News
സി.എച്ചിന്റെ വീടായിരുന്നു ചന്ദ്രിക

ഇ സാദിഖ് അലി
ചന്ദ്രിക പത്രം 1946 ല്‍ കോഴിക്കോട്നിന്നും ദിനപ്പത്രമായി പുറത്തിറക്കാനുള്ള തയ്യാറെടുപ്പ് പൂര്‍ത്തിയായി. സി.എച്ചിന്റെ ഗുരുഭൂതനായ സയ്യിദ് അബ്ദുറഹിമാന് ബാഫഖി തങ്ങളുടെ പേരിലായിരുന്നു കോഴിക്കോട് സിറ്റിയിലെ മുഖ്യ ഏജന്‍സി. ഇത് സംബന്ധമായ മുഴുവന്‍ വിഷയങ്ങളും കൈകാര്യം ചെയ്യാന്‍ ബാഫഖി തങ്ങള്‍ സി.എച്ചിനെയാണേല്‍പ്പിച്ചിരുന്നത്. ആ മഹാനുഭാവന്റെ ഭാവി മുന്‍കൂട്ടിക്കണ്ട് സി.എച്ചിനെ ചന്ദ്രികയിലേക്ക് കൈപിടിച്ച് കൂട്ടിക്കൊണ്ട് വന്ന തന്റെ രാഷ്ട്രീയാചാര്യനായ കെ.എം സീതി സാഹിബ് അദ്ദേഹത്തെ ചന്ദ്രികയുടെ പത്രാധിപ സമിതിയിലേക്ക് നിയോഗിച്ചു. പ്രസിദ്ധീകരണം തുടങ്ങിയ ഫെബ്രുവരി മുതല്‍ സി.എച്ച് ചന്ദ്രികയുടെ സഹപത്രാധിപരായി ചുമതലയേറ്റു. ഇതോടെ സി.എച്ച് ഒരു മുഴുവന്‍ സമയ പത്രപ്രവര്‍ത്തകനായി മാറി.
സയ്യിദ് അബ്ദുറഹിമാന് ബാഫഖി തങ്ങളുടെ പരിലാളനയേറ്റ് വളര്‍ന്ന ചന്ദ്രികയെ സ്വന്തം വീടായാണ് സി.എച്ച് കണക്കാക്കിയിരുന്നത്. സി. എച്ച് മുഖ്യമന്ത്രിയായപ്പോള്‍ ചന്ദ്രികയിലേക്ക് കടന്ന്വന്ന അദ്ദേഹത്തോട് ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ ‘എന്റെ വീട്ടിലേക്ക് ഞാന്‍ ചെല്ലുന്നത് ഉമ്മയെ അറിയിച്ചിട്ടല്ലല്ലോ’ എന്നായിരുന്നു മറുപടി. ചന്ദ്രികയെ സ്വന്തം വീടായി കണക്കാക്കിയവര്‍ക്കേ പെട്ടെന്നിങ്ങനെ പറയാന്‍ പറ്റൂ. അതിന് മറ്റൊരു കാരണം കൂടിയുണ്ട്. ഏത് പാതിരാത്രിയിലായാലും പൊതുയോഗം കഴിഞ്ഞ് പോരുമ്പോള്‍ സി.എച്ച് നേരെ ചന്ദ്രികയിലേക്കാണ് പോകുക. ചന്ദ്രിക പത്രാധിപ സമിതിയില്‍ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായിരുന്ന ഡോ. എന്‍.എ കരീം അതേക്കുറിച്ച് രേഖപ്പെടുത്തിയതിങ്ങനെ: ‘സ്വാതന്ത്ര്യാനന്തരം മലബാറിലുടനീളം മുസ്ലിംലീഗ് പുനരുജ്ജീവിപ്പിക്കുന്നതില്‍ തലമൂത്ത നേതാക്കള്‍ക്കൊപ്പം ഓടിനടന്ന് പ്രവര്‍ത്തിക്കുകയും പ്രസംഗിക്കുകയും ചെയ്യുന്നതിനിടയില്‍ യുവസഹജമായ ഊര്‍ജ്ജസ്വലതയോടും പ്രസരിപ്പോടും കൂടി പത്രാധിപ ജോലിയും പ്രഗല്‍ഭമായിത്തന്നെ സി. എച്ച് നിര്‍വഹിച്ചിരുന്നു. തലേ ദിവസത്തെ പ്രവര്‍ത്തനം മൂലമുള്ള ഉറക്കച്ചടവോടുകൂടിയാണ് അക്കാലത്ത് പല ദിവസങ്ങളിലും സി.എച്ച് ആപ്പീസില് കയറിവന്നിരുന്നത്. വന്ന്കഴിഞ്ഞാല്‍ തിരക്കിട്ട് പത്രങ്ങളും ന്യൂസ് ഏജന്‍സി വാര്‍ത്തകളും ഓടിച്ചുവായിച്ച് അര മണിക്കൂറിനകം അന്നത്തെ മുഖപ്രസംഗം എഴുതിത്തീര്‍ക്കും. ഉടന്‍ തന്നെ കാത്തിരിക്കുന്ന അനുയായികളും ആരാധകന്മാരുമായി സ്ഥലം വിടുകയും ചെയ്യും. വലിയ തിരക്കില്ലാത്ത ദിവസങ്ങളാണെങ്കില് എഴുതിയ മുഖപ്രസംഗവുമായി ഞങ്ങളുടെ ഡെസ്കിലേക്ക് വരും. എന്നിട്ടത് എല്ലാവരെയും വായിച്ചുകേള്‍പ്പിക്കും. ഇതിനിടയില്‍ സഹജമായ വൈഭവത്തോട്കൂടി കുറെ ഫലിതങ്ങള്‍ പൊട്ടിക്കുകയും ചെയ്യും.
ഒരു ചെറിയ കുടുംബം പോലെയായിരുന്നു അന്നത്തെ പത്രാധിപ സമിതി. അംഗങ്ങള്‍ കുറവായിരുന്നത്കൊണ്ട് ഓരോരുത്തര്‍ക്കും നല്ല ജോലിയുണ്ടായിരുന്നു. എങ്കിലും എല്ലാവരും സന്തോഷത്തോടും സഹകരണത്തോടുംകൂടി ജോലി ചെയ്തിരുന്നു. അതിനുള്ള പ്രചോദനം ഊട്ടിത്തന്നിരുന്നത് പത്രധിപരായിരുന്ന സി.എച്ചിന്റെ സ്നേഹമധുരമായ പെരുമാറ്റമായിരുന്നു. ഞങ്ങളില്‍ ഒരാളായി മാത്രമേ അദ്ദേഹം തന്നെ കണ്ടിരുന്നുള്ളു. എല്ലാവരോടും വ്യക്തിപരമായി അടുത്ത മമതാബന്ധമാണ് അദ്ദേഹം പുലര്‍ത്തിയിരുന്നത്. ചന്ദ്രിക പത്രാധിപരാകുന്ന കാലത്ത് അദ്ദേഹം 25 വയസ്സ് തികയാത്തൊരു യുവാവായിരുന്നുവെങ്കിലും 60 കാരനായ വി അബ്ദുല്‍ ഖയ്യും അടക്കമുള്ള ആ പത്രാധിപ സംഘത്തെ അനാവശ്യമായ അധികാര വിനിയോഗമില്ലാതെ അദ്ദേഹം പ്രഗല്ഭമായി നയിച്ചു’.
‘സി.എച്ച്’ എന്ന പദം പത്രപ്രവര്‍ത്തന രംഗത്തും രാഷ്ട്രീയ മേഖലയിലും കുതിച്ചുയരുകയായിരുന്നു. കോഴിക്കോട് മുനിസിപ്പല്‍ ഓഫീസിലെ താല്‍ക്കാലിക ജോലിയും കുറുമ്പ്രനാട് ലീഗ് ഓഫീസ് സെക്രട്ടറി ജോലിയും കഴിഞ്ഞപ്പോഴേക്കും സി.എച്ച് ചന്ദ്രികയുമായി ഔദ്യോഗിക ബന്ധം സ്ഥാപിച്ച് കഴിഞ്ഞിരുന്നു. വിദ്യാര്‍ത്ഥിയായിരിക്കെ തന്നെ സി.എച്ച് സ്വന്തം പേര് വെച്ചും ‘എം.കെ അത്തോളി’ എന്ന തൂലികാ നാമത്തിലും ലേഖനങ്ങളെഴുതുമായിരുന്നു. മുസ്ലിംലീഗിന്റെ ഔദ്യോഗിക പത്രമായ ‘ഡോണി’ന്റെ കോഴിക്കോട് ലേഖകനായും ഈ സമയത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്.
അങ്ങനെ ‘ചന്ദ്രിക സി.എച്ചും’ ‘സി.എച്ച് ചന്ദ്രിക’യുമായി മാറി. അതിന്റെ എല്ലാമായിരുന്ന സി. എച്ച് ചന്ദ്രികയിലെ ഒരു സാധാരണ ജീവനക്കാരന് മാത്രമാണെന്ന ഔദ്യോഗിക ബന്ധം പലര്‍ക്കുമറിയില്ല. സി.എച്ചെന്ന പത്രാധിപര്‍ ഏത് തിരക്കിനിടയിലും ചന്ദ്രികക്ക് വേണ്ടി മുഖപ്രസംഗമെഴുതുമായിരുന്നു. പ്രസംഗവേദികളിലിരുന്ന് പോലും അത് നിര്‍വഹിച്ചു. ചന്ദ്രികയുടെ പത്രാധിപരെന്ന സമുന്നത പദവിയില്‍ വിരാചിക്കുമ്പോഴും ശിപായിപ്പണി മുതല്‍ പത്രാധിപര്‍ വരെയുള്ള സകല ജോലിയും അദ്ദേഹത്തിന് വശമായിരുന്നു. അദ്ദേഹത്തിന്റെ രചനാ വൈഭവം അനിതരസാധാരണവും അപാരവുമായിരുന്നു. സി.എച്ച് ഒന്നാംതരം കഥകളെഴുതിയിട്ടുണ്ട്. രസികന്‍ കഥകളും രചിച്ചിട്ടുണ്ട്. സാഹിത്യപരവും സാംസ്കാരികവുമായ പ്രബന്ധങ്ങളുമെഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്റെ മതാതീതമായ ഹൃദയ വിശാലതയെ മനസ്സിലാക്കാന്‍ ഈ എഴുത്തുകള്‍ മാത്രം മതി. എഴുതുന്നതെന്തായാലും തല പുകഞ്ഞാലോചിക്കേണ്ടിവരുന്നില്ല. വെറുതെയൊരിക്കലും ഇരിക്കുകയില്ല. ലേഖനം, മുഖ ലേഖനം, എഡിറ്റിങ്, മറുപടി, പ്രസ്താവന അങ്ങനെ നീളുന്നു എഴുത്ത് പട്ടിക. ന്യായവും സത്യവുമാണെന്ന് മനസ്സില്‍ തോന്നുന്നതെന്തും സഹൃദയനാണെങ്കിലും, വെട്ടിത്തുറന്ന് പറയുന്ന പ്രകൃതക്കാരനായിരുന്നു.
ഒരിക്കല്‍ സി.എച്ച് പറഞ്ഞതിങ്ങനെ: ‘സമുദായത്തിന്റെ വിളക്കുമാടമാണ് ചന്ദ്രിക. സമുദായത്തെ ചിന്തിപ്പിക്കാന്‍ പഠിപ്പിക്കേണ്ട ബാധ്യത കൂടി അതിനുണ്ട്’.
ചന്ദ്രിക പത്രാധിപ സമിതി അംഗമായിരുന്ന ടി.സി മുഹമ്മദ് സി.എച്ചിന്റെ സവിശേഷ സ്വഭാവത്തെ വിശേഷിപ്പിച്ചതിങ്ങനെ: ‘അത്തോളി ഗ്രാമം അദ്ദേഹത്തിന്റെ പെറ്റുമ്മയാണെങ്കില്‍ കോഴിക്കോട് നഗരം പോറ്റുമ്മയാണെന്ന് പറയാറുണ്ടല്ലോ. അത്പോലെ നടക്കാവിലെ ക്രസന്റ്ഹൗസ് സ്വന്തം ഭവനമാണെങ്കില്‍ ചന്ദ്രിക സി.എച്ചിന്റെ രണ്ടാം ഭവനമായിരുന്നു. എവിടെ പോകുമ്പോഴും എവിടെ നിന്ന് വരുമ്പോഴും രണ്ടാം ഭവനത്തില്‍കയറി രണ്ട് തമാശ പൊട്ടിച്ചാലല്ലാതെ അദ്ദേഹം നീങ്ങില്ല. കോഴിക്കോട്ടാണെങ്കില്‍ ഉറങ്ങാന്‍ കിടക്കുമ്പോഴും ഉറങ്ങി എഴുന്നേല്ക്കുമ്പോഴും സി.എച്ചിന് ചന്ദ്രിക വേണം. രാത്രിയെത്ര വൈകിയെത്തിയാലും ശരി അപ്പോള്‍ അച്ചടിച്ച എഡിഷന് വായിച്ചേ ഉറങ്ങാന്‍ കിടക്കൂ. ആര്‍ക്ക് മുമ്പിലും ഒരിക്കലും തല കുനിച്ചിട്ടില്ലാത്ത ആത്മാഭിമാനമാണ് സി.എച്ചിന്റേത്. നിര്‍ഭയത്വം അദ്ദേഹത്തിന്റെ ജന്മസിദ്ധിയായിരുന്നു. എ.കെ കുഞ്ഞിമായിന്‍ ഹാജി ചന്ദ്രിക മാനേജിങ് ഡയരക്ടറായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ ജാമാതാവ് കെ.പി മുഹമ്മദ് മുസ്ലിംലീഗ് സ്ഥാനാര്‍ഥിക്കെതിരെ മത്സരിച്ചിരുന്നു. മാനേജിങ് ഡയരക്ടറുടെ ജാമാതാവിനെ കണക്കിന് കശക്കിവിടാന്‍ സ്റ്റേജില്‍ സി. എച്ചിന് അശേഷം ധൈര്യക്കുറവുണ്ടായില്ല. ഇക്കാരണത്തിന് സി.എച്ചിനെ ചന്ദ്രികയില്‍നിന്ന് പിരിച്ചുവിടണമെന്ന്വരെ ഏ.കെ കുഞ്ഞിമായിന്‍ ഹാജിയോട് ജാമാതാവിന്റെ ആള്ക്കാര് വാശിപിടിച്ച് നോക്കി. പക്ഷേ ഹാജി അതിന് വഴങ്ങിയില്ല. ജാമാതാവിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് എന്ത് സഹായവും ചെയ്യാമെന്ന് പറയുകയല്ലാതെ പത്രാധിപരെ ചോദ്യംചെയ്യാന്‍ മാതൃകായോഗ്യരായ എം.ഡി തയ്യാറായില്ല. മറ്റുള്ളവര്‍ സര്‍വകലാശാലകളില്‍ പഠിച്ചുകൊണ്ടിരുന്ന കാലത്ത് കോയാ സാഹിബ് ജീവിതായോധനക്കളരിയില്‍ ഇറങ്ങിക്കഴിഞ്ഞിരുന്നു. ആ കളരി ചന്ദ്രികയായിരുന്നു. അത്കൊണ്ടാവണം അദ്ദേഹത്തിനയവിറക്കാനുള്ള ചെറുപ്പക്കാല സ്മരണകള്‍ അധികവും ചന്ദ്രികയുമായി ബന്ധപ്പെട്ടതായത്’.
kerala
സംസ്ഥാനത്ത് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു
രാജ്യന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നില്ക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ നിരക്ക് 71,480 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണം ലഭിക്കണമെങ്കില്‍ 8935 രൂപ നല്‍കണം. കഴിഞ്ഞ ദിവസം രാവിലെ ഉയര്‍ന്ന സ്വര്‍ണവില വൈകുന്നേരമായപ്പോള്‍ ഇടിഞ്ഞിരിന്നു. ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമായി കുറയുകയാണുണ്ടായത്. ഔണ്‍സിന് 3,348 ഡോളര്‍ നിലവാരത്തിലായിരുന്ന രാജ്യന്തര വില 3,293 ഡോളര്‍ വരെ താഴ്ന്നിരുന്നു. 3,297 ഡോളറിലാണ് ഇന്നത്തെ വ്യാപാരം പുരോഗമിക്കുന്നത്.
ഇന്ന് 24 കാരറ്റ് സ്വര്‍ണത്തിന് ഒരു ഗ്രാമിന് 9,748 രൂപയാണ്. 18 കാരറ്റിന് ഒരു ഗ്രാമിന് 7,311 രൂപയും പവന് 58,488 രൂപയുമാണ് നിരക്ക്. ഒരു ഗ്രാം വെള്ളിവില 111 രൂപയിലെത്തി. ഇന്നത്തെ നിരക്കനുസരിച്ച് 10 ഗ്രാം സ്വര്‍ണം വാങ്ങണമെങ്കില്‍ 89,350 രൂപ വരെ ചിലവ് വരും.
രാജ്യന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നില്ക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ കൂടുതല്‍ പേര് സ്വര്‍ണത്തിലേക്കു തിരിഞ്ഞതാണ് ഉയര്‍ന്ന നിലവാരത്തില്‍ നില്ക്കാന് കാരണമെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.
News
യുഎസിന്റെ 51-ാമത് സംസ്ഥാനമാകട്ടെ, ഗോള്‍ഡന്‍ ഡോം ഫ്രീയെന്ന് ട്രംപ്; ഓഫര്‍ നിരസിച്ച് കാനഡ
മിസൈല്‍ ആക്രമണങ്ങളില്‍ നിന്ന് അമേരിക്കയെ സംരക്ഷിക്കുന്നതിനുള്ള നിര്‍ദ്ദിഷ്ട യുഎസ് മിസൈല്‍ പ്രതിരോധ സംവിധാനമാണ് ഗോള്‍ഡന്‍ ഡോം

അമേരിക്കയുടെ 51-ാമത് സംസ്ഥാനമാകാന്‍ സമ്മതിച്ചാല്‍ വിപ്ലവകരമായ സ്റ്റാര്‍ വാര്‍സ് തരത്തിലുള്ള മിസൈല്‍ പ്രതിരോധ സംവിധാനത്തില്‍ കാനഡയെ സൗജന്യമായി ചേരാന്‍ അനുവദിക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാഗ്ദാനത്തില്‍ ശക്തമായ നിലപാട് സ്വീകരിച്ച് പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുടെ ഓഫീസ് ഈ ഓഫര്‍ ശക്തമായി നിരസിച്ചു.
‘കാനഡ അഭിമാനകരവും സ്വതന്ത്രവുമായ രാജ്യമാണ്, പരമാധികാരം ഉപേക്ഷിക്കാന്‍ പദ്ധതിയില്ല,. കാനഡ ഒരു സ്വതന്ത്ര രാജ്യമായി തുടരാന്‍ തീരുമാനിച്ചാല്‍ 61 ബില്യണ്‍ ഡോളറിന് തന്റെ നിര്‍ദ്ദിഷ്ട ഗോള്‍ഡന്‍ ഡോം മിസൈല്‍ ഷീല്‍ഡിലേക്ക് കാനഡയ്ക്ക് പ്രവേശനം വാഗ്ദാനം ചെയ്യുമെന്ന ട്രംപിന്റെ ഏറ്റവും പുതിയ പരാമര്‍ശങ്ങള്‍ക്ക് മറുപടിയായാണ് പ്രസ്താവന വന്നത്.
മിസൈല്‍ ആക്രമണങ്ങളില്‍ നിന്ന് അമേരിക്കയെ സംരക്ഷിക്കുന്നതിനുള്ള നിര്‍ദ്ദിഷ്ട യുഎസ് മിസൈല്‍ പ്രതിരോധ സംവിധാനമാണ് ഗോള്‍ഡന്‍ ഡോം, ഇതിന് 175 ബില്യണ്‍ യുഎസ് ഡോളര്‍ വരെ ചിലവ് വരുമെന്ന് കണക്കാക്കപ്പെടുന്നു. മൂന്ന് വര്‍ഷത്തിനുള്ളില്‍ ഈ സംവിധാനം പ്രവര്‍ത്തനക്ഷമമാക്കാനാകുമെന്നാണ് ട്രംപ് അവകാശപ്പെടുന്നത്.
കാനഡയ്ക്ക് ഗോള്‍ഡന്‍ ഡോമിന്റെ ഭാഗമാകാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ അവര്‍ക്ക് പണം നല്‍കാം, അല്ലെങ്കില്‍ അവര്‍ക്ക് ഒരു യുഎസ് സ്റ്റേറ്റായി മാറുകയും അത് സൗജന്യമായി നേടുകയും ചെയ്യാം’ എന്ന് ട്രംപ് പറഞ്ഞു.
കാനഡയുടെ മുന്‍കാല പ്രതിരോധ ചെലവുകളെ വിമര്‍ശിച്ചാണ് ട്രംപ് പരാമര്‍ശം നടത്തിയത്. സാമ്പത്തിക മാര്‍ഗങ്ങളിലൂടെയോ രാഷ്ട്രീയ യൂണിയന് വഴിയോ യുഎസ് സംവിധാനത്തില്‍ ചേരുന്നതിലൂടെ മാത്രമേ കാനഡയ്ക്ക് ഭാവി സുരക്ഷ ഉറപ്പാക്കാന്‍ കഴിയൂ എന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.
നോര്‍ത്ത് (നോര്‍ത്ത് അമേരിക്കന്‍ എയ്റോസ്പേസ് ഡിഫന്‍സ് കമാന്‍ഡ്) വഴി കാനഡ ഇതിനകം യുഎസുമായി കോണ്ടിനെന്റല് ഡിഫന്‍സ് പ്രവര്‍ത്തിക്കുന്നു. കനേഡിയന്‍ ഗവണ്മെന്റ് നോരാഡ് നവീകരിക്കാനും അതിന്റെ വടക്കന്‍ പ്രതിരോധം ശക്തിപ്പെടുത്താനും പ്രതിജ്ഞാബദ്ധമാണ്. ആര്‍ട്ടിക് പ്രദേശത്തിനായി ഒരു പുതിയ റഡാര്‍ സംവിധാനം നിര്‍മ്മിക്കുന്നതിനായി ഓസ്ട്രേലിയയുമായി അടുത്തിടെ 6 ബില്യണ്‍ C$ കരാറില്‍ ഒപ്പുവച്ചു.
കാനഡ ഒരു യുഎസ് സംസ്ഥാനമായി മാറുക എന്ന ആശയം രാഷ്ട്രീയ സ്പെക്ട്രത്തിലുടനീളം പെട്ടെന്ന് തള്ളപ്പെട്ടു. ഈ നിര്‍ദ്ദേശം യാഥാര്‍ത്ഥ്യത്തിന് നിരക്കാത്തതും കനേഡിയന്‍ സ്വത്വത്തെയും പരമാധികാരത്തെയും ആഴത്തില്‍ അവഹേളിക്കുന്നതാണെന്നും വിമര്‍ശകര്‍ പറയുന്നു.
india
അണ്ണാ യൂണിവേഴ്സിറ്റിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതി ജ്ഞാനശേഖരന് കുറ്റക്കാരനെന്ന് ചെന്നൈ കോടതി
ശിക്ഷ ജൂണ്‍ രണ്ടിന് പ്രഖ്യാപിക്കും.

2024 ഡിസംബറില്‍ അണ്ണാ യൂണിവേഴ്സിറ്റി കാമ്പസിനുള്ളില്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ജ്ഞാനശേഖരന് കുറ്റക്കാരനാണെന്ന് ചെന്നൈയിലെ കീഴ്ക്കോടതി കണ്ടെത്തി. കുറ്റകൃത്യം നടന്ന് അഞ്ച് മാസത്തിന് ശേഷം വരുന്ന വിധി, സംസ്ഥാന വ്യാപകമായി രോഷം സൃഷ്ടിച്ച ഒരു ഉയര്‍ന്ന കേസിന്റെ സമാപനത്തെ അടയാളപ്പെടുത്തുന്നു. ചെന്നൈ മഹിളാ കോടതി ജഡ്ജി രാജലക്ഷ്മി മെയ് 28 ബുധനാഴ്ച വിധി പുറപ്പെടുവിച്ചു. ശിക്ഷ ജൂണ്‍ രണ്ടിന് പ്രഖ്യാപിക്കും.
2024 ഡിസംബര്‍ 23-ന് രാത്രി അണ്ണാ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥിനി സുഹൃത്തിനാപ്പം കാമ്പസില്‍ സമയം ചെലവഴിക്കുന്നതിനിടെ ജ്ഞാനശേഖരന് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഇയാള്‍ വിദ്യാര്‍ത്ഥിയെ 40 മിനിറ്റോളം അനധികൃതമായി കസ്റ്റഡിയില്‍ വച്ചു, വിദ്യാര്‍ത്ഥിനിയെയും സുഹൃത്തിനെയും ചിത്രീകരിക്കുകയും ദൃശ്യങ്ങള്‍ തുടര്‍ന്ന് ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ഉപയോഗിക്കുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു.
വിദ്യാര്‍ത്ഥിനിയും ലൈംഗിക പീഡനം തടയല്‍ (PoSH) കമ്മിറ്റിയിലെ ഒരു യൂണിവേഴ്സിറ്റി പ്രൊഫസറും അതേ ദിവസം തന്നെ പോലീസില്‍ പരാതി നല്കി. ഡിസംബര്‍ 25നാണ് ജ്ഞാനശേഖരനെ ഗ്രേറ്റര്‍ ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തത്.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) വിവിധ വകുപ്പുകള്‍ പ്രകാരം പ്രതിക്കെതിരെ ഇതിനകം ഏഴ് കേസുകള്‍ നിലവിലുണ്ട്. ഈ സാഹചര്യത്തില്‍, ബലാത്സംഗത്തിന് 63 (എ), 64 (1) വകുപ്പുകളും ലൈംഗിക പീഡനത്തിന് 75 (1) (ii), (iii) എന്നിവയുള്‍പ്പെടെയുള്ള പുതിയ ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) വകുപ്പുകള്‍ പ്രകാരം കുറ്റം ചുമത്തി.
-
kerala3 days ago
വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാന്റെ നില ഗുരുതരമായി തുടരുന്നു
-
kerala3 days ago
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്; ജയിലില്‍ തൂങ്ങിമരിക്കാന്‍ ശ്രമം; പ്രതി അഫാന്റെ നില അതീവഗുരുതരം
-
News3 days ago
എം.ഇ.എസ് മമ്പാട് കോളേജ് അലുംനി ജിദ്ദ ചാപ്റ്റർ മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിച്ചു
-
kerala3 days ago
കൊച്ചി പുറംകടലില്‍ മുങ്ങിയ കപ്പലിലെ നൂറോളം കണ്ടെയ്നറുകള്‍ കടലില്‍ വീണെന്ന് വിലയിരുത്തല്‍
-
kerala3 days ago
മലപ്പുറം കാക്കഞ്ചേരിയില്‍ ദേശീയപാതയില്‍ വിള്ളല്‍ രൂപപ്പെട്ടു; ഗതാഗതം താത്കാലികമായി നിര്‍ത്തിവെച്ചു
-
india3 days ago
പ്രസവാവധി ഭരണഘടനാപരമായ അവകാശമാണ; സുപ്രീം കോടതി വിധി
-
india3 days ago
ഊട്ടിയില്‍ ദേഹത്ത് മരംവീണ് വടകര സ്വദേശിക്ക് ദാരുണാന്ത്യം
-
india3 days ago
യുപിയില്‍ ബീഫ് കടത്തിയെന്ന് ആരോപിച്ച് നാല് മുസ്ലിം യുവാക്കളെ ക്രൂരമായി മര്‍ദിച്ച് ഹിന്ദുത്വവാദികള്‍