Connect with us

Video Stories

മാര്‍ക്‌സിസ്റ്റുകാരുടെ കോണ്‍ഗ്രസ് അജണ്ട

Published

on

ഇന്ത്യാരാജ്യത്തെയാകെ ആകുലതയുടെ കൊടുമുടിയില്‍ നിര്‍ത്തിയിരിക്കുന്ന ഫാസിസം രാജ്യാധികാരത്തിന്റെ ഉത്തുംഗ സ്തംഭങ്ങളിലിരുന്ന് ഹിന്ദുത്വ രാഷ്ട്രത്തിന്റെ ചകിത കാഹളം മുഴക്കുമ്പോള്‍ മതേതരമെന്നും തൊഴിലാളി വര്‍ഗമെന്നും സ്വയമേവ അഹങ്കരിക്കുന്നൊരു രാഷ്ട്രീയ കക്ഷി അതിന്മേല്‍ സ്വീകരിക്കേണ്ട നിര്‍ണായക നയത്തെച്ചൊല്ലി പിളര്‍പ്പിന്റെ മുള്‍മുനയില്‍ നില്‍ക്കുന്നുവെന്നത് രാഷ്ട്രീയകുതുകികളെ മാത്രമല്ല രാജ്യത്തെയും ജനാധിപത്യത്തെയും പ്രണയിക്കുന്ന കേവലമായ ഏതൊരാളെയും വിസ്മയപ്പെടുത്തുന്നതില്‍ അത്ഭുതമില്ല. സി.പി. എമ്മിന്റെ ഞായറാഴ്ച ചേര്‍ന്ന കേന്ദ്ര കമ്മിറ്റിയോഗം മേല്‍പറഞ്ഞ ഭീഷണിയെ നേരിടുന്നതെങ്ങനെ എന്നതിനൊച്ചൊല്ലി വീണ്ടുമൊരിക്കല്‍കൂടി തമ്മില്‍തല്ലി പിരിഞ്ഞിരിക്കുന്നു. ലോകത്ത് ഒരു നൂറ്റാണ്ടോളം പഴക്കമുള്ള പ്രായോഗിക ഭരണ രാഷ്ട്രീയത്തിന്റെ വക്താക്കളിതാ ഒരു പ്രശ്‌നത്തില്‍ കൂര്‍ത്തകൊമ്പുകളുമായി തൊഴുത്തിനകത്ത് മുക്രയിടുന്ന കാഴ്ച ഭീതിതവും സഹതാപാര്‍ഹവുമെന്നു പറയാതെ വയ്യ.
ഹൈദരാബാദില്‍ ഏപ്രിലില്‍ നടക്കാനിരിക്കുന്ന സി.പി.എം ഇരുപത്തിരണ്ടാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ മുന്നോടിയായി അതില്‍ അവതരിപ്പിക്കേണ്ട രാഷ്്ട്രീയപ്രമേയത്തിന്മേലാണ് പ്രതീക്ഷിച്ചതുപോലെ കൊല്‍ക്കത്തയില്‍ പാര്‍ട്ടി നെടുകെ ഭിന്നിച്ചിരിക്കുന്നത്. ബി.ജെ.പിയുടെ വര്‍ഗീയ ഫാസിസ ഭീഷണിയെ ചെറുക്കാന്‍ അടുത്ത തെരഞ്ഞെടുപ്പുകളില്‍ രാജ്യത്തെ ഏറ്റവും വലിയ മതേതര കക്ഷിയായ കോണ്‍ഗ്രസുമായി സഹകരിക്കുന്നതു സംബന്ധിച്ച സീതാറാം യെച്ചൂരിയുടെ പ്രമേയമാണ് 31നെതിരെ 55 വോട്ടുകള്‍ക്ക് തള്ളിക്കളഞ്ഞിരിക്കുന്നത്. കഴിഞ്ഞമാസം ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്ര കമ്മിറ്റിയില്‍ സമാനമായ മറ്റൊരു പ്രമേയവും 31നെതിരെ 32 വോട്ടുകള്‍ക്ക് കേന്ദ്ര സമിതി തള്ളിക്കളഞ്ഞിരുന്നു. അതിനുമുമ്പ് പാര്‍ട്ടിയുടെ പൊളിറ്റ്ബ്യൂറോയിലും കോണ്‍ഗ്രസുമായി ഒരുവിധ സഹകരണവും വേണ്ടെന്ന വാദത്തിനാണ് മുന്‍തൂക്കം കിട്ടിയതും തുടര്‍ന്ന് വിഷയം കേന്ദ്ര സമിതിയിലേക്ക് വിട്ടതും. തുടര്‍ച്ചയായി രണ്ടാമതും കേന്ദ്രകമ്മിറ്റി കോണ്‍ഗ്രസ് അനുകൂല പ്രമേയം തള്ളിക്കളഞ്ഞ നിലക്ക്, രണ്ടാമതാകട്ടെ കൂടുതല്‍ പിന്തുണയോടെ, ഇനി സി.പി.എമ്മിനുമേല്‍ രാജ്യത്തെ മതേതര വിശ്വാസികള്‍ക്ക് വലിയ പ്രതീക്ഷകള്‍ വെച്ചിട്ട് കാര്യമില്ല. സത്യത്തില്‍ സി.പി.എം ഇങ്ങനെ ചര്‍വ്വിതചര്‍വ്വണം കൂലങ്കഷമായ ചര്‍ച്ചകള്‍ക്ക് വിധേയമാക്കിക്കൊണ്ടിരിക്കുന്ന വിഷയം എന്താണ്? ഒറ്റച്ചോദ്യത്തിനാണ് സി.പി.എം ഉത്തരം തേടുന്നത്. രാജ്യത്തെ ഒന്നാം നമ്പര്‍ ഭീഷണിയായ ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് പുറത്തിറക്കുന്നതിന് എന്തു ചെയ്യണം എന്നതാണത്. ഇതിന് ഏതൊരു കൊച്ചു കുട്ടിക്കുമുള്ള മറുപടിയാണ് ബി.ജെ.പി ഇതരകക്ഷികള്‍ ഒരുമിച്ച് ബി.ജെ.പിയെക്കാള്‍ വോട്ടു നേടുക എന്നത്. എന്നാല്‍ അങ്ങനെ ആവാമോ എന്നതിനെച്ചൊല്ലിയാണ് സി.പി.എമ്മിലെ പോരിന്റെ പൂരം എന്നതാണ് ഏറെ കൗതുകകരം.
വെറും ഒന്‍പതംഗങ്ങള്‍ മാത്രമുള്ളൊരു കക്ഷി മാത്രമാണിന്ന് 545 അംഗ ലോക്‌സഭയില്‍ സി.പി.എം. അതിലാകട്ടെ രണ്ട് സ്വതന്ത്രരുള്‍പ്പെടെ ഏഴും കേരളത്തില്‍ നിന്നും. 34 കൊല്ലം ഭരിച്ച പശ്ചിമ ബംഗാളില്‍ ഒരൊറ്റ ലോക്‌സഭാംഗം പോലുമില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 294ല്‍ 211 സീറ്റ് നേടാന്‍ തൃണമൂലിന് കഴിഞ്ഞെങ്കില്‍ കോണ്‍ഗ്രസ് സഖ്യംകൊണ്ട് സ്വന്തമായി 26 സീറ്റ് നേടാനേ സി.പി.എമ്മിനായുള്ളു. മുഖ്യ പ്രതിപക്ഷകക്ഷി കോണ്‍ഗ്രസായി. കേരളത്തില്‍ 140ല്‍ ഇപ്പോഴത്തെ 58 നപ്പുറം കേവല ഭൂരിപക്ഷം പോലും നേടാനിവര്‍ക്ക് ശേഷിയില്ല. ത്രിപുരയിലാകട്ടെ ഭരണകക്ഷിയാണെങ്കിലും രണ്ട് ലോക്‌സഭാസീറ്റുകള്‍ മാത്രമാണ് ആകെയുള്ളത്. ഇതാണ് പാര്‍ട്ടിയുടെ ആശങ്കക്ക്് കാരണമെന്ന് സമ്മതിച്ചാല്‍തന്നെ കോണ്‍ഗ്രസുമായി ഒരുവിധ ധാരണപോലും വേണ്ടെന്ന വാദത്തിലെ യുക്തിയെന്താണ്? ജനറല്‍ സെക്രട്ടറിയായി മൂന്നു വര്‍ഷം മുമ്പ് തെരഞ്ഞെടുക്കപ്പെട്ടതുമുതല്‍ എങ്ങനെ പ്രായോഗികമായി സി.പി. എമ്മിനെ ദേശീയ രാഷ്ട്രീയത്തില്‍ പ്രയോജനപ്പെടുത്താമെന്നതിനെക്കുറിച്ചാണ് സീതാറാം യെച്ചൂരി ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതും. അദ്ദേഹം ഉയര്‍ത്തിപ്പിടിക്കുന്ന പ്രത്യയശാസ്ത്രം വെച്ചുതന്നെയാണ് മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നത് എന്നിരിക്കിലും ഇരുവരും പ്രതിനിധീകരിക്കുന്ന ചിന്താധാരകളാണ് പാര്‍ട്ടിയുടെ ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്. രാജ്യം ഫാസിസത്തിന്റെ പിടിയിലാണെന്ന് മത ന്യൂനപക്ഷങ്ങള്‍ക്കും ദലിതര്‍ക്കും പാവപ്പെട്ടവര്‍ക്കുമെതിരായ നിരവധിയായ സര്‍ക്കാര്‍-സംഘ്പരിവാര്‍ നടപടികള്‍ ശരിവെക്കുമ്പോള്‍ കാരാട്ടിനെപോലുള്ള പാര്‍ട്ടിയിലെ ബുദ്ധിജീവികള്‍ പറയുന്നത് ഇന്ത്യയില്‍ ഫാസിസം ഇനിയും എത്തിയിട്ടില്ലെന്നാണ്. അവിടെയാണ് കോണ്‍ഗ്രസുമായുള്ള ബന്ധത്തെച്ചൊല്ലിയുള്ള യഥാര്‍ത്ഥ തര്‍ക്കത്തിന്റെയും അടിസ്ഥാനം കിടക്കുന്നത്.
കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം അനുസരിച്ച് മാര്‍ഗം ലക്ഷ്യത്തെ സാധൂകരിക്കുന്നുവെന്നാണ് പറയാറ്. ഇതാകട്ടെ തികച്ചും ലളിതവുമാണ്. അതായത് നല്ലൊരു ലക്ഷ്യത്തിനുവേണ്ടി ഏതൊരു മാര്‍ഗവും അവലംബിക്കാമെന്ന്. ഇതനുസരിച്ചായിരിക്കണം മുമ്പ് ഇ.എം ശങ്കരന്‍ നമ്പൂതിരിപ്പാടിനെപോലുള്ള നേതാക്കള്‍ ഏത് ചെകുത്താനുമായി കൂട്ടുകൂടിയും മുഖ്യശത്രുവിനെ തോല്‍പിക്കുമെന്ന് പ്രഖ്യാപിച്ചത്. അതത് കാലത്തെ സാഹചര്യത്തിനനുസരിച്ച് പ്രായോഗികമായ ഇത്തരം നയങ്ങളും തീരുമാനങ്ങളും സ്വീകരിക്കുന്നതിന് സി.പി.എമ്മിന് അതുകൊണ്ടുതന്നെ ഒരുവിധ തടസ്സവുമില്ല. ധാര്‍മിക മൂല്യങ്ങളുടെ പരിമിതികളൊന്നും അവരെ അലട്ടുന്നുമില്ല. എന്നിട്ടുമെന്തേ നിരവധികാലം രാജ്യത്തെ മൂന്നു സംസ്ഥാനങ്ങളില്‍ ഭരിച്ച കക്ഷിക്ക് പഴയ തീരുമാനങ്ങളുടെ മിനുറ്റ്‌സുകള്‍ പരതിനോക്കിയെങ്കിലും ഒരു തീരുമാനത്തിലെത്താനാകുന്നില്ല?
അവിടെയാണ് തികച്ചും വ്യക്തിപരമായ ഈഗോ തര്‍ക്കങ്ങള്‍ പാര്‍ട്ടിയെ ഗ്രസിച്ചിരിക്കുന്നുവെന്ന് തിരിച്ചറിയപ്പെടുന്നത്. ഇത്തരം അപ്രായോഗികമായതും വ്യക്തികേന്ദ്രീകൃതവുമായ തീരുമാനങ്ങളാണ് മുമ്പ് പാര്‍ട്ടിക്ക് ലഭിച്ച പ്രധാനമന്ത്രിപദം പോലും ജ്യോതിബസുവിനാണെന്നതിന്റെ പേരില്‍ തട്ടിത്തെറിപ്പിച്ചുകളഞ്ഞ് സ്വയം ഹത്യക്ക് മുതിര്‍ന്നത്. കോണ്‍ഗ്രസുമായുള്ള ബന്ധമാണ് 1964ല്‍ പിളര്‍പ്പിലേക്ക് പാര്‍ട്ടിയെ എത്തിച്ചത്. ഇന്ത്യന്‍ കമ്യൂണിസറ്റ് പാര്‍ട്ടിയുടെ ഉല്‍ഭവകാലം മുതല്‍ നിലനിന്നുകൊണ്ടിരുന്ന രണ്ടു ചിന്താധാരകളും ഇന്നും അതേപടി തുടരുന്നുവെന്നര്‍ത്ഥം. ലോക്‌സഭയിലെ പ്രതിപക്ഷ നേതൃപദവിയില്‍ നിന്ന് ശോഷിച്ചുശോഷിച്ച് എല്ലുംതോലുമായിക്കഴിഞ്ഞ സി.പി.എം ഇപ്പോള്‍ പിടിച്ചുനില്‍ക്കുന്നത് പഴകിപ്പുളിച്ച അന്ധമായ കോണ്‍ഗ്രസ് വിരോധവുമായാണ്. അത് തുടര്‍ന്നാല്‍ ഇന്ത്യന്‍ ജനതയും കാലവും ഇക്കൂട്ടര്‍ക്ക് ഇനിയും മാപ്പുനല്‍കാന്‍ പോകുന്നില്ല. ജനറല്‍ സെക്രട്ടറിയുടെ ചോദ്യം തന്നെയാണ് ഞങ്ങള്‍ക്കും നേതാക്കളോട് ചോദിക്കാനുള്ളത്. എന്താസഖാവേ നിങ്ങളുടെ യഥാര്‍ത്ഥ അജണ്ട?

Video Stories

തലതാഴ്ത്തി മാപ്പ് പറഞ്ഞ് വിഡിയോ, പിന്നാലെ ആത്മഹത്യ; മനുവിന്റെ മൃതദേഹം കണ്ടത് ജൂനിയർ അഭിഭാഷകർ

Published

on

കൊല്ലം: പീഡനക്കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ സര്‍ക്കാര്‍ മുന്‍ പ്ലീഡര്‍ പി ജി മനു മറ്റൊരു യുവതിയെ പീഡിപ്പിച്ചതായി പരാതി ഉയരുകയും അവരോട് മാപ്പ് പറയുന്ന വിഡിയോ പുറത്തു വരികയും ചെയ്തിട്ട് അധിക ദിവസമായിരുന്നില്ല. തൊഴുകൈയോടെ, തലതാഴ്ത്തി മാപ്പ് പറയുന്നതാണ് വിഡിയോയിലുണ്ടായിരുന്നത്.

കുടുംബത്തോടൊപ്പം യുവതിയുടെ വീട്ടിലെത്തിയാണ് മനു മാപ്പ് പറഞ്ഞത്. വിഡിയോ പുറത്തുവന്നതിന്റെ മാനസിക സംഘര്‍ഷമാണോ മനുവിന്റെ ആത്മഹത്യയ്ക്കു പിന്നില്‍ എന്നാണ് പൊലീസിന്റെ സംശയം. ഞായറാഴ്ച രാവിലെ മനുവിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭിക്കാത്തതിനെ തുടര്‍ന്ന് ജൂനിയര്‍ അഭിഭാഷകര്‍ വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വിഡിയോ പുറത്തുവന്ന ശേഷം മനു മനോവിഷമത്തില്‍ ആയിരുന്നെന്നാണ് അടുത്ത് ബന്ധമുള്ളവര്‍ പറയുന്നത്.

പീഡനക്കേസിലെ അതിജീവിതയാണ് മുന്‍ ഗവ. പ്ലീഡര്‍ പി ജി മനുവിനെതിരെ പരാതി നല്‍കിയത്. 2018ല്‍ ഉണ്ടായ ലൈംഗികാതിക്രമക്കേസില്‍ 5 വര്‍ഷമായിട്ടും നടപടിയാകാതെ വന്നതോടെയാണ് നിയമ സഹായത്തിനായി പൊലീസ് നിര്‍ദേശപ്രകാരം പരാതിക്കാരി ഗവ. പ്ലീഡറായ പി ജി മനുവിനെ സമീപിച്ചത്. മനുവിന്റെ ആവശ്യപ്രകാരം കടവന്ത്രയിലെ ഓഫിസിലെത്തിയപ്പോള്‍ തന്നെ കടന്ന് പിടിച്ച് ബലാത്സംഗം ചെയ്‌തെന്നായിരുന്നു യുവതി നല്‍കിയ മൊഴി. ഇതിനു ശേഷം തന്റെ വീട്ടിലെത്തിയും ബലാത്സംഗം ചെയ്തതായി യുവതി ആരോപിച്ചു.

രഹസ്യ ഭാഗങ്ങളുടെ ഫോട്ടോ എടുത്തെന്നും യുവതിയുടെ മൊഴിയിലുണ്ടായിരുന്നു. മനു അയച്ച വാട്സാപ് ചാറ്റുകള്‍, ഓഡിയോ സംഭാഷണം എന്നിവ തെളിവായി പൊലീസിനു കൈമാറുക കൂടി ചെയ്തതോടെ മനു കുടുങ്ങുകയായിരുന്നു. ഒടുവില്‍ പൊലീസിനു മുന്നില്‍ മനു കീഴടങ്ങി.

എറണാകുളം പുത്തന്‍കുരിശ് പൊലീസിനു മുമ്പാകെയായിരുന്നു മനു കീഴടങ്ങിയത്. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയതോടെ ആയിരുന്നു ഇത്. പെണ്‍കുട്ടിയെ പരിശോധിച്ച ഡോക്ടറുടെ റിപ്പോര്‍ട്ട് പരിശോധിച്ച കോടതി മനു ഗുരുതര കുറ്റകൃത്യമാണ് നടത്തിയതെന്ന് അന്ന് തന്നെ വ്യക്തമാക്കിയിരുന്നു.

Continue Reading

kerala

പതിനൊന്നുകാരിയെ പീഡിപ്പിക്കാന്‍ ഒത്താശ ചെയ്ത അമ്മയ്‌ക്കെതിരെ പോക്‌സോ കേസ്

ആണ്‍സുഹൃത്തിന്റെ മുറിയിലേക്ക് അമ്മ മകളെ നിര്‍ബന്ധപൂര്‍വം പറഞ്ഞയച്ചെന്ന് എഫ്‌ഐആറില്‍ പറയുന്നു.

Published

on

തിരുവനന്തപുരത്ത് പതിനൊന്നുകാരിയെ പീഡിപ്പിക്കാന്‍ ഒത്താശ ചെയ്ത അമ്മയ്‌ക്കെതിരെ പോക്‌സോ കേസെടുത്തു. തിരുവനന്തപുരം അയിരൂര്‍ പാറ സ്വദേശിനിക്കെതിരെയാണ് കേസ്.

ആണ്‍സുഹൃത്തിന്റെ മുറിയിലേക്ക് അമ്മ മകളെ നിര്‍ബന്ധപൂര്‍വം പറഞ്ഞയച്ചെന്ന് എഫ്‌ഐആറില്‍ പറയുന്നു. പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് അമ്മയുടെ ആണ്‍സുഹൃത്തിനെതിരെയും കേസെടുത്തിട്ടുണ്ട്.

ഫ്‌ലാറ്റില്‍ പെണ്‍കുട്ടിയുടെ പിതാവ് ഇല്ലാതിരുന്ന ദിവസം രാത്രിയാണ് സംഭവം നടന്നത്. ക്രൂരമായ പീഡനത്തിന് ഇരയായെന്ന് പെണ്‍കുട്ടി കൗണ്‍സിലിങ്ങിനിടെ വെളിപ്പെടുത്തുകയായിരുന്നു.

പെണ്‍കുട്ടിയുടെ അമ്മയ്ക്കും ആണ്‍സുഹൃത്തിനുമെതിരെ വഞ്ചിയൂര്‍ പൊലീസാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. അതേസമയം സംഭവം നടന്നത് പോത്തന്‍കോട് പൊലീസിന്റെ പരിധിയില്‍ ആയതിനാല്‍ കേസ് അവിടേക്ക് കൈമാറും.

 

Continue Reading

kerala

ക്ഷേത്രോത്സവത്തിനിടെ ആര്‍എസ്എസ് ഗണഗീതം; പൊലീസ് കേസെടുത്തു

ഗാനമാലപിച്ച സംഘത്തെയും ക്ഷേത്ര ഉപദേശക സമിതി അംഗങ്ങളെയും ഉത്സവ കമ്മിറ്റിയേയും പ്രതി ചേര്‍ത്താണ് കേസ്.

Published

on

കൊല്ലം: കോട്ടുകല്‍ ക്ഷേത്രോത്സവത്തിനിടെ ആര്‍എസ്എസ് ഗണഗീതം പാടിയതില്‍ പൊലീസ് കേസെടുത്തു. ഗാനമാലപിച്ച സംഘത്തെയും ക്ഷേത്ര ഉപദേശക സമിതി അംഗങ്ങളെയും ഉത്സവ കമ്മിറ്റിയേയും പ്രതി ചേര്‍ത്താണ് കേസ്. ആര്‍എസ്എസ് സ്ഥാപകന്‍ ഹെഡ്‌ഗേവാറിനെ പ്രകീര്‍ത്തിക്കുന്ന ഗാനം പാടിയെന്ന് കടയ്ക്കല്‍ പൊലീസിന്റെ എഫ്‌ഐആറില്‍ പറയുന്നു.

കഴിഞ്ഞ ദിവസം കോട്ടുക്കല്‍ മഞ്ഞിപ്പുഴ ക്ഷേത്രത്തിലെ ഗാനമേളയില്‍ ആര്‍എസ്എസ് ഗണഗീതം പാടിയത്തിനെതിരെ കോട്ടുക്കല്‍ സ്വദേശി പ്രതിന്‍രാജിന്റെ പരാതിയിലാണ് കടയ്ക്കല്‍ പൊലീസ് കേസെടുത്തത്.

അതേസമയം ഗാനമേള ട്രൂപ്പിലെ പാട്ടുകാരാണ് കേസില്‍ ഒന്നാം പ്രതി. ക്ഷേത്ര ഉപദേശക സമിതികള്‍ ക്ഷേത്രത്തിന്റെ ഭരണാധികാരികളായി മാറുന്നതാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രതികരിച്ചു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള കൊല്ലം മഞ്ഞിപ്പുഴ ശ്രീഭഗവതി ഭദ്രകാളി ക്ഷേത്രത്തില്‍ ഗണഗീതം പാടിയ സംഭവത്തില്‍ ദേവസ്വവും കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിഷയത്തില്‍ ക്ഷേത്ര ഉപദേശക സമിതിക്കെതിരെ നടപടിയുണ്ടാകുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

അതേസമയം ആളുകളുടെ ആവശ്യപ്രകാരമാണ് ഗണഗീതം പാടിയതെന്നാണ് ഗാനമേള ട്രൂപ്പിലെ അംഗങ്ങള്‍ പറയുന്നത്.

അതിനിടെ, ഉത്സവവുമായി ബന്ധപ്പെട്ട് ക്ഷേത്രത്തിന് സമീപം ആര്‍എസ്എസിന്റെ കൊടിതോരണങ്ങള്‍ കെട്ടിയതിലും പരാതി നല്‍കിയിട്ടുണ്ട്.

 

Continue Reading

Trending