Connect with us

Video Stories

ഒടുവില്‍ ബംഗാളില്‍ ഭായി ഭായി

Published

on

ഒടുവില്‍ ലോകസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് മത്സരിക്കാന്‍ സി.പി.എം ബംഗാള്‍ ഘടകം ധാരണയിലെത്തിയിരിക്കുകയാണ്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്റും സി.പി.എം പോളിറ്റ് ബ്യൂറോയും സംസ്ഥാന ഘടകങ്ങള്‍ക്ക് അനുമതി നല്‍കി. ധാരണയുടെ കൂടുതല്‍ വിശദാംശങ്ങള്‍ ഇടതുമുന്നണി യോഗത്തിന് ശേഷം വ്യക്തമാക്കുമെന്നാണ് പോളിറ്റ് ബ്യൂറോ യോഗത്തിന് ശേഷം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അറിയിച്ചത്. ഇക്കാലമത്രയും കോണ്‍ഗ്രസ് വിരുദ്ധതയുടെ പേരില്‍ അതിജീവനശ്രമത്തിന് ശ്രമം നടത്തിയ അതേ സി.പി.എം ഇപ്പോള്‍ നിലനില്‍പ്പിനുവേണ്ടി കോണ്‍ഗ്രസില്‍ അഭയം പ്രാപിക്കുന്നത് ഏറെ കൗതുകകരവും ചിന്തോദ്ധീപകവുമാണ്.

അതിനിര്‍ണായകമായ ഒരു തെരഞ്ഞെടുപ്പിനെയാണ് രാജ്യം ഏതാനും മാസങ്ങള്‍ക്കകം അഭിമുഖീകരിക്കാനിരിക്കുന്നത്. നിര്‍ണായകം എന്ന പദ പ്രയോഗം മുമ്പു പലപ്പോഴായി പല രാഷ്ട്രീയ പാര്‍ട്ടികളും തെരഞ്ഞെടുപ്പുമുഖങ്ങളില്‍ ഉപയോഗിച്ചിട്ടുണ്ടെങ്കിലും ഇത്തവണത്തേത് അങ്ങനെയല്ലെന്ന് കൊച്ചു കുട്ടികള്‍ക്ക് പോലും അറിയാവുന്ന കാര്യമാണ്. അഞ്ചു വര്‍ഷക്കാലത്തെ ഫാസിസ്റ്റ് ഭരണത്തിന്റെ കെടുതികള്‍ രാജ്യം നേരിട്ടനുഭവിച്ച് കഴിഞ്ഞതാണ്. അത് ഏതെങ്കിലും മത വിഭാഗത്തെ മാത്രം ബാധിക്കുന്നതായിരുന്നില്ല. കാര്‍ഷിക മേഖലയുടെ തകര്‍ച്ച, നോട്ടു നിരോധനം വഴിയുണ്ടായ സാമ്പത്തിക അരക്ഷിതാവസ്ഥ, ജി.എസ്.ടി നടപ്പാക്കിയതിലെ അപാകത വഴിയുണ്ടായ ചെറുകിട ഇടത്തരം വ്യാപാര മേഖലകളുടെ തകര്‍ച്ച, രാജ്യത്തിന്റെ വിവിധ മേഖലകളില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍, പിന്നോക്ക ദളിത് വിഭാഗങ്ങള്‍ക്ക് നേരെയുണ്ടായ അതിക്രമങ്ങള്‍, നഗ്‌നമായ ഭരണഘടനാ ലംഘനങ്ങള്‍, ഭരണഘടനാ സ്ഥാപനങ്ങളുടെ രാഷ്ട്രീയ വല്‍ക്കരണം തുടങ്ങിയ എണ്ണിയാലൊടുങ്ങാത്ത പ്രശ്‌നങ്ങളും പ്രയാസങ്ങളുമാണ് നരേന്ദ്ര മോദി സര്‍ക്കാറിന്റെ കാലത്ത് ഇന്ത്യ അനുഭവിച്ച് തീര്‍ത്തത്. ഈ അന്തരീക്ഷത്തില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് ഓരോ ഇന്ത്യക്കാരന്റെയും മുന്നില്‍ വെക്കുന്ന ഒരേ ഒരു ചോദ്യം ഇന്ത്യ ഇന്ത്യയായി നില നില്‍ക്കണോ വേണ്ടയോ എന്നതാണ്. ഇനി ഒരിക്കല്‍ കൂടി അധികാരം വര്‍ഗീയ ഫാസിസ്റ്റുകളുടെ കരങ്ങളിലമര്‍ന്നാല്‍ മറ്റൊരു ജനവിധിയെ രാജ്യം അഭിമുഖീകരിക്കേണ്ടി വരില്ലെന്ന് ആണയിട്ട് പറയുന്നത് ഇവിടുത്തെ പ്രതിപക്ഷ പാര്‍ട്ടികളല്ല, മറിച്ച് ഈ രാജ്യത്തെ ഇരുത്തം വന്ന രാഷ്ട്രീയ നിരീക്ഷകന്‍മാരാണ്.
ഈ സന്നിഗ്ധ ഘട്ടത്തിലാണ് ഫാസിസ്റ്റുകള്‍ക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യയിലെ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും സ്വീകരിക്കുന്ന നിലപാടുകള്‍ പ്രസക്തമാകുന്നത്. ആര്‍.എസ്.എസിനാല്‍ സംഘടനാ സംവിധാനം നിയന്ത്രിക്കപ്പെടുന്ന ബി.ജെ. പി.യെ ഒറ്റക്ക് നേരിടാനുള്ള കെല്‍പ്പ് ഒരു രാഷ്ട്രീയ പാര്‍ട്ടിക്കുമില്ലെന്നത് വര്‍ത്തമാനകാല ഇന്ത്യന്‍ രാഷ്ട്രീയ യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ മതേതര ശക്തികളുടെ കൂട്ടായ്മയിലൂടെ അത് നിഷ്പ്രയാസം സാധ്യമാകുമെന്നതും രാജ്യത്ത് തെളിയിക്കപ്പെട്ടതാണ്. രാജസ്ഥാനും മധ്യപ്രദേശുമെല്ലാം ഇതിന്റെ ഒടുവിലത്തെ ഉദാഹരണങ്ങളായി നിലനില്‍ക്കുകയും ചെയ്യുന്നു. ചുരുക്കത്തില്‍ രാജ്യത്തെമ്പാടും വേരുകളുള്ള ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേതൃത്വതിലുള്ള മതേതര ശക്തികളുടെ കൂട്ടായ്മയാണ് മതേതരഭാരതം ഇന്ന് ആവശ്യപ്പെടുന്നത്.
ഈ സാഹചര്യത്തിലാണ് സി.പി.എം ഉള്‍പ്പെടെയുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ നിലപാടിലെ നീതികേട് രാജ്യത്തെ ജനങ്ങള്‍ തിരിച്ചറിയുന്നത്. ബി.ജെ.പി സര്‍ക്കാര്‍ ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയുമെല്ലാം തലക്കുമുകളില്‍ ഡമോക്ലസിന്റെ വാള്‍പോലെ നിലയുറപ്പിച്ചിട്ടും അവര്‍ക്കെതിരായി ഒരേ സ്വരത്തില്‍ ഒരു നിലപാടെടുക്കാന്‍ സി.പി.എമ്മിന് ഇന്നുവരെ സാധിച്ചിട്ടില്ല. ബി.ജെ.പിയുടെയും കോണ്‍ഗ്രസിന്റെയും സാമ്പത്തിക സമീപനം ഒരേ രീതിയിലുള്ളതാണെന്നും അതിനാല്‍ ഇരുപാര്‍ട്ടികളെയും തുല്ല്യരീതിയില്‍ അകറ്റി നിര്‍ത്തണമെന്നുമായിരുന്നു ഈ അടുത്തകാലം വരെ ആപാര്‍ട്ടി സ്വീകരിച്ച നിലപാട്. പോളിറ്റ്ബ്യൂറോയിലെ മുതിര്‍ന്ന അംഗവും പാര്‍ട്ടിയുടെ മുന്‍ ജനറല്‍ സെക്രട്ടറിയുമായ പ്രകാശ് കാരാട്ടാവട്ടെ ഒരുപടികൂടി കടന്ന് ബി.ജെ.പിയെ വര്‍ഗീയ കക്ഷിയെന്ന് വിളിക്കാറായിട്ടില്ലെന്ന് വരെപ്രഖ്യാപിക്കുകയുണ്ടായി. നിര്‍ഭാഗ്യ വശാല്‍ കേരളത്തില്‍ നിന്നുള്ള നേതാക്കളടക്കം പ്രകാശ് കാരാട്ടിന്റെ ഈ നയത്തിനൊപ്പം നില്‍ക്കുകയും പാര്‍ട്ടിയില്‍ അദ്ദേഹത്തിന്റെ നിലപാടുകള്‍ക്ക് ഭൂരിപക്ഷം ലഭിക്കുന്നതും രാജ്യത്തിന് ദര്‍ശിക്കാനായി.
കഴിഞ്ഞ അഞ്ചുവര്‍ഷക്കാലവും മതേതര കൂട്ടായ്മകള്‍ക്ക് ശക്തിപകരാനുള്ള അവസരങ്ങളെല്ലാം നശിപ്പിച്ചുകൊണ്ട് 1996ലെ ചരിത്രപരമായ മണ്ടത്തരം ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയും ചെയ്തു. ഇന്ത്യന്‍ ചക്രവാളത്തിലെ ചുവന്ന സൂര്യന്‍ എന്നു വിശേഷിപ്പിക്കപ്പെട്ട മുന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി ജ്യോതി ബസുവിനെ പ്രധാനമന്ത്രി പദത്തിലേക്ക് ഉയര്‍ത്തിക്കാണിക്കപ്പെട്ടപ്പോള്‍ അന്ന് പ്രത്യയശാസ്ത്രപരമായി ശാഠ്യത്തിന്റെ പേരില്‍ സി.പി.എം ആ അവസരം നിരസിക്കുകയായിരുന്നു. കോണ്‍ഗ്രസിന്റെ പുറമെനിന്നുള്ള പിന്തുണയുടെ പിന്‍ബലത്തോടെ ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിലിരിക്കാന്‍ ആദ്യമായും ഒരു പക്ഷേ അവസാനമായും ഒരു കമ്മ്യൂണിസ്റ്റുകാരന് ലഭിച്ച കനകാവസരം നഷ്ടപ്പെടുത്തിയതിനെക്കുറിച്ച് പിന്നീട് ജ്യോതി ബസു തന്നെ നടത്തിയ വിലയിരുത്തലാണ് ചരിത്ര പരമായ മണ്ടത്തരം. സമാനമായ രീതിയില്‍ അവരുടെ ഭാഗത്തുനിന്നുണ്ടായ മറ്റൊരു പിടിപ്പുകേടാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് രാജ്യസഭാ എം.പി സ്ഥാനത്ത് തുടരാനുള്ള അവസരം നിഷേധിച്ചത്.
ബംഗാളില്‍ നിന്ന് ഒഴിവ് വന്ന രാജ്യസാഭാ സീറ്റിലേക്ക് യെച്ചൂരി മത്സരിക്കുകയാണെങ്കില്‍ പിന്തുണക്കാമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കുകയും കോണ്‍ഗ്രസിന്റെ പിന്തുണ വഴി ജയം ഉറപ്പാവുകയും ചെയ്തിട്ടും യെച്ചൂരിയെ മത്സരിപ്പിക്കാതെ രാജ്യസഭാ സീറ്റ് നഷ്ടപ്പെടുത്തുകയായിരുന്നു. പാര്‍ലമെന്റില്‍ പാര്‍ട്ടിക്ക് വിരലിലെണ്ണാവുന്ന അംഗങ്ങള്‍ മാത്രമുള്ളപ്പോഴാണ് അമ്പരപ്പിക്കുന്ന നീക്കം സി.പി.എമ്മിന്റെ ഭാഗത്തു നിന്നുണ്ടായത്. പ്രധാനമന്ത്രി പദം നിരസിച്ചതിന് പ്രത്യയ ശാസ്ത്രപരമായ ന്യായീകരണമുണ്ടായിരുന്നെങ്കില്‍ യെച്ചൂരിയുടെ കാര്യത്തില്‍ സംഭവിച്ചത് അധികാരത്തര്‍ക്കം മാത്രമാണുണ്ടായത്. യെച്ചൂരിക്ക് പിന്തുണ അറിയിച്ചതിലൂടെ കോണ്‍ഗ്രസ് ഫാസിസത്തിനെതിരെയുള്ള പോരാട്ടത്തില്‍ തങ്ങളുടെ ആത്മാര്‍ത്ഥത പ്രകടമാക്കിയപ്പോള്‍ ആ അവസരം നഷ്ടപ്പെടുത്തിയതിലൂടെ സി.പി.എം തങ്ങളുടെ ഫാസിസ്റ്റ് വിരുദ്ധതയുടെ പൊള്ളത്തരം സ്വയം തുറന്നുകാട്ടുകയായിരുന്നു. ബി.ജെ.പിക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കി വര്‍ഗീയ വിരുദ്ധ ശക്തികളെല്ലാം ചേര്‍ന്ന് മമതാ ബാനര്‍ജിയുടെ ആതിഥ്യത്തില്‍ പശ്ചിമ ബംഗാളില്‍ മഹാറാലി സംഘടിപ്പിച്ചപ്പോള്‍ മമതയോടുള്ള വിദ്വേശമൊന്നുകൊണ്ട് മാത്രം അതിനോട് മുഖം തിരിഞ്ഞ് നിന്നതിലൂടെയും സി.പി.എം തങ്ങളുടെ നിലപാട് പുറംലോകത്തെ അറിയിക്കുകയായിരുന്നു. ചരിത്രത്തില്‍ നിന്ന് പാഠമുള്‍ക്കൊള്ളാതെ അന്തമായ കോണ്‍ഗ്രസ് വിരോധം മുഖമുദ്രയാക്കിയത് വഴിയാണ് കമ്മ്യൂണിസ്റ്റുപാര്‍ട്ടി ഇന്ത്യന്‍ ജനതയുടെ ഹൃദയത്തില്‍ നിന്ന് ഉപ്പുവെച്ചകലം പോലെ അകറ്റി നിര്‍ത്തപ്പെട്ടത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

ഇസ്രാഈല്‍ ഗസ്സയിലെ നാസര്‍ ഹോസ്പിറ്റലില്‍ ബോംബെറിഞ്ഞു; ഹമാസ് നേതാവ് കൊല്ലപ്പെട്ടു

ഗസ്സയ്ക്കെതിരായ ഇസ്രാഈല്‍ ആക്രമണത്തില്‍ 50,021 ഫലസ്തീനികള്‍ മരിക്കുകയും 113,274 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗസ്സയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Published

on

ഇസ്രാഈല്‍ സൈന്യം ഗാസയിലെ നാസര്‍ ഹോസ്പിറ്റല്‍ ആക്രമിച്ചു, ഹമാസ് നേതാവ് ഇസ്മായില്‍ ബര്‍ഹൂം ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടു.
ഗസ്യയിലെ അല്‍-മവാസിയില്‍ ഇസ്രാഈല്‍ സൈന്യം ഒരു കൂടാരം ബോംബെറിഞ്ഞ് ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോയിലെ രണ്ടാമത്തെ അംഗമായ സലാ അല്‍-ബര്‍ദാവില്‍ കൊല്ലപ്പെട്ടതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ കൊലപാതകം.
തലസ്ഥാനമായ സനയിലെ ജനസാന്ദ്രതയുള്ള അയല്‍പ്രദേശം ഉള്‍പ്പെടെ യെമനിലെ രണ്ട് പ്രദേശങ്ങളില്‍ യുഎസ് വ്യോമാക്രമണം നടത്തി, കുറഞ്ഞത് ഒരാളെങ്കിലും കൊല്ലപ്പെടുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഗസ്സയ്ക്കെതിരായ ഇസ്രാഈല്‍ ആക്രമണത്തില്‍ 50,021 ഫലസ്തീനികള്‍ മരിക്കുകയും 113,274 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗസ്സയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഗസ്സയുടെ ഗവണ്‍മെന്റ് മീഡിയ ഓഫീസ് അതിന്റെ മരണസംഖ്യ 61,700 ആയി അപ്ഡേറ്റ് ചെയ്തു, അവശിഷ്ടങ്ങള്‍ക്കടിയില്‍ കാണാതായ ആയിരക്കണക്കിന് ഫലസ്തീനികള്‍ മരിച്ചതായി അനുമാനിക്കുന്നു.
2023 ഒക്ടോബര്‍ 7-ന് ഹമാസിന്റെ നേതൃത്വത്തില്‍ നടന്ന ആക്രമണത്തില്‍ ഇസ്രാഈലില്‍ 1,139 പേര്‍ കൊല്ലപ്പെടുകയും 200-ലധികം പേരെ ബന്ദികളാക്കുകയും ചെയ്തു.

തെക്കന്‍ ഗാസയിലെ ആശുപത്രിക്ക് നേരെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹമാസിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥനും 16 വയസ്സുള്ള ആണ്‍കുട്ടിയും ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടതായി ഹമാസും ആരോഗ്യ ഉദ്യോഗസ്ഥരും അറിയിച്ചു.

Continue Reading

news

കാത്തിരുന്ന തിരിച്ചുവരവ്

അപ്രതീക്ഷിതമായുണ്ടായ അകപ്പെടലില്‍ ജീവിതം തള്ളിനീക്കുന്നതിനു പകരം പരീക്ഷണങ്ങളിലും നിരീക്ഷണങ്ങളിലും അഭിരമിക്കുകയായിരുന്നു അവര്‍.

Published

on

സുനിതാ വില്യംസും ബുച്ച് വില്‍മോറും രണ്ടു സഹപ്രവര്‍ത്തകര്‍ക്കൊപ്പം സ്‌പെയ്‌സ് എക്‌സിന്റെ ഡ്രാഗണ്‍ കാപ്ള്‍ ഫ്‌ളോറിഡക്കു സമീപം അറ്റ്‌ലാന്റിക് സമുദ്രത്തില്‍ പതിക്കുമ്പോള്‍ വിരാമമായത് ഭൂമിയുടെയൊന്നാകെയുള്ള ഒമ്പതുമാസത്തെ കാത്തിരിപ്പിനാണ്. എട്ടുദിവസത്തെ നിരീക്ഷണ പരീക്ഷണങ്ങള്‍ക്കായി 2024 ജൂണ്‍ അഞ്ചിനാണ് സുനിതയും സംഘവും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് തിരിച്ചത്. ബോയിങ്ങിന്റെ സ്റ്റാര്‍ലൈനറിന്റെ പരീക്ഷണദൗത്യത്തിന്റെ ഭാഗമായിട്ടായിരുന്നു ഇവരുടെ യാത്ര. സ്റ്റാര്‍ലൈനറിലുണ്ടായ ഹീലിയം ചോര്‍ച്ചയും ത്രസ്റ്ററുകളുടെ തകരാറും കാരണം മടക്കയാത്ര അനിശ്ചിതത്വത്തിലാവുകയായിരുന്നു. മൂന്നാമത്തെ യാത്രയോടെ സുനിത വില്യംസ് ആകെ 608 ദിവസമാണ് ബഹിരാകാശ നിലയത്തില്‍ സഞ്ചരിച്ചത്. 675 ദിവസം ബഹിരാ കാശത്തു ജീവിച്ച പെഗി വറ്റ്‌സന്‍ മാത്രമാണ് ഇക്കാര്യത്തില്‍ സുനിതക്കു മുന്നിലുള്ള ഏക വനിത. ഒമ്പതുമാസത്തോളം അനിശ്ചിതത്വത്തിന്റെ ആകാശത്തു കഴിച്ചു കൂട്ടേണ്ടി വന്നിട്ടും ആത്മവിശ്വാസം ഊര്‍ജമാക്കി തിരിച്ചെത്തുമ്പോള്‍ സുനിത വില്യംസ് എന്ന ഇന്ത്യന്‍ വംശജ ച്ചെത്തുനേ പ്രചോദനത്തിന്റെ പ്രതീകമായിത്തീരുകയാണ്. ക്രിസ്മസ് ആഘോഷം, പിറന്നാള്‍ ആഘോഷം, അമേരിക്കന്‍ തിരഞ്ഞെടുപ്പിലെ വോട്ടു രേഖപ്പെടുത്തല്‍ അങ്ങനെ സംഭവ ബഹുലമായിരുന്നു സുനിതയുടെ ആകാശ ജീവിതം. അപ്രതീക്ഷിതമായുണ്ടായ അകപ്പെടലില്‍ ജീവിതം തള്ളിനീക്കുന്നതിനു പകരം പരീക്ഷണങ്ങളിലും നിരീക്ഷണങ്ങളിലും അഭിരമിക്കുകയായിരുന്നു അവര്‍.

സുനിതാ വില്യംസിന്റെ ഇന്ത്യന്‍ വേരുകള്‍ അവരുടെ ആകാശവാസം രാജ്യത്തിനും നല്‍കിയത് ചങ്കിടിപ്പിന്റെ നാ ുകളായിരുന്നു. ആഘോഷങ്ങളിലും ആഹ്ലാദങ്ങളിലും ലോകത്തെപ്പോലെ രാജ്യവും അവരെ ഓര്‍ത്തുകൊണ്ടേയിരുന്നു. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ധീരതയുടെ മറുനാമമായി രാജ്യത്തെ മാധ്യമങ്ങള്‍ അവരെ വാഴ്ത്തി ക്കൊണ്ടേയിരുന്നു. എന്തു പ്രതിസന്ധിയുണ്ടെങ്കിലും അവള്‍ തിരിച്ചുവരും, കാരണം അവളുടെ പേര് സുനിതയാണെന്ന് എല്ലാവരും ആത്മവിശ്വാസത്തോടെ ഉരുവിട്ടുകൊണ്ടേയിരുന്നു. ഗുജറാത്തില്‍ നിന്നും യു.എസിലേക്ക് കുടിയേറിയ ഡോകട്ര്‍ ദീപക് പാണ്ഡ്യയുടെയും സ്ലോവെനിയന്‍ വംശജയായ ബോട്യുടെയും മകളായി 1965 ലായിരുന്നു അവരുടെ ജനനം. യു.എസ് നേവല്‍ അക്കാദമിയില്‍ പൈലറ്റായിരുന്ന അവര്‍ 1998ലാണ് നാസ ബഹിരാകാശ യാത്രികയായി അംഗീകരിച്ചത്. കഠിന പരിശീലനങ്ങള്‍ക്കൊടുവില്‍ 2006 ല്‍ ആണ് ആദ്യമായി ബഹിരാകാശത്ത് എത്തുന്നത്. 2012 ല്‍ രണ്ടാം ബഹിരാകാശ യാത്ര. പിന്നീട് 2024ല്‍ എട്ടുദിവസത്തേക്ക് നടത്തിയ യാത്രയാണ് ഇപ്പോള്‍ ഒമ്പതുമാസത്തിലേക്ക് നീണ്ടത്. സുനിതയ്‌ക്കൊപ്പം ബുച്ച് വില്‍മോറും സുരക്ഷിതമായി ഇന്നലെ രാവിലെ ഭൂമിയില്‍ മടങ്ങി എത്തി. തുടക്കത്തില്‍ വൈമാനി കനായിരുന്നു ബുച്ച്. പിന്നീടാണ് ബഹിരാകാശത്തേക്കുള്ള സ്വപ്നസഞ്ചാരം തുടങ്ങിയത്. ഉറച്ചവിശ്വാസവും സാഹസികതയ്ക്കു മുതിരാനുള്ള മനോഭാവാവും ഒരാളെ ജീവിത വിജയത്തിലെത്തിക്കുമെന്നതിന്റെ ഉദാഹരണമാണ് ബുച്ച്. യുഎസ് നാവികസേനാ ഓഫീസറായിരുന്ന വില്‍ മോറിനെ 2000ലാണ് നാസ ബഹിരാകാശ യാത്രയ്ക്ക് തി രഞ്ഞെടുത്തത്. 2009ല്‍ എസ്ടിഎസ്129 സ്‌പെയ്‌സ് ഷട്ടില്‍ ദൗത്യത്തിന്റെ ഭാഗമായായിരുന്നു ആദ്യ ബഹിരാകാശയാത്ര. 2014ല്‍ വീണ്ടും നിലയത്തിലേക്ക്. അക്കുറി ഐഎസ് എസില്‍ ഫ്‌ളൈറ്റ് എന്‍ജിനീയറായും കമാന്‍ഡറായും പ്ര വര്‍ത്തിച്ചു.

സുനിതാ വില്യംസിനെയും ബുച്ച് വില്‍മോറിനേയും കാത്തിരിക്കുന്നത് ഒട്ടേറെ ആരോഗ്യ പ്രശ്‌നങ്ങളാണ്. ശരീരം പഴയ രീതിയിലേക്ക് തിരിച്ചെത്താന്‍ മാസങ്ങള്‍ എടുക്കും. ടെക്‌സസിലെ ഹൂസ്റ്റണിലുള്ള നാസയുടെ ജോണ്‍സണ്‍ ബഹിരാകാശ കേന്ദ്രത്തിലേക്കാണ് ഇരുവരെയും കൊണ്ടുപോയത്. അവിടെ അവരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. ഒന്‍പതുമാസത്തോളം മൈക്രോ ഗ്രാവിറ്റിയില്‍ കഴിഞ്ഞ അവര്‍ക്ക് ഭൂമിയുടെ ഗുരുത്വാകര്‍ഷണവുമായി പൊരുത്തപ്പെടുത്തുന്നതിനുള്ള പിന്തുണയും സഹായവും അവിടെ നല്‍കും. ബഹിരാകാശത്തു തങ്ങി മടങ്ങുന്നവര്‍ക്ക് ഭൂമിയില്‍ ജീവിക്കുന്നതിന് അനുഗുണമായ ശാരീരിക, മാനസികാവസ്ഥ വീണ്ടെടുക്കല്‍ പ്രക്രിയയ്ക്ക് നാളുകളെടുക്കും. ഗുരുത്വാകര്‍ഷണമില്ലാത്ത അവസ്ഥയില്‍ ജീവിക്കുന്നതിനാല്‍ അവരുടെ കൈകാലുകളിലെ പേശികള്‍ ക്ഷയിച്ചിട്ടുണ്ടാകും. അതി സാഹസിക മായ ഈ യാത്രകള്‍ കൊണ്ട് എന്തുഗുണം എന്ന ചോദ്യത്തിനുള്ള ഒരേയൊരുത്തരം ഈ കഷ്ടപ്പാടും സങ്കീര്‍ണ്ണതകളുമെല്ലാം വരുംതലമുറക്കുവേണ്ടിയുള്ള കരുതലാണ്. ഈ യാത്രകള്‍ കണ്ടുമനസ്സിലാക്കിയവരേക്കാളും വായിച്ചറിഞ്ഞവരേക്കാളും വളര്‍ന്നുവരുന്ന ഒരു തലമുറയായിരിക്കും ഇവരെ നെഞ്ചേറ്റുക.

Continue Reading

Video Stories

അരൂരില്‍ ഹാഷിഷ് ഓയിലുമായി മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് പിടികൂടി

പിടിയിലായ ഒരാളുടെ വീട്ടില്‍ നിന്നും കഞ്ചാവ് ചെടിയും കണ്ടെത്തി.

Published

on

ആലപ്പുഴ അരൂരില്‍ ഹാഷിഷ് ഓയിലുമായി മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് പിടികൂടി. പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരെയാണ് അരൂര്‍ പൊലീസ് പിടികൂടിയത്. അതേസമയം പിടിയിലായ ഒരാളുടെ വീട്ടില്‍ നിന്നും പത്ത് സെന്റി മീറ്റര്‍ നീളമുള്ള കഞ്ചാവ് ചെടിയും കണ്ടെത്തി. പിടിയിലായ മൂന്ന് വിദ്യാര്‍ത്ഥികളില്‍ രണ്ട് പേര്‍ പ്ലസ് വണ്ണില്‍ പഠിക്കുന്നവരാണ്.

 

 

Continue Reading

Trending