Connect with us

Video Stories

കോച്ച് ഫാക്ടറി കെട്ടടങ്ങരുത്

Published

on

പാലക്കാട്ട് റെയില്‍വേ കോച്ച് ഫാക്ടറി ആരംഭിക്കില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് കേരളത്തോട് തുടരുന്ന കടുത്ത വഞ്ചനയുടെ ബാക്കിപത്രമാണ്. യു.പി.എ സര്‍ക്കാര്‍ 2008-09 വര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ച കോച്ച് ഫാക്ടറിയാണ് പത്തു വര്‍ഷങ്ങള്‍ക്കുശേഷം കേന്ദ്ര റെയില്‍വേ മന്ത്രാലയം റദ്ദാക്കുന്നത്. കോച്ച് ഫാക്ടറിക്കു പുറമെ പെനിന്‍സുലാര്‍ സോണും അനുവദിക്കില്ലെന്ന പ്രഖ്യാപനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കേണ്ട ഘട്ടത്തിലാണ് ഫാക്ടറി സ്ഥാപിക്കേണ്ട സാഹചര്യമില്ലെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാറിന് കത്ത് കൈമാറിയിട്ടുള്ളത്. സകല കാര്യങ്ങളിലും കേരളത്തോട് ചിറ്റമ്മ നയം സ്വീകരിക്കുന്ന മോദി സര്‍ക്കാറിനെതിരെ കൂട്ടായ പ്രതിഷേധം ശക്തമാക്കേണ്ട സന്ദര്‍ഭമാണിത്. ശീതകാല സമ്മേളനത്തിനൊരുങ്ങുന്ന പാര്‍ലമെന്റില്‍ കേരളത്തില്‍ നിന്നുള്ള പ്രതിനിധികളുടെ ഗൗരവപൂര്‍വമായ ഇടപെടലുകളാണ് ഇനി വേണ്ടത്. 2012-13 വര്‍ഷത്തെ ബജറ്റില്‍ സംയുക്ത സംരംഭമായോ പി.പി.പിയിലോ പദ്ധതി നടപ്പാക്കാനുള്ള നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചതാണ്. കേന്ദ്ര റെയില്‍വേ മന്ത്രാലയം ഇക്കാര്യത്തില്‍ അനുമതിയും നല്‍കിയിരുന്നു. എന്നാല്‍ 2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതുമുതല്‍ കേരളത്തോട് മുഖം തിരിക്കുന്ന സമീപനമാണ് തുടര്‍ന്നുവരുന്നത്.

റെയില്‍വേക്ക് നിലവിലും സമീപ ഭാവിയിലും ആവശ്യമായ കോച്ചുകള്‍ നിര്‍മിക്കാന്‍ ഇപ്പോള്‍ തന്നെ സ്വന്തമായി സംവിധാനമുണ്ടെന്നും ഉടനടി മറ്റൊരു കോച്ച് ഫാക്ടറി നിര്‍മിക്കേണ്ട കാര്യമില്ലെന്നുമാണ് റെയില്‍വേ മന്ത്രാലയത്തിന്റെ പുതിയ നിലപാട്. പദ്ധതിക്കായി കഞ്ചിക്കോട് 439 ഏക്കര്‍ ഭൂമി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. പദ്ധതിയുമായി സഹകരിക്കാന്‍ ബി.ഇ. എം.എല്‍ താല്‍പര്യം അറിയിച്ചിരുന്നെങ്കിലും റെയില്‍വേ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിരുന്നില്ല. ഹരിയാന സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത 161 ഏക്കര്‍ ഭൂമിയിലേക്ക് കോച്ച് ഫാക്ടറി മാറ്റി സ്ഥാപിക്കാന്‍ റെയില്‍വേ നീക്കം നടത്തുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിനുപിന്നാലെയാണ് കഞ്ചിക്കോട്ട് ഫാക്ടറി നിര്‍മിക്കുന്ന പദ്ധതിയില്‍നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിറകോട്ട് പോയിരിക്കുന്നത്. രാഷ്ട്രീയ ലാഭം മാത്രം കണക്കിലെടുത്തുള്ള നീക്കമാണ് ഇതിനുപിന്നിലെന്നകാര്യം വ്യക്തമാണ്. പദ്ധതിയില്‍നിന്ന് പെട്ടെന്ന് പിന്‍വലിഞ്ഞത് ദുരൂഹത വര്‍ധിപ്പിക്കുന്നുണ്ട്. 2012-13ലെ റെയില്‍വേ ബജറ്റില്‍ പാലക്കാട് കോച്ച് ഫാക്ടറിക്കൊപ്പം പ്രഖ്യാപിച്ച ബിഹാറിലെ റെയില്‍ വീല്‍ പ്ലാന്റും റായ്ബറേലിയിലെ കോച്ച് ഫാക്ടറിയും പശ്ചിമ ബംഗാളിലെ ഡീസല്‍ കംപോണന്റ് ഫാക്ടറിയും പൂര്‍ണ തോതില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ചെന്നൈ ആസ്ഥാനമായി മാത്രം സോണല്‍ ഓഫീസ് ഉള്ളതിനാല്‍ കേരളത്തിന്റെ പ്രധാന റെയില്‍ പദ്ധതികള്‍ അനിശ്ചിതമായി നീണ്ടുപോകുന്ന സാഹചര്യത്തിലാണ് എറണാകുളം കേന്ദ്രമായി പെനിന്‍സുലാര്‍ സോണ്‍ അനുവദിക്കണമെന്നു കേരളം ആവശ്യപ്പെട്ടിട്ടുള്ളത്. ചെന്നെ സോണ്‍ വിഭജനവുമായി ബന്ധപ്പെട്ടുള്ള സാധ്യതാപഠനങ്ങള്‍ക്കുശേഷമാണ് കേരളം ഈ ആവശ്യം കേന്ദ്ര റെയില്‍വേ മന്ത്രാലയത്തെ അറിയിച്ചത്. എന്നാല്‍ അനാവശ്യമായ മുന്‍വിധിയോട്കൂടി മാത്രമാണ് ഇക്കാര്യത്തെ കേന്ദ്ര സര്‍ക്കാര്‍ നോക്കിക്കാണുന്നത്. യു.പി.എ സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത് കോച്ച് ഫാക്ടറിക്ക് സ്ഥലം കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാര്‍ അതീവ താത്പര്യത്തോട് കൂടി മുന്നോട്ടുപോയതാണ്. ശിലാസ്ഥാപനം നടത്തി കോച്ച് ഫാക്ടറി യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള പ്രയാണം തുടരവെയാണ് കൂനിന്മേല്‍ കുരു പോലെ കേന്ദ്രത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലേറിയത്. 2012ലാണ് അന്നത്തെ കേന്ദ്ര റയില്‍വേ മന്ത്രി ദിനേഷ് ത്രിവേദി പദ്ധതിയുടെ ശിലാസ്ഥാപനം നിര്‍വഹിച്ചത്. പദ്ധതി പ്രദേശത്ത് ചുറ്റുമതില്‍ പണിതതൊഴിച്ചാല്‍ യാതൊരു നിര്‍മാണ പ്രവര്‍ത്തനവും പിന്നീട് നടന്നിട്ടില്ല എന്നതാണ് ഖേദകരമായ വസ്തുത.
രാജ്യത്ത് ഇനി റയില്‍വേക്ക് കോച്ചുകളുണ്ടാക്കാന്‍ ഫാക്ടറികളുടെ ആവശ്യമില്ലെന്നത് കേന്ദ്ര സര്‍ക്കാറിന്റെ വിചിത്ര വാദമാണ്. കേരളത്തിന് വാഗ്ദാനം ചെയ്ത കോച്ച് ഫാക്ടറി പിന്നീട് പഞ്ചാബിലെ കപൂര്‍ത്തലക്കും ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലേക്കും ഒടുവില്‍ ഹരിയാനയിലെ സോണിപത്തിലേക്കും എത്തിനില്‍ക്കുന്നതിനു പിന്നില്‍ ശക്തമായ രാഷ്ട്രീയമുണ്ടെന്ന കാര്യം തള്ളിക്കളയാനാവില്ല. വിവിധ കാലഘട്ടങ്ങളില്‍ സംസ്ഥാന സര്‍ക്കാറുകളും കേരളത്തിലെ എം.പിമാര്‍ ഒറ്റക്കെട്ടായും കോച്ച് ഫാക്ടറിക്ക് വേണ്ടി സമരം നയിച്ചിട്ടും കോരന് കഞ്ഞി കുമ്പിളില്‍ തന്നെ എന്ന ഗതി തുടരുന്നത് എങ്ങനെ നീതീകരിക്കാനാവും? സെയിലിന്റെ ഓഹരി പങ്കാളിത്തത്തോടെ പദ്ധതി പുനരുജ്ജീവിപ്പിച്ചതുമുതല്‍ പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് കേരളം കാത്തിരിക്കുകയായിരുന്നു. എന്നാല്‍ മോദി സര്‍ക്കാര്‍ ഇത് തികച്ചും ലാഘവത്തോടെയാണ് കണ്ടത്. റെയില്‍വേ അധികൃതര്‍ ഇതുസംബന്ധിച്ച് കേരളം നല്‍കിയ കത്തിന് പുല്ലുവില പോലും കല്‍പിച്ചില്ല. പൊതുമേഖലാ സ്ഥാപനമെന്ന നിലയില്‍നിന്ന് പൊതു-സ്വകാര്യ മേഖലാപങ്കാളിത്ത പദ്ധതി എന്ന സ്ഥിതിവന്നിട്ടും വികസനത്തില്‍ ഒരനക്കം മുന്നോട്ടുപോയില്ല. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കേരളത്തിലെയും പാലക്കാട്ടെയും ജനങ്ങള്‍ക്ക് ബി.ജെ.പി നല്‍കിയ സുപ്രധാന വാഗ്ദാനത്തില്‍നിന്നും കേന്ദ്ര സര്‍ക്കാര്‍ മലക്കം മറിയുകയാണുണ്ടായത്. കോച്ച് ഫാക്ടറിക്കായി 145 കോടി രൂപ അനുവദിച്ചുവെന്ന് #ക്‌സ് ബോര്‍ഡുകള്‍ നിരത്തിവെച്ച് വോട്ടുതട്ടാന്‍ ശ്രമം നടത്തിയ പാലക്കാട്ടെ ബി.ജെ.പി പുതിയ തീരുമാനത്തില്‍ അപഹാസ്യരായിരിക്കുകയാണ്. കോച്ച്് ഫാക്ടറിക്ക് വകയിരുത്താന്‍ ഫണ്ടില്ലെന്ന വാദമാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നിരത്തുന്നത്. ഇതു നേരത്തെ തന്നെ തിരിച്ചറിഞ്ഞായിരുന്നു സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ (സെയില്‍) പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കാന്‍ തുനിഞ്ഞത്. സെയില്‍ സന്നദ്ധരായി മുന്നോട്ടുവരികയും ചെയ്തു. കഞ്ചിക്കോട് ഫാക്ടറിയില്‍ നിര്‍മിക്കുന്ന കോച്ചുകള്‍ ഇന്ത്യന്‍ റയില്‍വേ വാങ്ങുമെന്ന ഉറപ്പിന്മേലാണ് നിക്ഷേപം നടത്താന്‍ അവര്‍ തയാറായത്. പൊതുമേഖലാ സ്ഥാപനമായ ഭാരത് എര്‍ത്ത് മൂവേഴ്‌സ് ലിമിറ്റഡും സമാന നിര്‍ദേശം മുന്നോട്ടുവച്ചിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാരും റെയില്‍ മന്ത്രാലയവും ഈ രണ്ടു നിര്‍ദേശങ്ങളോടും നിഷേധാത്മക സമീപനം സ്വീകരിക്കുകയായിരുന്നു. റെയില്‍വേ കോച്ചുകള്‍ക്ക് പകരം മെട്രോ റയില്‍ കോച്ചുകള്‍ നിര്‍മിക്കുന്ന ഫാക്ടറിയെന്ന പുതിയ നിര്‍ദേശം ഉയര്‍ന്നുവന്നെങ്കിലും ഇക്കാര്യത്തിലും പിന്നീട് ഒരക്ഷരം ഉരിയാടാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറായിട്ടില്ല. കേന്ദ്രത്തില്‍ നരേന്ദ്ര മോദിയും സംസ്ഥാനത്ത് പിണറായി വിജയനും അധികാരത്തില്‍ വന്നതിനു ശേഷമാണ് കേന്ദ്ര സര്‍ക്കാര്‍ തുടര്‍ച്ചയായി കേരളത്തോട് അവഗണാ മനോഭാവം തുടരുന്നത്. ഡിസംബര്‍ 11 മുതല്‍ ജനുവരെ എട്ടുവരെ നടക്കുന്ന പാര്‍ലമെന്റ് ശീതകാല സമ്മേളനത്തിനുമുമ്പ് കേരളത്തിലെ മുഴുവന്‍ എം.പിമാരും ഇക്കാര്യത്തില്‍ കൂട്ടായ മുന്നേറ്റത്തിന് കോപ്പുകൂട്ടണം. പാര്‍ലമെന്റിലെ ഒറ്റക്കെട്ടായ പ്രക്ഷോഭങ്ങള്‍ വിജയം വരിച്ച പാരമ്പര്യമുണ്ട്. കോച്ച് ഫാക്ടറി കെട്ടടങ്ങാതിരിക്കാന്‍ യോജിച്ച പോരാട്ടമല്ലാതെ മറ്റു പോംവഴികളൊന്നുമില്ല.

Celebrity

‘എന്നെ വേടന്‍ എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്‍

ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്.

Published

on

സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ് താന്‍ നടത്തുന്നതെന്നും വേടന്‍ പറയുന്നു.’ നമ്മള്‍ നടത്തുന്നത് വ്യക്തികള്‍ക്കെതിരായ പോരാട്ടമല്ല, സംഘടിതമായി നിലനില്‍ക്കുന്ന ചാതുര്‍വര്‍ണ്യത്തിന് എതിരായി, സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. ഞാന്‍ സമത്വവാദിയാണ് എന്ന് വിശ്വസിക്കുന്ന ആളാണ്. ഞാന്‍ വേദികളില്‍ കയറി തെറി വിളിക്കുന്നു, പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഞ ഒരു വ്യക്തിയെ അല്ല തെറി വിളിക്കുന്നത്.

ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്. ഇത് ഇപ്പോഴുമുണ്ടോ എന്ന് ചോദിക്കുന്നിടത്ത് കൂടിയാണ് നമ്മള്‍ ജീവിക്കുന്നത്. വളരെ വിസിബിളായി ജാതി പറയുന്നിടത്ത് വന്നു ഇവിടെ ജാതിയുണ്ടോ വേടാ എന്ന് പറയുന്ന ആളുകളുമുണ്ട്,’ എന്നും വേടൻ കൂട്ടിച്ചേർത്തു.

Continue Reading

film

ഒ.ടി.ടി റിലീസിനൊരുങ്ങി ഈ മൂന്ന് ചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേക്ക്

കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.

Published

on

സിനിമ പ്രേമികള്‍ ഏറെ നാളായി കാത്തിരുന്ന മൂന്ന് ചിത്രങ്ങളാണ് ഈ ആഴ്ച ഒ.ടി.ടിയില്‍ എത്തുന്നത്. കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.
ആലപ്പുഴ ജിംഖാന, പടക്കളം, കര്‍ണിക എന്നി ചിത്രങ്ങളാണ് ഈ ആഴ്ച കാണികളുടെ മുന്നിലേക്കെത്തുന്നത്.

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന ഈ വര്‍ഷം വിഷു റിലീസായി തിയറ്ററുകളില്‍ എത്തിയിരുന്നു. ഖാലിദ് റാഹ്മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിന് സംഭാഷണം തയ്യാറാക്കിയത് രതീഷ് രവിയാണ്. മുന്‍നിര താരങ്ങളായ നസ്ലിന്, ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ്, അനഘ രവി, ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്‍, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാന്‍സി എന്നിവരാണ് ചിത്രത്തില്‍ പ്രാധാനവേഷത്തിലെത്തിയത്. ചിത്രത്തില്‍ ജിംഷി ഖാലിദ് ഛായഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിങ്ങുമാണ് നിര്‍വഹിച്ചിരിക്കുന്നത്. സോണിലൈവിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.

സുരാജ് വെഞ്ഞാറാമൂട്,ഷറഫുദ്ദീന്‍,സന്ദീപ് പ്രദീപ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ഫാന്റസി കോമഡി ചിത്രമായ ‘പടക്കളം’ ജൂണ്‍ പത്തിന് ജിയോ ഹോട്ട് സ്റ്റാറിലൂടെ സ്ട്രീമിംങ് ആരംഭിക്കും. ചിത്രത്തിന്റെ പേരുപോലെ ആദ്യവസാനം ഒരു ഗെയിം മോഡലിലാണ് പടക്കളം കഥ പറയുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രാധാന അഭിനേതാക്കളായി സാഫ്, അരുണ്‍ അജികുമാര്‍, യൂട്യൂബര്‍ അരുണ്‍ പ്രദീപ്, നിരഞ്ജ അനൂപ്, ഇഷാന്‍ ഷൗക്കത്ത്,പൂജ മോഹന്‍രാജ് എന്നിവരാണ് ഉള്ളത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും വിജയ് സുബ്രഹ്മണ്യവുമാണ് നിര്‍മാണം വഹിച്ചത്.

അരുണ്‍ വെണ്‍പാല സംവിധാനം ചെയ്ത ചിത്രമായ ‘കര്‍ണികയാണ് ‘ അടുത്ത ചിത്രം. പയ്യാവൂര്‍ എന്ന ഗ്രാമത്തില്‍ ഒരു എഴുത്തുകാരന്‍ ദുരൂഹ ആക്രമണത്തിനിരയാകുന്നതിനെ കേന്ദ്രീകരിച്ചുള്ള ഒരു ത്രിലര്‍ ചിത്രമാണിത്. പ്രിയങ്ക നായര്‍, വിയാന്‍ മംഗലശേരി, ടി.ജി രവി, ക്രിസ് വേണുഗോപാല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നത്. മനോരമ മാക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു.

Continue Reading

Video Stories

നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്.

Published

on

സര്‍ക്കാറിന്റെ കഴിവുകേടിന്റെയും വനംവകുപ്പിന്റെ നിസ്സംഗതയുടെയും ഫലമാണ് നാട്ടില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മലയോര കര്‍ഷക ജനതയുടെ പ്രശ്‌നങ്ങള്‍ ഏറ്റവും ചര്‍ച്ചയായ പ്രദേശമാണ് നിലമ്പൂര്‍. അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നു എന്നത് കൊണ്ട് ഇതൊന്നും ചര്‍ച്ചയാകാതെ പോകണം എന്നാണോ പറയുന്നത്? നിരുത്തരവാദപരമായ കമന്റുകളാണ് വനം മന്ത്രി നടത്തിയത്. തെരഞ്ഞെടുപ്പ് ഉള്ളത് കൊണ്ട് ഈ പ്രശ്‌നങ്ങള്‍ പ്രശ്‌നങ്ങളല്ലാതായി മാറുന്നില്ല.

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതെ ഉത്തരവാദിത്തമില്ലാതെ സംസാരിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ പരിഹാസ്യമാവുകയാണ് ചെയ്യുക. ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞ് മാറിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Trending