Connect with us

kerala

ദിവ്യയെ ഇനിയും തോളിലേറ്റണോ

Published

on

എ.ഡി.എം കെ. നവീന്‍ബാബു ആത്മഹത്യ ചെയ്യാനിടയായ സംഭവത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുത്തതിനെത്തുടര്‍ന്ന് ജില്ല പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി ദിവ്യ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കവേ തലാശേരി കോടതിയില്‍ ഇന്നലെ നടന്നത് ശക്തമായ വാദമുഖങ്ങളാണ്. നവീന്‍ ബാബുവിന്റെ മരണത്തില്‍ ദിവ്യക്കെതിരെ പ്രോസിക്യൂഷനും നവീന്‍ ബാബുവിന്റെ കുടുംബവും കോടതിയിലുന്നയിച്ചത് വ്യക്തവും ശക്തവുമായ വാദങ്ങളാണ്. ദിവ്യ നടത്തിയത് വ്യക്തിഹത്യയാണെന്നും ഭീഷണി സ്വരത്തിലാണ് സംസാരിച്ചതെന്നും മാധ്യമങ്ങളെ വിളിച്ച് വരുത്തി ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്തത് ആസുത്രിതമായാണെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം വളരെ ഗൗരവമര്‍ഹിക്കുന്നതാണ്. പ്രോസിക്യൂഷന്‍ വാദത്തിനിടെ എതിര്‍പ്പുന്നയിച്ച പ്രതിഭാഗത്തെ കോടതി വിമര്‍ശിക്കുകയും ചെയ്തു. സത്യസന്ധനായ ഉദ്യോഗസ്ഥനായിരുന്ന എ.ഡി.എമ്മിന് താങ്ങാനാവാത്ത പ്രയാസം ദിവ്യ ഉണ്ടാക്കിയെന്നും വ്യക്തിപരമായ ഈഗോയല്ല ഇരുവരും തമ്മിലെ പ്രശ്‌നമെന്നും വാദിച്ച കുടുംബത്തിന്റെ അഭിഭാഷകന്‍, പെട്രോള്‍ പമ്പ് ബിനാമി ഇടപാടാണെന്നും ദിവ്യയുടെ സാമ്പത്തിക താല്‍പര്യവും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടത് ശ്രദ്ധേയമാണ്.

പി.പി ദിവ്യയെ സംരക്ഷിക്കുന്ന നിലപാടാണ് തുടക്കം മുതലേ പിണറായി സര്‍ക്കാറില്‍ നിന്നുമുണ്ടാകുന്നത്. ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിരുന്നുവെങ്കിലും അറസ്റ്റ് ചെയ്യാന്‍ 5 പൊലീസിനായിട്ടില്ല. പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ആത്മഹത്യ പ്രേരണക്കുറ്റം അടക്കമുള്ളവയാണ് ചുമത്തിയിരിക്കുന്നത്. ദിവ്യക്കെതിരെ പ്രതിഷേധം ശക്തമായതിനെതുടര്‍ന്ന് ഗത്യന്തരമില്ലാതെയാണ് ഇടതു സര്‍ക്കാര്‍ കേസെടുക്കാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെപ്പിക്കാനും തയാറായത്. ഉപതിരഞ്ഞെടുപ്പുകളുടെ സാഹചര്യത്തിലാണ് നടപടിയെന്നതും ശ്രദ്ധേയമാണ്. ലക്ഷക്കണക്കിന് വരുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ പ്രതിഷേധവും ദിവ്യക്കെതിരെ നടപടിയെടുക്കാന്‍ കാരണമായിട്ടുണ്ട്. പക്ഷേ അപ്പോഴും ദിവ്യയെ അറസ്റ്റ് ചെയ്യാനോ കണ്ടെത്താനോ പൊലീസിനാകുന്നില്ല എന്നത് ഇടതു സര്‍ക്കാറിന്റെ ഒളിച്ചുകളി വ്യക്തമാക്കുന്നതാണ്. കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം ലഭിക്കുന്നതുവരെ ദിവ്യയെ സംരക്ഷിക്കുകയായിരിക്കും സര്‍ക്കാര്‍ ചെയ്യുക.

ഇതാദ്യമായല്ല പി.പി ദിവ്യക്കെതിരെ ഇത്തരത്തിലുള്ള ആരോപണമുയരുന്നത്. 2016ലെ കുട്ടിമാക്കൂലില്‍ ദലിത് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ അന്നത്തെ ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റും ഇന്നത്തെ സ്പിക്കറുമായ എ.എന്‍ ഷംസീറിനെതിരെയും പി.പി ദിവ്യക്കുമെതിരെ കേസെടുത്തിരുന്നു. ദിവ്യ അന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു. കോണ്‍ഗ്രസ് തലശ്ശേരി ബ്ലോക്ക് സെക്രട്ടറിയായിരുന്ന കുട്ടിമാക്കൂലിലെ എന്‍. രാജന്റെ മകള്‍ അഞ്ജന ഡി.വൈ.എഫ്.ഐ നേതാക്കള്‍ ചാനല്‍ ചര്‍ച്ചക്കിടയില്‍ നടത്തിയ പരാമര്‍ശങ്ങളില്‍ മനംനൊന്ത് ആത്മഹത്യക്കു ശ്രമിച്ചുവെന്നായിരുന്നു കേസ്. ഇതു സംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി കോടതിക്കു നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസ്
അവസാനിപ്പിക്കുകയായിരുന്നു.

നവീന്‍ ബാബു ആത്മഹത്യ ചെയ്യാനിടയായ സംഭവത്തിലും ദിവ്യയുടെ പങ്ക് വ്യക്തമാണ്. സത്യസന്ധനായ ഉദ്യോഗസ്ഥനായിരുന്ന എ.ഡി.എമ്മിന് താങ്ങാനാവാത്ത പ്രയാസമാണ് ദിവ്യ വരുത്തിവെച്ചത്. സംഭവത്തിന് ശേഷവും എ.ഡി.എ മ്മിന് താറടിച്ചുകാണിക്കുകയാണുണ്ടായത്. നന്നായി പ്രവര്‍ ത്തിച്ച ഉദ്യോഗസ്ഥനെതിരെയാണ് ആരോപണം ഉയര്‍ത്തിയത്. ഭരണഘടന ഉത്തരവാദിത്വമുള്ള എ.ഡി.എമ്മിനെയാണ് ഭീഷണിപ്പെടുത്തിയത്. ഇത് ആത്മഹത്യ പ്രേരണ തന്നെയാണ്. മരിച്ചത് ജില്ലാ ഭരണകൂടത്തിലെ രണ്ടാം സ്ഥാനത്തുള്ള ഉദ്യോഗസ്ഥനാണ്. യാത്രയയപ്പ് യോഗത്തിലേക്ക് ദിവ്യയെ ക്ഷണിച്ചിരുന്നില്ലെന്ന കലക്ടറുടെ മൊഴി സംഭവം ആസൂത്രിതമാണെന്നതിന്റെ തെളിവാണ്. സ്റ്റാഫ് കൗണ്‍സിലിന്റെ പരിപാടിയില്‍ ദിവ്യക്ക് പങ്കെടുക്കേണ്ട കാര്യമില്ല. ദിവ്യയുടെ പ്രസംഗം വ്യക്തമായ ഭീഷണി സ്വരത്തിലായിരുന്നു രണ്ട് ദിവസം കൊണ്ട് എല്ലാം വ്യക്തമാകുമെന്ന് പറഞ്ഞത് ഇതിന്റെ അടിസ്ഥാന ചാനലുകള്‍ക്ക് എത്തിച്ചു കൊടുത്തതും ആസൂത്രിതമാണ്. വീഡിയോ നവീന്‍ ബാബു സ്ഥലം മാറി പോകുന്നതും സ്വന്തം നാടുമായ പത്തനംതിട്ടയില്‍ അടക്കം പ്രചരിച്ചു. ഇനി പോകുന്ന ഇടത്തും അപമാനിക്കലായിരുന്നു ലക്ഷ്യം.

അഴിമതിക്കെതിരെ സന്ദേശം നല്‍കാനാണ് യാത്രയയപ്പ് യോഗത്തില്‍ എത്തി പരസ്യ പ്രതികരണം നടത്തിയതെന്ന ദിവ്യയുടെ പ്രതികരണം അവ വിശ്വസനിയമാണ്. അഴിമതി നടന്നെങ്കില്‍ പരാതി നല്‍കേണ്ടത് ഔദ്യോഗിക വഴിയിലാണ്. കലക്ടര്‍ക്ക് ഉള്‍പ്പെടെ ദിവ്യ പരാതി നല്‍കണമായിരുന്നു. എക് സിക്യൂട്ടീവ് മജിസ്‌ട്രേറ്റായ എ.ഡി.എമ്മിനോട് സ്ഥലം സന്ദര്‍ശിക്കാന്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ എങ്ങനെയാണ് നിര്‍ദേശിക്കുന്നത്. പെട്രോള്‍ പമ്പ് ബിനാമി ഇടപാടാണ്. ഇതിലെ ദിവ്യയുടെ ബന്ധവും അന്വേഷിക്കണം. പെട്രോള്‍ പമ്പ് അനുമതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പരിധിയില്‍ വരുന്നതല്ല. പിന്നെ എങ്ങിനെ ദിവ്യ ഇടപെട്ടു! നിയമവിരുദ്ധമായി അനുമതി നല്‍കാത്തതാണ് എ.ഡി.എമ്മിനോട് ദിവ്യക്ക് വൈരാഗ്യം വരാന്‍ കാരണം. പി.പി ദിവ്യ എന്ന പൊതുപ്രവര്‍ത്തകയുടെ ശരീരഭാഷ, വാക്കുകള്‍, അനൊചിത്യ പ്രതികരണങ്ങള്‍ എന്നിവ പ്രത്യക്ഷ്യത്തില്‍ തന്നെ എല്ലാം വ്യക്തമാക്കുന്നുണ്ട്. എന്നാലിത് ഒരു വ്യക്തിയുടെ അഹന്തയും പകയും പ്രതികാരനടപടികളും മാത്രമായി വിലയിരുത്തിയാല്‍ പോര, അധികാര രാഷ്ട്രീയത്തിന്റെ ഹുങ്കും അഹങ്കാരവും കൂടിയാണത്. ദിവ്യ എന്ന രാഷ്ട്രിയ പ്രവര്‍ത്തക സ്ഥാനമാനങ്ങള്‍ രാജിവെച്ചാലും നിയമനടപടികള്‍ നേരിടേണ്ടി വന്നാലും തീരില്ല യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍. എ.ഡി.എമ്മിനെതിരെ ഉന്നയിച്ച ആരോപണങ്ങളുടെ നിജസ്ഥിതി, അത് അവതരിപ്പിക്കാന്‍ തിരഞ്ഞെടുത്ത വേദിയും സമയവും അവരുടെ മുന്നില്‍ ഉണ്ടായിരുന്ന നിയമപര ഭരണപരവുമായ മറ്റു വഴികള്‍, അത് ഉന്നയിക്കാന്‍ ഇടയാക്കിയ നിക്ഷിപ്ത താല്‍പര്യങ്ങളൊക്കെ വീണ്ടും വീണ്ടും പരിശോധിക്കപ്പെടേണ്ടതുണ്ട്. ദിവ്യമാര്‍ക്ക് കിട്ടുന്ന അന്ധമായ പൊതു സ്വീകാര്യതയും പാര്‍ട്ടി സംരക്ഷണവും മുന്നും പിന്നും നോക്കാതെ ആരുടെ നേരെയും എന്തും ചെയ്യാന്‍ പ്രേരണ നല്‍കുന്ന സാഹചര്യവും പരിശോധിക്കപ്പെടണം. നമ്മുടെ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തിന് ദിശയും ചൈതന്യവും നല്‍കേണ്ട മൂല്യത്തിന് ആശയപരമായും പ്രായോഗികമായും പ്രസക്തി നഷ്ടപ്പെട്ടുകൂടാ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് 62 ശതമാനം അധിക വേനല്‍ മഴ ലഭിച്ചതായി കണക്കുകള്‍

ഏറ്റവും കൂടുതല്‍ വേനല്‍ മഴ ലഭിച്ചത് കണ്ണൂര്‍ ജില്ലയിലാണ്

Published

on

സംസ്ഥാനത്ത് ഇത്തവണ 62 ശതമാനം അധിക വേനല്‍ മഴ ലഭിച്ചതായി കണക്കുകള്‍. മാര്‍ച്ച് ഒന്നു മുതല്‍ 19 വരെയുള്ള കാലയളവില്‍ 95.66 മില്ലീമീറ്റര്‍ മഴയാണ് കേരളം പ്രതീക്ഷിച്ചതെങ്കിലും 154 .7 (62 % ) മില്ലീമീറ്റര്‍ മഴ ലഭിച്ചു. ഏറ്റവും കൂടുതല്‍ വേനല്‍ മഴ ലഭിച്ചത് കണ്ണൂര്‍ ജില്ലയിലാണ്. 167 ശതമാനം അധിക മഴ ഇവിടെ പെയ്തു.

കോഴിക്കോട്, പാലക്കാട് ജില്ലകളിലും 100 ശതമാനത്തിലധികം അധിക മഴ ലഭിച്ചു. എന്നാല്‍, പ്രതീക്ഷിച്ചതിനേക്കാള്‍ ഏറ്റവും കുറവ് അധിക മഴ ലഭിച്ചത് ഇടുക്കി ജില്ലയിലാണ്. ആറ് ശതമാനം. കാസര്‍കോഡ്, എറണാകുളം, ആലപ്പുഴ, ഇടുക്കി ഒഴികെ എല്ലാ ജില്ലകളിലും 50 ശതമാനത്തിന് മുകളില്‍ അധിക മഴ പെയ്തു.

 

Continue Reading

kerala

പത്തനംതിട്ട കോന്നിയില്‍ വീടിനു തീ പിടിച്ച് ഒരാള്‍ വെന്തുമരിച്ചു

തീ അണക്കാനുള്ള ശ്രമം ഫയര്‍ഫോഴ്‌സ് തുടരുകയാണ്

Published

on

പത്തനംതിട്ട കോന്നിയില്‍ വീടിനു തീ പിടിച്ച് ഒരാള്‍ വെന്തുമരിച്ചു. കോന്നി ഇളകൊള്ളൂര്‍ ലക്ഷം വീട്ടില്‍ വനജയുടെ മകന്‍ മനോജ് ആണ് മരിച്ചത്. അപകടസമയം, വനജയും മകനും ഭര്‍ത്താവും വീട്ടില്‍ ഉണ്ടായിരുന്നു. വീട് പൂര്‍ണമായി കത്തി നശിച്ചു. അപകടകാരണം വ്യക്തമായിട്ടില്ല. നാട്ടുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലാണ് വനജയെയും ഭര്‍ത്താവിനെയും പുറത്തെത്തിക്കുന്നത്. പിന്നീട് ഫയര്‍ഫോഴ്സ് നടത്തിയ പരിശോധനയിലാണ് മകനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തീ അണക്കാനുള്ള ശ്രമം ഫയര്‍ഫോഴ്‌സ് തുടരുകയാണ്.

Continue Reading

kerala

ലഹരിക്കേസ്; ഷൈനിനെതിരെ 10 വര്‍ഷത്തിലേറെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തി പൊലീസ്

ജാമ്യത്തില്‍ വിട്ട നടനോട് തിങ്കളാഴ്ച വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്

Published

on

കൊച്ചി: ലഹരിക്കേസില്‍ ഷൈനിനെതിരെ 10 വര്‍ഷത്തിലേറെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തി പൊലീസ്. ലഹരി മരുന്ന് ഉപയോഗിച്ചതിന് എന്‍.ഡി.പി.എസ് സെക്ഷന്‍ 27 (ബി) (ആറ് മാസം തടവോ 10,000 രൂപ പിഴയോ), ക്രിമിനല്‍ ഗൂഢാലോചന നടത്തിയതിന് എന്‍.ഡി.പി.എസ് സെക്ഷന്‍ 29 (10 വര്‍ഷം തടവോ പിഴയോ), തെളിവ് നശിപ്പിക്കലിന് ബി.എന്‍.എസ് സെക്ഷന്‍ 238 (മൂന്ന് വര്‍ഷം തടവ്) എന്നിവ പ്രകാരമാണ് നടനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

താരത്തെ ഇന്ന് പൊലീസ് ജാമ്യത്തില്‍ വിട്ടിരുന്നു. വൈദ്യപരിശോധനക്കു ശേഷം എറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍ എത്തിച്ച ശേഷം ജാമ്യത്തില്‍ വിട്ട നടനോട് തിങ്കളാഴ്ച വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടാഴ്ച കൂടുമ്പോള്‍ സ്റ്റേഷനില്‍ ഹാജരാകണമെന്നും എപ്പോള്‍ വിളിച്ചാലും വരണമെന്നുമുള്ള വ്യവസ്ഥകളിന്മേലാണ് ജാമ്യം.

കേസില്‍ ഒന്നാംപ്രതിയാണ് ഷൈന്‍ ടോം ചാക്കോ. ഷൈനിന്റെ സുഹൃത്ത് അഹമ്മദ് മുര്‍ഷിദാണ് രണ്ടാംപ്രതി. ഷൈന്‍ ഹോട്ടലില്‍ റൂമെടുത്തത് സുഹൃത്തിനൊപ്പം ലഹരി ഉപയോഗിക്കാനെന്ന് എഫ് ഐ ആറില്‍ പറയുന്നു. ലഹരി ഉപയോഗിക്കുന്ന ആളാണെന്ന് ഷൈന്‍ ചോദ്യംചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. പക്ഷെ ഹോട്ടലില്‍ നിന്ന് ഇറങ്ങിയോടിയ ദിവസം ലഹരി ഉപയോഗിച്ചിട്ടില്ലെന്നാണ് നടന്‍ പൊലീസിന് നല്‍കിയ മൊഴി.

മുടി ,നഖം എന്നിവ ശാസ്ത്രീയ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. ഷൈന്‍ പലതവണ മയക്കുമരുന്ന് ഉപയോഗിച്ചതായി എഫ്ഐആറില്‍ പറയുന്നു. ഷൈന്‍ ടോം ചാക്കോയുടെ നേതൃത്വത്തില്‍ ഹോട്ടലില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഹോട്ടലില്‍ പരിശോധനക്കായി എത്തിയത്.

പരിശോധന ദിവസം നടന്‍ ഓടി രക്ഷപ്പെട്ടത് തെളിവ് നശിപ്പിക്കാനുള്ള ശ്രമമാണെന്നാണ് പോലീസ് വിലയിരുത്തല്‍. ചോദ്യം ചെയ്യലിലും പോലീസ് ഇക്കാര്യം ആവര്‍ത്തിച്ചു ചോദിച്ചെങ്കിലും കൃത്യമായ മറുപടി നല്‍കാന്‍ ഷൈന്‍ പരാജയപ്പെടുകയായിരുന്നു. അതേസമയം മെത്താഫിറ്റമിനും, കഞ്ചാവ് തുടങ്ങിയ ലഹരി വസ്തുക്കള്‍ ഉപയോഗിക്കാറുണ്ടെന്ന് പോലീസിനോട് ഷൈന്‍ ടോം ചാക്കോ സമ്മതിച്ചിരുന്നു. എന്നാല്‍ പോലീസ് പരിശോധനക്കെത്തിയ ദിവസം ലഹരി ഉപയോഗിച്ചിരുന്നില്ലെന്നാണ് ഷൈന്‍ പറയുന്നത്.

മുന്‍പ് ഡി അഡിക്ഷന്‍ സെന്ററില്‍ പ്രവേശിപ്പിച്ചിരുന്നെന്നും ദിവസങ്ങള്‍ക്കിപ്പുറം അവിടെ നിന്ന് പോരുകയായിരുന്നുവെന്നും ഷൈന്‍ മൊഴി നല്‍കി. ലഹരി ഉപയോഗം കൂടിയപ്പോള്‍ പിതാവ് കൂത്താട്ടുകുളത്തെ ചികിത്സാ കേന്ദ്രത്തില്‍ കൊണ്ടാക്കിയെന്നാണ് ഷൈന്‍ പൊലീസിനോട് പറഞ്ഞത്.

എന്‍ഡിപിഎസ് സെക്ഷന്‍ 27, 29 പ്രകാരമാണ് ഷൈനെതിരെ കേസെടുത്തിട്ടുള്ളത്. ലഹരിമരുന്ന് ഉപയോഗിച്ചതിന്റെ തെളിവ് ലഭിച്ച പശ്ചാത്തലത്തിലാണ് കേസ് എടുത്തതെന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന വിവരം. ലഹരി ഉപയോഗം, ലഹരി ഉപയോഗത്തിന് പ്രേരിപ്പിക്കുക, പങ്കാളി ആകുക അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

Continue Reading

Trending