Video Stories
വര്‍ഗീയപ്പുറമേറിയ വിജയ ഭീതി

‘സമുദായങ്ങളുടെ സമ്മാനം’- ചെങ്ങന്നൂരില്‍ വിജയിച്ച ഇടതു സ്ഥാനാര്‍ത്ഥി സജി ചെറിയാന്റെ ആദ്യ പ്രതികരണമാണിത്. ഇടതുപക്ഷ പ്രതിനിധി തന്റെ വിജയത്തിന്റെ സര്‍വസ്വം സമുദായ സന്നിധാനങ്ങളില്‍ സമര്‍പ്പിക്കുന്നതിന്റെ യുക്തിയേക്കാളും അതു വിതയ്ക്കുന്ന ഭീതി ഗൗരവമായി കാണേണ്ടതാണ്. വര്‍ഗീയ കാര്‍ഡിറക്കിയാണ് ചെങ്ങന്നൂര്‍ സീറ്റ് ഇടതുപക്ഷം നിലനിര്‍ത്തിയത് എന്നതിന് ഇതിലും വലിയ തെളിവ് വേറെ വേണ്ട. തെരഞ്ഞെടുപ്പ് പ്രചാരണ വേളകളില്‍ യു.ഡി.എഫ് ആശങ്കയോടെ കണ്ട കാര്യമാണ് സജി ചെറിയാന്റെ വിജയത്തിലൂടെ വെളിച്ചത്തു വന്നിരിക്കുന്നത്. യു.ഡി.എഫ് സ്ഥാനാര്‍ഥി വിജയകുമാറിന്റെ അയ്യപ്പസേവാ സംഘത്തിലെ അംഗത്വത്തിനെതിരെ സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഒരു മുഴം മുമ്പെ വര്‍ഗീയതയില്‍ മുക്കിയ അമ്പെയ്തു വിട്ടത് ഇതിനായിരുന്നു. എല്ലാ ജാതി-മത സമുദായങ്ങളും തന്നെ മകനായി കണ്ടെന്നു അല്പം കടന്നുപറയാന്‍ സജി ചെറിയാനെ പ്രേരിപ്പിച്ചതിന്റെ പൊരുളും ഇതു തന്നെയാണ്. തങ്ങളെല്ലാത്തവര്‍ എല്ലാ പാര്‍ട്ടികളും സമുദായങ്ങളുടെ തണല്‍ തേടുന്നവരെന്നു തൊണ്ടകീറി സിദ്ധാന്തം പറയുന്ന സി.പി.എം, ഒടുവില്‍ ഒരു ജയത്തിനുവേണ്ടി സമുദായ പ്രീണനത്തിന്റെ ആസനപ്പൂജ നടത്തിയത് അങ്ങേയറ്റം അല്‍പ്പത്തവും അപഹാസ്യവുമായിപ്പോയി. ആര്‍ക്കുമുമ്പിലും തലകുനിക്കില്ലെന്ന ആര്‍ജവം അവകാശപ്പെടുന്ന മുഖ്യമന്ത്രി പിണറായി വിജയന് ആലപ്പുഴയിലെ അരമനകളില്‍ നമ്രശിരസ്കനായിരുന്ന് നേടിയെടുത്ത നേട്ടത്തിന് മാധുര്യമല്ല, അസഹ്യമായ കൈപ്പാണുള്ളതെന്നു ഇടതു നേതൃത്വം മനസിലാക്കുന്നത് നന്ന്. അയ്യപ്പ സേവാ സംഘം സംഘ്പരിവാറിന്റെ പോഷക സംഘടനയാണെന്നും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഒന്നാംതരം വര്‍ഗീയ വാദിയാണെന്നും ആവര്‍ത്തിച്ചുപറഞ്ഞ് ആള്‍ക്കൂട്ടങ്ങളെ വൈകാരികമായി തൊട്ടുണര്‍ത്തിയ ഈ കളി തീക്കളിയാണെന്നു പറയാതിരിക്കാനാവില്ല. നരേന്ദ്ര മോദിയെയും അമിത് ഷായെയും ചാണിനു ചാണായും മുളത്തിനു മുളമായും പിന്തുടരുന്ന പിണറായി വിജയനും ബി.ജെ.പിയുമായി ഭായീ ബന്ധം തുടരുന്ന കോടിയേരിയും ചെങ്ങന്നൂരില്‍ നടത്തിയ ചെപ്പടിവിദ്യ രാഷ്ട്രീയ ചരിത്രം മാപ്പുനല്കാത്ത പാതകമായി രേഖപ്പെടുത്തിവെക്കും.
രണ്ടു ഘടകങ്ങളാണ് ചെങ്ങന്നൂരില്‍ ഇടതുപക്ഷത്തെ വിജയരഥത്തിലേറ്റിയത്. വര്‍ഗീയ കാര്‍ഡിറക്കി കളിച്ചതാണ് അതില്‍ പ്രധാനം. ധനധാരാളിത്തവും അധികാര ദുര്‍വിനിയോഗവുമാണ് മറ്റൊന്ന്. ഇടതു മുന്നണിയുടെയും ബി.ജെ.പിയുടെയും വോട്ടിങ് പാറ്റേണ്‍ സൂക്ഷ്മമായി വിലയിരുത്തിയാല്‍ ഇവ രണ്ടും പ്രതിഫലിച്ചതായി കാണാം. മാന്യമായ വോട്ടുകച്ചവടത്തിലൂടെ ഏഴായിരത്തോളം വോട്ടുകളാണ് ബി.ജെ.പിയില്‍ നിന്ന് ഇടതുപക്ഷം പെട്ടിയിലാക്കിയത്. കോണ്‍ഗ്രസിനെ തോല്പിക്കാന് ഏതു ചെകുത്താനുമായും കൂട്ടുകൂടാമെന്ന ‘സ്ഥാപിതകാല താത്പര്യമാണ്’ ചെങ്ങന്നൂരിലും സി.പി.എം സംരക്ഷിച്ചത്. ചെങ്ങന്നൂരില്‍ ചരിത്ര വിജയം നേടുമെന്നായിരുന്നു തെരഞ്ഞെടുപ്പിനു മുമ്പ് ബി.ജെ.പിയുടെ അവകാശവാദം. കേന്ദ്രത്തില്‍ നിന്ന് വി.ഐ.പി നേതാക്കളെ കൊണ്ടുവന്ന് ഹൗസ് കാമ്പയിനുകളും റോഡ് ഷോകളും നടത്തിയ ബി.ജെ.പി അവസാന ലാപ്പിലും വിജയം മണത്തറിഞ്ഞാണ് മത്സരരംഗത്ത് തുടര്‍ന്നത്. മുന്‍ വര്‍ഷങ്ങളിലേറ പ്രതീക്ഷയും ആത്മവിശ്വാസവുമാണ് തനിക്കുള്ളതെന്ന് തെരഞ്ഞെടുപ്പിനു തലേ ദിവസം ബി.ജെ.പി സ്ഥാനാര്‍ത്ഥി അവകാശപ്പെട്ടിരുന്നു. ഫലം പുറത്തുവന്നപ്പോള്‍ ബി.ജെ.പി എട്ടുനിലയില്‍ പൊട്ടിത്തകര്‍ന്നുവെന്നു മാത്രം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഏഴായിരം വോട്ടിന്റെ കുറവ്. ഈ വോട്ട് എവിടെപ്പോയെന്നു പറയാന്‍ ബി.ജെ.പി നേതൃത്വം തയാറായിട്ടില്ല. 35270 വോട്ടുകളാണ് അഡ്വ. പി.എസ് ശ്രധരന്‍പിള്ളക്ക് കിട്ടിയത്. 2016ലും ശ്രീധരന്‍പിള്ള തന്നെയായിരുന്നു ചെങ്ങന്നൂരില്‍ ബി.ജെ.പി സ്ഥാനാര്‍ഥി. അന്ന് അദ്ദേഹത്തിന് ലഭിച്ചത് 42,682 വോട്ടുകളാണ്. മോദി തരംഗമെന്ന വീരസ്യം പറയുകയും കേന്ദ്ര ഭരണത്തിന്റെ സുഖസൗകര്യങ്ങളില്‍ പ്രചാരണം കൊഴുപ്പിക്കുകയും ചെയ്ത ബി.ജെ.പിക്ക് എങ്ങനെയാണ് ഇത്രയധികം വോട്ടുകള്‍ കുറഞ്ഞുപോയത്? സംസ്ഥാനത്ത് പാര്‍ട്ടിയുടെ വളര്‍ച്ചാ ഗ്രാഫ് മേലോട്ട് കുതിക്കുകയാണെന്ന് അഭിമാനംകൊള്ളുന്ന ബി.ജെ.പി നേതാക്കള്‍ക്ക് എന്തു മറുപടിയാണ് പറയാനുള്ളത്? കേരളത്തിലെ മതേതര പൊതുബോധത്തിന് ഈ കണക്കിലെ കളികളെ കുറിച്ച് കൃത്യമായ അറിവുണ്ട്.
പട്ടാപ്പകലില്‍ അണികള്‍ കൊണ്ടും കൊടുത്തും സംഘട്ടനത്തിലേര്‍പ്പടുമ്പോള്‍ രാത്രിയുടെ നിശബ്ദതയില്‍ രാഷ്ട്രീയ ലാഭത്തിന്റെ സ്നേഹവായ്പുകള്‍ പങ്കുവക്കുകയാണ് കേരളത്തിലെ സി.പി.എം-ബി.ജെ.പി നേതാക്കള്‍. കോണ്‍ഗ്രസിനെ തോല്പിക്കാന് ബി.ജെ.പിയെ കൂട്ടുപിടിക്കുന്ന പാരമ്പര്യമാണ് സി.പി.എമ്മിന്റേത്. ചെങ്ങന്നൂരില്‍ ബി.ജെ.പിയുടെ വോട്ട് മറ്റുവഴികളിലൂടെ വന്നുചാടിയത് സജി ചെറിയാന്റെ പെട്ടിയിലാണെന്നര്‍ത്ഥം. യാഥാര്‍ത്ഥ്യം ഇതായിരിക്കെ ബി.ജെ.പി വോട്ട് കോണ്‍ഗ്രസിനു ലഭിച്ചു എന്നു പറയുന്നവര്‍ അന്ധന് ആനയെ കണ്ടെന്നു പറയുംപോലെയാണ്. 2016ല്‍ കിട്ടിയതിനേക്കാള്‍ 1450 വോട്ടുകള്‍ മാത്രമാണ് കോണ്‍ഗ്രസിന് അധികമായി കിട്ടിയത്. ഇതെല്ലാം ബി.ജെ.പിയില്‍ നിന്നു കിട്ടിയതാണെന്നും പറയുന്നവര്‍ വിഢികളുടെ സ്വര്‍ഗത്തിലാണ്. എന്നാല്‍ കഴിഞ്ഞ തവണ സി.പി.എം സ്ഥാനാര്‍ഥിയായിരുന്ന കെ.കെ രാമചന്ദ്രന് മാസ്റ്റര്‍ക്ക് ലഭിച്ച 52,880 വോട്ടുകളേക്കാള്‍ ഇത്തവണ സജി ചെറിയാന് നേടിയ 67,303 വോട്ടുകളുടെ വരവുകള്‍ കൃത്യമായ പരിശോധനക്കു വിധേയമാക്കേണ്ടതാണ്. 14,423 വോട്ടുകള്‍ അധികം ലഭിക്കാന്‍ മാത്രം എന്ത് അര്‍ഹതയാണ് സി.പി.എമ്മിനുള്ളത്. ജനവിധിയെ മാന്യമായി ഉള്‍ക്കൊണ്ടുതന്നെയാണ് ഇത്തരം ന്യായമായ സംശയങ്ങള്‍ ഉയര്‍ത്തുന്നത്. രണ്ടു വര്‍ഷത്തെ സംസ്ഥാന സര്‍ക്കാറിന്റെ ഭരണ നേട്ടമായി ഒന്നും അവകാശപ്പെടാനില്ലാത്ത സാഹചര്യത്തില്‍ ഇവ്വിഷയം സംശയിക്കുന്നതില്‍ സാംഗത്യക്കേടില്ല. ബി.ജെ.പി ക്യാമ്പിലെ വോട്ടുകളില്‍നിന്ന് ഏഴായിരം ഇടതുപെട്ടിയിലെത്തുമ്പോഴാണ് കണക്കുകള്‍ കൃത്യമായി വരുന്നത്. ഇതു നല്‍കുന്നത് വിഹ്വലതയുടെ സൂചനകളാണ്. ബി.ജെ.പിയില്‍ നിന്ന് വോട്ടുവാങ്ങുകയും ബി.ജെ.പിയെ പോലെ തന്നെ വര്‍ഗീയ കാര്‍ഡിറക്കി കളിക്കുകയും ചെയ്ത സി.പി.എം ചെങ്ങന്നൂരിലേത് ചരിത്ര വിജയമെന്നു പറയുന്നത് എത്രമാത്രം നാണക്കേടാണ്. തെരഞ്ഞെടുപ്പിനു രണ്ടു ദിവസം മുമ്പ് സജി ചെറിയാന് പ്രവചിച്ചത് ബി.ജെ.പി രണ്ടാം സ്ഥാനത്ത് എത്തും എന്നായിരുന്നു. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ ഗെയിം മറച്ചുവെക്കാന്‍ അവര്‍ നടത്തുന്ന നീക്കങ്ങളില്‍ ഒന്നായി മാത്രമേ പ്രബുദ്ധ ജനത ഇതിനെ ഉള്‍ക്കൊണ്ടിട്ടുള്ളൂ. ഫലം പുറത്തുവന്നതോടെ ഇക്കാര്യം സുതരാം സുവ്യക്തമാവുകയും ചെയ്തു.
സര്‍വതലങ്ങളിലും ജീവിത സുരക്ഷിതത്വം നഷ്ടപ്പെട്ടാണ് സംസ്ഥാനം മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നത്. രണ്ടുവര്‍ഷത്തെ പിണറായി സര്‍ക്കാറിന്റെ ഭരണം ജനങ്ങള്‍ക്ക് ദുരിതം മാത്രമാണ് സമ്മാനിച്ചിട്ടുള്ളത്. എന്നിട്ടും ചെങ്ങന്നൂരിലെ വിജയം ഭരണ മികവിനുള്ള അംഗീകാരമെന്ന് അവകാശപ്പെടുകയാണ് പിണറായി വിജയനും ഇടതുനേതൃത്വവും. ഇടതുപക്ഷം കണ്ണടച്ച് ഇരുട്ടാക്കിയാല്‍ കൂര്‍ക്കം വിലിച്ചുറങ്ങുന്നവരല്ല കേരളത്തിലെ ജനത. ചെങ്ങന്നൂരിലെ വിജയത്തില്‍ മതിമറന്ന് ആഹ്ലാദിക്കുന്നവര്‍ രണ്ടു വര്‍ഷത്തെ ഭരണം സത്യസന്ധമായി വിലയിരുത്തുകയും ചെങ്ങന്നൂരിലെ അവിശുദ്ധ കൂട്ടുകെട്ടില്‍ നെഞ്ചത്തു കൈവെച്ച് ആത്മപരിശോധന നടത്തുകയുമാണ് വേണ്ടത്.
kerala
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു.

കൊച്ചി തീരത്ത് അറബിക്കടലിലുണ്ടായ കപ്പലപകടവുമായി ബന്ധപ്പെട്ട് ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍. ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയില്‍ നഷ്ടപരിഹാരം, കപ്പലപകടം ഉണ്ടാക്കാന്‍ ഇടയുള്ള മലിനീകരണം, കപ്പലപകടം ഉണ്ടാക്കാനിടയുള്ള ആഘാതം എന്നിവ പഠിക്കാനാണ് സമിതികള്‍ രൂപീകരിച്ചത്. പരിസ്ഥിതി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി, ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി എന്നിവര്‍ അധ്യക്ഷന്മാരായ സമിതികളാണ് രൂപീകരിച്ചത്.
പരിസ്ഥിതി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയാണ് പ്രിന്‍സിപ്പല്‍ ഇംപാക്ട് അസെസ്മെന്റ് ഓഫീസര്‍. ഇദ്ദേഹമാണ് കപ്പല്‍ കമ്പനിയുമായി ചര്‍ച്ച നടത്തുന്ന നോഡല്‍ ഓഫീസര്‍. നഷ്ടപരിപരിഹാരം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ചര്‍ച്ച ചെയ്യും. മലിനീകരണം പഠിക്കാനാണ് ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി അധ്യക്ഷനായ സമിതി.
അതേസമയം കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു. മെയ് 29ന് വൈകിട്ട് 5.30 വരെയുള്ള കണക്കനുസരിച്ച് കൊല്ലത്ത് നിന്ന് 43 എണ്ണവും ആലപ്പുഴ തീരത്ത് നിന്ന് രണ്ടെണ്ണവും തിരുവനതപുരംത്ത് നിന്ന് 13 എണ്ണവുമാണ് കണ്ടെത്തിയത്.
നിലവില്‍ അപകടകാരിയായ കാല്‍സ്യം കാര്‍ബൈഡ് അടങ്ങിയ കണ്ടെയ്നറുകള്‍ കണ്ടെത്താനായിട്ടില്ല.
india
ഫുഡ് ലേബലിംഗിലും പ്രമോഷനുകളിലും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ‘100%’ ക്ലെയിമുകള്‍ ഉപയോഗിക്കരുത്: എഫ്എസ്എസ്എഐ
ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

ന്യൂഡല്‍ഹി: ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) ഫുഡ് ലേബലിംഗിലും പ്രൊമോഷണല്‍ മെറ്റീരിയലുകളിലും ‘100%” എന്ന പദം ഉപയോഗിക്കുന്നതിനെതിരെ ശക്തമായ ഉപദേശം നല്കി, ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനുള്ള സാധ്യത ചൂണ്ടിക്കാട്ടി.
ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്, നിലവിലുള്ള റെഗുലേറ്ററി വ്യവസ്ഥകള്‍ക്ക് കീഴിലുള്ള അവ്യക്തതയും തെറ്റായ വ്യാഖ്യാനത്തിനുള്ള സാധ്യതയും കാരണം.
ഭക്ഷ്യ ഉല്പന്ന ലേബലുകളിലും പരസ്യ പ്ലാറ്റ്ഫോമുകളിലും ‘100%” ഉപയോഗത്തില്‍ ശ്രദ്ധേയമായ വര്‍ദ്ധനവ് എഫ്എസ്എസ്എഐ വ്യാഴാഴ്ച പുറത്തിറക്കിയ ഒരു ഉപദേശത്തില്‍ എടുത്തുകാട്ടി. നിലവിലെ നിയന്ത്രണങ്ങള്‍ പ്രകാരം ഈ പദം നിര്‍വചിക്കപ്പെട്ടിട്ടില്ലെന്നും ഉപഭോക്താക്കള്‍ക്കിടയില്‍ തെറ്റിദ്ധരിപ്പിക്കുന്ന മതിപ്പ് സൃഷ്ടിക്കാന്‍ കഴിയുമെന്നും അതോറിറ്റി ഊന്നിപ്പറഞ്ഞു.
2018ലെ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് (പരസ്യവും ക്ലെയിമുകളും) റെഗുലേഷന്‍സ് അനുസരിച്ച്, 2006ലെ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് ആക്ട് പ്രകാരമോ അതിന് കീഴിലുള്ള ഏതെങ്കിലും നിയമങ്ങളും നിയന്ത്രണങ്ങളും പ്രകാരം ‘100%” എന്ന പദം നിര്‍വചിക്കുകയോ പരാമര്‍ശിക്കുകയോ ചെയ്തിട്ടില്ല.
കൂടാതെ, മേല്‍പ്പറഞ്ഞ നിയന്ത്രണങ്ങളുടെ ഉപനിയന്ത്രണം 10(7) മറ്റ് നിര്‍മ്മാതാക്കളെ ഇകഴ്ത്തുന്നതോ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ ഏതെങ്കിലും പരസ്യമോ ??അവകാശവാദമോ വ്യക്തമായി നിരോധിക്കുന്നു. സബ്-റെഗുലേഷന് 4(1) പ്രകാരം, എല്ലാ ക്ലെയിമുകളും സത്യസന്ധവും അവ്യക്തവും അര്‍ത്ഥവത്തായതും തെറ്റിദ്ധരിപ്പിക്കുന്നതും അല്ലാത്തതും ഉപഭോക്താക്കള്‍ക്ക് നല്‍കിയിരിക്കുന്ന വിവരങ്ങള്‍ മനസ്സിലാക്കാന്‍ സഹായിക്കുന്നതുമായിരിക്കണം.
‘100%’ എന്ന പദം സ്വന്തമായോ മറ്റ് വിവരണങ്ങളുമായി സംയോജിപ്പിച്ചോ ഉപയോഗിക്കുന്നത് കേവലമായ പരിശുദ്ധിയോ ശ്രേഷ്ഠതയോ തെറ്റായി നിര്‍ദ്ദേശിക്കാന്‍ സാധ്യതയുണ്ടെന്ന് FSSAI അഭിപ്രായപ്പെട്ടു. ”ഇത് വിപണിയില്‍ ലഭ്യമായ മറ്റ് താരതമ്യപ്പെടുത്താവുന്ന ഉല്‍പ്പന്നങ്ങള്‍ നിലവാരം കുറഞ്ഞതോ അല്ലെങ്കില്‍ റെഗുലേറ്ററി മാനദണ്ഡങ്ങള്‍ പാലിക്കാത്തതോ ആണെന്ന് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കും,” പ്രസ്താവനയില്‍ പറയുന്നു.
ഈ ആശങ്കകളുടെ വെളിച്ചത്തില്‍, ഭക്ഷ്യ ഉല്‍പ്പന്ന ലേബലുകള്‍, പാക്കേജിംഗ്, ഏതെങ്കിലും തരത്തിലുള്ള പ്രമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ‘100%’ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ എല്ലാ FBO-കളോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഉപഭോക്തൃ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും അറിവോടെയുള്ള തീരുമാനമെടുക്കല്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഫുഡ് ലേബലിംഗില്‍ സുതാര്യതയും നീതിയും ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധത FSSAI ആവര്‍ത്തിച്ചു.
Video Stories
എറണാകുളത്ത് കോണ്‍ക്രീറ്റ്കട്ട തലയില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

സംസ്ഥാനത്ത് മഴക്കെടുതിയില്‍ വീണ്ടും മരണം. ജോലി കഴിഞ്ഞു മടങ്ങവെ വൈകീട്ട് കെട്ടിടത്തിന്റെ മുകളില്‍ നിന്നും കോണ്‍ക്രിറ്റ് കട്ട തലയില്‍ വീണ് യുവതിക്ക് ദാരൂണാന്ത്യം. വടക്കേക്കര സത്താര്‍ ഐലന്റ് സ്വദേശിനി ആര്യാ ശ്യാംമോനാണ് മരിച്ചത്. മൂന്നാം നിലയില്‍ നിന്നും കോണ്‍ക്രീറ്റ് കട്ട യുവതിയുടെ തലയിലേക്ക് പതിക്കുകയായിരുന്നു.
തുടര്‍ന്ന് ആര്യയെ നാട്ടുക്കാര് ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ഇന്ന് രാവിലെ ചികിത്സയിലിരിക്കെ മരണം സംഭവിച്ചു. മകള്‍ക്കൊപ്പമാണ് ആര്യ ബസ് സ്റ്റോപ്പില്‍ പോയിരുന്നത്. എന്നാല്‍ അപകടത്തില്‍ പരുക്കേല്‍ക്കാതെ കുട്ടി രക്ഷപ്പെടുകയായിരുന്നു. സംസ്ഥാനത്തെ മഴക്കെടുതിയില്‍ ഇന്ന് മാത്രം മൂന്ന് പേരാണ് മരണപ്പെട്ടത്.
എറണാകുളത്ത് മഴക്കെടുതിയില്‍ വ്യാപകനഷ്ടമാണ് ഉണ്ടായത്. കണ്ണമാലി, നായരമ്പലം എന്നീ ഭാഗങ്ങളിലും കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. തെക്കന്‍ കേരളത്തിലും ശക്തമായ മഴ തുടരുകയാണ്. തിരുവനന്തപുരത്തും കൊല്ലത്തും നിരവധി വീടുകള്‍ തകര്‍ന്നു. പത്തനംതിട്ടയില്‍ വിവിധ നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു.
-
kerala17 hours ago
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
-
film3 days ago
രാജ്യസഭയിലേക്ക് കമല്‍ ഹാസന്; സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് എംഎന്‍എം
-
kerala3 days ago
കണ്ണൂരില്‍ ദമ്പതികളെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
-
kerala2 days ago
സി.കെ.സി.ടി.ക്ക് പുതിയ ഭാരവാഹികള്‍
-
GULF16 hours ago
ഇന്ന് നാട്ടിൽ വരാനിരുന്ന പ്രവാസി അബുദാബിയിൽ മരണപ്പെട്ടു
-
india3 days ago
അസമില്‍ പൊലീസ് നടത്തിയ വ്യാജ ഏറ്റുമുട്ടല്‍; പുനരന്വേഷണം പ്രഖ്യാപിച്ച് സുപ്രിംകോടതി
-
kerala3 days ago
‘കാലാവസ്ഥ പ്രതികൂലമായതിനാല്‍ നിലമ്പൂരിലെ ഇടത് സ്ഥാനാര്‍ഥിക്ക് വേണ്ടിയുള്ള തിരച്ചില്‍ നിര്‍ത്തി’; സി.പി.എമ്മിനെ ട്രോളി പി.കെ. അബ്ദുറബ്ബിന്റെ ഫേസ്ബുക്ക് പോസ്റ്റ്
-
india3 days ago
ഔദ്യോഗിക വസതിയില്‍ നിന്ന് പണം കണ്ടെത്തിയ സംഭവം: ജസ്റ്റിസ് യശ്വന്ത് വർമക്കെതിരെ ഇംപീച്ച്മെന്റ് പ്രമേയം പരിഗണിക്കും