Connect with us

Video Stories

ഭയപ്പെടുത്തുന്ന സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്

Published

on

 

അച്ഛാദിന്‍ അഥവാ നല്ലദിനം വാഗ്ദാനംചെയ്ത് അധികാരത്തില്‍വന്ന് നാലാം വര്‍ഷത്തിലേക്ക് കടക്കുന്ന നരേന്ദ്രമോദിസര്‍ക്കാര്‍ തിങ്കളാഴ്ച ബജറ്റിന് മുന്നോടിയായി പാര്‍ലമെന്റില്‍ വെച്ച സാമ്പത്തികാവലോകനറിപ്പോര്‍ട്ടില്‍ പറഞ്ഞ കാര്യങ്ങള്‍ രാജ്യത്തിന്റെയും നമ്മുടെയും ഭാവിയെസംബന്ധിച്ച് ഏറെ ഗൗരവമുള്ളതായിരിക്കുന്നു. വാര്‍ഷികബജറ്റിന് മുന്നോടിയായി പതിവായി പാര്‍ലമെന്റില്‍ വെക്കാറുള്ള സാമ്പത്തികാവലോകനം രാജ്യത്തിന്റെ കഴിഞ്ഞവര്‍ഷത്തെയും നടപ്പുവര്‍ഷത്തെയും ഭാവിവര്‍ഷങ്ങളിലെയും സാമ്പത്തികനിലയുടെ നേര്‍ചിത്രമായാണ് ഗണിക്കപ്പെടാറുള്ളത്. എന്നാലതിനെ പൊള്ളയായ വിലയിരുത്തകളിലും കണക്കിലെ കളികളിലും അര്‍ത്ഥശൂന്യമായ വാഗ്ദാനങ്ങളിലുമായി ഒതുക്കിയത് നൂറ്റിമുപ്പതുകോടി വരുന്ന ഇന്ത്യന്‍ ജനതയുടെ വിവേകത്തെയും വിജ്ഞാനത്തെയും പരിഹസിക്കുന്നതായിപ്പോയി.

പുതിയ സാമ്പത്തികാവലോകനത്തില്‍ പറയുന്ന കാര്യങ്ങള്‍ അതിലെതന്നെ മറ്റുചില വിലയിരുത്തലുകളെതന്നെ ചോദ്യം ചെയ്യുന്നുണ്ട്. തിങ്കളാഴ്ച പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി രാഷ്ട്രപതി നടത്തിയ സര്‍ക്കാരിനു വേണ്ടിയുള്ള പ്രസംഗത്തിലെ വരികളും സാമ്പത്തികാവലോകന റിപ്പോര്‍ട്ടിന ചോദ്യം ചെയ്യുന്നുവെന്നത് മോദി സര്‍ക്കാരിന്റെ മുഖത്തിന്റെ വൈകൃതഭാവം തുറന്നുകാട്ടുന്നതാണ്. ഉദാഹരണത്തിന് രാജ്യത്തെ കര്‍ഷകരുടെ വരുമാനം 2022 ഓടെ ഇരട്ടിയാക്കുമെന്ന് പ്രഖ്യാപിക്കുന്ന സര്‍ക്കാരിന്റെ സാമ്പത്തികാവലോകന റിപ്പോര്‍ട്ടില്‍ പറയുന്നത് കര്‍ഷകരുടെ വരുമാനത്തില്‍ 20 മുതല്‍ 25 ശതമാനം വരെ കുറവുണ്ടാകുമെന്നാണ്. കഴിഞ്ഞ വര്‍ഷം മൂലധനവളര്‍ച്ച 6.6 ആയിരുന്നത് 6.1 ആയി ഇടിഞ്ഞു. 2050ല്‍ ഇന്ത്യന്‍ ജനതയുടെ പകുതിയിലേറെ നഗരവാസികളായിരിക്കുമെന്നും അന്ന് കാര്‍ഷികമേഖലയിലുള്ളവരുടെ എണ്ണം 58.2ല്‍ നിന്ന് 25.7 ആയി ചുരുങ്ങുമെന്നും പറയുന്നു. അതായത് പറയുന്നതൊന്നും സംഭവിക്കുന്നത് മറ്റൊന്നും. കഴിഞ്ഞ വര്‍ഷം മാത്രം നോട്ടുനിരോധനം കൊണ്ട് കാര്‍ഷികവളര്‍ച്ച കാല്‍ശതമാനം കൂപ്പുകുത്തിയിരുന്നു. കാലാവസ്ഥാവ്യതിയാനമാണ് വരും വര്‍ഷം കാര്‍ഷിക വളര്‍ച്ചാമുരടിപ്പിന് കാരണമായി സര്‍ക്കാര്‍ വിലയിരുത്തിയിരിക്കുന്നത്. അതായത്, ഇപ്പോള്‍ തന്നെ ഇരുട്ടടി നേരിട്ട കാര്‍ഷികമേഖലയെയും കര്‍ഷകരെയും കൂടുതല്‍ ദുരിതപര്‍വത്തിലേക്ക് തള്ളിയിടുന്നതായിരിക്കും വരാനിരിക്കുന്ന മോദിഭരണകാലവും എന്നര്‍ത്ഥം.

ഇതേ റിപ്പോര്‍ട്ടില്‍തന്നെ ചൂണ്ടിക്കാട്ടുന്നത് പുരുഷന്മാര്‍ കൂടുതലായി കാര്‍ഷികമേഖലയെ വിട്ടുപോകുന്നുവെന്നാണ്. എന്താണിതിന് കാരണമെന്ന് പക്ഷേ റിപ്പോര്‍ട്ടില്‍ പറയുന്നില്ല. കാര്‍ഷികമേഖലയില്‍ നിന്നുള്ള വരുമാനം കുത്തനെ ഇടിയുകയും മറ്റുമേഖലകളിലേക്ക് വിശേഷിച്ചും നിര്‍മാണമേഖലയിലേക്ക് പുരുഷന്മാര്‍ പ്രത്യേകിച്ചും യുവാക്കള്‍ കടന്നുപോകുന്നു എന്നതിനാലാണിത്. ഇക്കാര്യത്തില്‍ സര്‍ക്കാരിന് ബദല്‍നിര്‍ദേശങ്ങളൊന്നും വെക്കാനില്ല. കാര്‍ഷികമേഖലയെ കുത്തകകള്‍ക്ക് തീറെഴുതാനും കാര്‍ഷികവിള ഇന്‍ഷൂറന്‍സ് പോലുള്ള ആനുകൂല്യങ്ങള്‍ കോടിക്കണക്കിനായി എഴുതിയെടുക്കാനുമാണ് റിലയന്‍സ്‌പോലുള്ള കുത്തകകമ്പനികള്‍ കഴിഞ്ഞവര്‍ഷങ്ങളില്‍ ശ്രമിച്ചതെന്ന് ഇതിനകം വ്യക്തമാക്കപ്പെട്ടതാണ്. ആരോഗ്യമേഖലയിലും രാജ്യം പിന്തള്ളപ്പെടുകയാണെന്ന് സര്‍ക്കാര്‍ തുറന്നുസമ്മതിക്കുന്നുണ്ട്. രാജ്യത്തെ പകുതിയിലധികം കുട്ടികളും സ്ത്രീകളും പോഷകാഹാരക്കുറവ് അനുഭവിക്കുന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു. സ്ത്രീകളില്‍ 53 ശതമാനവും കുട്ടികളില്‍ 59 ശതമാനവുമാണ് പോഷകാഹാരക്കുറവ് അനുഭവിക്കുന്നത്. പോഷകാഹാരക്കുറവ് കൊണ്ട് രാജ്യത്ത് പലയിടങ്ങളിലും കുഞ്ഞുങ്ങള്‍ മരിച്ചുവീഴുന്നത് നമുക്ക് പുതിയ വാര്‍ത്തയല്ല. രാജ്യത്തെ 2.1 കോടി പെണ്‍കുട്ടികള്‍ മാതാപിതാക്കള്‍ക്ക് വേണ്ടാത്തവരായി ജീവിക്കുന്നുവെന്നാണ് മറ്റൊരു വെളിപ്പെടുത്തല്‍. ആണ്‍കുഞ്ഞുങ്ങളോടുള്ള മനോഭവമാണ് ഇതിനുകാരണം.

2016 നവംബര്‍ എട്ടിലെ നോട്ടുനിരോധന നടപടി വരുത്തിവെച്ചത് രാജ്യത്തിന്റെ മൊത്തആഭ്യന്തര ഉല്‍പാദനത്തിലെ രണ്ടുശതമാനത്തിന്റെ ഇടിവാണ്. ഇത് ശതകോടികള്‍ വരും. ഇത്രയും തുകയുംവരുമാനവും സമൂഹത്തിലെ സാധാരണക്കാരനില്‍ നിന്ന് പിടിച്ചെടുക്കപ്പെടുകയും രാജ്യത്തെ കാര്‍ഷിക-വ്യാപാര-ചെറുകിട വ്യവസായമേഖലയെ ഒന്നാകെ നിശ്ചലമാക്കുകയും ചെയ്തതാണ് ആ മണ്ടത്തരമാര്‍ന്ന നടപടിയെന്ന് ലോകത്തെയും രാജ്യത്തെയും പ്രമുഖരായ എല്ലാ സാമ്പത്തികവിദഗ്ധരും അഭിപ്രായപ്പെട്ടിട്ടുള്ളതാണ്. ഇതൊന്നും വേണ്ടെങ്കിലും ഇന്ത്യയില്‍ ഇന്ന് ജീവിച്ചിരിപ്പുള്ള ഏതൊരു വ്യക്തിക്കും നേരിട്ടനുഭവിച്ചറിയാവുന്നതാണ് താന്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തികമായ പ്രയാസങ്ങള്‍. കഴിഞ്ഞ മുപ്പതുവര്‍ഷത്തിലിതാദ്യമായി ഇന്ത്യയുടെ ജി.ഡി.പി വളര്‍ച്ച താഴേക്ക് കൂപ്പുകുത്തി. 9 ശതമാനമെത്തിയിരുന്ന വാര്‍ഷികവളര്‍ച്ച 5.7 ലേക്ക് താഴ്ന്നു. നോട്ടുനിരോധനം നടപ്പാക്കി ജനങ്ങളുടെ പണത്തെ ഡോ. മന്‍മോഹന്‍സിംഗ് വിശേഷിപ്പിച്ചതുപോലെ കൊള്ളയടിച്ചപ്പോള്‍ തന്നെയാണ്. 28 ലക്ഷം കോടിരൂപ ബാങ്കുകളുടെ കിട്ടാക്കടം എഴുതിത്തള്ളാനായി കേന്ദ്രസര്‍ക്കാര്‍ വിനിയോഗിച്ചത്. ബാങ്കുകളുടെ മൂലധനസ്ഥിരതക്കായി പിന്നെയും ശതകോടികള്‍ അനുവദിച്ചുകൊണ്ടിരിക്കുകയാണ് സര്‍ക്കാര്‍. ഇതെല്ലാം രാജ്യത്തെ പട്ടിണിപ്പാവത്തിന്റെ കീശയില്‍ നിന്നെടുക്കുന്ന നികുതപ്പണത്തിന്റെ ഓഹരിയാണെന്ന് തിരിച്ചറിയാന്‍ പാഴൂര്‍പടിപ്പുര തേടിപ്പോകേണ്ടതില്ല.
സാമ്പത്തികവിദഗ്ധരുടെ മുന്നറിയിപ്പുകള്‍ സ്ഥിരീകരിച്ചുകൊണ്ടാണ് രാജ്യത്തെ 73 ശതമാനം സമ്പത്ത് ഒരു ശതമാനം പേരിലേക്ക് കുമിഞ്ഞുകൂടിയെന്ന് ഓക്‌സ്്ഫാം എന്ന സാമ്പത്തികസ്ഥാപനം കഴിഞ്ഞവര്‍ഷത്തെ ഇന്ത്യയുടെ സാമ്പത്തികസ്ഥിതിയെക്കുറിച്ച് നടത്തിയ സര്‍വേയുടെ ഫലമായി പുറത്തുവിട്ട കണക്ക്. നാം ഓരോ ഇന്ത്യന്‍ പൗരനും ഓരോ നിമിഷവും പെട്രോളിയത്തിനും വാഹന-ജീവന്‍ ഇന്‍ഷൂറന്‍സിനും വിലകകള്‍ക്കുമായൊക്കെ ചെലവഴിക്കുന്ന തുകയുടെ നല്ലൊരു ഭാഗമാണ് മേല്‍പറഞ്ഞ ശതകോടീശ്വരന്മാരിലേക്ക് നീക്കിവെക്കപ്പെടുന്നത്. ഫലത്തില്‍ രാജ്യത്തിന്റെ ഭരണഘടന ഉദ്‌ഘോഷിച്ചുവെച്ചിരിക്കുന്ന സോഷ്യലിസമെന്ന സമത്വസിദ്ധാന്തം ഏട്ടിലൊതുങ്ങുന്ന ഭീതിതാവസ്ഥയാണ്.

ഭരണകൂടം സമൂഹത്തിന്റെ ആത്യന്തികാവശ്യങ്ങള്‍ നേടിത്തരാനാണെന്ന് പറയുന്നില്ലെങ്കിലും അവരുടെ ജീവിതസാഹചര്യങ്ങളെ ദുര്‍ബലപ്പെടുത്താതെ ഇരിക്കണം. പക്ഷേ കഴിഞ്ഞ നാലുകൊല്ലത്തെ മോദിഭരണം ഇന്ത്യയുടെ മുപ്പതുശതമാനത്തോളം വരുന്ന പട്ടിണിക്കാരുടെ ജീവിതം ദുരിതപൂര്‍ണമാക്കിയെന്ന വെളിപ്പെടുത്തലാണ് അവര്‍ തന്നെ തിരഞ്ഞെടുപ്പിന്റെ വൈകിയവേളയില്‍ സമ്മതിച്ചിരിക്കുന്നത്.

ഇതിനെല്ലാം പരിഹാരം രാജ്യത്ത് തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ചു നടത്തുന്നതാണെന്ന വിതണ്ഡവാദമാണ് സര്‍ക്കാര്‍ പക്ഷേ മുന്നോട്ടുവെച്ചിരിക്കുന്നത്. തുടര്‍ച്ചയായ തിരഞ്ഞെടുപ്പുകള്‍ രാജ്യത്തിന്റെ പണവും മാനവശേഷിയും ചോര്‍ത്തിക്കളയുന്നുവെന്നാണ് മോദിയുടെ നാവായി രാഷ്ട്രപതി രാംനാഥ്‌കോവിന്ദ് പരിതപിക്കുന്നത്. രാജ്യത്തിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള ഒറ്റമൂലിയായാണ് ഒറ്റതിരഞ്ഞെടുപ്പിനെ ഇവര്‍ മുന്നോട്ടുവെക്കുന്നത് എന്നത് വലിയ വിരോധാഭാസമെന്നേ പറയേണ്ടതുള്ളൂ. നോട്ടുനിരോധനവും ചരക്കുസേവനനികുതിയും കൊണ്ട് മുരടിച്ച രാജ്യത്തെ വളര്‍ച്ചാനിരക്ക് അടുത്തവര്‍ഷം 6.7ല്‍ നിന്ന് 7.5 ആയി ഉയരുമെന്ന കണക്കുകൂട്ടലിലെ മിഥ്യാബോധം പോലെതന്നെയാണിതും. കണ്ണില്‍പൊടിയിടുന്ന ബജറ്റവതരണം പോലെ 2019ല പൊതുതിരഞ്ഞെടുപ്പിനുള്ള മുന്‍കൂര്‍ജാമ്യമായി വേണം ഇവയെയൊക്കെ കണക്കാക്കാന്‍.

news

കാത്തിരുന്ന തിരിച്ചുവരവ്

അപ്രതീക്ഷിതമായുണ്ടായ അകപ്പെടലില്‍ ജീവിതം തള്ളിനീക്കുന്നതിനു പകരം പരീക്ഷണങ്ങളിലും നിരീക്ഷണങ്ങളിലും അഭിരമിക്കുകയായിരുന്നു അവര്‍.

Published

on

സുനിതാ വില്യംസും ബുച്ച് വില്‍മോറും രണ്ടു സഹപ്രവര്‍ത്തകര്‍ക്കൊപ്പം സ്‌പെയ്‌സ് എക്‌സിന്റെ ഡ്രാഗണ്‍ കാപ്ള്‍ ഫ്‌ളോറിഡക്കു സമീപം അറ്റ്‌ലാന്റിക് സമുദ്രത്തില്‍ പതിക്കുമ്പോള്‍ വിരാമമായത് ഭൂമിയുടെയൊന്നാകെയുള്ള ഒമ്പതുമാസത്തെ കാത്തിരിപ്പിനാണ്. എട്ടുദിവസത്തെ നിരീക്ഷണ പരീക്ഷണങ്ങള്‍ക്കായി 2024 ജൂണ്‍ അഞ്ചിനാണ് സുനിതയും സംഘവും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് തിരിച്ചത്. ബോയിങ്ങിന്റെ സ്റ്റാര്‍ലൈനറിന്റെ പരീക്ഷണദൗത്യത്തിന്റെ ഭാഗമായിട്ടായിരുന്നു ഇവരുടെ യാത്ര. സ്റ്റാര്‍ലൈനറിലുണ്ടായ ഹീലിയം ചോര്‍ച്ചയും ത്രസ്റ്ററുകളുടെ തകരാറും കാരണം മടക്കയാത്ര അനിശ്ചിതത്വത്തിലാവുകയായിരുന്നു. മൂന്നാമത്തെ യാത്രയോടെ സുനിത വില്യംസ് ആകെ 608 ദിവസമാണ് ബഹിരാകാശ നിലയത്തില്‍ സഞ്ചരിച്ചത്. 675 ദിവസം ബഹിരാ കാശത്തു ജീവിച്ച പെഗി വറ്റ്‌സന്‍ മാത്രമാണ് ഇക്കാര്യത്തില്‍ സുനിതക്കു മുന്നിലുള്ള ഏക വനിത. ഒമ്പതുമാസത്തോളം അനിശ്ചിതത്വത്തിന്റെ ആകാശത്തു കഴിച്ചു കൂട്ടേണ്ടി വന്നിട്ടും ആത്മവിശ്വാസം ഊര്‍ജമാക്കി തിരിച്ചെത്തുമ്പോള്‍ സുനിത വില്യംസ് എന്ന ഇന്ത്യന്‍ വംശജ ച്ചെത്തുനേ പ്രചോദനത്തിന്റെ പ്രതീകമായിത്തീരുകയാണ്. ക്രിസ്മസ് ആഘോഷം, പിറന്നാള്‍ ആഘോഷം, അമേരിക്കന്‍ തിരഞ്ഞെടുപ്പിലെ വോട്ടു രേഖപ്പെടുത്തല്‍ അങ്ങനെ സംഭവ ബഹുലമായിരുന്നു സുനിതയുടെ ആകാശ ജീവിതം. അപ്രതീക്ഷിതമായുണ്ടായ അകപ്പെടലില്‍ ജീവിതം തള്ളിനീക്കുന്നതിനു പകരം പരീക്ഷണങ്ങളിലും നിരീക്ഷണങ്ങളിലും അഭിരമിക്കുകയായിരുന്നു അവര്‍.

സുനിതാ വില്യംസിന്റെ ഇന്ത്യന്‍ വേരുകള്‍ അവരുടെ ആകാശവാസം രാജ്യത്തിനും നല്‍കിയത് ചങ്കിടിപ്പിന്റെ നാ ുകളായിരുന്നു. ആഘോഷങ്ങളിലും ആഹ്ലാദങ്ങളിലും ലോകത്തെപ്പോലെ രാജ്യവും അവരെ ഓര്‍ത്തുകൊണ്ടേയിരുന്നു. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ധീരതയുടെ മറുനാമമായി രാജ്യത്തെ മാധ്യമങ്ങള്‍ അവരെ വാഴ്ത്തി ക്കൊണ്ടേയിരുന്നു. എന്തു പ്രതിസന്ധിയുണ്ടെങ്കിലും അവള്‍ തിരിച്ചുവരും, കാരണം അവളുടെ പേര് സുനിതയാണെന്ന് എല്ലാവരും ആത്മവിശ്വാസത്തോടെ ഉരുവിട്ടുകൊണ്ടേയിരുന്നു. ഗുജറാത്തില്‍ നിന്നും യു.എസിലേക്ക് കുടിയേറിയ ഡോകട്ര്‍ ദീപക് പാണ്ഡ്യയുടെയും സ്ലോവെനിയന്‍ വംശജയായ ബോട്യുടെയും മകളായി 1965 ലായിരുന്നു അവരുടെ ജനനം. യു.എസ് നേവല്‍ അക്കാദമിയില്‍ പൈലറ്റായിരുന്ന അവര്‍ 1998ലാണ് നാസ ബഹിരാകാശ യാത്രികയായി അംഗീകരിച്ചത്. കഠിന പരിശീലനങ്ങള്‍ക്കൊടുവില്‍ 2006 ല്‍ ആണ് ആദ്യമായി ബഹിരാകാശത്ത് എത്തുന്നത്. 2012 ല്‍ രണ്ടാം ബഹിരാകാശ യാത്ര. പിന്നീട് 2024ല്‍ എട്ടുദിവസത്തേക്ക് നടത്തിയ യാത്രയാണ് ഇപ്പോള്‍ ഒമ്പതുമാസത്തിലേക്ക് നീണ്ടത്. സുനിതയ്‌ക്കൊപ്പം ബുച്ച് വില്‍മോറും സുരക്ഷിതമായി ഇന്നലെ രാവിലെ ഭൂമിയില്‍ മടങ്ങി എത്തി. തുടക്കത്തില്‍ വൈമാനി കനായിരുന്നു ബുച്ച്. പിന്നീടാണ് ബഹിരാകാശത്തേക്കുള്ള സ്വപ്നസഞ്ചാരം തുടങ്ങിയത്. ഉറച്ചവിശ്വാസവും സാഹസികതയ്ക്കു മുതിരാനുള്ള മനോഭാവാവും ഒരാളെ ജീവിത വിജയത്തിലെത്തിക്കുമെന്നതിന്റെ ഉദാഹരണമാണ് ബുച്ച്. യുഎസ് നാവികസേനാ ഓഫീസറായിരുന്ന വില്‍ മോറിനെ 2000ലാണ് നാസ ബഹിരാകാശ യാത്രയ്ക്ക് തി രഞ്ഞെടുത്തത്. 2009ല്‍ എസ്ടിഎസ്129 സ്‌പെയ്‌സ് ഷട്ടില്‍ ദൗത്യത്തിന്റെ ഭാഗമായായിരുന്നു ആദ്യ ബഹിരാകാശയാത്ര. 2014ല്‍ വീണ്ടും നിലയത്തിലേക്ക്. അക്കുറി ഐഎസ് എസില്‍ ഫ്‌ളൈറ്റ് എന്‍ജിനീയറായും കമാന്‍ഡറായും പ്ര വര്‍ത്തിച്ചു.

സുനിതാ വില്യംസിനെയും ബുച്ച് വില്‍മോറിനേയും കാത്തിരിക്കുന്നത് ഒട്ടേറെ ആരോഗ്യ പ്രശ്‌നങ്ങളാണ്. ശരീരം പഴയ രീതിയിലേക്ക് തിരിച്ചെത്താന്‍ മാസങ്ങള്‍ എടുക്കും. ടെക്‌സസിലെ ഹൂസ്റ്റണിലുള്ള നാസയുടെ ജോണ്‍സണ്‍ ബഹിരാകാശ കേന്ദ്രത്തിലേക്കാണ് ഇരുവരെയും കൊണ്ടുപോയത്. അവിടെ അവരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. ഒന്‍പതുമാസത്തോളം മൈക്രോ ഗ്രാവിറ്റിയില്‍ കഴിഞ്ഞ അവര്‍ക്ക് ഭൂമിയുടെ ഗുരുത്വാകര്‍ഷണവുമായി പൊരുത്തപ്പെടുത്തുന്നതിനുള്ള പിന്തുണയും സഹായവും അവിടെ നല്‍കും. ബഹിരാകാശത്തു തങ്ങി മടങ്ങുന്നവര്‍ക്ക് ഭൂമിയില്‍ ജീവിക്കുന്നതിന് അനുഗുണമായ ശാരീരിക, മാനസികാവസ്ഥ വീണ്ടെടുക്കല്‍ പ്രക്രിയയ്ക്ക് നാളുകളെടുക്കും. ഗുരുത്വാകര്‍ഷണമില്ലാത്ത അവസ്ഥയില്‍ ജീവിക്കുന്നതിനാല്‍ അവരുടെ കൈകാലുകളിലെ പേശികള്‍ ക്ഷയിച്ചിട്ടുണ്ടാകും. അതി സാഹസിക മായ ഈ യാത്രകള്‍ കൊണ്ട് എന്തുഗുണം എന്ന ചോദ്യത്തിനുള്ള ഒരേയൊരുത്തരം ഈ കഷ്ടപ്പാടും സങ്കീര്‍ണ്ണതകളുമെല്ലാം വരുംതലമുറക്കുവേണ്ടിയുള്ള കരുതലാണ്. ഈ യാത്രകള്‍ കണ്ടുമനസ്സിലാക്കിയവരേക്കാളും വായിച്ചറിഞ്ഞവരേക്കാളും വളര്‍ന്നുവരുന്ന ഒരു തലമുറയായിരിക്കും ഇവരെ നെഞ്ചേറ്റുക.

Continue Reading

Video Stories

അരൂരില്‍ ഹാഷിഷ് ഓയിലുമായി മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് പിടികൂടി

പിടിയിലായ ഒരാളുടെ വീട്ടില്‍ നിന്നും കഞ്ചാവ് ചെടിയും കണ്ടെത്തി.

Published

on

ആലപ്പുഴ അരൂരില്‍ ഹാഷിഷ് ഓയിലുമായി മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് പിടികൂടി. പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരെയാണ് അരൂര്‍ പൊലീസ് പിടികൂടിയത്. അതേസമയം പിടിയിലായ ഒരാളുടെ വീട്ടില്‍ നിന്നും പത്ത് സെന്റി മീറ്റര്‍ നീളമുള്ള കഞ്ചാവ് ചെടിയും കണ്ടെത്തി. പിടിയിലായ മൂന്ന് വിദ്യാര്‍ത്ഥികളില്‍ രണ്ട് പേര്‍ പ്ലസ് വണ്ണില്‍ പഠിക്കുന്നവരാണ്.

 

 

Continue Reading

kerala

വർഗീയ പരാമർശം: പി.സി ജോർജിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി യൂത്ത് ലീഗ്

കാസയുടെ വർഗീയ ഇടപെടലും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായി യൂത്ത് ലീഗ് നേതാക്കൾ പറഞ്ഞു.

Published

on

വർഗീയ പരാമർശത്തിൽ ബിജെപി നേതാവ് പി.സി ജോർജിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് യൂത്ത് ലീഗ് പരാതി നൽകി. പരാതി നൽകിയിട്ടും പാലാ പൊലീസ് കേസെടുക്കുന്നില്ലെന്ന് മുഖ്യമന്ത്രിയെ അറിയിച്ചു. കാസയുടെ വർഗീയ ഇടപെടലും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായി യൂത്ത് ലീഗ് നേതാക്കൾ പറഞ്ഞു.

ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയെന്ന് പ്രവർത്തകർ പറഞ്ഞു. പി.സി ജോര്‍ജ് തുടര്‍ച്ചയായി വര്‍ഗീയ പരാമര്‍ശം നടത്തുകയാണെന്നും ജാമ്യ വ്യവസ്ഥ ലംഘിച്ചുകൊണ്ട് വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തുന്നുണ്ടെന്നും യൂത്ത് ലീ​ഗിന്റെ പരാതിയില്‍ പറഞ്ഞു.

Continue Reading

Trending