Connect with us

india

ദില്ലി ചലോ മാര്‍ച്ച്; പഞ്ചാബ്-ഹരിയാന അതിര്‍ത്തിയില്‍ വെച്ച് തടഞ്ഞു, സംഘര്‍ഷം

പൊലീസ് കര്‍ഷകര്‍ക്കു നേരെ കണ്ണീര്‍ വാതകം പ്രയോഗിച്ചു .

Published

on

കര്‍ഷകരുടെ ദില്ലി ചലോ മാര്‍ച്ച് പഞ്ചാബ്- ഹരിയാന അതിര്‍ത്തിയില്‍ പൊലീസ് തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. ശംഭുവില്‍ പൊലീസ് കര്‍ഷകര്‍ക്കു നേരെ കണ്ണീര്‍ വാതകം പ്രയോഗിച്ചു. മാര്‍ച്ച് മുന്നോട്ട് പോകാന്‍ അനുവദിക്കില്ലെന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചിരിക്കുന്നത്.

ആദ്യഘട്ടത്തില്‍ കര്‍ഷകരോട് ഇതുമായി ബന്ധപ്പെട്ട് സംസാരിച്ചിരുന്നുവെങ്കിലും മുന്നോട്ട് പോകാനുള്ള നിലപാട് ശക്തമാക്കിയതിനു പിന്നാലെയാണ് ശംഭുവില്‍ പ്രതിഷേധക്കാരെ തടയാന്‍ പൊലീസ് എത്തിയത്. പിന്നീട് അത് സംഘര്‍ഷത്തിന് വഴിവെക്കുകയായിരുന്നു. അതിനുപിന്നാലെ പൊലീസ് കണ്ണീര്‍ വാതക പ്രയോഗം നടത്തുകയായിരുന്നു.

നിലവില്‍ അവിടുത്തെ സാഹചര്യം മോശമാണ്. രാവിലെ പഞ്ചാബില്‍ നിന്നാണ് കര്‍ഷകരുടെ മാര്‍ച്ച് ആരംഭിച്ചത്. ട്രാക്ക്ടറില്‍ ആറുമാസത്തേക്ക് വേണ്ട ഭക്ഷ്യ വസ്തുക്കളും വസ്ത്രങ്ങളും ഉള്‍പ്പടെയാണ് കര്‍ഷകര്‍ മാര്‍ച്ചിന് എത്തിയത്. മാര്‍ച്ച് എവിടെവെച്ച് തടയുന്നോ അവിടെ കുത്തിയിരുന്ന് ടെന്റടിച്ച് പ്രതിഷേധിക്കുമെന്നാണ് കര്‍ഷകര്‍ സ്വീകരിച്ചിരിക്കുന്ന നിലപാട്. ദില്ലിയിലേക്കാണ് മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുന്നത്.

ഡല്‍ഹി-ഹരിയാന അതിര്‍ത്തിയായ സിങ്കുവില്‍ വലിയ സന്നാഹങ്ങളാണ് മാര്‍ച്ചിനെ പ്രതിരോധിക്കാനായി ഒരുക്കിയിരിക്കുന്നത്. സോണിപത്തിലേക്ക് പോകുന്ന ദേശീയ പാതയുടെ ഒരു വശം പൂര്‍ണ്ണമായും അടച്ചിരിക്കുകയാണ്. സിങ്കു അതിര്‍ത്തിയിലേക്ക് കര്‍ഷകര്‍ക്ക് ഇതുവരെ എത്താന്‍ സാധിച്ചിട്ടില്ല. ഡല്‍ഹി അതിര്‍ത്തിയായ ഗാസിപൂര്‍, തിക്രി എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ക്ക് ഈ ഘട്ടത്തില്‍ എത്താന്‍ സാധിച്ചിട്ടില്ല. അതിന് മുന്നേ കര്‍ഷകരെ തടയുകയാണ്. കോണ്‍ക്രീറ്റ് പാളികള്‍ റോഡിലേക്ക് വലിച്ചിട്ട് അതിനിടയില്‍ കമ്പിവലിച്ചിട്ട് കോണ്‍ക്രീറ്റ് ചെയ്ത് ഉറപ്പിച്ച് ബീമുകള്‍ നിരത്തിയിട്ടുണ്ട്. ആര്‍എഎഫ്എസ് സംഘങ്ങളും അണിനിരന്നിട്ടുണ്ട്. വലിയ സംഘത്തെയാണ് മാര്‍ച്ചിനെ നേരിടാന്‍ പൊലീസ് ഒരുക്കിയിരിക്കുന്നത്.

അമ്പാല ഭാഗത്താണ് നിലവില്‍ സമരമുള്ളത്. ദില്ലിയിലേക്ക് എത്തുക എന്നത് കര്‍ഷകരെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്. ബാരിക്കേഡുകളും കോണ്‍ഗ്രീറ്റ് പാളികളും കൂടാതെ കണ്ടെയ്നറുകളില്‍ മണ്ണുനിറച്ച് റോഡുകളില്‍ നിരത്തിയിട്ടുണ്ട്. ഇതെല്ലാം മറികെടന്ന് വരുന്നത് കര്‍ഷകരെ സംബന്ധിച്ച് വലിയ പ്രതിസന്ധിയാണ്. അതിര്‍ത്തികളില്‍ നിന്ന് ദില്ലിയിലേക്ക് റോഡിന്റെ ഒരു വശത്തൂടെ മാത്രമാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്. ഇതുമൂലം ഗതാഗത കുരുക്ക് നേരിടുന്നുണ്ട്.

 

 

india

വിദ്വേഷ പരാമര്‍ശം; നിയമ വിദ്യാര്‍ഥിനിക്കെതിരെ പരാതി നല്‍കിയ യുവാവിനെ അറസ്റ്റ് ചെയ്ത് കൊല്‍ക്കത്ത പൊലീസ്

വിദ്വേഷ പ്രസംഗം പ്രചരിപ്പിച്ചതിനും മതവികാരം വ്രണപ്പെടുത്തിയതും ചൂണ്ടിക്കാട്ടി ഗോള്‍ഫ് ഗ്രീന്‍ പൊലീസ് സ്‌റ്റേഷനില്‍ പരാതിക്കാരനായ യുവാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.

Published

on

നിയമ വിദ്യാര്‍ഥിനിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ ഷര്‍മിഷ്ഠ പനോലിക്കെതിരെ പരാതി നല്‍കിയ വജാഹത് ഖാന്‍ ഖാദ്രി എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്‍ക്കത്ത പൊലീസ് ആണ് യുവാവിനെ അറസ്റ്റ് ചെയ്തത്. ഓപ്പറേഷന്‍ സിന്ദൂരുമായി ബന്ധപ്പെട്ട് ബോളിവുഡ് സെലിബ്രിറ്റികളുടെ മൗനത്തെ വിമര്‍ശിച്ചും, പ്രവാചകനെതിരെ അപമാനകരമായ പരാമര്‍ശങ്ങള്‍ നടത്തിയതിനുമാണ് ഷര്‍മിഷ്ഠ പനോളിക്കെതിരെ കേസെടുത്തത്.

ജൂണ്‍ 5 ന് കൊല്‍ക്കത്ത ഹൈക്കോടതി ഷര്‍മിഷ്ഠ പനോളിക്ക് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍, വിദ്വേഷ പ്രസംഗം പ്രചരിപ്പിച്ചതിനും മതവികാരം വ്രണപ്പെടുത്തിയതും ചൂണ്ടിക്കാട്ടി ഗോള്‍ഫ് ഗ്രീന്‍ പൊലീസ് സ്‌റ്റേഷനില്‍ പരാതിക്കാരനായ യുവാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ജൂണ്‍ 2ന് ഹിന്ദു ദേവതകള്‍ക്കും പാരമ്പര്യങ്ങള്‍ക്കുമെതിരെ അവഹേളനപരവും പ്രകോപനപരവുമായ ഭാഷ ഉപയോഗിച്ചുവെന്നാണ് ആരോപണം. ശ്രീറാം സ്വാഭിമാന്‍ പരിഷത്ത് എന്നയാളാണ് യുവാവിനെതിരെ പരാതി നല്‍കിയത്.

തുടര്‍ന്ന് യുവാവിനെ തിങ്കളാഴ്ച അറസ്റ്റ് ചെയ്യുകയായിരുന്നു. സാമുദായിക സംഘര്‍ഷം സൃഷ്ടിക്കാന്‍ ഉദ്ദേശിച്ചുള്ളതായിരുന്നു ഇയാളുടെ ഓണ്‍ലൈന്‍ പ്രവര്‍ത്തനമെന്ന് പൊലീസ് ആരോപിക്കുന്നു. ഷര്‍മിഷ്ഠ പനോലി കേസ് രാഷ്ട്രീയമായും അന്തര്‍ദേശീയമായും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

Continue Reading

india

വിദ്വേഷ പ്രസംഗം; ഹൈക്കോടതി ജഡ്ജി എസ്.കെ യാദവിനെതിരെ അന്വേഷിക്കാന്‍ രാജ്യസഭ സമിതി രൂപീകരിച്ചേക്കും

ജഡ്ജിക്കെതിരെ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവരാന്‍ പ്രതിപക്ഷ എംപിമാര്‍ 55 ഒപ്പുകളുള്ള നിവേദനം സമര്‍പ്പിച്ച് ആറ് മാസത്തിന് ശേഷം ഒപ്പ് പരിശോധിക്കുന്ന നടപടി പുരോഗമിക്കുകയാണ്.

Published

on

അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിനെ ഇംപീച്ച് ചെയ്യാനുള്ള നോട്ടീസിന്റെ അടിസ്ഥാനത്തില്‍ രാജ്യസഭാ ചെയര്‍മാന്‍ ജഗ്ദീപ് ധന്‍ഖര്‍ 2024 ഡിസംബറില്‍ ഒരു വിഎച്ച്പി പരിപാടിയില്‍ ജഡ്ജി നടത്തിയ വിദ്വേഷ പ്രസംഗത്തെക്കുറിച്ച് അന്വേഷിക്കാന്‍ അന്വേഷണ സമിതിക്ക് രൂപം നല്‍കിയേക്കും.

ജഡ്ജിക്കെതിരെ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവരാന്‍ പ്രതിപക്ഷ എംപിമാര്‍ 55 ഒപ്പുകളുള്ള നിവേദനം സമര്‍പ്പിച്ച് ആറ് മാസത്തിന് ശേഷം ഒപ്പ് പരിശോധിക്കുന്ന നടപടി പുരോഗമിക്കുകയാണ്. ഇംപീച്ച്മെന്റ് നടപടികള്‍ ആരംഭിക്കുന്നതിന്, ജഡ്ജസ് എന്‍ക്വയറി ആക്ട് പ്രകാരം രാജ്യസഭയില്‍ കുറഞ്ഞത് 50 എംപിമാരോ ലോക്സഭയില്‍ കുറഞ്ഞത് 100 എംപിമാരോ പ്രമേയത്തില്‍ ഒപ്പിടണം.

മാര്‍ച്ച് 21 ന് രാജ്യസഭയില്‍ സംസാരിക്കവേ, എംപിമാരുടെ ഒപ്പ് പരിശോധിക്കാന്‍ ആവശ്യപ്പെട്ട് രണ്ട് മെയിലുകള്‍ അയച്ചിട്ടുണ്ടെന്ന് ധന്‍ഖര്‍ പറഞ്ഞിരുന്നു.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ എട്ടിന് വിഎച്ച്പി പരിപാടിയില്‍ സംസാരിക്കവെ ജസ്റ്റിസ് യാദവ് ഇങ്ങനെ പറഞ്ഞിരുന്നു: ‘ഇത് ഹിന്ദുസ്ഥാന്‍ ആണെന്നും രാജ്യം ഹിന്ദുസ്ഥാനില്‍ ജീവിക്കുന്ന ഭൂരിപക്ഷത്തിന് അനുസരിച്ചായിരിക്കും പ്രവര്‍ത്തിക്കുകയെന്നും പറയാന്‍ എനിക്ക് ഒരു മടിയുമില്ല.’

ഡിസംബര്‍ 13 ന്, ജസ്റ്റിസ് യാദവ് വിദ്വേഷ പ്രസംഗത്തില്‍ ഏര്‍പ്പെട്ടെന്ന് ആരോപിച്ച്, രാജ്യസഭയില്‍ പ്രതിപക്ഷ അംഗങ്ങളുടെ ഒരു പ്രതിനിധി സംഘം അദ്ദേഹത്തെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് സമര്‍പ്പിച്ചു.

ഫെബ്രുവരി 13 ന് സഭയെ അഭിസംബോധന ചെയ്തുകൊണ്ട്, ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 124 (3) പ്രകാരം ജസ്റ്റിസ് യാദവിനെ നീക്കം ചെയ്യുന്നതിനുള്ള പ്രമേയത്തിനുള്ള തീയതിയില്ലാത്ത നോട്ടീസ് തനിക്ക് ലഭിച്ചതായി ധന്‍ഖര്‍ പറഞ്ഞു.

ഇംപീച്ച്മെന്റ് നോട്ടീസ് തീര്‍പ്പുകല്‍പ്പിക്കാത്തതിനാല്‍ വിഷയം പാര്‍ലമെന്റ് ഏറ്റെടുത്തതായി രാജ്യസഭാ സെക്രട്ടറി ജനറല്‍ പി സി മോദി സുപ്രീം കോടതിയെ അറിയിച്ചു. ഈ ആശയവിനിമയത്തെ തുടര്‍ന്നാണ് വിഷയത്തില്‍ ഇനി മുന്നോട്ടുപോകേണ്ടെന്ന് സുപ്രീം കോടതി തീരുമാനിച്ചതെന്നാണ് വിവരം.

മാര്‍ച്ച് 25ന് ഫ്ളോര്‍ ലീഡര്‍മാരുമായി നടത്തിയ ചര്‍ച്ചയിലാണ് ഇംപീച്ച്മെന്റ് നോട്ടീസ് കെട്ടിക്കിടക്കുന്ന കാര്യം ഉന്നയിച്ചതെന്നാണ് വിവരം. ഒപ്പുകള്‍ പരിശോധിച്ച് കഴിഞ്ഞാല്‍ സഭ നടന്നാലും ഇല്ലെങ്കിലും നടപടിയെടുക്കാമെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ജൂലൈ 21നാണ് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ആരംഭിക്കുന്നത്.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 124 (4) അനുസരിച്ച്, ഒരു സുപ്രീം കോടതി ജഡ്ജിയെ പാര്‍ലമെന്റിന് ‘തെളിയിക്കപ്പെട്ട മോശം പെരുമാറ്റം’, ‘പ്രാപ്തിക്കുറവ്’ എന്നിവയുടെ അടിസ്ഥാനത്തില്‍ നീക്കം ചെയ്യാവുന്നതാണ്. ആര്‍ട്ടിക്കിള്‍ 218 പ്രകാരം, ഹൈക്കോടതി ജഡ്ജിമാര്‍ക്കും ഇത് ബാധകമാണ്.

Continue Reading

india

രാജ്യത്ത് കോവിഡിന്റെ പുതിയ വകഭേദം വ്യാപിക്കുന്നു; 163 പേര്‍ക്ക് എക്‌സ്എഫ്ജി സ്ഥിരീകരിച്ചു

രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 7000 ത്തിലേക്ക് കടന്നു. കേരളത്തിലാണ് കൂടുതല്‍ രോഗികളുള്ളത്.

Published

on

രാജ്യത്ത് കോവിഡിന്റെ പുതിയ വകഭേദമായ എക്‌സ്എഫ്ജി വ്യാപിക്കുന്നു. 163 പേര്‍ക്ക് ഇതിനോടകം രോഗബാധ സ്ഥിരീകരിച്ചു. അതേസമയം, രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 7000 ത്തിലേക്ക് കടന്നു. കേരളത്തിലാണ് കൂടുതല്‍ രോഗികളുള്ളത്.

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ എക്‌സ്എഫ്ജി കേസുകള്‍ (89) റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്, തൊട്ടുപിന്നില്‍ തമിഴ്‌നാട് (16) ആണ്. കേരളം (15), ഗുജറാത്ത് (11), മധ്യപ്രദേശ്, ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാള്‍ എന്നിവടങ്ങളില്‍ ആറ് കേസുകള്‍ വീതവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

അതേസമയം, നിലവില്‍, എക്‌സ്എഫ്ജി കൂടുതല്‍ ഗുരുതരമായ രോഗത്തിനോ ആശുപത്രിയില്‍ പ്രവേശിപ്പിക്കലിനോ കാരണമാകില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

Continue Reading

Trending