Connect with us

Video Stories

ധനമന്ത്രിയുടെ ജാലവിദ്യ

Published

on

പി.കെ ഷറഫുദ്ദീന്‍

സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി ചെലവ് ഇത്തവണ സര്‍വകാല റെക്കോര്‍ഡാണെന്ന അവകാശവാദവുമായി സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുകയാണ്. 85.42 ശതമാനം തുകയും ചെലവഴിച്ചെന്നാണ് സര്‍ക്കാര്‍ നിരത്തുന്ന കണക്ക്. 186 ഗ്രാമ പഞ്ചായത്തുകളും ഏഴ് നഗരസഭകളും 26 ബ്ലോക്ക് പഞ്ചായത്തുകളും 100 ശതമാനം പദ്ധതി തുകയും ചെലവഴിച്ചു എന്നാണ് സര്‍ക്കാരിന്റെ അവകാശവാദം. എന്നാല്‍ കണക്കുകള്‍ കൃത്യമായ വിശകലനത്തിന് വിധേയമാക്കുമ്പോള്‍ ജനങ്ങളെ കബളിപ്പിക്കുന്നതിന് ധനമന്ത്രി കാണിച്ച പൊടിക്കൈകള്‍ എളുപ്പം ബോധ്യപ്പെടും.

നടപ്പുവര്‍ഷത്തെ ബജറ്റ് വിഹിതവും സ്പില്‍ ഓവര്‍ തുകയും ചേര്‍ത്തുള്ള മൊത്തം തുകയില്‍ നിന്നാണ് ചെലവിന്റെ ശതമാനം നാളിതുവരെ കണക്കാക്കിയിരുന്നത്. എന്നാല്‍ ഈ വര്‍ഷം ധനവകുപ്പ് വിചിത്രമായ രീതിയാണ് പദ്ധതി ചെലവ് സംബന്ധിച്ച് സ്വീകരിച്ചത്. നടപ്പുവര്‍ഷത്തെയും മുന്‍ വര്‍ഷ ബാക്കി തുകയുടെയും പദ്ധതികള്‍ ഏറ്റെടുക്കുകയും ഇതില്‍ വരുന്ന ചെലവിന്റെ ശതമാനം കണക്കാക്കുമ്പോള്‍ നടപ്പുവര്‍ഷത്തെ ബജറ്റ് തുകയെ മാത്രം മാനദണ്ഡമാക്കുകയും ചെയ്യുന്ന രീതിയാണ് വകുപ്പ് സ്വീകരിച്ചത്. 2016-17ല്‍ 67.08 ശതമനാനമായിരുന്നു തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി ചെലവ്. ഇത് കഴിച്ചുള്ള 32.92 ശതമാനം തുക ഇത്തവണ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇതിനൊപ്പം ഈ വര്‍ഷത്തെ ബജറ്റ് വിഹിതം കൂടി ചേര്‍ക്കുമ്പോള്‍ 132.92 ശതമാനമാണ് ആകെ അനുവദിക്കപ്പെടുന്ന തുക. ഈ തുകയില്‍ നിന്നാണ് 83.77 ശതമാനം ചെലവ് വന്നിട്ടുള്ളത്. അതായത് 49.15 ശതമാനവും ചെലവഴിക്കപ്പെട്ടിട്ടില്ല. മുന്‍ വര്‍ഷങ്ങളെ പോലെ ചെലവിന്റെ ശതമാനം കണക്കാക്കുകയാണെങ്കില്‍ ഇത്തവണത്തെ യഥാര്‍ത്ഥ പദ്ധതി ചെലവ് 60 ശതമാനത്തിലും താഴെ മാത്രമാണ്. ഈ കണക്കാണ് ധനവകുപ്പ് പെരുപ്പിച്ച് കാണിച്ച് തദ്ദേശ വകുപ്പും ധനവകുപ്പും ചേര്‍ന്ന് ആഘോഷിക്കുന്നത്.
സര്‍ക്കാര്‍ പുറത്ത്‌വിട്ട കണക്കില്‍ തന്നെ ഈ വൈരുധ്യം പ്രകടമാകുന്നുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പദ്ധതി ചെലവ് വന്ന ആലപ്പുഴ ജില്ലയിലെ മുട്ടാര്‍ ഗ്രാമ പഞ്ചായത്തിന്റെ ശതമാനം 252.5 ആണ്. അതായത് 100 ശതമാനത്തിലേറെ ചെലവ് വരുന്ന വിചിത്ര കണക്ക്. എങ്ങിനെയാണ് ഈ ഗ്രാമപഞ്ചായത്തിന് ഈ നേട്ടം സാധ്യമായത് എന്ന് പരിശോധിക്കുമ്പോഴാണ് കൂടുതല്‍ രസകരം. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളില്‍ പദ്ധതി ചെലവില്‍ മുട്ടാര്‍ ഗ്രാമപഞ്ചായത്തിന്റെ സ്ഥാനം 935 ആയിരുന്നു. ഏറ്റവും പിറകിലുള്ള ആറാമത്തെ പഞ്ചായത്ത്. അന്നത്തെ ചെലവ് 28.88 മാത്രം. ഇത്തവണ കഴിഞ്ഞ വര്‍ഷത്തെ ബാലന്‍സ് തുക ചെലവഴിച്ചപ്പോള്‍ ശതമാനക്കണക്കില്‍ മുട്ടാര്‍ മുമ്പിലേക്ക് കുതിച്ചു. അതിനാല്‍ ചെലവ് 252.5 ശതമാനത്തിലെത്തി. മുട്ടാര്‍ സംസ്ഥാനത്ത് ഒന്നാമതെത്തി. എന്നാല്‍ കഴിഞ്ഞ വര്‍ഷം നൂറ് ശതമാനത്തിലെത്തിയ ഗ്രാമപഞ്ചായത്തുകള്‍ ഇത്തവണ മുഴുവന്‍ തുകയും ചെലവഴിച്ചാലും അവര്‍ 100ല്‍ തന്നെ നില്‍ക്കുന്നു. കഴിഞ്ഞ വര്‍ഷം 25.43 ശതമാനത്തോടെ സംസ്ഥാനത്ത് ഏറ്റവും പിറകില്‍ നിന്ന കണ്ണൂര്‍ ജില്ലയിലെ പട്ടുവം ഗ്രാമപഞ്ചായത്ത് ഇത്തവണ 200 ശതമാനം ചെലവോടെ സംസ്ഥാനത്ത് ആറാമതെത്തി. കഴിഞ്ഞ വര്‍ഷം 27.53 ശതമാനം ചെലവോടെ സംസ്ഥാനത്ത് 940 ാം സ്ഥാനത്തായിരുന്ന തൃശൂര്‍ ജില്ലയിലെ പൂമംഗലം ഗ്രാമപഞ്ചായത്ത് ഇത്തവണ 212 ശതമാനം ചെലവോടെ സംസ്ഥാനത്ത് അഞ്ചാമതുമെത്തി. കഴിഞ്ഞ തവണ ഏറ്റവും പിറകില്‍ നിന്ന 10 പഞ്ചായത്തുകളില്‍ അഞ്ച് പഞ്ചായത്തുകളും ഇത്തവണ ഏറ്റവും കൂടുതല്‍ ചെലവ് വന്ന ആദ്യ പത്ത് പഞ്ചായത്തുകളില്‍ ഇടം നേടി എന്നത് തന്നെ ശതമാനക്കണക്കിലെ കൃത്രിമം തുറന്നുകാട്ടുന്നതാണ്.
സാധാരണ വിഹിതം, പ്രത്യേക ഘടക പദ്ധതി, പട്ടികവര്‍ഗ ഉപപദ്ധതി, പതിനാലാം ധനകാര്യ കമ്മീഷന്‍ ഗ്രാന്റ് എന്നീ ഫണ്ടുകളുടെ ചെലവാണ് പഞ്ചായത്തിന്റെ പദ്ധതി ചെലവായി കണക്കാക്കുന്നത.് പദ്ധതി 100 ശതമാനത്തില്‍ എത്തുക എന്നാല്‍ ഈ വിഹിതങ്ങളെല്ലാം പൂര്‍ണ്ണമായും ചെലവഴിക്കലാണ്. എന്നാല്‍ ഇത്തവണ നടപ്പുവര്‍ഷത്തെ ബജറ്റ് വിഹിതത്തില്‍ നിന്നുള്ള പ്രത്യേക ഘടക പദ്ധതി 100 ശതമാനത്തിലെത്തിയില്ലെങ്കിലും സാധാരണ വിഹിതത്തില്‍ സ്പില്‍ ഓവര്‍ തുക അധികമായി ചെലവഴിച്ചാല്‍ തദ്ദേശ സ്ഥാപനത്തിന് 100 ശതമാനത്തിലെത്താന്‍ സാധിക്കും. ഈ രീതിയിലാണ് വസ്തുതകളുമായി ഒരു നിലക്കും ഒത്തുപോകാത്ത വിധം കണക്ക് ക്രമീകരിച്ചത്. ധനവകുപ്പിന്റെയും തദ്ദേശ വകുപ്പിന്റെയും ലക്ഷ്യം പദ്ധതി തുക ഉയര്‍ത്തിക്കാട്ടുക മാത്രമായിരുന്നു.
ഇടതു സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം തദ്ദേശ സ്ഥാപനങ്ങളോട് ചിറ്റമ്മ നയം സ്വീകരിച്ചതോടെ പദ്ധതി ചെലവ് കുത്തനെ താഴുന്ന സാഹചര്യമാണുണ്ടായത്. ഇതിനെതിരെ പാര്‍ട്ടിയില്‍നിന്ന് തന്നെ എതിര്‍പ്പ് ശക്തമായ സാഹചര്യത്തിലാണ് കണ്ണില്‍ പൊടിയിടുന്ന കണക്കുമായി മന്ത്രിയെത്തിയത്. യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് പദ്ധതി ചെലവ് കാര്യക്ഷമമായിരുന്നു. സര്‍ക്കാറിന്റെ അവാസാന വര്‍ഷമായ 2015-16ല്‍ 73.61 ശതമാനമായിരുന്നു പദ്ധതി ചെലവ്. തെരഞ്ഞെടുപ്പ് വര്‍ഷമായിട്ടും ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചത് സര്‍ക്കാറിന്റെ പ്രത്യേക ശ്രദ്ധയും ഇടപെടലും കൊണ്ട് മാത്രമായിരുന്നു.
പതിനാലാം ധനകാര്യകമ്മീഷന്‍ ഗ്രാന്റില്‍ നിന്നുള്ള പെര്‍ഫോമന്‍സ് ഗ്രാന്റ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിലും സര്‍ക്കാര്‍ വീഴ്ച വരുത്തിയിരിക്കുകയാണ്. 89.16 കോടി രൂപ പെര്‍ഫോമന്‍സ് ഗ്രാന്റായി 170 തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ചിരുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച ഉത്തരവിറക്കുന്നത് 2018 മാര്‍ച്ച് 24നാണ്. ഈ തുക സോഫ്റ്റ്‌വെയറില്‍ വരുത്തുന്നതിനോ പദ്ധതി തയ്യാറാക്കി അംഗീകാരം നല്‍കുന്നതിനോ സര്‍ക്കാര്‍ യാതൊരു നീക്കവും നടത്തിയില്ല. മുന്‍ വര്‍ഷങ്ങളില്‍ പെര്‍ഫോമന്‍സ് ഗ്രാന്റ് അതത് വര്‍ഷം തന്നെ വിനിയോഗിക്കുന്നതിന് സര്‍ക്കാര്‍ അവസരം നല്‍കിയിരുന്നു. ഈ തുക അനുവദിച്ചാല്‍ പദ്ധതി ചെലവിന്റെ ശതമാനം താഴുമോ എന്ന ഭീതി ഇതിനും തടയിട്ടു. ഈ തുകയുടെ കാര്യത്തില്‍ നിലവില്‍ അവ്യക്തത നിലനില്‍ക്കുകയാണ്. 2018-19 വര്‍ഷത്തെ പദ്ധതിയില്‍ ഈ തുക ഉള്‍പ്പെടുത്തുന്നതിനുള്ള ഒരു ക്രമീകരണവും സര്‍ക്കാര്‍ ഇതേവരെ സ്വീകരിച്ചിട്ടില്ല. അതിനിടെ ട്രഷറിയില്‍ നിക്ഷേപിച്ച പഞ്ചായത്തിന്റെ ജനറല്‍ പര്‍പ്പസ് ഗ്രാന്റും തനതു ഫണ്ടും സര്‍ക്കാര്‍ തിരിച്ചു പിടിക്കുന്നതിനും ഉത്തരവായിരുന്നു. പിന്നീട് പ്രതിഷേധം കനത്തതോടെ ധനവകുപ്പ് മന്ത്രി വാക്കാല്‍ ഉത്തരവ് മരവിപ്പിക്കുകയായിരുന്നു.
2018-19 വാര്‍ഷിക പദ്ധതിയുടെ അംഗീകാര നടപടിയിലും സര്‍ക്കാര്‍ പ്രഹസന നാടകം നടത്തിയിരിക്കുകയാണ്. 1147 തദ്ദേശ സ്ഥാപനങ്ങള്‍ സാമ്പത്തിക വര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് തന്നെ പദ്ധതിക്ക് അംഗീകാരം നേടി എന്നാണ് സര്‍ക്കാര്‍ ആഘോഷിക്കുന്നത്. ഇതും സര്‍വകാല റെക്കോര്‍ഡ് ആണെന്നാണ് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ വെബ്‌സൈറ്റ് അവകാശപ്പെടുന്നത്. എന്നാല്‍ ഇതിലെ വസ്തുത പരിശോധിക്കുമ്പോഴും അവകാശവാദം പൊള്ളയാണെന്ന് വ്യക്തമാകും. നിര്‍വഹണ ഉദ്യോഗസ്ഥന്‍ പദ്ധതി സുലേഖ സോഫ്റ്റ്‌വെയറില്‍ എന്റര്‍ ചെയത ശേഷം വെറ്റിങ് ഓഫീസര്‍ ഇവ വിശദമായി പരിശോധിച്ച് അംഗീകാരം നല്‍കുന്നതാണ് പദ്ധതി അംഗീകാരത്തിന്റെ സുപ്രധാന നടപടി. ഈ പ്രവര്‍ത്തനം സംസ്ഥാനത്തെ ഒരു തദ്ദേശ സ്ഥാപനവും സ്വീകരിച്ചിട്ടില്ല. ഈ പ്രക്രിയക്ക് മുമ്പെ പദ്ധതി ജില്ലാ പ്ലാനിങ് കമ്മിറ്റിക്ക് അംഗീകാരത്തിനായി സമര്‍പ്പിക്കുന്ന രീതിയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം മുതല്‍ സര്‍ക്കാര്‍ സ്വീകരിച്ചത്. ഇതിലൂടെ പദ്ധതിക്ക് നേരത്തെ അംഗീകാരം നല്‍കിയെന്ന് അവകാശപ്പെടാന്‍ സാധിക്കുമെന്നല്ലാതെ പദ്ധതി പ്രവര്‍ത്തനം ആരംഭിക്കാന്‍ സാധിക്കില്ല. മരാമത്ത് പ്രവൃത്തികളുടെ എസ്റ്റിമേറ്റ് പോലും തയ്യാറാക്കാതെയാണ് ഈ അംഗീകാര പ്രഹസനം അരങ്ങേറുന്നത്. ഇതിന് ശേഷം എസ്റ്റിമേറ്റ് തയ്യാറാക്കി ബന്ധപ്പെട്ട വെറ്റിങ് ഉദ്യോഗസ്ഥര്‍ക്ക് സമര്‍പ്പിക്കണം. മറ്റു പദ്ധതികളും വെറ്റിങ് ഓഫീസര്‍ക്ക് സമര്‍പ്പിച്ച് അംഗീകാരം വാങ്ങണം. ഡി.പി.സി പദ്ധതിക്ക് അംഗീകാരം നല്‍കുമ്പോള്‍ വിശദമായ പരിശോധന നടക്കാറില്ല. കണ്ടെത്തിയ ന്യൂനതകള്‍ പിന്നീട് പരിഹരിക്കണമെന്ന് നിര്‍ദ്ദേശിക്കുക മാത്രമാണ് ചെയ്തത്. എന്നാല്‍ വെറ്റിങ് നടത്തുന്ന ഘട്ടത്തില്‍ പദ്ധതികള്‍ വിശദമായി പരിശോധിക്കപ്പെടും. ഈ സാഹചര്യത്തില്‍ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായ പദ്ധതികള്‍ നിരസിക്കപ്പെടും. ഇവ വീണ്ടും ഡി.പി. സിക്ക് പോകേണ്ട സ്ഥിതിയാണുണ്ടാവുക. തന്മൂലം പദ്ധതി ആരംഭിക്കാന്‍ ഇനിയും കാത്തിരിക്കേണ്ടി വരും. കഴിഞ്ഞ വര്‍ഷം വ്യാപക പ്രതിഷേധത്തിനിടയാക്കിയ ഈ രീതി ഇത്തവണ വീണ്ടും സര്‍ക്കാര്‍ ആവര്‍ത്തിക്കുകയാണുണ്ടായത്. നേരത്തെ അംഗീകാരം നേടി എന്ന അവകാശവാദത്തിന് വേണ്ടി മാത്രമാണ് സര്‍ക്കാര്‍ ഈ രീതി സ്വീകരിക്കുന്നത്.
ഒരു ഭാഗത്ത് തദ്ദേശ സ്ഥാപനങ്ങളെ തകര്‍ക്കുന്ന സമീപനം നിരന്തരമായി സ്വീകരിക്കുന്ന സര്‍ക്കാര്‍ പദ്ധതി ചെലവിലും പദ്ധതി അംഗീകാര പ്രവര്‍ത്തനങ്ങളിലും കൃത്രിമ കണക്കും നടപടി ക്രമങ്ങളും സ്വീകരിച്ച് പ്രാദേശിക സര്‍ക്കാറുകളെ കൊഞ്ഞനം കുത്തുകയാണ്. എല്ലാത്തിലും സര്‍വകാല റെക്കോര്‍ഡ് എന്ന അവകാശവാദം നിരത്തുന്ന സര്‍ക്കാര്‍ അതിന് പിന്നിലെ പൊള്ളത്തരങ്ങളെ മൂടിവെക്കാന്‍ വല്ലാതെ പ്രയാസപ്പെടേണ്ടി വരും.

Video Stories

തലതാഴ്ത്തി മാപ്പ് പറഞ്ഞ് വിഡിയോ, പിന്നാലെ ആത്മഹത്യ; മനുവിന്റെ മൃതദേഹം കണ്ടത് ജൂനിയർ അഭിഭാഷകർ

Published

on

കൊല്ലം: പീഡനക്കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ സര്‍ക്കാര്‍ മുന്‍ പ്ലീഡര്‍ പി ജി മനു മറ്റൊരു യുവതിയെ പീഡിപ്പിച്ചതായി പരാതി ഉയരുകയും അവരോട് മാപ്പ് പറയുന്ന വിഡിയോ പുറത്തു വരികയും ചെയ്തിട്ട് അധിക ദിവസമായിരുന്നില്ല. തൊഴുകൈയോടെ, തലതാഴ്ത്തി മാപ്പ് പറയുന്നതാണ് വിഡിയോയിലുണ്ടായിരുന്നത്.

കുടുംബത്തോടൊപ്പം യുവതിയുടെ വീട്ടിലെത്തിയാണ് മനു മാപ്പ് പറഞ്ഞത്. വിഡിയോ പുറത്തുവന്നതിന്റെ മാനസിക സംഘര്‍ഷമാണോ മനുവിന്റെ ആത്മഹത്യയ്ക്കു പിന്നില്‍ എന്നാണ് പൊലീസിന്റെ സംശയം. ഞായറാഴ്ച രാവിലെ മനുവിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭിക്കാത്തതിനെ തുടര്‍ന്ന് ജൂനിയര്‍ അഭിഭാഷകര്‍ വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വിഡിയോ പുറത്തുവന്ന ശേഷം മനു മനോവിഷമത്തില്‍ ആയിരുന്നെന്നാണ് അടുത്ത് ബന്ധമുള്ളവര്‍ പറയുന്നത്.

പീഡനക്കേസിലെ അതിജീവിതയാണ് മുന്‍ ഗവ. പ്ലീഡര്‍ പി ജി മനുവിനെതിരെ പരാതി നല്‍കിയത്. 2018ല്‍ ഉണ്ടായ ലൈംഗികാതിക്രമക്കേസില്‍ 5 വര്‍ഷമായിട്ടും നടപടിയാകാതെ വന്നതോടെയാണ് നിയമ സഹായത്തിനായി പൊലീസ് നിര്‍ദേശപ്രകാരം പരാതിക്കാരി ഗവ. പ്ലീഡറായ പി ജി മനുവിനെ സമീപിച്ചത്. മനുവിന്റെ ആവശ്യപ്രകാരം കടവന്ത്രയിലെ ഓഫിസിലെത്തിയപ്പോള്‍ തന്നെ കടന്ന് പിടിച്ച് ബലാത്സംഗം ചെയ്‌തെന്നായിരുന്നു യുവതി നല്‍കിയ മൊഴി. ഇതിനു ശേഷം തന്റെ വീട്ടിലെത്തിയും ബലാത്സംഗം ചെയ്തതായി യുവതി ആരോപിച്ചു.

രഹസ്യ ഭാഗങ്ങളുടെ ഫോട്ടോ എടുത്തെന്നും യുവതിയുടെ മൊഴിയിലുണ്ടായിരുന്നു. മനു അയച്ച വാട്സാപ് ചാറ്റുകള്‍, ഓഡിയോ സംഭാഷണം എന്നിവ തെളിവായി പൊലീസിനു കൈമാറുക കൂടി ചെയ്തതോടെ മനു കുടുങ്ങുകയായിരുന്നു. ഒടുവില്‍ പൊലീസിനു മുന്നില്‍ മനു കീഴടങ്ങി.

എറണാകുളം പുത്തന്‍കുരിശ് പൊലീസിനു മുമ്പാകെയായിരുന്നു മനു കീഴടങ്ങിയത്. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയതോടെ ആയിരുന്നു ഇത്. പെണ്‍കുട്ടിയെ പരിശോധിച്ച ഡോക്ടറുടെ റിപ്പോര്‍ട്ട് പരിശോധിച്ച കോടതി മനു ഗുരുതര കുറ്റകൃത്യമാണ് നടത്തിയതെന്ന് അന്ന് തന്നെ വ്യക്തമാക്കിയിരുന്നു.

Continue Reading

kerala

പതിനൊന്നുകാരിയെ പീഡിപ്പിക്കാന്‍ ഒത്താശ ചെയ്ത അമ്മയ്‌ക്കെതിരെ പോക്‌സോ കേസ്

ആണ്‍സുഹൃത്തിന്റെ മുറിയിലേക്ക് അമ്മ മകളെ നിര്‍ബന്ധപൂര്‍വം പറഞ്ഞയച്ചെന്ന് എഫ്‌ഐആറില്‍ പറയുന്നു.

Published

on

തിരുവനന്തപുരത്ത് പതിനൊന്നുകാരിയെ പീഡിപ്പിക്കാന്‍ ഒത്താശ ചെയ്ത അമ്മയ്‌ക്കെതിരെ പോക്‌സോ കേസെടുത്തു. തിരുവനന്തപുരം അയിരൂര്‍ പാറ സ്വദേശിനിക്കെതിരെയാണ് കേസ്.

ആണ്‍സുഹൃത്തിന്റെ മുറിയിലേക്ക് അമ്മ മകളെ നിര്‍ബന്ധപൂര്‍വം പറഞ്ഞയച്ചെന്ന് എഫ്‌ഐആറില്‍ പറയുന്നു. പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് അമ്മയുടെ ആണ്‍സുഹൃത്തിനെതിരെയും കേസെടുത്തിട്ടുണ്ട്.

ഫ്‌ലാറ്റില്‍ പെണ്‍കുട്ടിയുടെ പിതാവ് ഇല്ലാതിരുന്ന ദിവസം രാത്രിയാണ് സംഭവം നടന്നത്. ക്രൂരമായ പീഡനത്തിന് ഇരയായെന്ന് പെണ്‍കുട്ടി കൗണ്‍സിലിങ്ങിനിടെ വെളിപ്പെടുത്തുകയായിരുന്നു.

പെണ്‍കുട്ടിയുടെ അമ്മയ്ക്കും ആണ്‍സുഹൃത്തിനുമെതിരെ വഞ്ചിയൂര്‍ പൊലീസാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. അതേസമയം സംഭവം നടന്നത് പോത്തന്‍കോട് പൊലീസിന്റെ പരിധിയില്‍ ആയതിനാല്‍ കേസ് അവിടേക്ക് കൈമാറും.

 

Continue Reading

kerala

ക്ഷേത്രോത്സവത്തിനിടെ ആര്‍എസ്എസ് ഗണഗീതം; പൊലീസ് കേസെടുത്തു

ഗാനമാലപിച്ച സംഘത്തെയും ക്ഷേത്ര ഉപദേശക സമിതി അംഗങ്ങളെയും ഉത്സവ കമ്മിറ്റിയേയും പ്രതി ചേര്‍ത്താണ് കേസ്.

Published

on

കൊല്ലം: കോട്ടുകല്‍ ക്ഷേത്രോത്സവത്തിനിടെ ആര്‍എസ്എസ് ഗണഗീതം പാടിയതില്‍ പൊലീസ് കേസെടുത്തു. ഗാനമാലപിച്ച സംഘത്തെയും ക്ഷേത്ര ഉപദേശക സമിതി അംഗങ്ങളെയും ഉത്സവ കമ്മിറ്റിയേയും പ്രതി ചേര്‍ത്താണ് കേസ്. ആര്‍എസ്എസ് സ്ഥാപകന്‍ ഹെഡ്‌ഗേവാറിനെ പ്രകീര്‍ത്തിക്കുന്ന ഗാനം പാടിയെന്ന് കടയ്ക്കല്‍ പൊലീസിന്റെ എഫ്‌ഐആറില്‍ പറയുന്നു.

കഴിഞ്ഞ ദിവസം കോട്ടുക്കല്‍ മഞ്ഞിപ്പുഴ ക്ഷേത്രത്തിലെ ഗാനമേളയില്‍ ആര്‍എസ്എസ് ഗണഗീതം പാടിയത്തിനെതിരെ കോട്ടുക്കല്‍ സ്വദേശി പ്രതിന്‍രാജിന്റെ പരാതിയിലാണ് കടയ്ക്കല്‍ പൊലീസ് കേസെടുത്തത്.

അതേസമയം ഗാനമേള ട്രൂപ്പിലെ പാട്ടുകാരാണ് കേസില്‍ ഒന്നാം പ്രതി. ക്ഷേത്ര ഉപദേശക സമിതികള്‍ ക്ഷേത്രത്തിന്റെ ഭരണാധികാരികളായി മാറുന്നതാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രതികരിച്ചു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള കൊല്ലം മഞ്ഞിപ്പുഴ ശ്രീഭഗവതി ഭദ്രകാളി ക്ഷേത്രത്തില്‍ ഗണഗീതം പാടിയ സംഭവത്തില്‍ ദേവസ്വവും കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിഷയത്തില്‍ ക്ഷേത്ര ഉപദേശക സമിതിക്കെതിരെ നടപടിയുണ്ടാകുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

അതേസമയം ആളുകളുടെ ആവശ്യപ്രകാരമാണ് ഗണഗീതം പാടിയതെന്നാണ് ഗാനമേള ട്രൂപ്പിലെ അംഗങ്ങള്‍ പറയുന്നത്.

അതിനിടെ, ഉത്സവവുമായി ബന്ധപ്പെട്ട് ക്ഷേത്രത്തിന് സമീപം ആര്‍എസ്എസിന്റെ കൊടിതോരണങ്ങള്‍ കെട്ടിയതിലും പരാതി നല്‍കിയിട്ടുണ്ട്.

 

Continue Reading

Trending