Connect with us

india

കോവിഡില്‍ പുതിയ പഠനം; മൊബൈല്‍, കറന്‍സി തുടങ്ങിയ വസ്തുക്കളില്‍ വൈറസ് 28 ദിവസം വരെ

ദീര്‍ഘനേരം നിലനില്‍ക്കുന്ന വൈറസുകള്‍ക്ക് അണുബാധയുണ്ടാകുന്നതിനുള്ള ശക്തിയുണ്ടാകുമൊ എന്ന കാര്യത്തില്‍ സംശയമുള്ളതായും അദ്ദേഹം പറഞ്ഞു. വൈറസ് പ്രാഥമികമായി വായുവിലൂടെയാണ് പകരുന്നതെന്നും ഉപരിതലത്തിലൂടെ പകരുന്നത് സംബന്ധിച്ച് കൂടുതല്‍ പഠനങ്ങള്‍ വേണമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു

Published

on

ബ്രിസ്ബെയ്ന്‍: കോവിഡ് വൈറസിന്റെ അതിജീവനം സംബന്ധിച്ച് പുതിയ വെളിപ്പെടുത്തലുമായി ആസ്‌ട്രേലിയയിലെ നാഷണല്‍ സയന്‍സ് ഏജന്‍സി(സിഎസ്ഐആര്‍ഒ)യുടെ പഠനം. കറന്‍സി നോട്ടുകളിലും മൊബൈല്‍ ഫോണ്‍ പ്രതലങ്ങളിലും അനുകൂല താപനിലയില്‍ കൊവിഡ് വൈറസ് 28 ദിവസം വരെ നിലനില്‍ക്കുമെന്നതാണ് പുതിയ ഗവേഷണം.

ലോകരാജ്യങ്ങളെ പിടിച്ചുലച്ച കൊവിഡ് വൈറസിനെക്കുറിച്ച് വിവിധ രാജ്യങ്ങളില്‍ പഠനങ്ങള്‍ നടന്നുകൊണ്ടിരിക്കെയാണ് വൈറസിനെതിരെ കടുത്ത ജാഗ്രതതന്നെ വേണമെന്ന് തുറന്നുകാട്ടുന്ന പഠനം പുറത്ത് വന്നത്. തുടര്‍ച്ചയായി കൈകള്‍ കഴുകുന്നതിന്റെയും സാനിറ്റൈസര്‍ ഉപയോഗിക്കുന്നതിന്റെയും പ്രാധാന്യം എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നതാണ് പഠന റിപ്പോര്‍ട്ട്.

20 ഡിഗ്രി സെല്‍ഷ്യസില്‍ (68 ഡിഗ്രി ഫാരന്‍ഹീറ്റ്) കൊവിഡ്-19 വൈറസ് 28 ദിവസം വരെ നിലനില്‍ക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്. മൊബൈല്‍ ഫോണ്‍ സ്‌ക്രീനുകള്‍ പോലുള്ള സുഗമമായ പ്രതലങ്ങളിലും ഗ്ലാസ്, കറന്‍സി, സ്റ്റെയിന്‍ലസ് സ്റ്റീലിലുമെല്ലാം വൈറസിന് ഇത്രയും കാലം നിലനില്‍ക്കാനാകുമെന്നാണ് പഠനം വ്യക്തമാക്കുന്നത്. വൈറോളജി ജേണലില്‍ ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതേസമയം നേരിട്ട് സൂര്യ പ്രകാശം ലഭിക്കുന്ന സ്ഥലത്തല്ല മറിച്ച് ഇന്റോര്‍ സ്ഥലങ്ങളിലാണ് ഈ പഠനം നടന്നതെന്നും ഗവേഷകര്‍ പറയുന്നു.

കൊറോണ വൈറസിന് ഒരു വസ്തുവിന്റെ ഉപരിതലത്തില്‍ എത്രനേരം നിലനില്‍ക്കാന്‍ സാധിക്കും എന്നറിയുക ലക്ഷ്യമിട്ടായിരുന്നു പരീക്ഷണം. ഇതിനായി ഇരുട്ടില്‍ മൂന്നുതാപനിലകളിലാണ് സിഎസ്ഐആര്‍ഒയിലെ ഗവേഷകര്‍ പരീക്ഷണം നടത്തിയത്. ചൂട് കൂടുന്നതിന് അനുസരിച്ച് വൈറസിന്റെ അതിജീവന നിരക്ക് കുറഞ്ഞുവരുന്നതായി കണ്ടെത്തിയെന്ന് ഗവേഷകര്‍ പറയുന്നു. അന്തരീക്ഷ ഈര്‍പ്പം അമ്പതുശതമാനത്തില്‍ നിലനിര്‍ത്തിക്കൊണ്ടായിരുന്നു പരീക്ഷണം. ആര്‍ദ്രത വര്‍ധിക്കും തോറും വൈറസിന്റെ അതിജീവനശേഷി കുറയുമെന്നും കണ്ടെത്തിയിട്ടുണ്ട്.

കറന്‍സി നോട്ടുകള്‍, മൊബൈല്‍ ഫോണുകള്‍, ഗ്ലാസ് ഉപരിതലങ്ങള്‍ തുടങ്ങിയവയില്‍ കൊറോണ വൈറസുകള്‍ക്ക് 28 ദിവസം വരെ നിലനില്‍ക്കാന്‍ കഴിയുമെന്ന് പഠനം. അനുകൂല താപനിലയില്‍ കോട്ടണ്‍ പോലുളള വസ്തുക്കളുടെ പ്രതലങ്ങളില്‍ വൈറസ് 14 ദിവസം വരെ നിലനില്‍ക്കുമെന്നും പഠനം വ്യക്തമാക്കുന്നു. കോട്ടണ്‍ പോലുളള വസ്തുക്കളില്‍ ചൂടുകൂടുന്നതിന് അനുസരിച്ച് ഇത് 16 മണിക്കൂറിലേക്ക് കുറയുകയും ചെയ്യും.

പേപ്പര്‍ നോട്ടുകള്‍, സ്റ്റീല്‍, പ്ലാസ്റ്റിക്, ചില്ലുഗ്ലാസുകള്‍, സ്മാര്‍ട്ട് ഫോണിന്റെ ഗ്ലാസ് പ്രതലം, ഹാന്‍ഡിലുകള്‍, റെയിലുകള്‍ തുടങ്ങിയവയിലെല്ലാം വൈറസിന് ദീര്‍ഘകാലം നിലനില്‍ക്കാനാവുമെന്ന് പഠനം വ്യക്തമാക്കുന്നു. മൊബൈല്‍ ഫോണ്‍, ഗ്ലാസ്, ബാങ്ക് നോട്ടുകള്‍, ഹാന്‍ഡില്‍ തുടങ്ങിയവയുടെ ഉപരിതലത്തില്‍ 20 ഡിഗ്രി സെല്‍ഷ്യസില്‍ വൈറസ് 28 ദിവസം വരെ നിലനില്‍ക്കും. 30 ഡിഗ്രി സെല്‍ഷ്യസില്‍ വൈറസിന്റെ അതിജീവനം ഏഴുദിവസമായും 40 ഡിഗ്രി സെല്‍ഷ്യസില്‍ അത് 24 മണിക്കൂര്‍ ആയും ചുരുങ്ങുമെന്നും പഠനം വെളിപ്പെടുത്തുന്നു.

വൈറസുള്ള വസ്തുക്കളെ സ്പര്‍ശിച്ച ശേഷം കണ്ണുകളിലോ, മൂക്കിലോ, വായിലോ അതേ കൈകള്‍ കൊണ്ട് സ്പര്‍ശിച്ചാല്‍ വൈറസ് ബാധയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഓസ്ട്രേലിയല്‍ സെന്റര്‍ ഫോര്‍ ഡീസിസസ് പ്രിപ്പയേഡ്നെസ്സ് ഡയറക്ടര്‍ ട്രെവര്‍ ഡ്ര്യൂ പറഞ്ഞു. അതേസമയം, ദീര്‍ഘനേരം നിലനില്‍ക്കുന്ന വൈറസുകള്‍ക്ക് അണുബാധയുണ്ടാകുന്നതിനുള്ള ശക്തിയുണ്ടാകുമൊ എന്ന കാര്യത്തില്‍ സംശയമുള്ളതായും അദ്ദേഹം പറഞ്ഞു. വൈറസ് പ്രാഥമികമായി വായുവിലൂടെയാണ് പകരുന്നതെന്നും ഉപരിതലത്തിലൂടെ പകരുന്നത് സംബന്ധിച്ച് കൂടുതല്‍ പഠനങ്ങള്‍ വേണമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു

 

india

‘സര്‍ബത്ത് ജിഹാദ്’ പരാമര്‍ശം; ബാബാ രാംദേവിനെതിരെ പരാതി നല്‍കി ദിഗ് വിജയ് സിങ്

മതവികാരം ഇളക്കിവിടുന്നതിനും പതഞ്ജലി ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന വര്‍ധിപ്പിക്കുന്നതിനുമായി രൂപകല്‍പ്പന ചെയ്തതാണ് രാംദേവ് തന്റെ എക്സ് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വിഡിയോ

Published

on

‘സര്‍ബത്ത് ജിഹാദ്’ പരാമര്‍ശത്തിലൂടെ മതവിദ്വേഷം പ്രചരിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി ബാബാ രാംദേവിനെതിരെ പരാതി നല്‍കി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ്. ഭാരതീയ ന്യായ് സംഹിതയിലെ 196(1)(a), 299 എന്നീ വകുപ്പുകള്‍ പ്രകാരവും വിവരസാങ്കേതിക നിയമപ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദിഗ് വിജയ് സിങ് ഭോപ്പാലിലെ ടി.ടി. നഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

മതവികാരം ഇളക്കിവിടുന്നതിനും പതഞ്ജലി ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന വര്‍ധിപ്പിക്കുന്നതിനുമായി രൂപകല്‍പ്പന ചെയ്തതാണ് രാംദേവ് തന്റെ എക്സ് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വിഡിയോ. രാംദേവ് ഹംദാര്‍ദ് കമ്പനിയുടെ പേര് പറഞ്ഞില്ലെങ്കിലും അതിനെയാണ് ചൂണ്ടിക്കാണിച്ചതെന്ന് രാജ്യത്തിനറിയാം. കമ്പനിയുടെ ഉടമ ഒരു മുസ്ലിം ആയതുകൊണ്ട് മാത്രമാണ് രാംദേവ് സര്‍ബത്തിനെ എതിര്‍ക്കുന്നത്. വിദ്വേഷ പ്രസംഗമാണെന്ന് രാംദേവ് നടത്തിയിരിക്കുന്നത്. കേസ് രജിസ്റ്റര്‍ ചെയ്ത് ഉചിതമായതും കര്‍ശനവുമായ നടപടി സ്വീകരിക്കണം- ദിഗ് വിജയ് സിങ് പറഞ്ഞു

മതത്തിന്റെയും ദേശീയതയുടെയും സഹായം സ്വീകരിച്ച്, കോടിക്കണക്കിന് രൂപയുടെ സാമ്രാജ്യം കെട്ടിപ്പടുത്ത ബിസിനസുകാരന്‍ രാംദേവ് തന്റെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിച്ചുവെന്ന് സിങ് നേരത്തെ ഒരു പത്രസമ്മേളനത്തില്‍ ആരോപിച്ചിരുന്നു. ‘നിങ്ങള്‍ക്ക് സര്‍ബത്ത് നല്‍കുന്ന ഒരു കമ്പനിയുണ്ട്, പക്ഷേ അത് സമ്പാദിക്കുന്ന പണം മദ്രസകളും പള്ളികളും നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നു. നിങ്ങള്‍ ആ സര്‍ബത്ത് കുടിച്ചാല്‍ മദ്രസകളും പള്ളികളും നിര്‍മിക്കപ്പെടും. എന്നാല്‍ നിങ്ങള്‍ പതഞ്ജലിയുടെ റോസ് സര്‍ബത്ത് കുടിച്ചാല്‍ ഗുരുകുലങ്ങളും ആചാര്യകുലവും നിര്‍മിക്കപ്പെടുകയും വികസിപ്പിക്കപ്പെടുകയും ചെയ്യും’ -എന്നാണ് രാംദേവ് പറഞ്ഞത്.

Continue Reading

india

ദലിത് വരന്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് തടഞ്ഞു; ഒടുവില്‍ പൊലീസ് എത്തി പ്രവേശനം

അംബേദ്കറുടെ ജന്മദിനമായ തിങ്കളാഴ്ചയാണ് സംഭവം

Published

on

ഡോ. ബി.ആര്‍ അംബേദ്കറുടെ ജന്മസ്ഥലത്തിനടുത്തുള്ള ക്ഷേത്രത്തില്‍ എത്തിയ ദലിത് യുവാവിനെ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ വിസമ്മതിച്ചു. തുടര്‍ന്ന് പൊലീസ് സാന്നിധ്യത്തില്‍ യുവാവ് പ്രാര്‍ഥന നടത്തി. അംബേദ്കറുടെ ജന്മദിനമായ തിങ്കളാഴ്ചയാണ് സംഭവം. മോവില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള സാങ് വി ഗ്രാമത്തില്‍ വിവാഹ ഘോഷയാത്രയുടെ ഭാഗമായി എത്തിയ വരനെയാണ് ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് തടഞ്ഞത്.

ക്ഷേത്രത്തില്‍ പുരോഹിതര്‍ക്കും ക്ഷേത്രജീവനക്കാര്‍ക്കും മാത്രമാണ് പ്രവേശനം. വരന്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ശ്രമിച്ചപ്പോള്‍ ഇതേച്ചൊല്ലി ഇരുവിഭാഗവും തമ്മില്‍ തര്‍ക്കമുണ്ടാവുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തിയാണ് യുവാവിന് ക്ഷേത്രത്തില്‍ പ്രവേശിച്ച് പ്രാര്‍ഥിക്കാന്‍ അനുമതി നല്‍കിയത്.

Continue Reading

india

മുസ്‌ലിംകള്‍ പഞ്ചറൊട്ടിക്കുന്നവരെന്ന പരാമര്‍ശം; നരേന്ദ്രമോദിക്കെതിരെ വിമര്‍ശനവുമായി പ്രതിപക്ഷം

Published

on

ഡല്‍ഹി: മുസ്‌ലിങ്ങള്‍ പഞ്ചറൊട്ടിക്കുന്നവരെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍. സമൂഹമാധ്യമങ്ങളില്‍ ഉപയോഗിക്കുന്ന ഭാഷ ഉപയോഗിച്ച് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് പ്രധാനമന്ത്രിക്ക് യോജിച്ചതല്ലെന്ന് കോണ്‍ഗ്രസ് എംപി ഇമ്രാന്‍ പ്രതാപ് ഗാര്‍ഗി പറഞ്ഞു. മോദി തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയാണെന്നും അധിക്ഷേപ ട്രോളുകള്‍ പറയുംമുന്‍പ് ചിന്തിക്കണമെന്നും കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രിനേറ്റെ പറഞ്ഞു.

പാവപ്പെട്ട ഹിന്ദുക്കളുടെ നില മെച്ചപ്പെടുത്താന്‍ ക്ഷേത്രഭൂമി ഉപയോഗിച്ചോ എന്നാണ് സമാജ് വാദി പാര്‍ട്ടി നേതാവ് അബു അസ്മി ചോദിച്ചത്. ആര്‍എസ്എസ് അതിന്റെ വിഭവങ്ങള്‍ രാജ്യതാല്‍പ്പര്യത്തിനായി ഉപയോഗിച്ചിരുന്നുവെങ്കില്‍, പ്രധാനമന്ത്രിക്ക് കുട്ടിക്കാലത്ത് ചായ വില്‍ക്കേണ്ടിവരില്ലായിരുന്നുവെന്ന് എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി പരിഹസിച്ചു. ബിജെപി അധികാരത്തിലിരുന്ന 11 വര്‍ഷത്തിനിടെ പ്രധാനമന്ത്രി ഹിന്ദുക്കളിലേയും മുസ്‌ലിംകളിലെയും ദരിദ്രര്‍ക്കുവേണ്ടി എന്താണ് ചെയ്തതെന്നും ഒവൈസി ചോദിച്ചു.

കഴിഞ്ഞ ദിവസം ഹരിയാനയിലെ ഹിസാറില്‍ നടന്ന പൊതുപരിപാടിക്കിടെയാണ് പ്രധാനമന്ത്രി ഈ പരാമര്‍ശം നടത്തിയത്. ‘വഖഫ് സ്വത്തുക്കള്‍ സത്യസന്ധമായി ഉപയോഗിച്ചിരുന്നെങ്കില്‍ മുസ്‌ലിം യുവാക്കള്‍ക്ക് സൈക്കിള്‍ പഞ്ചറുകള്‍ നന്നാക്കി ഉപജീവനമാര്‍ഗം കണ്ടെത്തേണ്ടിവരില്ലായിരുന്നു. എന്നാല്‍ വഖഫ് സ്വത്തുക്കളില്‍ പ്രയോജനമുണ്ടാക്കിയത് ഭൂമാഫിയകളാണ്. ഈ മാഫിയ ദളിത്, പിന്നാക്ക വിഭാഗങ്ങള്‍, വിധവകള്‍ എന്നിവരുടെ ഭൂമി കൊളളയടിക്കുകയായിരുന്നു’ എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.

ഭേദഗതി നടത്തിയ വഖഫ് നിയമത്തിലൂടെ പാവപ്പെട്ടവരെ കൊളളയടിക്കുന്നത് അവസാനിപ്പിക്കും. പുതിയ വഖഫ് നിയമപ്രകാരം ഏതെങ്കിലും ആദിവാസിയുടെ ഉടമസ്ഥതയിലുളള ഭൂമിയോ സ്വത്തോ വഖഫ് ബോര്‍ഡിന് സ്വന്തമാക്കാന്‍ കഴിയില്ല. പാവപ്പെട്ട മുസ്‌ലിങ്ങള്‍ക്ക് അവരുടെ അവകാശങ്ങള്‍ ലഭിക്കും. ഇതാണ് യഥാര്‍ത്ഥ സാമൂഹിക നീതിയെന്നും നരേന്ദ്രമോദി പറഞ്ഞിരുന്നു.

Continue Reading

Trending