X

ലഹരിക്കേസ്: ചോദ്യം ചെയ്യലിന് പ്രയാഗ മാര്‍ട്ടിന്‍ ഹാജരായി

ഓംപ്രകാശ് പ്രതിയായ ലഹരിക്കേസില്‍ നടി പ്രയാഗ മാര്‍ട്ടിന്‍ ചോദ്യം ചെയ്യലിന് ഹാജരായി . എറണാകുളം സൗത്ത് എസിപി ഓഫീസിലാണ് നടി ഹാജരായത്. നടന്‍ സാബു മോനും പ്രയാഗയ്ക്കൊപ്പം എസിപി ഓഫീസിലെത്തി. പ്രയാഗയ്ക്ക് നിയമ സഹായം ചെയ്യാന്‍ വേണ്ടിയാണ് വന്നതെന്ന് സാബു മോന്‍ പറഞ്ഞു.

അതേസമയം അഞ്ച് മണിക്കൂര്‍ നീണ്ടു നിന്ന ചോദ്യം ചെയ്യലിന് ശേഷം ശ്രീനാഥ് ഭാസി എസിപി ഓഫീസില്‍ നിന്നും മടങ്ങി. ഓം പ്രകാശിനെ നേരിട്ട് അറിയില്ലെന്നും സുഹൃത്ത് വഴിയാണ് മുറിയിലെത്തിയതെന്നും ശ്രീനാഥ് ഭാസി മൊഴി നല്‍കി.

കൊച്ചിയിലെ ഓംപ്രകാശ് താമസിച്ചിരുന്ന ആഢംബര ഹോട്ടല്‍ മുറിയില്‍ ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനും എത്തിയത് ലഹരി പാര്‍ട്ടിയുമായി ബന്ധപ്പെട്ടാണോ എന്നാണ് പൊലീസി അന്വേഷിക്കുന്നത്. ഹോട്ടലിലേക്ക് വന്നതിനെ കുറിച്ചും ലഹരി ഉപയോഗിച്ചിട്ടുണ്ടോയെന്നും പരിശോധിക്കും. താരങ്ങളുടെ ഈ ദിവസങ്ങളിലെ സാമ്പത്തിക ഇടപാടും പൊലീസ് അന്വേഷിക്കും.

ഓം പ്രകാശിന്റെ മുറിയില്‍ നിന്ന് ലഭിച്ച സാമ്പിളിന്റെ റിസള്‍ട്ട് പരിശോധിച്ച ശേഷം നടപടികളുമായി മുന്നോട്ട് പോകുമെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു. ഓം പ്രകാശിന്റെ മുറിയില്‍ ഇരുപതോളം പേര്‍ എത്തിയിരുന്നതായി വിവരം ലഭിച്ചിരുന്നു. ഇതില്‍ പതിനേഴ് പേരുടെ മൊഴിയെടുത്തു.

നേരത്തെ ഓംപ്രകാശിനെ കൊച്ചിയിലെ ആഢംബര ഹോട്ടലില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രയാഗ മാര്‍ട്ടിന്‍, ശ്രീനാഥ് ഭാസി എന്നിവര്‍ ഓംപ്രകാശിന്റെ ഹോട്ടല്‍ മുറിയിലെത്തിയിരുന്നുവെന്നും ലഹരി പാര്‍ട്ടി സംഘടിപ്പിച്ചുവെന്നും കണ്ടെത്തിയിരുന്നു.

 

webdesk17: