Connect with us

EDUCATION

വൈവിധ്യമാർന്ന കോഴ്സുകളുമായി കുസാറ്റ് വിളിക്കുന്നു

Published

on

അക്കാദമിക രംഗത്ത് മികവാർന്ന സംഭാവനകളർപ്പിച്ചു കൊണ്ട് നമ്മുടെ രാജ്യത്തിന്റെ അഭിമാനമുയർത്തിക്കൊണ്ടിരിക്കുന്ന കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ (കുസാറ്റ്) വിവിധ കോഴ്സുകളിലെ പ്രവേശനത്തിന് ഇപ്പോൾ  അപേക്ഷ സമർപ്പിക്കാം. ആഗോള തലത്തിൽ തന്നെ ശ്രദ്ധേയമായ നിരവധി വിദേശ സർവകലാശാലയുമായി പഠനഗവേഷണ മേഖലയിൽ ധാരണാപത്രത്തിൽ ഒപ്പുവെച്ച കുസാറ്റ് പ്ലേസ്മെൻറ്റിന്റെ കാര്യതയിലും ഏറെ മികവ് പുലർത്തുന്ന ശ്രദ്ധേയ സ്ഥാപനമാണ്.

പ്ലസ് ടു യോഗ്യതയുള്ളവർക്കും 2024 ൽ പരീക്ഷ അഭിമുഖീകരിക്കുന്നവർക്കും പ്രവേശന നേടാവുന്ന കോഴ്‌സുകൾ

 

  • സിവിൽ, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ, ഇൻഫോർമേഷൻ ടെക്നോളജി, മെക്കാനിക്കൽ, സേഫ്റ്റി ആൻഡ് ഫയർ, മറൈൻ, നേവൽ ആർക്കിടെക്ച്ചർ ആൻഡ് ഷിപ് ബിൽഡിങ്, പോളിമർ സയൻസ് ആൻഡ് എഞ്ചിനീയിറിംഗ്, ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ എന്നീ ബ്രാഞ്ചുകളിൽ നാല് വർഷം ദൈർഘ്യമുള്ള ബാച്ചിലർ ഓഫ് ടെക്നോളജി (ബി.ടെക്) പ്രോഗ്രാം

 

  • ഫോട്ടോണിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡാറ്റ സയൻസ് എന്നീ സ്പെഷ്യലൈസേഷനോടെയുള്ള കമ്പ്യൂട്ടർ സയൻസ്, ബയോളജിക്കൽ സയൻസ്, കെമിസ്ട്രി, സ്റ്റാറ്റിസ്റ്റിക്സ് മാത്തമാറ്റിക്സ്, ഫിസിക്സ് എന്നിവയിൽ അഞ്ചു വർഷം ദൈർഘ്യമുള്ള ഇന്റഗ്രേറ്റഡ് മാസ്റ്റർ ഓഫ് സയൻസ് (എം.എസ്സി) പ്രോഗ്രാം.

 

  • അഞ്ചു വർഷം ദൈർഘ്യമുള്ള ബിബിഎ- എൽഎൽബി(ഓണേഴ്‌സ്), ബികോം- എൽഎൽബി (ഓണേഴ്‌സ്) , ബി.എസ്‌.സി കമ്പ്യൂട്ടർ സയൻസ്-എൽ.എൽ.ബി (ഓണേഴ്‌സ്) എൽ.എൽ.ബി പ്രോഗ്രാമുകൾ

 

  • ബിസിനസ് പ്രോസസ്സ് ആൻഡ് ഡാറ്റ അനലറ്റിക്സിൽ ത്രിവത്സര ബാച്ചിലർ ഓഫ് വൊക്കേഷൻ (ബി.വോക്) പ്രോഗ്രാം

ഡിപ്ലോമ, ഡിഗ്രി, പിജി, പി.എച്ച്ഡി  എന്നിവ കഴിഞ്ഞവർക്ക് അപേക്ഷിക്കാവുന്ന പ്രോഗ്രാമുകളും ഡിപ്ലോമ, സർട്ടിഫിക്കറ്റ്, ഹ്രസ്വകാല കോഴ്‌സുകൾ എന്നിവയുമുണ്ട്. തൃക്കാക്കര, പുളിങ്കുന്ന്,  ലൈക്ക് സൈഡ് എന്നീ 3 ക്യാമ്പസുകളിലായാണ് കുസാറ്റിലെ കോഴ്‌സുകളുള്ളത്

ബിരുദ, ബിരുദാനന്തര കോഴ്സുകളുടെ പ്രവേശനത്തിന് ഫെബ്രുവരി 26 വരെയും എംടെക് പ്രവേശനത്തിന് മേയ് 31 വരെയും www.admissions.cusat.ac.in എന്ന വെബ്സൈറ് വഴി അപേക്ഷ സമർപ്പിക്കാം

ബി.ടെക് പ്രോഗ്രാമിനും   ഫോട്ടോണിക്സ്, കമ്പ്യൂട്ടർ  സയൻസ്,മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, സ്റ്റാറ്റിസ്റ്റിക്സ് എന്നീ ഇന്റഗ്രേറ്റഡ് എം.എസ്സി. കോഴ്സുകളുടെ   പ്രവേശനത്തിനും  മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങൾ പ്ലസ്ടുവിന് പഠിച്ചിരിക്കണം. ബയോളജി, ഫിസിക്സ്, കെമിസ്ട്രി എന്നിവ പ്ലസ്ടുവിന് പഠിച്ചവർക്കാണ്    ബയോളജിക്കൽ സയൻസിലെ ഇന്റഗ്രേറ്റഡ് എം.എസ്സി പ്രോഗ്രാമിന്  പ്രവേശനം ലഭിക്കുക

മറൈൻ എൻജിനീയറിങ് ഒഴികെയുള്ള ബി.ടെക് പ്രോഗ്രാമുകൾ,  ഇന്റഗ്രേറ്റഡ് എം.എസ്സി, എൽഎൽ.ബി, ബി.വോക്    കോഴ്സുകൾ,  എന്നിവയുടെ പ്രവേശനം  കോമൺ അഡ്മിഷൻ ടെസ്റ്റ് (CAT-2024) വഴിയാണ് നടക്കുക.  തിരഞ്ഞെടുക്കാനുദ്ദേശിക്കുന്ന കോഴ്സുകൾക്ക് അനുസരിച്ച് ടെസ്റ്റ് കോഡിൽ വ്യത്യാസം വരും. മറൈൻ എൻജിനീയറിങ് എന്ന റെസിഡെൻഷ്യൽ ബി.ടെക് കോഴ്സിന് പ്രവേശനം ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റി നടത്തുന്ന കോമൺ എൻട്രൻസ് ടെസ്റ്റ് (CET-2024) വഴിയാണ്. ഈ കോഴ്സിന് പ്രവേശനം ആഗഹിക്കുന്നവർ അപേക്ഷ ക്ഷണിക്കുന്ന മുറക്ക് CET-2024 ന് അപേക്ഷിക്കാനും റാങ്ക്ലിസ്റ്റ് കുസാറ്റ് വെബ്‌സൈറ്റിൽ യഥാസമയം  അപ്ലോഡ് ചെയ്യാനും ശ്രദ്ധിക്കണം.

ബി.ബി.എ./ബി.കോം-എൽഎൽ.ബി(ഓണേഴ്സ്) കോഴ്‌സുകൾക്ക് ഏതെങ്കിലും സ്ട്രീമിൽ പ്ലസ്ടു ജയിച്ചവർക്ക് അപേക്ഷിക്കാം. ബി.എസ്.സി കമ്പ്യൂട്ടർ സയൻസ് -എൽ.എൽ.ബി (ഓണേഴ്‌സ്) പ്രോഗ്രാമിന് പ്രവേശനമാഗ്രഹിക്കുന്നവർ പ്ലസ്‌ടുവിന് മാത്തമാറ്റിക്സ്, കമ്പ്യൂട്ടർ സയൻസ് എന്നിവയിൽ ഏതെങ്കിലും പഠിച്ചിരിക്കണം. ബി.വോക്  (ബിസിനസ് പ്രോസസ് ആൻഡ് ഡേറ്റ അനലറ്റിക്സ്) പ്രവേശനത്തിന് മാത്തമാറ്റിക്സ് അല്ലെങ്കിൽ സ്റ്റാറ്റിസ്റ്റിക്സ് ഒരു വിഷയമായി പഠിച്ച് പ്ലസ്ടു ജയിച്ചവർക്ക് അപേക്ഷിക്കാം.

ഓരോ കോഴ്‌സിനും  യോഗ്യതാ പരീക്ഷയിൽ ലഭിക്കേണ്ട മാർക്ക് നിബന്ധന സംബന്ധിച്ച വിവരം പ്രോസ്പെക്ടസിലുണ്ട്. കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷ മേയ് 10,11,12  തിയതികളിൽ  നടക്കും.

എം.ടെക്, എം.ബി.എ പ്രവേശനത്തിനായി കുസാറ്റ് പ്രത്യേകം പ്രവേശന പരീക്ഷ നടത്തുന്നില്ല. ഗേറ്റ്, ഐ.ഐ.എം നടത്തുന്ന ക്യാറ്റ്, മറ്റു പ്രവേശന പരീക്ഷകളായ സി-മാറ്റ്, കെ-മാറ്റ്, എന്നിവയിലെ  സ്കോറുകൾ പരിഗണിക്കും. പി.എച്ച്ഡി, പോസ്റ്റ് ഡോക്ടറൽ, ഡിപ്ലോമ, സർട്ടിഫിക്കറ്റ്, ഹ്രസ്വകാല കോഴ്സുകൾ എന്നിവയുടെ പ്രവേശനത്തിന് അതത് വകുപ്പുകളിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

EDUCATION

കേരള സര്‍വകലാശാലയില്‍ ഗുരുതര വീഴ്ച; ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ടു

5 കോളജുകളിലെ വിദ്യാർഥികളുടെ ഉത്തരക്കടലാസുകൾ നഷ്ടപ്പെട്ടവയിലുണ്ട്.

Published

on

കേരള സർവകലാശാലയിൽ എംബിഎ വിദ്യാർഥികളുടെ ഉത്തരക്കടലാസുകൾ കാണാതായി. മൂല്യനിർണം നടത്താൻ ഒരു അധ്യാപകനു നൽകിയ ‘പ്രൊജക്ട് ഫിനാൻസ്’ എന്ന വിഷയത്തിന്റെ 71 ഉത്തരക്കടലാസുകളാണ് നഷ്ടമായത്. 5 കോളജുകളിലെ വിദ്യാർഥികളുടെ ഉത്തരക്കടലാസുകൾ നഷ്ടപ്പെട്ടവയിലുണ്ട്.

വിവരം പുറത്തുവിടാതെ വീണ്ടും പരീക്ഷ നടത്താൻ സർവകലാശാല തീരുമാനിച്ചു. ഇതിനുള്ള അറിയിപ്പ് വിദ്യാർഥികൾക്കു ലഭിച്ചപ്പോൾ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തു വന്നത്. എംബിഎ അവസാന സെമസ്റ്ററിലെ 71 വിദ്യാർഥികൾക്കാണ് പ്രത്യേക പരീക്ഷ നടത്തുന്നത്.

എംബിഎ വിദ്യാർഥികളുടെ അവസാന സെമസ്റ്റർ പരീക്ഷയുടെ ഉത്തരക്കടലാസുകളാണ് നഷ്ടമായതെന്നാണ് വിവരം. രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാക്കേണ്ട കോഴ്സിന്റഎ ഫല പ്രഖ്യാപനം രണ്ടര വർഷമായിട്ടും നടത്തിയിരുന്നില്ല.

പരീക്ഷാ ഫലം വൈകുന്നതിന്റെ കാരണം സർവകലാശാല വിശദീകരിച്ചിരുന്നില്ല. അതിനിടെയാണ് ഏപ്രിൽ ഏഴിനു വീണ്ടും പരീക്ഷ നടത്തുന്നുവെന്നു കാണിച്ചു വെള്ളിയാഴ്ച ഉച്ചയോടെ വിദ്യാർഥികൾക്ക് അറിയിപ്പു ലഭിച്ചത്.

മൂല്യനിർണയം കഴിഞ്ഞ് ഉത്തരക്കടലാസ് നഷ്ടപ്പെട്ടു പോയി എന്നു അധ്യാപകൻ സർവകലാശാലയെ അറിയിച്ചുവെന്നാണ് വിവരം. ഇക്കാര്യം സിൻഡിക്കേറ്റിൽ റിപ്പോർട്ടു ചെയ്തു. സിൻഡിക്കേറ്റ് തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും പരീക്ഷ നടത്താൻ നിശ്ചയിച്ചത്.

Continue Reading

EDUCATION

സ്‌കൂള്‍ പ്രവേശന പ്രായം ആറാക്കും; പ്രവേശന പരീക്ഷയും തലവരിപ്പണവും പാടില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി

വരുന്ന അധ്യയ വർഷത്തിൽ കൂടി ഒന്നാം ക്ലാസിലേക്ക് അഞ്ച് വയസുള്ള കുട്ടികളെ പ്രവേശിപ്പിക്കാം

Published

on

തിരുവനന്തപുരം: 2026-27 അധ്യയ വർഷം മുതൽ ആറു വയസ് പൂർത്തിയായ കുട്ടികൾക്ക് മാത്രം സംസ്ഥാനത്തെ സ്കൂളുകളിൽ ഒന്നാം ക്ലാസ് പ്രവേശനമെന്ന് പൊതു വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. ഏതാണ്ട് 50 ശതമാനത്തിലധികം കുട്ടികൾ നിലവിൽ ആറു വയസിന് ശേഷമാണ് സ്‌കൂളിൽ എത്തുന്നത്. ഇത് പ്രോത്സാഹിപ്പിക്കപ്പെടണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

വരുന്ന അധ്യയ വർഷത്തിൽ കൂടി ഒന്നാം ക്ലാസിലേക്ക് അഞ്ച് വയസുള്ള കുട്ടികളെ പ്രവേശിപ്പിക്കാം. ഒന്നാം ക്ലാസ് പ്രവേശനത്തിന് പരീക്ഷയും തലവരിപ്പണവും അംഗീകരിക്കില്ല. ഒന്നാം ക്ലാസിലേക്ക് പ്രവേശന പരീക്ഷ നടത്തുന്ന കുട്ടികളെ പീഡിപ്പിക്കുന്നതിന് തുല്യമാണ്. നിയമം കാറ്റിൽ പറത്തി ചില വിദ്യാലയങ്ങൾ ഇത് തുടരുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. രാജ്യത്തെ നിയമം അനുശാസിക്കുന്ന രീതിയിൽ അവർക്കെതിരെ പരാതി ലഭിച്ചാൽ നടപടികൾ സ്വീകരിക്കുന്നതാണെന്നും മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി.

Continue Reading

EDUCATION

പ്ലസ് ടു പരീക്ഷ ചോദ്യപേപ്പറില്‍ വീണ്ടും പിഴവുകള്‍: സയന്‍സ്, കൊമേഴ്‌സ് പരീക്ഷകളില്‍ ഒരേ ചോദ്യം ആവര്‍ത്തിച്ചു

പ്ലസ് ടു മലയാളം പരീക്ഷയുടെ ചോദ്യപേപ്പറുകൾ വലിയ ചർച്ചയായിരുന്നു.

Published

on

പ്ലസ്ടു ചോദ്യപേപ്പറിലെ പിഴവുകൾ അവസാനിക്കുന്നില്ല.പ്ലസ്ടു സയൻസ് , കൊമേഴ്സ് പരീക്ഷകൾക്കാണ് ഒരേ ചോദ്യം ആവർത്തിച്ചത്.ഇരു വിഷയത്തിലും കണക്ക് പരീക്ഷയിലാണ് 6 മാർക്കിന്റെ ഒരേ ചോദ്യം വന്നത്. വാക്കോ സംഖ്യകളോ പോലും മാറാതെ ചോദ്യം ആവർത്തിക്കുകയായിരുന്നു.

നേരത്തെ ഹയർ സെക്കൻഡറി ചോദ്യപേപ്പറുകളില്‍ നിരവധി അക്ഷരത്തെറ്റുകള്‍ കടന്നുകൂടിയത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.പ്ലസ് ടു മലയാളം പരീക്ഷയുടെ ചോദ്യപേപ്പറുകൾ വലിയ ചർച്ചയായിരുന്നു. 15ലധികം തെറ്റുകൾ വന്ന ചോദ്യപേപ്പറുകൾക്കെതിരെ നാനാദിക്കിൽ നിന്നും വിമർശനം ഉയർന്നു.

തൊട്ടു പിന്നാലെ നടന്ന മറ്റു പരീക്ഷകളിലെ ചോദ്യപേപ്പറുകളും അക്ഷരത്തെറ്റുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.പ്ലസ് വൺ ബയോളജി, കെമിസ്ട്രി ചോദ്യപേപ്പറുകളിലും പ്ലസ് ടു എക്കണോമിക്സ് ചോദ്യപേപ്പറുകളിലും വ്യാപകമായ അക്ഷരത്തെറ്റുകൾ കണ്ടെത്തിയിരുന്നു.

പ്ലസ് വൺ ബോട്ടണി, സുവോളജി പരീക്ഷയുടെ ചോദ്യപേപ്പറുകളിൽ ഇരുപതോളം തെറ്റുകളുണ്ട്. ദ്വിബീജപത്ര സസ്യം എന്നതിന് പകരം ദി ബീജ പത്രസസ്യം എന്ന് അച്ചടിച്ചിരിക്കുന്നു. അവായൂ ശ്വസനം എന്നതിന് പകരം അച്ചടിച്ചിരിക്കുന്നത് ആ വായൂ ശ്വസനം എന്ന്. വ്യത്യാസത്തിന് പകരം വൈത്യാസം, സൈക്കിളിൽ എന്നതിന് പകരം സൈക്ലിളിൽ എന്നും തെറ്റി അടിച്ചിരിക്കുന്നു.

കെമിസ്ട്രിയിലും സമാനമാണ് സ്ഥിതി. വിപലീകരിച്ചെഴുതുക, ബാഹ്യസവിഷേത അറു ക്ലാസുകൾ എന്നിങ്ങനെയൊക്കെയുള്ള വാക്കുകൾ രസതന്ത്രം ചോദ്യപേപ്പറിൽ വന്നുപെട്ടിരിക്കുന്നു. രണ്ടാം വർഷ ഹയർസെക്കൻഡറി എക്കണോമിക്സ് പരീക്ഷയിൽ ഉപഭോക്താവിന്‍റെ വരുമാനം കുറയുന്നു എന്നതിന് പകരം വരുമാനം കരയുന്നു എന്നാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

Continue Reading

Trending