Connect with us

Video Stories

ബസ് യാത്രക്കാരെ പരീക്ഷിക്കരുത്

Published

on

കഴിഞ്ഞ നാലു ദിവസമായി നടന്നുവരുന്ന കേരളത്തിലെ സ്വകാര്യ ബസ് പണിമുടക്ക് ഇവയെ ആശ്രയിച്ച് ജീവിക്കുന്ന ലക്ഷക്കണക്കിന് യാത്രക്കാരെ ദുരിതക്കയത്തിലായിരിക്കയാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങളുടെയും നടപടികളുടെയും ഇരകളാണ് സ്വകാര്യ ബസ് സര്‍വീസ് നടത്തിപ്പുകാരെന്നാണ് അവരുടെ പരാതി. എന്നാല്‍ വസ്തുതകളിലേക്ക് ചൂഴ്ന്നുനോക്കിയാല്‍ ഇതിന്റെയെല്ലാം പാപഭാരം മുഴുവന്‍ പേറേണ്ടിവരുന്നത് രാജ്യത്തെ സാധാരണക്കാരായ യാത്രക്കാരാണെന്നതാണ് ശരി. വെള്ളിയാഴ്ച ആരംഭിച്ച ബസ് സമരത്തിന് അറുതിവരുത്താന്‍ സര്‍ക്കാരോ ബസ്സുടമകളോ തയ്യാറല്ല എന്നത് പൗരന്മാരോടാകെയുള്ള വെല്ലുവിളിയാണ്. പല ചെറുകിട ബസ്സുടമകളും ഇന്നലെ സമരം ഉപേക്ഷിക്കാന്‍ തയ്യാറായത് സര്‍ക്കാരിനുള്ള താക്കീതാണ്.
സംസ്ഥാനത്ത് ഇരുപതിനായിരത്തിലധികം സ്വകാര്യ ബസ്സുടമകള്‍ സര്‍വീസ് നടത്തുന്നുണ്ടെന്നാണ് കണക്ക്. ഇവയില്‍ ബഹുഭൂരിപക്ഷവും ഓടുന്നത് തൃശൂര്‍, പാലക്കാട് മുതല്‍ വടക്കോട്ടുള്ള ജില്ലകളിലാണ്. ഇവിടങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ യാത്രക്കാര്‍ അനുഭവിച്ച ബുദ്ധിമുട്ട് വിവരണാതീതമായിട്ടും പേരിനൊരു ചര്‍ച്ച നടത്തിയെന്നുവരുത്തി കൈകഴുകിയിരിക്കുകയാണ് സര്‍ക്കാര്‍. വാര്‍ഷിക പരീക്ഷ നടക്കുന്ന സമയമാണിത്. ജീവനക്കാരും തൊഴിലാളികളില്‍ മിക്കവരും സ്വകാര്യ ബസ്സുകളെയാണ് ആശ്രയിക്കുന്നത്. രോഗികള്‍, സ്ത്രീകള്‍, വിദ്യാര്‍ത്ഥികള്‍, വൃദ്ധര്‍, വികലാംഗര്‍ തുടങ്ങിയവരെല്ലാം ബഹുഭൂരിപക്ഷവും ആശ്രയിക്കുന്നത് ബസ്സുകളെയാണെന്നിരിക്കെ പണിമുടക്ക് നീട്ടിക്കൊണ്ടുപോകുന്നതിലെ ശരികേട് അധികാരികള്‍ തിരിച്ചറിയേണ്ടിയിരുന്നു.
സമരത്തിനുമുമ്പ് സ്വകാര്യ ബസ്സുടമസ്ഥ സംഘടനകളുടെ ആവശ്യം ഉദാരമായിത്തന്നെ സര്‍ക്കാര്‍ പരിഗണിക്കുകയും അവരുടെ ആവശ്യങ്ങളില്‍ നല്ലൊരുപങ്കും അനുവദിക്കുകയും ചെയ്തിരുന്നുവെന്നതാണ് കൗതുകകരം. ബസ് ചാര്‍ജ് മിനിമം ഏഴു രൂപയില്‍ നിന്ന് എട്ടു രൂപയായി വര്‍ധിപ്പിക്കുകയും ആയത് മാര്‍ച്ച് ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തതാണ് സര്‍ക്കാര്‍. ഗതാഗത വകുപ്പു മന്ത്രിയാണ് കഴിഞ്ഞ വ്യാഴാഴ്ച തിരുവനന്തപുരത്ത് ബസ്സുടമകളുമായി നടന്ന ചര്‍ച്ചക്കൊടുവില്‍ ബസ് ചാര്‍ജ് കൂട്ടിയതായി വ്യക്തമാക്കിയത്. സാധാരണഗതിയില്‍ സ്വകാര്യ ബസ്സുടമകളുടെ സമ്മര്‍ദം മുറുകുമ്പോഴാണ് ഏതൊരു സര്‍ക്കാരും നിരക്കു വര്‍ധനക്ക് തയ്യാറാകുക. എന്നാല്‍ ഒരുദിവസത്തെ സൂചനാപണിമുടക്ക് പോലും ഇല്ലാതെയായിരുന്നു ഈ വര്‍ധന ജനങ്ങളുടെമേല്‍ സര്‍ക്കാര്‍ അടിച്ചേല്‍പിച്ചത്. അതിനുംമുമ്പുതന്നെ അനിശ്ചിതകാല സമരത്തിന് ബസ്സുടമാസംഘടനകള്‍ തയ്യാറായി എന്നത് സര്‍ക്കാരും ബസ് മുതലാളിമാരും തമ്മിലെ അന്തര്‍നാടകത്തിലേക്ക് വിരല്‍ചൂണ്ടപ്പെടുന്നു. ചാര്‍ജ് വര്‍ധന പ്രഖ്യാപിച്ച് പിറ്റേന്നു തന്നെ സംഘടനകള്‍ സമരവുമായി മുന്നോട്ടുപോകുമെന്ന് പ്രഖ്യാപിച്ചത് ജനങ്ങള്‍ക്ക്‌നേരെയുള്ള വെല്ലുവിളിയായി. സ്വതവേ ഇത്തരമൊരു വര്‍ധനവ്-മിനിമം ചാര്‍ജില്‍ ഒരു രൂപയുടെ- ഒറ്റയടിക്ക് വരുത്തിയ നിലക്ക് സമരത്തില്‍നിന്ന് പിന്തിരിയുമെന്ന് കരുതിയ ജനങ്ങള്‍ക്കാണ് തെറ്റു പറ്റിയത്. വലിയ തിരക്ക് അനുഭവപ്പെടുന്ന, ആഴ്ചാന്ത്യത്തില്‍ വിവിധ സ്ഥലങ്ങളില്‍ നിന്ന് നാട്ടിലേക്ക് തിരിച്ച ആബാല വൃദ്ധം ജനങ്ങള്‍ക്കാണ് ശരിക്കും തീ തിന്നേണ്ടിവന്നത്. തൊഴില്‍ മേഖലയില്‍ പകുതിയോളം പേര്‍ക്ക് തൊഴിലിടങ്ങളിലേക്ക് എത്താനാവാത്തവിധം സമരം തുടരുന്നത് കേരളത്തിന്റെ സാമ്പത്തിക രംഗത്തെ പ്രതികൂലമായി ബാധിക്കുന്നു. വ്യാപാര മേഖലയിലും കാര്യം തഥൈവ. സ്വകാര്യ വാഹനങ്ങളുള്ളതിനാല്‍ പലരും പെട്രോള്‍ തുക ചെലവാക്കിയാണ് നഷ്ടം സഹിച്ചും തൊഴിലിനെത്തുന്നത്.
തുടക്കത്തില്‍തന്നെ ബസ് മുതലാളിമാരുടെ ആവശ്യം അംഗീകരിച്ചുകൊടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായതാണ് സര്‍ക്കാരിന് പറ്റിയ തന്ത്രപരമായ തെറ്റ്. മിനിമം ചാര്‍ജിലെ വര്‍ധനവുകൊണ്ട് തൃപ്തിപ്പെടാനാവില്ലെന്നാണ് അവരുടെ പക്ഷം. പത്തു രൂപയാണ് മിനിമം ചാര്‍ജായി അവര്‍ ആവശ്യപ്പെടുന്നതെങ്കിലും ഇപ്പോള്‍ പ്രധാനപ്പെട്ട ആവശ്യമായി ഉന്നയിക്കുന്നത് വിദ്യാര്‍ത്ഥികളുടെ ചാര്‍ജിലെ വര്‍ധനയാണ്. വിദ്യാര്‍ത്ഥി കണ്‍സഷന്‍ മിനിമം അഞ്ചു രൂപയാക്കുകയും പ്രായം 24 ആക്കുകയുമാണത്രെ ആവശ്യം. ഇത് കേരളം പോലെ വിദ്യാഭ്യാസത്തിന് മുന്‍തൂക്കം നല്‍കുന്നൊരു സമൂഹത്തിന് അംഗീകരിക്കാനാകുന്നതല്ല. ഒട്ടനവധി രക്തരൂക്ഷിത പോരാട്ടങ്ങളിലൂടെ കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ നേടിയെടുത്തതാണ് കുറഞ്ഞ യാത്രാനിരക്ക്. അത് നിലനിര്‍ത്തപ്പെടേണ്ടത് വരും തലമുറകളുടെ കൂടി ആവശ്യമാണ്. എന്നാല്‍ സ്വകാര്യ ബസ്സുടമകള്‍ ഇത് സഹിക്കേണ്ടതുണ്ടോ എന്ന ചോദ്യം പ്രസക്തമെന്നു തോന്നുമെങ്കിലും അതിന് മറുപടി കേരളത്തിലൊഴികെ ഇന്ത്യയിലൊരിടത്തും ഇവിടുത്തെയത്രയും ബസ് നിരക്കില്ല എന്നതാണ്. തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും വടക്കേന്ത്യയിലൊരിടത്തും കിലോമീറ്ററിന് ഇത്രയും തുക ഈടാക്കപ്പെടുന്നില്ല. വെറും നാലു രൂപയായിരുന്ന മിനിമം ചാര്‍ജ് അടുത്തിടെയാണ് ആറു രൂപയാക്കി തമിഴ്‌നാട് വര്‍ധിപ്പിച്ചത്. പ്രക്ഷോഭത്തെതുടര്‍ന്ന് അത് വീണ്ടും വെട്ടിക്കുറച്ചു. മാത്രമല്ല, കേരളത്തിലേതുപോലുള്ള ആളോഹരിയാത്രക്കാരും സ്‌റ്റോപ്പുകളുമല്ല അവിടുങ്ങളിലൊക്കെ ഉള്ളത്. ഫെയര്‍‌സ്റ്റേജ് അപാകതകള്‍ സംബന്ധിച്ച ഹൈക്കോടതി വിധിയും പതിറ്റാണ്ടുകളായി ഏട്ടിലൊതുങ്ങുകയാണ്.
സ്വതവേ ദുര്‍ബല, പോരാത്തതിന് ഗര്‍ഭിണിയും എന്ന അവസ്ഥയിലാണ് ഇന്ത്യയിലെ സാധാരണക്കാരിപ്പോള്‍. പെട്രോളിയം വില ഓരോ ദിവസവും നിലയില്ലാതെ കുതിക്കുകയും അതിന്മേല്‍ നികുതികൂട്ടി അവസരം മുതലാക്കുകയും ചെയ്യുമ്പോള്‍ നിത്യോപയോഗ സാധനങ്ങളുടെ വിലയിലൂടെയും യാത്രാനിരക്കിലുടെയും അവരുടെമേല്‍ സാമ്പത്തിക പാറക്കല്ലുകള്‍ കയറ്റിവെക്കുകയാണ് സര്‍ക്കാരുകള്‍. ഇതിനനുസരിച്ച് ജനങ്ങളുടെ വേതനമോ ശമ്പളമോ വര്‍ധിക്കുന്നുമില്ല. വലിയൊരുഭാഗം ചെറുകിട നാമമാത്ര ഉടമകളാണ് കേരളത്തിലെ ബസ്‌സര്‍വീസ് നടത്തുന്നതെങ്കിലും അവരുടെ ന്യായമായ ആവശ്യം വകവെക്കുന്നതിന്റെ മറവില്‍ കുത്തക സര്‍വീസുകാര്‍ വീണ്ടും തടിച്ചുകൊഴുക്കാന്‍ ഇടവരരുത്. അയ്യായിരം കോടി രൂപയുടെ നഷ്ടം നികത്താനുള്ള അവസരമായി കെ.എസ്.ആര്‍.ടി.സിയും സമരത്തെ കാണരുത്. ജനങ്ങളെ വഴിയാധാരമാക്കി കൊലപാതക രാഷ്ട്രീയം കളിക്കുന്ന സര്‍ക്കാരും അവരെ പിഴിയാനിറങ്ങിയിരിക്കുന്ന സംഘടനക്കാരും ജനങ്ങളെ ഇനിയും പരീക്ഷിക്കാതെ സമരം നിര്‍ത്താന്‍ തയ്യാറാകണം.

kerala

കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍

കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്‌നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു.

Published

on

കൊച്ചി തീരത്ത് അറബിക്കടലിലുണ്ടായ കപ്പലപകടവുമായി ബന്ധപ്പെട്ട് ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍. ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയില്‍ നഷ്ടപരിഹാരം, കപ്പലപകടം ഉണ്ടാക്കാന്‍ ഇടയുള്ള മലിനീകരണം, കപ്പലപകടം ഉണ്ടാക്കാനിടയുള്ള ആഘാതം എന്നിവ പഠിക്കാനാണ് സമിതികള്‍ രൂപീകരിച്ചത്. പരിസ്ഥിതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി, ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി എന്നിവര്‍ അധ്യക്ഷന്മാരായ സമിതികളാണ് രൂപീകരിച്ചത്.

പരിസ്ഥിതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയാണ് പ്രിന്‍സിപ്പല്‍ ഇംപാക്ട് അസെസ്‌മെന്റ് ഓഫീസര്‍. ഇദ്ദേഹമാണ് കപ്പല്‍ കമ്പനിയുമായി ചര്‍ച്ച നടത്തുന്ന നോഡല്‍ ഓഫീസര്‍. നഷ്ടപരിപരിഹാരം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ചര്‍ച്ച ചെയ്യും. മലിനീകരണം പഠിക്കാനാണ് ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി അധ്യക്ഷനായ സമിതി.

അതേസമയം കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്‌നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു. മെയ് 29ന് വൈകിട്ട് 5.30 വരെയുള്ള കണക്കനുസരിച്ച് കൊല്ലത്ത് നിന്ന് 43 എണ്ണവും ആലപ്പുഴ തീരത്ത് നിന്ന് രണ്ടെണ്ണവും തിരുവനതപുരംത്ത് നിന്ന് 13 എണ്ണവുമാണ് കണ്ടെത്തിയത്.

നിലവില്‍ അപകടകാരിയായ കാല്‍സ്യം കാര്‍ബൈഡ് അടങ്ങിയ കണ്ടെയ്‌നറുകള്‍ കണ്ടെത്താനായിട്ടില്ല.

Continue Reading

india

ഫുഡ് ലേബലിംഗിലും പ്രമോഷനുകളിലും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ‘100%’ ക്ലെയിമുകള്‍ ഉപയോഗിക്കരുത്: എഫ്എസ്എസ്എഐ

ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്‌സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

Published

on

ന്യൂഡല്‍ഹി: ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) ഫുഡ് ലേബലിംഗിലും പ്രൊമോഷണല്‍ മെറ്റീരിയലുകളിലും ‘100%” എന്ന പദം ഉപയോഗിക്കുന്നതിനെതിരെ ശക്തമായ ഉപദേശം നല്‍കി, ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനുള്ള സാധ്യത ചൂണ്ടിക്കാട്ടി.

ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്‌സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്, നിലവിലുള്ള റെഗുലേറ്ററി വ്യവസ്ഥകള്‍ക്ക് കീഴിലുള്ള അവ്യക്തതയും തെറ്റായ വ്യാഖ്യാനത്തിനുള്ള സാധ്യതയും കാരണം.

ഭക്ഷ്യ ഉല്‍പന്ന ലേബലുകളിലും പരസ്യ പ്ലാറ്റ്ഫോമുകളിലും ‘100%” ഉപയോഗത്തില്‍ ശ്രദ്ധേയമായ വര്‍ദ്ധനവ് എഫ്എസ്എസ്എഐ വ്യാഴാഴ്ച പുറത്തിറക്കിയ ഒരു ഉപദേശത്തില്‍ എടുത്തുകാട്ടി. നിലവിലെ നിയന്ത്രണങ്ങള്‍ പ്രകാരം ഈ പദം നിര്‍വചിക്കപ്പെട്ടിട്ടില്ലെന്നും ഉപഭോക്താക്കള്‍ക്കിടയില്‍ തെറ്റിദ്ധരിപ്പിക്കുന്ന മതിപ്പ് സൃഷ്ടിക്കാന്‍ കഴിയുമെന്നും അതോറിറ്റി ഊന്നിപ്പറഞ്ഞു.

2018ലെ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് (പരസ്യവും ക്ലെയിമുകളും) റെഗുലേഷന്‍സ് അനുസരിച്ച്, 2006ലെ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് ആക്ട് പ്രകാരമോ അതിന് കീഴിലുള്ള ഏതെങ്കിലും നിയമങ്ങളും നിയന്ത്രണങ്ങളും പ്രകാരം ‘100%” എന്ന പദം നിര്‍വചിക്കുകയോ പരാമര്‍ശിക്കുകയോ ചെയ്തിട്ടില്ല.

കൂടാതെ, മേല്‍പ്പറഞ്ഞ നിയന്ത്രണങ്ങളുടെ ഉപനിയന്ത്രണം 10(7) മറ്റ് നിര്‍മ്മാതാക്കളെ ഇകഴ്ത്തുന്നതോ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ ഏതെങ്കിലും പരസ്യമോ ??അവകാശവാദമോ വ്യക്തമായി നിരോധിക്കുന്നു. സബ്-റെഗുലേഷന്‍ 4(1) പ്രകാരം, എല്ലാ ക്ലെയിമുകളും സത്യസന്ധവും അവ്യക്തവും അര്‍ത്ഥവത്തായതും തെറ്റിദ്ധരിപ്പിക്കുന്നതും അല്ലാത്തതും ഉപഭോക്താക്കള്‍ക്ക് നല്‍കിയിരിക്കുന്ന വിവരങ്ങള്‍ മനസ്സിലാക്കാന്‍ സഹായിക്കുന്നതുമായിരിക്കണം.

‘100%’ എന്ന പദം സ്വന്തമായോ മറ്റ് വിവരണങ്ങളുമായി സംയോജിപ്പിച്ചോ ഉപയോഗിക്കുന്നത് കേവലമായ പരിശുദ്ധിയോ ശ്രേഷ്ഠതയോ തെറ്റായി നിര്‍ദ്ദേശിക്കാന്‍ സാധ്യതയുണ്ടെന്ന് FSSAI അഭിപ്രായപ്പെട്ടു. ”ഇത് വിപണിയില്‍ ലഭ്യമായ മറ്റ് താരതമ്യപ്പെടുത്താവുന്ന ഉല്‍പ്പന്നങ്ങള്‍ നിലവാരം കുറഞ്ഞതോ അല്ലെങ്കില്‍ റെഗുലേറ്ററി മാനദണ്ഡങ്ങള്‍ പാലിക്കാത്തതോ ആണെന്ന് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കും,” പ്രസ്താവനയില്‍ പറയുന്നു.

ഈ ആശങ്കകളുടെ വെളിച്ചത്തില്‍, ഭക്ഷ്യ ഉല്‍പ്പന്ന ലേബലുകള്‍, പാക്കേജിംഗ്, ഏതെങ്കിലും തരത്തിലുള്ള പ്രമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ‘100%’ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ എല്ലാ FBO-കളോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഉപഭോക്തൃ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും അറിവോടെയുള്ള തീരുമാനമെടുക്കല്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഫുഡ് ലേബലിംഗില്‍ സുതാര്യതയും നീതിയും ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധത FSSAI ആവര്‍ത്തിച്ചു.

Continue Reading

Video Stories

എറണാകുളത്ത് കോണ്‍ക്രീറ്റ്കട്ട തലയില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

Published

on

സംസ്ഥാനത്ത് മഴക്കെടുതിയില്‍ വീണ്ടും മരണം. ജോലി കഴിഞ്ഞു മടങ്ങവെ വൈകീട്ട് കെട്ടിടത്തിന്റെ മുകളില്‍ നിന്നും കോണ്‍ക്രിറ്റ് കട്ട തലയില്‍ വീണ് യുവതിക്ക് ദാരൂണാന്ത്യം. വടക്കേക്കര സത്താര്‍ ഐലന്റ് സ്വദേശിനി ആര്യാ ശ്യാംമോനാണ് മരിച്ചത്. മൂന്നാം നിലയില്‍ നിന്നും കോണ്‍ക്രീറ്റ് കട്ട യുവതിയുടെ തലയിലേക്ക് പതിക്കുകയായിരുന്നു.

തുടര്‍ന്ന് ആര്യയെ നാട്ടുക്കാര്‍ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ഇന്ന് രാവിലെ ചികിത്സയിലിരിക്കെ മരണം സംഭവിച്ചു. മകള്‍ക്കൊപ്പമാണ് ആര്യ ബസ് സ്റ്റോപ്പില്‍ പോയിരുന്നത്. എന്നാല്‍ അപകടത്തില്‍ പരുക്കേല്‍ക്കാതെ കുട്ടി രക്ഷപ്പെടുകയായിരുന്നു. സംസ്ഥാനത്തെ മഴക്കെടുതിയില്‍ ഇന്ന് മാത്രം മൂന്ന് പേരാണ് മരണപ്പെട്ടത്.

എറണാകുളത്ത് മഴക്കെടുതിയില്‍ വ്യാപകനഷ്ടമാണ് ഉണ്ടായത്. കണ്ണമാലി, നായരമ്പലം എന്നീ ഭാഗങ്ങളിലും കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. തെക്കന്‍ കേരളത്തിലും ശക്തമായ മഴ തുടരുകയാണ്. തിരുവനന്തപുരത്തും കൊല്ലത്തും നിരവധി വീടുകള്‍ തകര്‍ന്നു. പത്തനംതിട്ടയില്‍ വിവിധ നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു.

Continue Reading

Trending