Connect with us

Video Stories

ഇത്ര ക്രൂരമാകരുത് ഒരു ഭരണകൂടവും

Published

on

ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂര്‍ ബാബാ രാഘവദാസ് മെഡിക്കല്‍ കോളജ് പരിസരത്ത് തളംകെട്ടി നില്‍ക്കുന്ന കാറ്റിന് മരണത്തിന്റെ ഗന്ധമാണ്. ശ്വാസ നിശ്വാസങ്ങളില്‍ നിറയുന്നത് മക്കളെ നഷ്ടപ്പെട്ട അച്ഛനമ്മമാരുടെ വിലാപങ്ങളാണ്. എത്ര കാതുപൊത്തിയിട്ടും ആ നിലവിളികള്‍ ഹൃദയഭിത്തിയില്‍ തന്നെ വന്ന് തറക്കുന്നു. ടെലിവിഷന്‍ സ്‌ക്രീനുകളില്‍ തെളിഞ്ഞുവരുന്ന കണ്ണീര്‍ വാര്‍ന്നു വീര്‍ത്ത മുഖങ്ങള്‍ മനസ്സില്‍നിന്ന് മായുന്നേയില്ല. ഒന്നും രണ്ടുമല്ല, 71 കുരുന്നുകളാണ് കഴിഞ്ഞ ആറു ദിവസത്തിനുള്ളില്‍ അവിടെ ശ്വാസംമുട്ടി മരിച്ചത്. നൊബേല്‍ പുരസ്‌കാര ജേതാവ് കൈലാഷ് സത്യാര്‍ത്ഥിയെപ്പോലുള്ളവര്‍ പറഞ്ഞതുപോലെ ഇതൊരു യാദൃച്ഛിക ദുരന്തമല്ല, ബോധപൂര്‍വ്വമായ കൂട്ടക്കൊലയാണ്. കാരണം ആ കുരുന്നുകള്‍ ഒന്നും ശ്വാസം കിട്ടാതെ മരിക്കുകയായിരുന്നില്ല. പ്രാണയാവു നിഷേധിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ആതുരാലയങ്ങളെ ജനം കാണുന്നത് ജീവരക്ഷക്കുള്ള അഭയകേന്ദ്രമായാണ്. സര്‍ക്കാര്‍ ആസ്പത്രികള്‍ മാത്രമല്ല, ചികിത്സയുടെ പേരില്‍ ആളുകളെ കൊള്ളയടിക്കുന്ന സ്വകാര്യ ആസ്പത്രികളുടെ കാര്യംപോലും ഇതില്‍നിന്ന് ഭിന്നമല്ല. കാരണം ആസ്പത്രികളില്‍ ലഭിക്കുന്ന ചികിത്സക്കും മരുന്നിനും പരിചരണത്തിനുമെല്ലാം ജീവന്റെ വിലയുണ്ട്. അതില്‍ ഏതെങ്കിലുമൊന്ന് നിഷേധിക്കപ്പെട്ടാല്‍, അറിയാതെയെങ്കിലും ലഭ്യമാകാതെ പോയാല്‍ ജീവന്‍ അപഹരിക്കപ്പെട്ടേക്കാം എന്നതുകൊണ്ടാണത്. അത്തരമൊരു നിഷേധമാണ് ഗൊരഖ്പൂര്‍ ആസ്പത്രിയില്‍ നടന്നത്. അറിയാതെ സംഭവിക്കുമ്പോഴാണ് യാദൃച്ഛിക ദുരന്തമാകുന്നത്. ആയിരക്കണക്കിന് രോഗികള്‍ ദിനേന ചികിത്സ തേടുന്ന ഒരു മെഡിക്കല്‍ കോളജില്‍ അത്യാസന്ന നിലയിലുള്ള രോഗികളെ കിടത്തുന്ന ഐ.സി.യുവിലേക്ക് അഞ്ചു ദിവസമാണ് ഓക്‌സിജന്‍ മുടങ്ങിയത്. ഇത് അറിയാതെ സംഭവിച്ചതല്ലെന്ന് അധികൃതരുടെ വാക്കുകളില്‍തന്നെ വ്യക്തമാണ്. 65 ലക്ഷം രൂപയിലധികം കുടിശ്ശിക നല്‍കാനുണ്ടെന്ന് പറഞ്ഞ് സ്വകാര്യ ഏജന്‍സി ഓക്‌സിജന്‍ വിതരണം നിര്‍ത്തിവെച്ചതാണ് ദുരന്തത്തിലേക്ക് വഴിതെളിയിച്ചത്. ഇത്രയും പണം കുടിശ്ശിക ലഭിക്കാനുള്ളപ്പോള്‍ മുന്നറിയിപ്പില്ലാതെ ഒരു കമ്പനി ഓക്‌സിജന്‍ വിതരണം നിര്‍ത്തിവെക്കില്ലെന്ന് സാമാന്യയുക്തിയാണ്. വ്യാഴാഴ്ച വൈകീട്ടുവരെ ഉപയോഗിക്കാനുള്ള ഓക്‌സിജന്‍ മാത്രമേ നിലവില്‍ സ്‌റ്റോക്കുള്ളൂവെന്ന് കാണിച്ച് ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം ചീഫ് മെഡിക്കല്‍ ഓഫീസര്‍ക്ക് കത്തുനല്‍കുകയും ചെയ്തിരുന്നതാണ്. എല്ലാമറിഞ്ഞിട്ടും അധികൃതര്‍ പാലിച്ച നിസ്സംഗതയുടെ വിലയാണ് ഈ കൂട്ടമരണം. എല്ലാം അറിഞ്ഞുകൊണ്ടു തന്നെ സംഭവിച്ചതാണെന്ന് അധികൃതരുടെ പ്രതികരണങ്ങളില്‍നിന്നു തന്നെ വ്യക്തമാണ്. രക്ഷകരാകേണ്ട ഡോക്ടര്‍മാര്‍ക്കു മുന്നില്‍ കുരുന്നുകള്‍ ശ്വാസംകിട്ടാതെ പിടഞ്ഞുമരിച്ചിട്ടും കണ്‍തുറക്കാത്ത ഭരണകൂടത്തിനുമുന്നില്‍ ലജ്ജാഭാരംകൊണ്ട് തല താഴ്ന്നുപോകുന്നു.

സാധാരണക്കാരന്റെയും ദരിദ്രരുടേയും ആശ്രയമായ സര്‍ക്കാര്‍ ആസ്പത്രികളോട് ഭരണകൂടം കാണിക്കുന്ന ചിറ്റമ്മ നയത്തിന്റെ തെളിവ് കൂടിയാണിത്. പശുവിന്റെ പേരു പറഞ്ഞ് മനുഷ്യരെ കശാപ്പ് ചെയ്യാന്‍ ഇറങ്ങുന്നവര്‍, ഓക്‌സിജന്‍ പുറത്തുവിടുന്ന ജീവിയെന്ന് പറഞ്ഞ് ഇല്ലാത്ത വിശുദ്ധത കല്‍പ്പിക്കുന്നവര്‍, ചാണകത്തിന്റേയും ഗോമൂത്രത്തിന്റെയും ഔഷധമൂല്യത്തെക്കുറിച്ച് ഗവേഷണം നടത്തുന്നവര്‍, ചത്ത പശുവിന്റെ തൊലിയുരിച്ചതിന്റെ പേരില്‍ ദളിതനെ തെരുവുപട്ടിയെപ്പോലെ തല്ലിച്ചതക്കുന്നവര്‍…, 71 കുരുന്നുകളുടെ മരണം അവരെ നൊമ്പരപ്പെടുത്തുന്നുണ്ടോ ആവോ. അത്ര വലിയ ആശങ്കയൊന്നും യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാറിന് ഇക്കാര്യത്തില്‍ ഇനിയുമില്ലെന്നു തന്നെയാണ് അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്.
കുട്ടികള്‍ മരിച്ചത് ശ്വാസം കിട്ടാതെയല്ലെന്ന് വരുത്തിതീര്‍ക്കാനുള്ള കഠിന ശ്രമത്തിലാണ് മുഖ്യമന്ത്രിയും യു.പി സര്‍ക്കാറുമിപ്പോള്‍. ജപ്പാന്‍ ജ്വരം ബാധിച്ചാണ് കുട്ടികള്‍ മരിച്ചതെന്നാണ് സര്‍ക്കാര്‍ വാദം. മഴക്കാലത്ത് എല്ലാ വര്‍ഷവും സംസ്ഥാനത്ത് പടര്‍ന്നുപിടിക്കാറുള്ള അസുഖങ്ങളില്‍ ഒന്നാണ് ജപ്പാന്‍ ജ്വരം. മസ്തിഷ്‌കത്തെ ബാധിക്കുന്ന ഈ പനി മരണകാരണമാകാമെങ്കിലും അതൊരു ഭീതിതമായ അളവിലേക്ക് ഒരു കാലത്തും ഉയര്‍ന്നിട്ടില്ല. മാത്രമല്ല, ഓക്‌സിജന്‍ വിതരണം തടസ്സപ്പെട്ടതാണ് കൂട്ട മരണത്തിനു കാരണമെന്ന് ഡോക്ടര്‍മാരും ആസ്പത്രി ജീവനക്കാരും മരിച്ച കുട്ടികളുടെ ബന്ധുക്കളുമെല്ലാം ഒരുപോലെ സ്ഥിരപ്പെടുത്തുകയും ചെയ്യുന്നു. ശ്വാസം കിട്ടാതെയല്ല കുട്ടികള്‍ മരിച്ചതെന്ന് പറയുന്നതുതന്നെ മഹാദുരന്തത്തെ നിസ്സാരവല്‍ക്കരിക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങളുടെ ഭാഗമാണ്. വീഴ്ചകള്‍ പരിശോധിക്കുന്നതിലോ തിരുത്തുന്നതിലോ അല്ല, നാണക്കേടില്‍നിന്നുള്ള താല്‍ക്കാലിക തലയൂരലാണ് യോഗി സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ചുരുക്കം. ആസ്പത്രി സൂപ്രണ്ടിനെയും കുട്ടികളുടെ വിഭാഗം തലവനേയും സസ്‌പെന്റു ചെയ്തതും ഈ രക്ഷപ്പെടലിനു വേണ്ടിയാണ്.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലത്തിലെ കിടത്തിച്ചികിത്സയുള്ള ഏക സര്‍ക്കാര്‍ ആസ്പത്രിയാണിത്. മുഖ്യമന്ത്രി തന്നെ നേരിട്ടെത്തി മാതൃകാ ആസ്പത്രിയായി പ്രഖ്യാപിച്ച ആതുരാലയം. അവിടെയുണ്ടായ വീഴ്ചകള്‍ക്ക് സംസ്ഥാന സര്‍ക്കാറിനും മുഖ്യമന്ത്രിക്കുമെല്ലാം പങ്കുണ്ട്. ഓക്‌സിജന്‍ വിതരണം ചെയ്യുന്ന ഏജന്‍സിക്ക് ഇത്രവലിയ തുക കുടിശ്ശിക ആയതിന്റെ ഉത്തരവാദിത്തം സര്‍ക്കാറിനു തന്നെയാണ്. എത്ര ശ്രമിച്ചാലും ആ ഉത്തരവാദിത്തത്തില്‍നിന്ന് തലയൂരാനാവില്ല.

യു.പിയുടെ ദുരന്ത മുഖമാണ് താനെന്ന് ആവര്‍ത്തിച്ചു തെളിയിച്ചുകൊണ്ടിരിക്കുകയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇന്നലെ കുട്ടികളുടെ കൂട്ടമരണം നടന്ന ആസ്പത്രിയില്‍ അദ്ദേഹം നടത്തിയ സന്ദര്‍ശനം ഇതിന്റെ മറ്റൊരു ഉദാഹരണമായിരുന്നു. മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിനു മുന്നോടിയായി ആസ്പത്രി പരിസരവും തീവ്രപരിചരണ വിഭാഗവും വെന്റിലേറ്ററുമെല്ലാം ജീവനക്കാരെ നിയോഗിച്ച് പതിവില്ലാത്ത വിധം ശുചീകരിക്കുന്നത് ദൃശ്യമാധ്യമങ്ങള്‍ സംപ്രേഷണം ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ദളിതര്‍ക്ക് സൗജന്യമായി സോപ്പ് വിതരണം ചെയ്ത് കുളിച്ചു വൃത്തിയാകാന്‍ നിര്‍ദേശിച്ചതും വീരമൃത്യുവരിച്ച ജാവന്റെ വീട്ടില്‍ ഇരിപ്പിടവും ഫാനും ഫിറ്റ് ചെയത ശേഷം തിരിച്ചെടുത്തതുമെല്ലാം യോഗിയുടെ പഴയ തമാശകളാണ്. 71 കുട്ടികള്‍ ശ്വാസംമുട്ടി മരിച്ച ആസ്പത്രിയില്‍ സന്ദര്‍ശനം നടത്തുമ്പോഴും ഇതേ പരിഹാസ മുറകള്‍ പിന്തുടരുന്നുവെന്നത് വേദനിപ്പിക്കുന്നതാണ്. സ്വകാര്യ ഏജന്‍സി വിതരണം നിര്‍ത്തിവെച്ചപ്പോള്‍ സ്വന്തം നിലയില്‍ ഓക്‌സിജന്‍ സിലിണ്ടറെത്തിച്ച് കുട്ടികള്‍ക്ക് പ്രാണവായു നല്‍കിയ ഡോക്ടറെ സ്ഥലംമാറ്റിയത് മറ്റൊരു പരിഹാസമാണ്. ഇത്ര ക്രൂരമായി ഒരു ഭരണകൂടവും സ്വന്തം ജനതയോട് പെരുമാറരുത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍

കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്‌നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു.

Published

on

കൊച്ചി തീരത്ത് അറബിക്കടലിലുണ്ടായ കപ്പലപകടവുമായി ബന്ധപ്പെട്ട് ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍. ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയില്‍ നഷ്ടപരിഹാരം, കപ്പലപകടം ഉണ്ടാക്കാന്‍ ഇടയുള്ള മലിനീകരണം, കപ്പലപകടം ഉണ്ടാക്കാനിടയുള്ള ആഘാതം എന്നിവ പഠിക്കാനാണ് സമിതികള്‍ രൂപീകരിച്ചത്. പരിസ്ഥിതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി, ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി എന്നിവര്‍ അധ്യക്ഷന്മാരായ സമിതികളാണ് രൂപീകരിച്ചത്.

പരിസ്ഥിതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയാണ് പ്രിന്‍സിപ്പല്‍ ഇംപാക്ട് അസെസ്‌മെന്റ് ഓഫീസര്‍. ഇദ്ദേഹമാണ് കപ്പല്‍ കമ്പനിയുമായി ചര്‍ച്ച നടത്തുന്ന നോഡല്‍ ഓഫീസര്‍. നഷ്ടപരിപരിഹാരം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ചര്‍ച്ച ചെയ്യും. മലിനീകരണം പഠിക്കാനാണ് ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി അധ്യക്ഷനായ സമിതി.

അതേസമയം കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്‌നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു. മെയ് 29ന് വൈകിട്ട് 5.30 വരെയുള്ള കണക്കനുസരിച്ച് കൊല്ലത്ത് നിന്ന് 43 എണ്ണവും ആലപ്പുഴ തീരത്ത് നിന്ന് രണ്ടെണ്ണവും തിരുവനതപുരംത്ത് നിന്ന് 13 എണ്ണവുമാണ് കണ്ടെത്തിയത്.

നിലവില്‍ അപകടകാരിയായ കാല്‍സ്യം കാര്‍ബൈഡ് അടങ്ങിയ കണ്ടെയ്‌നറുകള്‍ കണ്ടെത്താനായിട്ടില്ല.

Continue Reading

india

ഫുഡ് ലേബലിംഗിലും പ്രമോഷനുകളിലും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ‘100%’ ക്ലെയിമുകള്‍ ഉപയോഗിക്കരുത്: എഫ്എസ്എസ്എഐ

ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്‌സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

Published

on

ന്യൂഡല്‍ഹി: ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) ഫുഡ് ലേബലിംഗിലും പ്രൊമോഷണല്‍ മെറ്റീരിയലുകളിലും ‘100%” എന്ന പദം ഉപയോഗിക്കുന്നതിനെതിരെ ശക്തമായ ഉപദേശം നല്‍കി, ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനുള്ള സാധ്യത ചൂണ്ടിക്കാട്ടി.

ഫുഡ് ലേബലുകള്‍, പാക്കേജിംഗ്, പ്രൊമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ഈ പദം ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അപെക്‌സ് ഫുഡ് റെഗുലേറ്റര്‍ എല്ലാ ഫുഡ് ബിസിനസ്സ് ഓപ്പറേറ്റര്‍മാരോടും (FBOs) നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്, നിലവിലുള്ള റെഗുലേറ്ററി വ്യവസ്ഥകള്‍ക്ക് കീഴിലുള്ള അവ്യക്തതയും തെറ്റായ വ്യാഖ്യാനത്തിനുള്ള സാധ്യതയും കാരണം.

ഭക്ഷ്യ ഉല്‍പന്ന ലേബലുകളിലും പരസ്യ പ്ലാറ്റ്ഫോമുകളിലും ‘100%” ഉപയോഗത്തില്‍ ശ്രദ്ധേയമായ വര്‍ദ്ധനവ് എഫ്എസ്എസ്എഐ വ്യാഴാഴ്ച പുറത്തിറക്കിയ ഒരു ഉപദേശത്തില്‍ എടുത്തുകാട്ടി. നിലവിലെ നിയന്ത്രണങ്ങള്‍ പ്രകാരം ഈ പദം നിര്‍വചിക്കപ്പെട്ടിട്ടില്ലെന്നും ഉപഭോക്താക്കള്‍ക്കിടയില്‍ തെറ്റിദ്ധരിപ്പിക്കുന്ന മതിപ്പ് സൃഷ്ടിക്കാന്‍ കഴിയുമെന്നും അതോറിറ്റി ഊന്നിപ്പറഞ്ഞു.

2018ലെ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് (പരസ്യവും ക്ലെയിമുകളും) റെഗുലേഷന്‍സ് അനുസരിച്ച്, 2006ലെ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് ആക്ട് പ്രകാരമോ അതിന് കീഴിലുള്ള ഏതെങ്കിലും നിയമങ്ങളും നിയന്ത്രണങ്ങളും പ്രകാരം ‘100%” എന്ന പദം നിര്‍വചിക്കുകയോ പരാമര്‍ശിക്കുകയോ ചെയ്തിട്ടില്ല.

കൂടാതെ, മേല്‍പ്പറഞ്ഞ നിയന്ത്രണങ്ങളുടെ ഉപനിയന്ത്രണം 10(7) മറ്റ് നിര്‍മ്മാതാക്കളെ ഇകഴ്ത്തുന്നതോ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ ഏതെങ്കിലും പരസ്യമോ ??അവകാശവാദമോ വ്യക്തമായി നിരോധിക്കുന്നു. സബ്-റെഗുലേഷന്‍ 4(1) പ്രകാരം, എല്ലാ ക്ലെയിമുകളും സത്യസന്ധവും അവ്യക്തവും അര്‍ത്ഥവത്തായതും തെറ്റിദ്ധരിപ്പിക്കുന്നതും അല്ലാത്തതും ഉപഭോക്താക്കള്‍ക്ക് നല്‍കിയിരിക്കുന്ന വിവരങ്ങള്‍ മനസ്സിലാക്കാന്‍ സഹായിക്കുന്നതുമായിരിക്കണം.

‘100%’ എന്ന പദം സ്വന്തമായോ മറ്റ് വിവരണങ്ങളുമായി സംയോജിപ്പിച്ചോ ഉപയോഗിക്കുന്നത് കേവലമായ പരിശുദ്ധിയോ ശ്രേഷ്ഠതയോ തെറ്റായി നിര്‍ദ്ദേശിക്കാന്‍ സാധ്യതയുണ്ടെന്ന് FSSAI അഭിപ്രായപ്പെട്ടു. ”ഇത് വിപണിയില്‍ ലഭ്യമായ മറ്റ് താരതമ്യപ്പെടുത്താവുന്ന ഉല്‍പ്പന്നങ്ങള്‍ നിലവാരം കുറഞ്ഞതോ അല്ലെങ്കില്‍ റെഗുലേറ്ററി മാനദണ്ഡങ്ങള്‍ പാലിക്കാത്തതോ ആണെന്ന് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കും,” പ്രസ്താവനയില്‍ പറയുന്നു.

ഈ ആശങ്കകളുടെ വെളിച്ചത്തില്‍, ഭക്ഷ്യ ഉല്‍പ്പന്ന ലേബലുകള്‍, പാക്കേജിംഗ്, ഏതെങ്കിലും തരത്തിലുള്ള പ്രമോഷണല്‍ ഉള്ളടക്കം എന്നിവയില്‍ ‘100%’ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ എല്ലാ FBO-കളോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഉപഭോക്തൃ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും അറിവോടെയുള്ള തീരുമാനമെടുക്കല്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഫുഡ് ലേബലിംഗില്‍ സുതാര്യതയും നീതിയും ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധത FSSAI ആവര്‍ത്തിച്ചു.

Continue Reading

Video Stories

എറണാകുളത്ത് കോണ്‍ക്രീറ്റ്കട്ട തലയില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം

Published

on

സംസ്ഥാനത്ത് മഴക്കെടുതിയില്‍ വീണ്ടും മരണം. ജോലി കഴിഞ്ഞു മടങ്ങവെ വൈകീട്ട് കെട്ടിടത്തിന്റെ മുകളില്‍ നിന്നും കോണ്‍ക്രിറ്റ് കട്ട തലയില്‍ വീണ് യുവതിക്ക് ദാരൂണാന്ത്യം. വടക്കേക്കര സത്താര്‍ ഐലന്റ് സ്വദേശിനി ആര്യാ ശ്യാംമോനാണ് മരിച്ചത്. മൂന്നാം നിലയില്‍ നിന്നും കോണ്‍ക്രീറ്റ് കട്ട യുവതിയുടെ തലയിലേക്ക് പതിക്കുകയായിരുന്നു.

തുടര്‍ന്ന് ആര്യയെ നാട്ടുക്കാര്‍ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ഇന്ന് രാവിലെ ചികിത്സയിലിരിക്കെ മരണം സംഭവിച്ചു. മകള്‍ക്കൊപ്പമാണ് ആര്യ ബസ് സ്റ്റോപ്പില്‍ പോയിരുന്നത്. എന്നാല്‍ അപകടത്തില്‍ പരുക്കേല്‍ക്കാതെ കുട്ടി രക്ഷപ്പെടുകയായിരുന്നു. സംസ്ഥാനത്തെ മഴക്കെടുതിയില്‍ ഇന്ന് മാത്രം മൂന്ന് പേരാണ് മരണപ്പെട്ടത്.

എറണാകുളത്ത് മഴക്കെടുതിയില്‍ വ്യാപകനഷ്ടമാണ് ഉണ്ടായത്. കണ്ണമാലി, നായരമ്പലം എന്നീ ഭാഗങ്ങളിലും കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. തെക്കന്‍ കേരളത്തിലും ശക്തമായ മഴ തുടരുകയാണ്. തിരുവനന്തപുരത്തും കൊല്ലത്തും നിരവധി വീടുകള്‍ തകര്‍ന്നു. പത്തനംതിട്ടയില്‍ വിവിധ നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു.

Continue Reading

Trending