Connect with us

kerala

ഫ്‌ളാറ്റില്‍ നിന്ന് ചാടി മരിച്ച സംഭവം; മിഹിറിന്റെ മരണം ഹൃദയഭേദകമെന്ന് രാഹുല്‍ ഗാന്ധി

സംഭവത്തില്‍ കുട്ടിയുടെ രക്ഷിതാക്കളില്‍നിന്നും സ്‌കൂള്‍ അധികൃതരില്‍നിന്നും മൊഴിയെടുക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഇന്ന് കൊച്ചിയിലെത്തും.

Published

on

തൃപ്പൂണിത്തുറയില്‍ സ്‌കൂളില്‍ വിദ്യാര്‍ത്ഥികളുടെ റാഗിങ്ങിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി താമസസ്ഥലത്തെ ഫ്‌ളാറ്റില്‍ നിന്ന് ചാടി ജീവനൊടുക്കിയ സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവും വയനാട് മുന്‍ എം.പിയുമായ രാഹുല്‍ ഗാന്ധി. മിഹിര്‍ അഹമ്മദിന്റെ ദാരുണ മരണം ഹൃദയഭേദകമാണെന്നും കുടുംബത്തെ അഗാധമായ അനുശോചനം അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മിഹിറിന്റെ മാതാപിതാക്കള്‍ വയനാട് സ്വദേശികളാണ്.

‘ ഇനി ഒരു കുട്ടിക്കും മിഹിര്‍ നേരിട്ടത് സംഭവിക്കരുത്. കുട്ടികളുടെ സുരക്ഷിത താവളമാണ് സ്‌കൂളുകള്‍. എന്നിട്ടും അവിടെ മിഹിര്‍ നിരന്തര പീഡനങ്ങള്‍ അനുഭവിച്ചു. ഈ സംഭവത്തില്‍ മിഹിറിനെ പീഡിപ്പിച്ചവരും ആവശ്യമായ നടപടി എടുക്കാത്തവരും ഒരുപോലെ ഉത്തരവാദികളാണ്. കുട്ടികളെ റാഗ് ചെയ്യുന്നത് നിരുപദ്രവകരമായ കാര്യമല്ല. അത് ജീവിതം നശിപ്പിക്കും. മാതാപിതാക്കള്‍ മക്കളെ ദയ, സ്‌നേഹം, സഹാനുഭൂതി, സംസാരിക്കാനുള്ള ധൈര്യം എന്നിവ പഠിപ്പിക്കണം. ആരെങ്കിലും അവരെ ഉപദ്രവിക്കുന്നുവെന്ന് നിങ്ങളുടെ കുട്ടി പറഞ്ഞാല്‍ അവരെ വിശ്വസിക്കുക, അവര്‍ ആരെയെങ്കിലും ഭീഷണിപ്പെടുത്തുന്നവരാണെങ്കില്‍ നിങ്ങള്‍ ഇടപെടുക’ -രാഹുല്‍ ഗാന്ധി പറഞ്ഞു.

സലീം-റജ്‌ന ദമ്പതികളുടെ മകനായ മിഹിര്‍ അഹമ്മദ് സ്‌കൂളില്‍ സഹപാഠികളുടെ റാഗിങ്ങിനിരയായതിനെ തുടര്‍ന്ന് ജനുവരി 15നാണ് ഫ്‌ളാറ്റില്‍ നിന്ന് ചാടി ജീവനൊടുക്കുകയായിരുന്നു. തിരുവാണിയൂര്‍ ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു മിഹിര്‍.

സംഭവത്തില്‍ കുട്ടിയുടെ രക്ഷിതാക്കളില്‍നിന്നും സ്‌കൂള്‍ അധികൃതരില്‍നിന്നും മൊഴിയെടുക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഇന്ന് കൊച്ചിയിലെത്തും. എറണാകുളം ജില്ല കലക്ടറേറ്റിലെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസില്‍ രാവിലെ 10.30നാണ് തെളിവെടുപ്പ്. കുട്ടിയുടെ മാതാപിതാക്കളോടും സ്‌കൂളുകാരോടും ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം മിഹിര്‍ നേരത്തെ പഠിച്ചിരുന്ന കാക്കനാട് ജെംസ് മോഡേണ്‍ അക്കാദമി സ്‌കൂളിലെ വൈസ് പ്രിന്‍സിപ്പല്‍ ബിനു അസീസിനെ സസ്പെന്‍ഡ് ചെയ്തു. വൈസ് പ്രിന്‍സിപ്പലില്‍നിന്ന് കുട്ടിക്ക് മാനസിക പീഡനം നേരിടേണ്ടി വന്നിട്ടുണ്ടെന്ന കുട്ടിയുടെ മാതാവിന്റെ പരാതിയെ തുടര്‍ന്നാണ് നടപടി. മരണവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് സ്‌കൂള്‍ മാനേജ്മെന്റിന്റെ നടപടി.

ജെംസ് സ്‌കൂളിലും കുട്ടി റാഗിങ്ങിന് ഇരയായെന്നും കുട്ടിയെ മരണത്തിലേക്ക് നയിച്ചെത് ഇതാണെന്നും അന്വേഷണമാവശ്യപ്പെട്ട് രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം അന്വേഷണമാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും ബാലാവകാശ കമീഷനും രക്ഷിതാക്കള്‍ പരാതി നല്‍കിയിരുന്നു.

മറ്റ് വിദ്യാര്‍ത്ഥികള്‍ മിഹിറിനെ വാഷ്റൂമില്‍ കൊണ്ടുപോയി ഉപദ്രവിക്കുകയും ക്ലോസറ്റില്‍ മുഖം താഴ്ത്തി ഫ്ലഷ് ചെയ്യിക്കുകയും നക്കിപ്പിക്കുകയും ചെയ്തതായി കുടുംബം പറഞ്ഞിരുന്നു. നിറത്തിന്റെ പേരിലും വിദ്യാര്‍ത്ഥിക്ക് അധിക്ഷേപം നേരിടേണ്ടിവന്നിരുന്നു.

സുഹൃത്തുക്കളുമായി നടത്തിയ സംഭാഷണത്തില്‍ നിന്നും സമൂഹ മാധ്യമങ്ങളിലെ ചാറ്റുകളില്‍ നിന്നും കുട്ടി ശാരീരിക, മാനസിക പീഡനങ്ങള്‍ക്ക് ഇരയായതായി പരാതിയില്‍ പറയുന്നു.
അന്വേഷണവുമായി സഹകരിക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

റീൽസ് എടുക്കൽ മാത്രം, ഭൂമി ഏറ്റെടുത്ത് നല്‍കിയിരുന്നെങ്കില്‍ 10 വര്‍ഷം മുന്‍പെ ദേശീയ പാതയായേനേ’: വി ഡി സതീശൻ

Published

on

ദേശീയപാത നിര്‍മാണത്തില്‍ ആ മുതല്‍ ക്ഷ വരെ കേരളത്തിന് ബന്ധമില്ലെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. കേന്ദ്രപദ്ധതിയുടെ ക്രെഡിറ്റ് ഏറ്റെടുക്കാന്‍ നോക്കിയ മന്ത്രി പി എ മുഹമ്മദ് റിയാസ് എട്ടുകാലി മമ്മൂഞ്ഞ് ചമഞ്ഞു നടക്കുകയാണ്. DPR-ല്‍ മാറ്റമുണ്ടെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ആരോപണം ഗൗരവതരമെന്നും വി ഡി സതീശന്‍ പ്രതികരിച്ചു.

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കൊണ്ടുവന്ന വിഴിഞ്ഞം തുറമുഖത്തിന്റെ ക്രെഡിറ്റെഡുക്കാന്‍ ഇവര്‍ നോക്കി. കേരളത്തിലെ ജനങ്ങള്‍ക്ക് അത് മനസിലായി. രണ്ടാമത്, കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന പൂര്‍ണമായ ക്രെഡിറ്റ് ഇവര്‍ എടുക്കാന്‍ നോക്കി. നാലാം വാര്‍ഷികത്തില്‍ അതില്‍ വിള്ളല്‍ വീണു. ഞങ്ങള്‍ക്ക് ഭയങ്കര സന്തോഷമെന്നാണ് മന്ത്രിക്ക് പരാതി. ഞങ്ങള്‍ക്ക് സന്തോഷമൊന്നുമല്ല. ഞങ്ങള്‍ ഇത് നേരത്തെ പറഞ്ഞതാണ്. റോഡ് നിര്‍മാണം അശാസ്ത്രീയമാണ്, അപാകതയുണ്ട് എന്ന് ഞാനുള്‍പ്പടെ പറഞ്ഞതാണ്. അന്ന് തെരഞ്ഞെടുപ്പിന് മുന്‍പ് ഇത് നടത്തി എട്ടുകാലി മമ്മൂഞ്ഞ് ചമഞ്ഞതാണ്. അതാണ് പൊളിഞ്ഞത് – അദ്ദേഹം വ്യക്തമാക്കി.

കെ റെയിലിന് മാത്രമാണ് യുഡിഎഫ് എതിരു നിന്നിട്ടുള്ളതെന്ന് വി ഡി സതീശന്‍ പറഞ്ഞു. ദേശീയപാതയുമായി ബന്ധപ്പെട്ട ഭൂമിയേറ്റെടുക്കല്‍ കേരളത്തില്‍ പ്രശ്‌നമായിരുന്നുവെന്നും ഭൂമി ഏറ്റെടുത്ത് കൊടുത്തിരുന്നുവെങ്കില്‍ പത്ത് കൊല്ലം മുന്‍പ് യുപിഎ സര്‍ക്കാര്‍ ഇത് പണിതു തന്നേനെയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഡിപിആറുമായി ബന്ധപ്പെട്ട കാര്യം സുരേഷ് ഗോപി ഉത്തരവാദിത്തോടെ പറഞ്ഞതായിരിക്കുമെന്ന് താന്‍ വിശ്വസിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഡിപിആര്‍ മാറ്റേണ്ടകാര്യം എവിടെയാണ് ഉണ്ടായിരിക്കുന്നത്, എന്നതുള്‍പ്പടെയുള്ള കാര്യം അടിയന്തരമായി അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന് എന്‍എച്ച്എഐയുമായി ഒരു കോര്‍ഡിനേഷനും ഉണ്ടായിരുന്നില്ല. റീല്‍സ് എടുക്കല്‍ മാത്രമേ ഉണ്ടായുള്ളു – അദ്ദേഹം വ്യക്തമാക്കി.

Continue Reading

kerala

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ; ‘എപ്പോൾ ആത്മഹത്യ ചെയ്യുമെന്ന് സുകാന്ത്, നിർണായക തെളിവുകൾ വീണ്ടെടുത്തു

Published

on

തിരുവനന്തപുരം: തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ പ്രതി സുകാന്തിനെതിരെ കൂുടുതൽ തെളിവുകൾ കണ്ടെത്തി പൊലീസ്. സുകാന്തും ഐബി ഉദ്യോഗസ്ഥയും തമ്മിലുള്ള ടെലഗ്രാം ചാറ്റാണ് പൊലീസ് വീണ്ടെടുത്തിരിക്കുന്നത്. യുവതിയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത് സുകാന്താണെന്നതിന്റെ ശക്തമായ തെളിവുകളാണ് ഈ ചാറ്റില്‍ നിന്ന് പൊലീസിന് ലഭിച്ചത്. ടെലഗ്രാമിൽ നടത്തിയ ചാറ്റിൽ ഐബി ഉദ്യോഗസ്ഥയോട് ‘പോയി ചാവൂ’ എന്ന് സുകാന്ത് ആവശ്യപ്പെട്ടിട്ടുണ്ട്.

ആത്മഹത്യാ പ്രേരണക്കുറ്റത്തിന് ശക്തമായ തെളിവാണ് ചാറ്റെന്നാണ് പൊലീസിന്‍റെ വിലയിരുത്തൽ. സുകാന്തിന്റെ ഫോൺ വീണ്ടും വിശദമായ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. എനിക്ക് നിന്നെ വേണ്ടെന്നും നീ ഒഴിഞ്ഞാലേ എനിക്ക് അ‌വളെ കല്യാണം കഴിക്കാൻ പറ്റൂ എന്നും സുകാന്ത് ടെലഗ്രാം ചാറ്റില്‍ പറയുന്നുണ്ട്. എനിക്ക് ഭൂമിയില്‍ ജീവിക്കാന്‍ താല്‍പര്യമില്ലെന്നും യുവതി പറയുന്നുണ്ട്. നീ പോയി ചാകണം,എന്ന് ചാകുമെന്നും സുകാന്ത് നിരന്തരം ചോദിക്കുന്നുണ്ട്.ഇതിനൊടുവിലാണ് ആഗസ്ത് ഒമ്പതിന് മരിക്കുമെന്ന് യുവതി മറുപടി നല്‍കുന്നത്.

മാര്‍ച്ച് 24നാണ് പേട്ട റെയില്‍വേ സ്റ്റേഷന് സമീപം ഐബി ഉദ്യോഗസ്ഥയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിന് പിന്നാലെ ഐബി ഉദ്യോഗസ്ഥ ട്രാക്കിന് കുറുകേ കിടന്നതാണെന്ന് വ്യക്തമാക്കി ലോക്കോ പൈലറ്റ് രംഗത്തെത്തിയിരുന്നു. മരിക്കുന്നതിന് തൊട്ടുമുന്‍പ് ഐബി ഉദ്യോഗസ്ഥ സുകാന്തുമായി ഫോണില്‍ സംസാരിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു.

Continue Reading

kerala

സംസ്ഥാനത്ത് മഴ ശക്തമാകുന്നു; ആറ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് നല്‍കിയിട്ടുള്ളത്

Published

on

തിരുവനന്തപുരം: കേരളത്തിലെ മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം. മധ്യ, വടക്കൻ ജില്ലകളില്‍ കനത്ത മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്. ആറ് ജില്ലകളിൽ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് നല്‍കിയിട്ടുള്ളത്. എല്ലാ ജില്ലകളിലും മഴയ്ക്കുള്ള സാധ്യതയുണ്ട്. ബാക്കി എല്ലാ ജില്ലകളിലും മഞ്ഞ അലേര്‍ട്ടാണ് ഉള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളപ്പോഴാണ് ഓറഞ്ച് അലേര്‍ട്ട് നൽകുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലേര്‍ട്ടാണ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലേര്‍ട്ടുമുണ്ട്. ബാക്കി ജില്ലകളിൽ മഞ്ഞ അലേര്‍ട്ടുമുണ്ട്. 25ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിൽ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 26ന് പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിൽ റെഡ് അലേർട്ട് മുന്നറിയിപ്പുണ്ട്.

കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. കണ്ണൂർ, കാസർകോട് ജില്ലകളിൽ, കുഴത്തൂർ മുതൽ കോട്ടക്കുന്ന് വരെ തീരത്ത് കള്ളക്കടൽ മുന്നറിയിപ്പുമുണ്ട്. കേരള തീരത്ത്  രാത്രി 08.30 വരെ 0.5 മുതൽ 1.0 മീറ്റർ വരെയും കന്യാകുമാരി തീരത്ത്‌ 1.0 മുതൽ 1.1 മീറ്റർ വരെയും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കമെന്നും കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

Continue Reading

Trending