Connect with us

EDUCATION

ഇ-ഗ്രാന്റ് നിലച്ചു, പട്ടികവർഗ വിദ്യാർത്ഥികളുടെ പഠനം മുടങ്ങുന്നു; പ്രതിഷേധം വ്യാപകം

വിദ്യാർത്ഥികൾക്ക് നൽകുന്ന തുക നാമമാത്രമാണെങ്കിൽ പോലും അതിനും കാലതാമസം വരുത്തുകയാണ് കേരള സർക്കാർ.

Published

on

ആദിവാസി – ദളിത് വിഭാഗം വിദ്യാർത്ഥികൾക്കായുള്ള ഇ-ഗ്രാന്റുകൾ രണ്ടുവർഷമായി ലഭിക്കാത്തതിനെ തുടർന്നുള്ള പ്രതിഷേധം ശക്തമാകുന്നു. ഗ്രാന്റുകൾ കൃത്യമായി ലഭിക്കാത്തതിനെ തുടർന്ന് പഠനം പാതി വഴിയിൽ ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് വിദ്യാർത്ഥികൾ.

ഇതിനെ തുടർന്ന് ജൂലൈ 20ന് തിരുവനന്തപുരത്ത് പ്രതിഷേധാത്മകമായി മാർച്ച് സംഘടിപ്പിക്കാൻ വിദ്യാർത്ഥി കൂട്ടായ്മകൾ തീരുമാനിച്ചു. ആദിശക്തി സമ്മർ സ്കൂൾ, ആദിവാസി ഗോത്ര മഹാസഭ തുടങ്ങിയ സംഘടനകളാണ് പ്രതിഷേധത്തിന് മുന്നിട്ടിറങ്ങുന്നത്.
സെക്രട്ടറിയേറ്റിന്റെ പടിക്കൽ നിന്ന് രാജ്ഭവനിലേക്ക് നടക്കുന്ന പ്രതിഷേധ പരിപാടിയിൽ വിദ്യാർത്ഥികളും രക്ഷകർത്താക്കളും ആദിവാസി ദളിത് സംഘടനാ പ്രവർത്തകരും പങ്കെടുക്കും. പ്രതിഷേധത്തിന്റെ ഭാഗമായി ആദിവാസി ദളിത് മൂവ്മെന്റിന്റെ നാടകമായ ‘എങ്കളെഒച്ച’ എന്ന നാടകവും വിദ്യാർത്ഥികളുടെ മറ്റ് കലാ സാംസ്കാരിക പരിപാടികളും സംഘടിപ്പിക്കും.
വിദ്യാർത്ഥികൾക്ക് നൽകുന്ന തുക നാമമാത്രമാണെങ്കിൽ പോലും അതിനും കാലതാമസം വരുത്തുകയാണ് കേരള സർക്കാർ. പഠനകാലത്ത് നൽകുന്ന ഹോസ്‌റ്റൽ അലവൻസുകൾ ഉൾപ്പടെ ലഭിക്കാത്തതിനാൽ നിരവധിപേർ ഇതിനകം പഠനം ഉപേക്ഷിച്ചിട്ടുണ്ട്.
സർക്കാർ കോളേജ് ഹോസ്റ്റലുകളിൽ താമസിക്കുന്നവർക്ക് പ്രതിമാസം 35000 രൂപയും സ്വകാര്യ ഹോസ്റ്റലിൽ താമസിക്കുകയാണെങ്കിൽ പട്ടികവർഗക്കാർക്ക് 3000 രൂപയും പട്ടികജാതി വിദ്യാർത്ഥികൾക്ക് 1500 രൂപയുമാണ് ഗ്രാന്റ്. പോക്കറ്റ് മണിയായി ഡിഗ്രി, പ്ലസ് ടു വിദ്യാർത്ഥികൾക്ക് പ്രതിമാസം 200 രൂപ, ലംപ്സം ഗ്രാന്റ് ആയി 1500 രൂപ എന്നിങ്ങനെയാണ് വിദ്യാർത്ഥികൾക്ക് നൽകി വരുന്ന തുകകൾ.
പഠന കാലയളവിൽ തുക കൃത്യമായി നൽകാത്തതിനാൽ വിദ്യാർത്ഥികൾ സ്വന്തം കൈയിൽ നിന്നും പണം നൽകേണ്ട അവസ്ഥയാണിപ്പോൾ. ഫീസ് നൽകാൻ കഴിയാത്തവരുടെ പരീക്ഷ ഫലവും ഹാൾ ടിക്കറ്റും തടഞ്ഞുവെക്കുന്നത് കോളജുകളിൽ സാധാരണയാണ്.  ഹോസ്‌റ്റൽ അലവൻസുകൾ 6500 രൂപയായി വർധിപ്പിക്കണമെന്ന് നേരത്തെ തന്നെ വിദ്യാർത്ഥികൾ ആവശ്യപ്പെട്ടിരുന്നെങ്കിലും സർക്കാർ തയാറായില്ല.
കോളേജുകളിൽ ചേർന്നാലുടൻ ഫ്രീ ഷിപ് കാർഡ് നൽകുമെന്ന് കേന്ദ്ര സംസ്ഥാന സർക്കാരുകൾ വാഗ്ദാനം ചെയ്തിരുന്നെങ്കിലും നടപ്പാക്കിയിട്ടില്ല. കേന്ദ്ര സംസ്ഥാന സർക്കാരുകൾ സംയുക്തമായാണ് ഗ്രാന്റുകൾ നൽകേണ്ടത്. വിദ്യാഭ്യാസ ഗ്രാന്റുകൾ നൽകുന്നതിന് ഏകീകൃത പോർട്ടലുകൾ നടപ്പാക്കി 2021ൽ കേന്ദ്രം മാർഗ നിർദേശം പുറപ്പെടുവിച്ചിരുന്നു. വാർഷിക വരുമാനം 2.5 ലക്ഷത്തിൽ അധികമാണെങ്കിൽ ഗ്രാന്റുകൾ നൽകേണ്ടെന്നും വർഷത്തിൽ മൂന്ന് തവണയായി നൽകിയാൽ മതിയെന്നുമായിരുന്നു ഇതിൽ പറഞ്ഞിരുന്നത്.
അതോടൊപ്പം സംസ്ഥാന പട്ടിക ജാതി, പട്ടിക വർഗ വകുപ്പാകട്ടെ വർഷത്തിൽ ഒരു തവണ ഗ്രാന്റ് നൽകിയാൽ മതിയെന്നും കേന്ദ്രം പറഞ്ഞിരുന്നു. എല്ലാമാസവും നൽകേണ്ട തുക കണക്കാക്കിയാണ് ഒറ്റ തവണയായി നൽകേണ്ടത്. എന്നാൽ സർക്കാർ ഗ്രാന്റുകൾ കൃത്യ സമയത്ത് നൽകിയില്ല. ഗ്രാന്റുകൾക്കായി ബജറ്റിൽ തുക വകയിരുത്താറുണ്ടെങ്കിലും അവ ചെലവഴിക്കാറില്ലെന്ന് വിമർശനം ഉയരുന്നുണ്ട്.

EDUCATION

കേരള സര്‍വകലാശാലയില്‍ ഗുരുതര വീഴ്ച; ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ടു

5 കോളജുകളിലെ വിദ്യാർഥികളുടെ ഉത്തരക്കടലാസുകൾ നഷ്ടപ്പെട്ടവയിലുണ്ട്.

Published

on

കേരള സർവകലാശാലയിൽ എംബിഎ വിദ്യാർഥികളുടെ ഉത്തരക്കടലാസുകൾ കാണാതായി. മൂല്യനിർണം നടത്താൻ ഒരു അധ്യാപകനു നൽകിയ ‘പ്രൊജക്ട് ഫിനാൻസ്’ എന്ന വിഷയത്തിന്റെ 71 ഉത്തരക്കടലാസുകളാണ് നഷ്ടമായത്. 5 കോളജുകളിലെ വിദ്യാർഥികളുടെ ഉത്തരക്കടലാസുകൾ നഷ്ടപ്പെട്ടവയിലുണ്ട്.

വിവരം പുറത്തുവിടാതെ വീണ്ടും പരീക്ഷ നടത്താൻ സർവകലാശാല തീരുമാനിച്ചു. ഇതിനുള്ള അറിയിപ്പ് വിദ്യാർഥികൾക്കു ലഭിച്ചപ്പോൾ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തു വന്നത്. എംബിഎ അവസാന സെമസ്റ്ററിലെ 71 വിദ്യാർഥികൾക്കാണ് പ്രത്യേക പരീക്ഷ നടത്തുന്നത്.

എംബിഎ വിദ്യാർഥികളുടെ അവസാന സെമസ്റ്റർ പരീക്ഷയുടെ ഉത്തരക്കടലാസുകളാണ് നഷ്ടമായതെന്നാണ് വിവരം. രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാക്കേണ്ട കോഴ്സിന്റഎ ഫല പ്രഖ്യാപനം രണ്ടര വർഷമായിട്ടും നടത്തിയിരുന്നില്ല.

പരീക്ഷാ ഫലം വൈകുന്നതിന്റെ കാരണം സർവകലാശാല വിശദീകരിച്ചിരുന്നില്ല. അതിനിടെയാണ് ഏപ്രിൽ ഏഴിനു വീണ്ടും പരീക്ഷ നടത്തുന്നുവെന്നു കാണിച്ചു വെള്ളിയാഴ്ച ഉച്ചയോടെ വിദ്യാർഥികൾക്ക് അറിയിപ്പു ലഭിച്ചത്.

മൂല്യനിർണയം കഴിഞ്ഞ് ഉത്തരക്കടലാസ് നഷ്ടപ്പെട്ടു പോയി എന്നു അധ്യാപകൻ സർവകലാശാലയെ അറിയിച്ചുവെന്നാണ് വിവരം. ഇക്കാര്യം സിൻഡിക്കേറ്റിൽ റിപ്പോർട്ടു ചെയ്തു. സിൻഡിക്കേറ്റ് തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും പരീക്ഷ നടത്താൻ നിശ്ചയിച്ചത്.

Continue Reading

EDUCATION

സ്‌കൂള്‍ പ്രവേശന പ്രായം ആറാക്കും; പ്രവേശന പരീക്ഷയും തലവരിപ്പണവും പാടില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി

വരുന്ന അധ്യയ വർഷത്തിൽ കൂടി ഒന്നാം ക്ലാസിലേക്ക് അഞ്ച് വയസുള്ള കുട്ടികളെ പ്രവേശിപ്പിക്കാം

Published

on

തിരുവനന്തപുരം: 2026-27 അധ്യയ വർഷം മുതൽ ആറു വയസ് പൂർത്തിയായ കുട്ടികൾക്ക് മാത്രം സംസ്ഥാനത്തെ സ്കൂളുകളിൽ ഒന്നാം ക്ലാസ് പ്രവേശനമെന്ന് പൊതു വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. ഏതാണ്ട് 50 ശതമാനത്തിലധികം കുട്ടികൾ നിലവിൽ ആറു വയസിന് ശേഷമാണ് സ്‌കൂളിൽ എത്തുന്നത്. ഇത് പ്രോത്സാഹിപ്പിക്കപ്പെടണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

വരുന്ന അധ്യയ വർഷത്തിൽ കൂടി ഒന്നാം ക്ലാസിലേക്ക് അഞ്ച് വയസുള്ള കുട്ടികളെ പ്രവേശിപ്പിക്കാം. ഒന്നാം ക്ലാസ് പ്രവേശനത്തിന് പരീക്ഷയും തലവരിപ്പണവും അംഗീകരിക്കില്ല. ഒന്നാം ക്ലാസിലേക്ക് പ്രവേശന പരീക്ഷ നടത്തുന്ന കുട്ടികളെ പീഡിപ്പിക്കുന്നതിന് തുല്യമാണ്. നിയമം കാറ്റിൽ പറത്തി ചില വിദ്യാലയങ്ങൾ ഇത് തുടരുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. രാജ്യത്തെ നിയമം അനുശാസിക്കുന്ന രീതിയിൽ അവർക്കെതിരെ പരാതി ലഭിച്ചാൽ നടപടികൾ സ്വീകരിക്കുന്നതാണെന്നും മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി.

Continue Reading

EDUCATION

പ്ലസ് ടു പരീക്ഷ ചോദ്യപേപ്പറില്‍ വീണ്ടും പിഴവുകള്‍: സയന്‍സ്, കൊമേഴ്‌സ് പരീക്ഷകളില്‍ ഒരേ ചോദ്യം ആവര്‍ത്തിച്ചു

പ്ലസ് ടു മലയാളം പരീക്ഷയുടെ ചോദ്യപേപ്പറുകൾ വലിയ ചർച്ചയായിരുന്നു.

Published

on

പ്ലസ്ടു ചോദ്യപേപ്പറിലെ പിഴവുകൾ അവസാനിക്കുന്നില്ല.പ്ലസ്ടു സയൻസ് , കൊമേഴ്സ് പരീക്ഷകൾക്കാണ് ഒരേ ചോദ്യം ആവർത്തിച്ചത്.ഇരു വിഷയത്തിലും കണക്ക് പരീക്ഷയിലാണ് 6 മാർക്കിന്റെ ഒരേ ചോദ്യം വന്നത്. വാക്കോ സംഖ്യകളോ പോലും മാറാതെ ചോദ്യം ആവർത്തിക്കുകയായിരുന്നു.

നേരത്തെ ഹയർ സെക്കൻഡറി ചോദ്യപേപ്പറുകളില്‍ നിരവധി അക്ഷരത്തെറ്റുകള്‍ കടന്നുകൂടിയത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.പ്ലസ് ടു മലയാളം പരീക്ഷയുടെ ചോദ്യപേപ്പറുകൾ വലിയ ചർച്ചയായിരുന്നു. 15ലധികം തെറ്റുകൾ വന്ന ചോദ്യപേപ്പറുകൾക്കെതിരെ നാനാദിക്കിൽ നിന്നും വിമർശനം ഉയർന്നു.

തൊട്ടു പിന്നാലെ നടന്ന മറ്റു പരീക്ഷകളിലെ ചോദ്യപേപ്പറുകളും അക്ഷരത്തെറ്റുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.പ്ലസ് വൺ ബയോളജി, കെമിസ്ട്രി ചോദ്യപേപ്പറുകളിലും പ്ലസ് ടു എക്കണോമിക്സ് ചോദ്യപേപ്പറുകളിലും വ്യാപകമായ അക്ഷരത്തെറ്റുകൾ കണ്ടെത്തിയിരുന്നു.

പ്ലസ് വൺ ബോട്ടണി, സുവോളജി പരീക്ഷയുടെ ചോദ്യപേപ്പറുകളിൽ ഇരുപതോളം തെറ്റുകളുണ്ട്. ദ്വിബീജപത്ര സസ്യം എന്നതിന് പകരം ദി ബീജ പത്രസസ്യം എന്ന് അച്ചടിച്ചിരിക്കുന്നു. അവായൂ ശ്വസനം എന്നതിന് പകരം അച്ചടിച്ചിരിക്കുന്നത് ആ വായൂ ശ്വസനം എന്ന്. വ്യത്യാസത്തിന് പകരം വൈത്യാസം, സൈക്കിളിൽ എന്നതിന് പകരം സൈക്ലിളിൽ എന്നും തെറ്റി അടിച്ചിരിക്കുന്നു.

കെമിസ്ട്രിയിലും സമാനമാണ് സ്ഥിതി. വിപലീകരിച്ചെഴുതുക, ബാഹ്യസവിഷേത അറു ക്ലാസുകൾ എന്നിങ്ങനെയൊക്കെയുള്ള വാക്കുകൾ രസതന്ത്രം ചോദ്യപേപ്പറിൽ വന്നുപെട്ടിരിക്കുന്നു. രണ്ടാം വർഷ ഹയർസെക്കൻഡറി എക്കണോമിക്സ് പരീക്ഷയിൽ ഉപഭോക്താവിന്‍റെ വരുമാനം കുറയുന്നു എന്നതിന് പകരം വരുമാനം കരയുന്നു എന്നാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

Continue Reading

Trending