കൃത്യമായ നിയമങ്ങള്‍ നിലനില്‍ക്കുമ്പോള്‍ തന്നെയാണ് മനുഷ്യത്വരഹിതമായ രീതിയില്‍ സഹപാഠികളെ മറ്റു കുട്ടികള്‍ റാഗ് ചെയ്യുന്നതെന്നത് വളരെ ഗൗരവതരമായി കാണേണ്ടതു തന്നെയാണ്. നിരോധിക്കപ്പെട്ടതും കുറ്റകൃത്യമായി പരിഗണിക്കപ്പെടുന്നതുമാണെങ്കിലും കോളജുകളിലും സ്‌കൂളുകളിലും ഇന്നും പരസ്യമായും രഹസ്യമായും റാഗിങ് നടക്കുന്നുണ്ടന്നത് വളരെ ഗൗരവപൂര്‍വം ചര്‍ച്ച ചെയ്യേണ്ട വിഷയം തന്നെയാണ്. അനുഭവിക്കുന്നവര്‍ ഗത്യന്തരമില്ലാതെ മുന്നോട്ടുവരു മ്പോഴും ക്രൂരമായി പീഡിപ്പിക്കപ്പെടുമ്പോഴും മരിക്കുമ്പോഴും മാത്രമേ റാഗിങ് വാര്‍ത്തകള്‍ പുറംലോകമറിയുന്നുള്ളൂ. അറിയുന്നതിലും എത്രയോ അറിയാതെ പോകുന്നുണ്ടാകാം. എത്രയധികം കുട്ടികള്‍ റാഗിങിന്റെ ഭാഗമായി മാനസികാഘാതം നേരിടുന്നുണ്ടാകുമെന്നോ, കൗണ്‍സലിംഗ് തേടുന്നുണ്ടാകുമെ ന്നോ സംബന്ധിച്ച കണക്കുകള്‍ അവ്യക്തമാണ്.
കോട്ടയം ഗാന്ധിനഗറിലെ ഗവ. നഴ്‌സിങ് കോളജില്‍ നിന്നാണ് പുതിയ റാഗിങ് വാര്‍ത്ത വന്നിരിക്കുന്നത്. മൂന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്കെതിരേയാണ് പരാതി ഉയര്‍ന്നത്. കോളജ് ഹോസ്റ്റലിലെ മൂന്നു മാസം നീണ്ട അതിക്രൂര പീഡനത്തിനൊടുവിലാണ് ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ പൊലീസില്‍ പരാതി നല്‍കിയത്. അഞ്ചു വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റുചെയ്തു. ഇവരെ കോളജില്‍ നിന്ന് സസ്‌പെന്റുചെയ്തിട്ടുണ്ട്. അതിക്രൂരവും പൈശാചികവും മനുഷ്യത്വരഹിതവുമായ മര്‍ദ നങ്ങളാണ് നടന്നതെന്ന് പുറത്തുവരുന്ന ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. കോളജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിയെ കെട്ടിയിട്ട് ഉപദ്രവിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. കോമ്പസ് ഉപയോഗിച്ച് ശരീരത്തില്‍ കുത്തുന്നതും മുറിവില്‍ ലോഷന്‍ ഒഴിക്കുന്നതും സ്വകാര്യ ഭാഗത്ത് പരിക്കേല്‍പ്പിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. കയ്യും കാലും കെട്ടിയിട്ടായിരുന്നു മര്‍ദനം. ജൂനിയര്‍ വിദ്യാര്‍ത്ഥി വേദനകൊണ്ട് നിലവിളിക്കുമ്പോള്‍ പ്രതികള്‍ അട്ടഹസിക്കുന്നതും സെക്‌സി ബോഡിയെന്ന് പറഞ്ഞ് അവഹേളിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ മൂന്ന് മാസത്തോളം റാഗ് ചെയ്‌തെന്നാണ് പരാതി. വിദ്യാര്‍ത്ഥികളുടെ സ്വകാര്യ ഭാഗങ്ങളില്‍ ഡംബല്‍ തൂക്കിയിട്ട് ഉപദ്രവിച്ചുവെന്നും കോമ്പസ് അടക്കമുള്ള ഉപകരണങ്ങള്‍ കൊണ്ട് മുറിവേല്‍പ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു. ആരോഗ്യമേഖല സംരക്ഷിക്കേണ്ട ഭാവി തലമുറയാണ് ഇത്തരത്തില്‍ അതിക്രൂരത നടത്തിയിരിക്കുന്നത് എന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നതാണ്.
കോഴിക്കോട് മെഡിക്കല്‍ കോളജ് ഹോസ്റ്റലില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ റാഗ് ചെയ്‌തെന്ന പരാതിയില്‍ പതിനൊന്ന് രണ്ടാം വര്‍ഷ വിദ്യാര്‍ഥികളെ സസ്‌പെന്റുചെയ്ത വാര്‍ത്ത പുറത്തുവന്ന് അധികം വൈകാതെ തന്നെയാണ് കോട്ടയത്തു നിന്നും റാഗിങ് വാര്‍ത്ത വന്നത്. വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ സിദ്ധാര്‍ഥ് എന്ന വിദ്യാര്‍ഥി വേദനാഭരിതമായ പീഡനത്തിനിരയായി ആത്മഹത്യചെയ്ത സംഭവത്തിന് ഒരു വര്‍ഷം തികയാന്‍ ദിവസങ്ങള്‍മാത്രം ശേഷിക്കേയാണ് വീണ്ടും റാഗിങ് വാര്‍ത്തകള്‍ നമ്മെ തേടിയെത്തുന്നത്.
ഉത്തരവാദിത്തപ്പെട്ട വിദ്യാര്‍ത്ഥി സംഘടനാ നേതാക്കള്‍ തന്നെയാണ് കണ്ണില്‍ ചോരയില്ലാത്ത ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നത് എന്നത് അത്യന്തം വേദനാജനകമാണ്. കോട്ടയം ഗവ. നഴ്‌സസിങ് കോളജിലെ റാഗിങ് കേസില്‍ പ്രതി കളിലൊരാളായ കെ.പി രാഹുല്‍ രാജ് നഴ്‌സിങ് വിദ്യാര്‍ഥിക ളുടെ സി.പി.എം അനുകൂല സംഘടനയായ കേരള ഗവ. സ്റ്റുഡന്റ്‌സ് നഴ്‌സസ് അസോസിയേഷന്‍ (കെ.ജി.എസ്.എന്‍.എ) സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്. നേരത്തെ സംഘടനയുടെ സംസ്ഥാന സെക്രട്ടറിയായിരുന്ന രാഹുല്‍ രാജിനെ ഇക്കഴിഞ്ഞ സമ്മേളനത്തിലാണ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. പൂക്കോട് വെറ്ററിനറി കോളജില്‍ സി ദ്ധാര്‍ഥിന്റെ മരണത്തിന് കാരണമായ റാഗിങിലും ഉള്‍പ്പെട്ടിരുന്നത് എസ്.എഫ്.ഐ പ്രവര്‍ത്തകരായിരുന്നു. സിദ്ധാര്‍ഥിന്റെ കേസിലെ പ്രധാന പ്രതി അഖില്‍ സര്‍വകലാശാല യില്‍ റാഗിങ് തടയാന്‍ ചുമതലപ്പെട്ടതും നിയമം അനുശാസിക്കുന്ന പ്രകാരം രൂപവത്കരിച്ചതുമായ ആന്റി റാഗിങ് സമിതിയിലെ അംഗമായിരുന്നു.
കോളജുകളില്‍ മാത്രമല്ല, സ്‌കൂളുകളിലും ഇപ്പോള്‍ റാഗിങും വിദ്യാര്‍ഥികള്‍ തമ്മിലുള്ള അക്രമ സംഭവങ്ങളും ഏറിവരികയാണ്. ചോറ്റാനിക്കരയിലെ സ്വകാര്യ സ്‌കൂളില്‍ സീനിയര്‍ വിദ്യാര്‍ഥികളുടെ റാഗിങിനിരയായ പതിനഞ്ചുകാരന്‍ പാര്‍പ്പിട സമുച്ചയത്തിന്റെ 26ാം നിലയില്‍നിന്നുചാടി ജീവനൊടുക്കിയത് നാടിനെ ദുഃഖത്തിലാഴ്ത്തിയ സംഭവമാണ്. ക്ലോസറ്റില്‍ മുഖം അമര്‍ത്തി ഫ്‌ളഷ് ചെയ്തതതടക്കമുള്ള ക്രൂരതകളാണ് സീനിയര്‍ വിദ്യാര്‍ഥികള്‍ കാണിച്ചതെന്ന് മരിച്ച കുട്ടിയുടെ മാതാവ് പറയുകയുണ്ടായി. സ്‌കൂളിലെ സംഘര്‍ഷങ്ങള്‍ പിന്നീട് പൊതുസ്ഥലത്തെ കൂട്ടത്തല്ലായിമാറിയ സംഭവങ്ങളും സമീപകാലത്തുണ്ടായിട്ടുണ്ട്. പ്ലസ് വണ്‍, പ്ലസ്ടു ക്ലാസുകളിലാണ് ഈ പ്രവണത കൂടുതല്‍. കോവിഡാനന്തര കാലത്ത് കൗമാരക്കാരില്‍ ദേഷ്യവും അക്രമവാസനയും വര്‍ധിച്ചതായാണ് മനഃശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നത്. സംഘര്‍ഷങ്ങളില്‍ ഇടപെടാന്‍ അധ്യാപകര്‍ക്കു പോലും ഭയമാണ്. പെണ്‍കുട്ടികളും ഇക്കാര്യത്തില്‍ പിറകിലല്ല എന്നത് ഏറെ ഗൗരവമര്‍ഹിക്കുന്നതാണ്.
റാഗിങ് കാരണം മരണം സംഭവിച്ചവരും കോമാ സ്‌റ്റേജിലായവരും അംഗഭംഗങ്ങള്‍ നേരിട്ടവരും എത്രയോ ഉണ്ട് സംസ്ഥാനത്ത്. ഇതിനെല്ലാമപ്പുറമാണ് റാഗിങ് മനസ്സിനേല്‍പ്പിക്കുന്ന മുറിവ്. തന്റെ വ്യക്തിത്വത്തിനു നേരിടുന്ന അപമാനം പലര്‍ക്കും ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന മാനസിക പ്രയാസങ്ങളുണ്ടാക്കുന്നു. ഇതില്‍പെട്ട് പിടിഎസ്ഡി പോലുള്ള അവസ്ഥകള്‍ അഭിമുഖീകരിക്കുന്നവരുണ്ട്, പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചവരുണ്ട്, സമൂഹവുമായി ബന്ധം വിച്ഛേദിച്ച് ഒറ്റപ്പെട്ടു ജീവിതം തള്ളിനീക്കുന്നവരുണ്ട്. റാഗിങ് എന്ന ക്രൂരവിനോദത്തില്‍ ജീവിതവും കരിയറും തകര്‍ന്ന എത്രയോ പേരുണ്ട്. വരുടെ വിഷമം കണ്ട് കണ്ണീര്‍ കുടിച്ചുതീര്‍ക്കുന്ന രക്ഷിതാക്ക ളും കുടുംബാംഗങ്ങളും നിരവധിയുണ്ട് കൊച്ചു കേരളത്തില്‍. ഇനിയും ഒരു കുടുംബത്തിന്റെയും ഒരു വിദ്യാര്‍ത്ഥിയുടേയും കണ്ണീര്‍ ക്യാമ്പസുകളില്‍ വീഴരുത്. അതിന് നിയമം കര്‍ശനമായി നടപ്പാക്കാന്‍ നിയമപാലകരും അധ്യാപകരും സ്ഥാപന മേധാവികളും രക്ഷിതാക്കളും ഒരുമിച്ചു പ്രവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.