Connect with us

Video Stories

ഇന്ത്യന്‍ നഭസ്സിലെ തിങ്കള്‍ തിളക്കം

Published

on

ഇന്ത്യന്‍ ബഹിരാകാശ ദൗത്യത്തിലെ ഇതിഹാസ മുഹൂര്‍ത്തങ്ങളിലൊന്നായിരിക്കുകയാണ് 2019 ജൂലൈ 22. മനുഷ്യന്‍ ചന്ദ്രനില്‍ കാലുകുത്തിയ കാലത്ത് ശാസ്ത്രലോകത്ത് അത്രയൊന്നും ഗണിക്കപ്പെടാതിരുന്ന ദരിദ്ര കോടികളുടെ ഇന്ത്യ അതിന്റെ സുവര്‍ണ ജൂബിലി വര്‍ഷത്തില്‍ അവിടേക്ക് രണ്ടാം ഗവേഷണപേടകത്തെ സ്വന്തമായി വിക്ഷേപിച്ചിരിക്കുന്നു. മൂന്നു ലോകവന്‍ ശക്തികള്‍മാത്രം കൈവരിച്ച നേട്ടത്തിലേക്ക് ലോകത്തിന്റെ നാലാം ശൂന്യാകാശക്കുതിപ്പ്. കഴിഞ്ഞ ഒന്നര വര്‍ഷത്തെ കഠിനാധ്വാനത്തിനൊടുവില്‍ രാജ്യം ചന്ദ്രനിലേക്ക് രണ്ടാം യാനത്തെ വിട്ടയച്ചിരിക്കുന്നു- ചന്ദ്രയാന്‍-2. അതിസമ്പന്നര്‍ മുതല്‍ ദരിദ്രനാരായണന്മാര്‍വരെ അടങ്ങിയ 130 കോടിയിലധികം ജനതയുടെ കീശയിലെ ആയിരം കോടിയോളം രൂപയുപയോഗിച്ച് രാജ്യം നേടിയത് തങ്കലിപികളില്‍ രേഖപ്പെടുത്തപ്പെട്ട ചരിത്രസാക്ഷ്യം. അഭിമാനിക്കാം ഓരോഭാരതീയനും. തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് 2.43ന് ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ്ധവാന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തില്‍നിന്ന് കുതിച്ച ഇന്ത്യയുടെ രണ്ടാം ചാന്ദ്രപര്യവേക്ഷണ പേടകം 15 മിനിറ്റിനകം ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് വിജയകരമായി പ്രവേശിച്ചതായി ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനാ ( ഐ.എസ്.ആര്‍.ഒ) തലവന്‍ കെ.ശിവന്‍ ഔദ്യോഗികമായി വെളിപ്പെടുത്തിയിരിക്കുന്നു. ഇന്ത്യയുടെ ചരിത്രക്കുതിപ്പാണിതെന്ന് പറഞ്ഞ അദ്ദേഹം, ഇതിനുപിന്നില്‍ സ്വന്തം താല്‍പര്യങ്ങളെല്ലാം ത്യജിച്ച് അഹോരാത്രം പ്രവര്‍ത്തിച്ച ചന്ദ്രയാന്‍-2 സംഘത്തിനും ശാസ്ത്രസാങ്കേതിക വ്യാവസായിക ലോകത്തിനും നന്ദി അറിയിച്ചിരിക്കുന്നു. തീര്‍ച്ചയായും ഈ ദൗത്യ വിജയത്തിന് ഓരോ ഇന്ത്യക്കാരനും കെ. ശിവനും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ക്കും അപരിമേയമായ നന്ദിയും അഭിനന്ദനവും തിരിച്ചുംപകരാം. പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ശാസ്ത്രചിന്തയും ഗവേഷണത്തിനായി വന്‍തുക നീക്കിവെച്ചതും ഈ അവസരത്തില്‍ സ്മരിക്കാം.
ഇന്ത്യയുടെ ചന്ദ്രയാന്‍ -2 ദൗത്യത്തിന്റെ സവിശേഷത അതിന്റെ ഒന്നാംഘട്ടത്തിലെ വിജയംകൂടി പരിഗണിച്ചുള്ളതാണ്. 2008 ഒക്ടോബറില്‍ നാമയച്ച ചന്ദ്രയാന്‍-1 ചന്ദ്രോപരിതലത്തിലെ പല പ്രത്യേകതകളും ശാസ്ത്രലോകത്തിന് എത്തിച്ചുതരികയുണ്ടായി. അവിടെ ജലാംശത്തിന്റെ ലക്ഷണമുണ്ടായിരുന്നുവെന്നതായിരുന്നു അതിലൊന്ന്. ആ ഗവേഷണ പേടകം ഒരുവര്‍ഷത്തിനകം ചന്ദ്രോപരിതലത്തില്‍നിന്ന് കാണാതാവുകയായിരുന്നു. പിന്നീടാണ് രണ്ടാം ദൗത്യത്തെക്കുറിച്ച് നാം ഗൗരവമായി ചിന്തിക്കുന്നതും അതിനുള്ള പ്രായോഗിക നടപടികള്‍ സ്വീകരിക്കുന്നതും. 2108ല്‍ രണ്ടാം ദൗത്യം വിക്ഷേപിക്കാമെന്നായിരുന്നു കണക്കുകൂട്ടിയിരുന്നതെങ്കിലും പല കാരണങ്ങളാല്‍ അതസാധ്യമായി. പിന്നീട് ഇക്കഴിഞ്ഞ ജൂലൈ 15ന് പുലര്‍ച്ചെ 2.15ന് ചന്ദ്രയാന്‍ -2 വിക്ഷേപിക്കാനായിരുന്നു പദ്ധതി. ഇതിനായി അര്‍ധരാത്രിവരെ മുന്നൊരുക്കങ്ങള്‍ നടത്തിയെങ്കിലും അവസാനനിമിഷം വിക്ഷേപണം മാറ്റിവെക്കേണ്ടിവരികയായിരുന്നു. ക്രയോജനിക് എഞ്ചിനിലേക്കുള്ള ഹീലിയം വാതകം ചോര്‍ന്നതായിരുന്നു കാരണം. രാഷ്ട്രപതി രാംനാഥ്‌കോവിന്ദ് പോലും സ്ഥലത്തെത്തിയശേഷമായിരുന്നു പിന്‍വാങ്ങല്‍. എന്നാല്‍ ഇന്നലത്തെ വിക്ഷേപണത്തിന്റെ തീയതി 18നുതന്നെ നിശ്ചയിക്കാന്‍ അവര്‍ക്കായി. അതനുസരിച്ച് വിദഗ്ധരും സാങ്കേതിക പ്രവര്‍ത്തകരും ശാസ്ത്രകുതുകികളും സാധാരണക്കാരും ഉള്‍പ്പെടെ നിരവധി പേര്‍ ഇന്നലെ ശ്രീഹരിക്കോട്ടയിലെത്തിയതും അവരെ ശാസ്ത്രലോകം സര്‍വാത്മനാ സ്വാഗതം ചെയ്തതും ഇന്ത്യയുടെ ശാസ്ത്ര സാങ്കേതികരംഗം എത്രകണ്ട് ജനകീയമാണെന്നതിനുള്ള ദൃഷ്ടാന്തമാണ്.
മിനിറ്റുകള്‍ക്കകംതന്നെ ജി.എസ്.എല്‍.വി മാര്‍ക്ക് മൂന്നിന്റെ ‘ബാഹുബലി’ എന്നു പേരുള്ള ഗവേഷണ പേടകം ഭൂമിയെ വലംവെച്ചുതുടങ്ങുകയും വൈകാതെ ഐ.എസ്.ആര്‍.ഒയുടെ നിരീക്ഷണ കേന്ദ്രത്തിലേക്ക് സിഗ്നലുകള്‍ എത്തിച്ചുതുടങ്ങുകയും ചെയ്തിരിക്കയാണ്. ഇതിലുള്ള ആഹ്ലാദം സംഘാടകര്‍ എണീറ്റുനിന്ന് കയ്യടിച്ചും പരസ്പരം കെട്ടിപ്പുണര്‍ന്നും പ്രകടിപ്പിക്കുകയുണ്ടായി. രാഷ്ട്രപതിയും പ്രധാനമന്ത്രിയും വിജയശില്‍പികളെ അനുമോദിച്ചു. ബഹിരാകാശ ഗവേഷണ രംഗത്ത്, വിശേഷിച്ചും ചാന്ദ്രപര്യവേക്ഷണത്തിന് ലോക ജനതക്ക് വന്‍മുതല്‍കൂട്ട് തന്നെയാണ് ഈ വിജയം. ഇന്ത്യ സ്വന്തമായി വികസിപ്പിച്ച സാമഗ്രികളാണ് ഇതില്‍ ഉപയോഗിച്ചവയെല്ലാം എന്നതുകൊണ്ട് വിശേഷിച്ചും. ഇനി 48-ാം ദിവസം വിക്രം എന്ന ലാന്‍ഡറും പ്രജ്ഞാന്‍ എന്ന റോവറുമാണ് ചന്ദ്രന്റെ ഉപരിതലത്തില്‍ പ്രത്യേകം പ്രത്യേകമായി വലംവെച്ചിറങ്ങുക. ഇതിലെ ക്യാമറകള്‍ അതിനകംതന്നെ ചന്ദ്രോപരിതലത്തിലെ ചിത്രങ്ങള്‍ അയച്ചുതുടങ്ങും. ഈ ദിവസംവരെ തീര്‍ച്ചയായും നിര്‍ണായകവുമാണ്. ഓര്‍ബിറ്റ് ഹൈ റെസലൂഷന്‍ ക്യാമറകളാണ് ചിത്രങ്ങള്‍ പകര്‍ത്താനായി ഉപയോഗിച്ചിരിക്കുന്നത്. ചാന്ദ്രയാന്‍ രണ്ടിന്റെ പ്രാധാന്യം, സോഫ്റ്റ്‌ലാന്‍ഡിങ് സംവിധാനം ഉപയോഗിച്ചും ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലുമാണ് ഉപഗ്രഹം ഇറങ്ങുക എന്നതാണ്. 36 കിലോമീറ്ററുകളോളം ആഴമുള്ള ഗര്‍ത്തങ്ങള്‍ ഉള്ള ഇടമാണിത്. ഇവിടേക്ക് അമേരിക്കയും റഷ്യയും ഉപഗ്രങ്ങള്‍ അയച്ചിട്ടില്ല എന്നതില്‍ നമുക്ക് പ്രത്യേകമായും അഭിമാനിക്കാം.
1969 ജൂലൈ 20നാണ് ആദ്യമായി മനുഷ്യന്‍ (നീല്‍ ആംസ്‌ട്രോങ്്) ചന്ദ്രനില്‍ കാലുകുത്തുന്നത്. അതിന് കൃത്യം അമ്പതുവര്‍ഷവും രണ്ടു ദിവസങ്ങള്‍ക്കുമിപ്പുറമാണ് ഇന്ത്യയുടെ രണ്ടാംചാന്ദ്രദൗത്യം. ഇതിനകം 12 പേരാണ് ചന്ദ്രനിലേക്ക് ചെന്നിട്ടുള്ളത്. അവരെല്ലാവരും അമേരിക്കക്കാരും. ഇന്ത്യയുടെ ചാന്ദ്രദൗത്യത്തിന്റെ അടുത്തപടി അവിടെനിന്ന് ശേഖരിക്കുന്ന വിവരങ്ങള്‍ മനുഷ്യകുലത്തിന് പുതിയ അറിവുകള്‍ പകരുന്നതിനും അവിടെ സ്വന്തമായൊരു സ്‌പേസ്‌സ്റ്റേഷന്‍ സ്ഥാപിക്കുന്നതിനും മനുഷ്യനെ അയക്കുന്നതിനുമാണ്. ചന്ദ്രനില്‍ ജലമുണ്ടെന്ന് തെളിയിക്കപ്പെട്ടാല്‍ അവിടെ ജീവനുണ്ടെന്നോ ഉണ്ടായിരുന്നുവെന്നോ കണ്ടെത്താനാകും. അനതിവിദൂര ഭാവിയില്‍ ഭൂമി നേരിടാനിരിക്കുന്ന വരള്‍ച്ചയും പ്രളയവുമൊക്കെ മനുഷ്യരെ മറ്റൊരു ജീവതാവളത്തിലേക്ക് ആകര്‍ഷിക്കുന്നുണ്ട്. ഇതിനായി രാജ്യങ്ങള്‍ തമ്മില്‍ മല്‍സരിക്കുകയാണിപ്പോള്‍. ബഹിരാകാശ ഗവേഷണത്തിന് സഹസ്ര കോടികള്‍ ചെലവഴിക്കുന്ന ഇന്ത്യയുടെ സാമൂഹികരംഗം ഇപ്പോള്‍ നേരിടുന്ന അശാസ്ത്രീയമായതും അസംസ്‌കാരികവുമായ പ്രവണതകളെ എങ്ങനെ തുടച്ചുമാറ്റാനാകും എന്നതാകണം ഇപ്പോള്‍ ഓരോ ഇന്ത്യക്കാരന്റെയും മനോമുകുരത്തില്‍ ഉയരേണ്ടത്. ചന്ദ്രയാന്‍ചിത്രങ്ങള്‍ക്കൊപ്പം കാണേണ്ടിവരുന്നത്് ആള്‍ക്കൂട്ടക്കൊലക്കിരയായ പട്ടിണിപ്പാവങ്ങളുടെ കബന്ധങ്ങള്‍. കഴിഞ്ഞ ഒരാഴ്ചക്കകം ഇരുപതോളംപേരാണ് രാജ്യത്ത് വെടിയേറ്റും മര്‍ദിച്ചും കൊല്ലപ്പെട്ടത്. ജലവും അമ്പിളിയുമൊക്കെ മനുഷ്യമനസ്സുകളെ സര്‍ഗമുഖരിതമാക്കേണ്ടകാലത്ത് പുരാണത്തിലെ ഇന്റര്‍നെറ്റിനെക്കുറിച്ചും റോക്കറ്റിനെക്കുറിച്ചുമൊക്കെ വായിട്ടലക്കുന്ന നാണംകെട്ട ഗതികേട്. രാജ്യത്തെ ഏതൊരു പൗരനും ശ്വസിക്കാനും ചരിക്കാനുമുള്ള സ്വാതന്ത്ര്യം അനുവദിക്കപ്പെടുമ്പോഴേ ചിരിക്കും ചിന്തക്കുമൊക്കെ പ്രസക്തിയുള്ളൂ. പാവങ്ങളില്‍ പാവപ്പെട്ടവനെ മനസ്സില്‍കണ്ടുവേണം ഏതൊരുപദ്ധതിയും ആവിഷ്‌കരിക്കാനെന്ന് ഉപദേശിച്ചൊരു മഹാത്മാവിന്റെ നാടാണിത്.

Video Stories

എസ്.എഫ്.ഐയിലേക്ക് ചിലര്‍ നുഴഞ്ഞുകയറുന്നുണ്ട്; പാര്‍ട്ടിനയങ്ങള്‍ക്കെതിരെയാണ് ഇവരുടെ പ്രവര്‍ത്തനം: വീണ്ടും കടന്നാക്രമിച്ച് ജി. സുധാകരന്‍

നേരത്തെ ‘യുവതയിലെ കുന്തവും കൊടചക്രവും’ എന്ന പേരില്‍ സുധാകരന്‍ എഴുതിയ കവിത വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു വിവാദമായിരുന്നു.

Published

on

സൈബര്‍ ആക്രമണങ്ങളില്‍ തനിക്ക് പരിക്കേറ്റിട്ടില്ലെന്ന് മുതിര്‍ന്ന സി.പി.എം നേതാവ് ജി. സുധാകരന്‍. തനിക്കെതിരായ സൈബര്‍ ആക്രമണത്തിന് പിന്നില്‍ പാര്‍ട്ടിയല്ലെന്നും ഒരുപക്ഷെ പാര്‍ട്ടിക്ക് നിയന്ത്രിക്കാന്‍ കഴിയാത്തവരായിരിക്കാമെന്നും ജി. സുധാകരന്‍ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ അടക്കമുള്ളവര്‍ ഇത്തരത്തിലുള്ള സൈബര്‍ ആക്രമണങ്ങളെ അംഗീകരിച്ചിട്ടില്ലെന്നും ജി. സുധാകരന്‍ പറഞ്ഞു. സൈബര്‍ ഇടങ്ങളിലെ ആരോപണങ്ങള്‍ പൊതുജനങ്ങളെയും തന്റെ കുടുംബത്തെയും ബാധിക്കുന്ന വിഷയമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു മഹത്തായ പ്രസ്ഥാനമാണ് തങ്ങളുടേതെന്നും ചെറുപ്പകാലം മുതല്‍ക്കേ തങ്ങളെ പോലെയുള്ളവര്‍ എസ്.എഫ്.ഐയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പാര്‍ട്ടിയിലേക്ക് നുഴഞ്ഞുകയറി വരുന്നവര്‍ എസ്.എഫ്.ഐയുടെ നയങ്ങള്‍ക്കെതിരായി സംസാരിക്കുകയും നേതാക്കളെ അധിക്ഷേപിക്കുകയും ചെയ്യുന്നുവെന്നും ജി. സുധാകരന്‍ പറഞ്ഞു.

ജനങ്ങളുടെ പിന്തുണയാണ് തന്നെയും പാര്‍ട്ടിയെയും നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൈബര്‍ ആക്രമണങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിഷമമുണ്ടായിട്ടുണ്ടെങ്കില്‍ താന്‍ ആശ്വസിപ്പിക്കുന്നുവെന്നും ജി. സുധാകരന്‍ പരിഹസിച്ചു.

അതേസമയം തന്നെ അധിക്ഷേപിച്ചയാള്‍ എന്തിനാണ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതെന്ന് അറിയില്ലെന്നും താന്‍ എസ്.എഫ്.ഐയെ വിമര്‍ശിച്ചിട്ടില്ലെന്നും ജി. സുധാകരന്‍ പറഞ്ഞു.

നേരത്തെ ‘യുവതയിലെ കുന്തവും കൊടചക്രവും’ എന്ന പേരില്‍ സുധാകരന്‍ എഴുതിയ കവിത വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു വിവാദമായിരുന്നു. പിന്നാലെ ജി. സുധാകരനെ വിമര്‍ശിച്ചുകൊണ്ട് രൂക്ഷമായ സൈബര്‍ ആക്രമണമാണ് നടന്നത്.

കഴിഞ്ഞ ദിവസം സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ ജി. സുധാകരന്‍ പ്രതികരിക്കുകയും ചെയ്തിരുന്നു. സൈബര്‍ പോരാളികള്‍ എന്നൊരു ഗ്രൂപ്പ് പാര്‍ട്ടിയിലില്ലെന്നും അമ്പലപ്പുഴയിലും പരിസരത്തുമുള്ള പത്തുപതിനഞ്ചുപേരാണ് ഇതിന് പിന്നിലെന്നുമാണ് അദ്ദേഹം പറഞ്ഞത്.

ഈ പത്തുപതിനഞ്ചുപേരുടെ അപ്പൂപ്പന്റെയും അമ്മായിയപ്പന്റെയും ഗ്രൂപ്പാണതെന്നും പാര്‍ട്ടി അംഗങ്ങളാണു പാര്‍ട്ടിയുടെ സൈന്യമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ധൈര്യമുള്ളവര്‍ പൊതുയോഗം വിളിച്ച് തനിക്കെതിരെ സംസാരിക്കട്ടേയെന്നും ജി. സുധാകരന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ചിലര്‍ തന്നെ പിണറായി വിരുദ്ധനാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും എന്നാല്‍ താന്‍ പിണറായിക്ക് എതിരല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

 

Continue Reading

news

ലഹരിസംഘമായ എസ്.എഫ്.ഐ

പൂക്കോട് വെറ്റനറി കോളജിലെ സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐയുടെ യൂണിറ്റ് സെക്രട്ടറിയുള്‍പ്പെടെയായിരുന്നു അറസ്റ്റിലായത്.

Published

on

കളമശ്ശേരി പോളി ടെക്‌നിക്ക് മെന്‍സ് ഹോസ്റ്റലില്‍ പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ രണ്ടു കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ എസ്.എഫ്.ഐ നേതാവും യൂണിയന്‍ ജനറല്‍ സെക്രട്ടറിയുമായ അഭിരാജ് ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലായത് എസ്.എഫ്.ഐ എന്ന വിദ്യാര്‍ത്ഥി സംഘടനക്കെതിരെ സാംസ്‌കാരിക കേരളത്തില്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്ന ആരോപണങ്ങള്‍ക്ക് അടിവരയി ടുകയാണ്. കാമ്പസുകളിലെ ലഹരി വാഹകരായി ഈ പ്രസ്ഥാനം മാറിക്കഴിഞ്ഞുവെന്ന ആരോപണങ്ങളാണ് ഇതു വഴി ശരിവെക്കപ്പെടുന്നത്. വ്യാഴാഴ്ച്ച രാത്രി കളമശ്ശേരി പോ ളിടെക്‌നിക്കിന്റെ പെരിയാര്‍ ഹോസ്റ്റലില്‍ നാര്‍ക്കോട്ടിക് സെല്‍, ഡാന്‍സാഫ്, തൃക്കാക്കരയിലെയും കളമശ്ശേരിയിലെയും പൊലീസ് തുടങ്ങിയവരുടെ നേത്വത്തിലാണ് റെയ്ഡ് നടത്തിയത്. പൊലീസെത്തുമ്പോള്‍ ഒരുമുറിയില്‍ കഞ്ചാവ് ചെറിയ പാക്കറ്റുകളിലാക്കി വില്‍പ്പനക്ക് തയാറാക്കി വെച്ച നിലയിലായിരുന്നു. അഭിരാജിന് പുറമെ എം. ആകാശ്, ആദിത്യന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ മുറികളില്‍ നിന്ന് മദ്യക്കുപ്പികള്‍, ഗര്‍ഭനിരോധന ഉറകള്‍ എന്നിവയും കണ്ടെടുത്തിരുന്നു. അരാജകത്വത്തിന്റെ അങ്ങേയറ്റത്തേക്ക് കാമ്പസുകളെ അധപ്പതിപ്പിക്കുന്ന പ്രവൃത്തിയാണ് എസ്.എഫ്.ഐയില്‍ നിന്ന് നിരന്തരമായി ഉണ്ടായി ക്കൊണ്ടിരിക്കുന്നത്. വിദ്യാര്‍ത്ഥികളെ എന്തുവില കൊടുത്തും തങ്ങളുടെ ചൊല്‍പ്പടിക്ക് നിര്‍ത്തുക എന്ന ഒറ്റ ഉദ്ദേശ്യത്തില്‍ 3 കാമ്പസുകള്‍ ലഹരിയുടെയും അക്രമങ്ങളുടെയും കേന്ദ്രമാക്കിമാറ്റാനുള്ള പ്രവര്‍ത്തനങ്ങളാണ് എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്.

പൂക്കോട് വെറ്റനറി കോളജിലെ സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐയുടെ യൂണിറ്റ് സെക്രട്ടറിയുള്‍പ്പെടെയായിരുന്നു അറസ്റ്റിലായത്. സിദ്ധാര്‍ത്ഥനെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി എന്നുമാത്രമല്ല അത് മുടിവെച്ച് ആത്മഹത്യയാക്കി മാറ്റാനുള്ള ശ്രമവുമായിരുന്നു നടന്നത്. കോട്ടയം ഗവണ്‍മെന്റ് നഴ്‌സിങ് കോളജില്‍ റാഗിങിന്റെ പേരില്‍ നടന്ന മൃഗീയമായ പീഡനത്തിനു പിന്നിലും പ്രതിചേര്‍ക്കപ്പെട്ടത് എസ്.എഫ്.ഐ ബന്ധമുള്ള വിദ്യാര്‍ത്ഥികള്‍ തന്നെയായിരുന്നു. കാലടി സംസ്‌കൃത കോളജില്‍ എസ്.എഫ്.ഐയുടെ രണ്ട് ജില്ലാ ഭാരവാഹിക ളടക്കമുള്ളവര്‍ മദ്യപിച്ചു നൃത്തംചെയ്ത ദൃശ്യങ്ങള്‍ പുറത്തുവന്നതും വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. വിദ്യാര്‍ത്ഥി നേതാക്കള്‍ ആള്‍മാറാട്ട കേസില്‍ ഉള്‍പ്പെടുന്നതും ജില്ലാ നേതാക്കള്‍ വരെ ലഹരിക്ക് അടിമപ്പെടുന്നതും സംഘടനയെ ബാധിച്ചെന്നും സംഘടനയില്‍ കര്‍ശനമായ തിരുത്തല്‍ നടപടികള്‍ വേണമെന്നും ഈയിടെ നടന്ന എസ്.എ ഫ്.ഐ സംസ്ഥാന സമ്മേളന റിപ്പോര്‍ട്ടില്‍ തന്നെ വിമര്‍ശ നമുയരുകയുണ്ടായി. സി.പി.എം പാര്‍ട്ടികോണ്‍ഗ്രസിന്റെ ഭാഗമായുള്ള ജില്ലാ സമ്മേളനങ്ങളിലും രൂക്ഷ വിമര്‍ശനങ്ങളാണ് എസ്.എഫ്.ഐയുടെ നരനായാട്ടിനെതിരെ ഉയര്‍ന്നിരുന്നത്. ക്രമിനല്‍ പാശ്ചാത്തലമുള്ള കൊടുംകുറ്റവാളി കളെ തലപ്പത്തുനിന്ന് മാറ്റി പ്രായക്കുറവുള്ള, വിദ്യാര്‍ത്ഥിത്വമുള്ള നേതാക്കളെ തലപ്പത്തേക്ക് കൊണ്ടുവരണമെന്നു വരെ ജില്ലാ സമ്മേളനങ്ങളില്‍ വ്യാപകമായി ആവശ്യമുയ രുകയുണ്ടായി. ഗതികേടുകൊണ്ടാണെങ്കില്‍പോലും മുഖ്യ മന്ത്രി പിണറായി വിജയനു തന്നെ എസ്.എഫ്.ഐയെ ഗുണദോശിക്കേണ്ട സാഹചര്യമുണ്ടായി.

ലഹരിക്കേസുകളും കൊലപാതകങ്ങളുള്‍പ്പെടെ എത്ര ഭീകരമായ കുറ്റകൃത്യത്തിലേര്‍പ്പെട്ടാലും നിര്‍ലജ്ജം അവരെ ന്യായീകരിക്കുകയും അധികാര ദുര്‍വിനിയോഗത്തിലുടെ ഒരു പോറലുമേല്‍ക്കാതെ സംരക്ഷിക്കുകയും ചെയ്യുന്ന സമീപനമാണ് ഈ പ്രസ്ഥാനം സ്വീകരിക്കുന്നത് എന്നതാണ് ഏറ്റവും ഖേദകരം. നിങ്ങള്‍ എന്തു വൃത്തികേടു ചെയ്താലും സംരക്ഷിക്കാന്‍ എസ്.എഫ്.ഐ ഉണ്ടാകും എന്ന സന്ദേശമാണ് കൗമാരക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ഈ ക്രമിനല്‍ സംഘം നല്‍കുന്നത്. അതുകൊണ്ടുതന്നെ കാമ്പസുകള്‍ കേന്ദ്രീകരിച്ചുള്ള ലഹരി വ്യാപനത്തിലും എസ്.എഫ്.ഐയുടെ പൂര്‍ണ പിന്തുണയും സഹായവുമാണ് ലഭ്യമായിക്കൊണ്ടിരിക്കുന്നത്. മാത്രമല്ല ഇക്കാര്യത്തില്‍ എ സ്.എഫ്.ഐ നേതൃത്വം തന്നെ കണ്ണിയായി മാറിക്കൊണ്ടിരിക്കുന്നു എന്നതാണ് ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ തെളിയിക്കുന്നത്. ഈ ക്രമിനല്‍ സംഘത്തെ ഭയന്നു കൊണ്ടോ രാഷ്ട്രീയമായ അന്ധതകൊണ്ടോ കോളജ് അധികൃതരും എസ്.എഫ്.ഐക്ക് വഴങ്ങിക്കൊടുക്കുന്ന അ വസ്ഥാവിശേഷമാണുള്ളത്. എസ്.എഫ്.ഐ നേതാക്കള്‍ പങ്കാളികളാകുന്ന കുറ്റകൃത്യങ്ങള്‍ മൂടിവെക്കാനും അതിനെ ന്യായീകരിക്കാനുമുള്ള ശ്രമങ്ങളാണ് ഇത്തരക്കാരില്‍ നിന്നുണ്ടായിക്കൊണ്ടിരിക്കുന്നത്. സംസ്ഥാന സര്‍ക്കാറും പൊലീസുമെല്ലാം ഇതേ സമീപനമാണ് സ്വീകരിക്കുന്നത്. ലഹരിക്കെതിരായ കാമ്പയിന്‍ പ്രഖ്യാപിച്ച സര്‍ക്കാറിന്റെ പൊലീസ് സംവിധാനമാണ് ലഹരിവാഹകരായ നേതാക്കളെ രക്ഷിച്ചെടുക്കാന്‍ കുതന്ത്രങ്ങള്‍ മെനയുന്നത്.

Continue Reading

Video Stories

കഞ്ചാവ് വേണ്ടവര്‍ 500 നൽകണം; പണപ്പിരിവ് പൊലീസിനെ അറിയിച്ച് പോളിടെക്‌നിക് കോളേജിലെ വിദ്യാര്‍ഥികളില്‍ ചിലര്‍

യൂണിയന്‍ ജനറല്‍ സെക്രട്ടറിയും എസ്എഫ്‌ഐ പ്രവര്‍ത്തകനുമായ അഭിരാജ് മൂന്നാം വര്‍ഷം എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയാണ്.

Published

on

എറണാകുളം കളമശേരി പോളിടെക്‌നിക്ക് കോളേജ് ഹോസ്റ്റലില്‍ പൊലീസ് റെയ്ഡ് നടത്തിയത് വിദ്യാര്‍ഥികള്‍ തന്നെ നല്‍കിയ രഹസ്യ വിവരത്തിന് പിന്നാലെ. കോളേജില്‍ ഇന്ന് നടക്കാനിക്കുന്ന ഹോളി ആഘോഷവുമായി ബന്ധപ്പെട്ട് കോളേജില്‍ പണപ്പിരിവ് നടന്നിരുന്നു. 250 രൂപ മുതല്‍ 500 രൂപ വരെയായിരുന്നു പിരിവ് നടന്നത്.

ഇതില്‍ കഞ്ചാവ് വേണ്ടവര്‍ 500 രൂപ വരെ നല്‍കണമായിരുന്നു. ഇക്കാര്യം വിദ്യാര്‍ഥികളില്‍ ചിലര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. ഇതോടെ പൊലീസ് നിരീക്ഷണം ശക്തമാക്കുകയായിരുന്നു. ഹോസ്റ്റലില്‍ കഞ്ചാവ് എത്തിച്ച വിവരം അറിഞ്ഞതോടെ പൊലീസ് വന്‍ സന്നാഹമായി എത്തി ഹോസ്റ്റലില്‍ റെയ്ഡ് നടത്തുകയായിരുന്നു.

മൂന്ന് പേരാണ് നിലവില്‍ അറസ്റ്റിലായിരിക്കുന്നത്. ആലപ്പുഴ സ്വദേശി ആദിത്യന്‍ കൊല്ലം, കൊല്ലം സ്വദേശികളായ ആകാശ്, അഭിരാജ് എന്നിവരാണ് പിടിയിലായത്. ഇതില്‍ പിടിയിലായ അഭിരാജ് കോളേജ് യൂണിയന്‍ ഭാരവാഹിയാണ്. യൂണിയന്‍ ജനറല്‍ സെക്രട്ടറിയും എസ്എഫ്‌ഐ പ്രവര്‍ത്തകനുമായ അഭിരാജ് മൂന്നാം വര്‍ഷം എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയാണ്. പിടിയിലായ ആദിത്യന്‍ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് മൂന്നാം വര്‍ഷ വിദ്യാര്‍ഥിയാണ്.

ആകാശിന്‍റെ പക്കൽ നിന്ന് 1.909 കിലോ ഗ്രാം കഞ്ചാവാണ് കണ്ടെടുത്തത്. ആദിത്യന്‍റെയും അഭിരാജിന്‍റെയും പക്കൽ നിന്ന് 9.9 ഗ്രാം വീതമാണ് കണ്ടെടുത്തത്. പിടികൂടിയ കഞ്ചാവിന്‍റെ അളവ് ഒരു കിലോയിൽ കുറവായതിനാൽ ആദിത്യനും അഭിരാജിനും ജാമ്യം ലഭിച്ചു.

ഇന്നലെ രാത്രിയാണ് ഹോസ്റ്റലില്‍ നിന്ന് പൊലീസ് കഞ്ചാവ് പിടികൂടിയത്. ഹോസ്റ്റലില്‍ നിന്ന് മദ്യവും പിടികൂടി. വില്‍പ്പനയ്ക്കായി എത്തിച്ച കഞ്ചാവ് പായ്ക്കറ്റുകളിൽ ആക്കുന്നതിനിടെയാണ് പൊലീസ് പിടികൂടിയത്. രണ്ട് കിലോ ഗ്രാമോളം കഞ്ചാണ് ഹോസ്റ്റലില്‍ നിന്നും പൊലീസ് പിടികൂടിയത്.

Continue Reading

Trending