Connect with us

Views

കോണ്‍ഗ്രസില്ലാത്ത മതേതര സഖ്യമോ?

Published

on

വര്‍ഗീയ ശക്തികള്‍ക്കെതിരെ രാജ്യത്ത് വിശാല മതേതര സഖ്യത്തിന് സി.പി.എം തയാറാക്കിയ കരട്‌രേഖക്ക് കാമ്പുകെട്ട കൊട്ടത്തേങ്ങയുടെ നിലവാരം മാത്രമാണ് മതേതര ഇന്ത്യ കണക്കാക്കുന്നത്. പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്നതിനു വേണ്ടി കോണ്‍ഗ്രസില്ലാത്ത മതേതര കൂട്ടായ്മക്ക് കളമൊരുക്കുന്നവര്‍ ജന്മംതൊട്ട് ഇന്നുവരെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ രാജ്യത്ത് പിന്‍പറ്റിയ ‘സ്ട്രാറ്റജിക്കല്‍ ബ്ലണ്ടര്‍’ കൈവിട്ടില്ലെന്നാണ് വ്യക്തമാക്കുന്നത്.

വര്‍ഗീയ ശക്തികളെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് ഒഴികെയുള്ള മതേതര കക്ഷികളുമായി സഖ്യമുണ്ടാക്കാന്‍ നിര്‍ദേശിക്കുന്ന സി.പി.എമ്മിന്റെ കരട് രാഷ്ട്രീയ പ്രമേയം ശുദ്ധ വങ്കത്തമാണെന്ന് രാഷ്ട്രീയത്തിന്റെ ബാലപാഠമറിയുന്നവര്‍ക്ക് ബോധ്യമാണ്. കോണ്‍ഗ്രസിനെ ആജന്മ ശത്രുവായി കണ്ടിരുന്നവരുടെ കൂട്ടത്തിലെ ശക്തരായ ബംഗാള്‍ ഘടകം പോലും ഇക്കാര്യത്തില്‍ കേന്ദ്ര നേതൃത്വത്തോട് പരസ്യ പോരാട്ടത്തിലേര്‍പ്പെട്ട സാഹചര്യത്തില്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ കരട് രേഖയുടെ മേലുള്ള ചര്‍ച്ചയില്‍ തീ പാറുമെന്നുറപ്പ്.

ഫാസിസം രൗദ്രഭാവം പൂണ്ടു നില്‍ക്കുന്ന സാഹചര്യത്തില്‍ ജനാധിപത്യ പ്രതിരോധത്തിന്റെ കോട്ടകെട്ടാന്‍ കോണ്‍ഗ്രസിനല്ലാതെ മറ്റാര്‍ക്കു കഴിയും? രണ്ടര സംസ്ഥാനത്തിനപ്പുറം തൊട്ടുകൂട്ടാന്‍ പോലുമില്ലാത്ത സി.പി.എമ്മിനു മാത്രം രാജ്യത്താകമാനം വിശാല മതേതര സഖ്യം രൂപപ്പെടുത്താന്‍ കഴിയുമെന്നത് വ്യാമോഹവും വിരോധാഭാസവുമാണ്. സി.പി.എമ്മിന്റെ ഈ തലതിരിഞ്ഞ രാഷ്ട്രീയ നയമാണ് രാജ്യത്ത് വര്‍ഗീയ ഫാസിസ്റ്റുകള്‍ക്ക് പാര്‍ലമെന്റിന്റെ പടി കടന്നുവരാനുള്ള ചുവപ്പു പരവതാനിയായതെന്ന സത്യം ഇനിയും തിരിച്ചറിയാതെ പോകുന്നതില്‍ വേദനയുണ്ട്.

രാജ്യത്തെ വെട്ടിമുറിക്കാനൊരുമ്പെട്ടവരുടെ കയ്യില്‍ വടിയും വാളും വച്ചുനീട്ടിയതിന്റെ തിക്തഫലമാണ് മതേതര ഇന്ത്യ ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. കേന്ദ്ര കമ്മിറ്റിയില്‍ കോണ്‍ഗ്രസുമായുള്ള സഖ്യ ചര്‍ച്ച കൊടുമ്പിരികൊണ്ടപ്പോള്‍ സി.പി.എമ്മിനു വൈകിയെങ്കിലും വിവേകമുദിച്ചുവെന്നാണ് ജനം വിചാരിച്ചത്. എന്നാല്‍ സംഘ്പരിവാറിന് വേരുറപ്പിക്കാന്‍ കമ്മ്യൂണിസത്തില്‍ താത്വികമായി തന്നെ അന്തര്‍ധാര സജീവമാണെന്ന അനുഭവത്തെ അന്വര്‍ത്ഥമാക്കുകയാണ് കരട് രേഖ.

കോണ്‍ഗ്രസിന്റെ മുഖ്യശത്രു ബി.ജെ.പിയാണ്. അത് കോണ്‍ഗ്രസിന്റെ പ്രഖ്യാപിത നിലപാടായി ബി.ജെ.പി പോലും തിരിച്ചറിഞ്ഞ യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ സി.പി.എമ്മിന് ‘മുഖ്യശത്രു’വിന്റെ കാര്യത്തില്‍ ഇപ്പോഴും മനസ് തുറക്കാന്‍ കഴിഞ്ഞിട്ടില്ല. ബി.ജെ.പിയെ പോലെ തന്നെ കോണ്‍ഗ്രസിനെയും പ്രധാന ശത്രുവായാണ് സി.പി.എം നോക്കിക്കാണുന്നത്. ബി.ജെ.പിയും കോണ്‍ഗ്രസും നേര്‍ക്കുനേര്‍ പോരാടുന്നിടത്തും ബി.ജെ.പിയെ തോല്‍പിക്കാന്‍ കോണ്‍ഗ്രസിന് വോട്ടു ചെയ്യാതിരിക്കുന്ന ‘വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദ’മാണ് സി.പി.എമ്മിന്റേത്.

അന്ധമായ കോണ്‍ഗ്രസ് വിരോധം വച്ചുപുലര്‍ത്തി രാജ്യത്ത് പിടിച്ചുനില്‍ക്കാനാവില്ല എന്ന തിരിച്ചറിവുള്ള പകുതിയോളം പേരെ പരിണമിപ്പിക്കാന്‍ മാത്രമെ ഉത്ഭവകാലം തൊട്ട് ഇന്ന് വരെ സി.പി.എം കേന്ദ്ര കമ്മിറ്റിക്ക് കഴിഞ്ഞുള്ളൂ. അതിനാല്‍ ഇനിയും മുക്കാല്‍ നൂറ്റാണ്ട് പിന്നിടേണ്ടി വരും സി.പി.എമ്മിന് പൂര്‍ണാര്‍ത്ഥത്തില്‍ കോണ്‍ഗ്രസിനെ ഉള്‍ക്കൊള്ളാന്‍. അപ്പോഴേക്കും ജനാധിപത്യത്തേയും ഭരണഘടനയേയും നോക്കുകുത്തിയാക്കി ഫാസിസം അതിന്റെ മൂര്‍ത്തീഭാവം പൂണ്ടിരിക്കും.

കോണ്‍ഗ്രസുമായി നേരിട്ടുള്ള സഖ്യമോ ധാരണയോ പാടില്ലെന്നും വര്‍ഗീയതയെ ചെറുത്തു തോല്‍പിക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയമാണെന്നുമുള്ള കരട് രേഖയിലെ കണ്ടെത്തലും നിര്‍ദേശവുമെല്ലാം ഫാസിസ്റ്റുകള്‍ക്ക് വേണ്ടുവോളം വെള്ളവും വളവുമാവുകയും ചെയ്യും. ബി.ജെ.പിയെ പരാജയപ്പെടുത്തുന്നതിന് കോണ്‍ഗ്രസുമായി ധാരണ വേണമെന്ന സീതാറാം യെച്ചൂരിയുടെ കരട് രേഖ കേന്ദ്ര കമ്മിറ്റിയില്‍ വോട്ടിനിട്ട് തള്ളിയതില്‍ തന്നെ വരാനിരിക്കുന്ന നിലപാടിലേക്കുള്ള കൃത്യമായ സൂചനയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട കരട് രേഖ ഇവ്വിധം വന്നതില്‍ അത്ഭുതപ്പെടാനൊന്നുമില്ല.

വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഒരുമിച്ചു നില്‍ക്കേണ്ട കാലത്താണ് സി.പി.എം ചരിത്രപരമായ മണ്ടത്തരം ആവര്‍ത്തിക്കുന്നത്. ഇത്തരം തീരുമാനം ബി.ജെ.പിക്കും സംഘ്പരിവാറിനും ആശ്വാസം നല്‍കുമെങ്കിലും മതേതര ചേരിയില്‍ നിരാശ പടര്‍ത്തുമെന്ന കാര്യം സി.പി.എം മനസിലാക്കാതെ പോയി. ഫാസിസം ഇന്ത്യയില്‍ കടന്നുവന്നോ എന്ന് ശങ്കിച്ചുനില്‍ക്കുന്ന കാരാട്ട് സഖാവ് നേതൃ നിരയിലുള്ള കാലത്തോളം ഇതിലപ്പുറം ഒന്നും പ്രതീക്ഷിക്കേണ്ടതില്ല. കോണ്‍ഗ്രസിനെ മുഖ്യ ശത്രുവായി കാണണമെന്ന നിലപാടാണ് കാരാട്ട് പക്ഷത്തിനുള്ളത്. ഇത് പ്രബലമായി നിലകൊള്ളുന്നതാണ് സി.പി.എം നാള്‍ക്കുനാള്‍ മെലിഞ്ഞുണങ്ങി ഇല്ലാതാകുന്നതിന്റെ മൂലകാരണം.

കോണ്‍ഗ്രസിനെയും ബി.ജെ.പിയെയും മുഖ്യശത്രുക്കളായി കാണണമെന്ന പക്ഷക്കാര്‍ സീതാറാം യെച്ചൂരിയോടൊപ്പം വകതിരിവിലെത്തുന്നതിന്റെ സൂചനയാണ് കഴിഞ്ഞ പാളിറ്റ് ബ്യൂറോയിലും കേന്ദ്ര കമ്മിറ്റി യോഗത്തിലും കണ്ടത്. മുഖ്യശത്രു രണ്ടെണ്ണം പാടില്ലെന്ന പക്ഷക്കാരും യെച്ചൂരിയോടൊപ്പം ചേരുന്നതിന്റെ അപകടം മണത്തറിഞ്ഞാണ് പ്രകാശ് കാരാട്ട് സി.പി.എമ്മിന്റെ സ്റ്റിയറിങ് ഏറ്റെടുത്തത്. അതോടു കൂടിയാണ് പൂര്‍വകാല നയത്തില്‍ ഉറച്ചുനില്‍ക്കാന്‍ പാര്‍ട്ടി വീണ്ടും നിര്‍ബന്ധിതമായിരിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസും സി. പി.എമ്മും മറ്റെല്ലാ മതേതര പ്രസ്ഥാനങ്ങളും ഒരുമിച്ചു നില്‍ക്കുമ്പോഴുള്ള ശക്തിയെ വില കുറച്ചുകാണുന്നത് ആപത്കരമായ പ്രവണതയാണെന്നത് തിരിച്ചറിയേണ്ടിയിരുന്നു സി. പി.എം. വിനാശകാലേ വിപരീത ബുദ്ധി എന്നാണല്ലൊ. അങ്ങനെ ചിന്തിച്ചാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അതല്ലാതാകുമെന്നതാണ് സി.പി.എമ്മിന്റെ ആന്തരിക അര്‍ത്ഥം. ഹിന്ദുത്വ ശക്തികളെ തോല്‍പിക്കാന്‍ കോണ്‍ഗ്രസ് ഒഴികെ ഏതു മതേതര ശക്തികളോടും കൂട്ടുചേരാമെന്ന കാഴ്ചപ്പാടിലെ അല്‍പ്പത്തം ഇതില്‍ നിന്നുടലെടുത്തതാണ്.

പാര്‍ട്ടിയുടെ രാഷ്ട്രീയ ലൈനിനുള്ളില്‍ നിന്നു തന്നെ ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ പരമാവധി സ്വന്തമാക്കാമെന്ന് വീമ്പു പറയുന്ന സി.പി.എമ്മിന് ആകെക്കൂടി കെക്കുമ്പിളിലൊതുങ്ങുന്ന വോട്ടുകള്‍ മാത്രമാണ് കേരളവും ത്രിപുരയും ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ രണ്ടു സംസ്ഥാനങ്ങളില്‍ ബി.ജെ.പിയുമായുള്ള രഹസ്യബാന്ധവത്തിന്റെ ഗുണം സി.പി.എം അനുഭവിക്കുകയും ചെയ്യുന്നു. ഇതിന്റെയെല്ലാം ഉപകാരസ്മരണ നിലനില്‍ക്കുന്ന കാലത്തോളം കോണ്‍ഗ്രസില്ലാതെയുള്ള വിശാല മതേതര സഖ്യം സി.പി.എം സ്വപ്‌നം കണ്ടുകൊണ്ടേയിരിക്കും. മലര്‍പ്പൊടിക്കാരന്റെ ദിവാസ്വപ്‌നം പോലെ. രാജ്യം കത്തിച്ചാമ്പലാവുമ്പോഴും അവര്‍ ആ കിനാവിന്റെ കാഴ്ചരതിയില്‍ കണ്ണുംപൂട്ടിക്കിടക്കും; കാലമെത്ര കഴിഞ്ഞാലും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Features

അക്ഷരങ്ങളുടെ കുലപതിക്ക് വിട

മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു

Published

on

സഫാരി സൈനുല്‍ ആബിദീന്‍

മലയാളിയുടെ ഹൃദയാന്തരീക്ഷത്തില്‍ അര്‍ത്ഥദീര്‍ഘമായ എം.ടിയെന്ന ദ്വയാക്ഷരത്തെ ബാക്കിയാക്കി ഒരു കാലം വിടപറയുന്നു. എല്ലാ അര്‍ഥത്തിലും വിസ്മയമായിരുന്നു ആ മഹാ കുലപതി. പച്ചമനുഷ്യന്റെ മനോവ്യഥകളും സംഘര്‍ഷങ്ങളും എല്ലാ ഭാവതീവ്രതകളോടെയും തലമുറകള്‍ക്കു പകര്‍ന്നു നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ വരികള്‍.

ചന്ദ്രിക പത്രത്തിന്റെ കോഴിക്കോട്ടെ ഓഫീസില്‍ വെച്ചാണ് ആദ്യമായിട്ട് ഞാന്‍ എം.ടി വാസുദേവന്‍ നായരെ കാണുന്നത്. മുസ്ലിം ലീഗിന്റെ മുന്‍കാല നേതാവും യൂത്ത്ലീഗ് സ്ഥാപക നേതാവുമായിരുന്ന കെ.കെ മുഹമ്മദ് സാഹിബിന്റെ കൂടെയായിരുന്ന അന്നത്തെ കാഴ്ച. മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു. പഠന കാലത്തേ ആ മഹാപ്രതിഭയുടെ എഴുത്തിന്റെ ലോകത്തിലൂടെ സഞ്ചരിക്കാന്‍ വലിയ താല്‍പര്യമായിരുന്നു. ഒമ്പതാം ക്ലാിസില്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ എം.ടി പങ്കെടുക്കുന്ന കാണാനായി മാത്രം തലശ്ശേരി വരെ പോയ ഓര്‍മ്മകള്‍ ഇന്നും മനസ്സിലുണ്ട്. അക്കാലത്ത് അങ്ങനെയൊക്കെ സാഹസിക യാത്രകള്‍ പോകാന്‍ പ്രേരിപ്പിച്ചത് എം.ടിയെന്ന മഹാപ്രതിഭയോടുള്ള വലിയ ആകര്‍ഷണം ഒന്നു മാത്രമായിരുന്നു. മണിക്കൂറുകളോളം അദ്ദേഹത്തെ കേട്ടിരിക്കാനും ആര്‍ക്കും മടുപ്പുണ്ടായിരുന്നില്ല. അദ്ദേഹം ഗള്‍ഫില്‍ വരുന്ന സമയങ്ങളിലും കാണാനും അദ്ദേഹത്തെ കേള്‍ക്കാനും ഏത് തിരക്കിനിടയിലും സമയം കണ്ടത്തിയിരുന്നു

പത്മഭൂഷണ്‍, ജ്ഞാനപീഠം, എഴുത്തച്ഛന്‍ പുരസ്‌കാരം, ജെ സി ഡാനിയേല്‍ പുരസ്‌കാരം, പ്രഥമ കേരള ജ്യോതി പുരസ്‌കാരം, കേരള നിയമസഭ പുരസ്‌കാരം തുടങ്ങി പുരസ്‌കാരങ്ങളുടെ നിറവ്’എം ടി’ എന്ന രണ്ടക്ഷരത്തെ മലയാള സാഹിത്യ നഭസ്സില്‍ അനശ്വരനാക്കി നിര്‍ത്തി. സാധാരണക്കാരുടെ ജീവിതയാത്രകളെയും വേദനകളെയും തന്‍മയത്വം ചോരാതെ മലയാളി ആസ്വദിച്ചു വായിച്ചു. പ്രവാസ ലോകത്തെ ജീവിതത്തിരക്കുകളിലേക്ക് പോവേണ്ടി വന്നപ്പോഴും മനസ്സിന്റെ ഒരു കോണില്‍ എം.ടിയുടെ ലോകങ്ങള്‍ എന്നും നിറഞ്ഞു നിന്നു.

പ്രവാസികളുമായി അദ്ദേഹം വലിയ ബന്ധം പുലര്‍ത്തിയിരുന്നു. വിവിധ കാലങ്ങളില്‍ അദ്ദേഹവും മരുഭൂമിയിലെ മരുപ്പച്ചയില്‍ ജീവിതപ്പച്ച തേടെയെത്തിയ മലയാള സമൂഹത്തെ സന്ദര്‍ശിക്കാനെത്തിക്കൊണ്ടിരുന്നു.

ഇനി ഇതുപോലൊരു പ്രതിഭ മലയാളത്തില്‍ ഇനി ഉണ്ടാകില്ല. വായിക്കുന്നവരെയെല്ലാം ചിന്തിപ്പിച്ച അതി ശക്തനായ എഴുത്തുകാരന്‍. അദ്ദേഹം തൊട്ടതെല്ലാം പൊന്നാക്കി. തീരാനഷ്ടം എന്നത് വെറും വാക്കല്ല. ആള്‍ക്കൂട്ടത്തില്‍ തനിയെ എന്നത് അദ്ദേഹത്തിന്റെ ജീവിത ദര്‍ശനമാണെന്ന് അദ്ദേഹം തെളിയിച്ചു. എല്ലാ മേഖലയിലും അദ്ദേഹം മാതൃകയായിരുന്നു. മനുഷ്യന്റെ കാപട്യത്തെ കുറിച്ച് നന്നായി പഠിച്ച കാച്ചി കുറുക്കി മറ്റൊരു രീതിയില്‍ അവതരിപ്പി ഒരു സാഹിത്യകാരന്‍ ഇനിയുണ്ടാകുമോ എന്നറിയില്ല.

Continue Reading

local

വയനാട് ദുരന്തത്തിന്റെ നേർചിത്രം: മീലാദ് ഫെസ്റ്റിൽ വിദ്യാർത്ഥിയുടെ മനോഹരമായ ശിൽപം

മീലാദ് ഫെസ്റ്റിന്റെ ഭാഗമായി മദ്രസ വിദ്യാർത്ഥികൾ ഒരുക്കിയ ഹാന്റിക്രാഫ്റ്റ് പവലിയനിൽ വയനാട് ദുരന്തത്തെ ആസ്പദമാക്കി നിർമ്മിച്ച നിർമിതിയാണ് ശ്രദ്ധയമായത്.

Published

on

കണ്ണൂർ : വയനാട് ദുരന്തത്തിന്റെ വ്യാപ്തിയും പ്രകൃതിയുടെ ഭയാന കശക്തിയും ഹാൻഡിക്രാഫ്റ്റിലൂടെ നിർമ്മിച്ച് ശ്രദ്ധേയമായി കണ്ണൂർ മൗവഞ്ചേരി ഹിദായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി മദ്രസയിലെ ഇസ്മായിൽ എന്ന വിദ്യാർത്ഥി.

മീലാദ് ഫെസ്റ്റിന്റെ ഭാഗമായി മദ്രസ വിദ്യാർത്ഥികൾ ഒരുക്കിയ ഹാന്റിക്രാഫ്റ്റ് പവലിയനിൽ വയനാട് ദുരന്തത്തെ ആസ്പദമാക്കി നിർമ്മിച്ച നിർമിതിയാണ് ശ്രദ്ധയമായത്. മുണ്ടക്കൈ ദുരന്തത്തിന്റെ വ്യാപ്തിയും ഭയാനകതയും പ്രകടമാക്കുന്ന ഉരുൾപൊട്ടലിൽ കടപുഴകി ഒലിച്ചു വന്ന കല്ലുകളെയും മരങ്ങളെയും തകർന്ന സ്കൂളും പരിസരങ്ങളുടെയും കാഴ്ച ഭീതിജനകമായ രൂപത്തിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.

മൗവ്വഞ്ചേരി ഹിദായത്തുൽ ഇസ്ലാം ഹയർസെക്കൻഡറി മദ്രസയിൽ മീലാദ് ഫെസ്റ്റിനോടനുബന്ധിച്ച് വിദ്യാർത്ഥികൾ സംഘടിപ്പിച്ച ഹാന്റി ക്രാഫ്റ്റ് എക്സ്പോയിൽ വിവിധ നിർമ്മിതികൾ പ്രദർശിപ്പിച്ചു. എക്സ്പോ ശറഫുൽ ഇസ്ലാം സഭ മൗവഞ്ചേരി മഹല്ല് കമ്മിറ്റി പ്രസിഡൻറ് സി എച്ച് ആർ ഹാരിസ് ഹാജി ഉദ്ഘാടനം ചെയ്തു. എക്സ്പോ വീക്ഷിക്കാൻ നൂറുകണക്കിന് പേരാണ് എക്സ്പോ പവലിയനിൽ എത്തിയത്.

Continue Reading

Health

എം പോക്‌സ് 116 രാജ്യങ്ങളിലേക്ക് പടർന്നു; കേരളത്തിലും ജാഗ്രതാ നിർദ്ദേശം

രാജ്യാന്തര യാത്രക്കാർക്കും ഇവരുമായി സമ്പർക്കത്തിലുള്ളവരും പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നിര്‍ദ്ദേശിച്ചു.

Published

on

എം പോക്സ് (മങ്കിപോക്‌സ്) പകർച്ചവ്യാധി 116 രാജ്യങ്ങളിലേക്ക് വ്യാപിച്ച സാഹചര്യത്തില്‍ കേരളത്തിലും ജാഗ്രതാ നിർദ്ദേശം. രാജ്യാന്തര യാത്രക്കാർക്കും ഇവരുമായി സമ്പർക്കത്തിലുള്ളവരും പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നിര്‍ദ്ദേശിച്ചു.

ഇന്ത്യയില്‍ ആദ്യമായി മങ്കിപോക്‌സ് സ്ഥിരീകരിച്ചത് 2022 ജൂലൈ 14 ന് കേരളത്തിലാണ്. യുഎഇയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിയ 35 വയസുകാരനിലാണ് ആദ്യമായി രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. മുമ്പ് കെനിയയില്‍ കണ്ടെത്തിയ ക്ലേഡ് 2 ബി വകഭേദം ഭീതിയുണര്‍ത്തിയിരുന്നെങ്കിലും ഇപ്പോഴുള്ള ക്ലേഡ് 1 ആണ് ഏറ്റവും കൂടുതല്‍ വ്യാപനശേഷിയുള്ളതും തീവ്രതയേറിയതും. ലോകത്ത് ഇതിനകം ഒരു ലക്ഷത്തോളം ആളുകള്‍ക്ക് ഈ രോഗം ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Continue Reading

Trending