india
അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ്; കോണ്‍ഗ്രസിനും ബി.ജെ.പിക്കും അഗ്നിപരീക്ഷ
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ കര്‍ട്ടന്‍ റൈസര്‍

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ കച്ച കെട്ടിയിറങ്ങിയ ഇന്ത്യ സഖ്യത്തിനും അധികാരത്തില്‍ തിരിച്ചെത്തുമെന്ന് ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്ന ബി.ജെ.പിക്കും തങ്ങളുടെ സാധ്യതകളെ വിലയിരുത്തുന്നതിനുള്ള മികച്ച അവസരമാണ് രാജസ്ഥാനും മധ്യപ്രദേശും അടക്കം അഞ്ചു സംസ്ഥാനങ്ങളിലെ ജനവിധി. ഒന്നുകൂടി വ്യക്തമായി പറഞ്ഞാല്‍ 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ കര്‍ട്ടന്‍ റൈസര്‍. ഏതെല്ലാം കക്ഷികള്‍ രാഷ്ട്രീയ സാധ്യതകളുടെ കാര്യത്തില്‍ എവിടെയെല്ലാം നില്‍ക്കുന്നുവെന്ന് കണ്ടെത്താന്‍ ഈ തിരഞ്ഞെടുപ്പ് ഫലത്തില്‍ കൂടുതല്‍ പഠനം വേണ്ടി വരില്ല. താരതമ്യേന വലിയ സംസ്ഥാനങ്ങളായ മധ്യപ്രദേശും രാജസ്ഥാനും എവിടെ നില്‍ക്കുന്നു എന്നതാണ് നിര്‍ണായകം. കാരണം ഈ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ ആര്‍ക്കൊപ്പമാണ് എന്നത് ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തിലും നിര്‍ണായകമായിരിക്കും. പ്രത്യേകിച്ച് കോണ്‍ഗ്രസും ബി.ജെ.പിയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുമ്പോള്‍. ഛത്തീസ്ഗഡിലും കോണ്‍ഗ്രസ് – ബി.ജെ.പി നേര്‍ക്കുനേര്‍ പോരിനാണ് കളമൊരുങ്ങുന്നത്. തെലങ്കാനയില്‍ കോണ്‍ഗ്രസും ബി.ആര്‍.എസും മുഖാമുഖം വരുമ്പോള്‍ സാധ്യതകള്‍ ഉരച്ചുനോക്കാന്‍ തന്നെയാണ് ബി.ജെ.പിയുടേയും പദ്ധതി.
രാജസ്ഥാന്‍
രാജസ്ഥാനില്‍ അധികാരത്തുടര്‍ച്ച ഉറപ്പാക്കാനുള്ള പോരാട്ടത്തിലാണ് കോണ്‍ഗ്രസ്. മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും സച്ചിന്‍ പൈലറ്റും തമ്മിലുള്ള പിണക്കം തീര്‍ത്തും താഴെ തട്ടില്‍ അണികളെ സജ്ജമാക്കിയും കോണ്‍ഗ്രസ് ഇതിനകം തന്നെ പ്രവര്‍ത്തനം സജീവമാക്കിയിട്ടുണ്ട്. അതേസമയം ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് ബി.ജെ.പിയും ഒരുങ്ങിക്കഴിഞ്ഞു. ഗെഹ്‌ലോട്ട് സര്‍ക്കാറിന്റെ ഭരണ നേട്ടങ്ങള്‍ തന്നെയാണ് കോണ്‍ഗ്രസിന്റെ പ്രധാന പ്രചാരണ ആയുധം. സര്‍ക്കാറിന്റെ ഭരണ നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ താഴെ തലത്തില്‍ ഗേലോട്ട് നേരത്തെ തന്നെ പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചിരുന്നു. മേഖലാ റാലികളും സംഘടിപ്പിച്ചു. 200 അംഗ സഭയില്‍ നൂറിലധികം സീറ്റുകള്‍ നേടി രാജസ്ഥാനില്‍ ഭരണത്തുടര്‍ച്ച ലഭിക്കുമെന്ന അഭിപ്രായ സര്‍വേകളും കോണ്‍ഗ്രസിന്റെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നുണ്ട്. ഗേലോട്ടിനെ വീഴ്ത്താന്‍ തന്ത്രങ്ങള്‍ മെനയുന്ന ബി.ജെ.പിക്ക് മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെ ഉയര്‍ത്തുന്ന പാളയത്തില്‍ പടയാണ് ഏറ്റവും വലിയ ഭീഷണി. ദീര്‍ഘകാലമായി പാര്‍ട്ടി നേതൃത്വം തന്നെ അവഗണിക്കുന്നുവെന്ന തോന്നല്‍ വസുന്ധരക്കുണ്ട്. സംസ്ഥാനത്ത് ബി.ജെ.പി അധികാരത്തില്‍ തിരിച്ചെത്തിയാലും മുഖ്യമന്ത്രി സ്ഥാനം വസുന്ധരക്ക് നല്‍കാതിരിക്കാനുള്ള ചരടുവലികളും സജീവമാണ്.
ഇക്കുറി ആരേയും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടില്ലെന്ന മോദിയുടെ പ്രഖ്യാപനം തന്നെ ലക്ഷ്യമിട്ടാണെന്ന് വസുന്ധര രാജെക്കറിയാം. അതുകൊണ്ടുതന്നെ പാര്‍ട്ടി താല്‍പര്യത്തിനൊപ്പം വസുന്ധര ഉറച്ചു നില്‍ക്കുമോ എന്ന ചോദ്യം ബി.ജെ.പി ക്യാമ്പില്‍ നിന്നു തന്നെ ഉയരുന്നുണ്ട്. കേന്ദ്രത്തില്‍ നിന്ന് ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, അര്‍ജ്ജുന്‍ റാം മേഘ്‌വാള്‍ തുടങ്ങിയവരെ മത്സരരംഗത്തിറക്കിയതും വസുന്ധരയെ വെട്ടാനാണെന്ന അടക്കംപറച്ചില്‍ സജീവമാണ്. മധ്യപ്രദേശ് മോഡലില്‍ സച്ചിന്‍ പൈലറ്റിനെ വച്ച് രാജസ്ഥാനില്‍ അട്ടിമറിക്ക് കളമൊരുക്കിയ ബി.ജെ.പിയുടെ പദ്ധതി പൊളിച്ചതിലെ കടുത്ത അതൃപ്തി കേന്ദ്രനേതൃത്വത്തിന് വസുന്ധരയോടുണ്ട്. എന്നാല്‍ പാര്‍ട്ടിയില്‍ ഇപ്പോഴും ജനകീയയായ വസുന്ധരയെ പൂര്‍ണ്ണമായി ഒഴിച്ച് നിര്‍ത്തിയുള്ള നീക്കത്തിന് ബി.ജെ.പിക്ക് ധൈര്യം പോര. സ്വതന്ത്രരുടെ അടക്കം 121 പേരുടെ പിന്തുണയാണ് നിലവില്‍ സര്‍ക്കാറിനുള്ളത്.
101ലെത്തിയാല്‍ അധികാരത്തുടര്‍ച്ചക്കുള്ള മാന്ത്രിക സംഖ്യ നേടാം. അതില്‍ കണ്ണുനട്ടാണ് കോണ്‍ഗ്രസിന്റെ ഓരോ ചുവടുവെപ്പും. കര്‍ണാടക മോഡലില്‍ എല്‍. പി.ജി സബ്‌സിഡി അടക്കം ജനകീയ പ്രഖ്യാപനങ്ങള്‍ നേരത്തെ തന്നെ പ്രഖ്യാപിക്കുകയും നടപ്പാക്കുകയും ചെയ്തും ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലിലാണ് കോണ്‍ഗ്രസ്. അതേസമയം ലോക് സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പൂജ്യത്തിലേക്ക് തള്ളി 25ല്‍ 24 സീറ്റും തൂത്തു വാരിയതിന്റെ ആത്മവിശ്വാസത്തിലാണ് ബി.ജെ.പി ഇപ്പോഴും. ജാട്ട്, രാജ് പുത്, ഗുജ്ജര്‍, മീണ തുടങ്ങിയ വിഭാഗങ്ങള്‍ നിര്‍ണ്ണായക വോട്ടു ബാങ്കുകളാകുന്ന സംസ്ഥാനത്തെ ജനഹിതം കാത്തിരുന്നുത ന്നെ കാണണം.
മിസോറാം
40 അംഗ മിസോറാം നിയമസഭയിലേക്ക് നടക്കുന്ന ജനവിധിയോടെയാണ് അഞ്ചു സംസ്ഥാന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പിന്് തുടക്കം കുറിക്കുന്നത്. നവംബര്‍ ഏഴിനാണ് മിസോറാം ബൂത്തിലെത്തുന്നത്. മിസോ നാഷണല്‍ ഫ്രണ്ട് നേതാവ് സോറംതംഗ ആണ് നിലവിലെ മുഖ്യമന്ത്രി. 27 അംഗങ്ങളുടെ പിന്തുണയാണ് എം.എന്‍.എഫിനുള്ളത്. ആറ് അംഗങ്ങളുള്ള സൊരാം പീപ്പിള്‍സ് മൂവ്്‌മെന്റും അഞ്ച് അംഗങ്ങളുള്ള ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസുമാണ് പ്രധാന പ്രതിപക്ഷ കക്ഷികള്‍. മിസോറാമില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത തൂക്കു സഭ നിലവില്‍ വരുമെന്നാണ് പ്രീ പോള്‍ സര്‍വേകള്‍ സൂചിപ്പിക്കുന്നത്. അതേസമയം അധികാരം തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസും മേല്‍ക്കൈ നേടാന്‍ സൊരാം പീപ്പിള്‍സ് മൂവ്്്‌മെന്റും സജീവമായിത്തന്നെ കളത്തിലുണ്ട്. നാല് പ്രദേശിക കക്ഷികളുടെ കൂട്ടായ്മയാണ് സൊരാം പീപ്പിള്‍സ് മൂവ്്്‌മെന്റ്.
മധ്യപ്രദേശ്
നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുന്നവയില്‍ ഏറ്റവും വലിയ സംസ്ഥാനമാണ് മധ്യപ്രദേശ്. 230 അംഗ സഭയില്‍ 116 സീറ്റ് എന്ന മാന്ത്രിക സംഖ്യ ആരു നേടും എന്നതാണ് ചോദ്യം. 18 വര്‍ഷത്തെ ശിവരാജ് സിങ് ചൗഹാന്‍ ഭരണത്തിനെതിരെ നിലനില്‍ക്കുന്ന ജനരോഷം മുതലെടുത്ത് അധികാരം പിടിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്നെ നറുക്കു വീണത് കോണ്‍ഗ്രസിനായിരുന്നു. എന്നാല്‍ ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തില്‍ ഒരുവിഭാഗം കോണ്‍ഗ്രസ് എം.എല്‍.എമാരെ രാഷ്ട്രീയ കുതിരക്കച്ചവടം വഴി തങ്ങളുടെ പാളയത്തില്‍ എത്തിച്ച് ബി.ജെ.പി രാഷ്ട്രീയ അട്ടിമറി നടപ്പാക്കുകയായിരുന്നു. അഞ്ചു സംസ്ഥാനങ്ങളിലും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതെയാണ് ഇത്തവണ ബി. ജെ.പി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. അഴിമതി ആരോപണങ്ങള്‍ തലവേദന സൃഷ്ടിക്കുന്നതിനാല്‍ ശിവരാജ് സിങ് ചൗഹാനെ മുന്നില്‍ നിര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിടുന്നത് തിരിച്ചടിയാകുമെന്ന വിലയിരുത്തല്‍ ബി.ജെ.പിക്കുണ്ട്. മാത്രമല്ല, അധികാരത്തില്‍ തിരിച്ചെത്തിയാലും ശിവരാജ് സിങ് ചൗഹാന് വീണ്ടും അവസരം നല്‍കേണ്ടതില്ലെന്ന നിലപാടിലാണ് കേന്ദ്ര നേതൃത്വം. കേന്ദ്രമന്ത്രിമാരേയും സിറ്റിങ് എം.പിമാരേയും വരെ കളത്തില്‍ ഇറക്കിയതും ശിവരാജ് സിങ് ചൗഹാനെ വെട്ടാനാണെന്നാണ് റിപ്പോര്‍ട്ട്.
57 സ്ഥാനാര്‍ത്ഥികളെയാണ് ബി. ജെ.പി ഇതുവരെ പ്രഖ്യാപിച്ചത്. കേന്ദ്രമന്ത്രി നരോത്തം മിശ്ര ദാത്തിയ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്നുണ്ട്. ശിവരാജ് സിങ് ചൗഹാന്‍ ബുധിനി മണ്ഡലത്തിലാണ് ജനവിധി തേടുന്നത്. ശിവരാജ് സിങ് ചൗഹാന്‍ സര്‍ക്കാറിന്റെ 18 വര്‍ഷത്തെ ഭരണത്തിലെ അഴിമതികള്‍ അക്കമിട്ടു നിരത്തി കുറ്റപത്രം തയ്യാറാക്കിയാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചത്. സര്‍ക്കാറിന്റെ ഭരണ പരാജയങ്ങള്‍ താഴെ തട്ടില്‍ ജനങ്ങളെ ബോധ്യപ്പെടുത്താനായി സംസ്ഥാനമെങ്ങും കോണ്‍ഗ്രസ് രാഷ്ട്രീ റാലികളും സംഘടിപ്പിച്ചിരുന്നു. മധ്യപ്രദേശ് പിടിക്കാനായാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ബി.ജെ.പിക്കു നല്‍കാന്‍ കഴിയുന്ന ഏറ്റവും വലിയ പ്രഹരമായിരിക്കും അത് എന്ന് കോണ്‍ഗ്രസിനറിയാം. അതുകൊണ്ടുതന്നെ ആവനാഴിയിലെ സകല അസ്ത്രങ്ങളും പുറത്തെടുക്കാനുള്ള ഒരുക്കത്തിലാണ് കോണ്‍ഗ്രസ്.
ഛത്തീസ്ഗഡ്
ഭരണവിരുദ്ധ വികാരമില്ലെന്ന വിലയിരുത്തലില്‍ വിജയ പ്രതീക്ഷയിലാണ് ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ്. 51 സീറ്റുകള്‍ വരെ നേടി അവര്‍ ഭരണം തുടരുമെന്നാണ് പ്രവചനങ്ങള്‍. മറുപക്ഷത്ത് കൃത്യമായ ഒരു നേതാവിനെ പോലും ഉയര്‍ത്തിക്കാണിക്കാനില്ലാത്ത ബി.ജെ.പിയുടെ ഏക പ്രതീക്ഷ പ്രധാനമന്ത്രി മോദി നേരിട്ട് നയിക്കുന്ന പ്രചാരണത്തിലാണ്. കഴിഞ്ഞ അഞ്ച് കൊല്ലവും സ്ഥിരതയുള്ള സര്‍ക്കാറിനെ നിലനിറുത്താന്‍ കോണ്‍ഗ്രസിന് കഴിഞ്ഞ സംസ്ഥാനമാണ് ഛത്തീസ്ഗഡ്. മുഖ്യമന്ത്രി ഭൂപേഷ് ഭാഗേലിനെ തന്നെ മുന്നില്‍ നിര്‍ത്തിയാണ് ഇത്തവണയും പോരാട്ടം. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പേ പുറത്തുവന്ന പ്രവചനങ്ങളിലെല്ലാം കോണ്‍ഗ്രസാണ് മുന്നില്‍. നെല്‍കര്‍ഷകരുടെയും പട്ടികജാതി പട്ടികവര്‍ഗക്കാരുടെയും വോട്ടുകള്‍ നിര്‍ണായകമായ സംസ്ഥാനത്ത് ഭാഗേല്‍ സര്‍ക്കാര്‍ നടപ്പാക്കിയ ജനക്ഷേമ പദ്ധതികള്‍ തന്നെയാണ് കോണ്‍ഗ്രസിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നത്.
കാര്യമായ അഴിമതി ആരോപണം ഉയര്‍ത്താന്‍ ഇതുവരെ ബി.ജെ. പിക്കു കഴിഞ്ഞിട്ടില്ല എന്നതും കോണ്‍ഗ്രസിന്റെ പ്രതീക്ഷയാണ്. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ പടുകൂറ്റന്‍ റാലികള്‍ നടത്തി ആളെക്കൂട്ടാനുള്ള തന്ത്രത്തിലാണ് ബി.ജെ.പി. എന്നാല്‍ ഇത് എത്രത്തോളം ഫലം കാണുമെന്ന് പറയാനാവില്ല. പ്രത്യേകിച്ച് കര്‍ണാടകയില്‍ ബി.ജെ.പി പുറത്തെടുത്ത ഈ തന്ത്രം എട്ടുനിലയില്‍ പൊട്ടിയ സാഹചര്യത്തില്‍. 2003 മുതല്‍ 2018 വരെ മൂന്ന് ടേം തുടര്‍ച്ചയായി സംസ്ഥാനം ഭരിച്ച ബി.ജെ.പി ഒടുവില്‍ അഴിമതി ആരോപണങ്ങളില്‍ മുങ്ങിത്താഴ്ന്നാണ് അധികാരത്തിന് പുറത്തായത്. മൂന്നു തവണയും മുഖ്യമന്ത്രിയായിരുന്ന രമണ്‍ സിംഗിനെ മുന്നില്‍ നിര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിടാന്‍ പോലും കഴിയാത്ത സ്ഥിതിയിലാണ് ബി.ജെ.പി. 24നും മുപ്പത്തിനാലിനും ഇടയില്‍ പ്രായമുള്ളവരാണ് സംസ്ഥാനത്തെ മുപ്പത് ശതമാനത്തോളം വരുന്ന വോട്ടര്‍മാര്‍. അവരുടെ നിലപാടും ഇത്തവണ നിര്‍ണായകമാകും. 230 അംഗ നിയമസഭയില്‍ 90 അംഗ നിയമസഭയില്‍ 46 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.
തെലങ്കാന
ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സംസ്ഥാനമായ തെലങ്കാനയില്‍ അധികാരം പിടിക്കാന്‍ ഒരു മുഴം മുന്നേ കോണ്‍ഗ്രസ് കളത്തിലിറങ്ങിയിട്ടുണ്ട്. മല്ലികാര്‍ജ്ജുന ഖാര്‍ഗെ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് എത്തിയ ശേഷം നടന്ന ആദ്യ വര്‍ക്കിങ് കമ്മിറ്റി യോഗത്തിന് വേദിയായി കോണ്‍ഗ്രസ് തിരഞ്ഞെടുത്തത് തെലുങ്കാനയായിരുന്നു. വര്‍ക്കിങ് കമ്മിറ്റി യോഗത്തിനു ശേഷം നടന്ന കോണ്‍ഗ്രസ് മഹാ സമ്മേളനത്തിലേക്ക് ഒഴുകിയെത്തിയത് സമീപ കാലത്തൊന്നും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും റാലിയില്‍ കണ്ടിട്ടില്ലാത്ത വിധമുള്ള ജനസഞ്ചയമായിരുന്നു. തെലുങ്കാന സംസ്ഥാന രൂപീകരണത്തിലേക്ക് നയിച്ച നിര്‍ണായക തീരുമാനങ്ങളെല്ലാം തങ്ങളുടേതായിരുന്നുവെങ്കിലും അതിനെ രാഷ്ട്രീയമായി മുതലെടുത്തത് തെലുങ്കാനാ രാഷ്ട്ര സമിതിയും അതിന്റെ നേതാവ് കെ. ചന്ദ്രശേഖര റാവുവുമായിരുന്നു. സംസ്ഥാന രൂപീകരണത്തിനു ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ കെ.സി.ആര്‍ അധികാരം പിടിക്കുകയും ചെയ്തു. എന്നാല്‍ ഇന്ന് രാഷ്ട്രീയ സാഹചര്യങ്ങള്‍ മാറിയിട്ടുണ്ടെന്ന കണക്കുകൂട്ടലിലാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് മഹാറാലിയില്‍ കര്‍ണാടക മോഡലില്‍ 500 രൂപക്ക് എല്‍.പി.ജിയും സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്രയും അടക്കം വാഗ്ദാനം ചെയ്ത് തെലങ്കാന പിടിക്കാനുള്ള ആദ്യ കല്ല് സോണിയാ ഗാന്ധിയിലൂടെ കോണ്‍ഗ്രസ് പാകിക്കഴിഞ്ഞു. അതേസമയം ത്രികോണപ്പോരിന് വേദിയാക്കാനുള്ള ശ്രമത്തിലാണ് ബി. ജെ.പി. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മുന്നേറ്റം നിയമസഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. എ.ഐ.എം.ഐ.എമ്മിന്റെ അസദുദ്ദീന്‍ ഒവൈസി പിടിക്കുന്ന സീറ്റെണ്ണവും നിര്‍ണായകമാകും. 119 അംഗ തെലങ്കാനാ നിയമസഭയില്‍ 2018ല്‍ 88 സീറ്റ് നേടിയാണ് ബി.ആര്‍.എസ് (അന്ന് ടി.ആര്‍.എസ്) അധികാരം പിടിച്ചത്. 19 സീറ്റിലാണ് കോണ്‍ഗ്രസ് ജയിച്ചത്. എഐഎംഐഎം ഏഴു സീറ്റു നേടി. ടി.ഡി.പി രണ്ടും ബി.ജെ.പി ഒന്നും സീറ്റുമാണ് നേടിയത്.
india
നിങ്ങള്‍ കുടിയേറ്റക്കാരാണ്: കാനഡയില്‍ ഇന്ത്യന്‍ ദമ്പതികള്‍ക്ക് നേരെ വംശീയാതിക്രമം
കാനഡയിലെ ഒരു മാളിന്റെ പാര്‍ക്കിംഗ് സ്ഥലത്ത് ഒരു കൂട്ടം യുവാക്കള്‍ ഇന്ത്യന്‍ ദമ്പതികള്‍ക്കുനേരെ വംശീയാതിക്രമം നടത്തി.

കാനഡയിലെ ഒരു മാളിന്റെ പാര്‍ക്കിംഗ് സ്ഥലത്ത് ഒരു കൂട്ടം യുവാക്കള്‍ ഇന്ത്യന്‍ ദമ്പതികള്‍ക്കുനേരെ വംശീയാതിക്രമം നടത്തി. ജൂലൈ 29 ന് പീറ്റര്‍ബറോയിലെ ലാന്‍സ്ഡൗണ്‍ പ്ലേസ് മാളിലാണ് സംഭവം നടന്നത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
പിക്കപ്പ് ട്രക്കില്‍ എത്തിയ മൂന്ന് യുവാക്കള്‍ ദമ്പതികളുടെ കാര്‍ തടയുന്നതും അശ്ലീലവാക്കുകളുടെയും വംശീയ അധിക്ഷേപങ്ങളുടെയും അശ്ലീല പരിഹാസങ്ങളുടെയും ഒരു പ്രവാഹം അഴിച്ചുവിടുന്നതും ദൃശ്യങ്ങളില്‍ കാണിക്കുന്നു.
തങ്ങളുടെ വാഹനം കേടുവരുത്തിയതിനെ ചൊല്ലി ദമ്പതികള്‍ സംഘവുമായി ഏറ്റുമുട്ടിയതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. ‘വലിയ മൂക്ക്’, ‘നിങ്ങള്‍ കുടിയേറ്റക്കാരന്‍’ എന്നിങ്ങനെയുള്ള അധിക്ഷേപങ്ങളോടെയാണ് കൗമാരക്കാര്‍ പ്രതികരിച്ചത്.
അവരില്‍ ഒരാള്‍ ഇന്ത്യക്കാരനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി, ‘ഞാന്‍ കാറില്‍ നിന്ന് ഇറങ്ങി നിന്നെ കൊല്ലാന്‍ ആഗ്രഹിക്കുന്നുണ്ടോ?’
മറ്റൊരു ക്ലിപ്പില്‍ ഒരാള്‍ ദമ്പതികളെ പരിഹസിക്കുന്നത് കാണിക്കുന്നു, ‘ഏയ് വലിയ മൂക്ക്, നിങ്ങളുടെ വാഹനത്തിന് മുന്നില്‍ പോകുന്നത് നിയമവിരുദ്ധമല്ലെന്ന് നിങ്ങള്‍ക്കറിയാം, ഞാന്‍ നിങ്ങളെ സ്പര്‍ശിച്ചോ? ഞാന്‍ നിങ്ങളെ സ്പര്‍ശിച്ചോ, അതെയോ ഇല്ലയോ? എന്റെ ചോദ്യത്തിന് ഉത്തരം പറയൂ, ഇന്ത്യക്കാരേ, നിങ്ങള്‍.’
അന്വേഷണത്തെത്തുടര്‍ന്ന്, പീറ്റര്‍ബറോ പോലീസ് കവര്‍ത്ത തടാകത്തില്‍ നിന്ന് 18 വയസ്സുകാരനെ അറസ്റ്റ് ചെയ്യുകയും മരണമോ ശരീരത്തിന് ഹാനികരമോ ഉണ്ടാക്കുമെന്ന് ഭീഷണിപ്പെടുത്തിയതിന് കുറ്റം ചുമത്തുകയും ചെയ്തു. ജാമ്യാപേക്ഷയില്‍ വിട്ടയച്ച ഇയാളെ സെപ്റ്റംബര്‍ 16ന് കോടതിയില്‍ ഹാജരാക്കും.
ഈ കേസിന് ബാധകമായ കനേഡിയന്‍ നിയമപ്രകാരം പ്രത്യേക വിദ്വേഷ കുറ്റം ചുമത്തിയിട്ടില്ലെങ്കിലും, കോടതിയില്‍ അഭിസംബോധന ചെയ്യപ്പെടുന്ന ‘ഒരു വിദ്വേഷ കുറ്റകൃത്യ ഘടകമുണ്ട്’ എന്ന് പോലീസ് സ്ഥിരീകരിച്ചു.
ഇത്തരം പെരുമാറ്റം ഞങ്ങളുടെ കമ്മ്യൂണിറ്റിയിലോ ഒരു സമൂഹത്തിലോ സ്വീകാര്യമല്ലെന്ന് ഈ കേസിലെ വീഡിയോ കണ്ട ആര്‍ക്കും മനസ്സിലാകുമെന്ന് പോലീസ് മേധാവി സ്റ്റുവര്‍ട്ട് ബെറ്റ്സ് പറഞ്ഞു.
india
ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, വോട്ടര്‍ ഐഡി കാര്‍ഡ് കൈവശം വെക്കുന്നത് ഇന്ത്യന്‍ പൗരനാണെന്നതിന്റെ തെളിവല്ല: ബോംബെ ഹൈക്കോടതി
ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് അല്ലെങ്കില്‍ വോട്ടര്‍ ഐഡി കാര്‍ഡ് പോലുള്ള രേഖകള്‍ കൈവശം വച്ചാല്‍ മാത്രം ഒരാളെ ഇന്ത്യന്‍ പൗരനാക്കുന്നില്ലെന്നും വാസ്തവത്തില്‍ ബന്ധപ്പെട്ട വ്യക്തി ഈ രേഖകളുടെ പരിശോധന രേഖപ്പെടുത്തണമെന്നും ഒരു ബംഗ്ലാദേശ് പൗരന് ജാമ്യം നിഷേധിച്ചുകൊണ്ട് ബോംബെ ഹൈക്കോടതി വിധിച്ചു.

ഒരു സുപ്രധാന ഉത്തരവില്‍, ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് അല്ലെങ്കില്‍ വോട്ടര്‍ ഐഡി കാര്‍ഡ് പോലുള്ള രേഖകള്‍ കൈവശം വച്ചാല്‍ മാത്രം ഒരാളെ ഇന്ത്യന്‍ പൗരനാക്കുന്നില്ലെന്നും വാസ്തവത്തില്‍ ബന്ധപ്പെട്ട വ്യക്തി ഈ രേഖകളുടെ പരിശോധന രേഖപ്പെടുത്തണമെന്നും ഒരു ബംഗ്ലാദേശ് പൗരന് ജാമ്യം നിഷേധിച്ചുകൊണ്ട് ബോംബെ ഹൈക്കോടതി വിധിച്ചു. ബംഗ്ലാദേശ് പൗരനാണെന്നും ഇന്ത്യന്‍ അധികൃതരെ തെറ്റിദ്ധരിപ്പിച്ച് ആധാര്‍ കാര്‍ഡ്, പാന്‍കാര്‍ഡ്, വോട്ടര്‍ ഐഡി കാര്‍ഡ്, ആദായ നികുതി രേഖകള്‍, ഗ്യാസ്, വൈദ്യുതി കണക്ഷനുകള്‍ എന്നിവ തട്ടിപ്പ് നടത്തിയെന്നും ചൂണ്ടിക്കാട്ടി കഴിഞ്ഞ വര്‍ഷം താനെ പൊലീസ് കേസെടുത്ത ഹരജിക്കാരന് സിംഗിള്‍ ജഡ്ജി ജാമ്യം നിഷേധിച്ചു.
ഇന്ത്യന്‍ ഭരണഘടന അംഗീകരിക്കുന്നതിന് മുമ്പ് ഇന്ത്യ ‘ചരിത്രപരമായി’ രൂപാന്തരപ്പെട്ട സാഹചര്യങ്ങളെക്കുറിച്ച് പരാമര്‍ശിച്ച ജഡ്ജി, അയല്‍രാജ്യമായ പാകിസ്ഥാനില്‍ നിന്ന് കുടിയേറിയവര്‍ക്കിടയില്‍ ഇന്ത്യയിലെ പൗരന്മാരെ തിരിച്ചറിയുന്നതിന് തുടക്കത്തില്‍ ഒരു ‘താല്‍ക്കാലിക’ ക്രമീകരണം നടത്തിയതെങ്ങനെയെന്ന് വിശദീകരിച്ചു. എന്നിരുന്നാലും, 1955 ല്‍ പാര്‍ലമെന്റ് പ്രാബല്യത്തില്‍ കൊണ്ടുവന്ന പൗരത്വ നിയമമാണ് ഇന്നും ഇന്ത്യക്കാരുടെ ദേശീയത തീരുമാനിക്കുന്നതിനുള്ള പ്രധാനവും നിയന്ത്രണ നിയമവുമാണെന്ന് ജഡ്ജി പറഞ്ഞു.
നിയമാനുസൃത പൗരന്മാര്‍ക്കും അനധികൃത കുടിയേറ്റക്കാര്‍ക്കുമിടയില്‍ നിയമം വ്യക്തമായ രേഖ വരയ്ക്കുന്നുവെന്നും ജഡ്ജി പറഞ്ഞു. ‘അനധികൃത കുടിയേറ്റക്കാരുടെ വിഭാഗത്തില്‍ പെടുന്ന വ്യക്തികള്‍ക്ക് നിയമത്തില്‍ പറഞ്ഞിരിക്കുന്ന മിക്ക നിയമ വഴികളിലൂടെയും പൗരത്വം നേടുന്നതില്‍ നിന്ന് വിലക്കുണ്ട്. ഈ വ്യത്യാസം പ്രധാനമാണ്, കാരണം ഇത് രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുകയും പൗരന്മാര്‍ക്കുള്ള ആനുകൂല്യങ്ങളും അവകാശങ്ങളും ഇന്ത്യയില്‍ തുടരാന്‍ നിയമപരമായ പദവിയില്ലാത്തവര്‍ തെറ്റായി എടുക്കുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു,’ ജഡ്ജി നിരീക്ഷിച്ചു. ഒരു വ്യക്തിയുടെ ഐഡന്റിറ്റി വ്യാജമാണെന്നോ വിദേശത്തുനിന്നുള്ളയാളാണെന്നോ ആരോപണമുണ്ടായാല്‍, ചില തിരിച്ചറിയല്‍ കാര്‍ഡുകള്‍ കൈവശം വച്ചതിന്റെ അടിസ്ഥാനത്തില്‍ മാത്രം കോടതിക്ക് വിഷയം തീരുമാനിക്കാന്‍ കഴിയില്ലെന്നും പൗരത്വ അവകാശവാദം പൗരത്വ നിയമത്തിന്റെ ചട്ടങ്ങള്‍ അനുസരിച്ച് കര്‍ശനമായി പരിശോധിക്കണമെന്നും ജഡ്ജി തന്റെ 12 പേജുള്ള വിധിന്യായത്തില്‍ വിശദീകരിച്ചു.
india
ഇസ്രാഈല്‍ വംശഹത്യ നടത്തുന്നുവെന്ന് പ്രിയങ്ക ഗാന്ധി; നിങ്ങളുടെ വഞ്ചനയാണ് ലജ്ജാകരമെന്ന് ഇസ്രാഈല്‍ അംബാസഡര്‍
പലസ്തീനില്‍ ഇസ്രാഈല്‍ വംശഹത്യ നടത്തുകയാണെന്നും മോദി സര്‍ക്കാര്‍ മൗനം പാലിക്കുകയാണെന്നും കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി.

പലസ്തീനില്‍ ഇസ്രാഈല്‍ വംശഹത്യ നടത്തുകയാണെന്നും മോദി സര്‍ക്കാര്‍ മൗനം പാലിക്കുകയാണെന്നും കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി. പ്രിയങ്ക എക്സില്‍ പറഞ്ഞു, ‘ഇസ്രാഈല്‍ ഭരണകൂടം വംശഹത്യ നടത്തുകയാണ്. അവര്‍ 60,000-ത്തിലധികം ആളുകളെ കൊന്നു, അവരില്‍ 18,430 കുട്ടികളും ഉള്‍പ്പെടുന്നു. നിരവധി കുട്ടികള്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകളെ അത് പട്ടിണിക്കിടുകയും ദശലക്ഷക്കണക്കിന് ആളുകളെ പട്ടിണിയിലാക്കാന്‍ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. നിശ്ശബ്ദതയിലൂടെയും നിഷ്‌ക്രിയത്വത്തിലൂടെയും ഈ കുറ്റകൃത്യങ്ങളെ പ്രാപ്തമാക്കുന്നത് തന്നെ കുറ്റകരമാണ്. ഫലസ്തീനിലെ ജനങ്ങള്‍ക്ക് മേല്‍ ഇസ്രാഈല്‍ ഈ നാശം അഴിച്ചുവിടുമ്പോള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നിശബ്ദത പാലിക്കുന്നത് ലജ്ജാകരമാണ്.’
അതേസമയം, നിങ്ങളുടെ വഞ്ചനയാണ് ലജ്ജാകരമെന്ന് കോണ്‍ഗ്രസ് നേതാവിന്റെ പോസ്റ്റിനെ ടാഗ് ചെയ്തുകൊണ്ടാണ് ഇസ്രാഈല്‍ അംബാസഡര്‍ അസര്‍ പ്രതികരിച്ചു. രണ്ട് ദശലക്ഷം ടണ്‍ ഭക്ഷണം ഇസ്രാഈല്‍ ഗസ്സയിലേക്ക് എത്തിക്കാന്‍ സഹായിച്ചതായി അസര്‍ അവകാശപ്പെട്ടു. കഴിഞ്ഞ 50 വര്‍ഷത്തിനിടെ ഗസ്സ ജനസംഖ്യ 450 ശതമാനം വര്‍ദ്ധിച്ചു. അവിടെ വംശഹത്യ നടന്നിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
-
kerala2 days ago
മോര്‍ച്ചറിയില്‍ സൂക്ഷിച്ച ഗര്‍ഭിണിയുടെ മൃതദേഹം കാന്റീന് ജീവനക്കാരനെ അടക്കം കാണിച്ചു; ജീവനക്കാരന് സസ്പെന്ഷന്
-
Cricket2 days ago
‘അഞ്ച് ടെസ്റ്റുകള്‍ക്കായി ബുംറയ്ക്ക് ഐപിഎല്‍ വിശ്രമം നല്‍കാമായിരുന്നു’: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍
-
News2 days ago
പാകിസ്താന് ആണവായുധമുള്ള രാജ്യം, സിന്ധുനദിയില്‍ ഇന്ത്യ ഡാം പണിതാല്‍ തകര്‍ക്കും; ഭീഷണിയുമായി പാക് സൈനിക മേധാവി
-
News2 days ago
പലസ്തീന് അംഗീകാരം പ്രഖ്യാപിച്ച് ഓസ്ട്രേലിയ
-
Film2 days ago
‘ഓണത്തിനൊരുങ്ങി ‘ലോക ചാപ്റ്റര്‍ വണ്‍: ചന്ദ്ര’, കല്യാണിയും നസ്ലനും സൂപ്പര്‍ഹീറോ ആവേശത്തില്‍’
-
india2 days ago
സ്വാതന്ത്ര്യദിനം മുസ്ലിം യൂത്ത് ലീഗ് ജനാധിപത്യ സംരക്ഷണ ദിനമായി ആചരിക്കും
-
india2 days ago
സഹായം ലഭിച്ചില്ല; ഭാര്യയുടെ മൃതദേഹം ബൈക്കില്‍ കൊണ്ടുപോയി ഭര്‍ത്താവ്
-
india2 days ago
‘മാര്‍ച്ച് രാഷ്ട്രീയ സമരമല്ല, ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടം’; പൊലീസ് തടഞ്ഞതില്‍ പ്രതികരിച്ച് രാഹുല്‍ ഗാന്ധി