Connect with us

kerala

മന്ത്രിപ്പണിയുണ്ടോ നൂറു കോടി തരാം

Published

on

കേരളത്തിലെ ഇമ്മിണി വല്യ പാര്‍ട്ടി ഏതെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളൂ. അത് എന്‍.സി.പി എന്ന ദേശീയ പാര്‍ട്ടിയുടെ കേരള മുഖമാണ്. അജിത് പവാറിനൊപ്പമാണോ അതോ ശരത് പവാറിനൊപ്പമാണോ എന്ന് ഉറക്കെ മൂളാതെ അവിടേയും ഇവിടേയും തൊട്ട് തലോടി മുന്നോട്ടു പോകുന്ന നേതാക്കന്‍മാരാണ് പാര്‍ട്ടിക്കുള്ളത്. അണികളെ കാണണമെങ്കില്‍ മൈക്രോസ്‌കോപ്പ് വെച്ച് നോക്കുകയും വേണം. പക്ഷേ സംഗതി ഇതൊക്കെയാണെങ്കിലും പാര്‍ട്ടിക്ക് കേരളത്തില്‍ രണ്ട് സ്വന്തം എം.എല്‍.എമാരുണ്ട്. അവരാകട്ടെ ശരത് പവാറും അജിത് പവാറും മിണ്ടുന്ന പോലെ പോലും മിണ്ടില്ല. അത്രമേല്‍ ഐക്യത്തിലാണ്. മന്ത്രിയെ മാറ്റണമെന്നാവശ്യപ്പെട്ട് സാക്ഷാല്‍ ശരത് പവാര്‍ കത്തയച്ചിട്ടും ഞാന്‍ മാറൂല എന്നും പറഞ്ഞ് മന്ത്രിക്കുപ്പായത്തില്‍ അള്ളിപ്പിടിച്ചിരിക്കുന്ന ഒരു മന്ത്രി ഒരു ഭാഗത്ത് എന്തു വിലകൊടുത്തും മാറ്റുമെന്ന് പറയുന്ന മറ്റൊരു എം.എല്‍.എ മറുഭാഗത്ത്.

മന്ത്രിക്കുപ്പായവും എം.എല്‍.എ സ്ഥാനത്തിനുമൊക്കെയാണ് രാഷ്ട്രീയത്തിലേക്ക് വന്നതെന്ന് പോസ്റ്റിട്ട പാലക്കാട്ടെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ റോള്‍ മോഡലാക്കിയിട്ടാവണം കുട്ടനാട്ടില്‍ നിന്നുള്ള എന്‍.സി.പി എം.എല്‍.എ മന്ത്രിപ്പണിക്കായി പഠിച്ച പണി പതിനെട്ടും പയറ്റുകയാണ്. അതിനിപ്പോ പാര്‍ട്ടിയുടെ അധ്യക്ഷന്‍ സാക്ഷാല്‍ ശരത് പവാറിനെ തള്ളിയിട്ടാണേലും കുഴപ്പമില്ലെന്നതാണ് പുതിയ വഴി. ഇതിനെന്ത് വഴി എന്നാലോചിച്ചപ്പോഴാണ് ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയിലും താമര വിരിയിക്കാനായി കോടിക്കിലുക്കവുമായി നടക്കുന്ന ബി.ജെ.പിയുടെ ബി ടീമായി മഹാരാഷ്ട്രയില്‍ കഴിയുന്ന അജിത് പവാറിനെ ഓര്‍മ വന്നത്. ടിയാനാവട്ടെ 1500 കോടിയുടെ അഴിമതിക്കുരുക്കില്‍ കുരുങ്ങിക്കിടക്കുമ്പോഴാണ് വാഷിങ് മെഷിനായ ബി.ജെ.പിക്കൊപ്പം പോയത് പിന്നെ എല്ലാം ക്ലീന്‍. മിസ്റ്റര്‍ ക്ലീനായതോടെ കാശും പ്രശ്നമല്ല. ഇങ്ങു കേരളത്തില്‍ എന്‍.സി.പിയേക്കാളും വലിയ പാര്‍ട്ടിയാണെന്ന് വീമ്പു പറയുന്ന മുന്‍ മന്ത്രി ആന്റണി രാജുവിന്റെ കേരള കോണ്‍ഗ്രസും കോവൂര്‍ കുഞ്ഞുമോന്റെ ആര്‍.എസ്.പി ലെനിനിസ്റ്റുമൊക്കെ നിലനില്‍പിനായി കേഴുമ്പോഴാണ് 100 കോടി. 50 കോടി എന്നൊക്കെ പറഞ്ഞ് മന്ത്രിപ്പണിക്കായി കുട്ടനാട് എം.എല്‍.എ സമീപിച്ചതെന്നാണ് പുറത്ത് വരുന്ന കിംവദന്തി. 100 കോടി പോയിട്ട് കാലണക്ക് വകയില്ലാത്ത പാര്‍ട്ടികള്‍ക്കാണ് ഇതൊക്കെ നല്‍കുന്നതെന്ന് കേള്‍ക്കുമ്പോഴാണ് ഈ ബലൂണിന്റെ കാറ്റ് എത്രത്തോളമെന്ന് മനസിലാകുന്നത്.

കണ്ണൂരില്‍ ഒരു എഡിഎമ്മിനെ കാലപുരിയിലേക്ക് അയച്ചതിന്റെ പേരില്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍് എട്ടിന്റെ പണിയും കിട്ടി നില്‍ക്കുമ്പോഴാണ് ഇത്തരത്തി ലൊരു കുമിള പൊങ്ങിയതെന്നതും മറക്കരുത്. പി.ആര്‍ ഏജന്‍സികള്‍ അഭിമുഖം വേണോ അഭിമുഖം എന്ന് ചോദിച്ച് പത്രങ്ങളുടെ ഓഫിസുകള്‍ക്കു മുന്നില്‍ നിരങ്ങുന്ന ഒരു മുഖ്യമന്ത്രിയുടെ മന്ത്രിസഭയിലാണ് ഇത് സംഭവിക്കുന്നത് എന്നറിയുമ്പോഴാണ് നാടകമേ ഉലകം എന്നത് മനസിലാക്കുക. 50 കോടി രൂപ വീതം വാഗ്ദാനം ചെയ്ത് 2 എല്‍ഡിഎഫ് എംഎല്‍എമാരെ കൂറുമാറ്റാന്‍ നീക്കം നടത്തിയിരുന്നുവെന്ന പരാതി കാരണം പിണറായി കുട്ടനാട് എം.എല്‍.എയെ മന്ത്രിയാക്കിയില്ലെന്നാണ് പറയുന്നത്. സ്വര്‍ണക്കടത്തിനടക്കം ആരോപണം നേരിടുന്ന മുഖ്യമന്ത്രിയുടെ ഓഫിസുള്ളപ്പോഴാണ് ഈ ഗുരുതര ആക്ഷേപം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി റിപ്പോര്‍ട്ട് ചെയ്തത് പോലും ആഹാ എന്നാ ഒരു അന്തസ്സ്. എന്നാല്‍ ശരത് പവാറിനൊപ്പം ഉളള തന്നെ തൊണ്ടിമുതല്‍ ആക്ഷേപം നേരിടുന്ന പഴയ മന്ത്രി സീറ്റിനായി അപമാനിക്കുകയാണെന്നാണ് മന്ത്രിയാവാത്തതില്‍ ഖിന്നനായ എം.എല്‍.എ പറയുന്നത്.

കഴിഞ്ഞതിനു മുന്‍പത്തെ നിയമസഭാ സമ്മേളനകാലത്ത് എം എല്‍എമാരുടെ ലോബിയിലേക്കു ക്ഷണിച്ചുകൊണ്ടുപോയി ഇരുവര്‍ക്കും 50 കോടി വീതം വാഗ്ദാനം നല്‍കിയെന്ന വിവരമാണ് മുഖ്യമന്ത്രിക്കു ലഭിച്ചതത്രേ! മന്ത്രിസഭാ പ്രവേശന നീക്കങ്ങളോട് എന്‍സിപിയുടെ സംസ്ഥാനദേശിയ നേതൃത്വങ്ങള്‍ മുഖംതിരിച്ചതില്‍ തോമസ് നിരാശനായ സമയമായിരുന്നു അതെന്നോര്‍ക്കുക. 250 കോടിയുമായി അജിത് പവാര്‍ കേരളം കണ്ണുവച്ച് ഇറങ്ങിയെന്നും ആ പാര്‍ട്ടിയുടെ ഭാഗമായാല്‍ 50 കോടി വീതം കിട്ടാമെന്നും തോമസ് അറിയിച്ചതായി ആന്റണി രാജു മുഖ്യമന്ത്രിയോടു പറഞ്ഞു പോലും. 250 കോടി അതും കേരളം പിടിക്കാന്‍ രണ്ട് എം.എല്‍.എമാര്‍ തികച്ചില്ലാത്ത പാര്‍ട്ടി ഇറങ്ങിയെന്ന് ഇതൊക്കെ മലയാളികള്‍ തൊണ്ടതൊടാതെ വിഴുങ്ങണമെന്നു പറയുമ്പോഴാണ് വിഷയ ദാരിദ്രത്തിന്റെ ആഴം മനസിലാകുക. എന്‍സിപിയിലെ പിളര്‍പ്പിനെത്തുടര്‍ന്ന് എംഎല്‍ എമാരെ ചാക്കിട്ടുപിടിച്ച് പേരും ചിഹ്നവും സ്വന്തമാക്കാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടായിരുന്നു ഈ നീക്കമെന്നാണ് ഇപ്പോള്‍ പറഞ്ഞു ഫലിപ്പിക്കുന്നത്.

ഞാനുള്ളപ്പോള്‍ മറ്റൊരു പാലം വേണ്ടെന്ന് കരുതിയിട്ടാവണം എല്‍ഡിഎഫ് എംഎല്‍എമാരെ ബിജെപി സഖ്യത്തിലേക്കു കൂറുമാറ്റാന്‍ ശ്രമിച്ചെന്ന ആക്ഷേപം മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചുവത്രേ. അങ്ങനെ എ.കെ.ശശിന്ദ്രനു പകരം തോമസിനെ മന്ത്രിയാക്കാനുള്ള എന്‍സിപിയുടെ ആവശ്യം മുഖ്യന്‍ തള്ളി പോലും. ഇങ്ങനെയുണ്ടോ ഒരു തള്ള്. വരും ദിവസം ചര്‍ച്ചകള്‍ മൊത്തം ഇതില്‍ കുരുങ്ങി മുന്നോട്ടു പോകും. അപ്പോള്‍ കണ്ണൂര്‍ പോകും സര്‍ക്കാറിനെതിരായ ആക്ഷേപവും. ഒരു വെടിക്ക് രണ്ട് പക്ഷി. പി.ആര്‍ ബുദ്ധി എന്നാല്‍ ഇതാണ്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം: എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് നല്‍കിയിരിക്കുന്നത്

Published

on

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് പുതുക്കി. എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് നല്‍കിയിരിക്കുന്നത്.

നാളെ ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് നല്‍കിയിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ ശക്തമായ മഴയുണ്ടാകും. നാളെ കോഴിക്കോട്, വയനാട് ,കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

മഴയ്‌ക്കൊപ്പം രാത്രി നേരങ്ങളില്‍ ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ട്. ദുരന്തനിവാരണ വകുപ്പ് നല്‍കുന്ന ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കാം:

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും.

  • ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തില്‍ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നില്‍ക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യുക.
  • ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.
  • ഇടിമിന്നലുള്ള സമയത്ത് ടെലഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.
  • അന്തരീക്ഷം മേഘാവൃതമാണെങ്കില്‍ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികള്‍ ഉള്‍പ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.
  • ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്. വാഹനങ്ങള്‍ മരച്ചുവട്ടില്‍ പാര്‍ക്ക് ചെയ്യുകയുമരുത്.
  • ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകള്‍ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങള്‍ സുരക്ഷിതരായിരിക്കും. സൈക്കിള്‍, ബൈക്ക്, ട്രാക്ടര്‍ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നല്‍ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നല്‍ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തില്‍ അഭയം തേടുകയും വേണം.
  • മഴക്കാറ് കാണുമ്പോള്‍ തുണികള്‍ എടുക്കാന്‍ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.
  • കാറ്റില്‍ മറിഞ്ഞു വീഴാന്‍ സാധ്യതയുള്ള വസ്തുക്കള്‍ കെട്ടി വെക്കുക.
  • ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക. ടാപ്പുകളില്‍ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നല്‍ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.
  • ഇടിമിന്നല്‍ ഉണ്ടാകുമ്പോള്‍ ജലാശയത്തില്‍ മീന്‍ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാന്‍ പാടില്ല. കാര്‍മേഘങ്ങള്‍ കണ്ട് തുടങ്ങുമ്പോള്‍ തന്നെ മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവൃത്തികള്‍ നിര്‍ത്തി വച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താന്‍ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കില്‍ നില്‍ക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിര്‍ത്തി വയ്ക്കണം.
  • പട്ടം പറത്തുന്നത് ഒഴിവാക്കുക.
  • ഇടിമിന്നലുള്ള സമയത്ത് ടെറസിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്.
  • വളര്‍ത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുന്ന സമയത്ത് പോകരുത്. ഇത് നിങ്ങള്‍ക്ക് ഇടിമിന്നലേല്‍ക്കാന്‍ കാരണമായേക്കാം.
  • അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാന്‍ സാധിക്കാത്ത വിധത്തില്‍ തുറസായ സ്ഥലത്താണങ്കില്‍ പാദങ്ങള്‍ ചേര്‍ത്തുവച്ച് തല, കാല്‍ മുട്ടുകള്‍ക്ക് ഇടയില്‍ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക.
  • ഇടിമിന്നലില്‍നിന്ന് സുരക്ഷിതമാക്കാന്‍ കെട്ടിടങ്ങള്‍ക്കു മുകളില്‍ മിന്നല്‍ രക്ഷാ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സര്‍ജ് പ്രൊട്ടക്ടര്‍ ഘടിപ്പിക്കാം.
  • മിന്നലിന്റെ ആഘാതത്താല്‍ പൊള്ളല്‍ ഏല്‍ക്കുകയോ കാഴ്ച്ചയോ കേള്‍വിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിയ്ക്കുകയോ വരെ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തില്‍ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാല്‍ മിന്നലേറ്റ ആളിന് പ്രഥമ ശുശ്രൂഷ നല്‍കുവാന്‍ മടിക്കരുത്. മിന്നല്‍ ഏറ്റാല്‍ ആദ്യ മുപ്പത് സെക്കന്‍ഡ് ജീവന്‍ രക്ഷിക്കാനുള്ള സുവര്‍ണ നിമിഷങ്ങളാണ്. മിന്നലേറ്റ ആളിന് ഉടന്‍ വൈദ്യ സഹായം എത്തിക്കുക.
Continue Reading

kerala

‘വേടന്‍ എന്ന പേര് തന്നെ വ്യാജം, അവന്റെ പിന്നില്‍ ജിഹാദികള്‍’: വീണ്ടും വിദ്വേഷ പ്രസ്താവനയുമായി എന്‍.ആര്‍ മധു

Published

on

കോഴിക്കോട്: വേടൻ എന്ന പേര് തന്നെ വ്യാജമാണെന്നും അവൻ്റെ പിന്നിൽ ജിഹാദികളാണെന്നും ആർഎസ്എസ് മുഖമാസികയായ കേസരിയുടെ മുഖ്യപത്രാധിപർ എന്‍.ആര്‍ മധു. അദ്ദേഹത്തിന്റെ പാട്ടുകള്‍ തന്നെയാണ് ഇതിനൊക്കെ തെളിവെന്നും വേടന്റെ പാട്ടുകൾ പരിശോധിച്ചാൽ അയാളൊരിക്കലും ഇവിടുത്തെ ദളിത്-പിന്നോക്കക്കാരന്റെ വക്താവ് അല്ലെന്നും എന്‍.ആര്‍ മധു ആരോപിക്കുന്നു. ജനം ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.

”കേരളത്തിൽ ഹിന്ദുവായി ജീവിക്കുന്നത് എത്രത്തോളം അപകടമാണെന്ന് തെളിയിക്കുന്നതാണ് വേടനെതിരായ പരാമർശത്തിലെ തനിക്കെതിരായ കേസ്. വേടനെന്ന പേര് തന്നെ വ്യാജമാണ്. വേടൻ സമുദായം മഹത്തായ പാരമ്പര്യമുള്ളവരാണ്. അയാൾ വേടൻ സമുദായത്തിൽപെട്ടയാളല്ല. വേടനെന്ന പേര് ഇവിടെ ദുരുപയോഗം ചെയ്യുകയാണ്. മയക്കുമുരുന്ന് ഉപയോഗിക്കുന്ന അച്ചടക്കമില്ലാത്ത വ്യക്തി വേടൻ എന്ന ഗോത്രസമൂഹത്തെ അപമാനിക്കുകയാണ്. ഇത്തരം ആളുകളെ ഭരണകൂടം തന്നെയാണ് പ്രോത്സാഹിപ്പിക്കുന്നത്.

വേടനെന്ന കലാകാരന് ആവിഷ്‌കാര സ്വാതന്ത്ര്യം ഉണ്ട്. എന്നാൽ ഈ ആവിഷ്‌കാര സ്വാതന്ത്ര്യം ഈ നാടിന്റെ സംസ്‌കാരത്തിനും ദേശീയ സുരക്ഷിതത്വത്തിനും അനുഗുണമാകണം. വേടന്റെ പാട്ടുകൾ പരിശോധിച്ചാൽ അയാളൊരിക്കലും ഇവിടുത്തെ ദളിത്-പിന്നോക്കക്കാരന്റെ വക്താവ് അല്ല.

ലോകത്തുള്ള അടിച്ചമർത്തപ്പെട്ടവരുടെ പാട്ടുകളൊക്കെ വേടൻ പാടുന്നുണ്ട്. ‘സിറിയ നിൻ മാറിലെ മുറിവ്, കൊറിയ നിൻ മീതെ കഴുകന്മാർ, ലങ്കയിൽ ദാഹം മാറാത്ത പുലികൾ അലയുന്നു’- ഇങ്ങനെയൊക്കെയാണ് വരികൾ. വേടന്റെ ഒർജിൻ ശ്രീലങ്കൻ വനിതയാണ്. വേടന്‍ പാടുന്ന ഈ പുലികൾ എൽടിടിഇക്കാരാണ്. അവരെ മഹത്വവ്തകരിക്കുകയാണ്. അവരുടെ ദാഹം മാറിയിട്ടില്ല എന്ന് പറഞ്ഞാൽ പരോക്ഷമായി ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കലാണ്. ആളു കൂടുന്നു എന്നത് കൊണ്ട് ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നത് അംഗീകരിക്കാനാവില്ല.

മറ്റൊന്ന് സോമാലിയൻ ബാല്യങ്ങൾ കുടിനീര് തേടി അലയുന്ന് എന്നാണ്. എന്തിന് സോമാലിയ വരെ പോകണം. ദളിതന്റെയും പിന്നോക്കക്കാരന്റെയും ദുര്യോഗം അറിയണമെങ്കിൽ വയനാട്ടിലേക്ക് പോയാൽ മതി. അവർക്ക് കുടനീരില്ല. അതൊന്നും പാടുന്നില്ല.വേടന്റെ പട്ടിക്കിട്ടിരിക്കുന്ന പേര് ബുദ്ധൻ എന്നാണ്. നമ്മുടെ നാട്ടിലെ ചിലർക്ക് പട്ടി ഹറാമാണ്. ആ പട്ടിക്ക് ബുദ്ധന്റെ പേര് ഇടുന്നതിലൂടെ ഈ ഹറാം വാദികളുടെ പ്രീതി പിടിച്ചുപറ്റാനാണ് വേടൻ ശ്രമിക്കുന്നത്

ദളിത് പശ്ചാത്തലം ഉപയോഗിച്ചുകൊണ്ട് വേടൻ നടത്തുന്ന പരിശ്രമങ്ങൾ ഹിന്ദു സമൂഹത്തിലുണ്ടാകുന്ന ജാതി അതീതമായ ഐക്യത്തെ അട്ടിമറിക്കാനാണ്. ഇവിടെ ബോധപൂർവമായ മുസ്‌ലിം-ദളിത് ഐക്യവാദം ഉയർത്തുന്നുണ്ട്. ഇത് രാജ്യത്തെ ശിഥിലീകരിക്കാൻ വേണ്ടി രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന പിന്നോക്ക വിഭാഗങ്ങളെ മുസ്‌ലിം വിഭാഗങ്ങളിലേക്ക് ചേർക്കാനാണ്. അതിന്റെ വക്താവാണ് വേടൻ എന്ന് സംശയിക്കുന്നു.

വേടൻ എന്ന കലാകാരൻ ഉയർത്തുന്ന സാഹിത്യവും അയാളുടെ ശരീരഭാഷ മുഴുവനും ഇവിടുത്തെ ദളിതർക്ക് വേണ്ടിയല്ല. ആരുടേയൊ കയ്യിലെ ചട്ടുകമാണ്. അത് ജിഹാദികളാണ്”- ഇങ്ങനെ പോകുന്നു എന്‍.ആര്‍ മധുവിന്റെ ആരോപണങ്ങള്‍.

 

Continue Reading

kerala

കോഴിക്കോട് തീപിടിത്തം: രണ്ടുമണിക്കൂര്‍ പിന്നിട്ടിട്ടും തീ അണക്കാനായില്ല; കരിപ്പൂര്‍ വിമാനത്താവളത്തിലെ അഗ്‌നിശമന സേനയും സ്ഥലത്തെത്തി

Published

on

കോഴിക്കോട്: കോഴിക്കോട് പുതിയ ബസ്‍സ്റ്റാൻഡിൽ (മൊഫ്യൂസൽ ബസ്‍സ്റ്റാൻഡ്) വൈകീട്ട് തുടങ്ങിയ വൻ തീപിടിത്തം ഇപ്പോഴും തുടരുന്നു. വൈകീട്ട് അഞ്ച് മണിയോടെയാണ് തീപടർന്നത്. രണ്ടു മണിക്കൂർ പിന്നിട്ടിട്ടും തീ നിയന്ത്രണ വിധേയമായിട്ടില്ല. ജില്ലയിലെ വിവിധ ഫയർസ്റ്റേഷനുകളിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും നിരവധി യൂണിറ്റ് ഫയർഫോഴ്സ് സംഘങ്ങൾ നിലവിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നുണ്ട്.

പുതിയ ബസ്‍സ്റ്റാൻഡ് കെട്ടിടത്തിലെ ബുക്സ്റ്റാളിനോട് ചേർന്ന ഭാഗത്തുനിന്നാണ് ആദ്യം തീ ഉയർന്നത്. കാലിക്കറ്റ് ടെക്സ്റ്റൈൽസ് എന്ന തുണിക്കടയിലേക്കും അടുത്തുള്ള മറ്റു കടകളിലും തീ വ്യാപിച്ചു. കൂടുതൽ കടകളിലേക്ക് തീ ആളിപ്പടരാതിരിക്കാൻ അഗ്നിരക്ഷാ സേന കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഫലപ്രദമായില്ല.

സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസുകൾ മുഴുവൻ മാറ്റി. ആളുകളെ ഒഴിപ്പിച്ചു. ബസ്‍സ്റ്റാൻഡ് ബിൽഡിങ്ങിൽ പ്രവൃത്തിച്ചിരുന്ന കടകൾ പൂട്ടിച്ചു. ആർക്കും ആളപായമില്ലെന്നാണ് സൂചന. രക്ഷാപ്രവർത്തനത്തിനായി റോഡുകൾ അടച്ചതോടെ നഗരത്തിൽ പരക്കെ ഗതാഗതക്കുരുക്ക് രൂപപ്പെട്ടിട്ടുണ്ട്. പ്രദേശത്തെ എല്ലാ കടകളിലും വൈദ്യതി ബന്ധം വിച്ഛേദിച്ചു.

 

Continue Reading

Trending