Video Stories
ശുഭ മംഗളം, ഈദിന്‍ വന്ദനം

പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍
ഒരു മഴക്കാലത്തിന്റെ നോമ്പനുഭവങ്ങളിലൂടെയാണ് ഈ വര്‍ഷം കേരളീയര്‍ റമസാന്‍ ദിനങ്ങള്‍ പിന്നിട്ടത്. മെയ് പാതിയോടെ റമസാന്‍ തുടങ്ങി. മഴക്കാലം വരവറയിച്ചതും അപ്പോള്‍ തന്നെ. ഇളം കുളിരും മഴത്തുള്ളികളുടെ നനവും ശരീരത്തെ തണുപ്പിച്ചു. നോമ്പിന്റെ ഉഷ്ണം അലിഞ്ഞമര്‍ന്നപ്പോള്‍ ക്ഷീണമറിയാതെ നോമ്പെടുക്കാനായി. ആ ശീതോഷ്ണം മനസ്സിനെ തലോടിയപ്പോള്‍ നോമ്പുമായി പൊരുത്തപ്പെടുക എന്ന മെയ്‌വഴക്കം ശരീരത്തിന് അനായാസമായി. എന്നാല്‍ ഉത്തരേന്ത്യയിലും ഗള്‍ഫ് രാജ്യങ്ങളിലും അത്യുഷ്ണത്തിന്റെ പൊടിപടലങ്ങളിലൂടെയാണ് മുസ്‌ലിം സഹോദരങ്ങള്‍ക്ക് വ്രതമനുഷ്ഠിക്കേണ്ടിവന്നത് എന്നു നമ്മള്‍ ഓര്‍ക്കുക.
ചന്ദ്രമാസ നിലാവുകള്‍ ഹിജ്‌റ കാലഗണന തീര്‍ക്കുമ്പോള്‍ സൂര്യചലനങ്ങള്‍ കാലാവസ്ഥയെ മെരുക്കിക്കൊണ്ടുപോകുന്നു. അക്ഷാംശ, രേഖാംശങ്ങളില്‍ ചൂടും തണുപ്പും വെയിലും മഞ്ഞും നിര്‍ണയിക്കപ്പെടുന്നു. അതു ദേശങ്ങളുടെ ഋതുക്കളായി പരിണമിക്കുന്നു. അങ്ങനെ വരുമ്പോള്‍ ഇങ്ങ് കേരളത്തിലും ചൂടുകാല നോമ്പനുഭവങ്ങളിലേക്ക് നമുക്കും പോകേണ്ടിവരും. ഇതെല്ലാം വ്രതാനുഷ്ഠാനത്തിന്റെ ഭൗതിക ഭാവങ്ങള്‍ മാത്രം. എന്നാല്‍ വ്രതം ആത്മീയ ശീലങ്ങളുടേത് കൂടിയാകുന്നു. അവിടെ കാലാവസ്ഥ ഒരു വെല്ലുവിളിയായി കടന്നുവരുന്നില്ല. ഋതുഭേദങ്ങള്‍ ശരീരത്തെ മാത്രമേ നേരിട്ടു ബാധിക്കുന്നുള്ളൂ. എന്നാല്‍ നോമ്പ് മനസ്സിന്റെ സ്ഥൈര്യവുമായി ബന്ധപ്പെട്ടതിനാല്‍ ശരീരത്തിന്റെ പഴക്കങ്ങള്‍ തടസ്സമാകുന്നില്ല.
വിശ്വാസമാണ് പരമപ്രധാനം. ആ വിശ്വാസമാണ് ഭക്തിയുടെ നിറവും ഭംഗിയും ആകുന്നത്. ശ്രേഷ്ഠ സ്മരണകള്‍ തന്നെയാണ് നോമ്പിനെ വഴി നടത്തിയത്. ഹിജ്‌റ രണ്ടാം വര്‍ഷത്തിലെ റമസാന്‍ മുതലാണ് വിശ്വാസികള്‍ വ്രതം അനുഷ്ഠിക്കണമെന്ന് വിശുദ്ധ ഖുര്‍ആന്‍ പ്രഖ്യാപിച്ചത്. വിശുദ്ധ പ്രവാചകന്‍ (സ) യും സഹാബികളും അത് അനുസരണയോടെ ഏറ്റെടുത്തു. മുന്‍കാല ജനതയെയും നോമ്പ് അനുഷ്ഠിച്ച് അല്ലാഹു മെരുക്കിയെടുത്തുവെന്നും ഭക്തി മാര്‍ഗത്തിലൂടെ ജീവിക്കുവാന്‍ പ്രേരിപ്പിച്ചു എന്നും ഖുര്‍ആന്‍ വെളിപ്പെടുത്തുന്നു.
സൃഷ്ടിപ്പിന്റെ അഗാധ രഹസ്യങ്ങള്‍ സ്രഷ്ടാവിന്റെ സ്വന്തം അറിവാണ്. അത് വെച്ചുകൊണ്ട് അല്ലാഹു ‘നിങ്ങളില്‍ എളുപ്പത്തെയാണ് ഉദ്ദേശിക്കുന്നത്, ബുദ്ധിമുട്ടിക്കുവാനല്ല’ എന്ന് നോമ്പിനെ കുറിച്ചാണ് പറഞ്ഞത്. ദൃഢതരമായ വിശ്വാസ പ്രപഞ്ചത്തിലൂടെ വിശ്വാസിയെ സഞ്ചരിപ്പിക്കാനാണ് അല്ലാഹു നോമ്പ് നിര്‍ബന്ധമാക്കിയിട്ടുള്ളത്. അത് സ്രഷ്ടാവിന്റെ സന്തോഷവുമായി ബന്ധപ്പെടുത്തി എന്നതും നോമ്പിന്റെ പവിത്രതയാണ്.
നമസ്‌കാരം മുസ്‌ലിം സമൂഹത്തിന്റെ പ്രതാപമാണ്. നമസ്‌കാരം ഉപേക്ഷിക്കുന്ന സമൂഹത്തില്‍ ഈ പ്രതാപം നഷ്ടപ്പെടുന്നുവെന്നോര്‍ക്കുക. സക്കാത്ത് സാമൂഹ്യ സമത്വത്തിലേക്കുള്ള സമ്പദ് വ്യവസ്ഥയാണ്. ഹജ്ജ് സാഹോദര്യവും സഹിഷ്ണുതയും ഊട്ടിയുറപ്പിക്കുന്ന മാനവിക ഐക്യത്തിന്റെ ഉദ്‌ഘോഷമാണ്. ഈ നിര്‍ബന്ധ കര്‍മ്മങ്ങള്‍ സൃഷ്ടി വിശ്വാസികളുടെ കടമയും ബാധ്യതയും ആയി കടന്നുപോവുമ്പോള്‍ വ്രതം സൃഷ്ടാവിന് ആനന്ദം പകര്‍ന്ന് നല്‍കുന്ന അനുഷ്ഠാനമാകുന്നു. നോമ്പെനിക്കുള്ളതാണ്. നാമാണ് അതിന് പ്രതിഫലം നല്‍കുന്നത് എന്ന് അല്ലാഹു പറയുമ്പോള്‍ നോമ്പെടുക്കുന്നത് അടിമകള്‍, അതില്‍ ആനന്ദിക്കുന്നത് രാജാധിരാജനും സൃഷ്ടി കര്‍മ്മത്തിന്റെ ഉടമയുമായ അല്ലാഹുവും! സമാനമായ ഒരു പരാമര്‍ശം വരുന്നത് റഹ്മത്തുന്‍ ലില്‍ ആലമീനായ നബി (സ) യുടെ പേരില്‍ ‘അല്ലാഹുവും മാലാഖമാരും സ്വലാത്ത് ചൊല്ലുന്നു’ എന്ന ഖുര്‍ആന്റെ പ്രഖ്യാപനത്തിലാണ്. ഖുര്‍ആന്‍ പറയുന്നത് അല്ലാഹു പ്രസവിച്ചിട്ടില്ല. പ്രസവിക്കപ്പെട്ടിട്ടുമില്ല. പക്ഷെ നോമ്പെടുക്കുന്ന അടിമയെക്കുറിച്ചുള്ള അല്ലാഹുവിന്റെ സന്തോഷം, വാത്സല്യാതിരേകത്താല്‍, അദൃശ്യമായ ഒരു പൊക്കിള്‍കൊടി ബന്ധത്തിന്റെ ഊഷ്മളതയിലേക്ക് അടിമയെ അടുപ്പിച്ചുനിര്‍ത്തുന്നുണ്ട് എന്നതാണ്. അപ്പോള്‍ യഥാര്‍ത്ഥത്തില്‍ ആനന്ദിക്കുന്നത് ആരാണ്? നിസ്സാരനായ അടിമ തന്നെയല്ലേ ആ ആനന്ദം ഏറ്റുവാങ്ങുന്നത്. അല്ലാഹു ആഹ്ലാദിക്കുന്നു എന്നു പറയുമ്പോള്‍ വിശ്വാസി തന്നെയാണ് ആഹ്ലാദം ഏറ്റുവാങ്ങുന്നത്.
മുസ്‌ലിമായി ജിവിക്കുമ്പോള്‍ അപകര്‍ഷതാബോധം വെടിഞ്ഞു ജീവിക്കാന്‍ നാം പ്രാപ്തരാവുന്നു. അതിന് റമസാന്‍ തന്നെയാണ് ഏറ്റവും വലിയ സാക്ഷ്യം. ആ സാക്ഷ്യത്തിന്റെ വിശുദ്ധി അണിഞ്ഞുകൊണ്ടാണ് നാം പെരുന്നാളിലേക്ക് പ്രവേശിക്കേണ്ടത്. ഇത് കൃതജ്ഞതയുടെ ദിവസമാകുന്നു. നമ്മെ ശുചിയാക്കി എടുത്തതിലുള്ള നന്ദി പ്രകാശിപ്പിക്കേണ്ട ദിവസം. അല്ലാഹുവിന്റെ സാമീപ്യം ഭൂമിയോടടുപ്പിച്ച് നിര്‍ത്തിയും അസംഖ്യം മാലാഖമാരെ, അല്ലാഹുവിന് ആരാധനയെടുക്കുന്ന വിശ്വാസികള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാനായി ഭൂമിയിലേക്കയച്ചും, റമസാന്റെ ആത്മാവായ ഖദ്‌റിന്റെ രാത്രിയില്‍ നമസ്‌കരിച്ചും, ഖുര്‍ആന്‍ ഓതിയും, ദിക്‌റുകള്‍ ഉരുവിട്ടും കഴിഞ്ഞുകൂടിയ വിശ്വാസിയെ കുട്ടികളെ കുളിപ്പിക്കുന്ന പോലെ പാപക്കറകളില്‍ നിന്ന് കഴുകി വെളുപ്പിച്ച നാഥന്റെ കാരുണ്യത്തോടുള്ള നന്ദി അര്‍പ്പിക്കേണ്ടതിന്റെയും ദിനമാണ് ഇന്ന്. ഈ ദിനത്തില്‍ വിനീതനാവുക എന്നത് തന്നെയാണ് നമ്മുടെ ആഘോഷം. കാരണം പ്രവാചകന്മാരും സലഫുസാലിഹിങ്ങളും സൂഫികളും വലിയ്യുമാരും വിനീതരായിരുന്നു. അല്ലാഹു അവന്റെ വിനീത ദാസന്മാരെ ഇഷ്ടപ്പെടുന്നു എന്നത് കൊണ്ട്.
അല്ലാഹുവിന്റെ മഹാ സിംഹാസനത്തെയാണ് നോമ്പു കാലത്ത് നമുക്ക് സന്തോഷിപ്പിക്കുവാനായത്. ആ പ്രക്രിയ നമ്മളായിട്ടു ചെയ്തതല്ല. അതിനുവേണ്ടി നമ്മളെ തെരഞ്ഞെടുത്തതും പ്രയോഗിച്ചതും അല്ലാഹുവാണ്. ദിവ്യമായ ആ മഹദ് സത്യത്തെ ഓര്‍മ്മിക്കേണ്ട ദിനമാണിന്ന്. ഇനിയുള്ള ജീവിതത്തിലേക്ക് തിരികൊളുത്തുന്നതാവട്ടെ ആ ഓര്‍മ്മകള്‍. നമുക്ക് സന്തോഷിക്കുവാന്‍ രണ്ട് പെരുന്നാളുകളെക്കുറിച്ച് വിശുദ്ധ നബി (സ) പറഞ്ഞു. ശവ്വാല്‍ ഒന്ന് അതില്‍ പെട്ടതാണ്. ഒരു മാസം വ്രതമെടുത്ത് അല്ലാഹുവിനെ തൃപ്തിപ്പെടുത്തിയതിനുള്ള പാരിതോഷികമായി നമുക്ക് നല്‍കപ്പെട്ട പുണ്യദിനം. ഈ ഈദ് ദിനം. അല്ലാഹു വാത്സല്യപൂര്‍വം ഇഛിക്കുന്നു; ഇന്നെല്ലാവരും ഭക്ഷണം കഴിച്ചിരിക്കണം എന്ന് മാത്രമല്ല ഒരാള്‍ക്കും ഭക്ഷണം കിട്ടാതിരിക്കുന്നില്ല എന്നുറപ്പു വരുത്തുകയും വേണം എന്നും. (അതിനുവേണ്ടി ഫിത്‌റ് സക്കാത്ത് വ്യവസ്ഥ ചെയ്തു) അതിനര്‍ത്ഥം പെരുന്നാളിന്റെ ഭക്ഷണം അല്ലാഹുവിന്റെ സല്‍ക്കാരമാണ് എന്നു തന്നെയാണ്. ഹജ്ജാജി അല്ലാഹുവിന്റെ അതിഥിയാകുന്നത് പോലെ.
പെരുന്നാള്‍ നമസ്‌കാരത്തിന് പള്ളിയിലേക്ക് പുറപ്പെടുന്ന വിശ്വാസികള്‍ക്ക് സ്വീകരണമൊരുക്കി പാതക്കിരുവശവും അണിനിരക്കുന്ന മാലാഖമാരോട് അല്ലാഹു അഭിമാനത്തോടെ സംവദിക്കുന്നുണ്ട്. അവരെ ചൂണ്ടി പറയും ‘ആ പോകുന്നവര്‍ എനിക്ക് വേണ്ടി അരികത്ത് ആഹാരമുണ്ടായിട്ടും അതെല്ലാം ഉപേക്ഷിച്ചവരാണ്. എന്റെ പ്രതിഫലം അവര്‍ക്ക് തന്നെയാണ് എന്ന് പറയുമ്പോള്‍’ പെരുന്നാള്‍ ദിനത്തിലെ ഭക്ഷണം അല്ലാഹു വിശ്വാസിക്ക് നല്‍കുന്ന ദിവ്യ ഭോജനമാണ് എന്ന് പറയാതെ പറയുകയാണ്. അങ്ങനെ അത് വിലമതിക്കാനാവാത്തതാകുന്നു. ആര്‍ഭാടം വേണ്ട. കാരണം അല്ലാഹു ലാളിത്യത്തെ ഇഷ്ടപ്പെടുന്നു എന്നത് തന്നെ.
തക്ബീര്‍ മധുരം നുണഞ്ഞു പള്ളിയില്‍ ഒത്തുചേരാനുള്ള തിടുക്കവുമായി തുടങ്ങുന്ന പെരുന്നാള്‍ ദിനം. നമസ്‌കാരത്തെ മുന്തിക്കുന്നു. കാരണം നന്ദി ചെയ്യാന്‍, ദൈവത്തിന്റെ മുമ്പില്‍ മനസ്സിനെ നമിക്കുവാന്‍ ഏറ്റവും നല്ല മാര്‍ഗം സുജൂദ് തന്നെയാണ്. അല്ലാഹുവിന് നന്ദി ചെയ്യുവാനുള്ളതാണ് ഈ ദിവസം എന്നതിന്റെ സൂചന കൂടിയാണിത്. ഇസ്‌ലാമിക ജീവിതത്തിലെ പ്രധാനമായ വെള്ളിയാഴ്ച ജുമുഅയില്‍ പോലും ഖുതുബ (പ്രസംഗം) ക്ക് ശേഷമാണല്ലോ നമസ്‌കാരം വരുന്നത്.
നീതിമാനായ അല്ലാഹുവും, പുണ്യ പ്രവാചകനും ആദ്യമായി നിങ്ങള്‍ കുടുംബത്തോട് നീതി ചെയ്യുക എന്ന് നിര്‍ദ്ദേശിക്കുന്നു. സ്വന്തം കുടുംബത്തില്‍ സ്‌നേഹം ഊട്ടിയുറപ്പിച്ച് തുടങ്ങുക; അടുത്ത ബന്ധുക്കള്‍, സ്‌നേഹിതര്‍, നാട്ടുകാര്‍ അങ്ങനെ സൗഹൃദത്തിന്റെ വലയങ്ങളെ തലോടി ഉണര്‍ത്തുക. നല്ല വാക്കുകളില്‍ ആശംസിച്ചും മധുരം പങ്കുവെച്ചും വിശ്വാസവും സാഹോദര്യവും ഒന്നുതന്നെയാണ് എന്ന സന്ദേശം അന്യോന്യം പങ്കുവെക്കുക.
അങ്ങനെ ഈദിന് തിരശ്ശീല വീഴുന്നില്ല. ഹൃദയം തരളിതമാവുമ്പോഴെല്ലാം ഈദിലേക്കാണ് നമ്മളെത്തുന്നത് എന്നറിയുക. ശുഭ മംഗളം.
Celebrity
‘പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്, ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്’: വേടന്‍
ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്.

സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ് താന്‍ നടത്തുന്നതെന്നും വേടന്‍ പറയുന്നു.’ നമ്മള്‍ നടത്തുന്നത് വ്യക്തികള്‍ക്കെതിരായ പോരാട്ടമല്ല, സംഘടിതമായി നിലനില്‍ക്കുന്ന ചാതുര്‍വര്‍ണ്യത്തിന് എതിരായി, സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. ഞാന്‍ സമത്വവാദിയാണ് എന്ന് വിശ്വസിക്കുന്ന ആളാണ്. ഞാന്‍ വേദികളില്‍ കയറി തെറി വിളിക്കുന്നു, പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഞ ഒരു വ്യക്തിയെ അല്ല തെറി വിളിക്കുന്നത്.
ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്. ഇത് ഇപ്പോഴുമുണ്ടോ എന്ന് ചോദിക്കുന്നിടത്ത് കൂടിയാണ് നമ്മള്‍ ജീവിക്കുന്നത്. വളരെ വിസിബിളായി ജാതി പറയുന്നിടത്ത് വന്നു ഇവിടെ ജാതിയുണ്ടോ വേടാ എന്ന് പറയുന്ന ആളുകളുമുണ്ട്,’ എന്നും വേടൻ കൂട്ടിച്ചേർത്തു.
film
ഒ.ടി.ടി റിലീസിനൊരുങ്ങി ഈ മൂന്ന് ചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേക്ക്
കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.

സിനിമ പ്രേമികള്‍ ഏറെ നാളായി കാത്തിരുന്ന മൂന്ന് ചിത്രങ്ങളാണ് ഈ ആഴ്ച ഒ.ടി.ടിയില്‍ എത്തുന്നത്. കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.
ആലപ്പുഴ ജിംഖാന, പടക്കളം, കര്‍ണിക എന്നി ചിത്രങ്ങളാണ് ഈ ആഴ്ച കാണികളുടെ മുന്നിലേക്കെത്തുന്നത്.
ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന ഈ വര്‍ഷം വിഷു റിലീസായി തിയറ്ററുകളില്‍ എത്തിയിരുന്നു. ഖാലിദ് റാഹ്മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിന് സംഭാഷണം തയ്യാറാക്കിയത് രതീഷ് രവിയാണ്. മുന്‍നിര താരങ്ങളായ നസ്ലിന്, ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ്, അനഘ രവി, ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്‍, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാന്‍സി എന്നിവരാണ് ചിത്രത്തില്‍ പ്രാധാനവേഷത്തിലെത്തിയത്. ചിത്രത്തില്‍ ജിംഷി ഖാലിദ് ഛായഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിങ്ങുമാണ് നിര്‍വഹിച്ചിരിക്കുന്നത്. സോണിലൈവിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.
സുരാജ് വെഞ്ഞാറാമൂട്,ഷറഫുദ്ദീന്‍,സന്ദീപ് പ്രദീപ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ഫാന്റസി കോമഡി ചിത്രമായ ‘പടക്കളം’ ജൂണ്‍ പത്തിന് ജിയോ ഹോട്ട് സ്റ്റാറിലൂടെ സ്ട്രീമിംങ് ആരംഭിക്കും. ചിത്രത്തിന്റെ പേരുപോലെ ആദ്യവസാനം ഒരു ഗെയിം മോഡലിലാണ് പടക്കളം കഥ പറയുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രാധാന അഭിനേതാക്കളായി സാഫ്, അരുണ്‍ അജികുമാര്‍, യൂട്യൂബര്‍ അരുണ്‍ പ്രദീപ്, നിരഞ്ജ അനൂപ്, ഇഷാന്‍ ഷൗക്കത്ത്,പൂജ മോഹന്‍രാജ് എന്നിവരാണ് ഉള്ളത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും വിജയ് സുബ്രഹ്മണ്യവുമാണ് നിര്‍മാണം വഹിച്ചത്.
അരുണ്‍ വെണ്‍പാല സംവിധാനം ചെയ്ത ചിത്രമായ ‘കര്‍ണികയാണ് ‘ അടുത്ത ചിത്രം. പയ്യാവൂര്‍ എന്ന ഗ്രാമത്തില്‍ ഒരു എഴുത്തുകാരന്‍ ദുരൂഹ ആക്രമണത്തിനിരയാകുന്നതിനെ കേന്ദ്രീകരിച്ചുള്ള ഒരു ത്രിലര്‍ ചിത്രമാണിത്. പ്രിയങ്ക നായര്‍, വിയാന്‍ മംഗലശേരി, ടി.ജി രവി, ക്രിസ് വേണുഗോപാല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നത്. മനോരമ മാക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു.
Video Stories
നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി
ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്.

സര്‍ക്കാറിന്റെ കഴിവുകേടിന്റെയും വനംവകുപ്പിന്റെ നിസ്സംഗതയുടെയും ഫലമാണ് നാട്ടില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മലയോര കര്‍ഷക ജനതയുടെ പ്രശ്‌നങ്ങള്‍ ഏറ്റവും ചര്‍ച്ചയായ പ്രദേശമാണ് നിലമ്പൂര്‍. അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നു എന്നത് കൊണ്ട് ഇതൊന്നും ചര്‍ച്ചയാകാതെ പോകണം എന്നാണോ പറയുന്നത്? നിരുത്തരവാദപരമായ കമന്റുകളാണ് വനം മന്ത്രി നടത്തിയത്. തെരഞ്ഞെടുപ്പ് ഉള്ളത് കൊണ്ട് ഈ പ്രശ്‌നങ്ങള്‍ പ്രശ്‌നങ്ങളല്ലാതായി മാറുന്നില്ല.
ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതെ ഉത്തരവാദിത്തമില്ലാതെ സംസാരിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ പരിഹാസ്യമാവുകയാണ് ചെയ്യുക. ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞ് മാറിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
-
kerala3 days ago
മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞു; രണ്ടുപേര്‍ക്ക് പരിക്ക്
-
india3 days ago
അഹമ്മദാബാദില്‍ അപകടത്തില്‍പ്പെട്ട വിമാനത്തിന്റെ തകരാറുകള്‍ ചൂണ്ടിക്കാട്ടി യുവാവ്; വീഡിയോ വൈറല്‍
-
kerala3 days ago
കോഴിക്കോട് വടകരയില്‍ കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു
-
GULF3 days ago
“വൈബ്രന്റ് തലശ്ശേരി” ജൂൺ 21ന്
-
Article3 days ago
എയര്‍ ഇന്ത്യ മറുപടി നല്‍കണം
-
News2 days ago
ഇസ്രാഈല്‍ ആക്രമണം; ഇറാന് സൈനിക മേധാവി മുഹമ്മദ് ബഗേരി കൊല്ലപ്പെട്ടു
-
india2 days ago
ദേശീയപാത തകര്‍ന്ന സംഭവം; ദേശീയപാതാ അതോറിറ്റി ശരിയായ ദുരന്ത നിവാരണ പദ്ധതി തയ്യാറാക്കണം: അമികസ് ക്യൂറി
-
kerala2 days ago
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ അവലോകനം നടത്തി കൊടിക്കുന്നില്‍ സുരേഷ് എംപി