Connect with us

Video Stories

ജനാധിപത്യ ഇന്ത്യയുടെ ഉരുക്കു പട്ടേലര്‍

Published

on

നജീബ് കാന്തപുരം

ഉദ്വേഗം നിറഞ്ഞ ഒരു ക്രിക്കറ്റ് മാച്ചിന്റെ അവസാനത്തെ ഓവറിലെ പിരിമുറുക്കമായിരുന്നു ചൊവ്വാഴ്ച രാത്രി രാഷ്ട്രീയ ബോധമുള്ള ഓരോ ഇന്ത്യക്കാരന്റേയും മനസില്‍. മാറിയും മറിഞ്ഞും വന്ന സൂചനകള്‍ക്കൊടുവില്‍ ഫലം പ്രഖ്യാപിക്കുമ്പോള്‍ പാതിരാത്രിയും കടന്നു. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഉരകല്ലായി മാറിയ ഗുജറാത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വിജയം പ്രഖ്യാപിച്ചുകൊണ്ട് അഹമ്മദ് പട്ടേല്‍ തന്റെ ട്വിറ്ററില്‍ കുറിച്ചു. ‘സത്യമേവ ജയതേ’ കൂരിരുട്ടിനിടയിലും സത്യത്തിന്റെ പ്രകാശനാളം അണയാതെയിരിക്കുന്നുവെന്ന വലിയ പ്രത്യാശയാണ് അഹമ്മദ് പട്ടേലിന്റെ വിജയം. സ്വാഭാവികമായും വീറും വാശിയുമില്ലാതെ തെരഞ്ഞെടുക്കപ്പെടുന്ന രാജ്യസഭാ അംഗത്വത്തിനുവേണ്ടി ഇത്തവണ അതിസമര്‍ത്ഥമായ ചുവടുവെപ്പുകളാണ് നടത്തിയത്. പഴുതുകളടച്ച ആക്രമണത്തിലൂടെ അഹമ്മദ് പട്ടേല്‍ വിജയമുറപ്പിച്ചപ്പോള്‍ മലര്‍ന്നടിച്ചുവീണത്, ഒരാള്‍ക്കും തോല്‍പ്പിക്കാനാവില്ലെന്ന അഹങ്കാരത്തിന്റെ ആള്‍രൂപമായ അമിത്ഷയാണ്.

നരേന്ദ്രമോദിയുടേയും അമിത്ഷായുടേയും തട്ടകമായ ഗുജറാത്തില്‍ മണിപവറും മസില്‍ പവറും ഒന്നിച്ചുചേരുന്ന ഗര്‍വില്‍ എല്ലാം വിലക്കെടുക്കാവുന്ന സൗകര്യങ്ങളുടെ ഉത്തുംഗതയില്‍, സകല ജനാധിപത്യ മര്യാദകളെയും കാറ്റില്‍ പറത്തിയ കുതിരക്കച്ചവടത്തിന്റെ കൊമ്പൊടിച്ചാണ് അഹമ്മദ് പട്ടേല്‍ ജനാധിപത്യ ഇന്ത്യയുടെ ഉരുക്കു പട്ടേലരായി തിരിച്ചുവന്നിരിക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം രാജ്യത്ത് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മോദിസത്തിന്റെ ജൈത്രയാത്രക്ക്, പിറന്നമണ്ണില്‍ തന്നെ ലഭിച്ച ഈ ചുവപ്പ് കാര്‍ഡ്, വരും ദിവസങ്ങളില്‍ ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തിനുള്ള വലിയ ഇന്ധനമാകുമെന്നുറപ്പാണ്.

ഗുജറാത്തില്‍ നിന്ന് പട്ടേലിനെ തടയുക എന്നത് അമിത്ഷാക്കും ബി.ജെ.പിക്കും സുപ്രധാനമായ ഒരു ലക്ഷ്യമായിരുന്നു. ഒരു വര്‍ഷത്തിനിടയില്‍ ഗുജറാത്തില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ എന്ന നിലയിലാണ് രാഷ്ട്രീയ നിരീക്ഷകരെല്ലാം ഈ ചടുലമായ നാടകത്തെ വിവക്ഷിച്ചതും. ഗുജറാത്തില്‍ തങ്ങളുദ്ദേശിച്ചതിനപ്പുറം ഒരു ഈച്ചയും പറക്കില്ലെന്നതു തന്നെയായിരുന്നു അമിത്ഷായുടെ അവകാശവാദം. അതിന്റെ മുനയൊടിക്കാതെ ഒരു ചുവടും മുന്നോട്ടുവെക്കാന്‍ കോണ്‍ഗ്രസിനും കഴിയുമായിരുന്നില്ല. അത്തരമൊരു രാഷ്ട്രീയ സാഹചര്യത്തില്‍ അതിസമര്‍ത്ഥമായ നാടകങ്ങളാണ് അരങ്ങേറിയത്. നാടകാന്തം അടിയറവ് പറയേണ്ടിവന്ന അമിത് ഷാ, വരാനിരിക്കുന്ന കൊടുങ്കാറ്റുകളെ ഭയക്കുന്നുമുണ്ട്.

ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം ബി.ജെ.പി വിരുദ്ധ മുന്നണി ദുര്‍ബലമാകുന്നുവെന്ന ആശങ്കകള്‍ കനക്കുന്നതിനിടയിലാണ് അശനിപാതം പോലെ ബീഹാറില്‍ വന്‍ കുതിരക്കച്ചവടം നടന്നത്. ഒന്നിച്ചുനിന്ന് വര്‍ഗീയതയെ തുരത്തിയതിന്റെ നല്ല പാഠമായി മാറിയ ബീഹാര്‍, നിതീഷ് കുമാറിന്റെ കുതികാല്‍ വെട്ടോടെ അസ്തമിച്ചപ്പോള്‍ മതേതര ശക്തിയുടെ തിരിച്ചുവരവിനുള്ള പ്രത്യാശകളെയാണ് തല്ലിക്കെടുത്തിയത്. ആ നിരാശകള്‍ക്കിടയിലാണ് ഗുജറാത്തില്‍ നിന്ന് തന്നെ വിജയത്തിന്റെ ഇരട്ടി മധുരം ലഭിച്ചിരിക്കുന്നത്.

ബി.ജെ.പി കേവലം തീവ്ര വര്‍ഗീയത മാത്രമല്ല, ഒരു രാഷ്ട്രീയ ഗുണ്ടായിസം കൂടിയാണെന്ന ബോധ്യം ആര്‍ക്കാണില്ലാത്തത്? അധികാരത്തിനും തെരഞ്ഞെടുപ്പ് ജയത്തിനും ഏത് വൃത്തികെട്ട അടവുകളും പയറ്റാന്‍ യാതൊരു മടിയുമില്ലെന്ന് അവര്‍ ആവര്‍ത്തിച്ചു തെളിയിക്കുകയാണ്. രാഷ്ട്രീയത്തിലെ എല്ലാ നന്മകളെയും അവര്‍ തല്ലിക്കെടുത്തുകയാണ്. രാഹുല്‍ ഗാന്ധിയെ ശാരീരികമായി ആക്രമിക്കുന്നിടത്തോളം പകയുടെ രാഷ്ട്രീയം വളര്‍ന്നതിന്റെ നേര്‍ക്കാഴ്ചയാണ് ഗുജറാത്തില്‍ കഴിഞ്ഞാഴ്ച അരങ്ങേറിയത്. എതിരാളികളെ കായികമായി നേരിടുകയും അവസാനിപ്പിച്ചുകളയുകയും ചെയ്യുന്ന ഫാഷിസ്റ്റ് രീതി തുടരുമ്പോള്‍ ജനാധിപത്യം കൊണ്ട് മറുപടി പറയാന്‍ കഴിഞ്ഞുവെന്നത് ചെറിയ കാര്യമല്ല.
ഇന്ത്യയിലെ മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാര്‍ ഇപ്പോഴും നാട്ടില്‍ സംഭവിക്കുന്നതൊന്നും അറിയുന്നില്ലെന്നതാണ് യഥാര്‍ത്ഥ ദുഃഖം. കോടിക്കണക്കിന് ദരിദ്രനാരായണന്മാര്‍ക്ക് അന്നന്നത്തെ ജീവിതത്തിലപ്പുറത്തുള്ള ഒരു രാഷ്ട്രീയ സങ്കല്‍പ്പവുമില്ല. അവര്‍ ആട്ടിത്തെളിച്ചുനടക്കുന്ന കാലികളുടെ വിവേകത്തിനപ്പുറത്തുള്ള ഒരു വിവേകവും സ്വന്തമായില്ല. അതുകൊണ്ട് തന്നെ ഗ്രാമ മുഖ്യരായ ഇടയന്മാരുടെ നിലപാടുകള്‍ക്കനുസരിച്ച് ഇവര്‍ പോളിങ് ബൂത്തുകളിലേക്കും തെളിക്കപ്പെടുകയാണ്. സ്വന്തം നിലപാട് നിശ്ചയിക്കാന്‍പോലും കഴിയാതെ ഈ പാവങ്ങളുടെ മനസ്സിലാണ് ബി.ജെ.പി അതിസമര്‍ത്ഥമായി പകയുടെ വിത്തു പാകുന്നത്.

വികസിത രാഷ്ട്രമെന്ന ഉദാത്തമായ സ്വപ്‌നമുള്ള ഒരു ഭരണാധികാരിക്കും സ്വന്തം നാട്ടില്‍ വെറിയുടെ വിത്ത് മുളപ്പിക്കാനാവില്ല. വെറുപ്പും പകയും പൂത്തുലഞ്ഞാല്‍ കത്തിയമരുക സ്വന്തം നാടാണെന്ന് ആര്‍ക്കാണ് തിരിച്ചറിയാനാവാത്തത്? അപ്പോള്‍ ഒരു ക്ഷേമ രാഷ്ട്രം എന്ന വിദൂരസ്വപ്‌നം പോലും ബി.ജെ.പിക്കില്ലെന്നത് പകല്‍പോലെ വ്യക്തമാണ്. സ്വന്തം നാട് കത്തിച്ചാമ്പലാക്കുന്ന കാട്ടുതീ ഊതിപ്പടര്‍ത്തുന്ന ഒരു സംഘം, രാജ്യാധികാരം കയ്യാളുന്നു എന്നതാണ് ഏറ്റവും വലിയ ദുരന്തം. പരിചിത പ്രജ്ഞരായ നേതൃത്വം മതേതര ചേരിക്കുണ്ടായിട്ടും ഇത്തരമൊരു രാജ്യതാല്‍പര്യത്തിനു വേണ്ടി ഒന്നിച്ചിരിക്കാനാവുന്നില്ലെന്നതാണ് മറ്റൊരു ദുഃഖം.

മതേതര ചേരിയുടെ ഏകീകരണത്തിനു വേണ്ടിയുള്ള ശ്രമങ്ങള്‍ക്ക് ഇനിയും കരുത്തുപകരേണ്ടത് കോണ്‍ഗ്രസ് തന്നെയാണ്. രാജ്യത്തെ സമഗ്രമായി ഉള്‍ക്കൊള്ളാനും അംഗീകരിക്കാനും കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. എന്നാല്‍ ഒറ്റക്കുനിന്ന് ഇത് വിജയിപ്പിക്കാനുള്ള ആരോഗ്യം ഇപ്പോള്‍ കോണ്‍ഗ്രസിനില്ലെന്നത് തിരിച്ചറിയണം. രാഷ്ട്രീയത്തെ ഗൗരവത്തോടെ സമീപിക്കുന്ന നേതാക്കളെ ഒന്നിച്ചിരുത്തി മതേതര ബദല്‍ എന്ന ആശയത്തെ കൂടുതല്‍ കരുത്തുറ്റതാക്കാനുള്ള ജോലിയാണ് ഇപ്പോള്‍ നടക്കേണ്ടത്. രാഷ്ട്രീയ പാര്‍ട്ടികള്‍ അവനവന്റെ ബോഡിസം അവസാനിപ്പിച്ച് മതേതര ഏകീകരണം എന്ന വിശാല താല്‍പര്യത്തിലേക്ക് ഉയരണം. ഇന്ത്യയിലെ ബഹുഭൂരിഭാഗം രാഷ്ട്രീയ പാര്‍ട്ടികളും യഥാര്‍ത്ഥ മതേതര സങ്കല്‍പ്പത്തിന്റെ ആശയം ഉയര്‍ത്തിപ്പിടിക്കുന്നവരാണ്. കോര്‍പറേറ്റ് വിപണികള്‍ റീട്ടെയിലര്‍മാരെ വിഴുങ്ങുംപോലെ ഓരോ സംസ്ഥാനത്തും പ്രാദേശിക പാര്‍ട്ടികളെ ബി.ജെ.പി വിഴുങ്ങുമെന്ന ബോധ്യവും എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍ കപ്പല്‍ മുങ്ങും മുമ്പ് ഓട്ടയടക്കാന്‍ ആരും കൂട്ടാക്കുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഇടതുപക്ഷമുള്‍പ്പെടെ ഇക്കാര്യത്തില്‍ ബുദ്ധിശൂന്യമായ നിലപാടാണ് കൈക്കൊള്ളുന്നത്. അന്ധമായ കോണ്‍ഗ്രസ് വിരോധത്തിന്റെ പേരില്‍ സ്വന്തം നേതാവ് സീതാറാം യെച്ചൂരിയെ രാജ്യസഭയിലേക്കയക്കാന്‍ കൂട്ടാക്കാത്ത സി.പി.എം നടപടി ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. ലോക്‌സഭയില്‍ വ്യക്തമായ മേല്‍ക്കൈ ഉള്ള ബി.ജെ.പി ഇപ്പോഴും ഭയക്കുന്നത് രാജ്യസഭയെയാണ്. അത്തരത്തിലുള്ള ഒരു രാജ്യസഭയില്‍ മതേതര രാഷ്ട്രീയത്തിന്റെ ഈടുറ്റ ശബ്ദമാണ് സീതാറാം യെച്ചൂരിയെന്ന് രാഷ്ട്രീയ പക്ഷഭേദമില്ലാതെ ആര്‍ക്കും

മനസ്സിലാക്കാവുന്നതേയുള്ളൂ. എന്നിട്ടും സി.പി.എമ്മിന് ഇത് തിരിച്ചറിയാനായില്ല. ഇന്ത്യയിലെ പല പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികളുടെ തലപ്പത്തും അപ്പോ കണ്ടവനെ അപ്പായെന്ന് വിളിക്കുന്ന രാഷ്ട്രീയ നേതാക്കളാണുള്ളത്. ഇവരെയെല്ലാം ഒരു കൊടിക്കൂറയിലേക്ക് കൊണ്ടുവരികയെന്നത് അത്യന്തം ശ്രമകരമായ ജോലിയാണ്. അത് സമര്‍ത്ഥമായി നിര്‍വഹിക്കാന്‍ കോണ്‍ഗ്രസിന് കഴിയണം.

രാജ്യസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസില്‍ തന്ത്രജ്ഞരായ ആണ്‍കുട്ടികള്‍ അവസാനിച്ചിട്ടില്ലെന്ന ബോധ്യം കൂടി നമുക്ക് ലഭിക്കുന്നു. കയ്യറപ്പു തീര്‍ന്ന കളികളുടെ ഉസ്താദായ അമിത്ഷാക്ക് ഉറുക്കു കെട്ടാന്‍ പോലും വളര്‍ന്ന കേമന്മാര്‍ കോണ്‍ഗ്രസിനകത്തുണ്ടെന്നത് കയ്യടിച്ചു പ്രോത്സാഹിപ്പിക്കേണ്ട കാര്യമാണ്. അവരെ കൂടുതല്‍ ശക്തമായി പ്രോത്സാഹിപ്പിക്കാനും രംഗത്ത് കൊണ്ടുവരാനും രാഹുല്‍ഗാന്ധിക്ക് കഴിയണം.
ഫാഷിസം മുടിയഴിച്ചാടുന്ന ഈ കറുത്ത കാലത്തും രാഷ്ട്രീയം കളിതമാശയായി കാണുന്ന ചില ഭിക്ഷാംദേഹികളുണ്ട്. അവരെ പടിക്കുപുറത്തു നിര്‍ത്താനുള്ള ആര്‍ജ്ജവമാണ് യഥാര്‍ത്ഥ മതേതര കക്ഷികള്‍ പ്രകടിപ്പിക്കേണ്ടത്. നരേന്ദ്രമോദിയും അമിത്ഷായും ഒരു കൂട്ടുകെട്ട് ഫോര്‍മുലയായി രാജ്യമാകെ സഞ്ചരിക്കുമ്പോള്‍ മതേതര പക്ഷത്തുള്ള നേതാക്കള്‍ രാഷ്ട്രീയത്തെ ജാഗ്രതാപൂര്‍വം കാണേണ്ടതുണ്ട്. അര്‍പ്പണ മനോഭാവവും കഠിനാധ്വാനവും ആത്മാര്‍ത്ഥതയും കൊണ്ട് മാത്രമേ സംഘി ഫാഷിസത്തിന്റെ തേരോട്ടത്തെ തളക്കാന്‍ കഴിയുകയുള്ളൂ. ഇപ്പോള്‍ രാജ്യം ഭരിക്കുന്നത് ഒരു രാഷ്ട്രീയ പാര്‍ട്ടിയല്ലെന്നും ഉഗ്രസ്‌ഫോടക ശേഷിയുള്ള ഒരു അപകടമാണെന്നും ഗൗരവത്തോടെ നമുക്ക് തിരിച്ചറിയാനാവണം. ജനാധിപത്യത്തിന്റെ ഓരോ മുക്കുമൂലയും ജാഗ്രതയോടെ സജ്ജീകരിച്ചാല്‍ മാത്രമേ ഈ പോരാട്ടം വിജയം കാണുകയുള്ളൂ. അത്തരത്തിലൊരു സംവിധാനത്തിലേക്ക് മതേതര ചേരി സഞ്ചരിക്കുമെന്ന പ്രത്യാശയാണ് യഥാര്‍ത്ഥത്തില്‍ അഹമ്മദ് പട്ടേലിന്റെ വിജയം ഉണര്‍ത്തുന്നത്. ഇനിയും വൈകിയിട്ടില്ലെന്നും അമാന്തിച്ചിരിക്കാതെ പോരാടാന്‍ തയ്യാറുണ്ടെങ്കില്‍ മാറ്റം സാധ്യമാണെന്നും ഈ വിജയം ഉറക്കെ പറയുന്നു. അതുകൊണ്ട് ഉറക്കച്ചടവ് വിട്ട് നാം സജ്ജരാവുക. രാജ്യവും വരും തലമുറയും അങ്ങനെയൊരു പോരാട്ടത്തെ കാത്തിരിക്കുകയാണ്. അതിന് രാഹുല്‍ഗാന്ധി ഉള്‍പ്പെടെയുള്ള യുവനേതൃത്വം കൂടുതല്‍ ഉജ്വലമായി മുന്നേറട്ടെ. അവര്‍ക്ക് പിറകില്‍ പ്രാര്‍ത്ഥനയോടെ ഒരു രാഷ്ട്രം അണിനിരക്കും.

1942 ആഗസ്റ്റ് 8ന് ബോംബെയില്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനത്തിലാണ് മഹാത്മജി ബ്രിട്ടീഷുകാരോട് ക്വിറ്റ് ഇന്ത്യയെന്ന് കടുപ്പിച്ചു പറഞ്ഞത്. ചരിത്രത്തിന്റെ തനിയാവര്‍ത്തനം കണക്കെ, ഗാന്ധിജി പിറന്ന നാട്ടില്‍ നിന്ന് മറ്റൊരു ക്വിറ്റ് ഇന്ത്യ ദിനത്തില്‍ മതേതര വിശ്വാസികള്‍ ഒന്നടങ്കം സംഘികളോട് പറഞ്ഞിരിക്കുന്നു. നിങ്ങള്‍ രാജ്യം വിട്ടുതരൂ. അഹമ്മദ് പട്ടേലിന്റെ വിജയം ആകസ്മികമല്ല. വരാനുള്ള ഒരു പോരാട്ടത്തിനുള്ള തീവ്രമായ ഇന്ധനമാണ്. ആ ഇന്ധനം രാജ്യസ്‌നേഹികളായ മതേതര വിശ്വാസികളെ മുന്നോട്ട് നയിക്കുക തന്നെ ചെയ്യും.

Video Stories

കഞ്ചാവ് വേണ്ടവര്‍ 500 നൽകണം; പണപ്പിരിവ് പൊലീസിനെ അറിയിച്ച് പോളിടെക്‌നിക് കോളേജിലെ വിദ്യാര്‍ഥികളില്‍ ചിലര്‍

യൂണിയന്‍ ജനറല്‍ സെക്രട്ടറിയും എസ്എഫ്‌ഐ പ്രവര്‍ത്തകനുമായ അഭിരാജ് മൂന്നാം വര്‍ഷം എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയാണ്.

Published

on

എറണാകുളം കളമശേരി പോളിടെക്‌നിക്ക് കോളേജ് ഹോസ്റ്റലില്‍ പൊലീസ് റെയ്ഡ് നടത്തിയത് വിദ്യാര്‍ഥികള്‍ തന്നെ നല്‍കിയ രഹസ്യ വിവരത്തിന് പിന്നാലെ. കോളേജില്‍ ഇന്ന് നടക്കാനിക്കുന്ന ഹോളി ആഘോഷവുമായി ബന്ധപ്പെട്ട് കോളേജില്‍ പണപ്പിരിവ് നടന്നിരുന്നു. 250 രൂപ മുതല്‍ 500 രൂപ വരെയായിരുന്നു പിരിവ് നടന്നത്.

ഇതില്‍ കഞ്ചാവ് വേണ്ടവര്‍ 500 രൂപ വരെ നല്‍കണമായിരുന്നു. ഇക്കാര്യം വിദ്യാര്‍ഥികളില്‍ ചിലര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. ഇതോടെ പൊലീസ് നിരീക്ഷണം ശക്തമാക്കുകയായിരുന്നു. ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ച വിവരം അറിഞ്ഞതോടെ പൊലീസ് വന്‍ സന്നാഹമായി എത്തി ഹോസ്റ്റലില്‍ റെയ്ഡ് നടത്തുകയായിരുന്നു.

മൂന്ന് പേരാണ് നിലവില്‍ അറസ്റ്റിലായിരിക്കുന്നത്. ആലപ്പുഴ സ്വദേശി ആദിത്യന്‍ കൊല്ലം, കൊല്ലം സ്വദേശികളായ ആകാശ്, അഭിരാജ് എന്നിവരാണ് പിടിയിലായത്. ഇതില്‍ പിടിയിലായ അഭിരാജ് കോളേജ് യൂണിയന്‍ ഭാരവാഹിയാണ്. യൂണിയന്‍ ജനറല്‍ സെക്രട്ടറിയും എസ്എഫ്‌ഐ പ്രവര്‍ത്തകനുമായ അഭിരാജ് മൂന്നാം വര്‍ഷം എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയാണ്. പിടിയിലായ ആദിത്യന്‍ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് മൂന്നാം വര്‍ഷ വിദ്യാര്‍ഥിയാണ്.

ആകാശിന്‍റെ പക്കൽ നിന്ന് 1.909 കിലോ ഗ്രാം കഞ്ചാവാണ് കണ്ടെടുത്തത്. ആദിത്യന്‍റെയും അഭിരാജിന്‍റെയും പക്കൽ നിന്ന് 9.9 ഗ്രാം വീതമാണ് കണ്ടെടുത്തത്. പിടികൂടിയ കഞ്ചാവിന്‍റെ അളവ് ഒരു കിലോയിൽ കുറവായതിനാൽ ആദിത്യനും അഭിരാജിനും ജാമ്യം ലഭിച്ചു.

ഇന്നലെ രാത്രിയാണ് ഹോസ്റ്റലില്‍ നിന്ന് പൊലീസ് കഞ്ചാവ് പിടികൂടിയത്. ഹോസ്റ്റലില്‍ നിന്ന് മദ്യവും പിടികൂടി. വില്‍പ്പനയ്ക്കായി എത്തിച്ച കഞ്ചാവ് പായ്ക്കറ്റുകളിൽ ആക്കുന്നതിനിടെയാണ് പൊലീസ് പിടികൂടിയത്. രണ്ട് കിലോ ഗ്രാമോളം കഞ്ചാണ് ഹോസ്റ്റലില്‍ നിന്നും പൊലീസ് പിടികൂടിയത്.

Continue Reading

Video Stories

നിയമം ലംഘിച്ച 53 വാണിജ്യ സ്ഥാപനങ്ങള്‍  കഴിഞ്ഞവര്‍ഷം അബുദാബിയില്‍ അടച്ചുപൂട്ടി

Published

on

അബുദാബി: ഉപഭോക്തൃ സുരക്ഷയുമായി  ബന്ധപ്പെട്ടു അധികൃതര്‍ നല്‍കിയ നിയമങ്ങള്‍ ലംഘിച്ച 53 വാണിജ്യ സ്ഥാപനങ്ങള്‍ കഴിഞ്ഞ വര്‍ഷം അബുദാബിയില്‍ അടച്ചുപൂട്ടിയതായി സാമ്പത്തിക വികസന വകുപ്പിന് കീഴിലുള്ള അബുദാബി രജിസ്‌ട്രേഷന്‍ ആന്റ് ലൈസന്‍സിംഗ് അഥോറിറ്റി അറിയിച്ചു.
2024ല്‍ വിവിധ സ്ഥാപനങ്ങളിലായി 5,397 ബോധവല്‍ക്കരണ പരിപാടികളാണ് സംഘടിപ്പിച്ചത്. 2023 നേക്കാള്‍ 45ശതമാനം വര്‍ധനവുണ്ടായി. നിയമങ്ങളെയും നിയന്ത്രണങ്ങളെയും കുറിച്ച് വാണിജ്യ സമൂഹത്തിന് അവ ബോധം വളര്‍ത്തുന്നതിന്റെ ഭാഗമായാണ് ബോധവല്‍ക്കരണം വര്‍ധിപ്പിച്ചത്.
നിയമങ്ങള്‍ പാലിക്കുന്നുണ്ടെ ന്ന് ഉറപ്പ് വരുത്തുന്നതിനനായി 251,083 പരിശോധനകളാണ് അബുദാബി എമിറേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ നടത്തിയത്. 2023ല്‍ 240,229 പരിശോധനകളാണ് നടത്തിയിരുന്നത്. വിവിധ ഘട്ടങ്ങളിലായി 7,951 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കുകയുണ്ടായി. 3,081 നിയമ ലംഘനങ്ങള്‍ കണ്ടെത്തിയിരുന്നു. 40.8 ദശലക്ഷം ദിര്‍ഹം മൂല്യമുള്ള വസ്തുക്കള്‍ നിയമങ്ങളും ചട്ടങ്ങളും അനുശാസിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കാത്തതായി കണ്ടെത്തി.
ലഭിച്ച പരാതികളില്‍ 90 ശതമാനവും സൗഹൃദപരമായി പരിഹരിക്കാന്‍ കഴിഞ്ഞു. 2023ല്‍ 83.4 ശതമാനം മാത്രമാണ് ഇ ത്തരത്തില്‍ പരിഹരിക്കാന്‍ കഴിഞ്ഞത്. ഇത് ഉപഭോക്തൃ അവകാശങ്ങളും വാണിജ്യ മേഖലയുടെ ഊര്‍ജ്ജ സ്വലതയും വര്‍ധിപ്പിക്കുന്നതിനുള്ള ഫലപ്രാപ്തിയായാണ് വിലയിരുത്തപ്പെടുന്നത്.
26.3 ദശലക്ഷം ദിര്‍ഹമിന്റെ വസ്തുക്കളിന്മേലാണ് പരാതി കള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് ആക്ടിംഗ് ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് മുനിഫ് അല്‍മന്‍സൂരി വ്യക്തമാക്കി. അബുദാബിയുടെ വാണിജ്യ മേഖല വി കസിപ്പി ക്കുന്നതിനും നിയന്ത്രിക്കുന്നതി നുമുള്ള സാമ്പത്തിക വികസന വകുപ്പിന് കീഴിലുള്ള അബുദാബി രജിസ്‌ട്രേഷന്‍ ആന്റ് ലൈസന്‍സിംഗ് അഥോറിറ്റി കഴിഞ്ഞ വര്‍ഷം ഉപഭോക്തൃ, വാണിജ്യ സംരക്ഷണവുമാ യി ബന്ധപ്പെട്ടു ശ്രദ്ധേയമായ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.
”ഉപഭോക്തൃ അവകാശങ്ങളാണ്  മുന്‍ഗണ നകളില്‍ ഏറ്റവും പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു.  ഉയര്‍ന്ന സുരക്ഷ, ഗുണനിലവാരം, സുതാര്യത എന്നിവ യോടെ സാധനങ്ങളും സേവനങ്ങളും നല്‍കുന്നുവെന്ന് ഉറപ്പാക്കുന്നതിന് സാധ്യമായ ഏറ്റവും മികച്ച സംവിധാനങ്ങള്‍ നല്‍കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്.
ഇക്കാര്യത്തില്‍ ഉപഭോക്താക്കളുടെ അവകാശ ങ്ങളെക്കുറിച്ചുള്ള അവബോധം കൂടുതല്‍ വര്‍ധി പ്പിക്കുന്നതിനും അവരുടെ അഭിപ്രായങ്ങള്‍ പങ്കിടുന്നതിനുമായി അബുദാബി ഗവണ്‍മെന്റ സര്‍വീസസ് പോര്‍ട്ടലില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത ഉപഭോക്തൃ സംരക്ഷണ സേവനത്തിന്റെ പുതിയ സംവിധാനം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞവര്‍ഷം സംഘടിപ്പിച്ച വാര്‍ഷിക സര്‍വേയില്‍ പങ്കെടുത്തവരില്‍ 96 ശതമാനം പേരും പരിശോധനയിലും നിയന്ത്രണ പ്രവര്‍ത്തനങ്ങളിലും സംതൃപ്തി പ്രകടിപ്പിച്ചു. ഇക്കാര്യത്തി ല്‍ ഏറെ സന്തോഷമുണ്ടെന്ന് മുഹമ്മദ് മുനീഫ് അല്‍മന്‍സൂരി പറഞ്ഞു. സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതി നും ബിസിനസുകള്‍, നിക്ഷേപങ്ങള്‍ എന്നിവയ്ക്ക് പ്രിയപ്പെട്ട സ്ഥലമെന്ന നിലയില്‍ അബുദാബിയുടെ പ ദവി കൂടുതല്‍ ഉറപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോകുകയാണെന്ന് മന്‍സൂരി വ്യക്തമാക്കി.

Continue Reading

Video Stories

കേരളം സീരിയൽ കില്ലർ ഭീതിയിൽ… ‘മരണമാസ്സ്’ സിവിക് സെൻസ് പുറത്തിറങ്ങി..

Published

on

ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന ‘മരണമാസ്സ്’ വിഷു റിലീസായി പ്രേക്ഷകർക്ക് മുന്നിലെത്തും. ചിത്രത്തിന്റെ പുതിയ പ്രോമോ വിഡിയോ പുറത്തിറങ്ങി. നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ടോവിനോ തോമസ് പ്രൊഡക്ഷൻസ്, റാഫേൽ ഫിലിം പ്രൊഡക്ഷൻസ്, വേൾഡ് വൈഡ് ഫിലിംസ്  എന്നിവയുടെ ബാനറുകളിൽ ടോവിനോ തോമസ്, റാഫേൽ പൊഴോലിപറമ്പിൽ, ടിങ്സ്‌റ്റൺ  തോമസ്, തൻസീർ സലാം എന്നിവർ ചേർന്നാണ്. ആദ്യാവസാനം നർമ്മത്തിന് പ്രാധാന്യം നൽകിയാണ് ഈ ചിത്രം ഒരുക്കുന്നത്. നടൻ സിജു സണ്ണി കഥ രചിച്ച ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് സിജു സണ്ണിയും സംവിധായകൻ ശിവപ്രസാദും ചേർന്നാണ്.

ബേസിൽ ജോസഫിനൊപ്പം രാജേഷ് മാധവൻ, സിജു സണ്ണി, പുളിയനം പൗലോസ്, സുരേഷ് കൃഷ്ണ, ബാബു ആന്റണി, അനിഷ്‌മ അനിൽകുമാർ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ പകരുന്നത്. വ്യത്യസ്തമായ ഗെറ്റ്അപിൽ ബേസിൽ ജോസഫ് എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ഏറെ ശ്രദ്ധേയമായിരുന്നു. ഇൻസ്റ്റാഗ്രാം കമെന്റുകളിലൂടെ അണിയറ പ്രവർത്തകരും താരങ്ങളും ചിത്രത്തിന്റെ മൂഡ് പ്രേക്ഷകരിലേക്ക് എത്തിക്കുന്ന രീതി സരസമായിരുന്നു.  രസകരവും സ്റ്റൈലിഷുമായ ലുക്കിലാണ് ഈ ചിത്രത്തിൽ ബേസിൽ ജോസഫ് പ്രത്യക്ഷപ്പെടുന്നത്.

ഗോകുൽനാഥ് ജി എക്സികുട്ടീവ് പ്രൊഡ്യൂസർ ആയ ഈ ചിത്രത്തിന്റെ ഛായാഗ്രഹണം- നീരജ് രവി, സംഗീതം- ജയ് ഉണ്ണിത്താൻ, എഡിറ്റിംഗ്- ചമൻ ചാക്കോ, വരികൾ- വിനായക് ശശികുമാർ, പ്രൊഡക്ഷൻ ഡിസൈൻ- മാനവ് സുരേഷ്, വസ്ത്രാലങ്കാരം- മഷർ ഹംസ, മേക്കപ്പ് – ആർ ജി വയനാടൻ, സൗണ്ട് ഡിസൈൻ ആൻഡ് മിക്സിങ്- വിഷ്ണു ഗോവിന്ദ്, വിഎഫ്എക്സ്- എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, ഡിഐ- ജോയ്നർ തോമസ്, പ്രൊഡക്ഷൻ കൺട്രോളർ- എൽദോ സെൽവരാജ്, സംഘട്ടനം- കലൈ കിങ്‌സൺ, കോ ഡയറക്ടർ- ബിനു നാരായൺ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- ഉമേഷ് രാധാകൃഷ്ണൻ, സ്റ്റിൽസ്- ഹരികൃഷ്ണൻ, ഡിസൈൻസ്- സർക്കാസനം, ഡിസ്ട്രിബൂഷൻ- ടോവിനോ തോമസ് പ്രൊഡക്ഷൻസ് ത്രൂ ഐക്കൺ സിനിമാസ്, ഐക്കൺ സിനിമാസ്. പിആർഒ- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Trending