Connect with us

Video Stories

ഇടതുമുന്നണി എന്ന ജങ്കാര്‍ ജെട്ടി

Published

on

നിലനില്‍പ്പിന്റെ പ്രസക്തി നഷ്ടപ്പെട്ട് നൂല്‍പ്പാലത്തിലൂടെ തെന്നിനീങ്ങുന്ന ഇടതുമുന്നണി നാലു പാര്‍ട്ടികളെ കൂടി ചേര്‍ത്തുപിടിച്ച് സമാശ്വാസത്തിന്റെ നെടുവീര്‍പ്പിട്ടിരിക്കുകയാണ്. ഭരണ വൈകല്യത്തില്‍ തുടങ്ങി, ശബരിമല നിലപാടില്‍ കുരുങ്ങി കെട്ടൊടുങ്ങുന്ന കമ്യൂണിസ്റ്റ് മുന്നണിക്ക് ഇനി സമുദായ സംഘടനകള്‍ ശരണം. വര്‍ഗീയ പാര്‍ട്ടി എന്ന കാരണത്താല്‍ കാല്‍ നൂറ്റാണ്ടുകാലം പടിക്കുപുറത്തായിരുന്ന ഐ.എന്‍.എല്ലും എക്കാലവും ഭൂരിപക്ഷ സമുദായത്തിന്റെ വക്താവും അഴിമതിയുടെ പ്രയോക്താവുമായി മുദ്രചാര്‍ത്തപ്പെട്ട ആര്‍. ബാലകൃഷ്ണ പിള്ളയും മൂന്നു കേരളാ കോണ്‍ഗ്രസുകളും സമാസമം ചേര്‍ന്ന് ‘സാമ്പാര്‍ മുന്നണി’ യായി അധ:പതിച്ചിരിക്കുകയാണ് ഇടതുപക്ഷം. മുന്നണി പ്രവേശന കാര്യത്തില്‍ ഇക്കാലംവരെ പാലിച്ചിരുന്ന കാര്‍ക്കശ്യങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് മൊത്തം പത്തു പാര്‍ട്ടികളെ മുന്നണിത്താഴിട്ടു പൂട്ടിയത്. ജനാധിപത്യ ചേരിയുടെ വിപുലീകരണമെന്ന് വീമ്പു പറഞ്ഞാണ് ഇടതു കണ്‍വീനര്‍ ഇക്കാര്യം പ്രഖ്യാപിച്ചതെങ്കിലും കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ വിഹ്വലതയായി വേണം ഈ തട്ടിക്കൂട്ട് മുന്നണി പ്രവേശത്തെ വിലയിരുത്താന്‍. ഒറ്റയടിക്ക് നാല് പാര്‍ട്ടികളെ കൂടെകൂട്ടിയതിന്റെ രസതന്ത്രം കേരള രാഷ്ട്രീയ ബോധമണ്ഡലത്തിന് നന്നായറിയാവുന്നതാണ്. പുതിയ നാലു പാര്‍ട്ടികളും വര്‍ഗീയതയോടും അഴിമതിയോടും തുടരുന്ന വിട്ടുവീഴ്ചയില്ലാത്ത നിലപാടാണത്രെ ഇടതുമുന്നണിയിലേക്കു കൈപിടിച്ചുകൊണ്ടുവന്നതിന്റെ പരമപ്പൊരുള്‍. ഇവരുടെ പൂര്‍വകാല ചെയ്തികളും നിലപാടുകളും തൊണ്ട തൊടാതെ താഴോട്ടിറക്കിയ സി.പി.എമ്മിന്റെയും സി.പി.ഐയുടെയും തൊലിക്കട്ടിക്കുമുമ്പില്‍ കണ്ടാമൃഗംപോലും നാണിച്ചു തലതാഴ്ത്തിപ്പോകും.
ആര്‍. ബാലകൃഷ്ണ പിള്ളയുടെ കേരളാ കോണ്‍ഗ്രസ്(ബി), എം.പി വീരേന്ദ്രകുമാന്റെ ലോക് താന്ത്രിക് ജനതാദള്‍, ഫ്രാന്‍സിസ്‌ജോര്‍ജിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ കേരളാ കോണ്‍ഗ്രസ്, ഐ.എന്‍.എല്‍ എന്നീ പാര്‍ട്ടികളെയാണ് കഴിഞ്ഞ ദിവസം എല്‍.ഡി.എഫില്‍ ഉള്‍പ്പെടുത്തിയത്. വര്‍ഗീയതയുടെയും അഴിമതിയുടെയും പേരില്‍ ആര്‍. ബാലകൃഷ്ണ പിള്ളയുടെ പിന്നാലെ വണ്ടിയെടുത്തു വളഞ്ഞിട്ടു പിടിച്ചവരാണ് ഇടതുപക്ഷം. എന്നാല്‍ അദ്ദേഹത്തെ എല്‍.ഡി.എഫിലെടുക്കാന്‍ തീരുമാനിച്ച കഴിഞ്ഞ ദിവസത്തെ യോഗത്തില്‍ വി.എസ് അച്യുതാനന്ദന്‍ ഉണ്ടായിരുന്നില്ലെന്നു മാത്രം. പിള്ളക്കെതിരെ അഴിമതിക്കേസുകള്‍ രാഷ്ട്രീയമായി ഉപയോഗിച്ചവര്‍ തന്നെ അദ്ദേഹത്തെ മുന്നണിയുടെ നേതാവാക്കി എന്നതാണ് വിരോധാഭാസം. ശബരിമല ഉയര്‍ത്തിയ രാഷ്ട്രീയ പശ്ചാത്തലത്തില്‍ എന്‍.എസ്.എസുമായി ബന്ധം പുലര്‍ത്തുന്ന പിള്ളയെ ഒഴിവാക്കുന്നതില്‍ സി.പി.എം അപകടം മണത്തതാണ് പ്രധാന കാരണമെന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്കറിയാം. അയ്യപ്പജ്യോതിയെ തള്ളിയതോടെ ബാലകൃഷ്ണ പിള്ള സി.പി.എമ്മിന് വിശുദ്ധനാവുകയായിരുന്നു. നാലു പാര്‍ട്ടികള്‍ ചേര്‍ന്നാല്‍ നാല്‍പത്തിയേഴ് ശതമാനം വോട്ട് എന്നാണ് പിള്ളയുടെ മുന്നണി പ്രവേശ വിളംബരം!. ഇത് മലര്‍പൊടിക്കാരന്റെ ദിവാസ്വപ്‌നം മാത്രമാണ്. ശബരിമലയില്‍ ഇടതുപക്ഷവുമായി നേര്‍ക്കുനേര്‍ പോരാട്ടം പ്രഖ്യാപിച്ച എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ നിലപാട് കടുപ്പിച്ചതിന്റെ ബാക്കിപത്രം എന്താകുമെന്നു കണ്ടറിയേണ്ടതുണ്ട്. സ്‌കറിയാ തോമസുമായി ലയിച്ചും എന്‍.സി.പിയുമായി കൂട്ടുകൂടിയും ഇടതുമുന്നണിയിലെത്താന്‍ മെനഞ്ഞെടുത്ത തന്ത്രങ്ങള്‍ ഒന്നൊന്നായി പാളിപ്പൊളിഞ്ഞു നില്‍ക്കവെയാണ് അപ്രതീക്ഷിതമായി പിള്ള ഇടതു മുന്നണിയുടെ ഭാഗമാവുന്നത്. അഴിമതിക്കേസില്‍ ജയില്‍ ശിക്ഷയനുഭവിച്ച തന്നെ മുന്നണിക്കകത്ത് കൂട്ടേണ്ടതില്ലെന്ന പഴയ നിലപാട് ഇടതുപക്ഷം തിരുത്തിയതിലെ സാംഗത്യം ആര്‍ക്കു പിടികിട്ടിയാലും ആര്‍. ബാലകൃഷ്ണ പിള്ളക്ക് പിടികിട്ടുകയില്ലെന്നുറപ്പാണ്. അതാണ് കമ്യൂണിസ്റ്റ്-മാര്‍ക്‌സിസ്റ്റ് പാര്‍ട്ടികളുടെ വൈരുധ്യാധിഷ്ഠിത ഭൗതിക വാദം. എം.എല്‍.എമാരുള്ള എല്ലാ ഘടകകക്ഷികള്‍ക്കും മന്ത്രിസ്ഥാനം എന്ന മാനദണ്ഡമാണ് മന്ത്രിസഭാ രൂപീകരണ വേളയില്‍ എല്‍.ഡി.എഫ് സ്വീകരിച്ച നിലപാട്. ഘടകകക്ഷിയായതോടെ കെ.ബി ഗണേഷ്‌കുമാറിനെ മന്ത്രിയാക്കണമെന്ന വാദവുമായി ആര്‍. ബാലകൃഷ്ണപിള്ള രംഗത്തുവരും. മുന്നാക്ക വികസന കോര്‍പറേഷന്‍ അധ്യക്ഷനായ ബാലകൃഷ്ണപിള്ള മകന്റെ മന്ത്രിസ്ഥാനത്തിനുവേണ്ടി കാബിനറ്റ് പദവി രാജിവെക്കുമോ അതോ തമ്മിലടി വീണ്ടും തലപൊക്കുമോ എന്നതെല്ലാം കാണാന്‍പോകുന്ന പൂരമാണ്. ഐ.എന്‍.എല്ലിനെ എന്നും വര്‍ഗീയ പാര്‍ട്ടിയായി കണ്ട പാരമ്പര്യമാണ് സി.പി.എമ്മിന്റേത്. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രമാണ് അവര്‍ ഇക്കാര്യം ഉറക്കെ പറയാതിരിക്കുന്നത്. പാലക്കാട്ടെ സി.പി.എം സംസ്ഥാന സമ്മേളനത്തിലെ വെട്ടിനിരത്തലിന് വി.എസിന് ഊര്‍ജം നല്‍കിയ ആയുധം ഐ.എന്‍.എല്‍ ബന്ധത്തോടുള്ള ശക്തമായ എതിര്‍പ്പായിരുന്നു. ഇ.എം.എസും ഇ. കെ നായനാരും ഉള്‍പ്പെടെയുള്ളവര്‍ ജീവിച്ചരുന്നപ്പോള്‍ ഐ. എന്‍.എല്ലിന്റെ മുന്നണി പ്രവേശം പലതവണ ചര്‍ച്ച ചെയ്തു അവജ്ഞയോടെ തള്ളിയതാണ്. നിയമസഭാ സീറ്റ് നല്‍കിയിട്ടും അവരെ ഇക്കാലം വരെ മുന്നണിക്കു പുറത്തായിരുന്നു നിര്‍ത്തിയത്. സി.പി.ഐ എക്കാലത്തും ഐ.എന്‍. എല്ലിന്റെ മുന്നണി പ്രവേശത്തെ ശക്തമായി എതിര്‍ത്തുവന്ന പാര്‍ട്ടിയാണ്. ബാബരി മസ്ജിദ് ധ്വംസനത്തെ വൈകാരികമായി വഴിതിരിച്ചുവിടാന്‍ ശ്രമിച്ച്, ഒടുവില്‍ ആമാശയത്തിനുവേണ്ടി ആദര്‍ശം പണയംവച്ചു വാലും ചുരുട്ടി എ.കെ.ജി സെന്ററിന്റെ ഓരത്തു കിടന്നുറങ്ങി കാലം കഴിച്ചുകൂട്ടിയവരാണ് ഐ.എന്‍.എല്‍. അതേ ബാബരി മസ്ജിദ് തകര്‍ച്ചക്ക് നേതൃത്വം നല്‍കിയ സി.പി സുഗതനെ സര്‍ക്കാര്‍ ചെലവില്‍ ‘വനിതാ മതില്‍’ സംഘാടക സമിതിയുടെ തലപ്പത്തിരുത്തി സല്‍ക്കരിച്ച സമയത്തു തന്നെ ഐ.എന്‍.എല്‍ മുന്നണിയിലെത്തി എന്നതാണ് ‘കാവ്യനീതി!’
പല കഷ്ണങ്ങളായി പിളര്‍ന്ന കേരള കോണ്‍ഗ്രസുകള്‍ യു.ഡി.എഫില്‍ ഘടകകഷികളായി പ്രവര്‍ത്തിച്ചതിനെ പരിഹസിച്ചിരുന്ന ഇടതുമുന്നണി മുന്നൂ ‘കോട്ടയം പാര്‍ട്ടി’കളെ പുല്‍കിയതോടെ കേരള കോണ്‍ഗ്രസുകളുടെ കൂടാരമായി മാറിയത് കാലം കാത്തുവച്ച ശിക്ഷയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നാലു സീറ്റുകളില്‍ മത്സരിച്ച് എട്ടുനിലയില്‍ പൊട്ടിയ ജനാധിപത്യ കേരള കോണ്‍ഗ്രസിനെ മുന്നണിയിലെടുത്തതിന്റെ മാനദണ്ഡം മുന്നണിക്കുപോലും മനസിലായിക്കാണില്ല. ഒരിക്കല്‍ എം.പി വീരേന്ദ്രകുമാറിന്റെ നേതൃത്വത്തില്‍ ഒറ്റപ്പാര്‍ട്ടിയായി പ്രവര്‍ത്തിച്ചിരുന്നവര്‍ തന്നെയാണ് ഇപ്പോള്‍ പിളര്‍ന്നു രണ്ടു പാര്‍ട്ടികളായി വീണ്ടും ഘടകകക്ഷികളായി പരിണമിച്ചത്. ശബരിമല യുവതീ പ്രവേശ വിധിയുണ്ടാക്കിയ പ്രത്യേക സാമൂഹ്യ രാഷ്ട്രീയ സാഹചര്യം തന്നെയാണ് ഈ പാര്‍ട്ടികളുടെ ഇടതുമുന്നണി പ്രവേശത്തിന് വഴിയൊരുക്കിയതെന്ന് വ്യക്തം. ജനാധിപത്യ അടിത്തറ വിപുലീകരിക്കാനെന്ന പേരില്‍ സമുദായ പാര്‍ട്ടികളെ പുല്‍കിയ കമ്യൂണിസ്റ്റ് കാപട്യം ആശയദാരിദ്ര്യത്തിന്റെ അവസാന ശ്വാസമാണ്. ജെ.എസ്.എസും ലെനിനിസ്റ്റ് ആര്‍.എസ്.പിയും ലെഫ്റ്റ് ആര്‍.എസ്.പിയും സി.കെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ സഭയും ഒരു വിഭാഗം സി.എം.പിയും ഇടതു ജങ്കാറില്‍ കയറിപ്പറ്റാന്‍ ‘ജെട്ടി’യില്‍ കാത്തിരിപ്പുണ്ട്. മുന്നണി മുങ്ങും മുമ്പ് സഖാക്കളുടെ കണ്ണ് ഇനി അങ്ങോട്ടായിരിക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Celebrity

‘ഡിയര്‍ ലാലേട്ടന്’ ലയണല്‍ മെസ്സിയുടെ ഓട്ടോഗ്രാഫ്

സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

Published

on

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന് ഫുട്ബാള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ ഓട്ടോഗ്രാഫ്. അര്‍ജന്റീനിയന്‍ ജേഴ്‌സിയില്‍ ‘ഡിയര്‍ ലാലേട്ടന്’ എന്നെഴുതിയ ജേഴ്‌സിയാണ് മോഹന്‍ലാലിന് സമ്മാനമായി ലഭിച്ചിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രാജേഷ് ഫിലിപ്പും രാജീവ് മാങ്ങോട്ടിലുമാണ് മോഹന്‍ലാലിന് മെസ്സിയുടെ ജേഴ്‌സി സമ്മാനിച്ചത്. ഇരുവര്‍ക്കും സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ നന്ദി അറിയിച്ചു.

‘ജീവിതത്തിലെ ചില നിമിഷങ്ങള്‍ വാക്കുകള്‍ കൊണ്ട് പറയാന്‍ പറ്റാത്തത്ര ആഴമുള്ളതാണ്. അവ എപ്പോഴും നിങ്ങളോടൊപ്പം നിലനില്‍ക്കും. ഇന്ന്, അത്തരമൊരു നിമിഷം ഞാന്‍ അനുഭവിച്ചു. സമ്മാനപ്പൊതി അഴിക്കുമ്പോള്‍, എന്റെ ഹൃദയമിടിപ്പ് കൂടുന്നുണ്ടായിരുന്നു – ഇതിഹാസം, ലയണല്‍ മെസി ഒപ്പിട്ട ഒരു ജേഴ്‌സി എനിക്ക് ലഭിച്ചിരിക്കുകയാണ്. അതില്‍ എന്റെ പേര്, അദ്ദേഹത്തിന്റെ സ്വന്തം കൈപ്പടയില്‍ എഴുതിയിരിക്കുന്നു. മെസിയെ വളരെക്കാലമായി ആരാധിക്കുന്ന ഒരാളെന്ന നിലയില്‍, കളിക്കളത്തിലെ അദ്ദേഹത്തിന്റെ മികവിന് മാത്രമല്ല, എളിമയ്ക്കും സഹാനുഭൂതിക്കും, ഇത് ശരിക്കും സവിശേഷമായിരുന്നു. ഡോ. രാജീവ് മാങ്ങോട്ടില്‍, രാജേഷ് ഫിലിപ്പ് എന്നീ രണ്ട് പ്രിയ സുഹൃത്തുക്കളില്ലാതെ അവിശ്വസനീയ നിമിഷം സാധ്യമാകുമായിരുന്നില്ല. എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി,’- മോഹന്‍ലാല്‍ കുറിച്ചു.

Continue Reading

kerala

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

Published

on

സംസ്ഥാനത്ത് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് നാലുജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

 

വരും ദിവസങ്ങളിലും ഒറ്റപ്പെട്ട മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മഴയ്ക്കൊപ്പം ഇടിമിന്നലിനുള്ള സാധ്യതയുമുണ്ട്. ശക്തമായ കാറ്റിനുള്ള സാധ്യതയും നിലനില്‍ക്കുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാം. എന്നാല്‍ കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

 

 

Continue Reading

kerala

കണ്ണൂര്‍ സര്‍വകലാശാലയിലെ ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ സെന്ററുകളില്‍ നിരീക്ഷകരെ നിയോഗിക്കാന്‍ തീരുമാനം

എല്ലാ പരീക്ഷ സെന്ററുകളിലും നിരീക്ഷകരെ ഏര്‍പ്പെടുത്തും.

Published

on

കണ്ണൂര്‍ സര്‍വകലാശാലയില്‍ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ നിരീക്ഷകരെ നിയോഗിക്കാന്‍ സര്‍വകലാശാല തീരുമാനം. എല്ലാ പരീക്ഷ സെന്ററുകളിലും നിരീക്ഷകരെ ഏര്‍പ്പെടുത്തും. അണ്‍ എയ്ഡഡ് കോളജുകളില്‍ നിരീക്ഷണം ശക്തമാക്കാന്‍ നിര്‍ദേശമുണ്ട്. ചോദ്യ പേപ്പര്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് നിരീക്ഷകരുടെ സാന്നിധ്യത്തില്‍ നടത്താന്‍ നിര്‍ദേശം.

അതേസമയം ചോദ്യപേപ്പര്‍ ചോര്‍ന്ന കാസര്‍ഗോഡ് പാലക്കുന്ന് ഗ്രീന്‍ വുഡ്‌സ് കോളജിലെ പരീക്ഷ വീണ്ടും നടത്താനാണ് തീരുമാനം. മറ്റൊരു സെന്ററിലായിരിക്കും പരീക്ഷ നടത്തുക. ഈ മാസം രണ്ടിന് സെല്‍ഫ് ഫിനാന്‍സിംഗ് സ്ഥാപനമായ ഗ്രീന്‍ വുഡ് കോളജിലെ പരീക്ഷാ ഹാളില്‍ സര്‍വകലാശാല സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ബിസിഎ ആറാം സെമസ്റ്റര്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതായി കണ്ടെത്തിയത്. വിദ്യാര്‍ഥികളുടെ വാട്‌സാപ്പില്‍ നിന്നാണ് ചോദ്യപേപ്പറിന്റെ ചിത്രങ്ങള്‍ കണ്ടെത്തുന്നത്.

എന്നാല്‍ പരീക്ഷയുടെ രണ്ടു മണിക്കൂര്‍ മുന്‍പ് പ്രിന്‍സിപ്പലിന്റെ ഇ മെയിലിലേക്ക് അയച്ച ചോദ്യപേപ്പര്‍ ആണ് ചോര്‍ന്നത്. പാസ്സ്വേഡ് സഹിതം അയക്കുന്ന പേപ്പര്‍ പ്രിന്‍സിപ്പലിന് മാത്രമാണ് തുറക്കാന്‍ സാധിക്കുക. ഇത് പ്രിന്റൗട്ടെടുത്താണ് വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യുക. എന്നാല്‍ പരീക്ഷയ്ക്ക് മുന്‍പേ ചോദ്യപേപ്പറിന്റെ ചിത്രങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വാട്‌സാപ്പിലൂടെ കിട്ടിയതിനുപിന്നില്‍ പ്രിന്‍സിപ്പല്‍ അടക്കമുള്ളവരെയാണ് സംശയിക്കുന്നത്.

കണ്ണൂര്‍ കമ്മീഷണര്‍ക്കും ബേക്കല്‍ പൊലീസിനും നല്‍കിയ പരാതിയില്‍ അന്വേഷണം തുടങ്ങി. ആഭ്യന്തര അന്വേഷണത്തിന് സിന്‍ഡിക്കേറ്റ് സബ് കമ്മിറ്റിയെയും സര്‍വകലാശാല ചുമതലപ്പെടുത്തി.

 

Continue Reading

Trending