Connect with us

Article

പാഠ്യപദ്ധതി പരിഷ്‌ക്കരണ ചര്‍ച്ച

ലിംഗ അസമത്വവും , ലിംഗ അനീതിയും, ലിംഗവിവേചനവും ഇവിടെ നിലനില്‍ക്കുന്നു എന്ന് സ്ഥാപിക്കാനുള്ള ശ്രമങ്ങളാണ് ചര്‍ച്ചകള്‍ക്കുള്ള കരട് രേഖയില്‍ മേല്‍ സൂചകങ്ങളില്‍ നിന്ന് വായിച്ചെടുക്കാനാവുന്നത്. കളിസ്ഥലം, ഇരിപ്പിടം, സ്‌കൂള്‍ വാഹനങ്ങള്‍ തുടങ്ങി എല്ലാ രംഗത്തും ആണ്‍പെണ്‍ വിവേചനം അവസാനിപ്പിച്ച് തുല്യമായ സമീപനം കൊണ്ടുവരണമെന്ന് കരട് നിര്‍ദ്ദേശങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്.

Published

on

അബ്ദുല്‍ ലത്തീഫ് ടി.സി

1990കളിലാണ് കേരളത്തില്‍ പാഠ്യപദ്ധതി സമഗ്രമായ പരിഷ്‌കരണങ്ങള്‍ക്ക് തുടക്കം കുറിച്ചത്. 1991ല്‍ എംഎല്‍എല്‍ എന്ന ആശയം നടപ്പാക്കി പാഠ്യപദ്ധതി പരിഷ്‌കരണങ്ങള്‍ക്ക് തുടക്കം കുറിച്ചു. 1994 ഡി.പി.ഇ.പി ആരംഭിക്കുകയും അധ്യാപക കേന്ദ്രീകൃത വിദ്യാഭ്യാസം എന്ന സമീപനത്തില്‍ നിന്നും വിദ്യാര്‍ഥി കേന്ദ്രീകൃത വിദ്യാഭ്യാസത്തിലേക്ക് വിദ്യാഭ്യാസ സമീപനത്തെ മാറ്റുകയും ചെയ്തു. പരമ്പരാഗത പരീക്ഷ സമ്പ്രദായങ്ങള്‍ മാറി 2005 ആദ്യമായി പത്താം തരത്തില്‍ ഗ്രേഡിംഗ് നടപ്പിലാക്കി. വിദ്യാഭ്യാസ സമീപനത്തില്‍ വിവിധ ആശയങ്ങള്‍ കൊണ്ടുവന്ന് പാഠപുസ്തകങ്ങള്‍ ഇടക്കാലങ്ങളില്‍ പരിഷ്‌കരിച്ചു എങ്കിലും സമഗ്രമായ പരിഷ്‌ക്കരണം നടന്നിട്ടില്ല. അവസാനമായി പാഠപുസ്തകം പരിഷ്‌കരിച്ചത് 2013ലാണ് മൈനസ് ടു മുതല്‍ പ്ലസ്.ടു വരെയുള്ള പാഠപുസ്തകങ്ങളെല്ലാം പരിഷ്‌കരിച്ചതോടൊപ്പം മുപ്പത് വര്‍ഷങ്ങള്‍ക്കുശേഷം വെക്കേഷന്‍ ഹയര്‍സെക്കന്‍ഡറി പാഠപുസ്തകങ്ങളും ഈ കാലയളവില്‍ പരിഷ്‌കരിച്ചു. 2013 ലെ പാഠ്യപദ്ധതി പരിഷ്‌കരണത്തിന് ശേഷം പുതിയ പാഠ്യപദ്ധതി പരിഷ്‌കരണത്തിനുള്ള ജനകീയ ചര്‍ച്ചകള്‍ക്കാണ് ഇപ്പോള്‍ തുടക്കം കുറിച്ചിരിക്കുന്നത്. എല്ലാ വിഭാഗം ജനങ്ങളും കൂടിയാലോചന നടത്തി ചര്‍ച്ച ചെയ്ത് പാഠ്യപദ്ധതി രൂപപ്പെടുത്തുക എന്നതിന്റെ വിജയ സാധ്യതകള്‍ പരിശോധിക്കപ്പെടേണ്ടത് തന്നെയാണ്. പരിമിതമായ സമയങ്ങള്‍ നല്‍കി മുന്‍ഗണനകള്‍ ഒന്നുമില്ലാതെ പാഠ്യപദ്ധതി ചര്‍ച്ചചെയ്യുന്നത് ഫലവത്തായ റിസല്‍ട്ടുകള്‍ നല്‍കില്ലെന്ന് ഉറപ്പാണ്.പാഠ്യപദ്ധതി തയ്യാറാക്കാനുള്ള കരട് രൂപീകരണത്തില്‍ അധ്യാപക സംഘടനകളുമായുള്ള കൂടിയാലോചനകള്‍ ഉണ്ടായില്ല എന്നവിമര്‍ശനവും ഉയര്‍ന്ന് വരുന്നുണ്ട്.

എസ്.ഇ.ആര്‍.ടി പുറത്തിറക്കിയ സമൂഹ ചര്‍ച്ചക്കുള്ള കുറിപ്പില്‍ ആശാവഹമായ നിര്‍ദേശങ്ങള്‍ സ്വീകരിക്കാതെ വയ്യ. എന്നാല്‍ കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് മുന്നേറ്റം തടയിടാനും കേരളത്തിലെ ധാര്‍മിക പരിസരം ഇല്ലാതാക്കാനുമുള്ള ഒളിയജണ്ടകള്‍ ഇതിലടങ്ങിയത് കാണാതിരിക്കാനാവില്ല. വിദ്യാ സമ്പന്നമായ ഒരു പ്രദേശത്തിന് ചേരാത്ത പല പ്രവണതകളും ഇപ്പോഴും നിലനില്‍ക്കുന്നു ലിംഗനീതി, ലിംഗസമത്വം ,ലിംഗാവബോധം എന്നിവ ഉളവാക്കാനാവശ്യമായ അംശങ്ങള്‍ വലിയ തോതില്‍ പാഠ്യപദ്ധതിയില്‍ ഉണ്ടാകേണ്ടതുണ്ട്. (പേജ് നമ്പര്‍ 8) ലിംഗനീതി, ലിംഗ തുല്യത, ലിംഗാവബോധം കുട്ടികളില്‍ വളര്‍ത്താന്‍ സ്‌കൂള്‍ വിദ്യാഭ്യാസത്തിലെ പരിമിതികള്‍ അഭിസംബോധന ചെയ്യപ്പെടണം. പാഠപുസ്തകങ്ങള്‍, പഠന ബോധനരീതി, സ്‌കൂള്‍ ക്യാമ്പസ് , കളിസ്ഥലം എന്നിവ ജന്റര്‍ ഓഡിറ്റിങ്ങിന് വിധേയമാക്കണം. (പേജ് നമ്പര്‍ 20) ലിംഗഭേദം പരിഗണിക്കാതെ കുട്ടികളെ വിദ്യാലയത്തില്‍ എത്തിക്കാനും ക്ലാസ് മുറികളില്‍ പഠന പ്രവര്‍ത്തനങ്ങള്‍ നല്‍കുമ്പോഴും ഇരിപ്പിട സൗകര്യങ്ങള്‍ നില്‍ക്കുമ്പോഴും സമ്മതത്തോടെ പ്രവര്‍ത്തിക്കാനും എന്തെല്ലാം ചെയ്യേണ്ടതുണ്ട് (പേജ് 21) വിദ്യാലയ പ്രവര്‍ത്തനങ്ങളില്‍ തുല്യ അവസരം, അധികാര പങ്കാളിത്തം, പൊതുജനങ്ങളുമായുള്ള സമ്പര്‍ക്ക സന്ദര്‍ഭങ്ങള്‍ ,ജന്റര്‍ ന്യൂട്രല്‍ സമീപനം എന്നിവയെല്ലാം വിദ്യാല പ്രവര്‍ത്തനങ്ങളില്‍ പാലിക്കാന്‍ എന്തെല്ലാം കഴിയും.

ലിംഗ അസമത്വവും , ലിംഗ അനീതിയും, ലിംഗവിവേചനവും ഇവിടെ നിലനില്‍ക്കുന്നു എന്ന് സ്ഥാപിക്കാനുള്ള ശ്രമങ്ങളാണ് ചര്‍ച്ചകള്‍ക്കുള്ള കരട് രേഖയില്‍ മേല്‍ സൂചകങ്ങളില്‍ നിന്ന് വായിച്ചെടുക്കാനാവുന്നത്. കളിസ്ഥലം, ഇരിപ്പിടം, സ്‌കൂള്‍ വാഹനങ്ങള്‍ തുടങ്ങി എല്ലാ രംഗത്തും ആണ്‍പെണ്‍ വിവേചനം അവസാനിപ്പിച്ച് തുല്യമായ സമീപനം കൊണ്ടുവരണമെന്ന് കരട് നിര്‍ദ്ദേശങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്. സ്ത്രീ പുരുഷ വ്യത്യാസം സാമൂഹിക സൃഷ്ടിയാണെന്നും സാമൂഹികമായി ഇപ്പോള്‍ നിലനില്‍ക്കുന്ന പരമ്പരാഗത ചിന്തകള്‍ മാറണമെന്നും സ്ത്രീപുരുഷ ജനിതക വ്യത്യാസങ്ങള്‍ കാണാതിരിക്കണം എന്നുമാണ് കരടിലെ നിര്‍ദ്ദേശങ്ങളില്‍ പ്രധാനം (പേജ് 79) അറിവിന്റെ ആര്‍ജ്ജവവും അറിവിന്റെ നിര്‍മാണവും നാടിന്റെ ഭാഷയിലേ നിറവേറ്റാന്‍ കഴിയൂ എന്നും ഫിസിക്‌സ് കെമിസ്ട്രി വിഷയങ്ങള്‍ മാതൃഭാഷയില്‍ മതിയെന്നും നിര്‍ദ്ദേശമുണ്ട്. നിര്‍ദ്ദേശം നടപ്പിലായാല്‍ ഗ്ലോബല്‍ ഭാഷയായ ഇംഗ്ലീഷില്‍ പഠന സാധ്യതകള്‍ കുറഞ്ഞുപോകും. അതുവഴി ആഗോള വിദ്യാഭ്യാസരംഗത്ത് കേരളം നേടിയിട്ടുള്ള മുന്നേറ്റം ഇല്ലാതെയായി പോവുകയും ചെയ്യും .ഇംഗ്ലീഷ് മീഡിയം എന്ന കാഴ്ചപ്പാട് തന്നെ അസ്തമിക്കും.

കുട്ടികള്‍ക്ക് പ്രായത്തിനു അനുകൂലമായ വിദ്യാഭ്യാസ ലഭിക്കുന്നതോടൊപ്പം അവരുടെ കഴിവുകള്‍ക്ക് അനുഗുണമായ വിദ്യാഭ്യാസം ലഭിക്കേണ്ടതുണ്ട്. അങ്ങനെയെങ്കില്‍ നിലവിലുള്ള സ്‌കൂള്‍ സമയത്തില്‍ മാറ്റങ്ങള്‍ അനിവാര്യമാകും പേജ് (നമ്പര്‍ 21 ) സ്‌കൂള്‍ സമയം മാറ്റം അനിവാര്യമാണെന്ന് ഈ നിര്‍ദ്ദേശം ബോധിപ്പിക്കുന്നു. നിലവിലെ സമയക്രമം മാറ്റി രാവിലെ എട്ടുമണിക്ക് സ്‌കൂള്‍ പഠനം ആരംഭിക്കുന്നതലത്തിലേക്ക് പഠനാന്തരീക്ഷം മാറ്റിയാല്‍ കേരളത്തിലെ മത പാഠശാല കളുടെ ഭാവി എന്താകുമെന്ന് ആശങ്ക ചെറുതായി കാണാനാവില്ല. ഉച്ചയ്ക്ക് ശേഷം ഉള്ള സമയം കുട്ടികളുടെ കലാ കായിക പഠനങ്ങള്‍ക്കും വിനിയോഗിക്കണമെന്ന് കാദര്‍ കമ്മീഷന്‍ ശുപാര്‍ശയും ഇതിനോട് ചേര്‍ത്തു വായിക്കണം. വിദ്യാഭ്യാസത്തിന്റെ ദര്‍ശനമായി കരടില്‍ സൂചിപ്പിക്കുന്ന കാര്യങ്ങള്‍ ഏറെ അപകടം തന്നെയാണ്. വിമര്‍ശനാത്മകമായി ചിന്തിക്കാനും സ്വന്തം നിലപാടുകള്‍ രൂപപ്പെടുത്തുന്നതുമാ വണം വിദ്യാഭ്യാസം എന്നതാണ് പേജ് നമ്പര്‍ 24 ല്‍ സൂചിപ്പിക്കുന്നത് 1997 കൊണ്ടുവന്ന വിദ്യാഭ്യാസ സമീപനത്തിന്റെ മറ്റൊരു രൂപമാണിതില്‍ ആവര്‍ത്തിക്കുന്നത്.ഓരോ കുട്ടിയും അറിവ് നിര്‍മ്മിക്കുകയാണെന ജ്ഞാനനിര്‍മ്മിതിവാദം പരാജയം ആണെന്ന് അന്നേ ബോധ്യപ്പെട്ടതാണ്. കുട്ടികള്‍ വിമര്‍ശനാത്മകമായി ചിന്തിക്കുകയും യുക്തിപൂര്‍വ്വം വിലയിരുത്തി സ്വയം നിഗമനത്തില്‍ എത്തുകയും ചെയ്യുമ്പോള്‍ ഉണ്ടാകുന്ന അപകട സാഹചര്യങ്ങളെ വിസ്മരിച്ചുകൊണ്ടുള്ള പാഠ്യപദ്ധതി ഗുണകരമാവില്ല.

നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രീ െ്രെപമറി വിദ്യാലയങ്ങള്‍ ,ശൈശവകാല പഠനങ്ങള്‍ എന്നിവയില്‍ ഇംഗ്ലീഷ് മീഡിയം സംവിധാനങ്ങളെ പാടെ ഉപേക്ഷിക്കണം എന്നുള്ളതാണ് കരട് നിര്‍ദ്ദേശങ്ങളില്‍ മറ്റൊരു പ്രധാനമായ ഭാഗം . പേജ് : 29 ശൈശവകാല വിദ്യാഭ്യാസത്തെ സാര്‍വത്രികവും സൗജന്യവുമായ നിയമപരവും ആക്കണമെന്ന് നിര്‍ദ്ദേശം സ്വാഗതം ചെയ്യാവുന്നതാണ് .എന്നാല്‍ നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന ഇംഗ്ലീഷ് മീഡിയം സംവിധാനങ്ങള്‍ പാടെ മാറ്റിനിര്‍ത്തി ഗണിതം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ശൈശവ കാല പഠനത്തില്‍ ഉള്‍ക്കൊള്ളിക്കാതിരുന്നാല്‍ സ്വകാര്യ വിദ്യാഭ്യാസ മേഖല ശക്തിയാര്‍ജ്ജിക്കും. മുഴുവന്‍ വിഷയങ്ങളും മാതൃഭാഷയിലാക്കണമെന്നും വിഷയപരമായ വേര്‍തിരിവ് ഒഴിവാക്കണമെന്നും കരടില്‍ നിര്‍ദ്ദേശമുണ്ട്. കേരളത്തിലെ സാഹചര്യത്തില്‍ മാതൃഭാഷ ഇംഗ്ലീഷ് ഹിന്ദി എന്നീ ഭാഷകള്‍ അടങ്ങിയ ത്രിഭാഷാ പദ്ധതിയാണ് അനുയോജ്യം. ത്രിഭാഷാ പദ്ധതി എങ്ങനെ നടപ്പിലാക്കാം ? എപ്പോഴാണ് രണ്ടാം ഭാഷയും മൂന്നാം ഭാഷയും പരിചയപ്പെടുത്തേണ്ടത്?

അറബി ഉര്‍ദു സംസ്‌കൃതം ഉള്‍പ്പെടെയുള്ള ഭാഷകള്‍ ഒന്നാംഭാഷയായി കേരളത്തില്‍ പഠിപ്പിക്കുന്നു എന്ന് പരാമര്‍ശിക്കുന്ന അതോടൊപ്പം തന്നെ മാതൃഭാഷ ,ഇംഗ്ലീഷ് , ഹിന്ദി എന്നീ ത്രിഭാഷാ പദ്ധതി എങ്ങനെ കേരളത്തില്‍ നടപ്പിലാക്കാമെന്നാണ് നിര്‍ദ്ദേശത്തില്‍ ചര്‍ച്ചക്കായി നല്‍കുന്നത്. ഈ നിര്‍ദ്ദേശം കേരളത്തിലുള്ള നിലവിലുള്ള ഭാഷാപഠനത്തെ സാരമായി ബാധിക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.
ഉപഭോകൃത സംസ്ഥാനമായ കേരളത്തിന്റെ സമ്പദ്ഘടനയെ വലിയതോതില്‍ നിലനിര്‍ത്തുന്നത് വിദേശ നാണ്യങ്ങളാണ്. അതില്‍ വലിയ പങ്ക് നല്‍കുന്നത് അറേബ്യന്‍ രാജ്യങ്ങളുമാണ്. അറബി ഭാഷാ പഠനത്തെ നിയന്ത്രിക്കുക വഴി ഉണ്ടാകുന്ന നഷ്ടം കേരളത്തിലെ സമ്പത് ഘടനയെ നശിപ്പിക്കും എന്ന് മനസ്സിലാക്കാതെ പോകരുത്.പാരമ്പര്യ തൊഴിലുകളെ വളര്‍ത്തണമെന്നും പ്രോത്സാഹിപ്പിക്കണമെന്നും നിര്‍ദ്ദേശത്തില്‍ ഉണ്ട്. (പേജ് 39 ) ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ചുവട് പിടിച്ചാണ് ഈ നിര്‍ദ്ദേശം വന്നിട്ടുള്ളത്. ജനവാസ യോഗ്യമായ കേരളീയ സാഹചര്യത്തില്‍ പരമ്പരാഗത തൊഴില്‍ മേഖലയിലേക്കുള്ള തിരിച്ച് പോക്ക് വിദ്യാഭ്യാസ രംഗത്തെ പിന്നോട്ട് വലിക്കുന്നതോടൊപ്പം ഗോത്ര വിഭാഗങ്ങളുള്‍പ്പെടെയുള്ളവരെ അവിടെ തന്നെ തളച്ചിടും എന്ന് കാര്യത്തില്‍ തര്‍ക്കമില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Article

വിഴിഞ്ഞം പദ്ധതിയില്‍ സര്‍ക്കാറിന്റെ നിഴല്‍ യുദ്ധം

EDITORIAL

Published

on

സ്വപ്‌ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം ലോകത്തിനു സമര്‍പ്പിക്കുന്നതിനായി പ്രതീക്ഷയോടെ കാത്തിരിക്കുമ്പോള്‍ പിണറായി സര്‍ക്കാറിന്റെ നെറികെട്ട രാഷ്ട്രീയക്കളികള്‍ അതിനുമേല്‍ കരിനിഴല്‍ വീഴ്ത്തിക്കൊണ്ടിരിക്കുന്നത് കേരളത്തിനാകെ അപമാനം വരുത്തിവെച്ചിരിക്കുകയാണ്. സങ്കുചിത രാഷ്ട്രീയ താല്‍പര്യത്തിന്റെ പേരില്‍ സി.പി.എമ്മും ഇടതുപക്ഷവും വിഴിഞ്ഞം പദ്ധതിയോട് കാണിച്ചിട്ടുള്ള എതിര്‍പ്പ് ചരിത്രത്തിന്റെ ഭാഗമാണ്. അവയെല്ലാം തൃണവല്‍ക്കരിച്ച്‌കൊണ്ട് പദ്ധതിക്ക് അടിത്തറപാകിയത് 2011-16 കാലത്തെ യു.ഡി.എഫ് സര്‍ക്കാറിന്റെ വികസന കാഴ്ച്ചപ്പാടും അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഇഛാശക്തിയുമാണ് എന്നത് പകല്‍ വെളിച്ചം പോലെയുള്ള യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ 2016 ല്‍ അധികാരത്തിലേറിയ ഒന്നാം പിണറായി സര്‍ക്കാര്‍ ഈ പദ്ധതിയുടെ പിതൃത്വം ഏറ്റെടുക്കാനും യു.ഡി.എഫിന്റെ പരിശ്രമങ്ങളെ ഇല്ലാതാക്കാനും നടത്തിക്കൊണ്ടിരിക്കുന്ന ഹീനശ്രമങ്ങള്‍ കണ്ടാമൃഗത്തെ പോലും നാണിക്കുന്ന തൊലിക്കട്ടിയോടെയാണ്. ഒരു ജനാധിപത്യ സംവിധാനത്തില്‍ വികസനപ്രവര്‍ത്തനങ്ങള്‍ തുടര്‍ പ്രകിയയാണെന്ന പ്രാഥമിക ധാരണ പോലുമില്ലാതെയുള്ള ഈ ചെയ്തികള്‍ നാണക്കേടിന്റെ അങ്ങേയറ്റത്തെത്തി നില്‍ക്കുന്നു.

വിഴിഞ്ഞം പദ്ധതിയെക്കുറിച്ചുള്ള ആലോചനകള്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ആ ചരിത്രത്തിന് കേരളത്തേക്കാളും പഴക്കമുണ്ട്. 1940 ല്‍ വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകളെ കുറിച്ച് പരിശോധിക്കുകയും തുടര്‍ന്ന് സര്‍വെ നടത്താന്‍ തീരുമാനം എടുക്കുകയും ചെയ്തത് തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീചിത്തിര തിരുന്നാള്‍ ബാലരാമവര്‍മയാണ്. തിരുവിതാംകൂറിന്റെ പല വികസന പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിച്ച ദിവാന്‍ സര്‍ സി.പി. രാമസ്വാമി അയ്യര്‍ തന്നെയാണ് ഇതിനുവേണ്ടി ഇംഗ്ലണ്ടിലെ ഒരു തുറമുഖ കമ്പനിയുമായി ചര്‍ച്ചകള്‍ തുടങ്ങിയത്. പലകാരണങ്ങള്‍ ആ ചര്‍ച്ചകള്‍ നിലച്ചുപോയെങ്കിലും 1991 ല്‍ കെ. കരുണാകരന്‍ സര്‍ക്കാര്‍ വിഴിഞ്ഞം പദ്ധതി പൊടിതട്ടിയെടുക്കുകയായിരുന്നു. അന്ന് തുറമുഖ വകുപ്പ് മന്ത്രിയായിരുന്ന എം.വി. രാഘവനാണ് തുറമുഖ നിര്‍മാണത്തെക്കുറിച്ച് പഠിക്കാന്‍ കുമാര്‍ ഗ്രൂപ്പുമായി ചര്‍ച്ചകള്‍ നടത്തിയത്. 2001 ല്‍ എ.കെ. ആന്റണി മന്ത്രിസഭയിലും തുറമുഖ വകുപ്പ് മന്ത്രിയായിരുന്ന എം.വി. രാഘവന്‍ വീണ്ടും തുറമുഖ നിര്‍മാണത്തിന് ആഗോള ടെന്‍ഡര്‍ വിളിച്ചു. 2011ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണ് പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിന് അസ്ഥിവാരമിട്ടത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, തുറമുഖ വ കുപ്പ് മന്ത്രി കെ. ബാബു എന്നിവരുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തുകയും പദ്ധതിയുമായി മുന്നോട്ടു പോകാന്‍
തീരുമാനിക്കുകയുമായിരുന്നു. എന്നാല്‍ സി.പി.എം ഉള്‍പ്പെടെയുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ പദ്ധതിക്കെതിരെ പ്രതിഷേധം ആളിക്കത്തിക്കുന്ന തിരക്കിലായിരുന്നു. സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിച്ച്, പാവപ്പെട്ട മത്സ്യത്തൊഴിലാളികളെയുള്‍പ്പെടെ ഇളക്കി വിടാനുള്ള ആസൂത്രിത നീക്കങ്ങളാണ് സംഘടനാപരമായി തന്നെ സി.പി.എം നടത്തിയിട്ടുള്ളത്. അന്നത്തെ പാര്‍ട്ടി സെക്രട്ടറിയുടെയും പ്രതിപക്ഷ നേതാവിന്റെയുമെല്ലാം പ്രതികരണങ്ങള്‍ ഇതിന് സാക്ഷിയാണ്. അദാനി ഗ്രൂപ്പിന് അവിഹിതമായ ഔദാര്യം നല്‍കിയിരിക്കുന്നു എന്നായിരുന്നു അവരുടെ ആരോപണം.

പദ്ധതിക്കായി അഹോരാത്രം പരിശ്രമിച്ച ഉമ്മന്‍ചാണ്ടിയുടെ ഓര്‍മകളെ പോലും മായ്ച്ചുകളയുന്ന പിണറായി സര്‍ക്കാര്‍ ട്രയല്‍ റണ്ണിന്റെ സമയത്ത് അദ്ദേഹത്തിന്റെ സംഭാവനകളെ വിസ്മരിക്കുകയും പ്രതിപക്ഷ നേതാവിന് സംസാരിക്കാനുള്ള അവസരം പോലും നിഷേധിക്കുകയുമായിരുന്നു. ഇപ്പോള്‍ ഉദ്ഘാടനച്ചടങ്ങിലും അതേ നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. പ്രതിപക്ഷ നേതാവിനെ ചടങ്ങില്‍ നിന്ന് ഒഴിവാക്കാനുള്ള നീക്കം തിരിച്ചിയായപ്പോള്‍ തൊടിന്യായങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. തുറമുഖ മന്ത്രിയുടെ വിശദീകരണങ്ങളാകട്ടെ വെളുക്കാന്‍ തേച്ചത് പാണ്ടായ മട്ടിലുമാണ്. ഏതായാലും സി.പി.എമ്മിന്റെ ഈ നിഴല്‍ യുദ്ധങ്ങള്‍ തന്നെയാണ് കേരളത്തിന്റെ സ്വപ്ന പദ്ധതിയില്‍ യു.ഡി.എഫിനുള്ള പങ്കിന്റെ ഏറ്റവും വലിയ തെളിവ്.

Continue Reading

Article

ഭീകരവാദത്തിന് മാപ്പില്ല

EDITORIAL

Published

on

ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്കു നേരെയുണ്ടായ ഭീകരാക്രമണം ഞെട്ടിപ്പിക്കുന്നതും രാജ്യത്തെ ഒന്നടങ്കം കനത്ത ദുഖത്തിലേക്ക് തള്ളിവിടുന്നതുമാണ്. ഒരു ഇടവേളക്കുശേഷം ഭൂമിയിലെ സ്വര്‍ഗത്തില്‍ അശാന്തിയും അക്രമവും വിതക്കാനുള്ള ഭീകരരുടെ ശ്രമങ്ങളെ എന്തുവിലകൊടുത്തും ചെറുത്തുതോല്‍പ്പിക്കുകയെന്നതാണ് നമ്മുടെ മുമ്പിലുള്ള അടിയന്തിര നടപടി. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കു മെതിരായ നീക്കത്തെ വെച്ചുപൊറുപ്പിക്കാനാവില്ലെന്ന സന്ദേശം ഭീകരര്‍ക്ക് എത്രയും പെട്ടെന്ന് കൈമാറിയേ മതിയാകൂ.

27 പേര്‍ കൊല്ലപ്പെട്ടതായുള്ള സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളാണ് രാത്രി വൈകി പുറത്തുവന്നിരിക്കുന്നത്. ട്രക്കിങ് മേഖലയിലേക്കു പോയ രാജസ്ഥാനില്‍ നിന്നെത്തിയ വിനോദസഞ്ചാരികള്‍ക്കാണ് പരിക്കേറ്റത്. ജമ്മുകശ്മീരില്‍ 2019 ന് ശേഷം നടക്കുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണ് പഹല്‍ഗാമില്‍ നടന്നത്. റിസോര്‍ട്ട് പട്ടണമെന്ന് അറിയപ്പെടുന്ന പഹല്‍ഗാമില്‍ നിന്ന് ഏകദേശം ആറ് കിലോമീറ്റര്‍ അകലെയുള്ള ബൈസാരനിലാണ് ആക്രണമുണ്ടായത്. ഇടതൂര്‍ന്ന പൈന്‍ വനങ്ങളാലും പര്‍വതങ്ങളാലും ചുറ്റപ്പെട്ട വിശാലമായ ഒരു പുല്‍മേടാണീ പ്രദേശം.

രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള സന്ദര്‍ശകരുടെ ഇഷ്ട കേന്ദ്രമാണിവിടം. മിനി സിറ്റ്‌സര്‍ലാന്റ് എന്നറിയപ്പെടുന്ന ഈ പുല്‍മേട്ടിലേക്ക് കടന്നുവന്ന ആയുധ ധാരികളായ ഭീകരര്‍ ഭക്ഷണശാലക്ക് ചുറ്റും കൂടിനിന്ന വരും കുതിരസവാരി നടത്തിക്കൊണ്ടിരുന്നവരുമായ വിനോദ സഞ്ചാരികള്‍ക്ക് നേരെ വെടിയുതിര്‍ത്തിരുന്നതായാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

പാകിസ്താന്‍ ആസ്ഥാനമായുള്ള ലഷ്‌കര്‍ ഇത്വയ്ബയുടെ നിഴല്‍ സംഘടനയായ ദി റസിസ്റ്റന്റ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത് പ്രദേശത്ത് വീണ്ടും തലപൊക്കുന്ന ഭീകരത പ്രവര്‍ത്തനങ്ങളിലേക്കുള്ള സൂചനയാണ്. സഊദി സന്ദര്‍ശനത്തിലുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദ്ദേശ പ്രകാരം ആഭ്യന്തര മന്ത്രി അമിത്ഷാ സംഭവ സ്ഥലത്ത് കുതിച്ചെത്തുകയും സുരക്ഷാ ഏജന്‍സികളുടെ അടിയന്തിര യോഗം ചേരുകയും ചെയ്തിരിക്കുകയാണ്.

ആക്രമികളെ വെറുതെ വിടുകയില്ലെന്നും ശക്തമായ തിരിച്ചടിയുണ്ടാകുമെന്നുമുള്ള മുന്നറിയിപ്പുകള്‍ ഇരുവരും നല്‍കുകയും ചെയ്തിട്ടുണ്ട്. ആക്രമണങ്ങളില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടവരുടെയും ദൃക്സാക്ഷികളുടെയും വാക്കുകള്‍
സംഭവത്തിനുപിന്നിലെ ക്രൂരത അക്കമിട്ടു നിരത്തുന്നുണ്ട്. കര്‍ണാടകയില്‍ നിന്നുള്ള മഞ്ജുനാഥ് കൊല്ലപ്പെടുന്നത് ഭാര്യയുടെയും മകന്റെയും കണ്‍മുന്നില്‍ വെച്ചാണ്. ‘എന്റെ ഭര്‍ത്താവിനെ നിങ്ങള്‍ കൊന്നില്ലേ എന്നെയും കൊല്ലൂ’ എന്ന് പറഞ്ഞ് ആ സ്ത്രീ അലമുറയിടുമ്പോള്‍ നിന്നെ കൊല്ലില്ല, നീ മോദിയോട് ചെന്നു പറയൂ എന്നായിരുന്നുവത്രെ ഭീകരരുടെ പ്രതികരണം. കളിചിരികള്‍ക്കിടയിലുണ്ടായ അപ്രതീക്ഷിതവും നടുക്കുന്നതുമായ സംഭവ വികാസങ്ങള്‍ പലരും ഒരു ദുസ്വപ്‌നം പോലെയാണ് അനുഭവിച്ചത്.

നിരവധി പേര്‍ പ്രദേശത്ത് ഒരു വിവരവുമില്ലാതെ കുടുങ്ങിക്കിടക്കുന്നതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. സൈനികരെയും തദ്ദേശികളെയുമായിരുന്നു കശ്മീരില്‍ ഭീകരവാദികള്‍ ലക്ഷ്യം വെച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ അത് വിനോദ സഞ്ചാരികളിലേക്കും എത്തിയിരിക്കുന്നു എന്നതാണ് ഏറ്റവും ഗൗരവതരം. പ്രദേശത്തിന്റെ ഭരണപരമായ അസ്ഥിരതയെ ലക്ഷ്യംവെച്ചായിരുന്നു മുന്‍കാലങ്ങളിലെ നീക്കങ്ങളെങ്കില്‍ സാമ്പത്തികമുള്‍പ്പെടെയുള്ള കൂടുതല്‍ മേഖലകളിലേക്ക് ഇത് വ്യാപിച്ചിരിക്കുന്നു എന്നതാണ് ഇന്നലത്തെ ആക്രമണങ്ങള്‍ സൂചിപ്പിക്കുന്നത്. 2019നു ശേഷമുണ്ടായ ഇടവേള ഭീകരരുടെ പിന്‍വാങ്ങലോ, നിര്‍മാര്‍ജ്ജനമോ ആയിരുന്നില്ല, പുതിയ തലങ്ങളിലേക്കുള്ള വ്യാപനത്തിന്റെ ഭാഗംകൂടിയായിരുന്നു എന്നുകൂടി ഈ സംഭവം സൂചന നല്‍കുന്നു.

കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിലുള്ള രാജ്യത്തിന്റെ ആശങ്കയും ഇവിടെ ശരിവെക്കപ്പെടുകയാണ്. 370-ാം വകുപ്പിന്റെ നിര്‍മാര്‍ജ്ജനം സംസ്ഥാനത്ത് ആക്രമണങ്ങള്‍ക്ക് തടയിട്ടു വെന്ന കേന്ദ്രസര്‍ക്കാറിന്റെ വാദം ശരിയല്ലെന്നുള്ളതിനു കൂടി ഈ സംഭവം അടിവരയിടുന്നുണ്ട്. പ്രദേശത്തിന്റെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് കൃത്യമായ ധാരണയുള്ള സംസ്ഥാനത്തുതന്നെയുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ പോലും മുന്നറിയിപ്പുകളും അഭ്യര്‍ത്ഥനകളും മറി കടന്നുകൊണ്ടായിരുന്നു മോദി സര്‍ക്കാറിന്റെ പ്രസ്തുത വിഷയത്തിലുള്ള നീക്കം.

ശാശ്വത സമാധാനത്തിനു പകരം അവസാനിക്കാത്ത അക്രമങ്ങള്‍ക്കായിരിക്കും ഈ നീക്കം വഴിമരുന്നിടുകയെന്നായിരുന്നു അവരുടെ നിരീക്ഷണങ്ങള്‍. 2019 ലെ പുല്‍വാമ ആക്രമണത്തിന്‍ന്റെയും 2016 ലെ ഉറിഭീകാരാക്രമണത്തിന്റെയുമെല്ലാം നടുക്കുന്ന ഓര്‍മകളെ തൊട്ടുണര്‍ത്തി മറ്റൊരു ഭീകരാക്രമണത്തിന് കശ്മീര്‍ വേദിയാകുമ്പോള്‍, ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യന്‍ മണ്ണില്‍ സ്ഥാനമില്ലെന്ന് ബോധ്യപ്പെടുത്തുന്ന ശക്തമായ നടപടികള്‍ ഭരണകൂടത്തിന്റ ഭാഗത്തു നിന്നുണ്ടാവുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

Continue Reading

Article

അറുതിവേണം ഈ അഴിഞ്ഞാട്ടത്തിന്

EDITORIAL

Published

on

അഞ്ചുവര്‍ഷത്തിനിടെ കേരളത്തില്‍ കൊലപാതകങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചുവെന്നാണ് ഏറ്റവും പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2016 – 17 വര്‍ഷങ്ങളില്‍ 305 കൊലപാതകങ്ങളായിരുന്നു സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നതെങ്കില്‍ കഴിഞ്ഞവര്‍ഷമായപ്പോഴേക്കും അത് 350 ല്‍ എത്തിയിരിക്കുകയാണ്. ലഹരിയും അക്രമവാസനകള്‍ പ്രോത്സാഹിപ്പിക്കുന്ന സിനിമകളുമാണ് കൊലപാതകങ്ങളുടെ പെരുംവര്‍ധനവിന് ഇടയാക്കിയിരിക്കുന്നതെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.

എന്നാല്‍ സിനിമയും ലഹരിയും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെ തുറന്നുകാണിച്ചിരിക്കുകയാണ് കഴിഞ്ഞ ദിവസമുണ്ടായ സംഭവവികാസങ്ങള്‍. നടന്‍ ഷൈന്‍ടോം ചാക്കോ ലഹരിക്കേ സില്‍ അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ സിനിമാ മേഖലയില്‍ അരങ്ങുവാണുകൊണ്ടിരിക്കുന്ന ലഹരിയുടെ മായാലോകത്തിലോക്കുള്ള വിരല്‍ചൂണ്ടലായി അത് മാറിയിരിക്കുകയാണ്. സമൂഹത്തെ, പ്രത്യേകിച്ച് യുവാക്കളെയും വിദ്യാര്‍ത്ഥികളെയും ആഴത്തില്‍ സ്വാധീനിച്ചു കൊണ്ടിരിക്കുന്ന ക ലാരൂപമാണ് സിനിമ.

സിനിമാ താരങ്ങള്‍ക്കു സമൂഹത്തിലുള്ള അംഗീകാരവും ആരാധനയും ഈ യാഥാര്‍ത്ഥ്യത്തിനുള്ള തെളിവാണ്. സമീപകാലത്തുണ്ടായ ദൗര്‍ഭാഗ്യകരമായ പല സംഭവങ്ങള്‍ക്കും പിന്നില്‍ സിനിമ പ്രസരിപ്പിക്കുന്ന സന്ദേശങ്ങള്‍ വഹിക്കുന്ന പങ്ക് ഗൗരവതരമായി ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ്, കഥയേക്കാള്‍ വലിയ സ്വാധീനശക്തിയായ കഥാപാത്രങ്ങളില്‍ നിന്നും ഇത്തരം തിക്താനുഭവങ്ങള്‍ പുറത്തുവരുന്നത്.

സംസ്ഥാനത്ത് ലഹരി വ്യാപകമായിക്കൊണ്ടിരിക്കുമ്പോള്‍ അതിന്റെ ഏറ്റവും വലിയ സങ്കേതങ്ങളിലൊന്നായി സിനിമാ മേഖല മാറിക്കഴിഞ്ഞിട്ടുണ്ട്. ലോകത്ത് ലഭ്യമാവുന്ന എല്ലാത്തരം ലഹരികളും ഏറിയും കുറഞ്ഞും മലയാള സിനിമ മേഖലയിലും ലഭിക്കുമെന്നത് ഇന്ന് പരസ്യമായ രഹസ്യമാണ്. മദ്യത്തിന്റെയും കഞ്ചാവിന്റെയുമെല്ലാം ഉപയോഗം സര്‍വസാധാരണമായിരുന്ന ഷൂട്ടിങ് സെറ്റുകളില്‍ രാസല ഹരിയുടെ കടന്നുവരവോടെ കാര്യങ്ങള്‍ അപ്പാടെ മാറിമറിഞ്ഞതായാണ് പുതിയ വെളിപ്പെടുത്തലുകള്‍.

ആരൊക്കെ എന്തോക്കെ ലഹരികള്‍ ഉപയോഗിക്കുന്നുവെന്നത് എല്ലാവര്‍ക്കും പരസ്പരം അറിയാവുന്ന സ്ഥിതി വിശേഷം വരെ നിലനില്‍ക്കുന്നു. സ്ത്രീയെന്നോ പുരുഷനെന്നോ വ്യ ത്യാസമില്ലാതെ ലഹരിയുടെ ഉപയോഗവും വിപണനവുമെല്ലാം തകൃതിയായി നടക്കുമ്പോള്‍ അതിനെ നിര്‍ലജ്ജം ന്യായീകരിക്കാനും ആളുകളുണ്ടെന്നത് ഏറെ ഗൗരവതര വും, ലഹരി ഈ മേഖലയിലുണ്ടാക്കിയിരിക്കുന്ന സ്വാധീ നത്തിന്റെ തെളിവുമാണ്. യാഥാര്‍ത്ഥ്യങ്ങള്‍ തുറന്നുപറഞ്ഞാല്‍ പിന്നെ ഈ വ്യവസായത്തില്‍ തന്നെ ഇടമില്ല എന്നതാണ് അവസ്ഥ. അവസരങ്ങള്‍ ലഭിക്കുന്നതിനുവേണ്ടിയും ഫീല്‍ഡില്‍ പിടിച്ചുനില്‍ക്കുന്നതിനുവേണ്ടിയും എല്ലാ സഹിക്കുകയും ക്ഷമിക്കുകയും ചെയ്യേണ്ടിവരുന്ന സ്ഥിതിയാണ് പല നടീനടന്‍മാര്‍ക്കും ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

ഈ ദുഷ്പ്രവണതക്കെതിരെ പ്രതിഷേധിക്കുകയും പ്രതികരിക്കുകയും ചെയ്തവരുടെ അനുഭവങ്ങള്‍ ഇരകളാക്കപ്പെട്ടവരെ നിശബ്ദരും നിഷ്‌ക്രിയരുമാക്കാന്‍ പ്രേരിപ്പിക്കുകയാണ്. ഷൈന്‍ ടോം ചാക്കോക്കെതിരായ ആരോപണത്തില്‍പോലും ഈ പിന്‍വലിയല്‍ പ്രകടമാണ്. അതുപോലെ ഇത്തരം കൃത്യങ്ങള്‍ക്കെതിരെ ന്യായീകരണവുമായെത്തുന്നവരുടെയും ലക്ഷ്യം അവസരവും അം ഗീകാരവും തന്നെയാണ്.

ലഹരിയുടെ ഉപയോഗം ഷൂട്ടിങ്ങ് സെറ്റുകളില്‍ വലിയ പ്രയാസം സൃഷ്ടിക്കുന്നതായുള്ള പരാതികള്‍ വര്‍ഷങ്ങളായി ഉയര്‍ന്നുകേള്‍ക്കുന്നുണ്ടെങ്കിലും പ്രസ്താവനകളും പ്രഖ്യാപനങ്ങളുമല്ലാതെ ഈ പ്രവണതക്കെതിരെ ഒരുനടപടിയു മുണ്ടായിട്ടില്ല എന്നതാണ് വാസ്തവം. ഷൂട്ടിങ് സെറ്റുകളില്‍ ലഹരി ഉപയോഗിച്ച് പ്രശ്നമുണ്ടാക്കുന്നവരുടെ പട്ടിക തയ്യാറാക്കാന്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തീരുമാനിക്കുകയും അംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയതിരുന്നു.

സിനിമാ സെറ്റുകളില്‍ ഷാഡോ പൊലീസിനെ നിയമിക്കുന്നതിനെയും സംഘടന അംഗീകരിച്ചിരുന്നു. സെറ്റുകളിലെ ലഹരിയുടെ വ്യാപനത്തിനെതിരെ തങ്ങള്‍ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിട്ടും സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഒരു അനുകൂല സമീപനവും ഉണ്ടാവുന്നില്ലെന്നാണ് ഇവരുടെ പരാതി.

സിനിമാ രംഗത്തുമാത്രമല്ല, കേരളത്തിന്റെ സാമൂഹ്യ മണ്ഡലത്തില്‍ തന്നെ വലിയകോളിളക്കങ്ങള്‍ സൃഷ്ടിച്ച ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിലും സിനിമയിലെ ലഹരി ഉപയോഗത്തെക്കുറിച്ച് വന്‍പരാമര്‍ശങ്ങളാണ് ഉള്‍പ്പെട്ടിട്ടുള്ളത്. ഇത് അവസാനിപ്പിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ പോലും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ആലില അനങ്ങിയില്ലെന്നുള്ളതാണ് പിന്നീടുണ്ടായ യാഥാര്‍ത്ഥ്യം. സമൂഹത്തെ ഏറെ സ്വാധീനിക്കുന്ന മേഖലയെന്ന നിലയില്‍ സിനിമയും സിനിമാ മേഖലയും ശുദ്ധീകരിക്കുകയെന്നത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്.

എന്നാല്‍ ലഹരിയുടെ വ്യാപനത്തിന് എല്ലാം അനുകൂല സാഹചര്യങ്ങളും ഒരുക്കിക്കൊടുക്കുന്ന ഒരുഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ഇക്കാര്യത്തില്‍ എന്തെങ്കിലും നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുക വയ്യ. പുതിയ സാഹചര്യങ്ങള്‍ വിഷയത്തിന്റെ രൗദ്രത വരച്ചുകാണിക്കുമ്പോള്‍ ഇനിയെങ്കിലും ഇടപെടാന്‍ ഭരണകൂടത്തിന് കഴിയേണ്ടതുണ്ട്.

Continue Reading

Trending