Connect with us

Video Stories

പിണറായി ചോദിച്ചു; എവിടെ നിന്നു കിട്ടി ഈ വിവരം?

Published

on

കേരളത്തെയാകെ പിടിച്ചുലച്ച ചാരക്കേസിന്റെ കാര്യത്തില്‍ സ്വീകരിച്ച വേറിട്ട നിലപാടാണ് നാല് പതിറ്റാണ്ടും കഴിഞ്ഞ് നീണ്ടു പോകുന്ന പത്ര പ്രവര്‍ത്തന കാലത്തെ ശ്രദ്ധേയ അനുഭവം.’മറിയം റഷീദ വന്നത് ചാര പ്രവര്‍ത്തനത്തിനല്ല’ എന്ന വാര്‍ത്ത അന്ന് ജോലി ചെയ്ത ചന്ദ്രിക ദിനപത്രത്തില്‍ അച്ചടിച്ചു വന്ന സമയവും കാലവും തിരിച്ചറിയുമ്പോള്‍ മാത്രമേ ആ വാര്‍ത്തയുടേയും വാര്‍ത്തയിലെ നിലപാടിന്റെയും ഗൗരവം ഉള്‍ക്കൊള്ളാന്‍ സാധിക്കുയുള്ളൂ. വലിയ റിസ്‌ക്കുള്ള നിലപാട് തന്നെയായിരുന്നു അന്നത്. കേരളത്തിലെ മാധ്യമ രംഗമാകെ അന്ന് മറ്റൊരു വഴിക്ക് ഒഴുകുകയായിരുന്നു. ഭ്രാന്തമായ ഏതോ ആവേശത്തോടെയുള്ള കുത്തൊഴുക്ക്. ചാനലുകള്‍ ഇന്നത്തേത് പോലെ സജീവമല്ലാത്തതിനാല്‍ പത്രങ്ങളായിരുന്നു ഐ.എസ്.ആര്‍.ഒ ചാരക്കഥ ആഘോഷിച്ചത്. ഒരു കഥ പിന്നേയും കഥ.. കഥകള്‍ക്ക്‌മേല്‍ കഥ, എന്നതായിരുന്നു അവസ്ഥ. അത്തരമൊരു ഘട്ടത്തില്‍ വേറിട്ട വാര്‍ത്ത വന്ന പത്രം നിയമസഭയില്‍ ഉയര്‍ത്തിപ്പിടിച്ച് പിണറായി വിജയന്‍ നടത്തിയ പ്രസംഗത്തിലെ ചോദ്യം വര്‍ഷങ്ങള്‍ക്കിപ്പുറവും കാതില്‍ മുഴങ്ങുന്നുണ്ട്. ‘മറിയം റഷീദ വന്നത് ചാര പ്രവര്‍ത്തനത്തിനല്ലെന്നാണ് കുഞ്ഞമ്മദ് വാണിമേല്‍ ചന്ദ്രികയില്‍ എഴുതിയിരിക്കുന്നത്. എവിടെ നിന്ന് കിട്ടി ഈ വിവരം….’ ഇങ്ങിനെ കത്തികയറുന്നതിനിടക്ക് ഒരു കമ്യൂണിസ്റ്റുകാരന്‍ ഒരിക്കലും ചോദിക്കാന്‍ പാടില്ലാത്ത ക്രൂരമായ ചോദ്യവും അന്നദ്ദേഹം ഉന്നയിച്ചു. ‘മറിയം റഷീദ മുസ്‌ലിമായതുകൊണ്ടാണോ ചന്ദ്രിക ഇങ്ങിനെ എഴുതിയത്’ എന്നായിരുന്നു ആ ചോദ്യം. എല്ലാം നിശബ്ദം കേള്‍ക്കുകയല്ലാതെ നിവൃത്തിയുണ്ടായിരുന്നില്ല. കെ. കരുണാകരന്‍ മുഖ്യമന്ത്രിയായ കാലമായിരുന്നു അത്. സ്വാതന്ത്ര്യ സമരസേനാനിയും ദേശീയതയുടെ ജീവിക്കുന്ന ആള്‍രൂപവുമൊക്കെയായ അദ്ദേഹം ഒരുനാള്‍ തിരുവന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലെ വന്‍ ജനാവലിക്ക് മുന്നിലെത്തിയപ്പോള്‍ ‘ചാരന്‍, ചാരന്‍’ എന്ന മര്‍മ്മരത്താല്‍ സദസ് പ്രകമ്പനം കൊണ്ടെങ്കില്‍ ചാരക്കഥക്കെതിരെ നിലപാട് സ്വീകരിച്ച വെറുമൊരു പത്രക്കാരന്‍ മാത്രമായ ഈ കുറിപ്പുകാരനും പത്രവും ആ വാര്‍ത്തയും വിമര്‍ശിക്കപ്പെടുന്നതില്‍ ഒരതിശയത്തിനും വകയില്ലായിരുന്നു. വിമര്‍ശനത്തിനും പരിഹാസത്തിനുമപ്പുറത്തേക്ക് കാര്യങ്ങള്‍ നീങ്ങുന്നുവെന്ന തോന്നലുണ്ടാക്കാനും അന്ന് ചില പത്രങ്ങള്‍ തയ്യാറായി. ചാരക്കേസില്‍ മറിയം റഷീദക്കനുകൂലമായ നിലപാട് സ്വീകരിച്ച പത്രങ്ങളുടെ ഓഫീസില്‍ സി.ബി.ഐ റെയ്ഡ് നടക്കുമെന്ന വാര്‍ത്തയായിരുന്നു അത്തരമൊരു തോന്നലിന് കാരണം. ലേഖകന്‍ അറസ്റ്റ് ചെയ്യപ്പെടുമെന്ന പ്രചാരണവും അന്ന് ചെവിമാറി ചെവിമാറി സഞ്ചരിച്ചു. മറിയം റഷീദക്ക് വേണ്ടി കേസ് വാദിച്ച തിരുവനന്തപുരത്തെ പ്രസാദ് ഗാന്ധി എന്ന അഭിഭാഷകന്റെ ഓഫീസിനു നേരെ നടന്ന ആക്രമണവും തിരുവനന്തപുരത്തെ ഐ.എസ്.ആര്‍.ഒവിന്റെ ചാര നിറത്തിലുള്ള വാഹനങ്ങള്‍ ആക്രമിക്കപ്പെട്ടതുമൊക്കെ മാധ്യമങ്ങള്‍ ഉണ്ടാക്കിയെടുത്ത മാസ് ഹിസ്റ്റീരിയയുടെ പ്രതിഫലനമായിരുന്നു. അതൊക്കെ ഇപ്പോഴും പല രൂപത്തില്‍ തുടരുന്നു. അന്വേഷിച്ചറിഞ്ഞ കാര്യങ്ങളിലുള്ള ഉറച്ച ബോധ്യമായിരുന്നു ആ വാര്‍ത്തയുടെ കാര്യത്തില്‍ അന്ന് അങ്ങിനെയൊരു നിലപാടെടുക്കാന്‍ പ്രേരണയായത്. സത്യത്തിന് എന്നും പത്തരമാറ്റാണല്ലോ. ഏതൊരു ജേണലിസ്റ്റിനും നിലപാടില്‍ ഉറച്ചു നില്‍ക്കാന്‍ ഉടമയുടെ പിന്തുണ ആവശ്യമാണ്. കേരളം കണ്ട മുസ്‌ലിം ബുദ്ധിജീവികളില്‍ പ്രഥമ സ്ഥാനീയരില്‍ ഒരാളായ പരേതനായ പ്രൊഫ. മങ്കട അബ്ദുല്‍ അസീസ് മൗലവിയായിരുന്നു അന്ന് ചന്ദ്രികയുടെ ചീഫ് എഡിറ്റര്‍. അദ്ദേഹം അദ്യാവസാനം എന്റെ നിലപാടിനെ ശ്ലാഘിച്ചു. ചരിത്ര വായനയുടെ പിന്‍ബലത്തില്‍ അദ്ദേഹം ഒരു കാര്യം ഉറപ്പിച്ചു പറഞ്ഞിരുന്നു. ‘ഒരു മാലിക്കാരനോ, മാലിക്കാരിയോ ചാര പ്രവര്‍ത്തനം പോലുള്ള ചതിയും വഞ്ചനയും കാട്ടി ഇന്ത്യയെ പോലുള്ള ശക്തമായ രാജ്യത്തിന്റെ രഹസ്യങ്ങള്‍ ചോര്‍ത്താനാകില്ല. ഇത്തരം ഒരു നീച തിന്മയില്‍ അവര്‍ പങ്കാളികളുമാകില്ല.’ അതായിരുന്നു ഇക്കാര്യത്തില്‍ അദ്ദേഹത്തിന്റെ ഉറച്ച നിലപാട്. ചാരക്കഥ വ്യാജമെന്ന് പറഞ്ഞതിനെ അക്രമിച്ചവരും അപഹസിച്ചവരും ഒടുവില്‍ പരിഹാസ്യരാകുന്നത് കേരളം കണ്ടു, കേട്ടു. അസീസ് മൗലവിയായിരുന്നു ശരി. അല്ല, അദ്ദേഹത്തിന്റെ അറിവും ബോധ്യവുമായിരുന്നു ശരി. സത്യത്തിന്റെ സൂചി എല്ലാകറക്കങ്ങളും കഴിഞ്ഞ് യഥാസ്ഥാനത്ത് വന്നുനില്‍ക്കുന്നു. അതെ മാധ്യമങ്ങളുടെ ചാരക്കഥ ചാരമായി.
‘..നിഷ മോള്‍ക്ക് ഉടുപ്പും വാങ്ങി മറിയം റഷീദ പോയി’ എന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചുകൊണ്ടാണ് ആ അധ്യായം ചന്ദ്രിക പത്രത്തില്‍ ഈ കുറിപ്പുകാരന്‍ ആഘോഷിച്ചത്. മറിയം റഷീദ കേരളത്തിലേക്ക് വരുമ്പോള്‍ അവരുടെ മകള്‍ക്ക് 12 വയസായിരുന്നു. നാല് വര്‍ഷത്തിന് ശേഷം ജയില്‍ വാസവും പീഡനങ്ങളും കഴിഞ്ഞ് തിരിച്ചുപോകുമ്പോള്‍ നിഷ മോള്‍ക്കായി വാങ്ങിയ ഉടുപ്പുമായി ബന്ധപ്പെടുത്തി നല്‍കിയ ആ വാര്‍ത്തയില്‍ അത്രയും നാള്‍ സ്വീകരിച്ചു പോന്ന നിലപാടുകളത്രയും ചുരുക്കി വിവരിച്ചപ്പോള്‍ ഒരു പത്രപ്രവര്‍ത്തകന്‍ എന്ന നിലക്കനുഭവിച്ച ആഹ്ലാദം അക്ഷരങ്ങളില്‍ ഒതുങ്ങുന്നതല്ല. അതിപ്പോഴും എന്റെ സന്തോഷത്തിന്റെ ഋതുവാണ്. വിജയത്തിന്റെ വസന്തമാണ്. ഇന്നില്ലാത്ത, ഇന്ത്യാവിഷന്‍ ചാനലില്‍ ‘മാധ്യമ പക്ഷത്തെ’ ക്കുറിച്ച് നടന്ന ഒരു ചര്‍ച്ച (31.12.2007ന്) ഓര്‍ക്കട്ടെ, മാധ്യമങ്ങളുടെ നിലപാടിനെ വിമര്‍ശിക്കവേ, മുന്‍ ടെക്‌നോപാര്‍ക്ക് സി.ഇ. ഒ.യും പ്രമുഖ ഐ.ടി വിദഗ്ധനുമായ കെ. വിജയരാഘവന്റെ ചോദ്യം മാധ്യമങ്ങള്‍ ആഘോഷിച്ച ചാരക്കഥ വ്യാജമായിരുന്നുവെന്ന് തെളിഞ്ഞപ്പോള്‍ എത്രമാധ്യമങ്ങള്‍ ഖേദം പ്രകടിപ്പിച്ചു?. ഏഷ്യാനെറ്റ് ചീഫ് ഓഫ് പ്രോഗ്രാം ടി.എന്‍ ഗോപകുമാറില്‍ നിന്നാണ് ആ ചോദ്യത്തിന് അന്ന് പ്രതികരണമുണ്ടായത്. നമ്പിനാരായണനെ (ഐ.എസ്.ആര്‍.ഒ ചാരക്കഥയുടെ പേരില്‍ ഏറെ പീഡിപ്പിക്കപ്പെട്ട ശാസ്ത്രജ്ഞന്‍. ഈ പീഡന നാളുകളിലെപ്പോഴോ അദ്ദേഹത്തിന്റെ പ്രിയപത്‌നിയുടെ മനോനില തെറ്റുക പോലുമുണ്ടായി. ഇന്നദ്ദേഹം കാലത്തിന് മുന്നില്‍ തിളങ്ങി നില്‍ക്കുന്നു) വിളിച്ച് ഞാന്‍ ക്ഷമ ചോദിച്ചിരുന്നു. എന്നായിരുന്നു അക്കാലത്ത് നിലവിലുണ്ടായിരുന്ന സ്വകാര്യ മലയാളം ചാനലായ ഏഷ്യാനെറ്റിന്റെ പ്രോഗ്രാം തലവന്റെ പ്രതികരണം. ടി.എന്‍.ജിയും അദ്ദേഹത്തിന്റെ ചാനലും അത്രയെങ്കിലും ചെയ്തു. പത്രങ്ങളോ? ചാരക്കഥയുടെ ഗുണഫലം ഏറെ അനുഭവിച്ച രാഷ്ട്രീയക്കാരോ?

കുഞ്ഞമ്മദ് വാണിമേല്‍
( ചന്ദ്രികയുടെ മുന്‍ തിരുവനന്തപുരം റിപ്പോര്‍ട്ടര്‍, ഇപ്പോള്‍ മലയാളം ന്യൂസ് എഡിറ്റര്‍)

Video Stories

കളിക്കുന്നതിനിടെ ഗേറ്റും മതിലും തകര്‍ന്നുവീണു; അഞ്ചു വയസ്സുകാരന്‍ മരിച്ചു

സുഹൃത്തുക്കളുമൊത്ത് കളിക്കുന്നതിനിടെ ഗേറ്റും മതിലും തകര്‍ന്നുവീണ് അഞ്ചു വയസ്സുകാരന്‍ മരിച്ചു.

Published

on

പാലക്കാട്: സുഹൃത്തുക്കളുമൊത്ത് കളിക്കുന്നതിനിടെ ഗേറ്റും മതിലും തകര്‍ന്നുവീണ് അഞ്ചു വയസ്സുകാരന്‍ മരിച്ചു. എലപ്പുള്ളി നെയ്തല ഇരട്ടകുളം കൃഷ്ണകുമാര്‍-അംബിക ദമ്പതികളുടെ മകന്‍ അഭിനത്താണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് അഞ്ചോടെ കൂട്ടുകാരുമായി സമീപത്തെ പറമ്പില്‍ കളിക്കാന്‍ പോയതായിരുന്നു.

കാലപ്പഴക്കം ചെന്ന ഗേറ്റില്‍ തൂങ്ങിക്കളിക്കുന്നതിനിടെ ഗേറ്റും മതിലും തകര്‍ന്ന് കുട്ടിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് ജില്ല ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ജില്ല ആശുപത്രി മോര്‍ച്ചറിയില്‍.

Continue Reading

Celebrity

‘ഡിയര്‍ ലാലേട്ടന്’ ലയണല്‍ മെസ്സിയുടെ ഓട്ടോഗ്രാഫ്

സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

Published

on

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന് ഫുട്ബാള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ ഓട്ടോഗ്രാഫ്. അര്‍ജന്റീനിയന്‍ ജേഴ്‌സിയില്‍ ‘ഡിയര്‍ ലാലേട്ടന്’ എന്നെഴുതിയ ജേഴ്‌സിയാണ് മോഹന്‍ലാലിന് സമ്മാനമായി ലഭിച്ചിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രാജേഷ് ഫിലിപ്പും രാജീവ് മാങ്ങോട്ടിലുമാണ് മോഹന്‍ലാലിന് മെസ്സിയുടെ ജേഴ്‌സി സമ്മാനിച്ചത്. ഇരുവര്‍ക്കും സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ നന്ദി അറിയിച്ചു.

‘ജീവിതത്തിലെ ചില നിമിഷങ്ങള്‍ വാക്കുകള്‍ കൊണ്ട് പറയാന്‍ പറ്റാത്തത്ര ആഴമുള്ളതാണ്. അവ എപ്പോഴും നിങ്ങളോടൊപ്പം നിലനില്‍ക്കും. ഇന്ന്, അത്തരമൊരു നിമിഷം ഞാന്‍ അനുഭവിച്ചു. സമ്മാനപ്പൊതി അഴിക്കുമ്പോള്‍, എന്റെ ഹൃദയമിടിപ്പ് കൂടുന്നുണ്ടായിരുന്നു – ഇതിഹാസം, ലയണല്‍ മെസി ഒപ്പിട്ട ഒരു ജേഴ്‌സി എനിക്ക് ലഭിച്ചിരിക്കുകയാണ്. അതില്‍ എന്റെ പേര്, അദ്ദേഹത്തിന്റെ സ്വന്തം കൈപ്പടയില്‍ എഴുതിയിരിക്കുന്നു. മെസിയെ വളരെക്കാലമായി ആരാധിക്കുന്ന ഒരാളെന്ന നിലയില്‍, കളിക്കളത്തിലെ അദ്ദേഹത്തിന്റെ മികവിന് മാത്രമല്ല, എളിമയ്ക്കും സഹാനുഭൂതിക്കും, ഇത് ശരിക്കും സവിശേഷമായിരുന്നു. ഡോ. രാജീവ് മാങ്ങോട്ടില്‍, രാജേഷ് ഫിലിപ്പ് എന്നീ രണ്ട് പ്രിയ സുഹൃത്തുക്കളില്ലാതെ അവിശ്വസനീയ നിമിഷം സാധ്യമാകുമായിരുന്നില്ല. എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി,’- മോഹന്‍ലാല്‍ കുറിച്ചു.

Continue Reading

kerala

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

Published

on

സംസ്ഥാനത്ത് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് നാലുജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

 

വരും ദിവസങ്ങളിലും ഒറ്റപ്പെട്ട മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മഴയ്ക്കൊപ്പം ഇടിമിന്നലിനുള്ള സാധ്യതയുമുണ്ട്. ശക്തമായ കാറ്റിനുള്ള സാധ്യതയും നിലനില്‍ക്കുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാം. എന്നാല്‍ കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

 

 

Continue Reading

Trending