ജോസഫ് യഥാർത്ഥ സംഭവങ്ങളെ തിരക്കഥ രീതിയിലേക്ക് മാറ്റുന്നതിൽ കാണിച്ചിരിക്കുന്ന ബ്രില്ല്യൻസി പ്രത്യേകം എടുത്തു പറയേണ്ട ഒന്നാണ്. ജേക്സ് ബിജോയിയുടെ സംഗീതത്തിനും മികച്ച റെസ്പോൺസ് ലഭിക്കുന്നുണ്ട്. സിനിമയുടെ ഴോണർ മനസിലാക്കി പ്രേക്ഷകരെ ആ ഴോണറിലേക്ക് കൊണ്ട് പോകാനും കഥയുടെ ഗൗരവം നഷ്ടപ്പെടാതിരിക്കാനും ജേക്സ് ബിജോയിയുടെ സംഗീതം ഉപകാരമായിട്ടുണ്ട്. ഛായാഗ്രഹണം ചെയ്തിരിക്കുന്നത് വിജയ് ആണ്. സിനിമയെ ഏറ്റവും മനോഹരമായ രീതിയിൽ ഫ്രയിമിയിലെത്തിക്കാനും സിനിമയുടെ ഒഴുക്കിനനുസരിച്ചു ക്യാമറ ചലിപ്പിക്കാനും ഛായാഗ്രഹകന് സാധിച്ചിട്ടുണ്ട്. ഷമീർ മുഹമ്മദ്‌ന്റെ എഡിറ്റിംഗ് ചിത്രത്തിലെ പ്രധാന രംഗങ്ങളുടെ വൈകാരിക സ്പന്ദനങ്ങൾ വർദ്ധിപ്പിക്കാൻ വളരെയധികം സഹായകരമായിട്ടുണ്ട്.

ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഷിയാസ് ഹസ്സൻ, ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിക്കുന്നത്. ആര്യ സലിം, റിനി ഉദയകുമാർ, പ്രിയംവദ കൃഷ്ണൻ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- എൻ എം ബാദുഷ, ഛായാഗ്രഹണം- വിജയ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട്‌- ബാവ, വസ്ത്രാലങ്കാരം- അരുൺ മനോഹർ, മേക്കപ്പ് – അമൽ സി ചന്ദ്രൻ, പ്രൊജക്റ്റ് ഡിസൈനർ- ഷെമിമോൾ ബഷീർ, പ്രൊഡക്ഷൻ ഡിസൈൻ- എം ബാവ, പ്രൊഡക്ഷൻ കൺട്രോളർ- സക്കീർ ഹുസൈൻ, സൗണ്ട് ഡിസൈൻ – രംഗനാഥ്‌ രവി, പി ആർ ഒ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- രതീഷ് കുമാർ രാജൻ, സൗണ്ട് മിക്സ്- വിഷ്ണു പി സി, സ്റ്റീൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്- യെല്ലോടൂത്ത്, മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്.

Continue Reading

Film

‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലര്‍’ തിയറ്ററുകളിലേക്ക്

Published

on

ഇന്ദ്രജിത്ത് സുകുമാരനും അനശ്വര രാജനും പ്രധാന വേഷങ്ങളിലെത്തുന്ന ‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലറി’ന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് നിര്‍മാതാക്കള്‍. ചിത്രം മേയ് 23 ന് തിയറ്ററില്‍ എത്തുമെന്ന് സ്ഥിരീകരിച്ച് നിര്‍മാതാക്കള്‍.

ചിത്രത്തിന്റെ റിലീസ് പലതവണ വ്യക്തമല്ലാത്ത കാരണങ്ങളാല്‍ വൈകിയിരുന്നു. അടുത്തിടെ അനശ്വരയും ചിത്രത്തിന്റെ സംവിധായകന്‍ ദീപു കരുണാകരനും തമ്മില്‍ ചെറിയ തര്‍ക്കവും ഉണ്ടായിരുന്നു. എന്നാല്‍, പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെട്ടെന്നാണ് വിവരം.

രാഹുല്‍ മാധവ്, സോഹന്‍ സീനുലാല്‍, ബിജു പപ്പന്‍, ദീപു കരുണാകരന്‍, ദയാന ഹമീദ് എന്നിവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഹൈലൈന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ പ്രകാശ് ഹൈലൈന്‍ ആണ് മിസ്റ്റര്‍ & മിസിസ് ബാച്ചിലര്‍ നിര്‍മിക്കുന്നത്. തിരക്കഥ എഴുതിയത് അര്‍ജുന്‍ ടി. സത്യനാണ്. പി. എസ്. ജയഹരിയാണ് ചിത്രത്തിന്റെ ശബ്ദട്രാക്കും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്.

Continue Reading

Film

ആഗോള തലത്തിൽ വമ്പൻ റിലീസിനൊരുങ്ങി ടോവിനോ ചിത്രം ‘നരിവേട്ട’; വിതരണം ചെയ്യാൻ വമ്പൻ ബാനറുകൾ

മെയ് 23 ന് ആഗോള റിലീസായി എത്താൻ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ, ഗാനങ്ങൾ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്.

Published

on

ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം ‘നരിവേട്ട’ റിലീസിന് ഒരുങ്ങുന്നു. മെയ് 23 ന് ആഗോള റിലീസായി എത്താൻ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ, ഗാനങ്ങൾ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും റിലീസ് ചെയ്യുന്ന ചിത്രം ഗംഭീര പാൻ ഇന്ത്യൻ റിലീസാണ് ലക്ഷ്യമിടുന്നത്. തമിഴിൽ എ ജി എസ് എൻ്റർടൈൻമെൻ്റ്  വിതരണം ചെയ്യുന്ന ചിത്രം തെലുങ്കിൽ  വിതരണം ചെയ്യുന്നത് മൈത്രി മൂവി മേക്കേഴ്‌സ് ആണ്. ഹിന്ദിയിൽ വൈഡ് ആംഗിൾ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് ചിത്രം പ്രദർശനത്തിന് എത്തിക്കുമ്പോൾ, കന്നഡയിൽ എത്തിക്കുന്നത് ബാംഗ്ലൂർ കുമാർ ഫിലിംസ് ആണ്. ഐക്കൺ സിനിമാസ് ആണ് ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത്. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡർ ഷിയാസ് ഹസ്സൻ, യു .എ .ഇ യിലെ ബിൽഡിങ് മെറ്റീരിയൽ എക്സ്പോർട്ട് ബിസിനസ് സംരംഭകൻ ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിക്കുന്നത്. ഫാർസ് ഫിലിംസ് ഗൾഫിൽ വിതരണം ചെയ്യുന്ന ചിത്രത്തിൻ്റെ, റെസ്റ്റ് ഓഫ് ദ് വേൾഡ് വിതരണം ബർക്ക്ഷെയർ ആണ്.

വളരെ പ്രസക്തമായ ഒരു വിഷയമാണ് ചിത്രം ചർച്ച ചെയ്യുന്നത് എന്നും ടോവിനോ തോമസിൻ്റെ ഗംഭീരമായ പ്രകടനമാണ് ചിത്രത്തിൽ ഉള്ളതെന്നുമാണ് അണിയറ പ്രവർത്തകർ സൂചിപ്പിക്കുന്നത്. കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ് ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പ്രേക്ഷകരിൽ ഏറെ ആകാംഷയും ആവേശവും നിറക്കുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയ്ലർ കാണിച്ചു തരുന്നത്. കേരള ചരിത്രത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ട്രെയ്‌ലർ പറയുന്നുണ്ട്.  ബിഗ് ബഡ്ജറ്റ് ചിത്രമായി ഒരുക്കിയ നരിവേട്ടയിലൂടെ പ്രശസ്ത തമിഴ് നടനായ ചേരൻ ആദ്യമായി മലയാള സിനിമയിൽ എത്തുന്നു. ടോവിനോ തോമസ്, ചേരൻ എന്നിവർ കൂടാതെ സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ, എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്. തന്റെ വ്യത്യസ്തമായ സിനിമാ തിരഞ്ഞെടുപ്പുകളിലൂടെയും വേഷപ്പകർച്ചകളിലൂടെയും ഒരു നടനെന്ന നിലയിലും, വമ്പൻ ബോക്സ് ഓഫീസ് ഹിറ്റുകളിലൂടെ ഒരു താരമെന്ന നിലയിലും ഇന്ന് മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന ടോവിനോ തോമസിന്റെ കരിയറിലെ മറ്റൊരു പൊൻതൂവലായി നരിവേട്ട മാറുമെന്ന പ്രതീക്ഷയിലും വിശ്വാസത്തിലുമാണ് അണിയറ പ്രവർത്തകർ. എൻ എം ബാദുഷയാണ് നരിവേട്ടയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.

ഛായാഗ്രഹണം – വിജയ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട്‌ – ബാവ, കോസ്റ്യൂം ഡിസൈൻ – അരുൺ മനോഹർ, മേക്കപ്പ് – അമൽ സി ചന്ദ്രൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – സക്കീർ ഹുസൈൻ, പ്രതാപൻ കല്ലിയൂർ, പ്രൊജക്റ്റ്‌ ഡിസൈനർ -ഷെമി ബഷീർ, സൗണ്ട് ഡിസൈൻ – രംഗനാഥ്‌ രവി, പി ആർ ഒ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്- യെല്ലോടൂത്ത്,  മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്.

Continue Reading

Trending