Connect with us

Video Stories

സ്വേച്ഛാധിപത്യത്തിന്റെ ബി.ജെ.പി വഴി

Published

on


കഴിഞ്ഞവര്‍ഷം മെയ് മാസത്തില്‍ നിയമസഭാതെരഞ്ഞെടുപ്പു നടന്ന കര്‍ണാടകയിലെ കുതികാല്‍വെട്ടും കുതിരക്കച്ചവടവും അവിടവുംകടന്ന് തൊട്ടടുത്ത മഹാരാഷ്ട്രയിലേക്കുവരെ എത്തിയിരിക്കുന്നു. ത്രികോണ മല്‍സരം നടന്ന കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെയും ജനതാദളി(എസ്)ന്റെയും നേതൃത്വത്തിലുള്ള സഖ്യസര്‍ക്കാരിനെയാണ് സംസ്ഥാനം ഭരിക്കാന്‍ ബി.ജെ.പിതന്നെ നിയോഗിച്ച ഗവര്‍ണര്‍ ക്ഷണിച്ചതും സഖ്യസര്‍ക്കാര്‍ രൂപവല്‍കരിക്കപ്പെട്ടതും. 224 അംഗനിയമസഭയില്‍ 80 സീറ്റുള്ള കോണ്‍ഗ്രസ് 37 സീറ്റുള്ള ജനതാദളിന് മുഖ്യമന്ത്രിക്കസേര കൈമാറിയത് വര്‍ഗീയ കക്ഷിയായ ബി.ജെ.പിയെ ഏതുവിധേനയും അധികാരത്തില്‍നിന്നകറ്റുകയെന്ന ത്യാഗോജ്ജ്വലമായ ലക്ഷ്യംവെച്ചായിരുന്നു. മുന്‍പ്രധാനമന്ത്രി ദേവഗൗഡയുടെ പുത്രന്‍ എച്ച്.ഡി കുമാരസ്വാമിയുടെ സഖ്യസര്‍ക്കാര്‍ രണ്ടു സ്വതന്ത്രരുടെയടക്കം 120 അംഗങ്ങളുടെ പിന്തുണയോടെയാണ് രൂപീകൃതമായത്. ബി.ജെ.പിയും മോദി സര്‍ക്കാരും കിണഞ്ഞു പരിശ്രമിച്ചിട്ടും സ്വന്തം സര്‍ക്കാരിനെ നിലനിര്‍ത്താന്‍ കഴിയാതെ വന്നതിനെതുടര്‍ന്നായിരുന്നു അത്. എന്നാല്‍ രണ്ടാമതും കേന്ദ്രത്തില്‍ അധികാരത്തിലെത്തിയതോടെ കര്‍’നാടകം’ ആവര്‍ത്തിക്കുകയാണ് ബി.ജെ.പി. ഇത്രയും ദിവസം കളിച്ച മറവില്‍നിന്ന് പുറത്തുവന്നിരിക്കുകയാണ് സര്‍ക്കാര്‍ രൂപീകരണ ആവശ്യത്തിലൂടെ അവര്‍.
ജൂലൈ ആറിനാണ് കോണ്‍ഗ്രസിലെയും ജനതാദളിലെയും ഏതാനും എം.എല്‍.എമാര്‍ രാജിവെച്ച വാര്‍ത്ത വരുന്നത്. കോണ്‍ഗ്രസിലെ 11 പേരും ജനതാദളിലെ മൂന്നു പേരുമാണ് വിമതസ്വരം ഉയര്‍ത്തിയതെങ്കിലും പത്തു പേര്‍ മാത്രമാണ് പരസ്യമായി രംഗത്തുവന്നത്. കഴിഞ്ഞദിവസം കോണ്‍ഗ്രസ് വിളിച്ചുചേര്‍ത്ത നിയമസഭാകക്ഷിയോഗത്തില്‍ പാര്‍ട്ടിയിലെ 104 പേരും പങ്കെടുക്കുകയുണ്ടായി. അതേസമയം വിമതരെ ബി.ജെ.പി മുംബൈയിലേക്ക് കൊണ്ടുപോയി. ഇന്നലെ ഇവരുമായി ചര്‍ച്ച നടത്താന്‍ മുംബൈയിലെ ഹോട്ടലിലേക്ക് ചെന്ന കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ഡി.കെ ശിവകുമാറിനെ കോണ്‍ഗ്രസ ്പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ അവഗണിച്ച് മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നു. മുംബൈ കോണ്‍ഗ്രസ്അധ്യക്ഷന്‍ മിലിന്ദ്‌ദേവ്‌റയെയും പൊലീസ് പിടിച്ചുകൊണ്ടുപോയി. വിമതരെ പാര്‍പ്പിച്ചിരിക്കുന്ന സ്ഥലത്ത് നിരോധനാജ്ഞ പുറപ്പെടുവിക്കാന്‍മാത്രം എന്ത് ക്രമസമാധാന പ്രശ്‌നമാണുണ്ടായത്. ഏതൊരു ഇന്ത്യന്‍ പൗരനും രാജ്യത്ത് ഏതൊരു സ്ഥലത്തും കടന്നുചെല്ലാമെന്നിരിക്കെ ശിവകുമാറിനെയും ദേവ്‌റയെയും കസ്റ്റഡിയിലെടുത്ത പൊലീസിന്റെ നടപടി മൗലികാവകാശ ധ്വംസനവും മനുഷ്യാവകാശ നിഷേധവുമാണ്. ഹോട്ടലിലേക്ക് കോണ്‍ഗ്രസ് നേതാക്കള്‍ ചെന്നതിനെ ബി.ജെ.പി ഭയക്കുന്നതെന്തുകൊണ്ടാണ്. സ്വന്തം ഇഷ്ടപ്രകാരമാണ് വിമത എം.എല്‍.എമാര്‍ താമസിക്കുന്നതെങ്കില്‍ അവര്‍ക്ക് അവരുടെ നേതാക്കളെ കാണാനുള്ള അവകാശം എന്തിന് തടയപ്പെടണം. ജനാധിപത്യത്തെ ഇവ്വിധം ഞെക്കിക്കൊല്ലാന്‍ പൊലീസിനും ഫട്‌നാവിസ് സര്‍ക്കാരിനും ധൈര്യം കിട്ടിയത് രാജ്യം ഭരിക്കുന്ന സ്വന്തം ബോസുമാരുടെ ഒത്താശ കൊണ്ടാണെന്നത് തലപുകക്കേണ്ടതല്ല. ലോക്‌സഭാതെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് ബംഗാളിലെ മമതാസര്‍ക്കാരിനെ മറിച്ചിടാന്‍ 44 തൃണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ തങ്ങള്‍ക്കുണ്ടെന്ന് പറഞ്ഞയാളാണ് രാജ്യം ഭരിക്കുന്നത്.
വിഷയത്തില്‍ ഒരു പങ്കുമില്ലെന്ന് ആവര്‍ത്തിച്ചവര്‍ ഇന്നലെ ഗവര്‍ണറെകണ്ട് സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നു. കഴിഞ്ഞവര്‍ഷം കുതിരക്കച്ചവടത്തിലൂടെ ഭൂരിപക്ഷമുണ്ടാക്കാന്‍ പണമെറിഞ്ഞ് പരിശ്രമിച്ചിട്ടും മതിയായ പിന്തുണ ലഭിക്കാതെ ഒരാഴ്ചക്കുശേഷം അവിശ്വാസ പ്രമേയത്തിനു തൊട്ടുമുമ്പ് നാണംകെട്ട് രാജിവെച്ചോടിയ യെദിയൂരപ്പയാണ് സര്‍ക്കാരുണ്ടാക്കാനുള്ള അവകാശവാദവുമായി വീണ്ടും രംഗത്തെത്തിയിരിക്കുന്നതെന്നത് കൗതുകകരമായിരിക്കുന്നു. കോടികളുടെ അഴിമതിയില്‍ കുരുങ്ങി തടവില്‍ കഴിഞ്ഞ നേതാവാണ് ബി.ജെ.പി ബാനറില്‍ വീണ്ടുമൊരു ഭാഗ്യപരീക്ഷണത്തിന് ഇറങ്ങിയിരിക്കുന്നത്. കേരളത്തിലും തമിഴ്‌നാട്ടിലും അട്ടംമുട്ടെ ചാടിയിട്ടും ഇക്കഴിഞ്ഞ ലോക്‌സഭാതെരഞ്ഞെടുപ്പില്‍പോലും ജനം ഓടിച്ചുവിട്ട ബി.ജെ.പിയുടെ തെക്കിലെ അവസാനത്തെ പിടിവള്ളിയാണ് കര്‍ണാടക. ആന്ധ്രയിലും തെലങ്കാനയിലും അവിടുത്ത പ്രാദേശികക്ഷികളാണ് അധികാരത്തിലിരിക്കുന്നതെന്നതിനാല്‍ അമിത്ഷായുടെ ലക്ഷ്യം നടക്കാന്‍പോകുന്നില്ല. ഇതാണ് ഈ വെപ്രാളത്തിനുപിന്നില്‍.
13 എം.എല്‍.എമാര്‍ നിയമസഭാസ്പീക്കര്‍ക്ക് രാജിക്കത്ത് നല്‍കിയതില്‍ എട്ടെണ്ണം ശരിയായ രീതിയിലല്ലെന്നും പുതിയവ നല്‍കുകയോ നേരിട്ടുഹാജരാകുകയോ വേണമെന്നുമാണ് സ്പീക്കര്‍ രമേഷ്‌കുമാറിന്റെ നിലപാട്. ജനാധിപത്യത്തില്‍ സ്പീക്കര്‍ക്കാണ് സാമാജികരുടെമേല്‍ അധികാരമെന്നിരിക്കെ അദ്ദേഹത്തിന്റെ നടപടി സാധൂകിരക്കപ്പെടുന്നുണ്ട്. മറിച്ചാണെങ്കില്‍ സ്പീക്കര്‍ക്കെതിരെ പത്ത് എം.എല്‍.എമാര്‍ നല്‍കിയിരിക്കുന്ന ഹര്‍ജിയില്‍ സുപ്രീംകോടതി വിധിപറയട്ടെ. നാളെ നിയമസഭാസമ്മേളനം ചേരാനിരിക്കെ എം.എല്‍.എമാരെ അവരുടെ ഇഷ്ടത്തിനുവിടുകയാണ് ബി.ജെ.പിക്കും കേന്ദ്ര സര്‍ക്കാരിനും മുന്നിലുള്ള കരണീയമാര്‍ഗം. അതിനവര്‍ തയ്യാറാവില്ലെന്നാണ് റിസോര്‍ട്ട്‌രാഷ്ട്രീയം തരുന്ന സൂചന. തങ്ങളുടെ രാഷ്ട്രീയ മോഹങ്ങളെ തന്നെയാണ് ഇത് തല്ലിക്കെടുത്തുക എന്ന് ബി.ജെ.പി നേതൃത്വം തിരിച്ചറിയണം. രാഷ്ട്രപതി ഭരണമോ തെരഞ്ഞെടുപ്പോ ഏതായാലും ഇന്നത്തെ അവസ്ഥയില്‍ ബി.ജെ.പിക്ക് എതിരാകാനേ തരമുള്ളൂ. സംസ്ഥാനത്തുനിന്ന് ലോക്‌സഭയിലേക്ക് കിട്ടിയ 25 സീറ്റുകളുടെ ബലത്തിലാണ് ഈ കളിയെങ്കില്‍ അതിന് കര്‍ണാടക ജനത കനത്ത തിരിച്ചടി തരുമെന്നാണ് അടുത്തിടെ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ആയിരത്തോളം വാര്‍ഡുകളില്‍ 509ലും കോണ്‍ഗ്രസ് നേടിയ ഗംഭീരവിജയം നല്‍കുന്ന സൂചന. പ്രതിപക്ഷകക്ഷികള്‍ ഭരണത്തിലുള്ള മധ്യപ്രദേശും ഛത്തീസ്ഗഡും ഡല്‍ഹിയും പശ്ചിമബംഗാളും പുതുച്ചേരിയും രാജസ്ഥാനുമൊക്കെ ഭീതിതമായ ഇന്ത്യയിലെ തിളങ്ങുന്ന ജനാധിപത്യ നക്ഷത്രങ്ങളാണ്. ജനാധിപത്യത്തില്‍ എതിര്‍ക്കാനും തെറ്റു ചൂണ്ടിക്കാനുമുള്ള അവകാശത്തെയാണ് മോദിയും കൂട്ടരും ചേര്‍ന്ന് കശാപ്പ് ചെയ്യുന്നത്. രാജ്യത്ത് ഒറ്റതെരഞ്ഞെടുപ്പിനെക്കുറിച്ച് ആവര്‍ത്തിച്ചാവശ്യപ്പെടുന്ന മോദിയുടെ സ്വപ്‌നത്തിന്റെ ഭാഗമാണ് ഈ ‘കര്‍നാടകം’. അഞ്ചു വര്‍ഷമാണ് നിയമനിര്‍മാണസഭകളുടെ കാലാവധി. ഇതിന് അനുവദിക്കുകയാണ് സാങ്കേതികമായും ധാര്‍മികമായും ഓരോ ജനാധിപത്യ വിശ്വാസിയുടെയും കടമ. എന്നാല്‍ തങ്ങള്‍ മാത്രമാണ് ഭരിക്കാന്‍ അര്‍ഹരെന്ന ധാര്‍ഷ്ട്യവും താന്തോന്നിത്തവുമാണ് ബി.ജെ.പിയെ ഇപ്പോള്‍ ഭരിക്കുന്നത്. ജനാധിപത്യ ഇന്ത്യ ഇതിന് മാപ്പുതരില്ല.

Video Stories

കട്ടപ്പനയില്‍ ലിഫ്റ്റ് തകര്‍ന്ന് സ്വര്‍ണ വ്യാപാരിക്ക് ദാരുണാന്ത്യം

പവിത്ര ഗോള്‍ഡ് എം ഡി സണ്ണി ഫ്രാന്‍സിസ് (64) ആണ് മരിച്ചത്.

Published

on

ഇടുക്കി കട്ടപ്പനയില്‍ ലിഫ്റ്റിനുള്ളില്‍ അകപ്പെട്ട് സ്വര്‍ണ വ്യാപാരിക്ക് ദാരുണാന്ത്യം. പവിത്ര ഗോള്‍ഡ് എം ഡി സണ്ണി ഫ്രാന്‍സിസ് (64) ആണ് മരിച്ചത്.

ഇന്ന് ഉച്ചയോടെയാണ് അപകടം. സ്ഥാപനത്തിലെ ലിഫ്റ്റ് തകരാറിലായത് പരിശോധിക്കാന്‍ സണ്ണി ലിഫ്റ്റിനുള്ളിലേക്ക് കയറിയ അതേ സമയം, ലിഫ്റ്റ് മുകളിലത്തെ നിലയിലേക്ക് അതിവേഗം ഉയര്‍ന്നുപൊങ്ങി ഇടിച്ചു നിന്നു. ഇതിനിടെ ലിഫ്റ്റിലേക്കുള്ള വൈദ്യുതിയും മുടങ്ങി.

ലിഫ്റ്റ് വെട്ടിപ്പൊളിച്ച് സണ്ണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ലിഫ്റ്റില്‍ തലയിടിച്ചതാണ് മരണത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക വിവരം.

Continue Reading

News

യമാല്‍ ബാഴ്സയില്‍ തുടരും; ക്ലബ്ബുമായി കരാര്‍ പുതുക്കി

ഇതോടെ 2031 വരെ യാമില്‍ ബാഴ്സയില്‍ തന്നെ തുടരും.

Published

on

ബാഴ്സലോണ: സ്പാനിഷ് ക്ലബ് ബാഴ്സലോണയുമായി കരാര്‍ പുതുക്കി 17 കാരന്‍ ലാമിന്‍ യമാല്‍. ഇതോടെ 2031 വരെ യാമില്‍ ബാഴ്സയില്‍ തന്നെ തുടരും. സീസണ്‍ അവസാനിക്കവേയാണ് കാറ്റാലന്‍ ക്ലബ്ബുമായി ആറുവര്‍ഷത്തെക്ക് പുതിയ കരാറിലേക്കെത്തിയത്.

2023ല്‍ 15ാം വയസ്സിലാണ് യമാല്‍ ബാഴ്സയിലേക്ക് ചുവടുവെക്കുന്നത്. ലാ ലിഗയില്‍ 55 മത്സരങ്ങളില്‍നിന്നായി 18 ഗോളുകളും 25 അസിസ്റ്റുകളുമാണ് താരം നേടിയെടുത്തത്. ഹാന്‍സി ഫല്‍ക്ക് പരിശീലകനായി ചുമതലയെറ്റ ആദ്യ സീസണില്‍ തന്നെ ലാ ലിഗ, കോപ ഡെല്‍ റേ, സ്പാനിഷ് സൂപ്പര്‍ കപ്പ് കിരീടങ്ങള്‍ നേടി ടീം ശക്തി പ്രാപിച്ചു. ഈ ടീമുകളില്‍ തന്നെ ചരിത്രത്തില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും യമാലിന് സ്വന്തമാണ്.
ജൂലൈയില്‍ 18 വയസ്സ് പൂര്‍ത്തിയാകുന്ന യമാല്‍ ബാഴ്സയ്ക്കായി 100 മത്സരങ്ങള്‍ കളിക്കുന്ന പ്രായം കുറഞ്ഞ കായികതാരം കൂടിയാണ്. വ്യത്യസ്ത ചാമ്പ്യന്‍ഷിപ്പുകളിലായി 115 മത്സരങ്ങളില്‍ നിന്ന് 25 ഗോളുകളാണ് യമാല്‍ നേടിയത്. സ്പെയിന് ദേശീയ ടീമിനായി 19 മത്സരങ്ങള്‍ കളിച്ചു. 2024 യൂറോ കപ്പില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് കിരീടം നേടിയ സ്പെയിന്‍ ദേശിയ ടീമിലും അംഗമായിരിന്നു. ഇത്തവണത്തെ ബാലന്‍ ഡി യോര്‍ സാധ്യത പട്ടികയിലും യമാല്‍ മുന്നിലുണ്ട്.

ക്ലബ് പ്രസിഡന്റ ജൊവാന്‍ ലപോര്‍ട്ട, സ്പോര്‍ട്ടിങ് ഡയറക്ടര്‍ ഡെകോ എന്നിവരുടെ സാന്നിധ്യത്തിലാണ് യമാല്‍ ക്ലബുമായുള്ള കരാര്‍ പുതുക്കിയത്.

Continue Reading

film

രാജ്യസഭയിലേക്ക് കമല്‍ ഹാസന്‍; സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് എംഎന്‍എം

തീരുമാനം ഡിഎംകെയുമായുള്ള ധാരണയില്‍

Published

on

കമല്‍ഹാസന്‍ രാജ്യസഭയിലേക്ക്. കമല്‍ ഹാസനെ പാര്‍ട്ടിയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി മക്കള്‍ നീതി മയ്യം പ്രഖ്യാപിച്ചു. ഡിഎംകെ പിന്തുണയോടെയാണ് കമല്‍ ഹാസന്‍ രാജ്യസഭയിലേക്കെത്തുന്നത്.

രാജ്യസഭയില്‍ ഒഴിവുവന്ന എട്ട് സീറ്റുകളിലേക്കാണ് ജൂണ്‍ 19-ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. അന്നുതന്നെയായിരിക്കും വോട്ടെണ്ണലും നടക്കുക. തമിഴ്നാട്ടിലെ ആറ് സീറ്റുകളില്‍ നാലെണ്ണം ഡിഎംകെ നേതൃത്വം നല്‍കുന്ന മുന്നണിക്കായിരിക്കും ലഭിക്കുക. ഇതില്‍ ഒരു സീറ്റിലേക്കാണ് കമല്‍ഹാസന്‍ എത്തുക.

2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള ചര്‍ച്ചകള്‍ക്കിടെ ഭരണകക്ഷിയായ ഡിഎംകെ എംഎന്‍എമ്മിന് ഒരു രാജ്യസഭാ സീറ്റ് അനുവദിച്ചിരുന്നു. എംഎന്‍എം ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചില്ല, പകരം രാജ്യസഭാ സീറ്റ് നല്‍കുകയായിരുന്നു.

നിര്‍വാഹക സമിതി അംഗങ്ങള്‍ ഡിഎംകെയുടെയും മറ്റ് സഖ്യകക്ഷികളുടെയും പിന്തുണയും കമല്‍ ഹാസന് തേടി.

Continue Reading

Trending