Connect with us

Video Stories

രണ്ടാം മുല്ലപ്പൂ വിപ്ലവത്തിന് സിംബാബ്‌വെയില്‍ തുടക്കം

Published

on

കെ. മൊയ്തീന്‍കോയ

സിംബാബ്‌വെയില്‍ ഏകാധിപതി റോബര്‍ട്ട് മുഗാബെയുടെ പതനം ആഫ്രിക്കന്‍ വന്‍കരയില്‍ രണ്ടാം ‘മുല്ലപ്പൂ വിപ്ലവ’ത്തിന് വഴി തുറക്കുമെന്നാണ് പൊതു നിരീക്ഷണം. മുഗാബെ അവസാന നിമിഷംവരെ പിടിച്ച്‌നില്‍ക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും തിരിച്ചുവരവ് അസാധ്യമാണ്. മുപ്പത്തിയേഴ് വര്‍ഷത്തെ ഭരണത്തിന് തിരശ്ശീല വീണതാകട്ടെ ‘തലയണ മന്ത്ര’ത്തിന്റെ പ്രത്യാഘാതമാണ്. ഭാര്യ ഗ്രെയ്‌സ് മുഗാബെയെ പിന്‍ഗാമിയാക്കാനുള്ള നീക്കമാണ് 93 കാരനായ മുഗാബെക്ക് തിരിച്ചടിയായത്.
ആഫ്രിക്കന്‍ രാജ്യമായ സിംബാബ്‌വെയെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്നതില്‍ മുന്നണി പോരാളിയായ മുഗാബെ 1980 മുതല്‍ പ്രസിഡണ്ടാണ്. പാശ്ചാത്യ ശക്തികള്‍ക്ക് അനഭിമതനായിരുന്നുവെങ്കിലും മുഗാബെ ഭരണത്തില്‍ പിടിച്ച് നില്‍ക്കാനാവശ്യമായ ജനപിന്തുണയാര്‍ജ്ജിച്ചിരുന്നു. വൈസ് പ്രസിഡണ്ട് എമേഴ്‌സണ്‍ മുന്‍ഗാഗ്വയെ രണ്ട് മാസം മുമ്പ് പുറത്താക്കി 52കാരിയായ ഭാര്യ ഗ്രെയ്‌സിനെ പിന്‍ഗാമിയായി കൊണ്ടുവരാന്‍ നടത്തിയ ശ്രമമാണ് മുഗാബെക്ക് വിനയായി തീര്‍ന്നത്.
സൈനിക അട്ടിമറിയെ തുടര്‍ന്ന് വീട്ടുതടങ്കലില്‍ കഴിയുന്ന മുഗാബെയോട് സ്ഥാനമൊഴിയാന്‍ സ്വന്തം പാര്‍ട്ടിയായ സാനു-പി.എഫ് പാര്‍ട്ടി ഉള്‍പ്പെടെ ആവശ്യപ്പെട്ടുവെങ്കിലും വഴങ്ങിയിട്ടില്ല. ഭരണകക്ഷി തന്നെ അദ്ദേഹത്തെ നേതൃസ്ഥാനത്ത് നിന്നും മാറ്റുകയും എമേഴ്‌സണെ പ്രതിഷ്ഠിക്കുകയും ചെയ്തു കഴിഞ്ഞു. സ്ഥാനമൊഴിയാന്‍ തിങ്കളാഴ്ച വരെ അവസരം നല്‍കിയ ഭരണകക്ഷി പാര്‍ലമെന്റില്‍ ഇംപീച്ച്‌മെന്റിലേക്ക് നീങ്ങുകയാണ്. സ്ഥാനമൊഴിയാന്‍ സുരക്ഷാ പാതയൊരുക്കുന്നുണ്ടെങ്കിലും വഴങ്ങാന്‍ ഈ ഏകാധിപതി തയ്യാറാവുന്ന ലക്ഷണമില്ല. വീട്ടുതടങ്കലില്‍ കഴിയുകയാണെങ്കിലും സൈന്യം മാന്യമായാണ് തന്നോട് പെരുമാറുന്നതെന്നാണ് മുഗാബെ പറയുന്നത്. ആഫ്രിക്കന്‍ യൂണിയനും അടുത്ത സൗഹൃദം പുലര്‍ത്തുന്ന രാജ്യമായ ദക്ഷിണാഫ്രിക്കയും മുഗാബെയോട് ബന്ധപ്പെടുന്നുണ്ട്. എന്തായാലും മുഗാബെയുടെ തിരിച്ചുവരവിന് ആരും ആഗ്രഹിക്കുന്നില്ല. ഭരണകക്ഷിയെ പോലെ പ്രതിപക്ഷവും സൈനിക നേതൃത്വവുമൊക്കെ മുഗാബെക്ക് എതിരാണ്. തടങ്കലില്‍ കഴിയുമ്പോഴും ഒരു തവണ പൊതു വേദിയിലും സ്റ്റേറ്റ് ടി.വിയിലും പ്രത്യക്ഷപ്പെടാന്‍ സൈന്യം മുഗാബെയെ അനുവദിച്ചു. ഇവയൊക്കെ എത്രകാലം വരെയാണെന്ന് വ്യക്തമല്ല. മുഗാബെക്ക് എതിരെ തെരുവുകള്‍ സജീവമാണ്. സിംബാബ്‌വെ ജനതക്ക് ആവശ്യം മുഗാബെയുടെ രാജി തന്നെ. ഭരണ, പ്രതിപക്ഷ വ്യത്യാസമില്ലാതെ ജനങ്ങള്‍ തെരുവിലിറങ്ങിയ സ്ഥിതി ആഫ്രിക്കന്‍, അറബ് രാജ്യങ്ങളില്‍ അരങ്ങേറിയ മുല്ലപ്പൂ വിപ്ലവത്തിന് സമാനമാണ്. ആഫ്രിക്കയിലെ മറ്റ് ഏകാധിപതികളെ സിംബാബ്‌വെയിലെ രക്തരഹിത, ജനാധിപത്യ വിപ്ലവം അസ്വസ്ഥരാക്കുന്നുണ്ട്. അധികാരത്തില്‍ അള്ളിപ്പിടിച്ച് നില്‍ക്കുന്ന ഏകാധിപതികള്‍ക്ക് ജനാധിപത്യ മുന്നേറ്റം ആശങ്കയുളവാക്കുന്നു. അധികാരത്തിലെത്തിക്കഴിഞ്ഞാല്‍ എല്ലാ ജനാധിപത്യ സമ്പ്രദായവും അട്ടിമറിക്കുന്ന പ്രവണതയാണ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ വ്യാപകമായി കാണുന്നത്. സൈനിക അട്ടിമറിയാണെങ്കില്‍, അടുത്ത അട്ടിമറി വരെ സൈനിക മേധാവി തുടരും. ജനാധിപത്യ സംവിധാനവും ഏകാധിപതികള്‍ കീഴ്‌മേല്‍ മറിക്കും. ഏക സ്ഥാനാര്‍ത്ഥികളാവും മത്സര രംഗത്തുണ്ടാവുക. അല്ലെങ്കില്‍ എതിരാളികള്‍ക്ക് ഭൂരിപക്ഷം ലഭിക്കുന്ന സ്ഥിതി ഒഴിവാക്കാന്‍ കൃത്രിമം വരുത്തും. ഓരോ തെരഞ്ഞെടുപ്പ് കഴിയുന്തോറും ഭരണ- പ്രതിപക്ഷ ഏറ്റുമുട്ടലാണ്. രാജ്യത്തിന്റെ തകര്‍ച്ച പ്രശ്‌നമല്ല, നെല്‍സണ്‍ മണ്ടേലയെ പോലെ അപൂര്‍വം നേതാക്കള്‍ ഒരുതവണ കാലാവധി പൂര്‍ത്തിയാക്കി രംഗം വിട്ടു. നെല്‍സണ്‍ മണ്ടേലക്ക് മുമ്പും ശേഷവും അധികാരത്തിലെത്തിയ പലരും ഇപ്പോഴും സ്ഥാനം വിട്ടൊഴിയാന്‍ തയാറല്ല. ഈജിപ്ത്, സിറിയ, തുനീഷ്യ, അല്‍ജീരിയ, ഉഗാണ്ട, സുഡാന്‍, ദക്ഷിണാഫ്രിക്ക, എത്യോപ്യ തുടങ്ങിയ രാജ്യങ്ങളിലൊക്കെ ഏകാധിപതികള്‍ അടക്കിവാഴുന്നു. ഇവയില്‍ മുല്ലപ്പൂ വിപ്ലവത്തിന് തുടക്കം കുറിച്ച തുനീഷ്യയില്‍ മാത്രമാണ് ജനാധിപത്യ സംവിധാനം ശക്തിപ്പെടുന്നത്. ഈജിപ്തില്‍ സൈനിക അട്ടിമറി നടന്നു. അല്‍ജീരിയയില്‍ തെരഞ്ഞെടുക്കപ്പെട്ട കക്ഷിക്ക് അധികാരത്തിലേക്കുള്ള വഴിയൊരുക്കാന്‍ സൈന്യം തയാറാവാതെ രക്തചൊരിച്ചില്‍ തുടരുകയാണിപ്പോഴും.
സിംബാബ്‌വെ 1965ല്‍ സ്വാതന്ത്ര്യം നേടി കഴിഞ്ഞതോടെ അതേവരെ അധികാരം കയ്യടക്കിയിരുന്ന വെള്ളക്കാര്‍ക്ക് പ്രതിസന്ധിയുടെ നാളുകളായി. മഹാ ഭൂരിപക്ഷം വരുന്ന കറുത്ത വര്‍ഗക്കാരുടെ ഉന്നമനത്തിന് നിരവധി പദ്ധതി അവതരിപ്പിച്ച് മുഗാബെ കയ്യടി വാങ്ങി. പാശ്ചാത്യലോകം മുഗാബെക്ക് എതിരെ വാളോങ്ങി നിന്നു. അതേസമയം, ദീര്‍ഘ വീക്ഷണമില്ലാത്ത പരിഷ്‌കരണ നടപടി രാജ്യത്തെ തകര്‍ച്ചയിലേക്ക് തള്ളിവിട്ടു. സമ്പന്ന രാജ്യം ദാരിദ്ര്യത്തിലേക്ക് നീങ്ങി. 20 ലക്ഷം ഏക്കര്‍ ഭൂമി വെള്ളക്കാരില്‍ നിന്ന് പിടിച്ചെടുത്ത് കറുത്ത വര്‍ഗക്കാര്‍ക്ക് നല്‍കിയെങ്കിലും ഫലപ്രദമായി കൃഷിയിറക്കാന്‍ കഴിയാതെ കാര്‍ഷിക മേഖല തകര്‍ന്നടിഞ്ഞു.
ലോകത്തെ ഏറ്റവും പ്രായം കൂടിയ ഭരണാധികാരിക്ക് ഇനി വിശ്രമത്തിന്റെ നാളുകളാണ്. അധികാരത്തില്‍ പിടിച്ചുനില്‍ക്കാനുള്ള മുഗാബെയുടെ ശ്രമങ്ങള്‍ കനത്ത തിരിച്ചടി ക്ഷണിച്ചുവരുത്തിയേക്കും. പാര്‍ട്ടിയുടെ അടുത്ത സമ്മേളനത്തിലും അധ്യക്ഷത വഹിക്കുമെന്ന് വാശി പിടിക്കുന്ന മുഗാബെ, സിംബാബ്‌വെ ജനത നാളിതുവരെ നല്‍കിവന്ന സ്‌നേഹാദരവ് നഷ്ടപ്പെടുത്താനാണ് ശ്രമിക്കുന്നത്. സൈനിക മേധാവി കോണ്‍സ്റ്റാന്റിനോ ചിവേംഗയുടെ നേതൃത്വത്തില്‍ സൈന്യം പരമാവധി വിട്ടുവീഴ്ചയോടെയാണ് മുഗാബെയെ ‘കൈകാര്യം’ ചെയ്യുന്നത്. അധികാരം ലക്ഷ്യമല്ലെന്ന് സൈനിക മേധാവി ആവര്‍ത്തിക്കുന്നു. ആഫ്രിക്കന്‍ യൂണിയന്റെയും യു.എന്നിന്റെയും ഇടപെടല്‍ അത്യാവശ്യമാണിപ്പോള്‍. ഏകാധിപതിക്ക് വേണ്ടി രക്തചൊരിച്ചില്‍ ആഫ്രിക്കന്‍ വന്‍കരയില്‍ ഇനിയും അരങ്ങേറാന്‍ അനുവദിച്ചൂകൂട. ജനാധിപത്യ മുന്നേറ്റത്തിന് ആഫ്രിക്ക പാകപ്പെട്ടു കഴിഞ്ഞുവെന്നാണ് സിംബാബ്‌വെയിലെ രാഷ്ട്രീയ ചലനങ്ങള്‍ തെളിയിക്കുന്നത്.

Celebrity

‘എന്നെ വേടന്‍ എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്‍

ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്.

Published

on

സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ് താന്‍ നടത്തുന്നതെന്നും വേടന്‍ പറയുന്നു.’ നമ്മള്‍ നടത്തുന്നത് വ്യക്തികള്‍ക്കെതിരായ പോരാട്ടമല്ല, സംഘടിതമായി നിലനില്‍ക്കുന്ന ചാതുര്‍വര്‍ണ്യത്തിന് എതിരായി, സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. ഞാന്‍ സമത്വവാദിയാണ് എന്ന് വിശ്വസിക്കുന്ന ആളാണ്. ഞാന്‍ വേദികളില്‍ കയറി തെറി വിളിക്കുന്നു, പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഞ ഒരു വ്യക്തിയെ അല്ല തെറി വിളിക്കുന്നത്.

ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്. ഇത് ഇപ്പോഴുമുണ്ടോ എന്ന് ചോദിക്കുന്നിടത്ത് കൂടിയാണ് നമ്മള്‍ ജീവിക്കുന്നത്. വളരെ വിസിബിളായി ജാതി പറയുന്നിടത്ത് വന്നു ഇവിടെ ജാതിയുണ്ടോ വേടാ എന്ന് പറയുന്ന ആളുകളുമുണ്ട്,’ എന്നും വേടൻ കൂട്ടിച്ചേർത്തു.

Continue Reading

film

ഒ.ടി.ടി റിലീസിനൊരുങ്ങി ഈ മൂന്ന് ചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേക്ക്

കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.

Published

on

സിനിമ പ്രേമികള്‍ ഏറെ നാളായി കാത്തിരുന്ന മൂന്ന് ചിത്രങ്ങളാണ് ഈ ആഴ്ച ഒ.ടി.ടിയില്‍ എത്തുന്നത്. കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.
ആലപ്പുഴ ജിംഖാന, പടക്കളം, കര്‍ണിക എന്നി ചിത്രങ്ങളാണ് ഈ ആഴ്ച കാണികളുടെ മുന്നിലേക്കെത്തുന്നത്.

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന ഈ വര്‍ഷം വിഷു റിലീസായി തിയറ്ററുകളില്‍ എത്തിയിരുന്നു. ഖാലിദ് റാഹ്മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിന് സംഭാഷണം തയ്യാറാക്കിയത് രതീഷ് രവിയാണ്. മുന്‍നിര താരങ്ങളായ നസ്ലിന്, ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ്, അനഘ രവി, ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്‍, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാന്‍സി എന്നിവരാണ് ചിത്രത്തില്‍ പ്രാധാനവേഷത്തിലെത്തിയത്. ചിത്രത്തില്‍ ജിംഷി ഖാലിദ് ഛായഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിങ്ങുമാണ് നിര്‍വഹിച്ചിരിക്കുന്നത്. സോണിലൈവിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.

സുരാജ് വെഞ്ഞാറാമൂട്,ഷറഫുദ്ദീന്‍,സന്ദീപ് പ്രദീപ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ഫാന്റസി കോമഡി ചിത്രമായ ‘പടക്കളം’ ജൂണ്‍ പത്തിന് ജിയോ ഹോട്ട് സ്റ്റാറിലൂടെ സ്ട്രീമിംങ് ആരംഭിക്കും. ചിത്രത്തിന്റെ പേരുപോലെ ആദ്യവസാനം ഒരു ഗെയിം മോഡലിലാണ് പടക്കളം കഥ പറയുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രാധാന അഭിനേതാക്കളായി സാഫ്, അരുണ്‍ അജികുമാര്‍, യൂട്യൂബര്‍ അരുണ്‍ പ്രദീപ്, നിരഞ്ജ അനൂപ്, ഇഷാന്‍ ഷൗക്കത്ത്,പൂജ മോഹന്‍രാജ് എന്നിവരാണ് ഉള്ളത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും വിജയ് സുബ്രഹ്മണ്യവുമാണ് നിര്‍മാണം വഹിച്ചത്.

അരുണ്‍ വെണ്‍പാല സംവിധാനം ചെയ്ത ചിത്രമായ ‘കര്‍ണികയാണ് ‘ അടുത്ത ചിത്രം. പയ്യാവൂര്‍ എന്ന ഗ്രാമത്തില്‍ ഒരു എഴുത്തുകാരന്‍ ദുരൂഹ ആക്രമണത്തിനിരയാകുന്നതിനെ കേന്ദ്രീകരിച്ചുള്ള ഒരു ത്രിലര്‍ ചിത്രമാണിത്. പ്രിയങ്ക നായര്‍, വിയാന്‍ മംഗലശേരി, ടി.ജി രവി, ക്രിസ് വേണുഗോപാല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നത്. മനോരമ മാക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു.

Continue Reading

Video Stories

നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്.

Published

on

സര്‍ക്കാറിന്റെ കഴിവുകേടിന്റെയും വനംവകുപ്പിന്റെ നിസ്സംഗതയുടെയും ഫലമാണ് നാട്ടില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മലയോര കര്‍ഷക ജനതയുടെ പ്രശ്‌നങ്ങള്‍ ഏറ്റവും ചര്‍ച്ചയായ പ്രദേശമാണ് നിലമ്പൂര്‍. അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നു എന്നത് കൊണ്ട് ഇതൊന്നും ചര്‍ച്ചയാകാതെ പോകണം എന്നാണോ പറയുന്നത്? നിരുത്തരവാദപരമായ കമന്റുകളാണ് വനം മന്ത്രി നടത്തിയത്. തെരഞ്ഞെടുപ്പ് ഉള്ളത് കൊണ്ട് ഈ പ്രശ്‌നങ്ങള്‍ പ്രശ്‌നങ്ങളല്ലാതായി മാറുന്നില്ല.

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതെ ഉത്തരവാദിത്തമില്ലാതെ സംസാരിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ പരിഹാസ്യമാവുകയാണ് ചെയ്യുക. ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞ് മാറിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Trending