Connect with us

Video Stories

അണപൊട്ടുന്ന ജനരോഷം

Published

on


തുടര്‍ച്ചയായ രണ്ടാം വര്‍ഷവും സംസ്ഥാനം പ്രളയദുരന്തത്തിനും വ്യാപകമായ ഉരുള്‍പൊട്ടലിനും വിധേയമായിരിക്കയാണ്. കഴിഞ്ഞവര്‍ഷമുണ്ടായ നൂറ്റാണ്ടിലെ മഹാപ്രളയത്തില്‍ കേരളം നേരിട്ട കൊടിയ ദുരിതങ്ങള്‍ക്ക് അറുതിവരുത്താന്‍ സംസ്ഥാന ഭരണകൂടം വലിയ തോതിലുള്ള നടപടികള്‍ക്കിറങ്ങുകയാണെന്നാണ് അന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടതും ജനങ്ങള്‍ക്ക് വലിയ വായില്‍ വാഗ്ദാനങ്ങള്‍ വാരിക്കോരി നല്‍കിയതും. 2018 ആഗസ്തിലുണ്ടായ പ്രളയത്തിലും അണക്കെട്ടുകള്‍ തുറന്നുവിട്ടതുമൂലവും അഞ്ഞൂറോളം പേര്‍ക്കാണ് ജീവന്‍ ബലികൊടുക്കേണ്ടിവന്നത്. അര ലക്ഷത്തോളം കോടി രൂപയുടെ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇത്തവണയും അതേസമയത്തുണ്ടായ മഴയും ഉരുള്‍പൊട്ടലുകളും താരതമ്യേന വടക്കന്‍ ജില്ലകളെ വലിയ ദുരന്തത്തില്‍ അകപ്പെടുത്തി. മലപ്പുറം, വയനാട് ജില്ലകളിലുണ്ടായ മലയിടിച്ചിലില്‍ അറുപതോളം പേരാണ് മരണമടഞ്ഞത്. കൂടാതെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നാല്‍പതോളംപേര്‍ക്കും ജീവന്‍ വെടിയേണ്ടിവന്നു. മൂന്നു ലക്ഷത്തോളം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ഇവര്‍ക്കെല്ലാം സഹായമെത്തിച്ചത് നൗഷാദിനെ പോലുള്ള സുമനസ്‌കരാണ്. രണ്ടു വര്‍ഷത്തിനകം ഇരുപതിനായിരം കോടിയുടെ നാശം കൃഷിയുടെയും മൃഗങ്ങളുടെയും കാര്യത്തിലുണ്ടായെന്നാണ് കണക്ക്. രാജ്യത്തുതന്നെ ഒന്നാം സ്ഥാനമാണിത്. ഉരുള്‍പൊട്ടലില്‍ പതിനാറു പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. അതിനുമുമ്പേ തിരച്ചില്‍ അവസാനിപ്പിച്ചു.
ഇവിടെയൊരു സര്‍ക്കാരേയില്ലെന്ന് തോന്നിപ്പിക്കുന്ന രീതിയാണ് പ്രളയങ്ങളുടെ കാര്യത്തിലുണ്ടായതെങ്കില്‍, ഭരണഘടനാസ്ഥാപനമായ പബ്ലിക് സര്‍വീസ് കമ്മീഷന്റെ കാര്യത്തില്‍ അടുത്തിടെ പുറത്തായത് സര്‍ക്കാരിലെയും ഭരണകക്ഷികളിലെയുംപെട്ടവര്‍ നടത്തിയ വ്യാപകമായ ജോലി തട്ടിപ്പാണ്. മധ്യപ്രദേശിലെ വ്യാപം തട്ടിപ്പിനെ വെല്ലുന്നതാണ് സംസ്ഥാനത്തേതെന്നാണ് പുറത്തുവരുന്ന സൂചനകള്‍. ഇതിനൊക്കെ എതിരായ വന്‍ ജനരോഷമാണ് ഇന്നലെ രാവിലെ മുതല്‍ ദിവസം മുഴുവന്‍ നീണ്ട രാപ്പകല്‍സമരത്തിലൂടെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. പ്രളയത്തെതുടര്‍ന്ന് വയനാട്ടിലെയും പാലാ ഉപതെരഞ്ഞെടുപ്പ് പ്രമാണിച്ച് കോട്ടയത്തെയും സമരങ്ങള്‍ മാറ്റിവെച്ചെങ്കിലും മറ്റന്നാളത്തെ തൃശൂരിലേതൊഴികെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും അഭൂതപൂര്‍വമായ പ്രവര്‍ത്തക പങ്കാളിത്തമാണ് ഇവയില്‍ ദശ്യമായത്. ജനാധിപത്യത്തില്‍ ജനങ്ങളുടെ പ്രതിഷേധം പ്രകടിപ്പിക്കേണ്ടത് അക്രമ സമരങ്ങളിലൂടെയല്ലെന്നും സമാധാനപരമായ ജനകീയ പരിപാടികളിലൂടെയാണെന്നും തിരിച്ചറിയുന്ന ഐക്യജനാധിപത്യമുന്നണിയുടെ രാപ്പകല്‍ സമരം ജനങ്ങളുടെ ഹൃദയസ്പന്ദനം പൂര്‍ണമായും ഉള്‍ക്കൊള്ളുന്നതായി മാറി. ഇരുളില്‍ ജനങ്ങളുടെ കാവല്‍ഭടന്മാരായി ഉണര്‍ന്നിരുന്നവര്‍ ജനസേവനത്തിന്റെ ഉത്തമമാതൃകയായി.
കമ്യൂണിസ്റ്റുകള്‍ക്ക് അക്രമസമരം നടത്താനല്ലാതെ ഭരിക്കാനറിയില്ലെന്ന് പറഞ്ഞത് പ്രധാനമന്ത്രിയായിരുന്ന രാജീവ്ഗാന്ധിയാണ്. പശ്ചിമബംഗാളിനെയും കേരളത്തെയും സംബന്ധിച്ചും അങ്ങനെതന്നെയാണെന്നതാണ് ചരിത്രവും വര്‍ത്തമാനവും. അവകാശങ്ങള്‍ നിഷേധിക്കുന്നുവെന്ന് മാത്രമല്ല, അതിനെതിരെ ഉയരുന്ന പ്രതിഷേധങ്ങളെ ക്രമസമാധാനസംവിധാനങ്ങള്‍കൊണ്ട് ദ്രോഹിക്കുന്ന നിലപാടാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ കഴിഞ്ഞമൂന്നു കൊല്ലമായി ചെയ്തുകൊണ്ടിരിക്കുന്നത്. മഹാപ്രളയം സംഭവിച്ചത് പ്രകൃതിയുടെ മേലുള്ള അനാശ്യമായ മനുഷ്യ ക്കൈകടത്തല്‍ കാരണമാണെങ്കില്‍ കഴിഞ്ഞ വര്‍ഷം നിരവധി മരണങ്ങള്‍ക്കും കോടികളുടെ കൃഷി, സ്വത്തുനാശത്തിനിടയാക്കിയത് അണക്കെട്ടുകളും മറ്റും കൈകാര്യം ചെയ്തതിലെ ഭരണകൂട വീഴ്ച മൂലമാണെന്ന് ഹൈക്കോടതി നിയോഗിച്ച അമിക്കസ്‌ക്യൂറി സാക്ഷ്യപ്പെടുത്തിയതാണ്.
പ്രളയ ബാധിത കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനുവേണ്ടി കുറെ വാര്‍ത്താസമ്മേളനങ്ങളും വിദേശ പര്യടനങ്ങളും നടത്തിയെന്നതൊഴിച്ചാല്‍ ഇടതുപക്ഷ സര്‍ക്കാര്‍ വന്‍ പരാജയമാണെന്ന് ഇതിനകം തെളിയിക്കപ്പെട്ടുകഴിഞ്ഞു. ദുരന്തമുണ്ടായ പ്രദേശങ്ങളിലെ വനഭൂമികള്‍ കയ്യേറിയത് ഭരണകക്ഷിയുടെ ഉത്തരവാദിത്തപ്പെട്ടവരാണ്. പ്രളയബാധിതരുടെ പുനരധിവാസത്തിന് യാതൊന്നും ചെയ്യാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് പറയുന്നത് ദുരന്തബാധിത പ്രദേശങ്ങളിലെ മനുഷ്യര്‍ തന്നെയാണ്. വീടും പുരയിടവും കൃഷിയും കൃഷിയിടവും ഒലിച്ചുപോയതോടെ ജീവന്‍ മാത്രം കൈയില്‍പിടിച്ച് നാളുകളെണ്ണിക്കഴിയേണ്ടിവരികയാണ് കേരളത്തിലെ പതിനായിരക്കണക്കിന് കുടുംബങ്ങള്‍ ഈ നിമിഷവും. പല കുടുംബങ്ങളും കുഞ്ഞുകുട്ടി-വൃദ്ധ പരാധീനതകളുമായി സാമ്പത്തിക മാന്ദ്യത്തില്‍ വരുമാനം നിലച്ച് വാടക വീടുകളില്‍ കഴിയുന്നു. ജനങ്ങളുടെ സംഭാവനപ്പണത്തില്‍നിന്ന് ചെറിയൊരംശം എടുത്തുകൊടുത്തുവെന്നല്ലാതെ കേന്ദ്ര വിഹിതംപോലും ഒരു വര്‍ഷം കഴിഞ്ഞിട്ടും വിതരണം ചെയ്യാനായിട്ടില്ല. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം കഴിഞ്ഞയാഴ്ച നഷ്ട പരിഹാരത്തുക മുഴുവന്‍ വിതരണം ചെയ്യാമെന്ന ്‌സര്‍ക്കാരിന് സമ്മതിക്കേണ്ടിവന്നെങ്കിലും ഇപ്പോഴുമത് പൂര്‍ത്തിയായിട്ടില്ല.
സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലേക്ക് ആളെ റിക്രൂട്ട്‌ചെയ്യുന്ന പി.എസ്.സിയെ ‘കോപ്പിയെസ്സി’ ആക്കിയതാണ് മറ്റൊരു സര്‍ക്കാര്‍വക ദുരന്തം. സി.പി.എം അനുഭാവികളും എസ്.എഫ്.ഐക്കാരും പി.എസ്.സിയുടെ മഹനീയമായ റിക്രൂട്ടിംഗ് സംവിധാനത്തെ സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ക്കുള്ള കേന്ദ്രമാക്കിയത് ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികളുടെ നീറുന്ന നോവാണ്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ കുട്ടിസഖാക്കളുടെ കത്തിക്കുത്തില്ലായിരുന്നുവെങ്കില്‍ പൊലീസ് അടക്കമുള്ള സര്‍ക്കാര്‍വകുപ്പുകളില്‍ കൊടും ക്രിമിനലുകള്‍ കയറിപ്പറ്റി ജനതയുടെ മുകളില്‍ തീരാഭാരമായി മാറുമെന്നാണ് കോപ്പിയടി സംഭവത്തിലൂടെ വെളിപ്പെട്ടത്. ഇതേക്കുറിച്ച് അന്വേഷിക്കില്ലെന്ന പരസ്യമായി പറഞ്ഞ മുഖ്യമന്ത്രിക്ക് വിജിലന്‍സ് അന്വേഷണത്തിലൂടെ സ്വന്തം വാക്കുകള്‍ വിഴുങ്ങേണ്ടിവന്നു. മാധ്യമ പ്രവര്‍ത്തകനെ കാറിടിച്ചുകൊന്ന ഐ.എ.എസ്സുകാരന്‍ ശ്രീറാം വെങ്കിട്ടരാമന്റേതുപോലെ ഇവയിലൊക്കെ പ്രതികള്‍ ശിക്ഷിക്കപ്പെടുമോ എന്ന് കണ്ടുതന്നെ അറിയണം. വിശ്വാസ സംരക്ഷണത്തിലെ സി.പി.എമ്മിന്റെയും സര്‍ക്കാരിന്റെയും ഇരട്ടത്താപ്പടക്കമുള്ള വിഷയങ്ങള്‍ തുറന്നുകാട്ടപ്പെട്ട രാപ്പകല്‍ സമരത്തിന്റെ താക്കീത് അവഗണിക്കാനാണ് ഭാവമെങ്കില്‍ ഇടതുപക്ഷത്തിന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയാകും സംഭവിക്കാനിരിക്കുന്നത്.

film

മഞ്ഞുമ്മല്‍ ബോയ്സിന്റെ നിര്‍മാതാക്കള്‍ക്ക് സാമ്പത്തിക തട്ടിപ്പ് കേസില്‍ തിരിച്ചടി; ഹൈക്കോടതി കേസ് റദ്ദാക്കണമെന്ന ആവശ്യം തളളി

മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി.

Published

on

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് സാമ്പത്തിക തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി. കേസ് റദ്ധാക്കണമെന്ന ആവിശ്യം ഹൈക്കോടതി തളളി. ഷോണ്‍ ആന്റണി, ബാബു ഷാഹിന്‍, സൗബിന്‍ ഷാഹിര്‍ എന്നിവരുടെ ഹര്‍ജിയാണ് തളളിയത്.

ആലപ്പുഴ സ്വദേശിയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തുകയും റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി നിര്‍മാതാക്കള്‍ കോടതിയെ ബന്ധപ്പെടുകയായിരുന്നു.

200 കോടിയോളം രൂപ നേടി ഹിറ്റായി മാറിയ ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്.

Continue Reading

Video Stories

ദേശീയപാത നിര്‍മ്മാണത്തിലെ അശാസ്ത്രീയത; ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി സമദാനി

Published

on

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ദേശീയപാത വികസന പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങള്‍ അന്വേഷിക്കാനെത്തിയ നാഷണല്‍ ഹൈവേ അഥോറിറ്റി ഉദ്യോഗസ്ഥരെ ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. കേരള റീജ്യണല്‍ ഓഫീസര്‍ ബി.എല്‍. മീണയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് സമദാനി സന്ദര്‍ശിച്ചത്.

Continue Reading

News

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

Published

on

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

Continue Reading

Trending