Connect with us

Football

എഡിന്‍സന്‍ കവാനി അന്താരാഷ്ട്ര ഫുട്ബാളില്‍നിന്ന് വിരമിച്ചു

അര്‍ജന്റീനിയന്‍ ബൊക്ക ജൂനിയേഴ്‌സ് മുന്നേറ്റ താരമായ കവാനി ഉറുഗ്വായ് ദേശീയ ടീമിനായി 14 വര്‍ഷത്തെ കരിയറില്‍ 136 മത്സരങ്ങളില്‍നിന്ന് 58 ഗോളുകള്‍ നേടിയിട്ടുണ്ട്.

Published

on

ഉറുഗ്വായിയുടെ സൂപ്പര്‍ സ്‌ട്രൈക്കര്‍ എഡിന്‍സന്‍ കവാനി അന്താരാഷ്ട്ര ഫുട്ബാളില്‍നിന്ന് വിരമിച്ചു. കോപ്പ അമേരിക്ക ടൂര്‍ണമെന്റ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെയാണ് 37കാരനായ കവാനി വിരമിക്കല്‍ പ്രഖ്യാപിച്ചത്.അര്‍ജന്റീനിയന്‍ ബൊക്ക ജൂനിയേഴ്‌സ് മുന്നേറ്റ താരമായ കവാനി ഉറുഗ്വായ് ദേശീയ ടീമിനായി 14 വര്‍ഷത്തെ കരിയറില്‍ 136 മത്സരങ്ങളില്‍നിന്ന് 58 ഗോളുകള്‍ നേടിയിട്ടുണ്ട്.

ഉറുഗ്വായിക്കായി ഏറ്റവും കൂടുതല്‍ ഗോളടിച്ചവരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് കവാനി. സൂപ്പര്‍താരം ലൂയിസ് സുവാരസാണ് ഒന്നാമത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. 2022 ലോകകപ്പിനുശേഷം താരം ദേശീയ ടീമിനായി കളിച്ചിട്ടില്ല. പി.എസ്.ജി, മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ക്ലബുകള്‍ക്കായി പന്തു തട്ടിയിട്ടുണ്ട്. 2008ല്‍ കൊളംബിയക്കെതിരെ സൗഹൃദ മത്സരത്തിലാണ് ദേശീയ ടീമിനായി അന്താരാഷ്ട്ര അരങ്ങേറ്റം കുറിക്കുന്നത്. നാലു ലോകകപ്പില്‍ ടീമിനായി കളിച്ചു.

ദക്ഷിണാഫ്രിക്കയില്‍ നടന്ന 2010ലെ ലോകകപ്പില്‍ സെമി ഫൈനലിലെത്തിയ ഉറുഗ്വായ് ടീമില്‍ അംഗമായിരുന്നു. 2011 കോപ്പ അമേരിക്ക കിരീടം നേടിയ ടീമിലും കവാനി ഉണ്ടായിരുന്നു. ‘ഇന്ന് എന്റെ വാക്കുകള്‍ വളരെ കുറവാണെങ്കിലും ആഴമേറിയതാണ്. വര്‍ഷങ്ങളായി ഈ യാത്രയുടെ ഭാഗമായ ഓരോ വ്യക്തികള്‍ക്കും നന്ദി. ഈ ലോകത്ത്, ഞാന്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന എന്റെ രാജ്യത്തെ പ്രതിനിധീകരിച്ച് ജഴ്‌സി ധരിക്കാനായതില്‍ അന്നും എന്നും അനുഗ്രഹിക്കപ്പെട്ടവനായിരിക്കും’ -ഇന്‍സ്റ്റഗ്രാം കുറിപ്പില്‍ കവാനി പറഞ്ഞു.

എത്ര അത്ഭുതകരമായ വര്‍ഷങ്ങളായിരുന്നു കടന്നുപോയത് എന്നതില്‍ സംശയമില്ല. എനിക്ക് പറയാനും ഓര്‍ക്കാനും ഒരായിരം കാര്യങ്ങള്‍ ഉണ്ട്, കരിയറിലെ ഈ പുതിയ ഘട്ടത്തിനായി സമര്‍പ്പിക്കുകയാണ്. ഒടുവില്‍ മാറിനില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നു, പക്ഷേ ഹൃദയമിടിപ്പ് തുടരുകയാണ്.

ആരാധകരെ ശക്തമായ ആലിംഗനം ചെയ്യുന്നുവെന്നും താരം കുറിപ്പില്‍ പറയുന്നു. 2022 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തില്‍ ഘാനക്കെതിരെയാണ് താരം അവസാനമായി ദേശീയ ടീമിനായി കളിച്ചത്. ഉറുഗ്വായ് പിന്നാലെ പുറത്താകുകയും ചെയ്തു. ജൂണ്‍ 23ന് പനാമക്കെതിരെയാണ് കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ ഉറുഗ്വായിയുടെ അരങ്ങേറ്റ മത്സരം.

Football

ഡൊറിവൽ ജൂനിയറിനെ പുറത്താക്കി ബ്രസീൽ

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്റീനയോട് 4-1ന് പരാജയപ്പെട്ടതിന് പിന്നാലെയാണ് നടപടി.

Published

on

ബ്രസീൽ ദേശീയ ഫുട്ബോൾ ടീം കോച്ച് ഡോറിവൽ ജൂനിയറിനെ പുറത്താക്കി. ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്റീനയോട് 4-1ന് പരാജയപ്പെട്ടതിന് പിന്നാലെയാണ് നടപടി. നിര്‍ണായക ലോകകപ്പ് പോരാട്ടത്തില്‍ 4-1ന്റെ കനത്ത തോല്‍വിയാണ് അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്‌സില്‍ നടന്ന പോരാട്ടത്തില്‍ ബ്രസീലിനു നേരിടേണ്ടി വന്നത്. ഇതിനു പിന്നാലെയാണ് ബ്രസീല്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷൻ്റെ കനത്ത നടപടി.

ബ്രസീല്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷൻ തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഡൊറിവാള്‍ ജൂനിയര്‍ ഇനി ടീമിനൊപ്പം ഉണ്ടാകില്ല. അദ്ദേഹത്തിന്റെ ഭാവി പരിപാടിക്ക് എല്ലാവിധ ആശംസകളും നേരുന്നു. ദേശീയ ടീമിനായി ചെയ്ത സേവനങ്ങള്‍ക്കു നന്ദി പറയുന്നു. പുതിയ പരിശീലകനെ ഉടന്‍ തന്നെ നിയമിക്കും.എന്നായിരുന്നു അറിയിപ്പ്.

2022ലെ ലോകകപ്പ് ക്വാര്‍ട്ടറില്‍ ക്രൊയേഷ്യയോടു പരാജയപ്പെട്ടതിനു പിന്നാലെ കോച്ച് ടിറ്റെയെ പുറത്താക്കിയാണ് ഡൊറിവാളിനെ ബ്രസീല്‍ നിയമിച്ചത്.62കാരനായ പരിശീലകന്‍ 16 മത്സരങ്ങളിലാണ് ടീമിനെ പരിശീലിപ്പിച്ചത്. 7 വീതം ജയവും തോല്‍വിയും 2 സമനിലയുമാണ് ഈ കാലഘട്ടിൽ ബ്രസീൽ നേടിയത്. ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ അര്‍ന്റീനയോടേറ്റ കനത്ത തോല്‍വിയുടെ മുഴുവന്‍ ഉത്തരവാദിത്വവും ഡൊറിവാള്‍ ഏറ്റെടുത്തിരുന്നു.

ബ്രസീലിൻ്റെ സൂപ്പർ താരം നെയ്മർ ഡൊറിവാളിനു കീഴിൽ ഒരു മത്സരങ്ങളിലും കളിച്ചിച്ചില്ല. 5 തവണ ലോക ചാംപ്യന്‍മാരായ ബ്രസീല്‍ നിലവിലെ സാഹചര്യത്തിൽ 2026ലെ ലോകകപ്പിലെത്താന്‍ കഠിനമായി പരിശ്രമിക്കേണ്ടിയിരിക്കുന്നു. അര്‍ജന്റീനയ്ക്കും ഇക്വഡോറിനും യുറുഗ്വെയ്ക്കും പിന്നില്‍ നാലാം സ്ഥാനത്താണ് ഇപ്പോൾ ബ്രസീൽ.

Continue Reading

Football

കാനറികളെ അടിച്ചു ഭിത്തിയില്‍ കയറ്റി ലോക ചാമ്പ്യന്‍മാര്‍

അര്‍ജന്റീനയോട് തോറ്റതോടെ ബ്രസീലിന് യോഗ്യതയ്ക്ക് ഇനിയും കാത്തിരിക്കണം.

Published

on

കളിക്ക് മുമ്പ് വീരവാദം മുഴക്കിയ ബ്രസീലിനെ ഒന്നിനെതിരെ 4 ഗോളുകള്‍ക്ക് തകര്‍ത്ത് ലോക ചാമ്പ്യന്മാരായ അര്‍ജന്റീന 2026 ലോകകപ്പിന് യോഗ്യത രാജകീയമാക്കി. ആദ്യപകുതില്‍ ജൂലിയന്‍ അല്‍വാരസ്, എന്‍സോ ഫെര്‍ണാണ്ടസ്, അലക്‌സിസ് മക്അലിസ്റ്റര്‍ എന്നിവരും രണ്ടാം പകുതിയില്‍ ജൂലിയാനോ സിമിയോണിയും ആതിഥേയര്‍ക്കു വേണ്ടി ഗോളുകള്‍ നേടിയപ്പോള്‍ ബ്രസീലിന്റെ ആശ്വാസ ഗോള്‍ നേടിയത് മാത്യുസ് കുഞ്ഞയാണ്.

ബൊളീവിയയും ഉറുഗ്വായ് തമ്മിലുള്ള മത്സരം സമനിലയില്‍ കലാശിച്ചതിനാല്‍ ബ്രസീലിനെതിരായ മത്സരത്തിനു മുമ്പുതന്നെ ദക്ഷിണ അമേരിക്കന്‍ മേഖലയില്‍ നിന്ന് 2026 ലോകകപ്പിന് യോഗ്യതയുറപ്പിക്കുന്ന ആദ്യ ടീമായി അര്‍ജന്റീന മാറിയിരുന്നു. അര്‍ജന്റീനയോട് തോറ്റതോടെ ബ്രസീലിന് യോഗ്യതയ്ക്ക് ഇനിയും കാത്തിരിക്കണം.

സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസിയും നെയ്മറും കളിക്കാതിരുന്ന മത്സരത്തിന്റെ തുടക്കം മുതല്‍ തന്നെ അര്‍ജന്റീനയുടെ ആധിപത്യമായിരുന്നു. പന്ത് കാലില്‍ സൂക്ഷിച്ച് എതിരാളികളുടെ ക്ഷമകെടുത്തിയ അവര്‍ നാലാം മിനുട്ടില്‍ തന്നെ മുന്നിലെത്തി. ബ്രസീലിന്റെ പരിചയക്കുറവുള്ള പ്രതിരോധത്തെ കീഴടക്കി അത്‌ലറ്റികോ മാഡ്രിഡ് താരം ജൂലിയന്‍ അല്‍വാരസ് ആണ് ഗോളടിച്ചത്.

എട്ടാം മിനുട്ടില്‍ മധ്യനിര താരം എന്‍സോ ഫെര്‍ണാണ്ടസ് ലീഡുയര്‍ത്തി. ഇത്തവണയും ബ്രസീല്‍ പ്രതിരോധത്തിന്റെ പിഴവാണ് ഗോളില്‍ കലാശിച്ചത്. വലതുഭാഗത്തു നിന്നുള്ള പാസ് ക്ലിയര്‍ ചെയ്യുന്നതില്‍ ഡിഫന്റര്‍ക്ക് പിഴച്ചപ്പോള്‍ പന്തെത്തിയത് ഓടിക്കയറിയ എന്‍സോയുടെ മുന്നിലേക്ക്. പന്ത് നിലത്തിറങ്ങും മുമ്പ് പോസ്റ്റിലേക്കയച്ച് താരം രണ്ടാം ഗോളും നേടി.

26ാം മിനുട്ടില്‍ അര്‍ജന്റീന ഡിഫന്റര്‍ ക്രിസ്റ്റിയന്‍ റൊമേറോയുടെ കാലില്‍ നിന്ന് പന്ത് റാഞ്ചി മാത്യൂസ് കുഞ്ഞ ഒരു ഗോള്‍ മടക്കിയത് ബ്രസീലിന് പുത്തനുണര്‍വ് പകര്‍ന്നു. അതുവരെ വലിയ നീക്കങ്ങള്‍ക്ക് നടത്താതിരുന്ന അവര്‍ ഉണര്‍ന്നു കളിക്കാന്‍ തുടങ്ങി. എന്നാല്‍ പ്രതിരോധ മികവില്‍ അര്‍ജന്റീന എതിരാളികള്‍ക്ക് അവസരങ്ങള്‍ നല്‍കിയില്ല. 32ാം മിനുട്ടില്‍ എന്‍സോ ഫെര്‍ണാണ്ടസ് ബോക്‌സിലേക്ക് ഉയര്‍ത്തി നല്‍കിയ പന്ത് ഗോള്‍കീപ്പറുടെ തൊട്ടുമുന്നില്‍ നിന്ന് ഗോളിലേക്കയച്ച് മക്അലിസ്റ്റര്‍ രണ്ടുഗോള്‍ ലീഡ് തിരിച്ചുപിടിച്ചു.

രണ്ടാം പകുതിയില്‍ ബ്രസീല്‍ ഭേദപ്പെട്ട ആക്രമണ മനോഭാവം കാണിച്ചെങ്കിലും അര്‍ജന്റീനയുടെ പരിചയസമ്പത്തിനു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല. പകരക്കാരനായി ഇറങ്ങിയ ജൂലിയാനോ സിമിയോണി 71ാം മിനുട്ടില്‍ സീറോ ആംഗിളില്‍ നിന്നുള്ള തകര്‍പ്പന്‍ ഗോള്‍ നേടിയതോടെ ബ്രസീലിന്റെ അവശേഷിച്ച പ്രതീക്ഷകളും അസ്ഥാനത്തായി.

Continue Reading

Football

2026 ലോകകപ്പിലേക്ക് യോഗ്യത നേടി അര്‍ജന്റീന

യുറുഗ്വായ്‌ബൊളീവിയ മത്സരം സമനിലയില്‍ കലാശിച്ചതോടെയാണ് അര്‍ജന്റീന യോഗ്യത നേടിയത്.

Published

on

2026ലെ ഫുട്‌ബോള്‍ ലോകകപ്പ് യോഗ്യത സ്വന്തമാക്കി നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന. ഉറുഗ്വായ്‌ബൊളീവിയ മത്സരം സമനിലയില്‍ കലാശിച്ചതോടെയാണ് അര്‍ജന്റീന യോഗ്യത നേടിയത്. 13 കളികളിലൂടെ 28 പോയിന്റാണ് അര്‍ജന്റീന സ്വന്തമാക്കിയത്.

അടുത്തവര്‍ഷം ജൂണ്‍ 11 മുതല്‍ ജൂലൈ 19 വരെയാണ് ലോകകപ്പ് മത്സരങ്ങള്‍ നടക്കുക. കാനഡ, മെക്‌സിക്കോ, യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് എന്നിവിടങ്ങളാണ് പ്രധാനവേദികള്‍.

Continue Reading

Trending