Video Stories
ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും പുതുയുഗത്തിലെ വെല്ലുവിളികള്‍

പി. മുഹമ്മദ് കുട്ടശ്ശേരി
‘ഇസ്‌ലാം പേടി’ എന്ന പുതിയൊരായുധം പുറത്തെടുത്ത് ഇസ്‌ലാമിനെയും മുസ്‌ലിംകളെയും ആക്രമിക്കുന്ന പ്രവണത ലോകമെങ്ങും വ്യാപിക്കുകയാണ്. ആശയപരമായി ഇസ്‌ലാമിനെ നേരിടാന്‍ വ്യാജാരോപണങ്ങളുന്നയിച്ചും തെറ്റിദ്ധാരണകള്‍ പരത്തിയും നടത്തിയ പരിശ്രമങ്ങളൊന്നും ഫലം കാണാതെ വന്നപ്പോഴാണ് ‘ഇസ്‌ലാം അപകടകാരിയായ മതം’ എന്ന ധാരണ സൃഷ്ടിച്ചു ഭയപ്പെടുത്തല്‍ തന്ത്രം മെനഞ്ഞത്. ആധുനിക മനുഷ്യന്റെ ആത്മീയ ദാഹം ശമിപ്പിക്കാന്‍ ഇസ്‌ലാമിന് മാത്രമേ കഴിയൂ എന്ന് വിശ്വസിക്കുന്ന വിദ്യാസമ്പന്നരും ബുദ്ധിജീവികളും സത്യനിഷ്ഠയുള്ളവരുമായ സ്ത്രീ-പുരുഷന്മാര്‍ മുന്നോട്ട് വരുന്നുവെന്നതാണ് അത്ഭുതകരം. മതം മാറിയ യുവതികള്‍ മുസ്‌ലിം യുവാക്കളെ വിവാഹം കഴിക്കുമ്പോള്‍ അതിനെ ഐ.എസ് എന്ന തീവ്രവാദ സംഘടനയില്‍ ചേര്‍ക്കാനുള്ള ശ്രമമായി വ്യാഖ്യാനിച്ചു ഭയപ്പെടുത്തി വീട്ടുതടങ്കലില്‍ പാര്‍പ്പിക്കുന്ന കാഴ്ച മതേതര ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ നടക്കുന്നു എന്നത് എത്ര വിചിത്രമായിരിക്കുന്നു. പക്ഷേ ഇസ്‌ലാമിക തത്വങ്ങളുടെ മാധുര്യം തൊട്ടറിഞ്ഞാല്‍ പിന്നെ ഇത്തരം പീഡനങ്ങളും പ്രലോഭനങ്ങളും ഒന്നും ഒരു ഫലവും ചെയ്യുകയില്ലെന്നത് വേറെ കാര്യം.
ഭീതി സൃഷ്ടിച്ച് ഇസ്‌ലാമിനെ നേരിടാനുള്ള ശ്രമം മുഹമ്മദ് നബിയുടെ കാലത്തും നടന്നിട്ടുണ്ട്. പല പ്രദേശങ്ങളില്‍ നിന്നുമായി മക്കയിലേക്ക് ഹജ്ജിന് വരുന്നവരെ മുഹമ്മദ് വശീകരിക്കും മുമ്പ് അവനെ അവര്‍ക്ക് പരിചയപ്പെടുത്തേണ്ടതെങ്ങനെ എന്നതിനെപ്പറ്റി അറബ് നേതാവായ വലീദുബ്‌നു മുഗീറയോട് ശത്രുക്കള്‍ അഭിപ്രായമാരാഞ്ഞു. അവര്‍ കവി, ഭ്രാന്തന്‍, ജാലവിദ്യക്കാരന്‍, ജോത്സ്യന്‍ എന്നിങ്ങനെ പല നിര്‍ദ്ദേശങ്ങളും അവതരിപ്പിച്ചെങ്കിലും വലീദ് അവയെല്ലാം നിരസിച്ചു. അവസാനം മക്കളെയും പിതാവിനെയും തമ്മില്‍, ഭാര്യയെയും ഭര്‍ത്താവിനെയും തമ്മില്‍, കുടുംബാംഗങ്ങളെ തമ്മില്‍, സഹോദരന്മാരെ തമ്മില്‍ പിണക്കുന്ന മാരണക്കാരന്‍ എന്ന നിഗമനത്തിലെത്തി. പക്ഷേ, ഖുര്‍ആന്റെ മാസ്മരിക ശക്തിക്ക് മുമ്പില്‍ ഈ വേലകളൊന്നും വിലപ്പോയില്ല.
രണ്ടായിരാമാണ്ട് പിറന്നപ്പോള്‍ ദാന്തെയും വോള്‍ട്ടയറും ടോള്‍സ്റ്റോയിയും സല്‍മാന്‍ റുഷ്ദിയും മറ്റു പാശ്ചാത്യരായ ഇസ്‌ലാം വിമര്‍ശകരും നബിയെയും ഇസ്‌ലാമിനെയും അപകീര്‍ത്തിപ്പെടുത്താന്‍ എഴുതിയതൊക്കെ നിഷ്പ്രഭമാക്കും വിധമുള്ള അംഗീകാരം ലോകം ഇസ്‌ലാമിന് നല്‍കുന്നതാണ് കണ്ടത്. പുതിയൊരു മുസ്‌ലിം ഉണര്‍വ് ലോകത്ത് ഉയര്‍ന്നുവന്നുവെങ്കിലും അത് താമസിയാതെ വഴിവിട്ട് തീവ്രവാദ ചിന്തയിലേക്ക് തിരിഞ്ഞു. തിരിച്ചുവിടുന്നതില്‍ ഇസ്‌ലാമിന്റെ ശത്രുക്കള്‍ വിജയിച്ചു എന്ന് പറയുന്നതാകും ശരി. 2001-ല്‍ ലോക വ്യാപാര കേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണം ഇസ്‌ലാം ലോകം ഭയപ്പെടേണ്ട ഒരു വിപത്താണെന്ന ധാരണക്ക് വളമേകി. 2005-ല്‍ ഡെന്‍മാര്‍ക്കില്‍ നബിയെ അപകീര്‍ത്തിപ്പെടുത്തുന്ന കാര്‍ട്ടൂണ്‍ ഒരു മാസിക പ്രസിദ്ധീകരിച്ചപ്പോള്‍ അതിനെതിരില്‍ മുസ്‌ലിംകളുടെ ഭാഗത്ത് നിന്ന് ശക്തമായ പ്രതിഷേധമുയര്‍ന്നു. പല അനിഷ്ട സംഭവങ്ങള്‍ക്കും അത് കാരണമായി. പാശ്ചാത്യര്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേര് പറഞ്ഞ് മുസ്‌ലിംകളെ സംസ്‌കാര ശൂന്യരായി ചിത്രീകരിക്കുകയും കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിനെ ന്യായീകരിക്കുകയും ചെയ്തു. അതേ അവസരം യേശുവിനെയും മര്‍യമിനെയും ബന്ധപ്പെടുത്തി യൂറോപ്പില്‍ ഒരു സിനിമ പ്രദര്‍ശിപ്പിക്കപ്പെട്ടപ്പോള്‍ അത് ക്രിസ്ത്രീയ സമൂഹത്തെ രോഷാകുലരാക്കി. ഫിലിം പ്രദര്‍ശിപ്പിച്ച സിനിമാ തിയേറ്റര്‍ അഗ്നിക്കിരയാക്കപ്പെട്ടു. പ്രദര്‍ശനം നിറുത്തിവെപ്പിച്ചു. ഇവിടെ ആവിഷ്‌കാര സ്വാതന്ത്ര്യ പ്രശ്‌നം ഉന്നയിക്കപ്പെട്ടില്ല. ഒരു പ്രവാചകനെയും മതാചാര്യനെയും- മുസ്‌ലിംകളുടെയോ, ക്രിസ്ത്യാനികളുടെയോ, യഹൂദരുടെയോ, ഹിന്ദുക്കളുടെയോ എന്നല്ല ഏത് മതക്കാരുടെയാകട്ടെ- അപകീര്‍ത്തിപ്പെടുത്താന്‍ പാടില്ലെന്നതാണ് ഇസ്‌ലാമിന്റെ നിലപാട്. ഒരു മതക്കാരുടെയും ദേവാലയത്തിന്റെ പവിത്രതക്ക് ഭംഗമേല്‍പ്പിക്കാന്‍ പാടില്ല.
രണ്ടായിരാമാണ്ടിന്റെ പിറവിക്ക് ശേഷം മുസ്‌ലിം സമൂഹത്തില്‍പെട്ടവര്‍ മത തത്വങ്ങള്‍ക്ക് വിരുദ്ധമായ പല അക്രമ പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട് എന്ന സത്യം നിഷേധിക്കാവതല്ല. മുസ്‌ലിം സമൂഹത്തിന് നേരെ അഴിച്ചുവിടുന്ന അക്രമങ്ങളോടുള്ള പ്രതികാര ബുദ്ധിയാണ് അവക്ക് പ്രേരകമെങ്കിലും പ്രതിരോധത്തിന് ഇസ്‌ലാം നിശ്ചയിച്ച മാര്‍ഗരേഖക്ക് വിരുദ്ധമാണ് ഇത്തരം പ്രവൃത്തികള്‍. ലോകത്തിന്റെ പല ഭാഗത്തും മുസ്‌ലിംകളുടെ നേരെ അഴിച്ചുവിടുന്ന അക്രമങ്ങളെ കണ്ടില്ലെന്ന് നടിക്കുകയോ, ന്യായീകരിക്കുകയോ ചെയ്യുകയും മുസ്‌ലിംകളുടെ പ്രവര്‍ത്തനങ്ങളെ മാത്രം ആക്ഷേപിക്കുകയും ചെയ്യുന്ന വിവേചനാപൂര്‍ണമായ നിലപാടാണ് ഇന്ന് കാണപ്പെടുന്നത്. മ്യാന്മറിലെ സൂചി ഗവണ്‍മെന്റ് റോഹിന്‍ഗ്യകള്‍ എന്ന് വിളിക്കപ്പെടുന്ന അവിടത്തെ മുസ്‌ലിം ജനതയുടെ നേരെ എത്ര ക്രൂരമായ അക്രമങ്ങളാണ് അഴിച്ചുവിടുന്നത്. എത്രയോ പേര്‍ വധിക്കപ്പെട്ടു. ലക്ഷക്കണക്കിന് മുസ്‌ലിംകളെ നാട്ടില്‍ നിന്ന് അടിച്ചോടിച്ചു. വന്‍ ശക്തികള്‍ മൗനം പാലിക്കുന്നു. ഒരു ചെറിയ വിഭാഗത്തിന്റെ ചെറുത്തുനില്‍പ്പിനെ തീവ്രവാദമായി ചിത്രീകരിച്ചു പുകമറ സൃഷ്ടിക്കാനാണ് നോബേല്‍ സമ്മാനജേത്രിയായ സൂചി ശ്രമിക്കുന്നത്. മുസ്‌ലിംകള്‍ നടത്തുന്ന അന്യാചാരങ്ങളെ അപലപിക്കുന്നവര്‍ മ്യാന്മറിന്റെ കാര്യത്തില്‍ അര്‍ത്ഥഗര്‍ഭമായ മൗനം ദീക്ഷിക്കുന്നു. ഭീകര-തീവ്രവാദ പ്രവര്‍ത്തനം എന്ന് ഉരുവിട്ടാല്‍ ഇന്ന് ലക്ഷ്യം വെക്കുന്നത് മുസ്‌ലിംകളെ മാത്രം. ഫലസ്തീന്‍ യഹൂദര്‍ നടത്തുന്ന കയ്യേറ്റങ്ങള്‍ നിലനില്‍പ്പിനു വേണ്ടിയുള്ള പോരാട്ടം.
ദേശസ്‌നേഹം മുസ്‌ലിം സംസ്‌കാരത്തിന്റെ ഭാഗമാണ്. ഖലീഫ ഉമര്‍ പറഞ്ഞു: ‘ദേശസ്‌നേഹം കൊണ്ട് നാടുകളെ അല്ലാഹു ജനക്ഷേമമുള്ളവയാക്കട്ടെ’. ജന്മനാടായ മക്കയെപ്പറ്റി നബി പറഞ്ഞു: ‘ഹോ, മക്കാ നീ എത്ര നല്ല നാട്. എനിക്ക് ഏറ്റവും പ്രിയപ്പെട്ട നാട്. എന്നെ എന്റെ ജനത പുറത്താക്കിയിട്ടില്ലായിരുന്നുവെങ്കില്‍ ഞാന്‍ മറ്റൊരു നാട്ടില്‍ താമസിക്കുമായിരുന്നില്ല’. പിന്നെ മദീനയില്‍ താമസമാക്കിയപ്പോള്‍ അതായി അദ്ദേഹത്തിന്റെ സ്വദേശം. മക്കയെയും മദീനയെയും രണ്ടിനെയും അദ്ദേഹം സ്‌നേഹിച്ചു. രാജ്യത്തെ പൗരന്മാരെ മുഴുവന്‍ ഒന്നായി കാണുന്ന സമീപനമാണ് ഇസ്‌ലാമിന്റേത്. ‘മുസ്‌ലിംകള്‍ക്കുള്ള എല്ലാ അവകാശങ്ങളും അവര്‍ക്കുമുണ്ട്’. മുസ്‌ലിംകളുടെ കടമകള്‍ അവര്‍ക്കും കടമകളാണ്. ഈ നയമാണ് ഒന്നാമത്തെ ഇസ്‌ലാമിക രാഷ്ട്രമായ മദീന മുതല്‍ സ്വീകരിച്ചുവന്നതും. നബി (സ) അമുസ്‌ലിംകള്‍ക്ക് നല്‍കിയിരുന്ന അവകാശപത്രികയില്‍ അവരുടെ മതത്തിനും ജീവനും സ്വത്തിനും സുരക്ഷ നല്‍കുമെന്ന് ഉറപ്പ് കൊടുത്തിരുന്നു. മുസ്‌ലിം ഭരണാധികാരികളെല്ലാം ഈ തത്വം പാലിക്കുന്നവരായിരുന്നു. സിന്ധില്‍ ഭരണം നടത്തിയിരുന്ന മുഹമ്മദുബ്‌നുല്‍ ഖാസിം ഹിന്ദുക്കളെ ‘അഹ്‌ലുല്‍കിതാബ്’ ആയി ഗണിച്ചിരുന്നു. മുഗള്‍ ഭരണകാലത്തെ ഫത്‌വാകളുടെ സമാഹാരമായ ‘ഫതാവാ ആലംഗീരിയ’യില്‍ ഹിന്ദുക്കളുമായി ബന്ധപ്പെട്ട എല്ലാ ഫത്‌വാകളിലും അവരുടെ സ്വാതന്ത്ര്യവും അവകാശങ്ങളും തുല്യതയും അംഗീകരിക്കുംവിധമുള്ള വിധികള്‍ കാണാന്‍ കഴിയും. എന്നാല്‍ എല്ലാ ജനവിഭാഗങ്ങള്‍ക്കും സ്വാതന്ത്ര്യവും തുല്യതയും ഉറപ്പു നല്‍കുന്ന മഹത്തായ ഒരു ഭരണഘടനയുള്ള മതേതര ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ മുസ്‌ലിംകള്‍ക്ക് അവരുടെ സ്വാതന്ത്ര്യവും അവകാശങ്ങളും ഹനിക്കപ്പെടുമോ എന്ന ഒരാശങ്ക ഉയര്‍ന്നുവന്നിരിക്കുന്നു. ബീഫിന്റെയും പശുവിന്റെയും പേരില്‍ അവര്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങളും ഭരണാധികാരികളുടെ മൗനാനുവാദങ്ങളും ഈ ആശങ്ക ശരിവെക്കുന്നു.
പ്രശ്‌നങ്ങളോടുള്ള മുസ്‌ലിംകളുടെ സമീപനം ഒരിക്കലും ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും നേരെ ഭയവും വെറുപ്പും ജനിപ്പിക്കുംവിധമായിക്കൂടാ- മനുഷ്യ സ്‌നേഹവും സമാധാനവും സൗഹൃദവും ഐക്യവുമാണ് ഇസ്‌ലാമിന്റെ മുഖമുദ്ര. പീഡനങ്ങളെയും അവകാശ നിഷേധങ്ങളെയും പ്രതിരോധിക്കാനുള്ള അവകാശം മൗലികമാണ്. എന്നാല്‍ അതിന്റെ പ്രയോഗം സമാധാന മാര്‍ഗത്തിലൂടെയായിരിക്കണം. ആധുനിക മനുഷ്യന്‍ നേരിടുന്ന കടുത്ത മാനസിക ദാഹം ശമിപ്പിക്കാന്‍ ജനം ഇസ്‌ലാമിലേക്കാണ് ഉറ്റുനോക്കുന്നത്. ഇസ്‌ലാമിനു മുമ്പില്‍ മുസ്‌ലിംകള്‍ ഒരിക്കലും ഒരു തടസ്സമായിക്കൂടാ. മുസ്‌ലിംകളില്‍ ലോകം ഒരു നല്ല മാതൃക ദര്‍ശിക്കുന്ന സന്തോഷാവസ്ഥ സംജാതമാകട്ടെ.
Celebrity
‘എന്നെ വേടന്‍ എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്‍
ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്.

സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ് താന്‍ നടത്തുന്നതെന്നും വേടന്‍ പറയുന്നു.’ നമ്മള്‍ നടത്തുന്നത് വ്യക്തികള്‍ക്കെതിരായ പോരാട്ടമല്ല, സംഘടിതമായി നിലനില്‍ക്കുന്ന ചാതുര്‍വര്‍ണ്യത്തിന് എതിരായി, സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. ഞാന്‍ സമത്വവാദിയാണ് എന്ന് വിശ്വസിക്കുന്ന ആളാണ്. ഞാന്‍ വേദികളില്‍ കയറി തെറി വിളിക്കുന്നു, പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഞ ഒരു വ്യക്തിയെ അല്ല തെറി വിളിക്കുന്നത്.
ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്. ഇത് ഇപ്പോഴുമുണ്ടോ എന്ന് ചോദിക്കുന്നിടത്ത് കൂടിയാണ് നമ്മള്‍ ജീവിക്കുന്നത്. വളരെ വിസിബിളായി ജാതി പറയുന്നിടത്ത് വന്നു ഇവിടെ ജാതിയുണ്ടോ വേടാ എന്ന് പറയുന്ന ആളുകളുമുണ്ട്,’ എന്നും വേടൻ കൂട്ടിച്ചേർത്തു.
film
ഒ.ടി.ടി റിലീസിനൊരുങ്ങി ഈ മൂന്ന് ചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേക്ക്
കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.

സിനിമ പ്രേമികള്‍ ഏറെ നാളായി കാത്തിരുന്ന മൂന്ന് ചിത്രങ്ങളാണ് ഈ ആഴ്ച ഒ.ടി.ടിയില്‍ എത്തുന്നത്. കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.
ആലപ്പുഴ ജിംഖാന, പടക്കളം, കര്‍ണിക എന്നി ചിത്രങ്ങളാണ് ഈ ആഴ്ച കാണികളുടെ മുന്നിലേക്കെത്തുന്നത്.
ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന ഈ വര്‍ഷം വിഷു റിലീസായി തിയറ്ററുകളില്‍ എത്തിയിരുന്നു. ഖാലിദ് റാഹ്മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിന് സംഭാഷണം തയ്യാറാക്കിയത് രതീഷ് രവിയാണ്. മുന്‍നിര താരങ്ങളായ നസ്ലിന്, ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ്, അനഘ രവി, ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്‍, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാന്‍സി എന്നിവരാണ് ചിത്രത്തില്‍ പ്രാധാനവേഷത്തിലെത്തിയത്. ചിത്രത്തില്‍ ജിംഷി ഖാലിദ് ഛായഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിങ്ങുമാണ് നിര്‍വഹിച്ചിരിക്കുന്നത്. സോണിലൈവിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.
സുരാജ് വെഞ്ഞാറാമൂട്,ഷറഫുദ്ദീന്‍,സന്ദീപ് പ്രദീപ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ഫാന്റസി കോമഡി ചിത്രമായ ‘പടക്കളം’ ജൂണ്‍ പത്തിന് ജിയോ ഹോട്ട് സ്റ്റാറിലൂടെ സ്ട്രീമിംങ് ആരംഭിക്കും. ചിത്രത്തിന്റെ പേരുപോലെ ആദ്യവസാനം ഒരു ഗെയിം മോഡലിലാണ് പടക്കളം കഥ പറയുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രാധാന അഭിനേതാക്കളായി സാഫ്, അരുണ്‍ അജികുമാര്‍, യൂട്യൂബര്‍ അരുണ്‍ പ്രദീപ്, നിരഞ്ജ അനൂപ്, ഇഷാന്‍ ഷൗക്കത്ത്,പൂജ മോഹന്‍രാജ് എന്നിവരാണ് ഉള്ളത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും വിജയ് സുബ്രഹ്മണ്യവുമാണ് നിര്‍മാണം വഹിച്ചത്.
അരുണ്‍ വെണ്‍പാല സംവിധാനം ചെയ്ത ചിത്രമായ ‘കര്‍ണികയാണ് ‘ അടുത്ത ചിത്രം. പയ്യാവൂര്‍ എന്ന ഗ്രാമത്തില്‍ ഒരു എഴുത്തുകാരന്‍ ദുരൂഹ ആക്രമണത്തിനിരയാകുന്നതിനെ കേന്ദ്രീകരിച്ചുള്ള ഒരു ത്രിലര്‍ ചിത്രമാണിത്. പ്രിയങ്ക നായര്‍, വിയാന്‍ മംഗലശേരി, ടി.ജി രവി, ക്രിസ് വേണുഗോപാല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നത്. മനോരമ മാക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു.
Video Stories
നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി
ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്.

സര്‍ക്കാറിന്റെ കഴിവുകേടിന്റെയും വനംവകുപ്പിന്റെ നിസ്സംഗതയുടെയും ഫലമാണ് നാട്ടില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മലയോര കര്‍ഷക ജനതയുടെ പ്രശ്‌നങ്ങള്‍ ഏറ്റവും ചര്‍ച്ചയായ പ്രദേശമാണ് നിലമ്പൂര്‍. അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നു എന്നത് കൊണ്ട് ഇതൊന്നും ചര്‍ച്ചയാകാതെ പോകണം എന്നാണോ പറയുന്നത്? നിരുത്തരവാദപരമായ കമന്റുകളാണ് വനം മന്ത്രി നടത്തിയത്. തെരഞ്ഞെടുപ്പ് ഉള്ളത് കൊണ്ട് ഈ പ്രശ്‌നങ്ങള്‍ പ്രശ്‌നങ്ങളല്ലാതായി മാറുന്നില്ല.
ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതെ ഉത്തരവാദിത്തമില്ലാതെ സംസാരിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ പരിഹാസ്യമാവുകയാണ് ചെയ്യുക. ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞ് മാറിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
-
kerala3 days ago
ലക്ഷദ്വീപ് സ്കൂള്‍ ഭാഷാ പരിഷ്കരണം; ഉത്തരവ് ഇറക്കിയത് വിശദമായ പഠനം നടത്താതെ, വിമര്‍ശനവുമായി ഹൈക്കോടതി
-
india3 days ago
കെനിയയില്‍ വാഹനാപകടം; അഞ്ച് വിനോദസഞ്ചാരികള്‍ മരിച്ചു
-
Celebrity2 days ago
‘എന്നെ വേടന്‍ എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്‍
-
Football2 days ago
പാരഗ്വായെ വീഴ്ത്തി ബ്രസീൽ ലോകകപ്പിന്; അർജന്റീനയ്ക്ക് സമനിലക്കുരുക്ക്
-
News3 days ago
ഉപരോധം പുനഃസ്ഥാപിക്കാന്‍ സമ്മര്‍ദം ശക്തമാകുന്ന സാഹചര്യത്തില്‍ ഇസ്രാഈലിന്റെ ആണവ രഹസ്യങ്ങള്‍ പുറത്തുവിടും; ഇറാന്
-
film3 days ago
ഒ.ടി.ടി റിലീസിനൊരുങ്ങി ഈ മൂന്ന് ചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേക്ക്
-
kerala3 days ago
തീപിടിച്ച ചരക്കുകപ്പല്‍ ചെരിഞ്ഞു; രക്ഷാദൗത്യം പ്രതിസന്ധിയില്‍
-
india3 days ago
മൂല്യം 17,000 കോടി രൂപ; ആര്‍സിബി വില്‍പ്പനയ്ക്ക്?