Connect with us

Culture

കൊളംബിയയുടെ കരുത്തും സെനഗലിന്റെ കണ്ണീരും

Published

on

മാച്ച് റിവ്യൂ
മുഹമ്മദ് ഷാഫി

സെനഗൽ 0 കൊളംബിയ 1

#sencol

പ്രതിസന്ധി ഘട്ടങ്ങളിൽ നമുക്ക് രക്ഷപ്പെടാൻ നിരവധി സാധ്യതാവഴികൾ ഉണ്ടായിരുന്നാലും ഒന്നുപോലും തുറക്കാത്ത അവസ്ഥ നേരിടേണ്ടി വന്നിട്ടുണ്ടോ? ഫുട്‌ബോളിൽ ഇന്നെനിക്ക് അങ്ങനെ ഒരു ദിവസമായിരുന്നു. ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന ദിവസം. എച്ച് ഗ്രൂപ്പിൽ താന്താങ്ങളുടെ വിധി തേടി രണ്ട് പ്രിയപ്പെട്ട ടീമുകൾ – കൊളംബിയയും സെനഗലും – പരസ്പരം കളിക്കുന്നു. അപ്പുറത്ത് ജപ്പാൻ പോളണ്ടിനെ നേരിടുന്നതും മുന്നേറാമെന്ന പ്രതീക്ഷയിൽ തന്നെ. കൊളംബിയക്ക് ജയിക്കണം. അവർ ജയിച്ചു. ജപ്പാനെ പോളണ്ട് തോൽപിച്ചു. പോയിന്റിലും ഗോൾ ശരാശരിയിലും ജപ്പാനും സെനഗലും ഒപ്പത്തിനൊപ്പം നിന്നപ്പോൾ വഴങ്ങിയ മഞ്ഞക്കാർഡുകളുടെ കണക്കിൽ ആഫ്രിക്കക്കാർ പുറത്ത്. ഒരു ജയവും സമനിലയുമുണ്ടായിട്ടും ഭാഗ്യക്കേടിന്റെ വിധിയെ വരിച്ച് അലിയൂ സിസ്സേയുടെ – ഈ ലോകകപ്പിലെ കറുത്ത വർഗ്ഗക്കാരനായ ഒരേയൊരു കോച്ചിന്റെ – കുട്ടികൾ പുറത്താകുന്നത് സങ്കടപ്പെടുത്താതിരിക്കുന്നതെങ്ങനെ?

താല്പര്യത്തോടെ കാണാനിരുന്ന കൊളംബിയയുടെ കളി ഒട്ടുമുക്കാലും വിരസമായിരുന്നു. മത്സരത്തിന്റെ പ്രാധാന്യം അറിയാവുന്ന സെനഗൽ വിജയം ലക്ഷ്യം വെച്ചു കളിച്ചപ്പോൾ ഒരുവേള ഹോസെ പെക്കർമാൻ പ്രീക്വർട്ടർ കാണാതെ മടങ്ങുമെന്നു വരെ തോന്നി. ഈ മത്സരത്തിന് വേണ്ടി നേരത്തെ കരുതിവെച്ചത് പോലെ ആയിരുന്നു സെനഗലീസ് ലൈൻഅപ്പ്. മധ്യനിരയിൽ ഇദ്രിസ ഗ്വേക്കൊപ്പം ഷെയ്ക് കുയാറ്റേ തുടക്കം മുതൽ കളിച്ചു. സദിയോ മാനെയെയും നിയാങ്ങിനെയും ഫോർവേഡുകളായി കളിപ്പിച്ചു കൊണ്ടുള്ള 4-4-2 ശൈലി. പതിവുപോലെ 4-2-3-1 ശൈലിയിൽ ഹാമിസ് – ക്വിന്ററോ – ക്വഡ്രാഡോ ത്രയം ആയിരുന്നു കൊളംബിയയുടെ നട്ടെല്ല്.

സെനഗലിനെ കളിക്കാൻ വിടുകയും മധ്യനിരയിൽ ചുവടുറപ്പിക്കാൻ ശ്രമിക്കുകയും ചെയ്തുകൊണ്ടുള്ള കൊളംബിയൻ അലസ്യത്തിന് ആദ്യപകുതിയിൽ വലിയൊരു പണി കിട്ടേണ്ടതായിരുന്നു. ഹാമിസ് പരിക്കേറ്റു കയറിയതിനു പിന്നാലെ സെനഗലിന് അനുകൂലമായി പെനാൽറ്റി വിധിക്കപ്പെട്ടു. ഒറ്റക്കാഴ്ച്ചയിൽ നീതീകരിക്കാവുന്നത് എന്നു തോന്നിയ തീരുമാനം വി.എ.ആർ പരിശോധനയിൽ റദ്ദാക്കുകയായിരുന്നു.

ആദ്യ പകുതിയിൽ തീർത്തും നിറംമങ്ങിയ കൊളംബിയ, 70 മിനുട്ടിനോടടുത്തപ്പോഴാണ് കളി കാര്യമായെടുത്തത്. അവരുടെ നീക്കങ്ങൾക്ക് വേഗം കൈവരികയും ആഫ്രിക്കൻ ഉയരക്കാർ വാഴുന്ന മധ്യനിരയെ ബൈപാസ് ചെയ്‌ത് ലോങ് ബോളുകൾ തുടർച്ചയായി കളിക്കാൻ തുടങ്ങുകയും ചെയ്തു. അപ്പോഴും ബോക്‌സ് കവർ ചെയ്യുന്നതിൽ സെനഗൽ ജാഗരൂകരായിരുന്നു. പക്ഷെ, തുടർച്ചയായി മൂന്നാം കളിയിലും ക്വിന്ററോ നിമിഷം സംഭവിച്ചു. വലതുകോർണറിൽ നിന്ന് 20-ആം നമ്പർ താരം എയ്തുവിട്ട കുറ്റമറ്റ ഒരു കോർണർ കിക്കിൽ ചാടിയുയർന്നുള്ള യേറി മിനയുടെ അസാമാന്യമായ ഹെഡ്ഡർ. ആഫ്രിക്കക്കാർക്ക് വല്ലതും മനസ്സിലാകും മുമ്പേ നിലത്തു കുത്തിയ പന്ത് വലയുടെ ഉത്തരത്തിൽ ഓളങ്ങളുണ്ടാക്കി. അപ്പുറത്ത് ജപ്പാൻ തോറ്റു കൊണ്ടിരുന്നതിനാൽ സമനില പാലിച്ച് കൊളംബിയയും സെനഗലും മുന്നേറുമെന്ന എന്റെ പ്രതീക്ഷയുടെ ഗോൾപോസ്റ്റിലേക്കു കൂടിയാണ് ആ ഗോൾ വന്നുവീണത്.

ഗോൾ വന്നത് സെറ്റ്പീസിൽ നിന്നാകാം, നന്നായി കളിച്ചിട്ടും സെനഗൽ ദൗർഭാഗ്യം കൊണ്ടു തോൽക്കുകയായിരുന്നു എന്നു വാദിക്കുന്നവരുണ്ടാകാം. പക്ഷെ, പെക്കർമാൻ എന്ന കൗശലക്കാരന്റെ വിജയമായിട്ടാണ് എനിക്ക് ഇതും തോന്നിയത്. കളിയുടെ വേഗവും താളവും അയാൾ നേരത്തെ ഫിക്സ് ചെയ്തു കാണും. ശരിയാണ്, സെനഗൽ പോരാടി. പക്ഷെ, അന്തിമചിരി വീണ്ടും പെക്കർമാന്റേതായി.

ക്വിന്ററോ കൊളംബിയക്ക് എത്രമാത്രം പ്രധാനമാണെന്നു ഈ മത്സരവും തെളിയിച്ചു. ക്വഡ്രാഡോയുടെ ഫുട്ട് വർക്കിനെ നേരിടാൻ സിസ്സേയുടെ കൈവശം തന്ത്രങ്ങൾ ഉണ്ടായിരുന്നു. പക്ഷെ, മിഡ്ഫീൽഡിൽ കളിനെയ്യുന്ന ക്വിന്ററോ ഇന്നും വേറിട്ടുനിന്നു. അയാളുടെ പന്തടക്കവും പാസുകളുമായിരുന്നു കൊളംബിയയുടെ ശക്തി. ഒരു ഘട്ടത്തിൽ അയാൾ തൊടുത്തൊരു ഫ്രീകിക്ക് തടയാൻ സെനഗൽ ഗോളി ശരിക്കും പണിപ്പെട്ടു. ഫാൽകവോ നിലവാരം പുലർത്താതെ പോയ കളിയിൽ ഹാമിസിന് പകരം വന്ന മുറിയാലും ഡിഫൻസിലെ സാഞ്ചെസ് – മിന സഖ്യവും തിളങ്ങി. ഒറിബേ – മോറിനോ ഹോൾഡർമാർക്കും പിടിപ്പത് ജോലിയുണ്ടായിരുന്നു. സെനഗൽ നിരയിൽ സാദിയോ മാനെ നന്നായി പോരാടിയെങ്കിലും അയാളെ ബോക്സിൽ ഫ്രീ ആക്കാൻ ആഫ്രിക്കൻ മിഡ്ഫീൽഡിന് കഴിഞ്ഞില്ല.

ഇന്നത്തെ ഇംഗ്ലണ്ട് – ബെൽജിയം മത്സരം വിരസമാകുമെന്നും ക്വർട്ടറിൽ ബ്രസീലിനെ ഒഴിവാക്കാനാവും ഇരുകൂട്ടരുടെയും ശ്രമമെന്നും എവിടെയൊക്കെയോ കണ്ടിരുന്നു. എനിക്ക് തോന്നുന്നത്‌ ഇരുടീമുകളും ജയിക്കാൻ തന്നെ പോരാടിക്കുമെന്നാണ്. കൊളംബിയ ഒരു നിലക്കും ദുർബലരല്ലെന്നു മാത്രമല്ല, ഏതു കൊമ്പനെയും മറിച്ചിടാൻ പോന്ന കളി അവരുടെ കാലിലുണ്ട്. പെക്കർമാൻ ഇക്കുറി വന്നിരിക്കുന്നത് ക്വർട്ടർ ലക്ഷ്യം വെച്ചല്ലെന്ന് ഉറപ്പ്.

Film

മാത്യു തോമസ് നായകനാകുന്ന ‘നൈറ്റ് റൈഡേഴ്സ്’; നെല്ലിക്കാംപൊയിൽ എന്ന ഗ്രാമത്തിലെ കഥ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

ഹൊറർ കോമഡി ജോണറിൽ ഒരുങ്ങിയ “നൈറ്റ് റൈഡേഴ്‌സ്” രചിച്ചത് “പ്രണയവിലാസം” എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ ജ്യോതിഷ് എം, സുനു എ.വി. എന്നിവരാണ്.

Published

on

എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന “നൈറ്റ് റൈഡേഴ്സ്” ൻ്റെ ഫസ്റ്റ് ലുക്ക് പുറത്ത്. പ്രശസ്ത ചിത്രസംയോജകനായ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഹൊറർ കോമഡി ജോണറിൽ ഒരുങ്ങിയ “നൈറ്റ് റൈഡേഴ്‌സ്” രചിച്ചത് “പ്രണയവിലാസം” എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ ജ്യോതിഷ് എം, സുനു എ.വി. എന്നിവരാണ്. വമ്പൻ പ്രേക്ഷക – നിരൂപക പ്രശംസ നേടിയ നീലവെളിച്ചം, അഞ്ചക്കള്ളകോക്കാൻ, ഹലോ മമ്മി തുടങ്ങിയ ചിത്രങ്ങളുടെ സഹനിർമാണത്തിനു ശേഷം എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിക്കുന്ന സിനിമ കൂടിയാണിത്. വിമൽ ടി.കെ, കപിൽ ജാവേരി, ഗുർമീത് സിംഗ് എന്നിവരാണ് ചിത്രത്തിന്റെ സഹനിർമ്മാണം.

യുവതാരം മാത്യു തോമസ് ആണ് ചിത്രത്തിലെ നായകൻ. മീനാക്ഷി ഉണ്ണികൃഷ്ണൻ, അബു സലിം, റോണി ഡേവിഡ് രാജ്, വിഷ്ണു അഗസ്ത്യ, റോഷൻ ഷാനവാസ്, ശരത് സഭ, മെറിൻ ഫിലിപ്പ്, സിനിൽ സൈനുദ്ധീൻ, നൗഷാദ് അലി, നസീർ സംക്രാന്തി, ചൈത്ര പ്രവീൺ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Continue Reading

Film

ഇരുപതാം ദിവസം പിന്നിട്ട് പ്രേക്ഷകഹൃദയങ്ങൾ കവർന്ന് ‘നരിവേട്ട’ മുന്നോട്ട്

Published

on

ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി  അബിൻ ജോസഫിന്റെ തിരക്കഥയിൽ അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട ഗംഭീര പ്രദർശന വിജയം നേടി മുന്നേറുന്നു. ഇതിനോടകം മൂന്നാം ആഴ്ച പിന്നിട്ടിരിക്കുന്ന നരിവേട്ടയുടെ പ്രദർശനം ഭാഷാഭേദമില്ലാതെ ഏവർക്കും ആസ്വദിക്കാവുന്ന വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്.  അതോടൊപ്പം ആഗോള ബോക്സ് ഓഫീസില്‍ 22 കോടിയിലധികം നരിവേട്ട നേടി എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഒന്നിലധികം യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിരിക്കുന്ന ചിത്രത്തിൽ വർഗീസ് പീറ്റർ എന്ന ചെറുപ്പക്കാരന്റെ ജീവിതയാത്ര കൂടിയാണ് പറയുന്നത്. മലയാള സിനിമയിലെ തന്നെ ഏറ്റവും മികച്ച പൊളിറ്റിക്കല്‍ സോഷ്യോ ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന നരിവേട്ട നോണ്‍ ലീനിയറായാണ് ആവിഷ്കരിച്ചിരിക്കുന്നത്. മികച്ച പ്രേക്ഷക – നിരൂപക പ്രശംസയും അതോടൊപ്പം ഓസ്ട്രേലിയയിൽ നടന്ന പ്രീമിയർ ഷോയിൽ മികച്ച പ്രതികരണവും കരസ്ഥമാക്കിയ ചിത്രമിപ്പോൾ ടോവിനോ തോമസ് എന്ന നടന്റെയും സ്റ്റാറിന്റെയും കരിയർ ഗ്രാഫ് വളർച്ചയുടെയും കാരണമായി മാറിയിരിക്കുകയാണ്.

ആദിവാസി ഭൂമി പ്രശ്നം എന്ന സാമൂഹിക വിഷയത്തെ മുന്നില്‍ നിര്‍ത്തി തന്നെ 2003 ഫെബ്രുവരി 19ന് വയനാട്ടിലെ മുത്തങ്ങയില്‍ നടന്ന സംഭവങ്ങളെ കഥാകാരന്റെ ഭാവന കൂടി ചേര്‍ത്തുവെച്ച് അവതരിപ്പിക്കുകയാണ് നരിവേട്ട. മുത്തങ്ങ സമര കാലത്ത് പരക്കെ പറയപ്പെട്ടിരുന്ന സംശയങ്ങളാണ് സിനിമയുടെ അടിത്തട്ടിലൂടെ സഞ്ചരിക്കുന്നത്. അതോടൊപ്പം ചെങ്ങര സമരം, പൂയംകുട്ടി സമരം തുടങ്ങിയ സകല സമരങ്ങളോടും ഐക്യപ്പെടുന്ന തരത്തില്‍ അതിലെ കണ്ടെന്റുകളെയെല്ലാം നീതിപൂര്‍വമായി സമീപിച്ചിരിക്കുന്ന സിനിമ കൂടിയാണിത്. ചിത്രത്തിൽ ബഷീറായി എത്തിയ  സുരാജ് വെഞ്ഞാറമൂട്, ഡിഐജി  കേശവദാസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ചേരൻ, ആര്യ സലീം, പ്രിയംവദ കൃഷ്ണൻ എന്നിവർ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്.

ഇന്ത്യൻ സിനിമ കമ്പനിയുടെ ബാനറിൽ ഷിയാസ് ഹസ്സൻ, ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിചിരിക്കുന്നത്. ഇഷ്ഖില്‍ നിന്നും നരിവേട്ടയിലെത്തുമ്പോഴുള്ള  അനുരാജ് മനോഹറെന്ന സംവിധായകന്റെ സംവിധാന മികവും , ജേക്സ് ബിജോയുടെ ‌ സംഗീത മികവുമാണ് ചിത്രത്തെ ഏറെ ആകർഷകമാക്കിയത്. അബിൻ്റെ എഴുത്തിനും അനുരാജിന്റെ മേക്കിങ്ങിനും ഒപ്പംനിന്നുകൊണ്ട് ഒരു സിംഫണിതന്നെ തീർക്കുകയായിരുന്നു ജേക്സ് ബിജോയ്. ഛായാഗ്രഹണം നിർവഹിച്ച വിജയ്, സംഗീതം നൽകിയ ജേക്സ് ബിജോയ്, എഡിറ്റർ ഷമീർ മുഹമ്മദ്, ആർട്ട് ചെയ്ത ബാവ എന്നിവരുടെ സംഭാവനകളും ഗംഭീരമായി തന്നെ പ്രതിഫലിക്കുന്നുണ്ട്.

Continue Reading

Film

വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

Published

on

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.

വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.

അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

Continue Reading

Trending