Connect with us

Video Stories

അമേരിക്കന്‍ ധാര്‍ഷ്ട്യത്തിനെതിരെ ഫലസ്തീന്‍ ജനതക്കൊപ്പം

Published

on

കെ.പി.എ മജീദ്

പഴവും പച്ചക്കറികളും വിളയിച്ച് അത് വിറ്റഴിച്ച് മാത്രം ജീവിക്കുന്ന പാവങ്ങളില്‍ പാവങ്ങളായ മൂന്നര മില്യണ്‍ ജനത അധിവസിക്കുന്ന ഒരു രാജ്യമില്ലാ രാജ്യത്തോട് ലോകം കാണിക്കുന്ന നിസ്സംഗത മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. ഫലസ്തീന് മുകളില്‍ അറബികളും ജൂതന്മാരും തമ്മിലുള്ള തര്‍ക്കത്തിന് ഒന്നര നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. 1800 ഒടുവില്‍ ആരംഭിച്ച സംഘര്‍ഷം 1948 ല്‍ അറബ് വികാരത്തെ പരിപൂര്‍ണ്ണമായും തൃണവല്‍ഗണിച്ച് പാശ്ചാത്യ രാഷ്ട്രങ്ങള്‍ ഏകപക്ഷീയമായി ഇസ്രാഈല്‍ എന്ന രാഷ്ട്ര പിറവിയിലേക്ക് എത്തിക്കുകയായിരുന്നു.
നൂറു വര്‍ഷത്തിലധികമായി ലോക മനസ്സാക്ഷിയെ വേദനിപ്പിക്കുന്ന ദുരന്ത കഥയാണ് ഫലസ്തീന്റെത്. ഒന്നാം ലോക യുദ്ധത്തോടെ തുര്‍ക്കിഷ് സാമ്രാജ്യം തകര്‍ന്നതോടെയാണ് ഫലസ്തീന്‍ ബ്രിട്ടന്റെ കൈവശത്തിലാകുന്നത്. ഫലസ്തീന്‌മേലുള്ള ജൂത – അറബ് തര്‍ക്കത്തിന് ആ രാജ്യം ഏകദേശം പകുതിയായി (55/45) വിഭജിച്ച് ഇരു സമൂഹങ്ങള്‍ക്കുമായി നല്‍കുക എന്നതായിരുന്നു യു.എന്‍ മുന്നോട്ട്‌വെച്ച ഒത്ത്തീര്‍പ്പ്. അതോടൊപ്പം അല്‍അഖ്‌സ ഉള്‍പ്പെടുന്ന ജറൂസലേമിനെ ഇരു രാഷ്ട്രങ്ങളിലും പെടുത്താതെ യു.എന്നിന് കീഴില്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ നിയന്ത്രണത്തിന്‍കീഴില്‍ നിലനിര്‍ത്താനുമായിരുന്നു തീരുമാനം.
ലോകത്തെ മൂന്ന് പ്രധാന മതവിഭാഗക്കാര്‍ വിവിധ രീതിയില്‍ അംഗീകരിക്കുന്ന പ്രദേശമാണ് ജറൂസലേം. അബ്രഹാമെന്നും ഇബ്രാഹിം നബിയെന്നും മുസ്‌ലിംകളും ക്രിസ്ത്യന്‍ ജൂത സമൂഹവും വിളിക്കുന്ന അബ്രഹാമിക് ജനതയും അവരുടെ ആരാധാനാലയങ്ങളും പുണ്യ സ്ഥലങ്ങളുമാണത്. ഈ പ്രാധാന്യം കണക്കിലെടുത്താണ് ജറൂസലേമിനെ യു.എന്നിന് കീഴില്‍ നിര്‍ത്തിയത്. എന്നാല്‍ ഇതൊക്കെ കാറ്റില്‍ പറത്തി ജൂതര്‍ക്ക് വേണ്ടി അമേരിക്ക-ബ്രിട്ടന്‍ അച്ചുതണ്ട് ഏകപക്ഷീയമായി ഇസ്രാഈല്‍ രാഷ്ട്രം ഉണ്ടാക്കുകയും അവശിഷ്ട ഭൂമിയിലെങ്കിലും അറബികള്‍ക്ക് രാഷ്ട്രം രൂപീകരിക്കാനുള്ള അവകാശം നിഷേധിക്കുകയും ചെയ്തു. 1948 ലെ ജൂത-അറബ് യുദ്ധം പാശ്ചാത്യ പിന്തുണ നിര്‍ലോഭം കിട്ടിയതോടെ ജൂതര്‍ക്ക് ഫലസ്തീന്‍ മണ്ണിന്റെ 78 ശതമാനം പിടിച്ചടക്കാന്‍ കഴിഞ്ഞു. ഇതോടെ ഐക്യരാഷ്ട്രസഭയെ ധിക്കരിക്കുകയും അപമാനിക്കുകയും ചെയ്ത ഏക രാഷ്ട്രം എന്ന ഖ്യാതി ഇസ്രാഈല്‍ നേടി. ഫലസ്തീന്‍ ജനത പാടെ അഭയാര്‍ത്ഥികളായി മാറി. 1948, 1956, 1967, 1982 വര്‍ഷങ്ങളില്‍ അറബികളുമായി പാശ്ചാത്യ പിന്തുണയോടെ നിരന്തര യുദ്ധങ്ങള്‍. ലക്ഷക്കണക്കിന് പിഞ്ചുകുഞ്ഞുങ്ങളെ ക്രൂരമായി കൊന്നൊടുക്കുന്നതിലായിരുന്നു ഇസ്രാഈലിന് താല്‍പര്യം. ഫലസ്തീനിലെ അറബ് ജനസംഖ്യ കുറക്കുക, ഭാവിയില്‍ അവശിഷ്ട ഭാഗവും കൈപ്പിടിയിലൊതുക്കുക എന്നതായിരുന്നു ഈ ശിശു ഹത്യക്ക് പിന്നിലെ ലക്ഷ്യം.
1967 ലെ യുദ്ധത്തില്‍ ജോര്‍ദ്ദാനില്‍ നിന്നും പിടിച്ചെടുത്ത വെസ്റ്റ്ബാങ്കും (ജോര്‍ദ്ദാന്‍ നദിയുടെ പടിഞ്ഞാറന്‍ തീരം) ഈജിപ്തില്‍ നിന്നും പിടിച്ചടക്കിയ ഗസ്സയും ഇസ്രഈലിന്റെ കൈവശത്തിലാണിപ്പോള്‍. നിരന്തരമായ അന്താരാഷ്ട്ര ഇടപെടലുകളെ തുടര്‍ന്ന് ഇസ്രാഈലിന് സമാധാന ചര്‍ച്ചകള്‍ക്ക് ഇരിക്കേണ്ട നിര്‍ബന്ധിതാവസ്ഥ വന്നു. ഇതേതുടര്‍ന്ന് 1993 ല്‍ ഒപ്പ്‌വെച്ച ഓസ്‌ലോ ഉടമ്പടി പ്രകാരം ഫലസ്തീന്‍കാര്‍ക്ക് ഭാഗിക സ്വയം ഭരണാവകാശം കിട്ടിയെങ്കിലും അത് പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാന്‍ ഇസ്രാഈല്‍ സൈന്യം തയ്യാറായില്ല. ഒരു ഫലസ്തീന്‍കാരനെങ്കിലും ഇസ്രാഈല്‍ സൈനികന്റെ വെടിയുണ്ടയേല്‍ക്കാത്ത ഒരു ദിനം പോലും കടന്ന്‌പോയില്ല.
ആഗോള സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് ഫലസ്തീന്‍കാരുമായി സമാധാന ഉടമ്പടിയില്‍ ഒപ്പ്‌വെക്കേണ്ടി വന്ന പ്രധാനമന്ത്രി യിത്‌സാഖ് റബീനെതിരെ ജൂതരില്‍ നിന്ന് തന്നെ കനത്ത പ്രതിഷേധമുയര്‍ന്നു. ഫലസ്തീന്‍കാരുടെ രക്തത്തിന് വേണ്ടി ദാഹിക്കുന്ന വിട്ടുവീഴ്ചയില്ലാത്ത തീവ്ര ജൂത വര്‍ഗം 1995 ല്‍ അദ്ദേഹത്തെ വെടിവെച്ച് കൊന്നതോടെ ലോകത്തെ സഹിഷ്ണുത ഇല്ലാത്ത സമൂഹമാണ് തങ്ങളെന്ന് ജൂതര്‍ വീണ്ടും തെളിയിച്ചു. പിന്നീടങ്ങോട്ട് ഫലസ്തീന്‍കാരോട് തരിമ്പ് വിട്ട് വീഴ്ചക്ക് തയ്യാറാവാത്ത കൊടും ജൂത വികാരമുള്ളവരെ മാത്രമേ ഇസ്രാഈല്‍ ജനത ഭരണാധികാരികളാക്കിയിട്ടുള്ളൂ.
കൊടും തീവ്ര നിലപാട് സ്വീകരിക്കുന്നവര്‍ക്ക് മാത്രമേ ജൂതര്‍ വോട്ട് ചെയ്യുകയുള്ളൂവെന്ന് വന്നതോടെ പിന്നീടു വന്ന ഭരണാധികാരികളൊക്കെയും തീവ്ര ജൂത വികാരമുള്ളവര്‍ മാത്രമായി. ഈകാലാവസ്ഥയില്‍ അധികാരത്തിലെത്തിയ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഭരണത്തില്‍ എല്ലാ സമാധാന പ്രക്രിയകളും അവതാളത്തിലായി. 1999 ല്‍ യഹൂദ് ബറാക് തെരെഞ്ഞെടുക്കപ്പെട്ടതോടെ സമാധാന പ്രതീക്ഷകള്‍ വീണ്ടും അങ്കുരിക്കപ്പെട്ടെങ്കിലും ജൂത സൈന്യം നിര്‍ബാധം ഫലസ്തീന്‍ കുരുന്നുകളെ കൊന്നൊടുക്കല്‍ തുടര്‍ന്നു. ജൂത ക്രൂരതകള്‍ക്കെതിരെ അന്താരാഷ്ട്ര സമ്മര്‍ദ്ദം ഉയര്‍ന്നപ്പോള്‍ തന്റെ നിയന്ത്രണത്തില്‍ നില്‍ക്കാത്ത സൈന്യത്തിന്റെ നടപടിയില്‍ അപമാനിതനായ അദ്ദേഹം നില്‍ക്കക്കള്ളിയില്ലാതെ രാജിവെക്കേണ്ടി വന്നു. പിന്നീട് വന്ന ഏരിയല്‍ ഷാരോണ്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി. ഷാരോണിന്റെ പിന്‍ഗാമിയായി അധികാരത്തിലേറിയ നെതന്യാഹു രൂക്ഷതയോടെ തന്നെ നയതന്ത്ര നിലപാട് തുടര്‍ന്നു.
1982 കളില്‍ യു.എന്നിനെ നോക്കുകുത്തിയാക്കി അന്താരാഷ്ട്ര എതിര്‍പ്പുകളെ വകവെക്കാതെ ജറൂസലേം ഇസ്രാഈല്‍ പിടിച്ചെടുത്ത നടപടി അന്താരാഷ്ട്ര ലോകം കടുത്ത നിലയില്‍ പ്രതിഷേധിച്ചതാണ്. യു.എന്‍ നിര്‍ദ്ദേശങ്ങളെ ചെവിക്കൊള്ളാതെ അധിനിവേശം തുടരുന്ന ഇസ്രാഈല്‍ ഭീകരതക്കെതിരെ അന്താരാഷ്ട്ര സമൂഹം കൊണ്ട്‌വന്ന 42 ഓളം പ്രമേയങ്ങളെ തങ്ങളുടെ വീറ്റോ അധികാരം ദുരുപയോഗപ്പെടുത്തി അമേരിക്ക തടയുകയായിരുന്നു. ഫലസ്തീനെ രാഷ്ട്രമായി അംഗീകരിക്കാതിരിക്കുകയും ജറുസലേം ബലമായി പിടിച്ചടക്കുകയും ചെയ്ത ഇസ്രാഈല്‍ ക്രൂരതകളെ അപലപിച്ചില്ല എന്ന് മാത്രമല്ല, അവരെ വഴിവിട്ട് സഹായിക്കുന്ന അമേരിക്കന്‍ നടപടിയാണ് വെസ്റ്റ് ഏഷ്യന്‍ മേഖലയില്‍ അശാന്തി രൂക്ഷമാക്കിയത്. ജറുസലേം പിടിച്ചെടുത്ത നടപടി യു.എന്‍ പോലും ഇത്‌വരെ അംഗീകരിച്ചിട്ടില്ലെന്ന യാഥാര്‍ഥ്യം നിലനില്‍ക്കെ അനധികൃതമായി പിച്ചടക്കിയ ജറുസലേമിനെതന്നെ ഇസ്രാഈല്‍ തലസ്ഥാനമായി അമേരിക്ക പ്രഖ്യാപിക്കുന്നത് ലോകത്തോടുള്ള യുദ്ധ പ്രഖ്യാപനമാണ്.
അമേരിക്കക്ക്‌മേല്‍ ജൂത സമൂഹത്തിനുള്ള കടുത്ത സ്വാധീനം മൂലം ഇസ്രാഈലിനെ വഴിവിട്ട് സഹായിച്ചു പോന്നിരുന്നെങ്കിലും ജറൂസലേം തലസ്ഥാനമായി കിട്ടണമെന്ന ആവശ്യം തത്വത്തില്‍ അമേരിക്ക അംഗീകരിച്ചിരുന്നുവെങ്കിലും ഇതുവരെയുള്ള അമേരിക്കന്‍ പ്രസിഡണ്ടുമാര്‍ ഈ ഉത്തരവില്‍ ഒപ്പിടാന്‍ വൈമുഖ്യം പ്രകടിപ്പിക്കുകയാണ് ചെയ്തത്. 22 വര്‍ഷമായിട്ടും ഇതില്‍ ഒപ്പ്‌വെക്കാന്‍ മുതിരാത്തത് ലോക സമാധാനത്തിന് വന്‍ ഭീഷണിയാകുമെന്ന തിരിച്ചറിവിലാണ്. എന്നാല്‍ കടുത്ത മുസ്‌ലിം വിരുദ്ധന്‍ എന്ന ഖ്യാതി നേടിയ റൊണാള്‍ഡ് ട്രംപ് അതിന് തയ്യാറായത് ലോക മനസ്സാക്ഷിയെ ഞെട്ടിച്ചിരിക്കുന്നു.
തന്റെ ഏക മകളുടെ ഭര്‍ത്താവ് ജൂതനായത് കൊണ്ടാണ് ട്രംപ് ഇത്ര തിടുക്കം കാണിക്കുന്നതെന്ന് സോഷ്യല്‍ മീഡിയയില്‍ അമേരിക്കന്‍ പൗരന്മാര്‍ തന്നെ അഭിപ്രായപ്പെടുന്നു. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സാമ്പത്തിക പിന്തുണ നല്‍കിയ ഇവാഞ്ചലിസ്റ്റുകളെയും ജൂതരെയും തൃപ്തിപ്പെടുത്തുമ്പോഴും ഭൂരിപക്ഷ അമേരിക്കന്‍ പൗരന്മാരും ഇതിനെതിരാണ്. എന്ത് അധികാരത്തിന്റെ പുറത്താണ് മറ്റൊരു രാജ്യത്തിന്റെ തലസ്ഥാനം അമേരിക്ക പ്രഖ്യാപിക്കുക? യു.എന്നിനെ പോലും അപ്രസക്തമാക്കിയുള്ള തീരുമാനത്തിനെതിരെ യു.എന്നില്‍ വന്ന പ്രമേയം വീറ്റോചെയ്യാനും ഭീഷണിപ്പെടുത്താനും തുനിയുന്ന അമേരിക്ക ആരെയാണ് വെല്ലുവിളിക്കുന്നത്.
രണ്ടാം ലോക യുദ്ധത്തിന്റെ കെടുതികള്‍ അനുഭവിച്ച ലോക രാജ്യങ്ങളുടെ സമാധാന മോഹത്തില്‍ നിന്നും ഉടലെടുത്ത പ്രസ്ഥാനമാണ് ഐക്യ രാഷ്ട്ര സഭ. രാജ്യാന്തര സമാധാനവും സുരക്ഷിതത്വവും ഉറപ്പാക്കുമെന്ന് സ്വയം പ്രതിജ്ഞയെടുത്ത രാജ്യങ്ങളുടെ കൂട്ടായ്മ. യു.എസ് പ്രസിഡണ്ട് ഫ്രാങ്കിലിന്‍ ഡി റൂസ്‌വെല്‍റ്റ് ആണ് യുണൈറ്റഡ് നേഷന്‍സ് എന്ന പേര്‍ ആദ്യമായി ഉന്നയിച്ചത്. സഖ്യ ശക്തികള്‍ക്കെതിരെയുള്ള പോരാട്ടം ശക്തമായി നടന്ന്‌കൊണ്ടിരിക്കുമ്പോള്‍ 1942 ജനുവരി ഒന്നിന് യുണൈറ്റഡ് നേഷന്‍സിന്റേതായി ആദ്യ പ്രഖ്യാപനം വന്നതും ആ സംവിധാനം 50 രാജ്യങ്ങളുടെ പിന്തുണയോടെ 1945 ഒക്ടോബര്‍ 24 ന് ഔപചാരികമായി നിലവില്‍വന്നതും. അതിന്റെ ഘാതകരായി യു.എസ് മാറുമ്പോള്‍ അമേരിക്കയുടെ ചരിത്രം പോലും അവര്‍ക്ക് മാപ്പു നല്‍കില്ല. ലോക സമാധാനത്തിനും വിനാശകാരിയായ ആയുധ നിര്‍വ്യാപനത്തിനുമായി നിലവില്‍ വന്ന പ്രസ്ഥാനത്തെ കണ്ണുരുട്ടിയും വീറ്റോ പവറുപയോഗിച്ചും നോക്കുകുത്തിയാക്കുന്ന അമേരിക്കന്‍ സമീപനം അന്താരാഷ്ട്ര സമൂഹങ്ങളോടുള്ള വെല്ലുവിളിയാണ്. ട്രംപിന്റെ ജറൂസലം പ്രഖ്യാപനത്തിനെതിരെ തുര്‍ക്കിയും അറബ് രാജ്യങ്ങളും യു.എന്‍ രക്ഷാസമിതിയില്‍ കൊണ്ട്‌വന്ന പ്രമേയത്തോടും ഇതേസമീപനമാണ് അമേരിക്കക്ക്. 199 രാഷ്ടങ്ങളുള്ള ഐക്യരാഷ്ട്രസഭയില്‍ ഒരു രാജ്യം പോലും ട്രംപിന്റെ ഈ ഭ്രാന്തന്‍ നടപടി സ്വാഗതം ചെയ്തിട്ടില്ല. എന്നത്തെയും പോലെ രക്ഷാ സമിതിയില്‍ വീറ്റോ ചെയ്ത അമേരിക്ക പൊതുസഭയെ പ്രലോഭനവും ഭീഷണിയുമായി കൂടെ നിര്‍ത്താനാണ് ശ്രമിക്കുന്നത്. യു.എന്നിലെ അമേരിക്കന്‍ അംബാസഡര്‍ നിക്കി ഹാലിയിലൂടെ പുറത്തു വന്ന, അമേരിക്കയെ പിന്തുണക്കാത്തവര്‍ ട്രംപിന്റെ കോപത്തിന് വിധേയരാവും എന്ന മുന്നറിയിപ്പുമൊക്കെ ആധുനിക മനുഷ്യന്റെ സ്വബോധത്തേയും ആത്മാഭിമാനത്തെയുമാണ് ചവിട്ടിയരക്കുന്നത്.
ലോകം കാത്തിരിക്കുന്ന സ്വതന്ത്ര ഫലസ്തീന്‍ എന്ന സ്വപ്‌നം തന്നെ എന്നന്നേക്കുമായി ഇല്ലാതാക്കാനാണ് ശ്രമം. ഭീകര പ്രസ്ഥാനക്കാര്‍ക്ക് തങ്ങളുടെ പോരാട്ടത്തിന് വീര്യം കൂട്ടാന്‍ പ്രചോദിതമാകുന്ന ഈ ഭ്രാന്തന്‍ തീരുമാനത്തിനെതിരെ അന്താരാഷ്ട്ര സമൂഹം മുന്നോട്ട്‌വരേണ്ടതുണ്ട്. എന്നും എക്കാലത്തും ഫലസ്തീനോടൊപ്പം നിലനിന്ന ഇന്ത്യ സുവ്യക്തമായ നമ്മുടെ പാരമ്പര്യ നിലപാട് ലോകത്തിന് മുന്നില്‍ വിളിച്ച് പറയേണ്ടതുണ്ട്. ഈ തീരുമാനത്തോട് മുന്‍ അമേരിക്കന്‍ പ്രസിഡണ്ട് ബരാക് ഒബാമ പ്രതികരിച്ചത് ഹിറ്റ്‌ലര്‍ വീണ്ടും പിറവിയെടുത്തെന്നാണ്; ഒപ്പം ജനാധ്യപത്യത്തിന്റെ നാശമെന്നും.
ഇത് ലോക നാശത്തിന്റെ തുടക്കമാണ്. അമേരിക്കയെ ഭയപ്പെടുന്നവര്‍ മാത്രമേ സര്‍വ നാശത്തിനും ഉപര്യുക്തമാവുന്ന ഈ തീരുമാനത്തെ അംഗീകരിക്കൂ. ഇന്ത്യ, അമേരിക്ക, ഇസ്രാഈല്‍ എന്ന സമവാക്യത്തില്‍ അര്‍മ്മാദിക്കുന്ന ബി. ജെ.പി ഭരണകൂടം ഈ തീരുമാനത്തോട് ഐക്യപ്പെട്ടേക്കുമോ എന്ന ഭയം സമാധാന പ്രിയരില്‍ ഉണ്ട്. ഇന്ത്യയിലെ വിദേശകാര്യ ഉദ്യോഗസ്ഥര്‍ വളരെ കരുതലോടേയും സൂഷ്മതയോടെയുമാണ് ഇത്‌വരെ പ്രതികരിച്ചത് എന്നത് ആശാവഹമാണ്. എന്നാല്‍ നരേന്ദ്രമോദി ഭരണകൂടം ദിശമാറി സഞ്ചരിക്കുമോ എന്ന ആശങ്ക ഇല്ലാതില്ല. അമേരിക്കന്‍ പ്രസിഡണ്ടിന്റെ ഭ്രാന്തന്‍ തീരുമാനം പുനപരിശോധിക്കാന്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദമുണ്ടാക്കാന്‍ നയതന്ത്ര നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കാനും ഇന്ത്യന്‍ ഭരണകൂടം മുന്നോട്ട് വരണമെന്നും ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് നാഷണല്‍ സെക്രട്ടറിയേറ്റ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇന്ന് രാജ്യമൊട്ടാകെ പാര്‍ട്ടി പ്രതിഷേധ പരിപാടികള്‍ നടത്തുകയാണ്. ഫലസ്തീനൊപ്പം നില്‍ക്കുകയെന്നാല്‍ നീതിക്കൊപ്പം നില്‍ക്കുകയെന്നതാണെന്ന് ലോകം തിരിച്ചറിയുമ്പോള്‍ ഇന്‍തിഫാദയുടെ പ്രാര്‍ത്ഥനകള്‍ സഫലമാവുക തന്നെ ചെയ്യും.

kerala

യുവ അഭിഭാഷകയെ മര്‍ദിച്ച കേസ്; പ്രതി ബെയ്‌ലിന്‍ ദാസിന് വഞ്ചിയൂര്‍ പരിധിയിലുള്ള വിലക്ക് തുടരും; ഹരജി തള്ളി

രണ്ടു മാസത്തേക്ക് വഞ്ചിയൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്നായിരുന്നു ജാമ്യ വ്യവസ്ഥ.

Published

on

യുവ അഭിഭാഷകയെ മര്‍ദ്ദിച്ച കേസില്‍ പ്രതി ബെയിലിന്‍ ദാസിന് വഞ്ചിയൂര്‍ പരിധിയിലുള്ള വിലക്ക് തുടരും. വിലക്ക് നീക്കണമെന്ന ബെയിലിന്റെ ഹര്‍ജി കോടതി തള്ളി. രണ്ടു മാസത്തേക്ക് വഞ്ചിയൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്നായിരുന്നു ജാമ്യ വ്യവസ്ഥ.

ഉപാധികളോടെയായിരുന്നു പ്രതി ബെയിലിന്‍ ദാസിന് കോടതി ജാമ്യം അനുവദിച്ചത്.

കഴിഞ്ഞ മാസമാണ് വഞ്ചിയൂര്‍ കോടതിയില്‍ യുവ അഭിഭാഷകയെ ബെയിലിന്‍ അതിക്രൂരമായി മര്‍ദിച്ചത്. യുവതിയുടെ ഇടതു കവിളില്‍ രണ്ടു തവണ ബെയ്ലിന്‍ അടിച്ചു ഗുരുതര പരിക്കേല്‍പ്പിച്ചിരുന്നു. അഭിഭാഷകന്‍ മോപ്സ്റ്റിക് കൊണ്ട് മര്‍ദിച്ചുവെന്നും അഭിഭാഷക പറഞ്ഞിരുന്നു.

ഇതിന് പിന്നാലെ ബെയിലിന്‍ ദാസിനെ പ്രാക്റ്റീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് ബാര്‍ കൗണ്‍സില്‍ അറിയിച്ചിരുന്നു. അടിയന്തര ബാര്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നാണ് നടപടി എടുത്തത്. പിന്നാലെ പ്രതിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു.

Continue Reading

kerala

കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍

കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്‌നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു.

Published

on

കൊച്ചി തീരത്ത് അറബിക്കടലിലുണ്ടായ കപ്പലപകടവുമായി ബന്ധപ്പെട്ട് ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍. ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയില്‍ നഷ്ടപരിഹാരം, കപ്പലപകടം ഉണ്ടാക്കാന്‍ ഇടയുള്ള മലിനീകരണം, കപ്പലപകടം ഉണ്ടാക്കാനിടയുള്ള ആഘാതം എന്നിവ പഠിക്കാനാണ് സമിതികള്‍ രൂപീകരിച്ചത്. പരിസ്ഥിതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി, ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി എന്നിവര്‍ അധ്യക്ഷന്മാരായ സമിതികളാണ് രൂപീകരിച്ചത്.

പരിസ്ഥിതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയാണ് പ്രിന്‍സിപ്പല്‍ ഇംപാക്ട് അസെസ്‌മെന്റ് ഓഫീസര്‍. ഇദ്ദേഹമാണ് കപ്പല്‍ കമ്പനിയുമായി ചര്‍ച്ച നടത്തുന്ന നോഡല്‍ ഓഫീസര്‍. നഷ്ടപരിപരിഹാരം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ചര്‍ച്ച ചെയ്യും. മലിനീകരണം പഠിക്കാനാണ് ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി അധ്യക്ഷനായ സമിതി.

അതേസമയം കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്‌നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു. മെയ് 29ന് വൈകിട്ട് 5.30 വരെയുള്ള കണക്കനുസരിച്ച് കൊല്ലത്ത് നിന്ന് 43 എണ്ണവും ആലപ്പുഴ തീരത്ത് നിന്ന് രണ്ടെണ്ണവും തിരുവനതപുരംത്ത് നിന്ന് 13 എണ്ണവുമാണ് കണ്ടെത്തിയത്.

നിലവില്‍ അപകടകാരിയായ കാല്‍സ്യം കാര്‍ബൈഡ് അടങ്ങിയ കണ്ടെയ്‌നറുകള്‍ കണ്ടെത്താനായിട്ടില്ല.

Continue Reading

india

ഫുഡ് ലേബലിംഗിലും പ്രമോഷനുകളിലും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ‘100%’ ക്ലെയിമുകള്‍ ഉപയോഗിക്കരുത്: എഫ്എസ്എസ്എഐ

ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്‌സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

Published

on

ന്യൂഡല്‍ഹി: ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) ഫുഡ് ലേബലിംഗിലും പ്രൊമോഷണല്‍ മെറ്റീരിയലുകളിലും ‘100%” എന്ന പദം ഉപയോഗിക്കുന്നതിനെതിരെ ശക്തമായ ഉപദേശം നല്‍കി, ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനുള്ള സാധ്യത ചൂണ്ടിക്കാട്ടി.

ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്‌സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്, നിലവിലുള്ള റെഗുലേറ്ററി വ്യവസ്ഥകള്‍ക്ക് കീഴിലുള്ള അവ്യക്തതയും തെറ്റായ വ്യാഖ്യാനത്തിനുള്ള സാധ്യതയും കാരണം.

ഭക്ഷ്യ ഉല്‍പന്ന ലേബലുകളിലും പരസ്യ പ്ലാറ്റ്ഫോമുകളിലും ‘100%” ഉപയോഗത്തില്‍ ശ്രദ്ധേയമായ വര്‍ദ്ധനവ് എഫ്എസ്എസ്എഐ വ്യാഴാഴ്ച പുറത്തിറക്കിയ ഒരു ഉപദേശത്തില്‍ എടുത്തുകാട്ടി. നിലവിലെ നിയന്ത്രണങ്ങള്‍ പ്രകാരം ഈ പദം നിര്‍വചിക്കപ്പെട്ടിട്ടില്ലെന്നും ഉപഭോക്താക്കള്‍ക്കിടയില്‍ തെറ്റിദ്ധരിപ്പിക്കുന്ന മതിപ്പ് സൃഷ്ടിക്കാന്‍ കഴിയുമെന്നും അതോറിറ്റി ഊന്നിപ്പറഞ്ഞു.

2018ലെ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് (പരസ്യവും ക്ലെയിമുകളും) റെഗുലേഷന്‍സ് അനുസരിച്ച്, 2006ലെ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് ആക്ട് പ്രകാരമോ അതിന് കീഴിലുള്ള ഏതെങ്കിലും നിയമങ്ങളും നിയന്ത്രണങ്ങളും പ്രകാരം ‘100%” എന്ന പദം നിര്‍വചിക്കുകയോ പരാമര്‍ശിക്കുകയോ ചെയ്തിട്ടില്ല.

കൂടാതെ, മേല്‍പ്പറഞ്ഞ നിയന്ത്രണങ്ങളുടെ ഉപനിയന്ത്രണം 10(7) മറ്റ് നിര്‍മ്മാതാക്കളെ ഇകഴ്ത്തുന്നതോ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ ഏതെങ്കിലും പരസ്യമോ ??അവകാശവാദമോ വ്യക്തമായി നിരോധിക്കുന്നു. സബ്-റെഗുലേഷന്‍ 4(1) പ്രകാരം, എല്ലാ ക്ലെയിമുകളും സത്യസന്ധവും അവ്യക്തവും അര്‍ത്ഥവത്തായതും തെറ്റിദ്ധരിപ്പിക്കുന്നതും അല്ലാത്തതും ഉപഭോക്താക്കള്‍ക്ക് നല്‍കിയിരിക്കുന്ന വിവരങ്ങള്‍ മനസ്സിലാക്കാന്‍ സഹായിക്കുന്നതുമായിരിക്കണം.

‘100%’ എന്ന പദം സ്വന്തമായോ മറ്റ് വിവരണങ്ങളുമായി സംയോജിപ്പിച്ചോ ഉപയോഗിക്കുന്നത് കേവലമായ പരിശുദ്ധിയോ ശ്രേഷ്ഠതയോ തെറ്റായി നിര്‍ദ്ദേശിക്കാന്‍ സാധ്യതയുണ്ടെന്ന് FSSAI അഭിപ്രായപ്പെട്ടു. ”ഇത് വിപണിയില്‍ ലഭ്യമായ മറ്റ് താരതമ്യപ്പെടുത്താവുന്ന ഉല്‍പ്പന്നങ്ങള്‍ നിലവാരം കുറഞ്ഞതോ അല്ലെങ്കില്‍ റെഗുലേറ്ററി മാനദണ്ഡങ്ങള്‍ പാലിക്കാത്തതോ ആണെന്ന് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കും,” പ്രസ്താവനയില്‍ പറയുന്നു.

ഈ ആശങ്കകളുടെ വെളിച്ചത്തില്‍, ഭക്ഷ്യ ഉല്‍പ്പന്ന ലേബലുകള്‍, പാക്കേജിംഗ്, ഏതെങ്കിലും തരത്തിലുള്ള പ്രമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ‘100%’ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ എല്ലാ FBO-കളോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഉപഭോക്തൃ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും അറിവോടെയുള്ള തീരുമാനമെടുക്കല്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഫുഡ് ലേബലിംഗില്‍ സുതാര്യതയും നീതിയും ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധത FSSAI ആവര്‍ത്തിച്ചു.

Continue Reading

Trending