Connect with us

Video Stories

കണക്കൊക്കെ ഒരു കണക്കല്ലേ ചേട്ടാ

Published

on

ശാരി പിവി
സര്‍വാധിപത്യത്തില്‍ ജനങ്ങള്‍ക്ക് ചിരിക്കാനാവില്ല. എന്തെന്നാല്‍ സര്‍വാധിപതിയെ നോക്കി കളിയാക്കേണ്ടി വരുമ്പോള്‍ ചിരി താനെ മാഞ്ഞുപോകും. ആയതിനാല്‍ ജനാധിപത്യത്തില്‍ വിമര്‍ശിക്കാനും ചിരിക്കാനും അവകാശം (കേരളത്തിലും, കേന്ദ്രത്തിലും ബാധകമല്ല) ഉണ്ടെന്നാണ് വെയ്പ്. പക്ഷേ കാവിയോ, ചുവപ്പോ അതി തീവ്രമെന്ന് സംശയമുള്ള കേരളത്തില്‍ ഇപ്പോ കാര്യങ്ങളൊക്കെ കൈവിട്ട സ്ഥിതിയാണ്. അങ്ങു യു.പിയില്‍ ബീഫിനാണ് നിരോധനമെങ്കില്‍ ഇവിടെ വാ തുറക്കുന്നതിനു പോലും നിയന്ത്രണങ്ങളാണ്. ബ്രണ്ണന്‍ കോളജില്‍ വാളും പരിചയുമൊക്കെയായവര്‍ക്ക് ഇപ്പോ ഫേസ്ബുക്കിലും വാട്‌സ്ആപ്പിലും ട്രോളുവരുന്നതു പോലും പേടിയാണത്രേ!. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെങ്ങാനും മിണ്ടിയാല്‍ അവന്റെ കാര്യം പിന്നെ പോക്കാ. ഇന്നാട്ടില്‍ ഒരു സര്‍ക്കാറുണ്ടോ എന്നാണ് പലരും ചോദിക്കുന്നത്. ചോദ്യങ്ങള്‍ പോലും മുള്‍ക്കിരീടമായി തോന്നുന്നവര്‍് ഇപ്പോ സാമൂഹ്യ മാധ്യമങ്ങളില്‍ ട്രോളുന്നതിന് നിരോധനമേര്‍പ്പെടുത്തിയിരിക്കയാണ്. പുതിയ കാലത്തെ ട്രോളിങ് നിരോധനം. സംഗതി വെറും കച്ചടത്തപ്പയല്ലാതെ മറ്റൊന്നും ഇന്നാട്ടില്‍ ഭരണം എന്ന പേരില്‍ നടക്കുന്നില്ലെന്ന് അഴിമതിക്ക് റാങ്കിട്ട് പട്ടിക പുറത്തു വന്നതോടെ അരിയാഹാരം കഴിക്കുന്നവര്‍ക്കൊക്കെ വ്യക്തവുമാണ്. എന്തായാലും വിദ്യാഭ്യാസ വകുപ്പിനൊരു മന്ത്രിയുണ്ടെന്നും അത് കൈകാര്യം ചെയ്യുന്ന മന്ത്രിയുടെ മുള്‍ക്കിരീടത്തില്‍ വീണ്ടും കാക്കത്തൂവല്‍ വന്നു ചേര്‍ന്നുവെന്നും ഇപ്പോഴാണ് അറിയുന്നത്.
മോശം മന്ത്രിയാരെന്ന മത്സരത്തില്‍ ഒന്നാമതെത്തിയത് ആരെന്ന ചോദ്യത്തിനു പോലും ഇനി പ്രസക്തിയില്ല താനും. പണ്ടൊക്കെ ചോദ്യപേപ്പറില്‍ എന്തെങ്കിലും വള്ളിയോ, പുള്ളിയോ തെറ്റിയാല്‍ ഉടനെ വരും കമന്റ,് അതും നല്ല ഒന്നാന്തരം വര്‍ഗീയ ചുവയോടെ, മഴ പെയ്തപ്പോഴെങ്കിലും സ്‌കൂളിന്റെ ഇറയത്തു കയറി നില്‍ക്കാത്ത മലപ്പുറത്തെ കാക്കമാരെ വിദ്യാഭ്യാസ മന്ത്രിയാക്കിയാല്‍ ഇങ്ങിനിരിക്കും. ഗോപാലേട്ടന്റെ പശുവും ദക്ഷായണിയുടെ ആടുമൊക്കെ എസ്.എസ്.എല്‍.സി ജയിച്ച കഥയുമൊക്കെയായി കൂലി എഴുത്തുകാരും ചര്‍ച്ചാ തൊഴിലാളികളും പിന്നാലെ. ഇത്തവണ വിദ്യ+ അഭ്യാസം ച്ചിരി കൂടുതലായ മഹാന്മാര്‍ എസ്.എസ്.എല്‍.സിയുടെ കണക്ക് പരീക്ഷയ്ക്ക് ചോദ്യം തയാറാക്കിയത് ഏതാണ്ടൊക്കെ കണക്കായിപ്പോയിരിക്കയാണ്. ഏതാണ്ടെങ്ങോ ഉള്ള ട്യൂഷന്‍ സെന്ററുകാര്‍ പിള്ളാര്‍ക്ക് ഉണ്ടാക്കിക്കൊടുത്ത മാതൃക ചോദ്യമാണത്രേ മാതൃക പുരുഷോത്തമന്മാരായ സഖാവ് പണ്ഡിറ്റുകള്‍ കോപ്പിയടിച്ച് പത്താം തരം ചോദ്യപ്പേപ്പറാക്കിയത്. സംഗതി പരീക്ഷ കഴിഞ്ഞതോടെ ക്ഷ, ണ്ണ, ര്‍റ..ട്ട വരച്ച് പിള്ളാര്‍ ക്വസ്റ്റിയന്‍മാര്‍ക്ക് പോലെ വളഞ്ഞതോടെയാണ് സംഗതിയുടെ ഗുട്ടന്‍സ് പിടികിട്ടുന്നത്. ഇനിയിപ്പോ പരീക്ഷ വീണ്ടും നടത്തുമെന്നാണ് അറിയിപ്പ്. ഭൂലോകത്തിന്റെ സ്പന്ദനം മാത്തമാറ്റിക്‌സിലായതോണ്ടാവാം.
ഒരു സ്പന്ദനവുമില്ലാത്ത ഭരണത്തില്‍ വീണ്ടും പരീക്ഷ. എന്തായാലും പരീക്ഷയുടെ കട്ടി കണ്ട് കണക്ക് കണക്കായല്ലോ സാറെ എന്നും പറഞ്ഞ് പുസ്തകം തൂക്കി വിറ്റ വിദ്വാന്‍മാര്‍ ഇനി എന്തു ചെയ്യുമോ എന്തോ?. എന്തായാലും പരീക്ഷ റദ്ദാക്കിയതിന് കുറ്റം പറയാനൊക്കില്ല. സംഗതി വിദ്യാര്‍ത്ഥികളുടെ പക്ഷത്തു നിന്നും ആലോചിച്ചാണത്രേ തീരുമാനിച്ചത്. (ഏത് വിദ്യാര്‍ത്ഥി എന്നൊന്നും ചോദിച്ചേക്കരുത് ഒരു ഭംഗിക്ക് ഇങ്ങനെയൊക്കെയാണ് പറയുക).എന്തായാലും നടത്തിയ പരീക്ഷ വീണ്ടും നടത്താന്‍ തീരുമാനിച്ചിരിക്കയാണ്. അങ്ങനെ എഴുതിയ പരീക്ഷകള്‍ വീണ്ടും എഴുതേണ്ട നാട് ഏതെന്ന ചോദ്യം എങ്ങാനും അടുത്ത തവണ വന്നാല്‍ ഉത്തരം ഇപ്പോഴേ റെഡി. ഇനിയിപ്പോ എഴുതിയ പരീക്ഷ വീണ്ടും വെച്ചത് മോട്ടോര്‍ വാഹന പണിമുടക്ക് പ്രഖ്യാപിച്ച 30നാണ്. എസ്.എസ്.എല്‍.സി മാത്രമല്ല ഇത്തവണ പ്ലസ്ടു ചോദ്യവും പിള്ളാരെ വട്ടം കറക്കിയിരുന്നു. ഇനി അതിന്റെ പുനപരീക്ഷ റിസല്‍ട്ട് വന്നതിനു ശേഷം ഉണ്ടാകുമോ എന്ന് കാത്തിരുന്നു കാണേണ്ടതാണ്. ചോദ്യപേപ്പര്‍ മാത്രമല്ല ചോര്‍ന്നത്. പണ്ട് പ്രതിപക്ഷത്തിരുന്ന സമയത്ത് ജയില്‍ നിറക്കല്‍ സമരം നടത്തിയ സഖാക്കള്‍ ഈയിടെ ജയിലൊഴിക്കല്‍ പരിപാടിക്കായി തയാറാക്കിയ കുറിപ്പും ചോര്‍ന്നിരുന്നു. കുറിപ്പിലുണ്ടായിരുന്നത് മാതൃക ചോദ്യപ്പേപ്പറിനു സമാനമായ മാതൃക മഹതി മഹാന്മാരുടെ പേരുകളായിരുന്നു. ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിസാം, കല്ലുവാതിക്കല്‍ മദ്യദുരന്തത്തിലെ പ്രധാന പ്രതിയായ മണിച്ചന്‍, സഹോദരന്‍ വിനോദ്, കാരണവര്‍ വധക്കേസിലെ പ്രതി ഷറിന്‍, തിരുവനന്തപുരത്തെ പ്രമുഖ ഗുണ്ടാ നേതാവും കൊലക്കേസിലെ പ്രതിയുമായ ഓംപ്രകാശ്, പിന്നെ ടി.പി കേസിലെ പാര്‍ട്ടിയുടെ മുത്തായ 11 പ്രതികള്‍ തുടങ്ങി 1911 പേരുടെ പട്ടികയാണ് തയാറാക്കിയിരുന്നത്. ഈ ലിസ്റ്റ് തയാറാക്കിയത് ഗുജറാത്തില്‍ നിന്നുള്ള ഗോ സേനക്കാരൊന്നുമല്ല. ഇരട്ടച്ചങ്കുണ്ടെന്ന് പാര്‍ട്ടിക്കാര്‍ അവകാശപ്പെടുന്ന മുഖ്യന്റെ കീഴിലുള്ള ജയില്‍ വകുപ്പ് തന്നെയായിരുന്നു.
അല്ലേലും ചോരാത്തതായി ഈ മന്ത്രിസഭയില്‍ ഇനിയിപ്പോ എന്താ ഉള്ളത്. ബന്ധു നിയമനത്തില്‍ പെട്ട് മുഹമ്മദലിയെ കേരളത്തിന്റെ ചാമ്പ്യനാക്കിയ ജയരാജന്‍ ആദ്യം പോയി. പിന്നാലെ സ്ത്രീ സംരക്ഷണത്തിന്റെ പേരില്‍ മുതലക്കണ്ണീരൊഴുക്കി അധികാരത്തിലെത്തിയ മന്ത്രിസഭയില്‍ കൊച്ചു പുസ്തകത്തെ നാണിപ്പിക്കുന്ന തരത്തില്‍ പരാതി പറയാനെത്തിയ സ്ത്രീയെ ഫോണില്‍ വിളിച്ച് സൊള്ളിയതിന് ഗതാഗത വകുപ്പ് മന്ത്രിയും പുറത്തായി. മൊത്തത്തില്‍ ജീവിതത്തിനു തന്നെ ചിട്ട വരും എന്നതാണ് യോഗയുടെ പ്രത്യേകതയെന്നും യോഗ അഭ്യസിക്കണമെന്നും ഈയിടെ ഫെഡറേഷന്‍ കപ്പ് യോഗ ദേശീയ ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു കൊണ്ട് മുഖ്യന്‍ പറഞ്ഞിരുന്നു. ഭരണത്തിനു വല്ല ചിട്ടയും വരാന്‍ പറ്റിയ വല്ല ആസനവും യോഗയില്‍ ഉണ്ടോ ആവോ?.
……………………………………………………………..
കേരള സര്‍ക്കാറിന്റെ പൊലീസ് വകുപ്പ് ഒരു ഒന്നൊന്നര സംഭവം തന്നെയാണ്. ചിലപ്പോ സിരിപ്പിച്ച് സിരിപ്പിച്ച് കൊല്ലും. ദോണ്ടേ ഈയിടെ മനുഷ്യാവകാശ കമ്മീഷന് ഇരട്ടച്ചങ്കന്റെ പൊലീസ് കൊടുത്ത ഒരു മറുപടിയുണ്ട്. ഭാവിയിലൊക്കെ ഗവേഷണത്തിന് സഹായിക്കുന്ന ഇനമാണ്. അതായത് ഈ കുപ്പു ദേവരാജനുണ്ടല്ലോ, അതേ നക്‌സല്‍ കുപ്പുദേവ രാജന്‍തന്നെ. ലങ്ങേര് സംഭവം മാവോയിസ്റ്റായിരുന്നെങ്കിലും അയാളുടെ അനുയായികള്‍ മുഴുവന്‍ മുസ്്‌ലീം തീവ്രവാദികളായിരുന്നത്രേ. അപ്പുറത്ത് മുഴുവന്‍ ബിജെപിക്കാര്‍ നിരന്നിരിക്കുന്നു. ഇപ്പുറത്ത് കുപ്പു ദേവരാജന്റെ അനുയായികളായ മുസ്്‌ലിംകളും അങ്ങനെ നിരന്ന്, നിരന്ന് നിന്നപ്പോ ഒരു വന്‍ വര്‍ഗീയ സംഘര്‍ഷത്തിന് കോഴിക്കോട് നഗരം സാക്ഷ്യം വഹിക്കേണ്ടതായിരുന്നു പോലും. പക്ഷേ ലത് ഒഴിവാക്കാനായാണത്രേ കുപ്പു ദേവരാജന്റെ സഹോദരന്റ കോളറിന് കുത്തിപ്പിടിച്ച് പൊലീസ് ടിയാനെ നീക്കിയത്.
മനുഷ്യാവകാശ കമ്മിഷന് പിണറായിയുടെ പൊലീസ് കൊടുത്ത വിശദീകരണമാണ് ലിത്. അതിപ്പോ മലയാളം അരിയുന്ന ഡി.ജി.പി നിയന്ത്രിക്കുന്ന പൊലീസിനെ നിയന്ത്രിക്കുന്നത് ആര്‍.എസ്.എസുകാരുടെ നാഗ്പൂരീന്നാണോ എന്ന സംശയം ഈയിടെ പലരും ചോദിച്ചിരുന്നു. സംഗതി ന്യായമുണ്ടെന്ന് തോന്നിപ്പോകും. സോറി ആര്‍ എസ് എസുകാര്‍ക്ക് പോലും ഇത്രേം ഭാവന ഉണ്ടാവില്ല. ഈ രൂപത്തില്‍ ഭാവന പീലി വിടര്‍ത്തി ആടണമെങ്കില്‍ അവര്‍ കേരളാപ്പൊലീസിന് എത്രേം പെട്ടെന്ന് ശിഷ്യപ്പെടേണ്ടി വരും. യുവ നക്‌സലൈറ്റ് നേതാവ് കൊല്ലപ്പെട്ടെന്നായിരുന്നു സി.പി.എം പണ്ട് നക്‌സല്‍ വര്‍ഗീസ് കൊല്ലപ്പെട്ടപ്പോള്‍ പറഞ്ഞിരുന്നത്. എന്നാല്‍ കാലം മാറി കഥ മാറി. ട്രോളിന് നിരോധനമേര്‍പ്പെടുത്തിയ സുതാര്യ ഭരണ കാലത്ത് നക്‌സല്‍ വര്‍ഗീസ് കൊള്ളക്കാരനും കൊലപാതകിയുമായി. പീലി വിടര്‍ത്താന്‍ ആഭ്യന്തര വകുപ്പിന് ഭാവനകള്‍ ഇനിയും ബാക്കി.

ലാസ്റ്റ് ലീഫ്:
ഗതാഗത വകുപ്പില്‍ നിന്നും രാജിവെച്ച എ.കെ ശശീന്ദ്രന് പകരം ജയരാജന്‍ മന്ത്രിയാകുമെന്ന് റിപ്പോര്‍ട്ട്. അങ്ങനെ ഗതാഗതത്തിന് മന്ത്രിയുമാകും, അന്യം നില്‍ക്കുന്ന ഹാസ്യ കലയ്ക്ക് പ്രോത്സാഹനവും. ഒരു വെടിക്ക് രണ്ട് പക്ഷി.

Video Stories

വിദ്യാര്‍ഥികളെ മര്‍ദിച്ച സംഭവം; യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടാന്‍ നിര്‍ദേശം

Published

on

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടാന്‍ നിര്‍ദേശം. തുടരെയുള്ള അക്രമസംഭവങ്ങളുടെ പശ്ചാതലത്തില്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റിന്റേതാണ് നിര്‍ദേശം. എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റിയാണ് വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത്.

കഴിഞ്ഞ ദിവസവും യൂണിവേഴ്‌സിറ്റി കോളജിലെ യൂണിറ്റില്‍ നിന്നും നാല് പേരെ എസ്എഫ്‌ഐ പുറത്താക്കിയിരുന്നു. ലക്ഷദ്വീപ് സ്വദേശികളായ വിദ്യാര്‍ഥികളെ അധിക്ഷേപിച്ച സംഭവത്തിലാണ് ആകാശ്, ആദില്‍, കൃപേഷ്, അമീഷ് എന്നിവരെ പുറത്താക്കിയത്. ലക്ഷദ്വീപ് വിദ്യാര്‍ഥി നടത്തുന്ന എല്ലാ നിയമ പോരാട്ടത്തിനും പിന്തുണയെന്നും എസ്എഫ്‌ഐ അറിയിച്ചു.തുടര്‍ന്ന് വിദ്യാര്‍ഥിയെ കോളജ് ഹോസ്റ്റലിലിട്ട് ക്രൂരമായി ഏഴംഗസംഘം മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. കോളജില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥി ദിവസങ്ങള്‍ക്ക് മുമ്പ് ഈ സംഘത്തിന്റെ മര്‍ദനത്തിനിരയായിരുന്നു. ഈ സംഭവത്തില്‍ മര്‍ദനമേറ്റ വിദ്യാര്‍ഥിക്കൊപ്പം നിന്നതിനാണ് ലക്ഷദ്വീപില്‍ നിന്നുള്ള വിദ്യാര്‍ഥിക്ക് മര്‍ദനമേറ്റത്.

Continue Reading

kerala

‘സര്‍ക്കാരിന്‍റേത് കള്ളക്കളി’; വൈദ്യുതി നിരക്ക് വര്‍ധന കാര്‍ബൊറണ്ടം ഗ്രൂപ്പിനെ സഹായിക്കാനെന്ന് രമേശ് ചെന്നിത്തല

നാശനഷ്ടം സംഭവിച്ചിട്ടുണ്ടെങ്കിൽ കമ്പനിക്ക് ഇൻഷുറൻസിന് അപേക്ഷിക്കാമല്ലോ. കമ്പനിക്ക് കരാർ നീട്ടിക്കൊടുക്കാനുള്ള നീക്കം സംസ്ഥാന സർക്കാർ അവസാനിപ്പിക്കണം. കെഎസ്ഇബി ഈ വൈദ്യുത പദ്ധതി ഏറ്റെടുക്കാൻ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Published

on

മണിയാറിൽ നായനാർ സ‍ർക്കാർ കാലത്ത് 30 വർഷത്തേക്ക് ഒപ്പിട്ട വൈദ്യുത പദ്ധതി കരാർ നീട്ടാൻ സംസ്ഥാന സർക്കാർ നീക്കം നടത്തുന്നുവെന്നും ഇതിന് പിന്നിൽ അഴിമതിയെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഡിസംബർ 30 ന് ബിഒടി കാലാവധി അവസാനിക്കാനിരിക്കെ 30 ദിവസം മുമ്പ് നോട്ടീസ് നൽകി പദ്ധതി സംസ്ഥാന സർക്കാർ ഏറ്റെടുക്കേണ്ടതാണ്. എന്നാൽ അതിന് സർക്കാർ തയ്യാറാകുന്നില്ലെന്നും ഇത് കള്ളകളിയാണെന്നും അദ്ദേഹം ദില്ലിയിൽ ആരോപിച്ചു.

2023 ൽ ഈ ഗ്രൂപ്പുമായി സർക്കാർ ചർച്ച നടത്തി. വെള്ളപ്പൊക്കത്തിൽ നാശനഷ്ടമുണ്ടായെന്ന് വാദിച്ച് കരാർ നീട്ടാനാണ് കമ്പനി ശ്രമിച്ചത്. മുഖ്യമന്ത്രിയും, വൈദ്യുതി മന്ത്രിയും, വ്യവസായ മന്ത്രിയും ഗൂഢാലോചന നടത്തി കമ്പനിക്ക് വേണ്ടി കള്ളക്കളി കളിക്കുകയാണ്. വെള്ളപ്പൊക്കത്തിൽ കാര്യമായ പ്രശ്നങ്ങളൊന്നും മണിയാറിൽ ഉണ്ടായില്ല. നാശനഷ്ടം സംഭവിച്ചിട്ടുണ്ടെങ്കിൽ കമ്പനിക്ക് ഇൻഷുറൻസിന് അപേക്ഷിക്കാമല്ലോ. കമ്പനിക്ക് കരാർ നീട്ടിക്കൊടുക്കാനുള്ള നീക്കം സംസ്ഥാന സർക്കാർ അവസാനിപ്പിക്കണം. കെഎസ്ഇബി ഈ വൈദ്യുത പദ്ധതി ഏറ്റെടുക്കാൻ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഈ അഴിമതിയുടെ കൂടുതൽ വിവരങ്ങൾ നാളെ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.

നായനാർ സർക്കാരിന്‍റെ കാലത്ത് ബിഒടി വ്യവസ്ഥയിൽ സ്വകാര്യ വ്യക്തികൾക്ക് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ അവസരം നൽകി. ഇതിന്‍റെ ഭാഗമായി കാർബോറാണ്ടം യൂണിവേഴ്സൽ ഗ്രൂപ്പിന് മണിയാറിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ അവസരം നൽകി. ഒരു യൂണിറ്റിന് 50 പൈസക്കാണ് മണിയാറിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ അവസരം നൽകിയത്. ബിഒടി അടിസ്ഥാനത്തിലുള്ള കരാർ 30 വർഷത്തേക്കാണ് ഒപ്പിട്ടത്. 2024 ഡിസംബർ 30 ന് കരാർ കാലാവധി കഴിയും. ഇതിന് 30 ദിവസം മുൻപ് നോട്ടീസ് നൽകി സംസ്ഥാന സർക്കാർ പദ്ധതി ഏറ്റെടുക്കുകയാണ് വേണ്ടത്. എന്നാൽ അതൊന്നും ചെയ്യുന്നില്ലെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.

Continue Reading

Video Stories

അഡ്‌ലെയ്ഡില്‍ ഇന്ത്യക്കെതിരെ ഓസീസിന് പത്ത് വിക്കറ്റ് വിജയം

ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സിന്റെ അഞ്ചു വിക്കറ്റ് പ്രകടനമാണ് രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യന്‍ ബാറ്റിങ്ങിന്റെ നട്ടെല്ലൊടിച്ചത്.

Published

on

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റില്‍ ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കിയെന്നതില്‍ രോഹിത്തിനും സംഘത്തിനും ആശ്വസിക്കാം. അഡലെയ്ഡിലെ രണ്ടാം ടെസ്റ്റില്‍ ആസ്‌ട്രേലിയക്ക് പത്ത് വിക്കറ്റ് ജയം. രണ്ടാം ഇന്നിങ്‌സില്‍ 175 റണ്‍സിന് ഇന്ത്യയെ പുറത്താക്കിയ ഓസീസിന് ജയിക്കാന്‍ 19 റണ്‍സ് മതിയായിരുന്നു.

ഓപ്പണര്‍മാരായ നഥാന്‍ മക്‌സ്വീനെയും (10) ഉസ്മാന്‍ ഖ്വാജയും (ഒമ്പത്) അനായാസം അതിഥേയരെ ലക്ഷ്യത്തിലെത്തിച്ചു. ഇതോടെ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇരുടീമുകളും ഒപ്പമെത്തി. ആദ്യ ടെസ്റ്റില്‍ ഇന്ത്യ 295 റണ്‍സിന് ജയിച്ചിരുന്നു.

ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സിന്റെ അഞ്ചു വിക്കറ്റ് പ്രകടനമാണ് രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യന്‍ ബാറ്റിങ്ങിന്റെ നട്ടെല്ലൊടിച്ചത്. ഇന്ത്യക്കായി രണ്ടാം ഇന്നിങ്‌സിലും അല്‍പമെങ്കിലും പൊരുതിന്നെത് നിതീഷ് കുമാര്‍ റെഡ്ഡിയാണ്. 47 പന്തില്‍ 42 റണ്‍സെടുത്താണ് താരം പുറത്തായത്. ഒന്നാം ഇന്നിങ്‌സിലും നിതീഷ് കുമാര്‍ (42) തന്നെയായിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

മൂന്നാം ദിനം അഞ്ച് വിക്കറ്റിന് 128 റണ്‍സെന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് സ്‌കോര്‍ ബോര്‍ഡ് തുറക്കുന്നതിനു മുമ്പേ ഋഷഭ് പന്തിന്റെ വിക്കറ്റ് നഷ്ടമായി. 31 പന്തില്‍ 28 റണ്‍സെടുത്ത പന്തിനെ മിച്ചല്‍ സ്റ്റാര്‍ക്ക് സ്മിത്തിന്റെ കൈകളിലെത്തിച്ചു. ഒരറ്റത്ത് നിതീഷ് കുമാര്‍ പൊരുതിനിന്നെങ്കിലും 14 പന്തില്‍ ഏഴു റണ്‍സെടുത്ത ആര്‍. അശ്വിന്‍ കമ്മിന്‍സിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കി മടങ്ങി. ഹര്‍ഷിത് റാണയും (പൂജ്യം) വന്നപോലെ മടങ്ങി. കമ്മിന്‍സിന്റെ പന്തില്‍ ഖ്വാജക്ക് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്. ഇതിനിടെ വമ്പനടികള്‍ക്ക് ശ്രമിച്ച നിതീഷ് കുമാറിനെയും കമ്മിന്‍സ് മക്‌സ്വീനെയുടെ കൈകളിലെത്തിച്ചു.

എട്ടു പന്തില്‍ ഏഴു റണ്‍സെടുത്ത മുഹമ്മദ് സിറാജിനെ ബോളണ്ടും മടക്കിയതോടെ ഇന്ത്യയുടെ ഇന്നിങ്‌സ് 175 റണ്‍സില്‍ അവസാനിച്ചു. 180 റണ്‍സെന്ന ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിന് മറുപടിയായി ഓസീസിനെ ട്രാവിസ് ഹെഡ്ഡിന്റെ (140) തകര്‍പ്പന്‍ സെഞ്ച്വറി 337ല്‍ എത്തിച്ചിരുന്നു. പേസര്‍മാരായ ജസ്പ്രീത് ബുംറയുടെയും മുഹമ്മദ് സിറാജിന്റെയും നാല് വിക്കറ്റ് പ്രകടനമാണ് ആതിഥേയരുടെ ഒന്നാം ഇന്നിങ്‌സ് ലീഡ് 157ല്‍ ഒതുക്കിയത് മിച്ചം.

ആദ്യ ദിനം ഒരു വിക്കറ്റിന് 86 റണ്‍സിലാണ് ഓസീസ് കളി നിര്‍ത്തിയത്. പിറ്റേന്ന് ഇവരെ 337ല്‍ പുറത്താക്കിയ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ തിരിച്ചടിക്കാമെന്ന പ്രതീക്ഷയില്‍ ബാറ്റിങ്ങിന് ഇറങ്ങി.

എന്നാല്‍, നാലാം ഓവറില്‍ ഓപണര്‍ കെ.എല്‍. രാഹുലിനെ (7) ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് വിക്കറ്റിന് പിറകിലുണ്ടായിരുന്ന അലക്‌സ് കാരിയുടെ കൈകളിലേക്കയക്കുമ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ 12. ഒന്നാം ഇന്നിങ്‌സിലെ ആദ്യ പന്തില്‍ത്തന്നെ വീണ ഓപണര്‍ യശസ്വി ജയ്‌സ്വാള്‍ 28 റണ്‍സ് സംഭാവന ചെയ്ത് മറ്റൊരു പേസറായ സ്‌കോട്ട് ബോളണ്ടിന് വിക്കറ്റ് സമ്മാനിച്ചു. കാരിക്ക് രണ്ടാം ക്യാച്ച്. 42ല്‍ രണ്ടാം ഓപണറെയും നഷ്ടമായ ഇന്ത്യയെ കരകയറ്റേണ്ട ചുമതല ശുഭ്മന്‍ ഗില്ലിന്റെയും വിരാട് കോഹ്‌ലിയുടെയും ചുമലുകളിലായി.

ഒരിക്കല്‍ക്കൂടി പരാജിതനായ കോഹ്‌ലി (11) കാരിയുടെ ഗ്ലൗസില്‍ത്തന്നെ അവസാനിച്ചു. ബോളണ്ടിനായിരുന്നു വിക്കറ്റ്. 66ല്‍ കോഹ്‌ലിയും കരക്ക് കയറിയതോടെ ഋഷഭ് പന്തെത്തി. മറുതലക്കല്‍ പ്രതീക്ഷ നല്‍കി!യ ഗില്‍ വ്യക്തിഗത സ്‌കോര്‍ 28ല്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ ബൗള്‍ഡായി. നാലിന് 86. ക്യാപ്റ്റന്‍ രോഹിതും പന്തും ചേര്‍ന്ന് സ്‌കോര്‍ 100 കടത്തി. 105ല്‍ എത്തിയപ്പോള്‍ രോഹിത്തിന്റെ (5) കുറ്റി കമ്മിന്‍സ് തെറിപ്പിച്ചു. ഇവിടെ വെച്ചാണ് പന്തും റെഡ്ഡിയും സംഗമിച്ചത്.

ഒന്നാം ഇന്നിങ്‌സില്‍ ഏകദിന ശൈലിയില്‍ ബാറ്റു വീശിയ ട്രാവിസ് ഹെഡ്ഡിന്റെ സെഞ്ച്വറിയാണ് ആതിഥേയര്‍ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 141 പന്തുകള്‍ നേരിട്ട ഹെഡ് 140 റണ്‍സെടുത്തു പുറത്തായി. നാലു സിക്‌സറുകളും 17 ഫോറുകളുമാണു താരം ബൗണ്ടറി കടത്തിയത്. അര്‍ധ സെഞ്ച്വറി നേടിയ മാര്‍നസ് ലബുഷെയ്‌നും (126 പന്തില്‍ 64) ഓസീസിനായി തിളങ്ങി.

നേഥന്‍ മക്‌സ്വീനി (109 പന്തില്‍ 39), മിച്ചല്‍ സ്റ്റാര്‍ക്ക് (15 പന്തില്‍ 18), അലക്‌സ് കാരി (32 പന്തില്‍ 15) എന്നിവരാണ് ഓസീസിന്റെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. ഇന്ത്യക്കായി നിതീഷ് കുമാര്‍ റെഡ്ഡിക്കും ആര്‍. അശ്വിനും ഓരോ വിക്കറ്റുകള്‍ വീതം നേടി.

Continue Reading

Trending