X

സാമ്പത്തിക തട്ടിപ്പ്, പ്രതികളുടെ സ്വത്ത് സ്വകാര്യ കമ്പനി എഴുതി വാങ്ങി; സിപിഎം കൂട്ടുനിന്നു, പരാതി

സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതികളായ കുടുംബത്തിന്റെ സ്വത്ത് സിപിഎം നേതാക്കളുടെ സാന്നിധ്യത്തില്‍ സ്വകാര്യ കമ്പനി ഭീഷണിപ്പെടുത്തി എഴുതി വാങ്ങിയെന്ന് പരാതി. മൂവാറ്റുപുഴ സ്വദേശി രാജശ്രീയുടെ പരാതിയില്‍ സിപിഎം മൂവാറ്റുപുഴ ഏരിയ സെക്രട്ടറി കെ പി രാമചന്ദ്രന്‍ അടക്കം ആറു പേര്‍ക്കെതിരെ പൊലീസ് കേസ് എടുത്തു. ഏരിയ കമ്മിറ്റി ഓഫീസില്‍ വിളിച്ചു വരുത്തി ഒരു കോടിയോളം രൂപയുടെ സ്വത്ത് എഴുതി വാങ്ങിയെന്നാണ് പരാതി. പരാതിക്കാരായ രാജശ്രീയും മകളും നേരത്തെ സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായിരുന്നു

തൃക്കരിയൂര്‍ സ്വദേശിനിയായ ഗൗരിയുടെ പരാതിയിലാണ് സിപിഎം മൂവാറ്റുപുഴ ഏരിയ സെക്രട്ടറി കെ പി രാമചന്ദ്രന്‍ അടക്കം ആറു പേര്‍ക്കെതിരെ മൂവാറ്റുപുഴ പോലീസ് കേസ് എടുത്തത്. ഇക്കഴിഞ്ഞ ജനുവരി അഞ്ചിന് ഏരിയ കമ്മിറ്റി ഓഫീസില്‍ വെച്ച് പ്രതികളെ ഭീഷണിപ്പെടുത്തി കുടുംബാംഗങ്ങളുടെ പേരിലുള്ള ഒരു കോടിയോളം രൂപ വില വരുന്ന സ്വത്ത് എഴുതി വാങ്ങിയെന്നാണ് പരാതി. ദേഹോപദ്രവം ഏല്‍പ്പിച്ചതായും പരാതിയുണ്ട്. ആയുര്‍വേദ ഉപകരണ നിര്‍മ്മാണ കമ്പനിയാണ് സ്വത്തുക്കള്‍ തട്ടിയെടുത്തത്.

ഗൗരിയുടെ അമ്മ രാജശ്രീ ദ്രോണി ആയുര്‍വേദാസ് കമ്പനി ജീവനക്കാരിയായിരുന്നു. കമ്പനിയില്‍ നിന്ന് ഒന്നര കോടിയോളം രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ രാജശ്രീയെയും മകള്‍ ലക്ഷ്മിയെയും ജനുവരിയില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഗൗരിയെയും പിന്നീട് പ്രതി ചേര്‍ത്തു.

ഭീഷണിപ്പെടുത്തി ഭൂമി എഴുതി വാങ്ങിയ ശേഷം കമ്പനി ഉടമകള്‍ പോലീസില്‍ പരാതി നല്‍കിയെന്നും അറസ്റ്റ് ചെയ്തുവെന്നുമാണ് ആരോപണം. ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും പാര്‍ട്ടി ഓഫിസില്‍ ഒത്തു തീര്‍പ്പ് ചര്‍ച്ചകള്‍ക്കായി ആളുകള്‍ വരുന്നത് സ്വാഭാവികമാണെന്നുമാണ് സിപിഐഎമ്മിന്റെ വിശദീകരണം. സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായവര്‍ നല്‍കിയ വ്യാജ പരാതി മാത്രമാണ് ഇതെന്ന് ആയുര്‍വേദ കമ്പനി ഉടമകളും പറയുന്നു.

 

webdesk13: