Article
പാഠ്യപദ്ധതി പരിഷ്‌ക്കരണ ചര്‍ച്ച
ലിംഗ അസമത്വവും , ലിംഗ അനീതിയും, ലിംഗവിവേചനവും ഇവിടെ നിലനില്‍ക്കുന്നു എന്ന് സ്ഥാപിക്കാനുള്ള ശ്രമങ്ങളാണ് ചര്‍ച്ചകള്‍ക്കുള്ള കരട് രേഖയില്‍ മേല്‍ സൂചകങ്ങളില്‍ നിന്ന് വായിച്ചെടുക്കാനാവുന്നത്. കളിസ്ഥലം, ഇരിപ്പിടം, സ്‌കൂള്‍ വാഹനങ്ങള്‍ തുടങ്ങി എല്ലാ രംഗത്തും ആണ്‍പെണ്‍ വിവേചനം അവസാനിപ്പിച്ച് തുല്യമായ സമീപനം കൊണ്ടുവരണമെന്ന് കരട് നിര്‍ദ്ദേശങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്.

അബ്ദുല്‍ ലത്തീഫ് ടി.സി
1990കളിലാണ് കേരളത്തില്‍ പാഠ്യപദ്ധതി സമഗ്രമായ പരിഷ്‌കരണങ്ങള്‍ക്ക് തുടക്കം കുറിച്ചത്. 1991ല്‍ എംഎല്‍എല്‍ എന്ന ആശയം നടപ്പാക്കി പാഠ്യപദ്ധതി പരിഷ്‌കരണങ്ങള്‍ക്ക് തുടക്കം കുറിച്ചു. 1994 ഡി.പി.ഇ.പി ആരംഭിക്കുകയും അധ്യാപക കേന്ദ്രീകൃത വിദ്യാഭ്യാസം എന്ന സമീപനത്തില്‍ നിന്നും വിദ്യാര്‍ഥി കേന്ദ്രീകൃത വിദ്യാഭ്യാസത്തിലേക്ക് വിദ്യാഭ്യാസ സമീപനത്തെ മാറ്റുകയും ചെയ്തു. പരമ്പരാഗത പരീക്ഷ സമ്പ്രദായങ്ങള്‍ മാറി 2005 ആദ്യമായി പത്താം തരത്തില്‍ ഗ്രേഡിംഗ് നടപ്പിലാക്കി. വിദ്യാഭ്യാസ സമീപനത്തില്‍ വിവിധ ആശയങ്ങള്‍ കൊണ്ടുവന്ന് പാഠപുസ്തകങ്ങള്‍ ഇടക്കാലങ്ങളില്‍ പരിഷ്‌കരിച്ചു എങ്കിലും സമഗ്രമായ പരിഷ്‌ക്കരണം നടന്നിട്ടില്ല. അവസാനമായി പാഠപുസ്തകം പരിഷ്‌കരിച്ചത് 2013ലാണ് മൈനസ് ടു മുതല്‍ പ്ലസ്.ടു വരെയുള്ള പാഠപുസ്തകങ്ങളെല്ലാം പരിഷ്‌കരിച്ചതോടൊപ്പം മുപ്പത് വര്‍ഷങ്ങള്‍ക്കുശേഷം വെക്കേഷന്‍ ഹയര്‍സെക്കന്‍ഡറി പാഠപുസ്തകങ്ങളും ഈ കാലയളവില്‍ പരിഷ്‌കരിച്ചു. 2013 ലെ പാഠ്യപദ്ധതി പരിഷ്‌കരണത്തിന് ശേഷം പുതിയ പാഠ്യപദ്ധതി പരിഷ്‌കരണത്തിനുള്ള ജനകീയ ചര്‍ച്ചകള്‍ക്കാണ് ഇപ്പോള്‍ തുടക്കം കുറിച്ചിരിക്കുന്നത്. എല്ലാ വിഭാഗം ജനങ്ങളും കൂടിയാലോചന നടത്തി ചര്‍ച്ച ചെയ്ത് പാഠ്യപദ്ധതി രൂപപ്പെടുത്തുക എന്നതിന്റെ വിജയ സാധ്യതകള്‍ പരിശോധിക്കപ്പെടേണ്ടത് തന്നെയാണ്. പരിമിതമായ സമയങ്ങള്‍ നല്‍കി മുന്‍ഗണനകള്‍ ഒന്നുമില്ലാതെ പാഠ്യപദ്ധതി ചര്‍ച്ചചെയ്യുന്നത് ഫലവത്തായ റിസല്‍ട്ടുകള്‍ നല്‍കില്ലെന്ന് ഉറപ്പാണ്.പാഠ്യപദ്ധതി തയ്യാറാക്കാനുള്ള കരട് രൂപീകരണത്തില്‍ അധ്യാപക സംഘടനകളുമായുള്ള കൂടിയാലോചനകള്‍ ഉണ്ടായില്ല എന്നവിമര്‍ശനവും ഉയര്‍ന്ന് വരുന്നുണ്ട്.
എസ്.ഇ.ആര്‍.ടി പുറത്തിറക്കിയ സമൂഹ ചര്‍ച്ചക്കുള്ള കുറിപ്പില്‍ ആശാവഹമായ നിര്‍ദേശങ്ങള്‍ സ്വീകരിക്കാതെ വയ്യ. എന്നാല്‍ കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് മുന്നേറ്റം തടയിടാനും കേരളത്തിലെ ധാര്‍മിക പരിസരം ഇല്ലാതാക്കാനുമുള്ള ഒളിയജണ്ടകള്‍ ഇതിലടങ്ങിയത് കാണാതിരിക്കാനാവില്ല. വിദ്യാ സമ്പന്നമായ ഒരു പ്രദേശത്തിന് ചേരാത്ത പല പ്രവണതകളും ഇപ്പോഴും നിലനില്‍ക്കുന്നു ലിംഗനീതി, ലിംഗസമത്വം ,ലിംഗാവബോധം എന്നിവ ഉളവാക്കാനാവശ്യമായ അംശങ്ങള്‍ വലിയ തോതില്‍ പാഠ്യപദ്ധതിയില്‍ ഉണ്ടാകേണ്ടതുണ്ട്. (പേജ് നമ്പര്‍ 8) ലിംഗനീതി, ലിംഗ തുല്യത, ലിംഗാവബോധം കുട്ടികളില്‍ വളര്‍ത്താന്‍ സ്‌കൂള്‍ വിദ്യാഭ്യാസത്തിലെ പരിമിതികള്‍ അഭിസംബോധന ചെയ്യപ്പെടണം. പാഠപുസ്തകങ്ങള്‍, പഠന ബോധനരീതി, സ്‌കൂള്‍ ക്യാമ്പസ് , കളിസ്ഥലം എന്നിവ ജന്റര്‍ ഓഡിറ്റിങ്ങിന് വിധേയമാക്കണം. (പേജ് നമ്പര്‍ 20) ലിംഗഭേദം പരിഗണിക്കാതെ കുട്ടികളെ വിദ്യാലയത്തില്‍ എത്തിക്കാനും ക്ലാസ് മുറികളില്‍ പഠന പ്രവര്‍ത്തനങ്ങള്‍ നല്‍കുമ്പോഴും ഇരിപ്പിട സൗകര്യങ്ങള്‍ നില്‍ക്കുമ്പോഴും സമ്മതത്തോടെ പ്രവര്‍ത്തിക്കാനും എന്തെല്ലാം ചെയ്യേണ്ടതുണ്ട് (പേജ് 21) വിദ്യാലയ പ്രവര്‍ത്തനങ്ങളില്‍ തുല്യ അവസരം, അധികാര പങ്കാളിത്തം, പൊതുജനങ്ങളുമായുള്ള സമ്പര്‍ക്ക സന്ദര്‍ഭങ്ങള്‍ ,ജന്റര്‍ ന്യൂട്രല്‍ സമീപനം എന്നിവയെല്ലാം വിദ്യാല പ്രവര്‍ത്തനങ്ങളില്‍ പാലിക്കാന്‍ എന്തെല്ലാം കഴിയും.
ലിംഗ അസമത്വവും , ലിംഗ അനീതിയും, ലിംഗവിവേചനവും ഇവിടെ നിലനില്‍ക്കുന്നു എന്ന് സ്ഥാപിക്കാനുള്ള ശ്രമങ്ങളാണ് ചര്‍ച്ചകള്‍ക്കുള്ള കരട് രേഖയില്‍ മേല്‍ സൂചകങ്ങളില്‍ നിന്ന് വായിച്ചെടുക്കാനാവുന്നത്. കളിസ്ഥലം, ഇരിപ്പിടം, സ്‌കൂള്‍ വാഹനങ്ങള്‍ തുടങ്ങി എല്ലാ രംഗത്തും ആണ്‍പെണ്‍ വിവേചനം അവസാനിപ്പിച്ച് തുല്യമായ സമീപനം കൊണ്ടുവരണമെന്ന് കരട് നിര്‍ദ്ദേശങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്. സ്ത്രീ പുരുഷ വ്യത്യാസം സാമൂഹിക സൃഷ്ടിയാണെന്നും സാമൂഹികമായി ഇപ്പോള്‍ നിലനില്‍ക്കുന്ന പരമ്പരാഗത ചിന്തകള്‍ മാറണമെന്നും സ്ത്രീപുരുഷ ജനിതക വ്യത്യാസങ്ങള്‍ കാണാതിരിക്കണം എന്നുമാണ് കരടിലെ നിര്‍ദ്ദേശങ്ങളില്‍ പ്രധാനം (പേജ് 79) അറിവിന്റെ ആര്‍ജ്ജവവും അറിവിന്റെ നിര്‍മാണവും നാടിന്റെ ഭാഷയിലേ നിറവേറ്റാന്‍ കഴിയൂ എന്നും ഫിസിക്‌സ് കെമിസ്ട്രി വിഷയങ്ങള്‍ മാതൃഭാഷയില്‍ മതിയെന്നും നിര്‍ദ്ദേശമുണ്ട്. നിര്‍ദ്ദേശം നടപ്പിലായാല്‍ ഗ്ലോബല്‍ ഭാഷയായ ഇംഗ്ലീഷില്‍ പഠന സാധ്യതകള്‍ കുറഞ്ഞുപോകും. അതുവഴി ആഗോള വിദ്യാഭ്യാസരംഗത്ത് കേരളം നേടിയിട്ടുള്ള മുന്നേറ്റം ഇല്ലാതെയായി പോവുകയും ചെയ്യും .ഇംഗ്ലീഷ് മീഡിയം എന്ന കാഴ്ചപ്പാട് തന്നെ അസ്തമിക്കും.
കുട്ടികള്‍ക്ക് പ്രായത്തിനു അനുകൂലമായ വിദ്യാഭ്യാസ ലഭിക്കുന്നതോടൊപ്പം അവരുടെ കഴിവുകള്‍ക്ക് അനുഗുണമായ വിദ്യാഭ്യാസം ലഭിക്കേണ്ടതുണ്ട്. അങ്ങനെയെങ്കില്‍ നിലവിലുള്ള സ്‌കൂള്‍ സമയത്തില്‍ മാറ്റങ്ങള്‍ അനിവാര്യമാകും പേജ് (നമ്പര്‍ 21 ) സ്‌കൂള്‍ സമയം മാറ്റം അനിവാര്യമാണെന്ന് ഈ നിര്‍ദ്ദേശം ബോധിപ്പിക്കുന്നു. നിലവിലെ സമയക്രമം മാറ്റി രാവിലെ എട്ടുമണിക്ക് സ്‌കൂള്‍ പഠനം ആരംഭിക്കുന്നതലത്തിലേക്ക് പഠനാന്തരീക്ഷം മാറ്റിയാല്‍ കേരളത്തിലെ മത പാഠശാല കളുടെ ഭാവി എന്താകുമെന്ന് ആശങ്ക ചെറുതായി കാണാനാവില്ല. ഉച്ചയ്ക്ക് ശേഷം ഉള്ള സമയം കുട്ടികളുടെ കലാ കായിക പഠനങ്ങള്‍ക്കും വിനിയോഗിക്കണമെന്ന് കാദര്‍ കമ്മീഷന്‍ ശുപാര്‍ശയും ഇതിനോട് ചേര്‍ത്തു വായിക്കണം. വിദ്യാഭ്യാസത്തിന്റെ ദര്‍ശനമായി കരടില്‍ സൂചിപ്പിക്കുന്ന കാര്യങ്ങള്‍ ഏറെ അപകടം തന്നെയാണ്. വിമര്‍ശനാത്മകമായി ചിന്തിക്കാനും സ്വന്തം നിലപാടുകള്‍ രൂപപ്പെടുത്തുന്നതുമാ വണം വിദ്യാഭ്യാസം എന്നതാണ് പേജ് നമ്പര്‍ 24 ല്‍ സൂചിപ്പിക്കുന്നത് 1997 കൊണ്ടുവന്ന വിദ്യാഭ്യാസ സമീപനത്തിന്റെ മറ്റൊരു രൂപമാണിതില്‍ ആവര്‍ത്തിക്കുന്നത്.ഓരോ കുട്ടിയും അറിവ് നിര്‍മ്മിക്കുകയാണെന ജ്ഞാനനിര്‍മ്മിതിവാദം പരാജയം ആണെന്ന് അന്നേ ബോധ്യപ്പെട്ടതാണ്. കുട്ടികള്‍ വിമര്‍ശനാത്മകമായി ചിന്തിക്കുകയും യുക്തിപൂര്‍വ്വം വിലയിരുത്തി സ്വയം നിഗമനത്തില്‍ എത്തുകയും ചെയ്യുമ്പോള്‍ ഉണ്ടാകുന്ന അപകട സാഹചര്യങ്ങളെ വിസ്മരിച്ചുകൊണ്ടുള്ള പാഠ്യപദ്ധതി ഗുണകരമാവില്ല.
നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രീ െ്രെപമറി വിദ്യാലയങ്ങള്‍ ,ശൈശവകാല പഠനങ്ങള്‍ എന്നിവയില്‍ ഇംഗ്ലീഷ് മീഡിയം സംവിധാനങ്ങളെ പാടെ ഉപേക്ഷിക്കണം എന്നുള്ളതാണ് കരട് നിര്‍ദ്ദേശങ്ങളില്‍ മറ്റൊരു പ്രധാനമായ ഭാഗം . പേജ് : 29 ശൈശവകാല വിദ്യാഭ്യാസത്തെ സാര്‍വത്രികവും സൗജന്യവുമായ നിയമപരവും ആക്കണമെന്ന് നിര്‍ദ്ദേശം സ്വാഗതം ചെയ്യാവുന്നതാണ് .എന്നാല്‍ നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന ഇംഗ്ലീഷ് മീഡിയം സംവിധാനങ്ങള്‍ പാടെ മാറ്റിനിര്‍ത്തി ഗണിതം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ശൈശവ കാല പഠനത്തില്‍ ഉള്‍ക്കൊള്ളിക്കാതിരുന്നാല്‍ സ്വകാര്യ വിദ്യാഭ്യാസ മേഖല ശക്തിയാര്‍ജ്ജിക്കും. മുഴുവന്‍ വിഷയങ്ങളും മാതൃഭാഷയിലാക്കണമെന്നും വിഷയപരമായ വേര്‍തിരിവ് ഒഴിവാക്കണമെന്നും കരടില്‍ നിര്‍ദ്ദേശമുണ്ട്. കേരളത്തിലെ സാഹചര്യത്തില്‍ മാതൃഭാഷ ഇംഗ്ലീഷ് ഹിന്ദി എന്നീ ഭാഷകള്‍ അടങ്ങിയ ത്രിഭാഷാ പദ്ധതിയാണ് അനുയോജ്യം. ത്രിഭാഷാ പദ്ധതി എങ്ങനെ നടപ്പിലാക്കാം ? എപ്പോഴാണ് രണ്ടാം ഭാഷയും മൂന്നാം ഭാഷയും പരിചയപ്പെടുത്തേണ്ടത്?
അറബി ഉര്‍ദു സംസ്‌കൃതം ഉള്‍പ്പെടെയുള്ള ഭാഷകള്‍ ഒന്നാംഭാഷയായി കേരളത്തില്‍ പഠിപ്പിക്കുന്നു എന്ന് പരാമര്‍ശിക്കുന്ന അതോടൊപ്പം തന്നെ മാതൃഭാഷ ,ഇംഗ്ലീഷ് , ഹിന്ദി എന്നീ ത്രിഭാഷാ പദ്ധതി എങ്ങനെ കേരളത്തില്‍ നടപ്പിലാക്കാമെന്നാണ് നിര്‍ദ്ദേശത്തില്‍ ചര്‍ച്ചക്കായി നല്‍കുന്നത്. ഈ നിര്‍ദ്ദേശം കേരളത്തിലുള്ള നിലവിലുള്ള ഭാഷാപഠനത്തെ സാരമായി ബാധിക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.
ഉപഭോകൃത സംസ്ഥാനമായ കേരളത്തിന്റെ സമ്പദ്ഘടനയെ വലിയതോതില്‍ നിലനിര്‍ത്തുന്നത് വിദേശ നാണ്യങ്ങളാണ്. അതില്‍ വലിയ പങ്ക് നല്‍കുന്നത് അറേബ്യന്‍ രാജ്യങ്ങളുമാണ്. അറബി ഭാഷാ പഠനത്തെ നിയന്ത്രിക്കുക വഴി ഉണ്ടാകുന്ന നഷ്ടം കേരളത്തിലെ സമ്പത് ഘടനയെ നശിപ്പിക്കും എന്ന് മനസ്സിലാക്കാതെ പോകരുത്.പാരമ്പര്യ തൊഴിലുകളെ വളര്‍ത്തണമെന്നും പ്രോത്സാഹിപ്പിക്കണമെന്നും നിര്‍ദ്ദേശത്തില്‍ ഉണ്ട്. (പേജ് 39 ) ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ചുവട് പിടിച്ചാണ് ഈ നിര്‍ദ്ദേശം വന്നിട്ടുള്ളത്. ജനവാസ യോഗ്യമായ കേരളീയ സാഹചര്യത്തില്‍ പരമ്പരാഗത തൊഴില്‍ മേഖലയിലേക്കുള്ള തിരിച്ച് പോക്ക് വിദ്യാഭ്യാസ രംഗത്തെ പിന്നോട്ട് വലിക്കുന്നതോടൊപ്പം ഗോത്ര വിഭാഗങ്ങളുള്‍പ്പെടെയുള്ളവരെ അവിടെ തന്നെ തളച്ചിടും എന്ന് കാര്യത്തില്‍ തര്‍ക്കമില്ല.

ആതുര ശുശ്രൂഷാ രംഗത്തെ മലബാറിന്റെ അത്താണിയായ കോഴിക്കോട് മെഡിക്കല്‍ കോളജിലുണ്ടായ പൊട്ടിത്തെറിയും പുകയുമെല്ലാം നാടിനെ ആശങ്കയുടെ മുള്‍മുനയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. അടിക്കടിയുണ്ടാകുന്ന ചികിത്സാ പിഴവും മരുന്നുകളുടെയും അനുബന്ധ വസ്തുക്കളുടെയും ലഭ്യതക്കുറവും ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും അഭാവവുമൊക്കെയായി നിരന്തര പരാതികള്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്നതിനിടയിലാണ് ഇന്നലെയും കഴിഞ്ഞ ദിവസവുമുണ്ടായ അസാധാരണ സംഭവങ്ങള്‍ക്ക് മെഡിക്കല്‍ കോളജ് സാക്ഷ്യം വഹിച്ചിരിക്കുന്നത്. അഞ്ച് ജില്ലകളിലെ സാധാരണക്കാരില്‍ സാധാരണക്കാരായ മനുഷ്യരുടെ അവസാന ആശ്രയവും, ദിനംപ്രതി പതിനായിരങ്ങള്‍ ചികിത്സക്കെത്തുന്ന ഇടവുമായ ഈ ആതുരാലയത്തിലെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളാണ് ഇതുവഴി ചോദ്യചിഹ്നമായി മാറിയിരിക്കുന്നത്.
ആദ്യ ദിവസത്തിലുണ്ടായ പൊട്ടിത്തെറി സംബന്ധിച്ച് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെ പരിശോധനയ്ക്കിടെയാണ് ഇന്നലെ വീണ്ടും പുക ഉയര്‍ന്നത്. കാഷ്വാലിറ്റിയിലെ യു.പി.എസ് പൊട്ടിത്തെറിച്ചാണ് ആദ്യ തീപിടുത്തമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. രാത്രി എട്ടുമണിയോടെ കാഷ്വാലിറ്റിയില്‍ പെട്ടെന്ന് കനത്ത പുക പടര്‍ന്ന തോടെ അഗ്‌നിബാധ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. പല രോഗികള്‍ക്കും അസ്വാസ്ഥ്യം അനുഭവപ്പെടുകയും പൊലീസും ഡോക്ടര്‍മാരും സന്നദ്ധപ്രവര്‍ത്തകരും രോഗികളുടെ കൂട്ടിരിപ്പുകാരും ചേര്‍ന്ന് കാഷ്വാലിറ്റിയിലെ രോഗികളെ പുറത്തെത്തിക്കുകയുമായിരുന്നു.
ഈ സംഭവത്തില്‍ തന്നെ രോഗികളെ മാറ്റുന്നതുള്‍പ്പെടെ അധികൃതരുടെ ഭാഗത്തുനിന്ന് വലിയ വീഴ്ച്ചയുണ്ടാതായി ആരോപണമുയര്‍ന്നിരുന്നു. തീ അണക്കുന്നതില്‍പോലും കാലതാമസം നേരിട്ടുവെന്ന് മാത്രമല്ല, വെള്ളിമാട്കുന്ന്, ബീച്ച് തുടങ്ങിയ സ്റ്റേഷനുകളില്‍ നിന്ന് ഏറെ പരിശ്രമിച്ചായിരുന്നു ഫയര്‍ഫോഴ്‌സ് ടീം പോലും എത്തിച്ചേര്‍ന്നത്. ഒരു അത്യാഹിതമുണ്ടാകുമ്പോള്‍ എന്ത് ചെയ്യണമെന്ന് സര്‍ക്കാറിനോ മെഡിക്കല്‍ കോളേജ് അധികൃതര്‍ക്കോ ഒരു ധാരണയുമില്ലെന്നതിന്റെ നിദര്‍ശനമായിരുന്നു ഈ പൊട്ടിത്തെറി. ഇത്ര വലിയ ഒരു ആശുപത്രി കോമ്പൗണ്ടില്‍ ഒരു ഫയര്‍ യൂണിറ്റ് പോലുമില്ലെന്നത് എത്രമാത്രം ഗൗരവതരമാണെന്ന് അധികൃതര്‍ക്ക് ബോധ്യപ്പെടാന്‍ ഇനി എന്തൊക്കെ സംഭവിക്കണമെന്നാണ് ജനങ്ങളുയര്‍ത്തുന്ന ചോദ്യം.
അധികൃതരുടെ നിസംഗതയുടെ ഏറ്റവും മികച്ച ഉദാഹരണം ഫയര്‍ഫോഴ്‌സ് യൂണിറ്റിന്റെ അഭാവം തന്നെയാണ്. ഫയര്‍ യൂണിറ്റിനായി പ്ലാന്‍ ഉള്‍പ്പെടെ തയ്യാറായിട്ടും അതിനായി 20 സെന്റ് ഭൂമി കൊടുക്കാന്‍ ഏക്കര്‍ കണക്കിന് ഭൂമി കാടുപിടിച്ചുകിടക്കുന്ന ഒരു സ്ഥാപനത്തിന് ഇതുവരെ സാധിച്ചിട്ടില്ലെന്നത് എന്തിന്റെ പേരിലാണ് ന്യായീകരിക്കാനാവുക. വെന്റിലേറ്ററില്‍ കഴിയുന്ന രോഗികളെ കൈകാര്യം ചെയ്യുന്നതിന് പ്രോട്ടോക്കോളുകളൊന്നും പ്രസ്തുത സംഭവത്തില്‍ പാലിക്കപ്പെട്ടിട്ടില്ലെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. അഞ്ചുജീവനുകള്‍ പൊലിഞ്ഞതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒറ്റയടിക്ക് കൈകഴുകാനുള്ള വ്യഗ്രതയായിരുന്നു ഉത്തരവാദപ്പെട്ടവരില്‍ നിന്ന് കാണാനായത്. സാധാരണക്കാരില്‍ സാധാരണക്കാരായവരാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സക്ക് എത്താറുള്ളത്. അങ്ങനെയുള്ള പാവങ്ങളെയാണ് ഒരു ദയാദാക്ഷിണ്യവുമില്ലാതെ സ്വകാര്യ ആശുപത്രികളിലേക്ക് ഈ സംഭവത്തോടെ തള്ളിവിട്ടത്.
ഈയൊരു പശ്ചാത്തലത്തിലാണ് ഇതേ കെട്ടിടത്തിന്റെ ആറാം നിലയില്‍ ഇന്നലെ വീണ്ടും തീപ്പിടുത്തമുണ്ടായിരിക്കുന്നത്. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഓപറേഷന്‍ തിയേറ്ററുകള്‍ ഉള്‍പ്പെടെ പ്രവര്‍ത്തിച്ചിരുന്ന സ്ഥലമായിരുന്നു ഇത്. നേരത്തെയുണ്ടായ തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ കെട്ടിടം മുഴുവന്‍ പരിശോധന നടത്തിയിരുന്നുവെന്നും ഈ ഘട്ടത്തിലുണ്ടായ ഷോര്‍ട് സര്‍ക്യൂട്ടായിരിക്കാം അപകട കാരണമെന്നുമാണ് പ്രാഥമിക നിഗമനം. ഇന്ന് മുതല്‍ കെട്ടിടത്തില്‍ വീണ്ടും ഓപ്പറേഷന്‍ തിയറ്റര്‍ അടക്കം പ്രവര്‍ത്തനം ആരംഭിക്കാനിരിക്കുകയുമായിരുന്നു.
എന്നാല്‍ വലിയൊരു അപകടത്തിനു പിന്നാലെ ഒരു വിധത്തിലുള്ള ജാഗ്രതയുമില്ലാതെയാണ് ഇവിടേക്ക് രോഗികളെ മാറ്റാനും ഓപറേഷന്‍ തിയേറ്ററുള്‍പ്പെടെ സജ്ജീകരിക്കാനും അധികൃതര്‍ തയാറായതെന്ന ആരോപണം ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്. പതിവു പോലെ മുഖ്യമന്ത്രിയുടെ നടുക്കവും ആരോഗ്യമന്ത്രിയുടെ സന്ദര്‍ശനവും പത്രസമ്മേളനവും അന്വേഷണ പ്രഖ്യാപനവുമുള്‍പ്പെടെയുള്ള കലാപരിപാടികളെല്ലാം അരങ്ങേറിയിട്ടുണ്ടെങ്കിലും ഇതെല്ലാം എത്രമാത്രം പ്രഹസനമാണെന്നതാണ് അടിക്കടിയുണ്ടാകുന്ന ഈ ദുരന്തങ്ങള്‍ തെളിയിക്കുന്നത്. ആരോഗ്യ രംഗത്തെക്കുറിച്ചുള്ള ഒന്നും രണ്ടും പിണറായി സര്‍ക്കാറിന്റെ അവകാശവാദങ്ങളിലെ കാപട്യത്തിനുള്ള ഒന്നാമത്തെ ഉദാഹരണമാണ് കോഴിക്കോട് മെഡിക്കല്‍ കോളജ്. ദിവസങ്ങളുടെ ഇടവേളകളിലുണ്ടായ ഈ മുന്നറിയിപ്പുകളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് മെഡിക്കല്‍ കോളജില്‍ ആവശ്യമായ സൗകര്യങ്ങളും സംവിധാനങ്ങളും ഒരു ക്കാനെങ്കിലും സര്‍ക്കാര്‍ ഇനിയെങ്കിലും തയാറാകേണ്ടതുണ്ട്.

നിന്റെ കാലിലൊന്ന് നഷട്മാകുമ്പോള്‍ നീ ഒരു കാലില്‍ നില്‍ക്കണം, കാലുകള്‍ രണ്ടും നഷ്ടമാകുമ്പോള്‍ കൈകളാകണം കരുത്ത്, കൈകളും വിധി കൊണ്ടു പോകുമ്പോള്‍ നീ നിന്റെ ബുദ്ധിയുടെ കരുത്തില്‍ മുന്നേറണം’. വിധിയോട് പൊരുതി ഒരു നാടിന്റെ മാത്രമല്ല, ഒരു ജനതയുടെ തന്നെ വെളിച്ചമായി മാറിയ കെ.വി റാബിയയുടെ വാക്കുകളാണിത്. ആയുസ് മുഴുവന്‍ ചക്രക്കസേരയിലിരുന്ന്, ജീവിതം പോരാട്ടമാക്കിമാറ്റിയ കെ.വി റാബിയയെന്ന പത്മ പുരസ്‌കാര ജേതാവിന്റെ വിയോഗം ഒരു കാലഘട്ടത്തിന്റെ അന്ത്യംകൂടിയാണെന്ന് നിസംശയം പറയാന്‍ കഴിയും. തളര്‍ന്നുപോവാന്‍ കാരണങ്ങള്‍ അനവധിയുണ്ടായിട്ടും തനിക്ക് ചെയ്തുതീര്‍ക്കാനെന്തക്കെയുണ്ടെന്ന് മാത്രം ചിന്തിച്ച അവര്‍ പുതുതലമുറക്ക് സമ്മാനിക്കുന്നത് ഏറ്റവും വലിയ കൗതുകവും പ്രചോദനവുമാണ്. പത്മത്തിളക്കത്തില്‍, തന്റെ കലാലയമായ തിരൂരങ്ങാടി പി.എ സ്.എം.ഒ കോളജ് ഒരുക്കിയ സ്വീകരണ സമ്മേളനത്തില്‍ തിങ്ങിക്കൂടിയ ആബാല വൃദ്ധത്തെനോക്കി അവര്‍ പറഞ്ഞു, ‘നിങ്ങള്‍ക്കുള്ളത് ഞങ്ങള്‍ക്കില്ല, എന്നാല്‍ ഞങ്ങള്‍ക്കുള്ളത് നിങ്ങള്‍ക്കുമില്ല’. അംഗീകാരങ്ങളുടെ അഹന്തയായിരുന്നില്ല, ആത്മവിശ്വാസത്തിന്റെ പിന്‍ബലമായിരുന്നു അവരെക്കൊണ്ട് അങ്ങനെ പറയിപ്പിച്ചത്. അവശതയും അനാഥത്വവും പേറുന്നവര്‍ക്ക് ആരോഗ്യമുള്ളവര്‍ പിന്തുണ നല്‍കണമെന്നും ശാരീരിക വൈകല്യങ്ങള്‍ മുഖ്യധാരയില്‍നിന്ന് മാറ്റിനിര്‍ത്താന്‍ കാരണമാവരുതെന്നും അവര്‍ അതിയായി ആഗ്രഹിക്കുകയും അതിനായി പ്രവര്‍ത്തിച്ചു കൊണ്ടേയിരിക്കുകയും ചെയ്തു.
തകര്‍ന്നുപോവാനും തളര്‍ന്നിരിക്കാനും കാരണങ്ങളെമ്പാടുമുണ്ടായിരുന്നു റാബിയക്ക്. ചെറുപ്പത്തിലേ പിടിപെട്ട പോളിയോ, പാതി തളര്‍ന്ന ശരീരം, കാന്‍സര്‍, വീല്‍ചെയര്‍ ജീവിതം അങ്ങനെ പരീക്ഷണങ്ങളുടെ പട്ടിക നീണ്ടു നിവര്‍ന്നു കിടക്കുന്നു. എന്നാല്‍ എല്ലാ പരിമിതികളെയും പ്രതിരോധിക്കാന്‍ അവര്‍ കൂടെ കൂട്ടിയത് ഒരിക്കലും നശിക്കാത്ത അക്ഷരങ്ങളെയായിരുന്നു. ആ കരുത്തില്‍ സ്വന്തം ഗ്രാമമായ വെള്ളിലക്കാടില്‍ നിന്നാരംഭിച്ച വൈജ്ഞാനിക, സാമൂഹിക വിപ്ലവം കേരളവും ഇന്ത്യയും കടന്ന് ലോകത്തോളം ഉയര്‍ന്നുപൊങ്ങുകയായിരുന്നു. പ്രയാസങ്ങളും പരിമിതികളും ഒന്നിന്റെയും ഒടുക്കമല്ലെന്നു മാത്രമല്ല, പലതിന്റെയും തുടക്കം കൂടിയാണെന്ന് അവര്‍ ജീവിതംകൊണ്ട് തെളിയിച്ചു. വേദനകളേയും കൂടെ കൂട്ടിയായിരുന്നു കുഞ്ഞുറാബിയയുടെ ഭൂമുഖത്തേക്കുള്ള കടന്നു വരവു തന്നെ. മുട്ടിലിഴയുമ്പോഴും പിച്ചവെക്കുമ്പോഴും വിടാതെ പിന്തുടര്‍ന്ന വേദനകള്‍ സ്‌കൂള്‍ പ്രായത്തിലും റാബിയയെ വിട്ടുപോകാന്‍ തയാറായില്ല. എന്നാല്‍ അതിന്റെ പേരില്‍ സങ്കടപ്പെട്ട് വീട്ടിലിരിക്കാന്‍ ആ മിടുക്കിക്കുട്ടി തയാറല്ലായിരുന്നു. വേദനകള്‍ കടിച്ചമര്‍ത്തി അക്ഷരങ്ങളെ കൂട്ടുപിടിച്ച് കൂട്ടുകാരികളെ താങ്ങാക്കി അവള്‍ സ്‌കൂളിലേക്ക് നടന്നു നീങ്ങി. പത്താം ക്ലാസിലെത്തിയപ്പോഴേക്കും വിധി പോളിയോയുടെ രൂപത്തിലായിരുന്നു റാബിയയെ പരീക്ഷിച്ചത്. സ്വപ്നങ്ങള്‍ മടക്കിവെച്ച് കിടക്കപ്പായയില്‍ അഭയം തേടിപ്പോകേണ്ടിവരുന്ന അസന്നിഗ്ധ ഘട്ടത്തിലും ആ കൗമാരക്കാരി തോറ്റുകൊടുക്കാന്‍ തയാറായില്ല. കു ടുംബത്തിന്റെ കൂടി പൂര്‍ണ പിന്തുണയില്‍ വേദനകള്‍ കടിച്ചമര്‍ത്തി അവള്‍ സ്‌കൂള്‍ കാലത്തെ മാത്രമല്ല, കോളജ് കാലത്തെയും അതിജയിച്ചു. പരന്ന വായനയുടെ പിന്‍ബലത്തില്‍ ലോകത്തെ അടുത്തറിയുകയും സ്വയം വേദനകള്‍ മാറ്റിവെച്ച്, സങ്കടപ്പെടുന്നവരുടെയും ഒറ്റപ്പെട്ടുപോയ വരുടെയും ഇടയിലേക്ക് ഇറങ്ങിച്ചെല്ലുകയും ചെയ്തു. പിന്നീടങ്ങോട്ട് ഇക്കഴിഞ്ഞ ദിവസം വരയുള്ള ജീവിതമാകട്ടെ ചരിത്രത്തിന്റെ ഭാഗമാവുകയും ചെയ്തു.
സാക്ഷരതാ പ്രവര്‍ത്തനങ്ങളിലൂടെ സ്വയം അനുഭവിച്ചറിഞ്ഞ അക്ഷരങ്ങളുടെ വെളിച്ചം മറ്റുള്ളവരിലേക്കു കൂടി പകര്‍ന്നു നല്‍കിയായിരുന്നു തന്റെ ജീവിത ദൗത്യത്തിന്റെ തുടക്കം. സ്വന്തം വീടിനോട് ചേര്‍ത്ത് കെട്ടിയുണ്ടാക്കിയ വെള്ളിലക്കാട് ട്യൂഷന്‍ സെന്റര്‍ പില്‍ക്കാലത്ത് അക്ഷര വിപ്ലവത്തിന്റെ മാത്രമല്ല, കേരളത്തിലെ സാക്ഷരതാ പ്രസ്ഥാനത്തിന്റെ കൂടി അടയാളപ്പെടുത്തലായി മാറി. 1990 ല്‍ തുടക്കം കുറിച്ച സാക്ഷരതാ പ്രവര്‍ത്തനത്തില്‍ എട്ടു വയസ് മുതല്‍ 80 വയസുവരെയുള്ളവര്‍ പങ്കാളികളായി. അസാധ്യവും അല്‍ഭുതകരവുമായ ഈ ഉദ്യമം ഉദ്യോഗസ്ഥ വൃന്ദത്തെപ്പോലും ഞെട്ടിച്ചുകളഞ്ഞു. ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ പ്രശസ്തിയുടെ കൊടുമുടി കയറിയ പ്രസ്ഥാനത്തിന് പിന്തുണയുമായി സംസ്ഥാന സര്‍ക്കാര്‍ തന്നെ രംഗത്തെത്തുകയുണ്ടായി. ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ എന്ന പദ്ധതിയുടെ ഭാഗമായി ട്യൂഷന്‍ സെന്റര്‍, സ്ത്രീകളുടെ ഗ്രന്ഥശാല, സ്വയം തൊഴില്‍ സംരഭങ്ങള്‍, ബോധവല്‍ക്കരണ ശാക്തീകരണ പരിപാടികള്‍ തുടങ്ങിയ പദ്ധതികള്‍ക്കും അവര്‍ തുടക്കം കുറിച്ചു.
അക്ഷര വെളിച്ചം മാത്രമല്ല, അക്ഷരാര്‍ത്ഥത്തില്‍ നാടിന്റെ വെളിച്ചവും വഴികാട്ടിയുമായി മാറാനും അവര്‍ക്ക് സാധിച്ചു. സൗകര്യപ്രദമായ റോഡ്, വൈദ്യുതി കണക്ഷന്‍, ടെലിഫോണ്‍ കണക്ഷന്‍, കുടിവെള്ളം എന്നിവയെല്ലാം റാബിയയിലൂടെയാണ് വെള്ളിലക്കാടിലും പരിസര പ്രദേശ ങ്ങളിലും എത്തിച്ചേര്‍ന്നത്. കടന്നുപോയ പരീക്ഷണങ്ങളെയെല്ലാം അതിജയിച്ച അവര്‍ തന്നെപ്പോലെയുള്ളവരെ കൈപ്പിടിച്ചുയര്‍ത്താനുള്ള ശ്രമങ്ങളിലും മുഴുകുകയുണ്ടായി. ‘ചലനം’ എന്ന സന്നദ്ധ സംഘടനയുടെ രൂപീകരണത്തിലൂടെ ശാരീരിക വെല്ലുവളി നേരിടുന്നവര്‍, സ്ത്രീകള്‍, കുട്ടികള്‍ എന്നവരെയെല്ലാം ചേര്‍ത്തുനിര്‍ത്തി. സ്ത്രീധനം തുടങ്ങിയ സാമൂഹ്യ തിന്മകള്‍ക്കെതിരായ പോരാട്ടവും ഇതിലൂടെ അവര്‍ നിര്‍വഹിച്ചു. കഠിനാധ്വാനത്തിനുള്ള അംഗീകാരമായി നാഷണല്‍ യൂത്ത് അവാര്‍ഡ്, സംസ്ഥാന സാക്ഷരതാ മിഷന്‍ അവാര്‍ഡ്, യു.എന്‍ നാഷണല്‍ അവാര്‍ഡ്, ഏറ്റവും ഒടുവില്‍ രാജ്യത്തിന്റെ പരമോന്നത പുരസ്‌കാരമായ പത്മശ്രീ എന്നിവയെല്ലാം അവരെ തേടിയെത്തി. പ്രതിസന്ധികളെ പ്രസന്നതയോടെ നേരിട്ട ഈ ധീരവനിത തന്റെ കാലക്കാര്‍ക്കു മാത്രമല്ല, വരാനിരിക്കുന്ന തലമുറകള്‍ക്കും വലിയ പ്രചോദനം ബാക്കിവെച്ചാണ് ചരിത്രത്തിന്റെ ഭാഗമായിത്തീരുന്നത്.

സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം ലോകത്തിനു സമര്‍പ്പിക്കുന്നതിനായി പ്രതീക്ഷയോടെ കാത്തിരിക്കുമ്പോള്‍ പിണറായി സര്‍ക്കാറിന്റെ നെറികെട്ട രാഷ്ട്രീയക്കളികള്‍ അതിനുമേല്‍ കരിനിഴല്‍ വീഴ്ത്തിക്കൊണ്ടിരിക്കുന്നത് കേരളത്തിനാകെ അപമാനം വരുത്തിവെച്ചിരിക്കുകയാണ്. സങ്കുചിത രാഷ്ട്രീയ താല്‍പര്യത്തിന്റെ പേരില്‍ സി.പി.എമ്മും ഇടതുപക്ഷവും വിഴിഞ്ഞം പദ്ധതിയോട് കാണിച്ചിട്ടുള്ള എതിര്‍പ്പ് ചരിത്രത്തിന്റെ ഭാഗമാണ്. അവയെല്ലാം തൃണവല്‍ക്കരിച്ച്‌കൊണ്ട് പദ്ധതിക്ക് അടിത്തറപാകിയത് 2011-16 കാലത്തെ യു.ഡി.എഫ് സര്‍ക്കാറിന്റെ വികസന കാഴ്ച്ചപ്പാടും അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഇഛാശക്തിയുമാണ് എന്നത് പകല്‍ വെളിച്ചം പോലെയുള്ള യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ 2016 ല്‍ അധികാരത്തിലേറിയ ഒന്നാം പിണറായി സര്‍ക്കാര്‍ ഈ പദ്ധതിയുടെ പിതൃത്വം ഏറ്റെടുക്കാനും യു.ഡി.എഫിന്റെ പരിശ്രമങ്ങളെ ഇല്ലാതാക്കാനും നടത്തിക്കൊണ്ടിരിക്കുന്ന ഹീനശ്രമങ്ങള്‍ കണ്ടാമൃഗത്തെ പോലും നാണിക്കുന്ന തൊലിക്കട്ടിയോടെയാണ്. ഒരു ജനാധിപത്യ സംവിധാനത്തില്‍ വികസനപ്രവര്‍ത്തനങ്ങള്‍ തുടര്‍ പ്രകിയയാണെന്ന പ്രാഥമിക ധാരണ പോലുമില്ലാതെയുള്ള ഈ ചെയ്തികള്‍ നാണക്കേടിന്റെ അങ്ങേയറ്റത്തെത്തി നില്‍ക്കുന്നു.
വിഴിഞ്ഞം പദ്ധതിയെക്കുറിച്ചുള്ള ആലോചനകള്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ആ ചരിത്രത്തിന് കേരളത്തേക്കാളും പഴക്കമുണ്ട്. 1940 ല്‍ വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകളെ കുറിച്ച് പരിശോധിക്കുകയും തുടര്‍ന്ന് സര്‍വെ നടത്താന്‍ തീരുമാനം എടുക്കുകയും ചെയ്തത് തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീചിത്തിര തിരുന്നാള്‍ ബാലരാമവര്‍മയാണ്. തിരുവിതാംകൂറിന്റെ പല വികസന പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിച്ച ദിവാന്‍ സര്‍ സി.പി. രാമസ്വാമി അയ്യര്‍ തന്നെയാണ് ഇതിനുവേണ്ടി ഇംഗ്ലണ്ടിലെ ഒരു തുറമുഖ കമ്പനിയുമായി ചര്‍ച്ചകള്‍ തുടങ്ങിയത്. പലകാരണങ്ങള്‍ ആ ചര്‍ച്ചകള്‍ നിലച്ചുപോയെങ്കിലും 1991 ല്‍ കെ. കരുണാകരന്‍ സര്‍ക്കാര്‍ വിഴിഞ്ഞം പദ്ധതി പൊടിതട്ടിയെടുക്കുകയായിരുന്നു. അന്ന് തുറമുഖ വകുപ്പ് മന്ത്രിയായിരുന്ന എം.വി. രാഘവനാണ് തുറമുഖ നിര്‍മാണത്തെക്കുറിച്ച് പഠിക്കാന്‍ കുമാര്‍ ഗ്രൂപ്പുമായി ചര്‍ച്ചകള്‍ നടത്തിയത്. 2001 ല്‍ എ.കെ. ആന്റണി മന്ത്രിസഭയിലും തുറമുഖ വകുപ്പ് മന്ത്രിയായിരുന്ന എം.വി. രാഘവന്‍ വീണ്ടും തുറമുഖ നിര്‍മാണത്തിന് ആഗോള ടെന്‍ഡര്‍ വിളിച്ചു. 2011ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണ് പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിന് അസ്ഥിവാരമിട്ടത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, തുറമുഖ വ കുപ്പ് മന്ത്രി കെ. ബാബു എന്നിവരുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തുകയും പദ്ധതിയുമായി മുന്നോട്ടു പോകാന്‍
തീരുമാനിക്കുകയുമായിരുന്നു. എന്നാല്‍ സി.പി.എം ഉള്‍പ്പെടെയുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ പദ്ധതിക്കെതിരെ പ്രതിഷേധം ആളിക്കത്തിക്കുന്ന തിരക്കിലായിരുന്നു. സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിച്ച്, പാവപ്പെട്ട മത്സ്യത്തൊഴിലാളികളെയുള്‍പ്പെടെ ഇളക്കി വിടാനുള്ള ആസൂത്രിത നീക്കങ്ങളാണ് സംഘടനാപരമായി തന്നെ സി.പി.എം നടത്തിയിട്ടുള്ളത്. അന്നത്തെ പാര്‍ട്ടി സെക്രട്ടറിയുടെയും പ്രതിപക്ഷ നേതാവിന്റെയുമെല്ലാം പ്രതികരണങ്ങള്‍ ഇതിന് സാക്ഷിയാണ്. അദാനി ഗ്രൂപ്പിന് അവിഹിതമായ ഔദാര്യം നല്‍കിയിരിക്കുന്നു എന്നായിരുന്നു അവരുടെ ആരോപണം.
പദ്ധതിക്കായി അഹോരാത്രം പരിശ്രമിച്ച ഉമ്മന്‍ചാണ്ടിയുടെ ഓര്‍മകളെ പോലും മായ്ച്ചുകളയുന്ന പിണറായി സര്‍ക്കാര്‍ ട്രയല്‍ റണ്ണിന്റെ സമയത്ത് അദ്ദേഹത്തിന്റെ സംഭാവനകളെ വിസ്മരിക്കുകയും പ്രതിപക്ഷ നേതാവിന് സംസാരിക്കാനുള്ള അവസരം പോലും നിഷേധിക്കുകയുമായിരുന്നു. ഇപ്പോള്‍ ഉദ്ഘാടനച്ചടങ്ങിലും അതേ നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. പ്രതിപക്ഷ നേതാവിനെ ചടങ്ങില്‍ നിന്ന് ഒഴിവാക്കാനുള്ള നീക്കം തിരിച്ചിയായപ്പോള്‍ തൊടിന്യായങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. തുറമുഖ മന്ത്രിയുടെ വിശദീകരണങ്ങളാകട്ടെ വെളുക്കാന്‍ തേച്ചത് പാണ്ടായ മട്ടിലുമാണ്. ഏതായാലും സി.പി.എമ്മിന്റെ ഈ നിഴല്‍ യുദ്ധങ്ങള്‍ തന്നെയാണ് കേരളത്തിന്റെ സ്വപ്ന പദ്ധതിയില്‍ യു.ഡി.എഫിനുള്ള പങ്കിന്റെ ഏറ്റവും വലിയ തെളിവ്.
-
News2 days ago
ട്രംപ് ഭരണകൂടം തടവിലാക്കിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മോചിപ്പിക്കാന്‍ ജഡ്ജി ഉത്തരവിട്ടു
-
india3 days ago
രാഷ്ട്രപതിയും ഗവര്‍ണര്‍മാരും ബില്ലുകള്‍ അംഗീകരിക്കുന്നതിന് സുപ്രീം കോടതിക്ക് സമയപരിധി നിശ്ചയിക്കാന്‍ കഴിയുമോ?: ദ്രൗപതി മുര്‍മു
-
india3 days ago
ജമ്മുകശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്
-
kerala3 days ago
മലപ്പുറത്ത് വീണ്ടും കടുവാ ആക്രമണം; യുവാവ് കൊല്ലപ്പെട്ടു
-
india2 days ago
കേണല്‍ സോഫിയ ഖുറേഷിക്കെതിരായ പരാമര്‍ശം; മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിന് പിന്നാലെ ബിജെപി മന്ത്രിക്കെതിരെ എഫ്ഐആര്‍
-
news1 day ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്
-
india2 days ago
മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി ഭാരവാഹികളെ പ്രഖ്യാപിച്ചു
-
kerala2 days ago
വനം വകുപ്പ് കസ്റ്റഡിയിലെടുത്തയാളെ ബലമായി മോചിപ്പിച്ചു; സിപിഎം എംഎല്‍എക്കെതിരെ പരാതി