Connect with us

More

ഇന്‍ക്രഡിബിള്‍ കണ്ണുനീര്‍തുള്ളി

Published

on

കാലത്തിന്റെ പൂങ്കവിളില്‍ വീണ കണ്ണുനീര്‍ത്തുള്ളിയാണ് താജ് മഹല്‍ എന്ന് രവീന്ദ്രനാഥ ടാഗോര്‍. ഠാക്കൂര്‍ എന്ന വാക്കാണത്രെ ടാഗോര്‍ ആയത്. ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറിനടുത്ത സാര്‍ധന മണ്ഡലത്തില്‍നിന്ന് നിയമസഭയിലെത്തിയ സംഗീത് സിങ് സോമും ഠാക്കൂര്‍ കുടുംബാംഗമാണ്. പക്ഷെ രവീന്ദ്രനാഥ ടാഗോറിനെ അറിയണമെന്നില്ല. അദ്ദേഹം വൈദേശികമായ നോബേല്‍ സമ്മാനിതനായ കവിയല്ലേ. ലോകത്തിലെ സപ്താത്ഭുതങ്ങളിലൊന്നായ താജ്മഹല്‍ ഹിന്ദുക്കള്‍ക്ക് അപമാനമാണെന്ന് സോം പറയുന്നു. സോമിനെയും വിനയ് കത്യാരെയും പോലുള്ളവര്‍ക്ക് അങ്ങനെ തോന്നുന്നതില്‍ ആരും അത്ഭുതം കൂറുകയില്ല തന്നെ. ഇന്‍ക്രഡിബിള്‍ ഇന്ത്യ എന്ന രാജ്യത്തിന്റെ വിനോദ സഞ്ചാര ഭൂപടത്തില്‍ താജ്മഹല്‍ ഉണ്ട്. പക്ഷെ ഈ അനശ്വര സ്‌നേഹ സ്മാരകം ആതിഥ്യനാഥ് ഇറക്കിയ യു.പിയുടെ ടൂറിസ്റ്റ് പട്ടികയില്‍ ഇല്ലാതെ പോയി. അതേ കുറിച്ചുയര്‍ന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയുമ്പോഴാണ് രണ്ടാം തവണയും എം.എല്‍.എയായ സംഗീത് സോമിന്റെ ചരിത്രബോധം വെളിപ്പെട്ടത്. ഹിന്ദുക്കളെ ഇല്ലാതാക്കാന്‍ ശ്രമിച്ച മുഗള രാജാവാണിതിന്റെ സ്ഥാപകന്‍. സ്വന്തം അച്ഛനെ ജയിലിലടച്ച ഈ രാജാവ് ഹിന്ദുക്കളെ ഉന്‍മൂലനം ചെയ്യാന്‍ ശ്രമിച്ചു. ഇദ്ദേഹത്തെ പോലുള്ളവര്‍ക്ക് അധികാരം ലഭിച്ചുവെന്നത് നിര്‍ഭാഗ്യകരമാണ്. ആ ചരിത്രമെല്ലാം തിരുത്തുമെന്ന് സംഗീത് സോം ഉറപ്പുനല്‍കുന്നു. അച്ഛനെ ജയിലിലിട്ടയാളല്ല, ജയിലില്‍ കിടക്കേണ്ടിവന്നയാളാണ് ഷാജഹാന്‍ എന്ന് സംഗീത് സോമിനെ തിരുത്താന്‍ ചരിത്രത്തില്‍ നിന്ന് പാഠം പഠിച്ച ചിലരെങ്കിലും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാം.
ഒന്നേ മുക്കാല്‍ നൂറ്റാണ്ട് കാലം കാബൂളും പെഷവാറും ഖാണ്ഡഹാറുമൊക്കെ അടങ്ങുന്ന ഇന്ത്യ ഭരിച്ച മുഗളന്‍മാര്‍ എന്ത് സമീപനമാണ് ജനതയോട് സ്വീകരിച്ചതെന്നതിന് ചരിത്രം സാക്ഷിയാണ്. ലോകത്തിന് മുമ്പില്‍ രാജ്യത്തെ തലയുയര്‍ത്തി നിര്‍ത്തുന്ന ചരിത്ര ശേഷിപ്പുകളിലധികവും ഈ കാലത്തിന്റെ സംഭാവനകളാണ്. ബാബര്‍ ചക്രവര്‍ത്തി ഇവിടെ ഭരണമുറപ്പിക്കുന്നത് ഇബ്രാഹിം ലോധിയെ പരാജയപ്പെടുത്തിക്കൊണ്ടാണ്. അവര്‍ പലരുമായും യുദ്ധം ചെയ്തു. പലരുമായും സന്ധി ചെയ്തു. ഇതൊന്നും മതത്തിന്റെ പേരിലായിരുന്നില്ലെന്ന് ചരിത്രം ഏതുവിധം വായനയിലും മനസ്സിലാകും. മുഗള ഭരണത്തിലെ പ്രധാന സ്ഥാനങ്ങളില്‍ ഹിന്ദുക്കളുണ്ടായിരുന്നു. പ്രത്യേകിച്ച് വീരശൂര പരാക്രമികളായ രജപുത്രര്‍. ഹിന്ദു അഭിമാനത്തിന്റെ പ്രതീകമായി സംഘ് പരിവാരം ഉയര്‍ത്തിക്കാട്ടുന്ന മറാത്ത നേതാവ് ശിവാജിയുടെ സൈന്യ നേതൃത്വത്തില്‍ മുസ്‌ലിംകളുമുണ്ടായിരുന്നു. ലക്ഷങ്ങള്‍ ചെലവിട്ട് ഭാര്യക്ക് സ്മാരകം പണിത അച്ഛന്‍ ഷാ ജഹാനെ ജയിലിലടച്ചത് ഔറംഗസീബാണ്.
സംഗീത് സോമിന്റെ പ്രസംഗം ഹിറ്റായതോടെ പരോക്ഷമായി തിരുത്താന്‍ യു.പി മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും മുതിര്‍ന്നത് താജ്മഹലിന്റെ ആഗോള തേജസ് കൊണ്ടാണ്. ഇന്ത്യയിലെത്തുന്ന വിദേശ സഞ്ചാരികളില്‍ ഏറ്റവും കൂടുതല്‍ പേരെത്തുന്നത് താജ്മഹലിലാണല്ലോ. മൂന്നു വര്‍ഷത്തിനിടെ പ്രവേശന ടിക്കറ്റ് വരവ് മാത്രം 75 കോടിയാണ്. വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ രണ്ടാം സ്ഥാനം ആഗ്ര കോട്ടക്കും. സംഗീത് സോമിന്റേത് വ്യക്തിപരമായ അഭിപ്രായമെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി താജ്മഹല്‍ സന്ദര്‍ശിക്കുന്നുണ്ട് പോലും. ചരിത്ര സ്മാരകങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് നരേന്ദ്രമോദിയും സംസാരിച്ചു.
ബജ്‌റംഗ്ദള്‍ എന്ന തീവ്രവാദി പ്രസ്ഥാനത്തിന്റെ സ്ഥാപകനും ബി.ജെ.പി പാര്‍ലിമെന്റംഗവുമായ വിനയ് കത്യാര്‍ സംഗീത് സോമിന്റെ നിലപാടിനെ പിന്തുണച്ചിട്ടുണ്ട്. ശിവക്ഷേത്രമായിരുന്നത്രെ താജ്മഹല്‍. നല്ല പേരും കത്യാര്‍ കണ്ടുവെച്ചിട്ടുണ്ട്. തേജോ മഹാലയ. ക്ഷേത്രം പൊളിച്ചുകളഞ്ഞ് അവിടെ സ്മാരകമുണ്ടാക്കി, അവിടെ ഭാര്യയെ അടക്കം ചെയ്തു. അതു കഴിഞ്ഞ് ഷാജഹാന്‍ ചക്രവര്‍ത്തിയും അവിടെ പോയി സമാധിയായി. ഇങ്ങനെയൊക്കെയാണ് വാസ്തവമെങ്കിലും താജ്മഹല്‍ സംരക്ഷിക്കണമെന്നതില്‍ വിനയ് കത്യാര്‍ക്ക് സംശയമില്ല. അത് കാണാന്‍ ലോകത്തിന്റെ പല ഭാഗത്തുനിന്നും ആളുകള്‍ വരുന്നുണ്ട്. നല്ല പണം കിട്ടുന്ന ഇടപാടാണ്. സംഗീത സോമന്‍ സാര്‍ധന മണ്ഡലത്തില്‍ നിന്ന് ജയിക്കുന്നത്. ജന്മി കുടുംബാംഗമായ സോം ഇവിടെ ഹിന്ദു ഹൃദയ സാമ്രാട്ട്, മഹാ ഠാക്കൂര്‍, സംഘര്‍ഷ് വീര്‍ എന്നിങ്ങനെ പേരുകളില്‍ അറിയപ്പെടുന്നയാളാണ്. 2013ലെ മുസഫര്‍ നഗര്‍ കലാപക്കേസിലെ ഒന്നാം പ്രതിയായിരുന്നു. കലാപത്തെ കുറിച്ച് അന്വേഷിച്ച ജസ്റ്റീസ് വിഷ്ണു സഹായ് കമ്മീഷന്‍ കലാപത്തിന്റെ സൂത്രധാരരിലൊരാളായി കണ്ടത് സംഗീത് സോമിനെയാണ്. രണ്ട് ചെറുപ്പക്കാരെ കൊല ചെയ്യുന്നതിന്റെ വീഡിയോ ഉണ്ടാക്കി പ്രദര്‍ശിപ്പിച്ചാണ് കലാപം സൃഷ്ടിച്ചത്. അറസ്റ്റിലായെങ്കിലും സര്‍ക്കാര്‍ മാറിയതോടെ രക്ഷപ്പെട്ടു.
പശു സംരക്ഷകനായി വേഷം കെട്ടുന്ന സോം ഇന്ത്യയിലെ ബീഫ് കയറ്റുമതിയിലെ ഒന്നാമത്തെ കമ്പനിയായ അല്‍ദുവയുടെ ഡയരക്ടറാണെന്നത് മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നു. അറബ് രാജ്യങ്ങളിലേക്കായിരുന്നു ഗോമാംസ കയറ്റുമതി. യോഗേഷ് രാവത്ത്, മൊയീന്‍ ഖുറൈശി എന്നിവര്‍കൂടി പങ്കാളികളായ ഈ സ്ഥാപനം ഹലാല്‍ ഇറച്ചി കയറ്റുമതിയിലൂടെ കോടികളാണ് സമ്പാദിച്ചത്. അലിഗഡില്‍ ഈ സ്ഥാപനത്തിന് വേണ്ടി ഭൂമി വാങ്ങിക്കുകയും ചെയ്തു. ഗോമാംസ കയറ്റുമതി സ്ഥാപനത്തിന്റെ ഉടമയെന്ന വാര്‍ത്ത സോം ആദ്യം നിഷേധിച്ചെങ്കിലും മാധ്യമങ്ങള്‍ തെളിവുമായി എത്തിയപ്പോള്‍ താന്‍ അറിയാതെയാണ് ഡയരക്ടറാക്കിയതെന്ന് വിശദീകരിച്ചു. കമ്പനിയിലെ തന്റെ ഓഹരിയില്‍ 20000 രൂപയുടേത് വിറ്റതിന്റെ രേഖകളും മാധ്യമങ്ങളില്‍ പുറത്തുവന്നു.

kerala

‘അർദ്ധരാത്രിയിൽ പരിശോധന നടത്താനുള്ള പൊലീസ് നീക്കം അസാധാരണം; ഒട്ടും ഭയമില്ല’: സിദ്ദിഖ് കാപ്പൻ

Published

on

രാത്രി 12 മണിക്ക് ശേഷം പരിശോധനയ്ക്ക് എത്തുമെന്ന് അറിയിച്ച പൊലീസ് നീക്കം അസാധാരണമെന്ന് മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍. മനുഷ്യാവകാശ ലംഘനമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വഴിനീളെ വീട് ചോദിച്ചതിനു ശേഷമാണ് പൊലീസ് എത്തിയതെന്നും ആളുകളെ പരിഭ്രാന്തരാക്കുകയാണ് ലക്ഷ്യമെന്നും സിദ്ദിഖ് കാപ്പന്‍ പറഞ്ഞു.

ഇന്നലെ വൈകുന്നേരം 6.20ഓടെയാണ് രണ്ട് പൊലീസുകാര്‍ വരുന്നത്. ഒരാള്‍ വേങ്ങര പൊലീസ് സ്റ്റേഷനില്‍ നിന്നും മറ്റൊരാള്‍ മലപ്പുറത്ത് നിന്നുള്ളതുമാണെന്നാണ് പറഞ്ഞത്. വീട്ടില്‍ ഉണ്ടാകില്ലേ എന്ന് ചോദിച്ചു. 12 മണിക്ക് ശേഷം മലപ്പുറത്ത് നിന്നും ഒരു സംഘം വരുന്നുണ്ട്, ചെക്കിങ്ങിന് വരികയാണ് എന്ന് പറഞ്ഞു. 12 മണിക്ക് ശേഷം വരേണ്ട കാര്യമെന്താണെന്നും ഇപ്പോള്‍ വരാമല്ലോ എന്നും തങ്ങള്‍ ചോദിച്ചു. എന്നാല്‍ രാത്രിയാണ് വരിക എന്നായിരുന്നു മറുപടി – അദ്ദേഹം വ്യക്തമാക്കി.

വേങ്ങര പൊലീസ് സ്റ്റേഷനില്‍ നിന്നും രണ്ടര കിലോമീറ്റര്‍ മാത്രമാണ് തന്റെ വീട്ടിലേക്കുള്ള ദൂരമെന്നും എന്നാല്‍ ഇവര്‍ വഴിനീളെ വീട് ചോദിച്ചതിനു ശേഷമാണ് എത്തിയതെന്നും അദ്ദേഹം പറയുന്നു. ആളുകളെ പരിഭ്രാന്തരാക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്നും അദ്ദേഹം ആരോപിക്കുന്നു.

വീട്ടില്‍ അര്‍ധരാത്രി പോലീസ് എത്തുമെന്ന് അറിയിച്ചതായി ഭാര്യ റൈഹാനയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയത്. ഇന്നലെ അര്‍ദ്ധരാത്രി എത്തുമെന്നാണ് അറിയിച്ചെങ്കിലും പൊലീസ് വന്നില്ല. എന്തിനാണ് പരിശോധന എന്നതില്‍ വ്യക്തമായ ഉത്തരം വീട്ടുകാര്‍ക്ക് നല്‍കിയിട്ടില്ല. ഇന്നലെ വൈകിട്ട് രണ്ടു പൊലീസുകാര്‍ എത്തിയാണ് 12 മണിക്ക് ശേഷം പരിശോധന ഉണ്ടാകുമെന്ന് അറിയിച്ചത്. കാപ്പന്റെ സാന്നിധ്യം ഉറപ്പുവരുത്താനാണ് ചോദിക്കുന്നതെന്നും അറിയിച്ചതായി റൈഹാന പറയുന്നു. സിദ്ധിഖ് കാപ്പന് സുപ്രീംകോടതിയും ലഖ്‌നൗ കോടതിയും കേസുകളില്‍ ജാമ്യം അനുവദിച്ചതാണ്.

Continue Reading

kerala

ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെട്ട കൊക്കെയ്ന്‍ കേസ് : അന്വേഷണത്തിലെ പിഴവുകള്‍ എണ്ണിപ്പറഞ്ഞ് വിചാരണക്കോടതി

Published

on

കൊച്ചി: നടൻ ഷൈൻ ടോം ചാക്കോ ഉൾപ്പെട്ട കൊക്കെയ്ൻ കേസിൽ പൊലീസിന് വീഴ്ചയുണ്ടായെന്ന് എറണാകുളം അഡീഷനൽ സെഷൻസ് കോടതി. നടപടിക്രമങ്ങൾ പാലിച്ച് അന്വേഷണം പൂർത്തിയാക്കുന്നതിൽ പൊലീസിന് വീഴ്ചയുണ്ടായെന്നാണു കോടതിയുടെ വിമർശനം. ഷൈൻ ടോം ചാക്കോയെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള കോടതി വിധിയുടെ പകർപ്പിലാണു പൊലീസിന് വിമർശനം.

പിടിച്ചെടുത്ത കൊക്കെയ്ന്റെ ഘടകങ്ങള്‍ വേര്‍തിരിച്ച് പരിശോധിച്ചില്ല. രഹസ്യ വിവരം ലഭിച്ചുവെന്ന വാദം പൊലീസ് പട്രോളിംഗ് സംഘം കോടതിയില്‍ തള്ളിപ്പറഞ്ഞുവെന്നും കോടതി വിമര്‍ശിക്കുന്നു. ഷൈന്‍ ടോം ചാക്കോയെ വെറുതെ വിട്ടുകൊണ്ട് നേരത്തെ കോടതി ഉത്തരവ് നേരത്തെ വന്നിരുന്നു. ഉത്തരവ് പറഞ്ഞ് രണ്ടുമാസങ്ങള്‍ക്ക് ശേഷമാണ് കോടതി വിധി പുറത്തുവന്നത്. അതിന്റെ പകര്‍പ്പ് ഇപ്പോഴാണ് പുറത്ത് വരുന്നത്. പൊലീസ് കണ്ടെടുത്ത വസ്തുക്കള്‍ സെര്‍ച്ച് മെമ്മോയില്‍ രേഖപ്പെടുത്തിയില്ല. പ്രതികളെ പരിശോധിച്ചത് ഡ്യൂട്ടിയിലില്ലാത്ത ഗസറ്റഡ് ഉദ്യോഗസ്ഥന്‍. വനിതാ പ്രതികളെ പരിശോധിച്ചത് വനിതാ പൊലീസ് അല്ല – തുടങ്ങിയ കാര്യങ്ങളും കോടതി വ്യക്തമാക്കുന്നുണ്ട്.

ലഹരിവസ്തു വ്യക്തികളിൽനിന്നു പിടിച്ചെടുക്കുമ്പോൾ ഗസറ്റഡ് ഉദ്യോഗസ്ഥൻ സ്ഥലത്ത് ഉണ്ടാവണമെന്നാണു നിയമം. എന്നാൽ പൊലീസിന്റെ ഒപ്പമുണ്ടായിരുന്നതു പുരുഷ ഗസറ്റഡ‍് ഓഫിസറായിരുന്നു. അതുകൊണ്ടു ‌തന്നെ ദേഹപരിശോധനാ സമയത്ത് കൂടെനിൽക്കാൻ നിയമം അനുവദിക്കുന്നില്ല. 2015 ജനുവരി 30നാണ് കടവന്ത്രയിലെ ഫ്ലാറ്റിൽനിന്ന് ഷൈനും നാലു മോഡലുകളും ലഹരിമരുന്ന് കേസിൽ പിടിയിലായത്. 2025 ഫെബ്രുവരി 11നു ലഹരിമരുന്നു കേസിൽ നടൻ ഷൈൻ ടോം ചാക്കോയെ കുറ്റവിമുക്തനാക്കി.

 

 

Continue Reading

kerala

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; ജാഗ്രതാ നിര്‍ദേശം

മല്‍സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം

Published

on

തിരുവനന്തപുരം:  മധ്യകേരളത്തില്‍ പലയിടങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചേക്കാമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളില്‍ പുലര്‍ച്ചെ ശക്തമായ മഴ ലഭിച്ചു. ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരും. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്.

തിരുവനന്തപുരം ജില്ലയിലെ കാപ്പില്‍ മുതല്‍ പൂവാര്‍ വരെയുള്ള തീരങ്ങളിലും ആലപ്പുഴ ജില്ലയിലും കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഉയര്‍ന്ന തിരമാലകളും കടലാക്രമണവും ഉണ്ടായേക്കാം. ആലപ്പുഴയിലും എറണാകുളത്തും നേരിയ മഴയ്ക്കും സാധ്യതയുണ്ട്. മല്‍സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

Continue Reading

Trending