Connect with us

Article

ജന്തര്‍ മന്തറിലെ താരങ്ങളുടെ കരച്ചില്‍- എഡിറ്റോറിയല്‍

ബ്രിജ് ഭൂഷണും പരിശീലകരും താരങ്ങളെ മാനസികമായും ലൈംഗികമായും നിരന്തരമായി പീഡിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും അസോസിയേഷന്‍ അധ്യക്ഷന്‍ വധഭീഷണിവരെ മുഴക്കുകയുണ്ടായെന്നും സമരത്തിന് നേതൃത്വം നല്‍കുന്ന വിനേഷ് ഫോഗട്ട് വെളിപ്പെടുത്തുന്നു.

Published

on

സമരപോരാട്ടങ്ങളുടെ വിളനിലമായ ഡല്‍ഹിയിലെ ജന്തര്‍മന്തര്‍ അപൂര്‍വമായൊരു സമരത്തിനാണ് നിലവില്‍ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. സമരത്തിലെ പങ്കാളികളുടെ പ്രത്യേകതയും അവരുന്നയിക്കുന്ന ആവശ്യങ്ങളുടെ സവിശേഷതയുമാണ് ആ സമരത്തെ ശ്രദ്ധേയമാക്കുന്നത്. കായിക ഭൂപടത്തില്‍ രാജ്യത്തെ അടയാളപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ഒളിമ്പ്യന്‍മാരും അല്ലാത്തവരുമായ വിഖ്യാത ഗുസ്തി താരങ്ങളാണ് അവിടെ അണിനിരക്കുന്നതെങ്കില്‍ സ്വന്തം അസോസിയേഷന്‍ പ്രസിഡന്റിനെ തലപ്പത്തുനിന്ന് നീക്കണമെന്നതാണ് അവര്‍ ഉന്നയിക്കുന്ന ആവശ്യം. വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്‌റങ് പുനിയ, ബബിത ഫോഗട്ട്, രവി ദഹിയ തുടങ്ങിയ വിഖ്യാത താരങ്ങള്‍ അതീവ ഗുരുതരമായ ആരോപണങ്ങളാണ് ഗുസ്തി അസോസിയേഷന്‍ പ്രസിഡന്റും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷണിനും ഭരണസമിതിക്കും എതിരെ ഉന്നയിച്ചുകൊണ്ടിരിക്കുന്നത്.

ബ്രിജ് ഭൂഷണും പരിശീലകരും താരങ്ങളെ മാനസികമായും ലൈംഗികമായും നിരന്തരമായി പീഡിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും അസോസിയേഷന്‍ അധ്യക്ഷന്‍ വധഭീഷണിവരെ മുഴക്കുകയുണ്ടായെന്നും സമരത്തിന് നേതൃത്വം നല്‍കുന്ന വിനേഷ് ഫോഗട്ട് വെളിപ്പെടുത്തുന്നു. സിങ്ങിനെ പുറത്താക്കുന്നതുവരെ രാജ്യാന്തര മത്സരങ്ങളില്‍ പങ്കെടുക്കുകയില്ലെന്നാണ് ഒളിമ്പ്യന്‍ ബജ്‌രംഗ് പുനിയ നിലപാടെടുത്തിരിക്കുന്നത്.

സാഹചര്യങ്ങള്‍ ഇത്രത്തോളം വഷളാവുകയും കായിക ലോകത്തിന്റെ തന്നെ ശ്രദ്ധ സമരത്തിലേക്ക് തിരിയുകയും ചെയ്തിട്ടും വിഷയത്തിലുള്ള കേന്ദ്രസര്‍ക്കാറിന്റെ നിസംഗ സമീപനമാണ് ഏറ്റവും അപമാനകരം. അതീവ ഗൗരവതരമായ ആവശ്യം ഉന്നയിച്ചുകൊണ്ട് നമ്മുടെ അഭിമാന താരങ്ങള്‍ ഈ വിധം തെരുവിലേക്കിറങ്ങിയിട്ടും അതിനെ അര്‍ഹിക്കുന്ന ഗൗരവത്തില്‍ ഉള്‍ക്കൊള്ളാതെ അതിനുപിന്നിലെ രാഷ്ട്രീയം ചികഞ്ഞുകൊണ്ടിരിക്കുന്ന കേന്ദ്ര കായിക മന്ത്രിയും പ്രധാനമന്ത്രിയുമെല്ലാം രാജ്യത്തിനാകെ നാണക്കേടാണ് വരുത്തിവെച്ചുകൊണ്ടിരിക്കുന്നത് എന്നത് അവിതര്‍ക്കിതമാണ്. ഡല്‍ഹിയില്‍ നടന്ന മറ്റു പലസമരങ്ങളോടും സ്വീകരിച്ചതുപോലെയുള്ള സമീപനമാണ് ഇവിടെയും സ്വീകരിക്കുന്നതെങ്കില്‍ സമരം ഓരോ ദിവസവും പിന്നിടും തോറും സര്‍ക്കാര്‍ ജനങ്ങളുടെ മുന്നില്‍ തൊലിയുരിക്കപ്പെടുക തന്നെ ചെയ്യും. നടപടിയെടുക്കാന്‍ സമരക്കാര്‍ അനുവദിച്ചു നല്‍കിയ 72 മണിക്കൂര്‍ എന്ന സമയപരിധി അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കുമ്പോഴും ആരോപണ വിധേയരോട് വിശദീകരണം തേടിയിട്ടുണ്ട് എന്ന ഒഴുക്കന്‍ മറുപടിയാണ് സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് ലഭിക്കുന്നത്.

കായിക മന്ത്രി അനുരാഗ് ഠാക്കൂറുമായി നേരിട്ടു നടത്തിയ ചര്‍ച്ചയില്‍പോലും തങ്ങളുടെ ആവശ്യങ്ങളില്‍ നിന്ന് ഒരിഞ്ചു പിറകോട്ടു പോകില്ലെന്ന ഉറച്ച നിലപാടാണ് ഗുസ്തി താരങ്ങള്‍ സ്വീകരിച്ചിരിക്കുന്നത്. അസോസിയേഷന്‍ പ്രസിഡന്റ് നടത്താനിരുന്ന വാര്‍ത്താ സമ്മേളനത്തില്‍ കായിക മന്ത്രി ഇടപെട്ടത് താരങ്ങളുടെ ആരോപണങ്ങള്‍ യാഥാര്‍ത്ഥ്യമാണെന്നതിനുള്ള സര്‍ക്കാറിന്റെ സാക്ഷ്യമാണ്.

ബ്രിജ് ഭൂഷണിന്റെ മുന്‍കാല ചരിത്രവും ഗുസ്തി അസോസിയേഷന്റെ തലപ്പത്ത് അള്ളിപ്പിടിച്ചിരിക്കാന്‍ അദ്ദേഹം നടത്തിക്കൊണ്ടിരുന്ന നീക്കങ്ങളുമെല്ലാം നേരത്തെ തന്നെ ദുരൂഹത ഉളവാക്കിയതാണ്. വളരെ പ്രധാനപ്പെട്ട ഒരു അസോസിയേഷന്റെ തലപ്പത്തിരിക്കുമ്പോഴും താരങ്ങള്‍ക്കുവേണ്ടി അദ്ദേഹം എന്ത് ചെയ്തു എന്ന ചോദ്യം അവിടെ ബാക്കിയായി നില്‍ക്കുകയാണ്. അന്താരാഷ്ട്ര കായിക വേദികളില്‍ ത്രിവര്‍ണ പതാക ഏറ്റവുംകൂടുതല്‍ പാറിക്കാറുള്ളത് നമ്മുടെ ഗുസ്തി താരങ്ങളാണ്. ടോക്കിയോ ഒളിമ്പിക്‌സില്‍ രവികുമാര്‍ ദഹിയയിലൂടെയും ബജ്‌റങ് പുനിയയിലൂടെയും രണ്ട് മെഡലുകളാണ് നമുക്ക് ലഭിച്ചത്. നീണ്ട കാലത്തെ ഇടവേളക്കുശേഷം ലോക കായിക മാമാങ്കത്തില്‍ ജനഗണമന വീണ്ടും കേള്‍ക്കാന്‍ തുടങ്ങിയതിന്റെ പിന്നില്‍ ഗുസ്തി മൈതാനങ്ങള്‍ വഹിച്ച പങ്ക് കണക്കുകള്‍ വ്യക്തമാക്കിത്തരുന്നുണ്ട്.

ഈ താര സംഘങ്ങള്‍ രാജ്യത്തിനുതന്നെ ഞെട്ടലുണ്ടാക്കുന്ന തരത്തില്‍ തെരവുവിലറങ്ങിയിട്ടുണ്ടെങ്കില്‍ അത് ഒരു നിമിഷ നേരത്തെ വൈകാരിക പ്രതികരണത്തിന്റെ പിന്‍ബലത്തിലല്ല. മറിച്ച് അവരുടെ പ്രകടനത്തെയും രാജ്യത്തിന്റെ മുന്നേറ്റത്തേയും ബാധിക്കുന്ന തരത്തിലുള്ള അസ്വസ്തതകള്‍ സ്വന്തം മേലാളന്‍മാര്‍ തന്നെ സൃഷ്ടിക്കുമ്പോള്‍ അതു നിരന്തരമായി ഉണര്‍ത്തിയിട്ടും ഭരണകൂടം കേട്ടഭാവം നടിക്കാത്തത് കൊണ്ടാണ്. ആരോപണ വിധേയന്‍ സ്വന്തക്കാരനാണെന്നതിന്റെ പേരില്‍ വിഷയത്തില്‍ ഇനിയും നിസംഗത തുടരനാണ് സര്‍ക്കാറിന്റെ ശ്രമമെങ്കില്‍ മായ്ച്ചുകളയാനാകാത്ത നാണക്കേടായിരിക്കും ജന്തര്‍ മന്തര്‍ വരുംദിനങ്ങളില്‍ സമ്മാനിക്കുക.

Article

ചരിത്ര ദൗത്യവുമായി മുസ്ലിംലീഗ്

EDITORIAL

Published

on

സമാനതകളില്ലാത്ത ദുരന്തത്തിന്റെ അടയാളപ്പെടുത്തലാണ് ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍. ഒരു നാട് ഒന്നാകെയാണ് ഇല്ലാതായിപ്പോയത്. ഗ്രാമീണ വിശുദ്ധിയുടെയും പ്രകൃതി സൗന്ദര്യത്തിന്റെയും മടിത്തട്ടില്‍ പ്രാരാബ്ധങ്ങളെയും പ്രതിസന്ധികളെയും വകഞ്ഞുമാറ്റി പകലന്തിയോളം പണിയെടുത്ത് ജീവിതം കെട്ടിപ്പടുത്ത ഒരുജനത പതിവുപോലെ കിടന്നുറങ്ങിയപ്പോള്‍ ജീവനും ജീവിതവും മാത്രമല്ല, ആ നാടൊന്നടങ്കം മണ്ണില്‍പുതഞ്ഞുപോവുകയായിരുന്നു. കേള്‍വിയില്‍ പോലും ഇടംനേടിയില്ലാത്ത വിധം മണ്ണും മനുഷ്യനും കുത്തിയൊലിച്ചുപോയ ഒരു ദുരന്തം സ്വന്തംകണ്‍മുന്നില്‍ കാണേണ്ടിവന്നപ്പോള്‍ വയനാടു മാത്രമല്ല, മലയാളക്കരയൊന്നടങ്കം ഒരുവേള വിറങ്ങലിച്ചുപോയി.

എവിടെ തുടങ്ങണം, എങ്ങിനെ നേരിടണമെന്നറിയാതെ പകച്ചുപോയ ഏതാനും നിമിഷങ്ങള്‍ക്കുശേഷം പിന്നെ നടന്നത് കൂട്ടായ്മയുടെ കരുത്തിലുള്ള ദുരിതാശ്വാസത്തിന്റെ മഹാ വിപ്ലവം തന്നെയായിരുന്നു. ദുരന്തത്തിന്റെ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ സര്‍ക്കാര്‍ സംവിധാനങ്ങളും രാഷ് ട്രീയ പാര്‍ട്ടികളും സന്നദ്ധ സംഘടനകളും തുടങ്ങി മുഴുവന്‍ ജന വിഭാഗങ്ങളും രക്ഷാ പ്രവര്‍ത്തനമെന്ന ആ പോരാട്ടത്തില്‍ ഭാഗവാക്കായിത്തീര്‍ന്നു. ജീവന്റെ തുടിപ്പുതേടി ഒഴുകിയെത്തിയ മണ്ണിലേക്കും ചെളിയിലേക്കും എടുത്തു വെച്ച കാല്‍ അവര്‍ പിറകോട്ടുവലിക്കുമ്പോഴേക്കും ആഴ്ച്ച കള്‍ പിന്നിട്ടു കഴിഞ്ഞിരുന്നു. എത്തിപ്പെടാനാകുന്നിടത്തെല്ലാം അവര്‍ തിരഞ്ഞുകൊണ്ടേയിരുന്നു. ചൂരല്‍ മല മുതല്‍ ചിലായാറിന്റെ ഓരങ്ങളിലൂടെ ആ അന്വേഷണങ്ങള്‍ നീണ്ടു. മുപ്പതും നാല്‍പ്പതു കിലോമീറ്ററുകള്‍ക്കിപ്പുറത്തുനിന്നുവരെ മനുഷ്യന്റെ ശരീരഭാഗങ്ങള്‍ കണ്ടെത്തി.

ചരിത്രപരമായ നിയോഗമായിട്ടായിരുന്നു ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗും പോഷകസംഘടനകളും ഈ ദുരന്ത നിവാരണത്തെ ഏറ്റെടുത്തത്. ശരവേഗത്തില്‍ ദുരന്തഭൂമിയില്‍ പാഞ്ഞെത്തി കൈമെയ്മറന്നുള്ള പ്രയത്‌നങ്ങളിലേര്‍പ്പെടുമ്പോള്‍തന്നെ, രക്ഷാപ്രവര്‍ത്തകര്‍ക്ക് ഭക്ഷണവും വെള്ളവും ഒരുക്കി സേവനത്തിന്റെ മഹത്തായ പാതയിലൂടെയായിരുന്നു ഇളംപച്ചക്കുപ്പായക്കാരായ വൈറ്റുഗാര്‍ഡുകളുടെ സഞ്ചാരം. ജീവനോടെയും അല്ലാതെയും പുറത്തെത്തുന്ന മനുഷ്യ ശരീരങ്ങളുമായി ശിഹാബ് തങ്ങളുടെ പേരിലുള്ള ആംബുലന്‍സുകള്‍ ചീറിപ്പാഞ്ഞുകൊണ്ടേയിരുന്നു. തിരിച്ചറിഞ്ഞതും അറിയപ്പെടാത്തതുമായി മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിലും മണ്ണോടുചേര്‍ത്തുവെക്കുന്നതിലും അവര്‍ മുന്‍പന്തിയില്‍ നിലയുറപ്പിച്ചു. സാധ്യതകളുടെ മുഴുവന്‍ വഴികളിലൂടെയുമുള്ള അന്വേഷണങ്ങളില്‍ കൊക്കില്‍ ജീവനുള്ള എല്ലാ ജീവികള്‍ക്കും അവര്‍ സ്‌നേഹവും സാന്ത്വനവുമായി. ഉടമയെ ഉരുള്‍കൊണ്ടുപോയ പശുവിന്റെ അകിടിലെ പാല്‍ അവര്‍ കറന്നെടുത്തു. വളര്‍ത്തുമൃഗങ്ങളെയും ദുരന്ത ഭൂമിയിലൂടെ അലഞ്ഞുതിരിഞ്ഞ തെരുവ് നായകളിലേക്കു പോലും ആ കാരുണ്യ ഹസ്തങ്ങള്‍ നീണ്ടു.

എല്ലാം നഷ്ടപ്പെട്ട്, ബാക്കിയായ ജീവന്‍ ഒരു ഭാരമായിമാറിയവരിലൂടെയായിരുന്നു പിന്നീട് ആ കാരുണ്യയാത്ര. ഒരു സംവിധാനത്തെയും കാത്തുനില്‍ക്കാതെ, ഒരു നിമിഷംപോലും പാഴാക്കാതെ സ്വന്തമായി പണം കണ്ടെത്തി നഷ്ടപ്പെട്ടത് ഒന്നൊന്നായി തിരികെ നല്‍കി അവരെ ജീവിതത്തി ലേക്ക് കൊണ്ടുവരാനുള്ള ഭഗീരത പ്രയത്‌നമായിരുന്നു പിന്നീട് കണ്ടത്. ഒറ്റപ്പെട്ടുപോയി എന്ന തോന്നല്‍ ഇല്ലാതാക്കാന്‍, ഞങ്ങളുണ്ട് കൂടെ എന്നുറപ്പുവരുത്താന്‍ ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്തുനല്‍കി. ദുരന്തബാധിതരായ 691 കുടുംബങ്ങള്‍ക്ക് ആശ്വാസ ധനമായി 15000 രൂപ വീതം നല്‍കി. വ്യാപാര സ്ഥാപനങ്ങള്‍ നഷ്ടപ്പെട്ട 56 കച്ചവടക്കാര്‍ക്ക് 50000 രൂപയും. ടാക്സി ജീപ്പ് നഷ്ടപ്പെട്ട നാലു പേര്‍ക്ക് ജിപ്പും ഓട്ടോറിക്ഷ നഷ്ടപ്പെട്ട മൂന്നുപേര്‍ക്ക് ഓട്ടോയും സ്‌കൂട്ടറുകളും നല്‍കി അവരെ ചേര്‍ത്തുപിടിച്ചു. പുനരധിവാസ മെന്ന മഹാദൗത്യത്തിലേക്കായിരുന്നു പിന്നീടുള്ള നീക്കം. വീടുനിര്‍മിച്ചു നല്‍കാന്‍ സ്ഥലത്തിനായി സര്‍ക്കാറിനെ അല്‍പംകാത്തുനിന്നു. ചിറ്റമ്മ നയം ബോധ്യമായപ്പോള്‍ സ്ഥലവും സ്വന്തമായി കണ്ടെത്തി. ദുരന്തബാധിതരുടെ ആവശ്യം മുഖവിലക്കെടുത്ത് അവരുടെ സ്വന്തം പഞ്ചായത്തില്‍തന്നെ കണ്ണായ സ്ഥലം കണ്ടെത്തി. വിലക്കെടുത്ത 11 ഏക്കര്‍ ഭൂമിയില്‍ 105 പേര്‍ക്ക് സ്വപ്നഭവനങ്ങള്‍ ഉയരും. 1000 സ്‌ക്വയര്‍ഫീറ്റ് വീടുകളാണ് നിര്‍മിച്ചുനല്‍കുന്നത്. കുടിവെള്ളവും വൈദ്യുതിയും വഴിയുമെല്ലാം ഉറപ്പാക്കിയിട്ടുണ്ട്. കേരളത്തിലെ മികച്ച ആര്‍കിടെക്റ്റിനെ തന്നെ നിര്‍മാണ ചുമതല ഏല്‍പ്പിച്ചുകഴിഞ്ഞു. എട്ട് മാസങ്ങള്‍കൊണ്ട് പദ്ധതി പൂര്‍ത്തീകരിച്ച് കൈമാറാനാണ് ആഗ്രഹം. സയ്യിദ് സാദിഖലി തങ്ങളുടെ അനുഗ്രഹിത കരങ്ങളാല്‍ ആ മഹാ ദൗത്യത്തിന് ശിലയിടുമ്പോള്‍ ദുരിതബാധിതര്‍ക്ക് ഉയരുന്നത് സ്വപ്‌ന ഭവനങ്ങളാണെങ്കില്‍ മുസ്ലിം ലീഗ് നിര്‍വഹിക്കുന്നത് ചരിത്ര ദൗത്യമാണ്.

Continue Reading

Article

ലഹരി വിപത്തിനൊപ്പം എയ്ഡ്സ് കൂടി

EDITORIAL

Published

on

മദ്യ, മയക്കുമരുന്ന്, ലഹരി വ്യാപനത്തിന്റെ പ്രത്യാഘാതങ്ങള്‍ ആവോളം അനുഭവിച്ചുകൊണ്ടിരിക്കുകയാണ് നമ്മുടെ സംസ്ഥാനം. ഓരോ ദിനവും പുറത്തുവരുന്ന വാര്‍ത്തകള്‍ ഭയപ്പെടുത്തുന്നതാണ്. ഈ ഭയപ്പാടുകള്‍ക്കിടയില്‍തന്നെ മറ്റൊരു ദുരന്തവും കൂടി സംസ്ഥാനത്ത് പതുക്കെ തലപൊക്കുന്നുണ്ട് എന്ന വിവരമാണ് പുറത്തുവരുന്നത്. സംസ്ഥാനത്ത് ലഹരി ഉപയോഗത്തിലൂടെ എയ്ഡ്സ് വ്യാപിക്കുന്നുവെന്ന അത്യന്തം ഞെട്ടിക്കുന്ന വാര്‍ത്തയാണ് ഇന്നലെ അധികൃതര്‍ പങ്കുവെച്ചത്.

മലപ്പുറം വളാഞ്ചേരിയില്‍ ലഹരി സംഘത്തിലെ പത്ത് പേര്‍ക്കാണ് എച്ച്.ഐ.വി ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രണ്ട് മാസം മുമ്പ് കേരള എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി ഒരു സര്‍വേ നടത്തിയിരുന്നു. ലൈംഗിക തൊഴിലാളികള്‍, മയക്കുമരുന്ന് ഉപയോഗിക്കുന്ന സംഘങ്ങള്‍ എന്നിവര്‍ക്കിടയിലായിരുന്നു സര്‍വേ നടത്തിയത്. സര്‍വേയുടെ വിശദാംശങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്. സര്‍വേയില്‍ ആദ്യം വളാഞ്ചേരിയില്‍ നിന്നുള്ള ഒരു വ്യക്തിക്ക് എച്ച്.ഐ.വി സ്ഥിരീകരിക്കുകയും പിന്നീട് അയാളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഈ വ്യക്തിയടക്കം ഉള്‍പ്പെട്ടിരിക്കുന്ന വലിയൊരു ലഹരി സംഘത്തിലേക്ക് എത്തുകയുമായിരുന്നു.

തുടര്‍ന്ന് ബാക്കിയുള്ളവര്‍ക്കും രോഗബാധയുള്ളതായി കണ്ടെത്തി. എച്ച്.ഐ.വി സ്ഥിരീകരിച്ച സംഘത്തിലെ മൂന്ന് പേര്‍ ഇതര സംസ്ഥാന തൊഴിലാളികളാണ്. ബാക്കിയുള്ളവര്‍ മലയാളികളാണ്. ഒരേ സിറിഞ്ച് ഉപയോഗിച്ച് ഇവര്‍ ലഹരി കുത്തി വെച്ചതാണ് രോഗ ബാധക്ക് കാരണമെന്ന് ഡി.എം.ഒ അറിയിച്ചു. കൂടുതല്‍ പേര്‍ക്ക് രോഗബാധയുണ്ടാകാം എന്നാണ് സംശയിക്കുന്നത്.

രോഗം സ്ഥിരീകരിച്ച ഒന്‍പത് പേരും സുഹൃത്തുക്കളാണ്. ഇവരില്‍ പലരും വിവാഹിതരുമാണ്. കുത്തിവെക്കുന്ന ലഹരി ഉപയോഗത്തിലൂടെ സംസ്ഥാനത്ത് ഓരോ മാസവും ശരാശരി പത്തിലധികം പേര്‍ക്ക് എച്ച്.ഐ.വി സ്ഥിരീകരിക്കുന്നുണ്ട് എന്ന വാര്‍ത്ത വളരെ ഗൗരവതരമാണ്. വളാഞ്ചേരിയില്‍ മാത്രമല്ല, ജില്ലയിലേയും സംസ്ഥാനത്തേയും മറ്റിടങ്ങളിലും സമാനമായ രോഗ വ്യാപനത്തിന് സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. ഇതിനായി വ്യാപക പരിശോധന ആവശ്യമാണെന്നും ആരോഗ്യവകുപ്പ് പറയുന്നു.

കേരളത്തില്‍ 2021ന് ശേഷം യുവാക്കള്‍ക്കിടയില്‍ എച്ച്.ഐ.വി കൂടുന്നതായാണ് എയ്ഡ്സ് കണ്‍ട്രോള്‍ സെസൈറ്റിയുടെ കണക്ക്. വര്‍ഷം ശരാശരി 1200 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുമ്പോല്‍ 15 ശതമാനം പേരും 19-25 പ്രായക്കാരാണ്. ലഹരി കുത്തിവെപ്പാണ് ഇതിനു കാരണമായി വിലയിരുത്തുന്നത്. നേരത്തേ 43 വയസ്സുവരെയുള്ളവര്‍ക്കായിരുന്നു രോഗബാധ കൂടുതല്‍ കണ്ടിരുന്നത്. എച്ച്.ഐ.വി അണുബാധ സാന്ദ്രത താരതമ്യേന കുറഞ്ഞ സംസ്ഥാനമാണ് കേരളം.

പ്രായപൂര്‍ത്തിയായവരിലെ എച്ച്.ഐ.വി സാന്ദ്രത ഇന്ത്യയില്‍ 0.22 ആണെങ്കില്‍ കേരളത്തില്‍ 0.06 ആയിരുന്നു. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യം അനുസരിച്ച് 2030 ഓടുകൂടി പുതിയ എച്ച്.ഐ.വി അണുബാധ ഇല്ലാതാക്കുന്നതിനുള്ള ശ്രമ ത്തിലാണ് ലോക രാജ്യങ്ങള്‍. 2025 ആവുന്നതോടെ എച്ച്.ഐ.വി വിമുക്ത കേരളം സൃഷ്ടിക്കുന്നതിനുള്ള ഊര്‍ജിത പ്രവര്‍ത്തനങ്ങളായിരുന്നു നടന്നുവന്നിരുന്നത്. എന്നാലിപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ ആ പ്രതീക്ഷകളെല്ലാം തകര്‍ക്കുന്നതാണ്.

മയക്കുമരുന്ന് ഉപയോഗത്തില്‍ നിന്നും ഒരാളെ തിരികെ കൊണ്ടുവരാന്‍ ചികിത്സയുണ്ട്. എന്നാല്‍ എച്ച്.ഐ.വി ബാധിച്ചാല്‍ മരണത്തിലേക്കാണ് നടന്നടുക്കുന്നത്. മാത്രമല്ല, നിരപരാധികള്‍ക്കും അവര്‍ രോഗം പരത്തുന്നു എന്നതിനാല്‍ വലിയ സാമൂഹ്യ പ്രശ്നമാണ് ഇത് സൃഷ്ടിക്കുക. ഇത്തരത്തില്‍ രോഗ ബാധിതരായവര്‍ അറിയാതെ തന്നെ അവരുടെ ലൈംഗിക പങ്കാളികള്‍ക്കും സന്തതികള്‍ക്കും അപകടസാധ്യതകള്‍ സൃഷ്ടിക്കുന്നു. മയക്കുമരുന്നിന്റെ തിക്ത ഫലങ്ങള്‍ നുഭവിക്കേണ്ടിവരുന്നത് പലപ്പോഴും വീട്ടിലെ സ്ത്രീകളും കുട്ടികളുമാണ്.

ഇവിടെയും അവര്‍ തന്നെയാണ് ഒന്നുമറിയാതെ ഇരകളാകുന്നത്. മയക്കുമരുന്നു തന്നെ വലിയ സാമൂഹ്യ വിപത്താണ്. അക്കൂട്ടത്തില്‍ എയ്ഡ്സ് വ്യാപനത്തിനുകൂടി മയക്കുമരുന്ന് ഉപയോഗം കാരണമായി തീരുന്നുവെന്നറിയുമ്പോള്‍ വല്ലാത്ത നിരാശയാണ്. ലഹരി വില്‍പ്പനക്കാര്‍ സിറിഞ്ചില്‍ നിറച്ചാണ് ലഹരി നല്‍കുന്നത്. ലഹരി ഉപയോഗിക്കുന്ന എല്ലാവര്‍ക്കും ഇവര്‍ ഒരേ സിറിഞ്ച് തന്നെയാണ് നല്‍കുന്നത്. പല ആളുകള്‍ ഉപയോഗിച്ച ഇത്തരം സിറിഞ്ചുകളാണ് എയ്ഡ്‌സ് പരത്തുന്നത്.

സമൂഹത്തെ ബാധിച്ച ലഹരി വിപത്തിനെതിരെ പോരാടിക്കൊണ്ടിരിക്കുന്നതിനിടയില്‍ വന്ന വാര്‍ത്ത നിരാശാജനകമാണ്. ലഹരി ഉപയോഗിക്കുന്ന ഇത്രയധികം പേര്‍ക്ക് രണ്ട് മാസത്തിനിടെ എച്ച്.ഐ.വി സ്ഥിരീകരിച്ചത് ആശങ്ക ഉണ്ടാക്കുന്ന സംഭവമാണ്. എം.ഡി.എം.എക്ക് പണം നല്‍കാത്തതിനാല്‍ മാതാപിതാക്കളെ യുവാവ് ആക്രമിച്ച വാര്‍ത്തയും മലപ്പുറത്തു നിന്ന് ഇതേ ദിവസം റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ ജോലിക്ക് പോവുകയും വീട് നോക്കുകയും ചെയ്തിരുന്ന യുവാവാണ് ലഹരി മരുന്ന് ഉപയോഗിച്ചു തുടങ്ങുകയും അതിന് അടിമയാവുകയും ചെയ്തതോടെ ജോലിക്ക് പോകാതാവുകയും മയക്കുമരുന്ന് വാങ്ങാനായി വീട്ടില്‍ നിന്നും പണം ആവശ്യപ്പെടാനും തുടങ്ങുകയായിരുന്നു. നിരവധി തവണ മാതാവിനെ മര്‍ദിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം രാത്രി ബഹളം വെക്കുകയും വലിയ രീതിയില്‍ ആക്രമണം നടത്തുകയും ചെയ്തതോടെയാണ് നാട്ടുകാര്‍ ചേര്‍ന്ന് യുവാവിനെ പിടികൂടിയത്.

ആരോഗ്യമുള്ള സമൂഹമാണ് രാജ്യത്തിന്റെ സമ്പത്ത്. ലഹരിയിലൂടെയും എയ്ഡ്സിലൂടെയും അത് നശിക്കാന്‍ പാടില്ല. നാടിനെ പിടിമുറുക്കിയ വിപത്തിനെതിരെ ശക്തമായ നടപടി ഉണ്ടായോ പറ്റൂ.

Continue Reading

Article

ഈ അവഗണന മലബാറിന് താങ്ങാനാവില്ല

EDITORIAL

Published

on

2025 – 26 അധ്യയന വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശനത്തിന് മുന്‍കൂട്ടി അധിക ബാച്ച് അനുവദിക്കേണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരിക്കുകയാണ്. പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യഘട്ട അലോട്‌മെന്റ്‌റ് കഴിഞ്ഞ ശേഷം കുട്ടികള്‍ കുറവുള്ളതും ഒഴിഞ്ഞു കിടക്കുന്നതുമായ ബാച്ചുകള്‍ പുനഃക്രമീകരിച്ചാല്‍ മതി എന്നും അതിനു ശേഷം സീറ്റ് ക്ഷാമമുണ്ടായാല്‍ മാത്രം അധിക ബാച്ചുകള്‍ അനുവദിക്കുന്നത് പരിശോധിക്കാമെന്നുമാണ് ഉത്തരവില്‍ പറയുന്നത്.

പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അധ്യക്ഷനായ സംസ്ഥാനതല കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവ് പുറപ്പെടുവിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് 54,996 പ്ലസ് വണ്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടന്നതായി കണ്ടത്തിയതിനെ തുടര്‍ന്നാണത്രെ സര്‍ക്കാറിന്റെ തലതിരിഞ്ഞ ഈ തീരുമാനമുണ്ടായിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ ഏറ്റവും കൂടുതലുള്ള മലപ്പുറത്ത് മാത്രം കഴിഞ്ഞ തവണ 7922 സീറ്റുകള്‍ ഒഴിഞ്ഞു കിടന്നുവെന്നും ഉത്തരവിലുണ്ട്.

എന്നാല്‍ കഴിഞ്ഞ വര്‍ഷവും അതിനു മുമ്പത്തെ വര്‍ഷം അധികമായി അനുവദിച്ച 178 താല്‍ക്കാലിക ബാച്ചുകളും മാര്‍ജിനല്‍ സീറ്റുകളും അടക്കം 73,724 സീറ്റുകള്‍ മുന്‍കൂറായി നിലനിര്‍ത്തി പ്രവേശനം നടത്തിയിട്ടും മലബാര്‍ മേഖലയില്‍ സീറ്റ് ക്ഷാമമുണ്ടായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. വന്‍ പ്രതിഷേധങ്ങളെ തുടര്‍ന്നു മലപ്പുറത്ത് 120 ബാച്ചുകളും കാസര്‍കോട്ട് 18 ബാച്ചുകളും കൂടി സപ്ലിമെന്ററി ഘട്ടത്തില്‍ അധികമായി അനുവദിച്ചാണ് പ്രശ്‌നം നേരിയ തോതിലെങ്കിലും പരിഹരിച്ചത്. ഈ സാഹചര്യം നിലനില്‍ക്കെയാണ് വരുന്ന അധ്യയന വര്‍ഷം ഒരു ബാച്ച് പോലും മുന്‍കൂറായി അധികം അനുവദിക്കേണ്ടെന്ന തീരുമാനത്തില്‍ സര്‍ക്കാര്‍ എത്തിയിരിക്കുന്നത്.

പ്ലസ് വണ്‍ സീറ്റ് അനുവദിക്കുന്നതില്‍ മലബാറിനോടുള്ള അവഗണന ഇത്തവണയും തുടരുമെന്നുള്ള സര്‍ക്കാറിന്റെ കാലേക്കൂട്ടിയുള്ള പ്രഖ്യാപനമാണ് വിദ്യാഭ്യാസ വകുപ്പ് പുതിയ ഉത്തരവിലൂടെ നടത്തിയിരിക്കുന്നത്. മലപ്പുറത്തും കോഴിക്കോട്ടുമൊക്കെ ആഗ്രഹിച്ച കോഴ്സ് പഠിക്കാന്‍ ക ഴിയാതെ പുറത്തിരിക്കേണ്ട വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഈ പ്രാവശ്യവും വലിയ വ്യത്യാസമുണ്ടാകില്ലെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്.

മലബാര്‍ ജില്ലകളില്‍ മൊത്തത്തിലുള്ള സീറ്റുകളുടെ എണ്ണവും ഐ.ടി.ഐ പോലെയുള്ള അനുബന്ധ കോഴ്സുകളെയും ചൂണ്ടിക്കാട്ടിയാണ് യാഥാര്‍ത്ഥ്യങ്ങളുമായി ഒരുവിധത്തിലും പൊരുത്തപ്പെടാത്ത കണക്കുകൂട്ടലുമായി വിദ്യാഭ്യാസ വകുപ്പിന്റെ രംഗ പ്രവേശം. ഇഷ്ടപ്പെട്ട കോഴസ് തിരഞ്ഞെടുക്കാന്‍ കഴിയാതിരിക്കുകയെന്നതും ഉന്നത പഠനത്തിനുള്ള അവസരം നിഷേധിക്കപ്പെടുന്നതിനു തുല്യമാണ്. തെക്കന്‍ കേരളത്തില്‍ ഉന്നത പഠനത്തിനു യോഗ്യത നേടിയ മുഴുവന്‍ കുട്ടികള്‍ക്കും അവര്‍ ആഗ്രഹിക്കുന്ന കോഴ്സ് തന്നെ ലഭിക്കുമ്പോഴാണ് മലബാറില്‍ മുഴുവന്‍ വിഷയങ്ങളിലും എ.പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്കു പോലും ആഗ്രഹിച്ച കോഴ്സുകളോ ഇഷട്‌പ്പെട്ട സ്‌കൂളുകളോ ലഭിക്കുന്നില്ലെന്നുള്ള അവസ്ഥയുള്ളത്. മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളും എം.എസ്.എഫ് ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥി സംഘടനകളും മാസങ്ങളോളം സമരമുഖത്തായിരുന്നു. വിദ്യാര്‍ത്ഥി രോഷത്തിനുമുന്നില്‍ പ്രതിരോധിച്ച് നില്‍ക്കാനാവാതെ സര്‍ക്കാര്‍ അനുകൂല വിദ്യാര്‍ത്ഥി പ്രസ്താനങ്ങള്‍ക്കും ബഹുജന സംഘടനകള്‍ക്കുമെല്ലാം തെരുവിലിറങ്ങേണ്ടിവരികയുണ്ടായി.

അധിക സീറ്റുകള്‍ എന്നതിനപ്പുറം പ്രത്യേക ബാച്ച് അനുവദിക്കുന്ന പ്രശ്‌നമേയില്ലെന്ന് നിലപാടെടുത്ത സര്‍ക്കാറിന് ഒടുവില്‍ മുട്ടുമടക്കേണ്ടി വന്നെങ്കിലും അവിടെയും ഇരട്ടത്താപ്പ് തന്നെയായിരുന്നു സ്വീകരിച്ചത്. കൂടുതല്‍ കുട്ടികളും ആഗ്രഹിച്ചിരുന്ന സയന്‍സ് ഗ്രൂപ്പിന് ഒരു ബാച്ച് പോ ലും അനുവദിക്കാതെ താരതമ്യേന ആവശ്യം കുറഞ്ഞ ഹുമാനിറ്റീസ്, കൊമേഴ്സ് കോഴ്സുകള്‍ക്കാണ് സീറ്റ് അനുവദിച്ചത്. അതാകട്ടേ മലപ്പുറം, കാസര്‍കോട് ജില്ലകള്‍ക്ക് മാത്രവും. അപ്പോഴും സീറ്റ് അപര്യാപ്തതകൊണ്ട് പ്രയാസപ്പെടുന്ന കോഴിക്കോട്, പാലക്കാട്, കണ്ണൂര്‍, വയനാട് ജില്ലകളെ തിരിഞ്ഞുനോക്കാന്‍ പോലും ഭരണകൂടം തയാറായില്ല. ചുരുക്കത്തില്‍ ഖജനാവിനുണ്ടാകുന്ന നഷ്ടക്കണക്കുകള്‍ അക്കമിട്ട് നിരത്തി ഔദാര്യംപോലെ അനുവദിച്ച ഈ ബാച്ചുകള്‍ക്കൊണ്ട് കാര്യമായ ഗുണം പോലുമുണ്ടായില്ലെന്നതാണ് വസ്തുത.

പുതിയ അധ്യായന വര്‍ഷത്തിലും മല ബാറിലെ വിദ്യാര്‍ത്ഥി സമൂഹത്തെ പൊരിവെയിലില്‍ നിര്‍ത്താനും സമരമുഖത്തേക്ക് ഇറക്കിവിടാനും മാത്രമേ ഈ തീരുമാനം ഉപകരിക്കുകയുള്ളൂ എന്നതുറപ്പാണ്. വിദ്യാഭ്യാസ രംഗത്ത് ഇടതു സര്‍ക്കാര്‍ മലബാറിനോട് എക്കാലത്തും ചിറ്റമ്മ നയമാണ് സ്വീകരിച്ചിട്ടുള്ളത് എന്നതിന് ചരിത്രം സാക്ഷിയാണ്. വിവിധ കാലത്തെ യു.ഡി.എഫ് സര്‍ക്കാറുകളുടെ ശക്തമായ ഇടപെടലുകളാണ് ഈ വിവേചനത്തിന് ഒരു പരിധിവരെയെങ്കിലും ശമനമുണ്ടാക്കിയത്. പിണറായി സര്‍ക്കാറിന് ഭരണത്തുടര്‍ച്ചയുണ്ടായതോടെ ഈ അന്തരം ഗണ്യമായി വര്‍ധിച്ചിരിക്കുകയാണ്. അന്തമായ രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ ഒരു തലമുറയുടെ അവകാശങ്ങളുടെ കടക്കല്‍ കത്തിവെക്കുന്ന ഈ മഹാ അപരാധത്തില്‍നിന്ന് ഇടതു സര്‍ക്കാര്‍ ഇനിയെങ്കിലും വിട്ടു നില്‍ക്കാന്‍ സന്മനസ്സ് കാണിക്കണം.

Continue Reading

Trending