Video Stories
കീഴാറ്റൂര്‍ കേരളത്തോട് പറയുന്നത്

കണ്ണൂര്‍ കീഴാറ്റൂരില്‍ വയല്‍ നികത്തി ദേശീയപാതാ ബൈപ്പാസ് നിര്‍മിക്കാനുള്ള നീക്കത്തിനെതിരെ പ്രദേശവാസികള്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യവുമായി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരങ്ങള്‍ ഒരുമിച്ചുകൂടിയതോടെ വയല്‍ക്കിളി സമരത്തിന്റെ ന്യായാന്യായങ്ങള്‍ തലനാരിഴകീറി പരിശോധിക്കപ്പെടുകയാണ്. കേരളം കീഴാറ്റൂരിലേക്ക് എന്ന മുദ്രാവാക്യത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകരും പൊതു പ്രവര്‍ത്തകരുമെല്ലാം കീഴാറ്റൂരില്‍ ഒരുമിച്ച് കൂടുന്നതിനെ പ്രതിരോധിക്കാന്‍ സി.പി.എം സംസ്ഥാന കമ്മറ്റിയുടെ തന്നെ നേതൃത്വത്തില്‍ വയല്‍ കാവല്‍ എന്നപേരില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അണിനിരത്തിയതോടെയാണ് സമര സമിതിക്ക് കൂടുതല്‍ പിന്തുണ ലഭിച്ചതും സമൂഹത്തിന്റെ നാനാതുറകളില്‍നിന്നുള്ള വന്‍ജനാവലി പ്രദേശത്തേക്കൊഴുകിയതും.
കീഴാറ്റൂര്‍ സമരം വികസനവുമായി ബന്ധപ്പെട്ട് നിരവധി ചോദ്യശരങ്ങളാണ് സി.പി.എമ്മിന് നേരെ എയ്തു വിടുന്നത്. സംസ്ഥാനത്ത് വികസന പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടി ഭരണത്തിലിരിക്കുമ്പോള്‍ മാത്രം മതിയോ എന്ന ചോദ്യമാണ് അതില്‍ പ്രധാനം. ദേശീയ പാതാ വികസനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് സ്ഥലമേറ്റെടുക്കലുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നപ്പോള്‍ പുറം നാടുകളില്‍ നിന്നുപോലും പാര്‍ട്ടി പ്രവര്‍ത്തകരെ ഇറക്കുമതി ചെയ്ത് അവയെല്ലാം തടസപ്പെടുത്തിയ സംഭവങ്ങള്‍ കേരളത്തിന് മറക്കാന്‍ സമയമായിട്ടില്ല.
കീഴാറ്റൂരില്‍ തന്നെ ബൈപ്പാസ് വിരുദ്ധ സമരത്തിന് തുടക്കമിട്ടത് സി.പി.എമ്മിന്റെ നേതൃത്വത്തിലായിരുന്നു. നെല്‍കൃഷിയും തണ്ണീര്‍ തടങ്ങളും അടങ്ങുന്ന പ്രകൃതി സമ്പത്തിനെ നശിപ്പിച്ചുള്ള ഒരു ദേശീയ പാതാ വികസനം ഞങ്ങളനുവദിക്കില്ലെന്ന് അന്ന് പാര്‍ട്ടി ഗ്രാമം ഒറ്റക്കെട്ടായായിരുന്നു പ്രതിജ്ഞയെടുത്തിരുന്നത്. എന്നാല്‍ ഭരണം മാറിയപ്പോള്‍ നഷ്ടപരിഹാരത്തുകയുടെ വലിപ്പം കാണിച്ച് ഭൂരിപക്ഷം പേരെയും പാര്‍ട്ടി തന്നെ സമരത്തില്‍ നിന്ന് പിന്തിരിയിപ്പിക്കുകയായിരുന്നു. ഇതിന്റെ മറവിലാണ് സ്ഥലം നഷ്ടപ്പെട്ട അറുപത് പേരില്‍ അന്‍പത്തിനാലു പേരും സ്ഥലം വിട്ടുകൊടുത്തിട്ടുണ്ടെന്നും ആറുപേര്‍ മാത്രമാണ് വിസമ്മതിക്കുന്നതെന്നും മുഖ്യമന്ത്രിയും പാര്‍ട്ടി നേതൃത്വവുമെല്ലാം വീമ്പു പറയുന്നത്.
ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇന്നും ഇന്നലെയുമായി നടന്ന സമരങ്ങളും സി.പി.എമ്മിന്റെ ഈ ഇരട്ടത്താപ്പിനെ തുറന്നു കാട്ടുന്നു. യു.ഡി.എഫ് ഭരണ കാലത്ത് ദേശീയപാത വികസനവുമായി ബന്ധപ്പെട്ട സര്‍വേ നടന്നപ്പോള്‍ അത് തടസപ്പെടുത്താന്‍ മുന്‍ നിരയിലുണ്ടായിരുന്നു അന്ന് എം.എല്‍.എ ആയിരുന്ന മന്ത്രി കെ.ടി ജലീല്‍. സമര പ്രദേശങ്ങളില്‍ പ്രത്യക്ഷപ്പെട്ട് ഒരു ജനപ്രതിനിധി എന്ന ഉത്തരവാദിത്തം പോലും വിസ്മരിച്ച് എരിതീയില്‍ എണ്ണ ഒഴിക്കുന്ന കണക്കെ ഭരണകൂടത്തിനെതിരെ പ്രകോപനപരമായ പ്രഭാഷണങ്ങള്‍ നിരന്തരം നടത്തിയിരുന്നു അദ്ദേഹം. ഇന്ന് ആ പ്രദേശങ്ങളില്‍ സര്‍വേയുടെ പേരില്‍ സമരങ്ങള്‍ പുനരാരംഭിച്ചപ്പോള്‍ തന്റെ മുന്‍ നിലപാടിന് തീര്‍ത്തും വിരുദ്ധമായാണ് അദ്ദേഹം സംസാരിച്ചു കൊണ്ടിരിക്കുന്നത്. പ്രതിഷേധവുമായി ജനങ്ങള്‍ തന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയപ്പോള്‍ സ്ഥലം നഷടപ്പെടാത്ത പുറമെ നിന്നുള്ളവരാണ് സമരം നടത്തുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഓന്തിനെപ്പോലും നാണിപ്പിക്കുന്ന വിധത്തിലുള്ള ഈ നിറം മാറ്റം അധികാരപ്രമത്തതയുടെ ദന്തഗോപുരവാസത്താലുള്ള അന്ധത കൊണ്ട് മാത്രമല്ല, സി.പി.എമ്മുമായുള്ള സന്തത സഹവാസത്താല്‍ ലഭിച്ച ഇരട്ടത്താപ്പ് നയം കൂടിയാണ്.
ഭരണകൂടത്തിന്റെ അനീതിക്കെതിരെ സമരം ചെയ്യുന്നവരെ ഭരിക്കുന്ന പാര്‍ട്ടി പ്രതിരോധിക്കുകയെന്ന അപകടകരവും ജനാധിപത്യ വിരുദ്ധവുമായ പ്രവണത കൂടി കീഴാറ്റൂര്‍ തുറന്നു കാട്ടുന്നുണ്ട്. കീഴാറ്റൂരില്‍ ദാശീയ പാത ബൈപ്പാസ് നിര്‍മിക്കുകയെന്നത് ഇടതു സര്‍ക്കാറിന്റെ തീരുമാനമാണ്. ആ തീരുമാനത്തിന് ഇരയാക്കപ്പെടുന്ന ഒരു വിഭാഗം ചെറുത്തു നില്‍പ്പുമായി രംഗത്തു വരുമ്പോള്‍ സി.പി.എം പാര്‍ട്ടി പ്രതിരോധം തീര്‍ക്കാന്‍ ശ്രമിക്കുന്നതിന് എന്ത് ന്യായീകരണമാണുള്ളത്. വയല്‍ക്കിളികള്‍ക്കെതിരെ വയല്‍ കാവല്‍ എന്ന പേരില്‍ കീഴാറ്റൂരില്‍ നിന്ന് തളിപ്പറമ്പിലേക്ക് സംസ്ഥാന നേതാക്കളുടെ നേതൃത്വത്തില്‍ സി.പി.എം നടത്തിയ മാര്‍ച്ചിന് ഒരു മുന്നറിയിപ്പിന്റെ സ്വരമുണ്ടായിരുന്നു. ശേഷം നടന്ന പൊതു യോഗത്തില്‍ സമരക്കാര്‍ക്കെതിരെ രൂക്ഷമായ പദപ്രയോഗങ്ങള്‍ നടത്തുകയും ചെയ്തു നേതാക്കള്‍. ജനാധിപത്യ ബോധത്തെക്കുറിച്ചും ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ചും മറ്റാരേക്കാളും വാചാലരാകുന്ന സി.പി.എമ്മിന്റെ ഭാഗത്തു നിന്നു തന്നെയുണ്ടായ ഇത്തരം രീതികള്‍ ചില തെറ്റായ സന്ദേശങ്ങളാണ് ഈനാടിന് നല്‍കുന്നത്.
സംസ്ഥാനത്ത് റോഡ് വികസനം അനിവാര്യമാണെന്നതില്‍ ഒരാള്‍ക്കും തര്‍ക്കമില്ല. വികസനം വരുമ്പോള്‍ നിരവധിയാളുകള്‍ അതിന് ഇരകളാക്കപ്പെടും എന്നതും ഒരു യാഥാര്‍ത്ഥ്യമാണ്. പ്രകൃതിക്കും മനുഷ്യനുമുണ്ടാകുന്ന ആഘാതം പരമാവധി ലഘൂകരിച്ച് വികസന പ്രവൃത്തികള്‍ നടപ്പില്‍ വരുത്തുകയെന്നതാണ് ഒരു ജനപക്ഷ ഭരണകൂടത്തിന് കരണീയമായിട്ടുള്ളത്. ഇവിടെയാണ് കീഴാറ്റൂര്‍ ഒരു ചോദ്യ ചിഹ്നമായി ഉയര്‍ന്നു നില്‍ക്കുന്നത്. സമരസമിതിയുടെ ഭാഗം കേള്‍ക്കാനോ ബദല്‍ സംവിധാനത്തെക്കുറിച്ച് ആലോചിക്കാനോ തയ്യാറാകാതെ ഏകപക്ഷീയവും ധിക്കാരപരവുമായ സമീപനമാണ് വിഷയത്തില്‍ ഇടതു സര്‍ക്കാര്‍ സ്വീകരിച്ചത്. അത്‌കൊണ്ടാണ് ഇന്നലെ കേരളം ഒരു പരിഛേദമായി കീഴാറ്റൂരിേലക്കൊഴുകിയത്.
അധികാരത്തിലായാലും പുറത്തായാലും വിയോജിപ്പ് പ്രകടിപ്പിക്കുന്നവരോട് സംവദിക്കുന്നതില്‍ സി.പി.എം തികഞ്ഞ പരാജയമാണെന്നാണ് ഇത്തരം വികസന പ്രശ്‌നങ്ങള്‍ ബോധ്യപ്പെടുത്തിത്തരുന്നത്. കര്‍ഷകര്‍ക്ക് വേണ്ടി മഹാരാഷ്ട്രയില്‍ ലോങ് മാര്‍ച്ച് നടത്തിയ അതേ പ്രസ്ഥാനത്തിന് തന്നെയാണ് കേരളത്തില്‍ കര്‍ഷകരുടെ വിഷയത്തില്‍ പഴികേള്‍ക്കേണ്ടി വരുന്നുത്. ഇരകളാക്കപ്പെട്ടവരെ കാര്യങ്ങള്‍ ഗ്രഹിപ്പിക്കുന്നതില്‍ സംഭവിച്ച വീഴ്ചയാണ് സിംഗൂരും നന്ദിഗ്രാമും സി.പി.എമ്മിന് സമ്മാനിച്ചത്. തങ്ങളുടെ നേതൃത്വത്തില്‍ നടപ്പാക്കുന്നത് മാത്രം വികസനവും അല്ലാത്തവയെല്ലാം സാമ്രാജ്യത്വത്തിന്റെ കടന്നുകയറ്റവുമായി കാണുന്നതിന് പകരം വികസന കാര്യത്തില്‍ ആത്മാര്‍ത്ഥമായ സമീപനം സ്വീകരിക്കുവോളും ഇനിയും കീഴാറ്റൂരുകള്‍ സി.പി.എമ്മിനെ വേട്ടയാടിക്കൊണ്ടേയിരിക്കും.
film
ഒ.ടി.ടി റിലീസിനൊരുങ്ങി ഈ മൂന്ന് ചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേക്ക്
കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.

സിനിമ പ്രേമികള്‍ ഏറെ നാളായി കാത്തിരുന്ന മൂന്ന് ചിത്രങ്ങളാണ് ഈ ആഴ്ച ഒ.ടി.ടിയില്‍ എത്തുന്നത്. കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.
ആലപ്പുഴ ജിംഖാന, പടക്കളം, കര്‍ണിക എന്നി ചിത്രങ്ങളാണ് ഈ ആഴ്ച കാണികളുടെ മുന്നിലേക്കെത്തുന്നത്.
ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന ഈ വര്‍ഷം വിഷു റിലീസായി തിയറ്ററുകളില്‍ എത്തിയിരുന്നു. ഖാലിദ് റാഹ്മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിന് സംഭാഷണം തയ്യാറാക്കിയത് രതീഷ് രവിയാണ്. മുന്‍നിര താരങ്ങളായ നസ്ലിന്, ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ്, അനഘ രവി, ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്‍, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാന്‍സി എന്നിവരാണ് ചിത്രത്തില്‍ പ്രാധാനവേഷത്തിലെത്തിയത്. ചിത്രത്തില്‍ ജിംഷി ഖാലിദ് ഛായഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിങ്ങുമാണ് നിര്‍വഹിച്ചിരിക്കുന്നത്. സോണിലൈവിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.
സുരാജ് വെഞ്ഞാറാമൂട്,ഷറഫുദ്ദീന്‍,സന്ദീപ് പ്രദീപ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ഫാന്റസി കോമഡി ചിത്രമായ ‘പടക്കളം’ ജൂണ്‍ പത്തിന് ജിയോ ഹോട്ട് സ്റ്റാറിലൂടെ സ്ട്രീമിംങ് ആരംഭിക്കും. ചിത്രത്തിന്റെ പേരുപോലെ ആദ്യവസാനം ഒരു ഗെയിം മോഡലിലാണ് പടക്കളം കഥ പറയുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രാധാന അഭിനേതാക്കളായി സാഫ്, അരുണ്‍ അജികുമാര്‍, യൂട്യൂബര്‍ അരുണ്‍ പ്രദീപ്, നിരഞ്ജ അനൂപ്, ഇഷാന്‍ ഷൗക്കത്ത്,പൂജ മോഹന്‍രാജ് എന്നിവരാണ് ഉള്ളത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും വിജയ് സുബ്രഹ്മണ്യവുമാണ് നിര്‍മാണം വഹിച്ചത്.
അരുണ്‍ വെണ്‍പാല സംവിധാനം ചെയ്ത ചിത്രമായ ‘കര്‍ണികയാണ് ‘ അടുത്ത ചിത്രം. പയ്യാവൂര്‍ എന്ന ഗ്രാമത്തില്‍ ഒരു എഴുത്തുകാരന്‍ ദുരൂഹ ആക്രമണത്തിനിരയാകുന്നതിനെ കേന്ദ്രീകരിച്ചുള്ള ഒരു ത്രിലര്‍ ചിത്രമാണിത്. പ്രിയങ്ക നായര്‍, വിയാന്‍ മംഗലശേരി, ടി.ജി രവി, ക്രിസ് വേണുഗോപാല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നത്. മനോരമ മാക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു.
Video Stories
നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി
ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്.

സര്‍ക്കാറിന്റെ കഴിവുകേടിന്റെയും വനംവകുപ്പിന്റെ നിസ്സംഗതയുടെയും ഫലമാണ് നാട്ടില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മലയോര കര്‍ഷക ജനതയുടെ പ്രശ്‌നങ്ങള്‍ ഏറ്റവും ചര്‍ച്ചയായ പ്രദേശമാണ് നിലമ്പൂര്‍. അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നു എന്നത് കൊണ്ട് ഇതൊന്നും ചര്‍ച്ചയാകാതെ പോകണം എന്നാണോ പറയുന്നത്? നിരുത്തരവാദപരമായ കമന്റുകളാണ് വനം മന്ത്രി നടത്തിയത്. തെരഞ്ഞെടുപ്പ് ഉള്ളത് കൊണ്ട് ഈ പ്രശ്‌നങ്ങള്‍ പ്രശ്‌നങ്ങളല്ലാതായി മാറുന്നില്ല.
ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതെ ഉത്തരവാദിത്തമില്ലാതെ സംസാരിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ പരിഹാസ്യമാവുകയാണ് ചെയ്യുക. ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞ് മാറിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
kerala
ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല കുരുങ്ങി മെക്കാനിക്ക് മരിച്ചു
കണ്ണൂര്‍ പാട്യം പത്തായക്കുന്ന് സ്വദേശി സുകുമാരന്‍(60) ആണ് മരിച്ചത്.

ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല മഡ്ഗാഡിനിടയില്‍ കുരുങ്ങി മെക്കാനിക്കിന് ദാരുണാന്ത്യം. കണ്ണൂര്‍ പാട്യം പത്തായക്കുന്ന് സ്വദേശി സുകുമാരന്‍(60) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്.
വാഹനത്തിന്റെ പണി പൂര്‍ത്തിയാതോടെ കൈമാറുന്നതിന് മുമ്പ് എയര്‍ ബലൂണ്‍ ലീക്ക് ആകുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനിടെയാണ് അപകടം. മഡ്ഗാഡിനിടയിലൂടെ തലയിട്ട് എയര്‍ ബലൂണില്‍ സ്്രേപ ചെയ്ത് ലീക്ക് ആകുന്നുണ്ടോ എന്ന് പരിശോധിക്കുകയായിരുന്നു. എന്നാല്‍ എയര്‍ ബലൂണ്‍ താഴ്ന്നതോടെ വാഹനം തഴേക്ക് അമര്‍ന്നു. ഇതോടെ സുകുമാരന്റെ തല മഡ്ഗാഡിനിടെയില്‍ കുടുങ്ങി. സമീപവാസികള്‍ ഏറെ സമയം കഴിഞ്ഞാണ് അപകടം കണ്ടത്. പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
-
kerala3 days ago
കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് രഞ്ജു ജോണിനെ കാണാനില്ലെന്ന് പരാതി
-
india2 days ago
‘കപ്പലില്‍ അപകടകരമായ കാര്‍ഗോ, ബേപ്പൂര്‍ തുറമുഖത്തെ സജ്ജമാക്കി’; അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍
-
kerala3 days ago
കണ്ണൂരില്‍ ബീച്ചില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു; മൂന്ന് പേരെ രക്ഷപ്പെടുത്തി
-
kerala3 days ago
സംസ്ഥാനത്ത് നാളെ ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാര്‍ പണിമുടക്കും
-
kerala3 days ago
കണ്ണൂരില്‍ വിവിധയിടങ്ങളിലായി മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു
-
india3 days ago
2026ല്‍ തമിഴ്നാട്ടില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് അമിത് ഷാ; യുഎസില്‍ ഭരണം ലഭിച്ചാലും തമിഴ്നാട്ടില്‍ കിട്ടില്ലെന്ന് ഡിഎംകെ
-
india3 days ago
നീലഗിരിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചു
-
kerala2 days ago
കപ്പലപകടം; കേസില്ല, നഷ്ട പരിഹാരം മതിയെന്ന് സംസ്ഥാന സര്‍ക്കാര്‍