Connect with us

Video Stories

കുട്ടനാട്ടുകാരുടെ രക്ഷക്ക് ധാര്‍ഷ്ട്യം മതിയാകുമോ

Published

on

 

ആലപ്പുഴ വണ്ടാനം മെഡിക്കല്‍കോളജ് ഗോള്‍ഡന്‍ ജൂബിലി ഹാളില്‍ നടന്ന പ്രളയ ദുരിതാശ്വാസ അവലോകന യോഗത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ കുട്ടനാട്ടെ ചരിത്രത്തിലെ അത്യപൂര്‍വമായ പ്രളയ ദുരന്തപ്രദേശങ്ങള്‍ നേരില്‍കാണാതിരുന്നത് തികച്ചും ലജ്ജാകരമായ ഒന്നാണ്. ജൂലൈ ഒടുവില്‍ ആരംഭിച്ച് ഒന്നര മാസമായി തിമര്‍ത്തുപെയ്ത തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ സംസ്ഥാനത്തെ മിക്കവാറും പ്രദേശങ്ങളും വെള്ളത്തിനടിയിലാകുകയും 120ഓളം പേര്‍ക്ക് ജീവഹാനി സംഭവിക്കുകയും ചെയ്തു. കേരളത്തിന്റെ നെല്ലറയായ കുട്ടനാട്ട് രണ്ടു ലക്ഷത്തോളം ആളുകളാണ് പ്രളയത്തിനരയായി ദുരിത മുഖത്ത് ജീവന്‍ പണയപ്പെടുത്തി കഴിച്ചുകൂട്ടുന്നത്. അഞ്ഞൂറിലധികം ദുരിതാശ്വാസ ക്യാമ്പുകളിലായി ആയിരക്കണക്കിന് പ്രളയബാധിതരെ പ്രവേശിപ്പിച്ചു. ഇവര്‍ക്ക് മതിയായ ഭക്ഷണമോ പ്രാഥമിക സൗകര്യങ്ങളോ പോലും ലഭിച്ചില്ല. വീടുകളും സ്വത്തുവകകളും പ്രളയ ജലത്തിനടിയിലായതിനാല്‍ ഇവരുടെ പുനരധിവാസം തന്നെ വലിയ വെല്ലുവിളിയായിരിക്കയാണ്. ഇതിനിടെയാണ് ഒരു മാസത്തിനുശേഷം സംസ്ഥാന എക്‌സിക്യൂട്ടീവ് തലവന്‍ ദുരന്ത ബാധിതരെ കാണാനെത്തുന്നുവെന്ന അറിയിപ്പ് വന്നത്. ഇതാണ് ഒടുവില്‍ കുട്ടനാട്ടുകാരെ ഒന്നടങ്കം സങ്കടക്കടലിലാക്കിക്കൊണ്ട് വൃഥാവ്യായാമമായി മാറിയത്. പ്രളയബാധിത പ്രദേശങ്ങളില്‍ ഒരിടത്തും സംസ്ഥാനത്തിന്റെ മുഖ്യന്‍ തിരിഞ്ഞുനോക്കിയില്ലെന്നുമാത്രമല്ല, പ്രതീക്ഷയോടെ കാത്തിരുന്ന ജനതയെ നോക്കി ഒരുവാക്ക് പരോക്ഷമായിപോലും പറയാതെ പല്ലിളിച്ചുകാട്ടിയാണ് അധികാരികള്‍ മടങ്ങിയത്.
രണ്ടു ദിവസം മുമ്പാണ് ആലപ്പുഴ ജില്ലയിലെ നാശനഷ്ടങ്ങളുടെ കണക്ക് റവന്യൂമന്ത്രി പ്രഖ്യാപിച്ചത്. 526 കോടിയുടെ നഷ്ടം എന്നായിരുന്നു അറിയിപ്പ്. ഇതാണ് ഞായറാഴ്ചത്തെ മുഖ്യമന്ത്രിയുടെ അവലോകനത്തില്‍ ആയിരം കോടിയായി ഉയര്‍ന്നത്. യഥാര്‍ത്ഥത്തില്‍ റവന്യൂ-കൃഷി വകുപ്പുകള്‍ തയ്യാറാക്കിയ കണക്കിന് എത്രയോ അകലെയാണ് ആലപ്പുഴ ജില്ലയിലെ നാശനഷ്ടം. അഞ്ഞൂറിലധികം വീടുകള്‍ പൂര്‍ണമായും ആയിരത്തിലധികം വീടുകള്‍ ഭാഗികമായും നശിച്ചു. വീട്ടുപകരണങ്ങളും വിലപിടിപ്പുള്ള മറ്റു വസ്തുവകകളും വസ്ത്രങ്ങളും മറ്റും നശിച്ചവയില്‍പെടുന്നു. സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരമാകട്ടെ വീടൊന്നിന് മൂവായിരം രൂപമാത്രവും. ഇതുതന്നെ പലര്‍ക്കും ലഭിച്ചിട്ടുമില്ല. സ്‌കൂളുകളിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് യഥാസമയം ഭക്ഷണം കഴിക്കാനായത് ആഴ്ചകള്‍ക്കുശേഷം സന്നദ്ധസംഘടനകള്‍ എത്തിച്ച സാധനങ്ങളാലായിരുന്നു. വൃദ്ധരും കിടപ്പുരോഗികളുമാണ് ഏറ്റവുമധികം പ്രയാസം സഹിച്ചത്. ഇവര്‍ക്ക് ആശ്രയമാകേണ്ട പ്രാഥമികാരോഗ്യകേന്ദ്രങ്ങളും എന്തിന് താലൂക്ക് ആസ്പത്രിപോലും പൂട്ടി ജീവനക്കാര്‍ സ്ഥലംവിടുന്ന ദുസ്ഥിതിയുണ്ടായി. റവന്യൂജീവനക്കാര്‍ വിശേഷിച്ചും അടുത്തെത്തി സഹായിക്കേണ്ട വില്ലേജ് ഓഫീസര്‍മാരെ പലയിടത്തും കാണാനുണ്ടായില്ല. കുട്ടനാട്ടില്‍മാത്രം പതിനായിരത്തിലധികം ഹെക്ടര്‍ നെല്‍ കൃഷിയാണ് നശിച്ചിരിക്കുന്നത്. ലോകത്തെ സമുദ്രനിരപ്പിന് താഴെയുള്ള ഏകപ്രദേശമാണ് കായല്‍നിലങ്ങള്‍ നിറഞ്ഞ കുട്ടനാട്. ഇവിടെ ഇനി കൃഷി എന്നാണ് സാധ്യമാകുക എന്നതിനെക്കുറിച്ച് കൃഷിമന്ത്രിക്ക് പോലും ഉറപ്പില്ല. മട കുത്തുകയോ തണ്ണീര്‍മുക്കം ബണ്ട് വഴി കൂടുതല്‍ ജലം ഒഴുകിപ്പോകുന്നതുവരെ കാത്തിരിക്കുകയോ മാത്രമേ നിവൃത്തിയുള്ളൂ.
ആയിരക്കണക്കിനാളുകളും പാതകളും വ്യാപാര ധനകാര്യസ്ഥാപനങ്ങളുമൊക്കെ പ്രളയം വിഴുങ്ങുമ്പോള്‍ സംസ്ഥാനത്ത് ഭരണകൂടം ഇല്ലെന്ന സ്ഥിതിയാണ് കുട്ടനാട്ടുകാര്‍ക്ക് കഴിഞ്ഞദിവസങ്ങളില്‍ അനുഭവപ്പെട്ടത്. അവര്‍ മുട്ടാത്ത വാതിലുകളില്ല. ജില്ലയില്‍ നിന്നുള്ള രണ്ടു മന്ത്രിമാരിലൊരാള്‍ സുഖചികില്‍സയിലും മറ്റൊരാള്‍ മറ്റു ജില്ലകളില്‍ പര്യടനത്തിലുമായിരുന്നു. പൊതുമരാമത്തുവകുപ്പു മന്ത്രിയുടെ ന്യായീകരണമാകട്ടെ ഇരകളെ അധിക്ഷേപിക്കുന്നതുമായി. ഇതിനിടെ കേരളത്തില്‍നിന്നുള്ള സര്‍വകക്ഷിസംഘം പ്രധാനമന്ത്രിയെ നേരില്‍കണ്ടെങ്കിലും അദ്ദേഹവും തിരിഞ്ഞുനോക്കിയില്ല. പിന്നീടാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍റിജിജു കോട്ടയം, ആലപ്പുഴ ജില്ലകളില്‍ സന്ദര്‍ശനത്തിനെത്തിയത്. ഇദ്ദേഹം കുമരകത്തെ പ്രളയ പുനരധിവാസ ക്യാമ്പ് സന്ദര്‍ശിക്കാതെ മടങ്ങിയത് വലിയ പ്രതിഷേധത്തിനിടയാക്കി. നാട്ടുകാര്‍ ബഹളം വെച്ചതിനെതുടര്‍ന്നാണ് കേന്ദ്രമന്ത്രി ക്യാമ്പ് സന്ദര്‍ശിച്ചത്. പ്രഖ്യാപിച്ചതാകട്ടെ വെറും 80 കോടി രൂപയും. കേന്ദ്ര സര്‍ക്കാരിന്റെ ഈ അവഗണനയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച സംസ്ഥാന ഭരണകക്ഷിക്കാര്‍ പക്ഷേ സ്വന്തം ഭരണാധികാരികള്‍ പ്രളയബാധിതരെ സഹായിക്കാനെത്താത്തതിനെക്കുറിച്ച് മിണ്ടിയില്ല. മുഖ്യമന്ത്രിയുടെ ജോലി പ്രളയ ബാധിതരെ സന്ദര്‍ശിക്കുകയല്ലെന്നും അവര്‍ക്ക് സഹായമെത്തിക്കാന്‍ നിര്‍ദേശിക്കുക മാത്രമാണെന്നും പഴയ രാജഭരണകാലത്തെ അനുസ്മരിപ്പിക്കുമാറ് ഭരണകക്ഷിക്കാര്‍ പറഞ്ഞുകൊണ്ടിരുന്നു. ഇതിനൊടുവിലാണ് തനിസ്വരൂപം പ്രകടിപ്പിച്ച് മുഖ്യമന്ത്രി ഹാളിലിരുന്ന് ഉദ്യോഗസ്ഥരോട് സംസാരിച്ചത്. സ്ഥലം സന്ദര്‍ശിക്കാതെ ദന്തഗോപുരത്തിലിരിക്കാനാണ് ഭരണമുഖ്യന്‍ താല്‍പര്യം കാട്ടിയത്. അമേരിക്കയില്‍ചെന്ന് അവരെ പ്രശംസിച്ച ആരോഗ്യമന്ത്രിക്ക് പോലും ഇതിനൊരു വിശദീകരണം തരാനായില്ല. പ്രളയബാധിതരെ നേരില്‍ സന്ദര്‍ശിക്കാത്ത മുഖ്യമന്ത്രിയുടെ നടപടിയില്‍ പ്രതിപക്ഷമൊന്നടങ്കം പ്രതിഷേധിക്കുകയും അവലോകന യോഗം ബഹിഷ്‌കരിക്കുകയും ചെയ്തിട്ടുപോലും മുഖ്യമന്ത്രിക്ക് പരിഹാരം നിര്‍ദേശിക്കാനുണ്ടായില്ല. മുഖ്യമന്ത്രിയുടെ യോഗത്തിലേക്ക് മാധ്യമ പ്രവേശനം നിഷേധിച്ചു. അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പോലും ഒരുവാക്ക് ഉരിയാടാതെയാണ് സ്ഥലം കാലിയാക്കിയത്. ഇതിന് പറഞ്ഞ കാരണം മുഖ്യമന്ത്രിയുടെ ദേഹത്ത് മാധ്യമ പ്രവര്‍ത്തകരുടെ മൈക്ക് സ്പര്‍ശിച്ചു എന്നതാണ്. ഇതിലും ഭേദം കൊല്ലത്ത് ടെലികോണ്‍ഫറന്‍സ് നടത്തിയതുപോലെ സെക്രട്ടറിയേറ്റിലിരുന്നുള്ള അവലോകനമായിരുന്നു! പ്രളയമുഖത്ത് രണ്ട് ജീവനക്കാരെ നഷ്ടപ്പെട്ട സമൂഹമാണ് കേരളത്തിലെ മാധ്യമങ്ങള്‍. ഇവരുടെ സേവനത്തെ മന്ത്രി സുധാകരന്‍ പരസ്യമായി പുകഴ്ത്തിയതുമാണ്. കേരളത്തില്‍ മുമ്പും ഒരു മുഖ്യമന്ത്രിയുടെ കൈപിടിച്ച് തിരിക്കുകയും മന്ത്രിയുടെതലയില്‍ കറുത്തതുണി ഇടുകയും ചെയ്ത സംഭവങ്ങളുണ്ടായിട്ടുണ്ട്. അതൊന്നും പക്ഷേ പൊതുജനത്തോട് സംവദിക്കുന്നതിന് ജനനേതാക്കള്‍ക്ക് തടസ്സമായിട്ടില്ല.
ഒരു ജനാധിപത്യഭരണാധികാരിയില്‍നിന്ന് മുമ്പ് പലതവണയും മാധ്യമപ്രവര്‍ത്തകര്‍ക്ക് സമാനമായ ദരനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നുള്ളത് കണക്കിലെടുക്കുമ്പോള്‍ ഇതും അതിലൊന്നുമാത്രമായി കരുതാം. എന്നാല്‍ ഇതിലൂടെ തെരഞ്ഞെടുക്കപ്പെട്ടൊരു സര്‍ക്കാരും കക്ഷിയും ജനങ്ങള്‍ക്ക് പകരുന്ന സന്ദേശം ഏറെ പ്രതിലോമപരമാണെന്ന് മറക്കരുത്. നരേന്ദ്രമോദിയുടെ ധാര്‍ഷ്ട്യത്തെക്കുറിച്ച് നേരിട്ടനുഭവമുള്ള മുഖ്യമന്ത്രിക്ക് ഇത്തരത്തില്‍ പെരുമാറാന്‍ എങ്ങനെ കഴിയുന്നുവെന്നാണ് ജനം സന്ദേഹപ്പെടുന്നത്. ഈ കൂപത്തില്‍നിന്ന് അധികാരികള്‍ എന്ന് കരകയറുന്നുവോ അന്നേ ഇവര്‍ക്കിനി രാഷ്ട്രീയ മോചനമുണ്ടാകൂ. കുട്ടനാട് ഇപ്പോള്‍ നേരിടുന്നത് വന്‍ദുരന്തത്തെയാണ്. കേവലരാഷ്ട്രീയവും ചെണ്ടയോട് സമാനമായ പരിഭവങ്ങളും മാറ്റിവെച്ച് ദുരന്തബാധിതരെ സഹായിക്കാനാണ് സര്‍ക്കാരിപ്പോള്‍ ശ്രദ്ധിക്കേണ്ടത്.

Celebrity

‘ഡിയര്‍ ലാലേട്ടന്’ ലയണല്‍ മെസ്സിയുടെ ഓട്ടോഗ്രാഫ്

സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

Published

on

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന് ഫുട്ബാള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ ഓട്ടോഗ്രാഫ്. അര്‍ജന്റീനിയന്‍ ജേഴ്‌സിയില്‍ ‘ഡിയര്‍ ലാലേട്ടന്’ എന്നെഴുതിയ ജേഴ്‌സിയാണ് മോഹന്‍ലാലിന് സമ്മാനമായി ലഭിച്ചിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രാജേഷ് ഫിലിപ്പും രാജീവ് മാങ്ങോട്ടിലുമാണ് മോഹന്‍ലാലിന് മെസ്സിയുടെ ജേഴ്‌സി സമ്മാനിച്ചത്. ഇരുവര്‍ക്കും സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ നന്ദി അറിയിച്ചു.

‘ജീവിതത്തിലെ ചില നിമിഷങ്ങള്‍ വാക്കുകള്‍ കൊണ്ട് പറയാന്‍ പറ്റാത്തത്ര ആഴമുള്ളതാണ്. അവ എപ്പോഴും നിങ്ങളോടൊപ്പം നിലനില്‍ക്കും. ഇന്ന്, അത്തരമൊരു നിമിഷം ഞാന്‍ അനുഭവിച്ചു. സമ്മാനപ്പൊതി അഴിക്കുമ്പോള്‍, എന്റെ ഹൃദയമിടിപ്പ് കൂടുന്നുണ്ടായിരുന്നു – ഇതിഹാസം, ലയണല്‍ മെസി ഒപ്പിട്ട ഒരു ജേഴ്‌സി എനിക്ക് ലഭിച്ചിരിക്കുകയാണ്. അതില്‍ എന്റെ പേര്, അദ്ദേഹത്തിന്റെ സ്വന്തം കൈപ്പടയില്‍ എഴുതിയിരിക്കുന്നു. മെസിയെ വളരെക്കാലമായി ആരാധിക്കുന്ന ഒരാളെന്ന നിലയില്‍, കളിക്കളത്തിലെ അദ്ദേഹത്തിന്റെ മികവിന് മാത്രമല്ല, എളിമയ്ക്കും സഹാനുഭൂതിക്കും, ഇത് ശരിക്കും സവിശേഷമായിരുന്നു. ഡോ. രാജീവ് മാങ്ങോട്ടില്‍, രാജേഷ് ഫിലിപ്പ് എന്നീ രണ്ട് പ്രിയ സുഹൃത്തുക്കളില്ലാതെ അവിശ്വസനീയ നിമിഷം സാധ്യമാകുമായിരുന്നില്ല. എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി,’- മോഹന്‍ലാല്‍ കുറിച്ചു.

Continue Reading

kerala

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

Published

on

സംസ്ഥാനത്ത് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് നാലുജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

 

വരും ദിവസങ്ങളിലും ഒറ്റപ്പെട്ട മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മഴയ്ക്കൊപ്പം ഇടിമിന്നലിനുള്ള സാധ്യതയുമുണ്ട്. ശക്തമായ കാറ്റിനുള്ള സാധ്യതയും നിലനില്‍ക്കുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാം. എന്നാല്‍ കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

 

 

Continue Reading

kerala

കണ്ണൂര്‍ സര്‍വകലാശാലയിലെ ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ സെന്ററുകളില്‍ നിരീക്ഷകരെ നിയോഗിക്കാന്‍ തീരുമാനം

എല്ലാ പരീക്ഷ സെന്ററുകളിലും നിരീക്ഷകരെ ഏര്‍പ്പെടുത്തും.

Published

on

കണ്ണൂര്‍ സര്‍വകലാശാലയില്‍ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ നിരീക്ഷകരെ നിയോഗിക്കാന്‍ സര്‍വകലാശാല തീരുമാനം. എല്ലാ പരീക്ഷ സെന്ററുകളിലും നിരീക്ഷകരെ ഏര്‍പ്പെടുത്തും. അണ്‍ എയ്ഡഡ് കോളജുകളില്‍ നിരീക്ഷണം ശക്തമാക്കാന്‍ നിര്‍ദേശമുണ്ട്. ചോദ്യ പേപ്പര്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് നിരീക്ഷകരുടെ സാന്നിധ്യത്തില്‍ നടത്താന്‍ നിര്‍ദേശം.

അതേസമയം ചോദ്യപേപ്പര്‍ ചോര്‍ന്ന കാസര്‍ഗോഡ് പാലക്കുന്ന് ഗ്രീന്‍ വുഡ്‌സ് കോളജിലെ പരീക്ഷ വീണ്ടും നടത്താനാണ് തീരുമാനം. മറ്റൊരു സെന്ററിലായിരിക്കും പരീക്ഷ നടത്തുക. ഈ മാസം രണ്ടിന് സെല്‍ഫ് ഫിനാന്‍സിംഗ് സ്ഥാപനമായ ഗ്രീന്‍ വുഡ് കോളജിലെ പരീക്ഷാ ഹാളില്‍ സര്‍വകലാശാല സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ബിസിഎ ആറാം സെമസ്റ്റര്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതായി കണ്ടെത്തിയത്. വിദ്യാര്‍ഥികളുടെ വാട്‌സാപ്പില്‍ നിന്നാണ് ചോദ്യപേപ്പറിന്റെ ചിത്രങ്ങള്‍ കണ്ടെത്തുന്നത്.

എന്നാല്‍ പരീക്ഷയുടെ രണ്ടു മണിക്കൂര്‍ മുന്‍പ് പ്രിന്‍സിപ്പലിന്റെ ഇ മെയിലിലേക്ക് അയച്ച ചോദ്യപേപ്പര്‍ ആണ് ചോര്‍ന്നത്. പാസ്സ്വേഡ് സഹിതം അയക്കുന്ന പേപ്പര്‍ പ്രിന്‍സിപ്പലിന് മാത്രമാണ് തുറക്കാന്‍ സാധിക്കുക. ഇത് പ്രിന്റൗട്ടെടുത്താണ് വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യുക. എന്നാല്‍ പരീക്ഷയ്ക്ക് മുന്‍പേ ചോദ്യപേപ്പറിന്റെ ചിത്രങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വാട്‌സാപ്പിലൂടെ കിട്ടിയതിനുപിന്നില്‍ പ്രിന്‍സിപ്പല്‍ അടക്കമുള്ളവരെയാണ് സംശയിക്കുന്നത്.

കണ്ണൂര്‍ കമ്മീഷണര്‍ക്കും ബേക്കല്‍ പൊലീസിനും നല്‍കിയ പരാതിയില്‍ അന്വേഷണം തുടങ്ങി. ആഭ്യന്തര അന്വേഷണത്തിന് സിന്‍ഡിക്കേറ്റ് സബ് കമ്മിറ്റിയെയും സര്‍വകലാശാല ചുമതലപ്പെടുത്തി.

 

Continue Reading

Trending