Video Stories
സൂകിയില്‍ നിന്ന് സമാധാനമകലുമ്പോള്‍
റോഹിന്‍ഗ്യന്‍ മുസ്‌ലിംകളുടെ ദീനരോദനം കേട്ടുണരുന്ന അസ്വസ്ഥതയുടെ ലോകത്ത് സമാധാനം ഇനിയും അകലെയാണെന്ന് അറിയിക്കുന്നതാണ് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ നിന്നുള്ള ആങ് സാങ് സൂകിയുടെ പിന്മാറ്റം. കണ്‍മുമ്പില്‍ നടക്കുന്ന ക്രൂരമായ മനുഷ്യവേട്ടക്കെതിരെ ഒരക്ഷരം ഉരിയാടാത്ത സൂകിയുടെ പിന്മാറ്റം തന്ത്രപ്രധാനമായ ഒളിച്ചോട്ടമായാണ് ലോകം കരുതുന്നത്. റോഹിന്‍ഗ്യന്‍ മുസ്‌ലിംകളെ ആട്ടിയോടിക്കുകയും കൊന്നുതള്ളുകയും ചെയ്യുന്ന മ്യാന്മര്‍ സേനയെ തലോടുന്ന നിലപാടിനെതിരെ അന്താരാഷ്ട്ര തലത്തില്‍ വിമര്‍ശം കടുത്തതോടെയാണ് 20ന് നടക്കുന്ന യു.എന്‍ പൊതുസഭയില്‍ നിന്ന് സൂകി വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇവ്വിഷയത്തില്‍ മ്യാന്‍മറില്‍ ഇനിയുമേറെ ചെയ്തുതീര്‍ക്കാനുണ്ടെന്ന ന്യായം നിരത്തിയാണ് ഭരണ കക്ഷിയായ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി (എന്‍.എല്‍.ഡി) തങ്ങളുടെ നേതാവിന്റെ പിന്മാറ്റം പ്രഖ്യാപിച്ചത്. കൂരിരുട്ടു കൊണ്ട് കോട്ട കെട്ടി സ്വയം രാജാവ് ചമയുന്ന ഈ കൗശലം തിരിച്ചറിയാന്‍ മാത്രം മൗഢ്യമാണ് ലോക മന:സാക്ഷിയെന്നാണ് മ്യാന്‍മറിന്റെ വിചാരം. ഒരു ജനതയെ വേരോടെ പിഴുതെറിയുന്നതിന്റെ വേദന പേറുന്ന ലോകത്തിനു മുമ്പില്‍ ഈ ചെപ്പടി വിദ്യകൊണ്ട് അവര്‍ എത്ര കാലം പിടിച്ചുനില്‍ക്കുമെന്ന് കണ്ടറിയണം. നഗ്നമായ മനുഷ്യാവകാശ ലംഘനത്തിനെതിരെ ഐക്യരാഷ്ട്ര സഭ ഇടപെട്ടിട്ടു പോലും ധാര്‍ഷ്ട്യം തുടരുന്ന മ്യാന്‍മര്‍ ഭരണകൂടം പൊറുക്കാനാവാത്ത പാതകമാണ് ചെയ്തുകൂട്ടുന്നത്.
സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ ആങ് സാങ് സൂകിയുടെ നാട്ടില്‍ ഭരണകൂടം റോഹിന്‍ഗ്യന്‍ മുസ്‌ലിംകളോട് ചെയ്യുന്ന ക്രൂരതകള്‍ കേട്ട് മനുഷ്യത്വമുള്ളവരുടെ മനസ് മരവിച്ചിരിക്കുകയാണ്. മുസ്‌ലിംകളെ തെരഞ്ഞുപിടിച്ചു നാടുകടത്തുകയും കുട്ടികളെപ്പോലും ചുട്ടുകൊല്ലുകയും സ്ത്രീകളെ മൃഗീയമായി പീഡിപ്പിക്കുകയും ചെയ്യുന്നു. എന്നിട്ട് യാതൊരു ലജ്ജയുമില്ലാതെ ഇതെല്ലാം ജനാധിപത്യത്തിന്റെ പുന:ക്രമീകരണമായി വ്യാഖ്യാനിക്കുകയാണവര്‍. കൂട്ടക്കുരുതിയും അഭയാര്‍ഥി പ്രവാഹവും തടയാതെ ഭരണകൂടം സൈന്യത്തെ പാലും തേനും നല്‍കി പരിപാലിക്കുന്നു. എന്നാല്‍ പിറന്ന നാട്ടില്‍ പ്രാണനു വേണ്ടി പിടയുന്ന റോഹിന്‍ഗ്യന്‍ ജനതയെ പീഡനപര്‍വത്തില്‍ പിച്ചിച്ചീന്തുന്ന പട്ടാളത്തെ പിടിച്ചുകെട്ടാന്‍ ഐക്യരാഷ്ട്ര സഭ അടിയന്തരമായി ഇടപെടേണ്ടിയിരിക്കുന്നുവെന്നു ലോകം ഉറക്കെ പറയാന്‍ തുടങ്ങിയിരിക്കുന്നു.
തന്റെ കണ്‍മുമ്പില്‍ വച്ച് അഞ്ചു മക്കളെയും സൈന്യം ചുട്ടുകൊന്നുവെന്നു വിലപിച്ചാണ് റോഹിന്‍ഗ്യന്‍ വനിത കഴിഞ്ഞ ദിവസം അഭയാര്‍ഥി ക്യാമ്പില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കു മുമ്പില്‍ വിതുമ്പിയത്. ഭര്‍ത്താവിനെ അടിച്ചുകൊല്ലുന്നതിനും രണ്ടു പെണ്‍മക്കളെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തുന്നതിനും നൂര്‍ ആയിശ എന്ന നാല്‍പതുകാരി മൂകസാക്ഷിയാകേണ്ടി വന്നു. ദേഹമാസകലം തീകത്തിപ്പടര്‍ന്ന മക്കളുടെ ആര്‍ത്തനാദമുയരുന്ന വീട്ടുമുറ്റത്തിട്ട് ആയിശയെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു പട്ടാള വേഷധാരികളായ ആ കാപാലികര്‍. കൃത്യമായ വംശഹത്യയാണ് സൈന്യം നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. യു.എന്‍ മനുഷ്യാവകാശ കമ്മീഷന്‍ വിലയിരുത്തിയതു പോലെ മ്യാന്‍മര്‍ മുസ്‌ലിംകള്‍ക്കു നേരെ നടക്കുന്ന സംഘടിതമായ വംശീയ ഉന്മൂലനം.
കഴിഞ്ഞ ഒക്ടോബര്‍ 11,12 തീയതികളില്‍ റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ ഭൂരിപക്ഷമുള്ള ക്യാരിപരങ്ങില്‍ 256 പേരെയാണ് കൊന്നൊടുക്കിയത്. ഈ രണ്ടുദിവസം മാത്രം നൂറിലേറെ സ്ത്രീകളെ ബലാത്സംഗത്തിനിരയാക്കി. നാല്‍പതിലേറെ പേരെയാണ് പട്ടാളം ചുട്ടുകൊന്നത്. ഈ നെറികെടുകള്‍ക്ക് കുടപിടിക്കുകയും സൈന്യത്തെ ന്യായീകരിക്കുകയും ചെയ്യുന്ന സൂകിയില്‍ നിന്ന് നൊബേല്‍ പുരസ്‌കാരം തിരിച്ചുവാങ്ങണമെന്ന് ലോകം ഒന്നടങ്കം ആവശ്യപ്പെടാന്‍ തുടങ്ങിയിട്ടുണ്ട്.
റാഖൈന്‍ സ്റ്റേറ്റില്‍ റോഹിന്‍ഗ്യന്‍ മുസ്‌ലിംകളെ മ്യാന്മര്‍ സേന കൂട്ടക്കൊല ചെയ്യുകയും ആട്ടിയോടിക്കുകയും ചെയ്യുന്നതിന്റെ പ്രാഥമിക ഉത്തരവാദിത്വം ഭരണാധികാരി എന്ന നിലയില്‍ ആങ് സാങ് സൂകിക്കു തന്നെയാണ്. കഴിഞ്ഞ ആഗസ്റ്റ് 25ന് തുടങ്ങിയ തീവ്രമായ അക്രമങ്ങളില്‍ ലക്ഷക്കണക്കിന് മുസ്‌ലിംകള്‍ കൊലചെയ്യപ്പെടുകയും നാടു കടത്തപ്പെടുകയും ചെയ്തിട്ടുണ്ട്. വിശ്വപ്രസിദ്ധ സമാധാന പുരസ്‌കാരം നേടിയ നേതാവിന്റെ നാട്ടിലാണ് ഈ നരനായാട്ട് നടക്കുന്നത്. ഒരു ഗ്രാമം പോലും ഒഴിയാത്ത വിധമാണ് മുസ്‌ലിംകളെ വേരോടെ പിഴുതെറിയുന്നത്. അന്തര്‍ദേശീയ സമൂഹങ്ങളെല്ലാം മ്യാന്മറിലെ പീഢിത സമൂഹത്തിന്റെ ജീവന്റെ കാര്യത്തില്‍ ഉത്കണ്ഠ രേഖപ്പെടുത്തുമ്പോഴാണ് സൂകി ഒളിച്ചുകളി തുടരുന്നത്.
യൂറോപ്പിനും അമേരിക്കക്കും ഒരുപോലെ സ്വീകാര്യയായ സൂകിയുടെ അപകടകരമായ മൗനം തികഞ്ഞ വംശീയ വെറുപ്പാണെന്ന കാര്യം പകല്‍പോലെ വ്യക്തമായിരിക്കുകയാണ്. 2013ല്‍ മ്യാന്മറിലെ മുസ്‌ലിം കൂട്ടക്കൊലകളെ കുറിച്ച് ബി.ബി.സി റിപ്പോര്‍ട്ടര്‍ ചോദിച്ചപ്പോള്‍ ‘ഞാന്‍ മുസ്‌ലിംകളാല്‍ ചോദ്യം ചെയ്യപ്പെടുമെന്ന് ഒരാളും എന്നോട് പറഞ്ഞിട്ടില്ല’ എന്ന നിസ്സംഗ ഭാവത്തോടെ ഒഴിഞ്ഞു മാറുകയായിരുന്നു സൂകി.
മ്യാന്‍മറിലെ തെക്കന്‍ പ്രവിശ്യയായ അറക്കാന മേഖലയില്‍ തനിക്ക് വിജയക്കൊടി പാറിപ്പിക്കാന്‍ വെമ്പല്‍കൊണ്ട ജനതയെ തന്നെയാണ് സൂകി ഇന്ന് കുറ്റകരമായ മൗനത്തിലൂടെ വേട്ടയാടുന്നത്. മ്യാന്മറിന്റെ മണ്ണിനും മനസിനും അവകാശപ്പെട്ട റോഹിന്‍ഗ്യന്‍ ജനതയെ കുടിയേറ്റക്കാരായി ചിത്രീകരിക്കുന്ന ഭരണകൂടത്തെ തിരുത്താന്‍ സൂകിക്ക് ധാര്‍മികമായ കടപ്പാടുണ്ട്. ബംഗ്ലാദേശില്‍ നിന്നുള്ള അഭയാര്‍ഥികള്‍ എന്ന കാരണം നിരത്തിയാണ് അടിസ്ഥാന അവകാശങ്ങള്‍ പോലും അവര്‍ക്കു മേല്‍ നിഷേധിക്കപ്പെടുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ട ജനത റോഹിന്‍ഗ്യന്‍ ജനതയാണെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ അമ്പതു വര്‍ഷമായി പലതരത്തില്‍ റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ മ്യാന്‍മര്‍ ഭരണകൂടത്തില്‍ നിന്നും തീവ്ര ബുദ്ധിസ്റ്റുകളില്‍ നിന്നും കഠിനമായ പീഢനങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ്. ഇതെല്ലാം കണ്ടും കേട്ടും കഴിയുന്ന സമാധാനത്തിന്റെ വെള്ളരിപ്രാവിന് എങ്ങനെ നാവടക്കിപ്പിടിച്ച് കൂട്ടിലൊതുങ്ങാനാവും? നട്ടെല്ലു നിവര്‍ത്തി നീതിക്കു വേണ്ടി നിലകൊള്ളാനാവില്ലെങ്കില്‍ ഇതിലും ഭേദം വനവാസമാണ്.
kerala
യുവ അഭിഭാഷകയെ മര്‍ദിച്ച കേസ്; പ്രതി ബെയ്‌ലിന്‍ ദാസിന് വഞ്ചിയൂര്‍ പരിധിയിലുള്ള വിലക്ക് തുടരും; ഹരജി തള്ളി
രണ്ടു മാസത്തേക്ക് വഞ്ചിയൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്നായിരുന്നു ജാമ്യ വ്യവസ്ഥ.

യുവ അഭിഭാഷകയെ മര്‍ദ്ദിച്ച കേസില്‍ പ്രതി ബെയിലിന്‍ ദാസിന് വഞ്ചിയൂര്‍ പരിധിയിലുള്ള വിലക്ക് തുടരും. വിലക്ക് നീക്കണമെന്ന ബെയിലിന്റെ ഹര്‍ജി കോടതി തള്ളി. രണ്ടു മാസത്തേക്ക് വഞ്ചിയൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്നായിരുന്നു ജാമ്യ വ്യവസ്ഥ.
ഉപാധികളോടെയായിരുന്നു പ്രതി ബെയിലിന്‍ ദാസിന് കോടതി ജാമ്യം അനുവദിച്ചത്.
കഴിഞ്ഞ മാസമാണ് വഞ്ചിയൂര്‍ കോടതിയില്‍ യുവ അഭിഭാഷകയെ ബെയിലിന്‍ അതിക്രൂരമായി മര്‍ദിച്ചത്. യുവതിയുടെ ഇടതു കവിളില്‍ രണ്ടു തവണ ബെയ്ലിന്‍ അടിച്ചു ഗുരുതര പരിക്കേല്‍പ്പിച്ചിരുന്നു. അഭിഭാഷകന്‍ മോപ്സ്റ്റിക് കൊണ്ട് മര്‍ദിച്ചുവെന്നും അഭിഭാഷക പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ ബെയിലിന്‍ ദാസിനെ പ്രാക്റ്റീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് ബാര്‍ കൗണ്‍സില്‍ അറിയിച്ചിരുന്നു. അടിയന്തര ബാര്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നാണ് നടപടി എടുത്തത്. പിന്നാലെ പ്രതിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു.
kerala
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്‌നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു.

കൊച്ചി തീരത്ത് അറബിക്കടലിലുണ്ടായ കപ്പലപകടവുമായി ബന്ധപ്പെട്ട് ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍. ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയില്‍ നഷ്ടപരിഹാരം, കപ്പലപകടം ഉണ്ടാക്കാന്‍ ഇടയുള്ള മലിനീകരണം, കപ്പലപകടം ഉണ്ടാക്കാനിടയുള്ള ആഘാതം എന്നിവ പഠിക്കാനാണ് സമിതികള്‍ രൂപീകരിച്ചത്. പരിസ്ഥിതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി, ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി എന്നിവര്‍ അധ്യക്ഷന്മാരായ സമിതികളാണ് രൂപീകരിച്ചത്.
പരിസ്ഥിതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയാണ് പ്രിന്‍സിപ്പല്‍ ഇംപാക്ട് അസെസ്‌മെന്റ് ഓഫീസര്‍. ഇദ്ദേഹമാണ് കപ്പല്‍ കമ്പനിയുമായി ചര്‍ച്ച നടത്തുന്ന നോഡല്‍ ഓഫീസര്‍. നഷ്ടപരിപരിഹാരം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ചര്‍ച്ച ചെയ്യും. മലിനീകരണം പഠിക്കാനാണ് ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി അധ്യക്ഷനായ സമിതി.
അതേസമയം കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്‌നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു. മെയ് 29ന് വൈകിട്ട് 5.30 വരെയുള്ള കണക്കനുസരിച്ച് കൊല്ലത്ത് നിന്ന് 43 എണ്ണവും ആലപ്പുഴ തീരത്ത് നിന്ന് രണ്ടെണ്ണവും തിരുവനതപുരംത്ത് നിന്ന് 13 എണ്ണവുമാണ് കണ്ടെത്തിയത്.
നിലവില്‍ അപകടകാരിയായ കാല്‍സ്യം കാര്‍ബൈഡ് അടങ്ങിയ കണ്ടെയ്‌നറുകള്‍ കണ്ടെത്താനായിട്ടില്ല.
india
ഫുഡ് ലേബലിംഗിലും പ്രമോഷനുകളിലും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ‘100%’ ക്ലെയിമുകള്‍ ഉപയോഗിക്കരുത്: എഫ്എസ്എസ്എഐ
ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്‌സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

ന്യൂഡല്‍ഹി: ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) ഫുഡ് ലേബലിംഗിലും പ്രൊമോഷണല്‍ മെറ്റീരിയലുകളിലും ‘100%” എന്ന പദം ഉപയോഗിക്കുന്നതിനെതിരെ ശക്തമായ ഉപദേശം നല്‍കി, ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനുള്ള സാധ്യത ചൂണ്ടിക്കാട്ടി.
ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്‌സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്, നിലവിലുള്ള റെഗുലേറ്ററി വ്യവസ്ഥകള്‍ക്ക് കീഴിലുള്ള അവ്യക്തതയും തെറ്റായ വ്യാഖ്യാനത്തിനുള്ള സാധ്യതയും കാരണം.
ഭക്ഷ്യ ഉല്‍പന്ന ലേബലുകളിലും പരസ്യ പ്ലാറ്റ്ഫോമുകളിലും ‘100%” ഉപയോഗത്തില്‍ ശ്രദ്ധേയമായ വര്‍ദ്ധനവ് എഫ്എസ്എസ്എഐ വ്യാഴാഴ്ച പുറത്തിറക്കിയ ഒരു ഉപദേശത്തില്‍ എടുത്തുകാട്ടി. നിലവിലെ നിയന്ത്രണങ്ങള്‍ പ്രകാരം ഈ പദം നിര്‍വചിക്കപ്പെട്ടിട്ടില്ലെന്നും ഉപഭോക്താക്കള്‍ക്കിടയില്‍ തെറ്റിദ്ധരിപ്പിക്കുന്ന മതിപ്പ് സൃഷ്ടിക്കാന്‍ കഴിയുമെന്നും അതോറിറ്റി ഊന്നിപ്പറഞ്ഞു.
2018ലെ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് (പരസ്യവും ക്ലെയിമുകളും) റെഗുലേഷന്‍സ് അനുസരിച്ച്, 2006ലെ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് ആക്ട് പ്രകാരമോ അതിന് കീഴിലുള്ള ഏതെങ്കിലും നിയമങ്ങളും നിയന്ത്രണങ്ങളും പ്രകാരം ‘100%” എന്ന പദം നിര്‍വചിക്കുകയോ പരാമര്‍ശിക്കുകയോ ചെയ്തിട്ടില്ല.
കൂടാതെ, മേല്‍പ്പറഞ്ഞ നിയന്ത്രണങ്ങളുടെ ഉപനിയന്ത്രണം 10(7) മറ്റ് നിര്‍മ്മാതാക്കളെ ഇകഴ്ത്തുന്നതോ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ ഏതെങ്കിലും പരസ്യമോ ??അവകാശവാദമോ വ്യക്തമായി നിരോധിക്കുന്നു. സബ്-റെഗുലേഷന്‍ 4(1) പ്രകാരം, എല്ലാ ക്ലെയിമുകളും സത്യസന്ധവും അവ്യക്തവും അര്‍ത്ഥവത്തായതും തെറ്റിദ്ധരിപ്പിക്കുന്നതും അല്ലാത്തതും ഉപഭോക്താക്കള്‍ക്ക് നല്‍കിയിരിക്കുന്ന വിവരങ്ങള്‍ മനസ്സിലാക്കാന്‍ സഹായിക്കുന്നതുമായിരിക്കണം.
‘100%’ എന്ന പദം സ്വന്തമായോ മറ്റ് വിവരണങ്ങളുമായി സംയോജിപ്പിച്ചോ ഉപയോഗിക്കുന്നത് കേവലമായ പരിശുദ്ധിയോ ശ്രേഷ്ഠതയോ തെറ്റായി നിര്‍ദ്ദേശിക്കാന്‍ സാധ്യതയുണ്ടെന്ന് FSSAI അഭിപ്രായപ്പെട്ടു. ”ഇത് വിപണിയില്‍ ലഭ്യമായ മറ്റ് താരതമ്യപ്പെടുത്താവുന്ന ഉല്‍പ്പന്നങ്ങള്‍ നിലവാരം കുറഞ്ഞതോ അല്ലെങ്കില്‍ റെഗുലേറ്ററി മാനദണ്ഡങ്ങള്‍ പാലിക്കാത്തതോ ആണെന്ന് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കും,” പ്രസ്താവനയില്‍ പറയുന്നു.
ഈ ആശങ്കകളുടെ വെളിച്ചത്തില്‍, ഭക്ഷ്യ ഉല്‍പ്പന്ന ലേബലുകള്‍, പാക്കേജിംഗ്, ഏതെങ്കിലും തരത്തിലുള്ള പ്രമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ‘100%’ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ എല്ലാ FBO-കളോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഉപഭോക്തൃ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും അറിവോടെയുള്ള തീരുമാനമെടുക്കല്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഫുഡ് ലേബലിംഗില്‍ സുതാര്യതയും നീതിയും ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധത FSSAI ആവര്‍ത്തിച്ചു.
-
kerala18 hours ago
രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; 4000 കടന്നു
-
india10 hours ago
മുസ്ലിംകള്ക്കെതിരെ വിദ്വേഷ പരാമര്‍ശം; ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവന്‍സറുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
-
india20 hours ago
സിക്കിമിലെ സൈനിക ക്യാമ്പിലുണ്ടായ മണ്ണിടിച്ചിലില്‍; കാണാതായ സൈനികര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു
-
india3 days ago
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; 24 വയസ്സുകാരി മരിച്ചു
-
india2 days ago
അണ്ണാ സര്‍വകലാശാല ലൈംഗികാതിക്രമക്കേസ്: പ്രതിയ്ക്ക് ജീവപര്യന്തം
-
kerala17 hours ago
തിരുവനന്തപുരത്ത് സ്കൂള്‍ ബസ് നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞു
-
Article2 days ago
ലക്ഷദ്വീപിനെ വീണ്ടും ലക്ഷ്യംവെക്കുമ്പോള്‍
-
india2 days ago
ഒരു മുസ്ലിമിനെയും ജിമ്മില്‍ പ്രവേശിപ്പിക്കരുത്: വിദ്വേഷ പരാമര്‍ശവുമായി ഭോപ്പാല്‍ സബ് ഇന്‍സ്പെക്ടര്‍