Connect with us

Article

സാമൂഹ്യ പുരോഗതിക്ക് സാമുദായിക ഐക്യം അനിവാര്യം

Published

on

സഫാരി സൈനുൽ ആബിദീൻ

കലഹങ്ങളും ഭിന്നിപ്പുകളും മാനവ ചരിത്രത്തിന്റെ ഭാഗമാണ്. ഇന്ത്യാ ചരിത്രം പരിശോധിച്ചാലും നമുക്കിതു ബോധ്യമാകും. സമ്പന്നമായ നാട്ടു രാജ്യങ്ങളുടെ കൂട്ടമായിരുന്ന ഇന്ത്യാ ഉപഭൂഘണ്ഡം രണ്ടു നൂറ്റാണ്ടോളം ബ്രിട്ടീഷ് അധിനിവേശത്തിലേക്ക് വഴുതി വീണത് പരസ്പര ഭിന്നിപ്പിന്റെയും ഏറ്റുമുട്ടലുകളുടെയും ഫലമായിരുന്നു. ഭിന്നിപ്പിച്ചു ഭരിച്ച ബ്രിട്ടീഷ് സാമ്രാജ്യം 1947ൽ ഇന്ത്യ വിട്ടു പോകുമ്പോൾ അവിഭക്ത ഇന്ത്യാ ദേശം ദാരിദ്ര്യത്തിന്റെ പിടിയിലമർന്നിരുന്നു. ബ്രിട്ടീഷുകാരുമായി ഒരു നിലയ്ക്കും സഹകരിക്കില്ലെന്നു പ്രഖ്യാപിച്ചതിന്റെ പേരിൽ അക്കാലത്തും സമസ്ത വിമർശനം നേരിട്ടിട്ടുണ്ട്. കേരളത്തിലും ഇന്ത്യയിലാകെയും ബ്രിട്ടീഷ് അധിനിവേശത്തിന്റെ തിക്ത ഫലങ്ങൾ ഏറെയനുഭവിച്ച ഒരു സമുദായമാണ് മുസ്ലിം സമുദായം. അതിന്റെ ദുരന്ത ഫലങ്ങളിൽ നിന്നു കരകയറാൻ പതിറ്റാണ്ടുകൾ വേണ്ടി വന്നുവെന്നത് വർത്തമാന കാല യാഥാർത്ഥ്യമാണ്. കേരള മുസ്ലിംകൾക്കിടയിലെ ധാർമിക, നവോത്ഥാന, രാഷ്ട്രീയ മുന്നേറ്റങ്ങൾ അതിനു കാരണമായിട്ടുണ്ട്. ഇതിൽ മുസ്ലിം സമുദായത്തിലെ ബഹുഭൂരിപക്ഷത്തിന്റെയും ധർമ പാതയിലെ വഴികാട്ടി സമസ്ത കേരള ജംഇയ്യത്തുൽ ഉലമയാണ്. അതേസമയം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ കേരളത്തേക്കാൾ കൂടുതൽ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളുണ്ട്. മുസ്ലിം ജനവിഭാഗം ഗതി നിർണയിക്കുന്ന മണ്ഡലങ്ങൾ അംഗുലീ പരിമിതവുമല്ല. കേരളത്തേക്കാൾ സാമൂഹ്യ നിലവാരം, തൊഴിൽ സാധ്യത എന്നിവയിൽ മുന്നിട്ടു നിൽക്കുന്ന പ്രദേശങ്ങളുമുണ്ട്. പിന്നെയെന്താണ് കേരളവും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളും തമ്മിലുള്ള വ്യത്യാസം. കേരളത്തിലെ മുസ്ലിംകൾക്ക് മത, രാഷ്ട്രീയ രംഗങ്ങളിൽ കൃത്യമായ നേതൃത്വമുണ്ടായിരുന്നു എന്നതു മാത്രമാണ് അതിനുള്ള ഉത്തരം.

സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ കേരള മുസ്ലിംകൾ വിദ്യാഭ്യാസ പരമായും സാമൂഹ്യമായും ഏറെ പുരോഗതി പ്രാപിച്ചിട്ടുണ്ട്. നിർമിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) അടക്കമുള്ള അത്യാധുനിക സാങ്കേതിക വിദ്യകളുമായി ലോകം മുന്നേറുമ്പോൾ അതിന്റെ ചുവടു പിടിച്ചു മുന്നോട്ടു പോകാൻ നാം പര്യാപതരാകണം. ഇതിൽ ഏറെക്കുറെ വിജയിക്കുന്നുണ്ട് എന്നു തന്നെ വേണം കരുതാൻ. മുസ്ലിംകളും ഇതര സമുദായങ്ങളും തമ്മിലുള്ള വൈജ്ഞാനിക, സാമൂഹ്യ അന്തരം കുറഞ്ഞു വരുന്നുണ്ട്. ഏറെ മുന്നേറാനുണ്ടെങ്കിലും ലക്ഷണങ്ങൾ ശുഭകരമാണ്. മുസ്ലിം സമൂഹത്തിന്റെ സാമൂഹ്യ പുരോഗതി വിലയിരുത്തുമ്പോൾ അളവുകോൽ പലപ്പോഴും ഗൾഫ് കുടിയേറ്റവും അറബിപ്പൊന്നും മാത്രമായി ചുരുക്കപ്പെടാറുണ്ട്.

എന്നാൽ കേരളത്തിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുമായി ആയിരക്കണക്കിന് സ്ഥാപനങ്ങൾ കുട്ടികൾക്ക് അടിസ്ഥാന വിദ്യാഭ്യാസം നൽകാനായി സമസ്തയുടെ കീഴിൽ നടത്തപ്പെടുന്നുണ്ട്. കേവലം മദ്രസാ വിദ്യാഭ്യാസം മാത്രമായി ഒതുങ്ങുന്നതല്ല സമസ്തയുടെ വൈജ്ഞാനിക ശൃംഖല. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷവും ഭൗതിക തലങ്ങളിൽ യോഗ്യത നേടാവുന്ന വിവിധ കോഴ്സുകൾ കോളേജ് തലങ്ങളിൽ സമസ്ത നേരിട്ടു നടത്തി വരുന്നുണ്ട്. സമസ്തയുടെ സ്വാധീനത്തിൽ പിറവിയെടുത്ത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആയിരക്കണക്കിനു വേറെയുമുണ്ട്. സംഘടനയുടെ നേതാക്കളും പ്രവർത്തകരുമെല്ലാം തന്നെയാണ് ഇതിനു നേതൃത്വം നല്കുന്നത്. ഇവയിൽ നിന്നെല്ലാം ധാർമിക, ഭൗതിക വൈജ്ഞാനിക യോഗ്യതകൾ നേടിയിറങ്ങുന്ന തലമുറകൾ സാമൂഹ്യ നവോത്ഥാനത്തിൽ വഹിക്കുന്ന പങ്ക്, പലപ്പോഴും ചരിത്രത്തിന്റെ കണക്കു പുസ്തകത്തിൽ രേഖപ്പെടാതെ പോകുന്നുണ്ടെങ്കിലും അവയുടെ സ്വാധീനം നമുക്ക് വിസ്മരിക്കാവതല്ല.

ഗൾഫ് രാജ്യങ്ങളിലെ സമസ്ത മേഖലകളിലും ഉന്നത തൊഴിൽ രംഗങ്ങളിൽ ഇവിടെ പഠിച്ചിറങ്ങിയവരെ കാണാവുന്നതാണ്. അറബി ഭാഷാ പഠന രംഗത്ത് സമസ്ത നൽകിയ സംഭാവനകൾ ഗൾഫ് കുടിയേറ്റത്തിന്റെ ഗുണഫലങ്ങൾ സ്വരൂപിക്കാൻ മലയാളിക്ക് അവസരം നൽകിയിട്ടുണ്ട്. ഇവിടെ രാഷ്ട്രീയത്തിന് എന്തു പ്രസക്തി എന്നന്വേഷിക്കുന്നവരോടാണ് പറയുവാനുള്ളത്. ഫാഷിസവും ഇസ്ലാമോഫോഭിയയും അരങ്ങു വാഴുന്ന ഇക്കാലത്ത് സ്വന്തം വലിപ്പത്തെ കുറിച്ച് ചിന്തിച്ചു ചെറുതാകുന്നതിനു പകരം കേരളത്തിൽ ലഭ്യമായിട്ടുള്ള രാഷ്ട്രീയ സുരക്ഷ കൂടി ഇല്ലാതാക്കാനുള്ള ശ്രമം അനുഗുണമല്ല. സമുദായം രാഷ്ട്രീയമായി സംഘടിച്ചതിന്റെ ഗുണഫലം കൂടിയാണ് നാടൊട്ടുക്കും ഉയർന്നു നിൽക്കുന്ന മത സ്ഥാപനങ്ങൾ. അതിൽ സമസ്തയുടേതു മാത്രമല്ല ഉൾപ്പെടുന്നത്. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ പ്രസ്ഥാനവുമായി യോജിച്ചു മുന്നേറിയതിന്റെ അടയാളം കൂടിയാണത്. ദോഷങ്ങൾ അന്വേഷിച്ചു പിടിച്ചു പെരുപ്പിച്ചു കാണിക്കുകയും അൽപ്പ വിചാരത്തോടെ സമീപിക്കുകയും ചെയ്യുന്നതിനു പകരം ഗുണപരമായ കാര്യങ്ങളിൽ സമൂഹം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്.

മുസ്ലിം ലീഗിന്റെയും സമസ്തയുടെയും വളർച്ചക്കു പിന്നിലെ ധൈഷണിക, ആത്മീയ നേതൃത്വത്തെ തെരഞ്ഞാൽ തെരഞ്ഞു ചെന്നാൽ എത്തിപ്പെടുന്നത് പ്രവാചക പരമ്പരയിലെ രണ്ടു പ്രമുഖ കുടുംബങ്ങളായ ബാഫഖി, പാണക്കാട് കടുംബങ്ങളിലാണ്. അവരുടെ ദീർഘ വീക്ഷണത്തിന്റെ ഫലമായാണ് സമസ്ത വിദ്യാഭ്യാസ ബോർഡ് രൂപപ്പെട്ടത്. വിശിഷ്യാ ബാഫഖി തങ്ങളാണ് അതിനു നേതൃത്വം നൽകിയത്. ഈ രണ്ടു കുടുംബങ്ങളുടെയും പിൻതലമുറക്കാർ ഇരു സംഘടനകളുടെയും നേതൃ തലത്തിൽ ഇപ്പോഴും സജീവവുമാണ്. ഇവരെ തെരഞ്ഞു പിടിച്ചു വിമർശിക്കുകയും ഒറ്റതിരിഞ്ഞു അക്രമിക്കുകയും ചെയ്യുന്നത് ഒട്ടും കരണീയമല്ല. ഇരു പ്രസ്ഥാനങ്ങളെയും ഇന്നു നയിക്കുന്ന സാദിഖലി ശിഹാബ് തങ്ങളും സമസ്തയുടെ ജിഫ്രി തങ്ങളും പദവിക്ക് നിരക്കാത്തവരാണെന്ന തോന്നൽ സമുദായത്തിന്റെ ഗുണം കാക്ഷിക്കുന്ന ഏതെങ്കിലും പണ്ഡിതനോ, സാധാരണക്കാരനോ ഉണ്ടെന്നു തോന്നുന്നില്ല. പണക്കാട് കുടുംബം കൈമാറിപ്പോരുന്ന ധാർമികവും വിവേകപരവുമായ ആശയ സംവേദനക്ഷമതയിൽ സാദിഖലി തങ്ങൾ ഒട്ടും പിറകിലല്ല. കുടുംബം എന്നതിൽ കവിഞ്ഞ് സമൂഹത്തിന്റെ നേതൃത്വം അവരിൽ ഭദ്രമാകുന്നതിനു ഈ കാരണങ്ങളാലാണ്. സമസ്തയുടെ അഭിപ്രായങ്ങൾ കേരളം കാതോർക്കുന്നതും ജിഫ്രി തങ്ങളുടെ നിലപാടുകളും പക്വമായ ഇടപെടലുകളും അടക്കമുള്ള കാരണങ്ങളാലാണ്.

മുജാഹിദ് പ്രസ്ഥാനവുമായി വിയോജിപ്പ് നിലനിൽക്കുമ്പോഴും കെഎം സീതി സാഹിബിനെയും എംകെ ഹാജിയെയും പിന്തുടർന്ന് നമസ്കരിക്കുകയും പരസ്പരം സ്ഥാപനങ്ങൾ ഉദ്ഘാടനം ചെയ്യുകയും ചെയ്യുകയും ചെയ്യുന്ന സംഭവങ്ങൾക്ക് ബാഫഖി തങ്ങളുടെ കാലം തന്നെ സാക്ഷിയാണ്. സമസ്തയും ലീഗും അവരവരുടെ നിലപാടുകളിൽ ഉറച്ചു നിന്നുകൊണ്ടു തന്നെ യോജിക്കാവുന്ന മേഖലകളിൽ യോജിച്ചു തന്നെയാണ് ഇക്കാലം വരെ മുന്നോട്ടു പോയത്.
നമ്മുടെ പ്രതികരണങ്ങൾ എന്തു ഫലങ്ങളാണുണ്ടാക്കുകയെന്ന സൂക്ഷ്മ ബോധം നമുക്കുണ്ടായിരിക്കണം. സമുദായത്തിന്റെ ഐക്യത്തെ മാത്രമല്ല, സുദായത്തെ തന്നെ തകർക്കാൻ പുറത്തു നിന്നും ശ്രമങ്ങൾ നടന്നു കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ അകത്തു നിന്നും വാതിൽ തുറന്നു കൊടുക്കാനുള്ള ശ്രമം ആരുടെ ഭാഗത്തു നിന്നും ഉണ്ടായിക്കൂടാ. കുറ്റങ്ങൾ കണ്ടെത്താനുള്ള ഭൂതക്കണ്ണാടികൾ താഴെ വെച്ച് യുവ പണ്ഡിതൻമാർ സമൂഹത്തിൽ ഐക്യത്തിനു പ്രാധാന്യം നൽകി മുന്നോട്ടു പോകണം. വൈജ്ഞാനികവും രാഷ്ട്രീയവുമായ നേതൃത്വങ്ങൾ വിശേഷിച്ചും ഐക്യത്തോടെ മുന്നോട്ടു പോകേണ്ടതുണ്ട്.

അസ്വാരസ്യങ്ങളുണ്ടെങ്കിൽ പറഞ്ഞു തീർത്ത് പൊതു ജനങ്ങളുടെ കാതും നാവും ധർമ പാതയിലേക്കു തിരിച്ചു വിടേണ്ടവരാണ് നാം. പകരം സമൂഹ മാധ്യമങ്ങളിലൂടെ പരസ്പരം കുറ്റപ്പെടുത്തുന്ന അവസ്ഥ എങ്ങിനെ സംഭവിച്ചു എന്നത് യുവ തലമുറ ആലോചനയ്ക്കു വിധേയമാക്കേണ്ടതാണ്. വിട്ടുവീഴ്ചയുടെ ഹുദൈബിയാ സന്ധികൾ ഉദ്ഘോഷിക്കുന്ന സമുദായത്തിന്റെ ഭാവി നേതൃത്വത്തിലേക്ക് വരേണ്ട ചെറുപ്പാക്കാർ പക്വതയോടെയും പാകതയോടെയും വിഷയങ്ങൽ കൈകാര്യം ചെയ്യാനുള്ള ശേഷി കൈവരിക്കണം. പൊതു ഇന്ത്യൻ പശ്ചാത്തലത്തിൽ രാഷ്ട്രീയ പ്രസ്ഥാനത്തിൽ അടിയുറച്ചു നിൽക്കുന്നവർക്ക് അതിനുസരിച്ചു മുന്നോട്ടു പോകേണ്ടതുണ്ട്. സാമുദായിക അസ്തിത്തോടെയുള്ള നിലനിൽപ്പിനു മാത്രമല്ല, ഊരും ഉയിരും സംരക്ഷിക്കപ്പെടണമെങ്കിൽ രാഷ്ട്രീയ കൂട്ടായ്മ അനിവാര്യമാണെന്നു ചിന്തിക്കുന്നവരാണ് ഏറെയും. അവർക്കും മത നേതൃത്വത്തിനു കീഴിൽ തുടർന്നു പോകാനുള്ള സമവായ മേഖലകൾ മുന്നിൽ കണ്ടു വേണം പണ്ഡിതൻമാരുടെ പ്രതികരണം. മത ചിന്തകളുമായി കൂടുതൽ മുന്നോട്ടു പോകുന്നുവരിൽ ചില യുവ പണ്ഡിതൻമാർ ഒഴികെ മറ്റാർക്കും ഈ പോക്ക് നന്നായി തോന്നുന്നുമില്ല. ചുരുക്കത്തിൽ മതപരമായ മുന്നോട്ടു പോക്കിന് സംഘടന എന്തിന് എന്ന ചിന്ത വളർത്താൻ മാത്രമേ ഇപ്പോഴുള്ള സംഭവ വികാസങ്ങൾ ഉപകരിക്കുകയുള്ളൂ.

രൂപീകരണ കാലം തൊട്ട് യാഥാസ്തികത ആരോപണം ഏറെ നേരിട്ടാണ് സമസ്ത ഇത്രയും വളർച്ച പ്രാപിച്ചത്. നവോത്ഥാന സംഘടനകൾ എത്രയൊക്കെ ശ്രമിച്ചിട്ടും സംഘടനാപരമായി ഇതിലേറെ പ്രശ്നങ്ങൾ കഴിഞ്ഞു പോയിട്ടും കേരള മുസ്ലിംകളുടെ പ്രഥമ സംഘടനയായി സമസ്ത ഇന്നും നിലനിൽക്കുന്നു എന്നതു തന്നെയാണ് അതിന്റെ യോഗ്യത. ഒരു നേതൃത്വത്തിന്റെ കീഴിൽ നിശബ്ദമായി മുന്നോട്ടു പോകുന്നു എന്നതു തന്നെയാണ് അതിന്റെ പ്രധാന കാരണം. ചെയ്തു വെച്ച ഓരോ കാര്യങ്ങളും വിളിച്ചു കൂവുന്ന പിടക്കോഴി സംസ്കാരം സമസ്തയ്ക്കില്ല. കാരണം സംഘടന എന്നതിനേക്കാൾ വലിയ ആശയ സംസ്കാരമാണ് അതിന്റെ ഘടന നിർണയിക്കുന്നത്. പൈതൃകങ്ങൾക്കു നേരെ പഴഞ്ചൻ ആരോപണം ഉന്നയിക്കുകയും അതു സ്ഥാപിക്കാൻ പരിശ്രമിക്കുകയും ചെയ്യുന്ന പ്രവണത പൊതു സമൂഹത്തിൽ സംഘടനയെയും സമുദായത്തെയും താറടിക്കാൻ മാത്രമേ ഉതകുകയുള്ളൂ. പൈതൃകം തന്നെയാണ് സമസ്തയുടെ ആശയങ്ങളിൽ ജനങ്ങളെ അണിനിരത്തുന്നത്. ഇതു മനസ്സിലാക്കാതെ സമൂഹ മാധ്യമങ്ങളിലേക്കും പൊതു ഇടങ്ങളിലേക്കും പ്രശ്നങ്ങളെ വലിച്ചിഴക്കുന്നത് മലർന്നു കിടന്നു തുപ്പുന്നതിനു സമാനമായിരിക്കും. വ്യത്യസ്ത ചിന്തകളുണ്ടെങ്കിലും പണ്ഡിതൻമാർ സമുദായത്തിന്റെ പുരോഗതി ലക്ഷ്യമാക്കി പരസ്പരം ആശ്ലേഷിക്കേണ്ടവരാണ്. രാഷ്ട്രീയ ആക്രമണ ലക്ഷ്യങ്ങളുടെ ഉപകരങ്ങളായി അവർ മാറിക്കൂടാ. അതിരുകടന്ന ആക്ഷേപക്ഷങ്ങൾ അവർക്കന്യമായിരിക്കണം. അവരുടെ ലക്ഷ്യങ്ങൾ കൃത്യവും സുതാര്യവുമായിരിക്കണം. ലീഗിന്റെയും സമസ്തയുടെയും ചരിത്രം നമ്മെ ബോധ്യപ്പെടുത്തുന്നതും ഇതു തന്നെ. സാമൂഹ്യ പുരോഗതിക്ക് സാമുദായിക ഐക്യം അനിവാര്യമാണെന്നത് സമുദായത്തെ സ്നേഹിക്കുന്നവർ നിരന്തരം ഓർത്തുക്കേണ്ടതാണ്. അങ്ങനെ അസ്വാരസ്യങ്ങളില്ലാത്ത സാമൂഹ്യാന്തരീക്ഷം കെട്ടിപ്പടുക്കാൻ സാധിക്കട്ടെ.

Article

വഖഫില്‍ തൊടാന്‍ സമ്മതിക്കില്ല

EDITORIAL

Published

on

കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ വഖഫ് ഭേദഗതി നിയമത്തിനെതിരെ മുസ്ലിം ലീഗ് ഉള്‍പ്പെടെ സമര്‍പ്പിച്ച ഹരജിയില്‍ സുപ്രിംകോടതി നടത്തിയിട്ടുള്ള നിരീക്ഷണങ്ങള്‍ പ്രതിക്ഷാ നിര്‍ഭരവും കരിനിയമത്തിന്റെ അന്തസത്ത ചോദ്യം ചെയ്യപ്പെടുന്നതുമാണ്. കേസ് കൂടുതല്‍ വാദം കേള്‍ക്കാനായി ഇന്നത്തേക്ക് മാറ്റിവെക്കുമ്പോള്‍ തീര്‍ത്തും ഭരണഘടനാവിരുദ്ധമായ നിയമനിര്‍മാണത്തിന്റെ പേരില്‍ സര്‍ക്കാറിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഉത്തരംമുട്ടി നില്‍ക്കുകയും ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകര്‍ കോടതിയില്‍ ആഞ്ഞടിക്കുകയുമായിരുന്നു. ഇന്നലെ തന്നെ ഇടക്കാല ഉത്തരവ് പറയാതിരിക്കാന്‍ സോളിസിറ്റര്‍ ജനറലിന് കോടതിക്കു മുന്നില്‍ കേണപേക്ഷിക്കേണ്ട സ്ഥിതിയിലായിരുന്നു. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ പി.വി. സഞ്ജയ് കുമാര്‍, കെ.വി.വിശ്വനാഥന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് പരിഗണിക്കുന്ന കേസില്‍ മുസ്ലിം ലീഗും കോണ്‍ഗ്രസും ഉള്‍പ്പെടെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സമസ്ത ഉള്‍പ്പെടെ സാമുദായിക സംഘടനകളും വ്യക്തികളും അടക്കം 73 ഓളം ഹരജികളാണ് സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. മുസ്ലിം ലീഗിന് വേണ്ടി ഹാജരായ കബില്‍ സിബല്‍ ഉയര്‍ത്തിയ വാദങ്ങളിലാണ് നിയമവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാറിനോട് നിര്‍ണായക ചോദ്യങ്ങളും സംശയങ്ങളുമെല്ലാം സുപ്രീംകോടതി ചോദിച്ചിരിക്കുന്നത്. വഖഫ് ബൈയൂസര്‍ നിയമത്തിലെ ആശങ്കകളാണ് ഇതില്‍ ഏറ്റവും പ്രധാനം.

മുസ്ലിം ലീഗിനുവേണ്ടി ഹാജരായ കബില്‍ സിബലും അഡ്വ. വി.കെ ഹാരിസ് ബീരാനും പ്രധാനമായും നിരത്തിയ വാദം പുതിയ നിയമത്തിലെ വ്യവസ്ഥകളില്‍ പലതും മതപരമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള സ്വാതന്ത്ര്യം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 26 ന്റെ ലംഘനമാണ് എന്ന തായിരുന്നു. വഖഫ് വിഷയങ്ങളില്‍ കലക്ടര്‍ക്ക് അമിതാധികാരങ്ങള്‍ നല്‍കുന്ന നിയമത്തിലെ വ്യവസ്ഥയെയും അദ്ദേഹം ചോദ്യം ചെയ്തു. കലക്ടര്‍ സര്‍ക്കാറിന്റെ ഭാഗമാണെന്നും അദ്ദേഹത്തിന് ഒരു ജഡ്ജിയുടെ അവകാശാധികാരങ്ങള്‍ നല്‍കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം തുറന്നുകാട്ടി. വഖഫ് ബൈയൂസര്‍ വിഷയത്തില്‍ സിബല്‍ ഉന്നയിച്ചിട്ടുള്ള വാദങ്ങളായിരുന്നു ഏറ്റവും ശ്രദ്ധേയം. പുതിയ വ്യവസ്ഥ പ്രകാരം 3000 വര്‍ഷങ്ങള്‍ക്കുമുമ്പ് വഖഫ് സ്ഥാപിക്കപ്പെട്ട വസ്തുക്കളുടെ പോലും രേഖകള്‍ ഹാജരാക്കേണ്ട അവസ്ഥയാണ് ഉണ്ടാ യിത്തീരുകയെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതേ തുടര്‍ന്ന് വഖഫ് ബൈ യൂസര്‍ പ്രകാരം ദീര്‍ഘകാലമായി നിലനില്‍ക്കുന്ന വഖഫ് സ്വത്തുക്കള്‍ എങ്ങിനെ രജിസ്റ്റര്‍ ചെയ്യുമെന്നും അവക്ക് എന്തു രേഖകളാണ് ഉണ്ടാക്കുകയെന്നും ചീഫ് ജസ്റ്റിസ് കേന്ദ്ര സര്‍ക്കാറിനോട് ചോദിച്ചിരിക്കുകയാണ്. ഡല്‍ഹി ജുമാ മസ്ജിദ് പോലുള്ള ചരിത്രപ്രസിദ്ധമായ നിര്‍മിതികള്‍ വഖഫ് ബൈ യൂസര്‍ പ്രകാരം നിലവില്‍ വന്നതാണെന്നും പുതിയ നിയമമനുസരിച്ച് ഇത്തരം സ്ഥാപനങ്ങള്‍ വഖഫ് ബോര്‍ഡിന്റെ പരിധിയില്‍ നിന്ന് പുറത്തുപോകാന്‍ സാധ്യതയുണ്ടെന്നുമുള്ള കോടതിയുടെ ചൂണ്ടിക്കാട്ടലും ഏറെ ശ്രദ്ധേയമാണ്.

വഖഫ് കൗണ്‍സിലില്‍ മുസ്ലിമേതര അംഗങ്ങളെ ഉള്‍പ്പെടുത്തുന്ന വിഷയത്തിലും ഇടപെട്ട കോടതി എക്‌സ് ഒഫീഷ്യാ അംഗങ്ങളൊഴികെയുള്ളവരെല്ലാം ഇസ്ലാംമത വിശ്വാസികളായിരിക്കണമെന്ന് നിര്‍ദ്ദേശിച്ചിരിക്കുകയാണ്. ഹിന്ദു എന്റോവ്മെന്റ് ബോര്‍ഡുകളില്‍ മുസ്ലിം സമുദായത്തില്‍ പെട്ടവരെ ഉള്‍പ്പെടുത്താന്‍ നിങ്ങള്‍ തയാറുണ്ടോയെന്ന സര്‍ക്കാര്‍ അഭിഭാഷകനോടുള്ള കോടതിയുടെ ചോദ്യം കേന്ദ്രത്തിന്റെ ഉദ്ദേശ ശുദ്ധിയിലുള്ള കോടതിയുടെ സംശയത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. കോടതി നടത്തിയിട്ടുള്ള നിര്‍ണായക നിരീക്ഷണങ്ങള്‍ ഇന്നത്തെ ഇടക്കാല വിധിയെ സ്വാധീനിക്കുമെന്നു തന്നെയാണ് നിയമവിദഗ്ധരുടെ വിലയിരുത്തല്‍. പ്രത്യേകിച്ച് മുസ്ലിം ന്യൂനപക്ഷത്തെ ഏറെ പ്രതിസന്ധിയിലേക്ക് തള്ളി വിടുന്ന വഖഫ് ബൈ യൂസര്‍, വഖഫ് ബോര്‍ഡിലെ അമുസ്ലിം പ്രാതിനിധ്യം തുടങ്ങിയ വിഷയങ്ങളില്‍. നീതിയും നിയമവും നോക്കു കുത്തിയാക്കി സര്‍ക്കാര്‍ നിര്‍മിച്ചിട്ടുള്ള നിയമത്തിന്റെ അസാംഗത്യത്തെ കോടതി തുറന്നുകാ ട്ടുമ്പോള്‍ നിയമപോരാട്ടത്തിന് വലിയ പ്രതീക്ഷയാണ് ലഭിക്കുന്നത്. അനധികൃതമായി വഖഫില്‍ തൊടാന്‍ ആരെയും അനുവദിക്കില്ല എന്ന ശക്തമായ മുന്നറിയിപ്പായിരുന്നു ഇന്നലെ മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് സംഘടിപ്പിച്ച മഹാറാലി. അന്തിമവിധിയിലും കോടതി ഇന്നലെ നടത്തിയ നിരീക്ഷണങ്ങളുടെ പ്രതിഫലനമുണ്ടാകുമെന്നു തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Continue Reading

Article

ചരിത്ര ദൗത്യവുമായി മുസ്ലിംലീഗ്

EDITORIAL

Published

on

സമാനതകളില്ലാത്ത ദുരന്തത്തിന്റെ അടയാളപ്പെടുത്തലാണ് ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍. ഒരു നാട് ഒന്നാകെയാണ് ഇല്ലാതായിപ്പോയത്. ഗ്രാമീണ വിശുദ്ധിയുടെയും പ്രകൃതി സൗന്ദര്യത്തിന്റെയും മടിത്തട്ടില്‍ പ്രാരാബ്ധങ്ങളെയും പ്രതിസന്ധികളെയും വകഞ്ഞുമാറ്റി പകലന്തിയോളം പണിയെടുത്ത് ജീവിതം കെട്ടിപ്പടുത്ത ഒരുജനത പതിവുപോലെ കിടന്നുറങ്ങിയപ്പോള്‍ ജീവനും ജീവിതവും മാത്രമല്ല, ആ നാടൊന്നടങ്കം മണ്ണില്‍പുതഞ്ഞുപോവുകയായിരുന്നു. കേള്‍വിയില്‍ പോലും ഇടംനേടിയില്ലാത്ത വിധം മണ്ണും മനുഷ്യനും കുത്തിയൊലിച്ചുപോയ ഒരു ദുരന്തം സ്വന്തംകണ്‍മുന്നില്‍ കാണേണ്ടിവന്നപ്പോള്‍ വയനാടു മാത്രമല്ല, മലയാളക്കരയൊന്നടങ്കം ഒരുവേള വിറങ്ങലിച്ചുപോയി.

എവിടെ തുടങ്ങണം, എങ്ങിനെ നേരിടണമെന്നറിയാതെ പകച്ചുപോയ ഏതാനും നിമിഷങ്ങള്‍ക്കുശേഷം പിന്നെ നടന്നത് കൂട്ടായ്മയുടെ കരുത്തിലുള്ള ദുരിതാശ്വാസത്തിന്റെ മഹാ വിപ്ലവം തന്നെയായിരുന്നു. ദുരന്തത്തിന്റെ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ സര്‍ക്കാര്‍ സംവിധാനങ്ങളും രാഷ് ട്രീയ പാര്‍ട്ടികളും സന്നദ്ധ സംഘടനകളും തുടങ്ങി മുഴുവന്‍ ജന വിഭാഗങ്ങളും രക്ഷാ പ്രവര്‍ത്തനമെന്ന ആ പോരാട്ടത്തില്‍ ഭാഗവാക്കായിത്തീര്‍ന്നു. ജീവന്റെ തുടിപ്പുതേടി ഒഴുകിയെത്തിയ മണ്ണിലേക്കും ചെളിയിലേക്കും എടുത്തു വെച്ച കാല്‍ അവര്‍ പിറകോട്ടുവലിക്കുമ്പോഴേക്കും ആഴ്ച്ച കള്‍ പിന്നിട്ടു കഴിഞ്ഞിരുന്നു. എത്തിപ്പെടാനാകുന്നിടത്തെല്ലാം അവര്‍ തിരഞ്ഞുകൊണ്ടേയിരുന്നു. ചൂരല്‍ മല മുതല്‍ ചിലായാറിന്റെ ഓരങ്ങളിലൂടെ ആ അന്വേഷണങ്ങള്‍ നീണ്ടു. മുപ്പതും നാല്‍പ്പതു കിലോമീറ്ററുകള്‍ക്കിപ്പുറത്തുനിന്നുവരെ മനുഷ്യന്റെ ശരീരഭാഗങ്ങള്‍ കണ്ടെത്തി.

ചരിത്രപരമായ നിയോഗമായിട്ടായിരുന്നു ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗും പോഷകസംഘടനകളും ഈ ദുരന്ത നിവാരണത്തെ ഏറ്റെടുത്തത്. ശരവേഗത്തില്‍ ദുരന്തഭൂമിയില്‍ പാഞ്ഞെത്തി കൈമെയ്മറന്നുള്ള പ്രയത്‌നങ്ങളിലേര്‍പ്പെടുമ്പോള്‍തന്നെ, രക്ഷാപ്രവര്‍ത്തകര്‍ക്ക് ഭക്ഷണവും വെള്ളവും ഒരുക്കി സേവനത്തിന്റെ മഹത്തായ പാതയിലൂടെയായിരുന്നു ഇളംപച്ചക്കുപ്പായക്കാരായ വൈറ്റുഗാര്‍ഡുകളുടെ സഞ്ചാരം. ജീവനോടെയും അല്ലാതെയും പുറത്തെത്തുന്ന മനുഷ്യ ശരീരങ്ങളുമായി ശിഹാബ് തങ്ങളുടെ പേരിലുള്ള ആംബുലന്‍സുകള്‍ ചീറിപ്പാഞ്ഞുകൊണ്ടേയിരുന്നു. തിരിച്ചറിഞ്ഞതും അറിയപ്പെടാത്തതുമായി മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിലും മണ്ണോടുചേര്‍ത്തുവെക്കുന്നതിലും അവര്‍ മുന്‍പന്തിയില്‍ നിലയുറപ്പിച്ചു. സാധ്യതകളുടെ മുഴുവന്‍ വഴികളിലൂടെയുമുള്ള അന്വേഷണങ്ങളില്‍ കൊക്കില്‍ ജീവനുള്ള എല്ലാ ജീവികള്‍ക്കും അവര്‍ സ്‌നേഹവും സാന്ത്വനവുമായി. ഉടമയെ ഉരുള്‍കൊണ്ടുപോയ പശുവിന്റെ അകിടിലെ പാല്‍ അവര്‍ കറന്നെടുത്തു. വളര്‍ത്തുമൃഗങ്ങളെയും ദുരന്ത ഭൂമിയിലൂടെ അലഞ്ഞുതിരിഞ്ഞ തെരുവ് നായകളിലേക്കു പോലും ആ കാരുണ്യ ഹസ്തങ്ങള്‍ നീണ്ടു.

എല്ലാം നഷ്ടപ്പെട്ട്, ബാക്കിയായ ജീവന്‍ ഒരു ഭാരമായിമാറിയവരിലൂടെയായിരുന്നു പിന്നീട് ആ കാരുണ്യയാത്ര. ഒരു സംവിധാനത്തെയും കാത്തുനില്‍ക്കാതെ, ഒരു നിമിഷംപോലും പാഴാക്കാതെ സ്വന്തമായി പണം കണ്ടെത്തി നഷ്ടപ്പെട്ടത് ഒന്നൊന്നായി തിരികെ നല്‍കി അവരെ ജീവിതത്തി ലേക്ക് കൊണ്ടുവരാനുള്ള ഭഗീരത പ്രയത്‌നമായിരുന്നു പിന്നീട് കണ്ടത്. ഒറ്റപ്പെട്ടുപോയി എന്ന തോന്നല്‍ ഇല്ലാതാക്കാന്‍, ഞങ്ങളുണ്ട് കൂടെ എന്നുറപ്പുവരുത്താന്‍ ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്തുനല്‍കി. ദുരന്തബാധിതരായ 691 കുടുംബങ്ങള്‍ക്ക് ആശ്വാസ ധനമായി 15000 രൂപ വീതം നല്‍കി. വ്യാപാര സ്ഥാപനങ്ങള്‍ നഷ്ടപ്പെട്ട 56 കച്ചവടക്കാര്‍ക്ക് 50000 രൂപയും. ടാക്സി ജീപ്പ് നഷ്ടപ്പെട്ട നാലു പേര്‍ക്ക് ജിപ്പും ഓട്ടോറിക്ഷ നഷ്ടപ്പെട്ട മൂന്നുപേര്‍ക്ക് ഓട്ടോയും സ്‌കൂട്ടറുകളും നല്‍കി അവരെ ചേര്‍ത്തുപിടിച്ചു. പുനരധിവാസ മെന്ന മഹാദൗത്യത്തിലേക്കായിരുന്നു പിന്നീടുള്ള നീക്കം. വീടുനിര്‍മിച്ചു നല്‍കാന്‍ സ്ഥലത്തിനായി സര്‍ക്കാറിനെ അല്‍പംകാത്തുനിന്നു. ചിറ്റമ്മ നയം ബോധ്യമായപ്പോള്‍ സ്ഥലവും സ്വന്തമായി കണ്ടെത്തി. ദുരന്തബാധിതരുടെ ആവശ്യം മുഖവിലക്കെടുത്ത് അവരുടെ സ്വന്തം പഞ്ചായത്തില്‍തന്നെ കണ്ണായ സ്ഥലം കണ്ടെത്തി. വിലക്കെടുത്ത 11 ഏക്കര്‍ ഭൂമിയില്‍ 105 പേര്‍ക്ക് സ്വപ്നഭവനങ്ങള്‍ ഉയരും. 1000 സ്‌ക്വയര്‍ഫീറ്റ് വീടുകളാണ് നിര്‍മിച്ചുനല്‍കുന്നത്. കുടിവെള്ളവും വൈദ്യുതിയും വഴിയുമെല്ലാം ഉറപ്പാക്കിയിട്ടുണ്ട്. കേരളത്തിലെ മികച്ച ആര്‍കിടെക്റ്റിനെ തന്നെ നിര്‍മാണ ചുമതല ഏല്‍പ്പിച്ചുകഴിഞ്ഞു. എട്ട് മാസങ്ങള്‍കൊണ്ട് പദ്ധതി പൂര്‍ത്തീകരിച്ച് കൈമാറാനാണ് ആഗ്രഹം. സയ്യിദ് സാദിഖലി തങ്ങളുടെ അനുഗ്രഹിത കരങ്ങളാല്‍ ആ മഹാ ദൗത്യത്തിന് ശിലയിടുമ്പോള്‍ ദുരിതബാധിതര്‍ക്ക് ഉയരുന്നത് സ്വപ്‌ന ഭവനങ്ങളാണെങ്കില്‍ മുസ്ലിം ലീഗ് നിര്‍വഹിക്കുന്നത് ചരിത്ര ദൗത്യമാണ്.

Continue Reading

Article

ലഹരി വിപത്തിനൊപ്പം എയ്ഡ്സ് കൂടി

EDITORIAL

Published

on

മദ്യ, മയക്കുമരുന്ന്, ലഹരി വ്യാപനത്തിന്റെ പ്രത്യാഘാതങ്ങള്‍ ആവോളം അനുഭവിച്ചുകൊണ്ടിരിക്കുകയാണ് നമ്മുടെ സംസ്ഥാനം. ഓരോ ദിനവും പുറത്തുവരുന്ന വാര്‍ത്തകള്‍ ഭയപ്പെടുത്തുന്നതാണ്. ഈ ഭയപ്പാടുകള്‍ക്കിടയില്‍തന്നെ മറ്റൊരു ദുരന്തവും കൂടി സംസ്ഥാനത്ത് പതുക്കെ തലപൊക്കുന്നുണ്ട് എന്ന വിവരമാണ് പുറത്തുവരുന്നത്. സംസ്ഥാനത്ത് ലഹരി ഉപയോഗത്തിലൂടെ എയ്ഡ്സ് വ്യാപിക്കുന്നുവെന്ന അത്യന്തം ഞെട്ടിക്കുന്ന വാര്‍ത്തയാണ് ഇന്നലെ അധികൃതര്‍ പങ്കുവെച്ചത്.

മലപ്പുറം വളാഞ്ചേരിയില്‍ ലഹരി സംഘത്തിലെ പത്ത് പേര്‍ക്കാണ് എച്ച്.ഐ.വി ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രണ്ട് മാസം മുമ്പ് കേരള എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി ഒരു സര്‍വേ നടത്തിയിരുന്നു. ലൈംഗിക തൊഴിലാളികള്‍, മയക്കുമരുന്ന് ഉപയോഗിക്കുന്ന സംഘങ്ങള്‍ എന്നിവര്‍ക്കിടയിലായിരുന്നു സര്‍വേ നടത്തിയത്. സര്‍വേയുടെ വിശദാംശങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്. സര്‍വേയില്‍ ആദ്യം വളാഞ്ചേരിയില്‍ നിന്നുള്ള ഒരു വ്യക്തിക്ക് എച്ച്.ഐ.വി സ്ഥിരീകരിക്കുകയും പിന്നീട് അയാളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഈ വ്യക്തിയടക്കം ഉള്‍പ്പെട്ടിരിക്കുന്ന വലിയൊരു ലഹരി സംഘത്തിലേക്ക് എത്തുകയുമായിരുന്നു.

തുടര്‍ന്ന് ബാക്കിയുള്ളവര്‍ക്കും രോഗബാധയുള്ളതായി കണ്ടെത്തി. എച്ച്.ഐ.വി സ്ഥിരീകരിച്ച സംഘത്തിലെ മൂന്ന് പേര്‍ ഇതര സംസ്ഥാന തൊഴിലാളികളാണ്. ബാക്കിയുള്ളവര്‍ മലയാളികളാണ്. ഒരേ സിറിഞ്ച് ഉപയോഗിച്ച് ഇവര്‍ ലഹരി കുത്തി വെച്ചതാണ് രോഗ ബാധക്ക് കാരണമെന്ന് ഡി.എം.ഒ അറിയിച്ചു. കൂടുതല്‍ പേര്‍ക്ക് രോഗബാധയുണ്ടാകാം എന്നാണ് സംശയിക്കുന്നത്.

രോഗം സ്ഥിരീകരിച്ച ഒന്‍പത് പേരും സുഹൃത്തുക്കളാണ്. ഇവരില്‍ പലരും വിവാഹിതരുമാണ്. കുത്തിവെക്കുന്ന ലഹരി ഉപയോഗത്തിലൂടെ സംസ്ഥാനത്ത് ഓരോ മാസവും ശരാശരി പത്തിലധികം പേര്‍ക്ക് എച്ച്.ഐ.വി സ്ഥിരീകരിക്കുന്നുണ്ട് എന്ന വാര്‍ത്ത വളരെ ഗൗരവതരമാണ്. വളാഞ്ചേരിയില്‍ മാത്രമല്ല, ജില്ലയിലേയും സംസ്ഥാനത്തേയും മറ്റിടങ്ങളിലും സമാനമായ രോഗ വ്യാപനത്തിന് സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. ഇതിനായി വ്യാപക പരിശോധന ആവശ്യമാണെന്നും ആരോഗ്യവകുപ്പ് പറയുന്നു.

കേരളത്തില്‍ 2021ന് ശേഷം യുവാക്കള്‍ക്കിടയില്‍ എച്ച്.ഐ.വി കൂടുന്നതായാണ് എയ്ഡ്സ് കണ്‍ട്രോള്‍ സെസൈറ്റിയുടെ കണക്ക്. വര്‍ഷം ശരാശരി 1200 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുമ്പോല്‍ 15 ശതമാനം പേരും 19-25 പ്രായക്കാരാണ്. ലഹരി കുത്തിവെപ്പാണ് ഇതിനു കാരണമായി വിലയിരുത്തുന്നത്. നേരത്തേ 43 വയസ്സുവരെയുള്ളവര്‍ക്കായിരുന്നു രോഗബാധ കൂടുതല്‍ കണ്ടിരുന്നത്. എച്ച്.ഐ.വി അണുബാധ സാന്ദ്രത താരതമ്യേന കുറഞ്ഞ സംസ്ഥാനമാണ് കേരളം.

പ്രായപൂര്‍ത്തിയായവരിലെ എച്ച്.ഐ.വി സാന്ദ്രത ഇന്ത്യയില്‍ 0.22 ആണെങ്കില്‍ കേരളത്തില്‍ 0.06 ആയിരുന്നു. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യം അനുസരിച്ച് 2030 ഓടുകൂടി പുതിയ എച്ച്.ഐ.വി അണുബാധ ഇല്ലാതാക്കുന്നതിനുള്ള ശ്രമ ത്തിലാണ് ലോക രാജ്യങ്ങള്‍. 2025 ആവുന്നതോടെ എച്ച്.ഐ.വി വിമുക്ത കേരളം സൃഷ്ടിക്കുന്നതിനുള്ള ഊര്‍ജിത പ്രവര്‍ത്തനങ്ങളായിരുന്നു നടന്നുവന്നിരുന്നത്. എന്നാലിപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ ആ പ്രതീക്ഷകളെല്ലാം തകര്‍ക്കുന്നതാണ്.

മയക്കുമരുന്ന് ഉപയോഗത്തില്‍ നിന്നും ഒരാളെ തിരികെ കൊണ്ടുവരാന്‍ ചികിത്സയുണ്ട്. എന്നാല്‍ എച്ച്.ഐ.വി ബാധിച്ചാല്‍ മരണത്തിലേക്കാണ് നടന്നടുക്കുന്നത്. മാത്രമല്ല, നിരപരാധികള്‍ക്കും അവര്‍ രോഗം പരത്തുന്നു എന്നതിനാല്‍ വലിയ സാമൂഹ്യ പ്രശ്നമാണ് ഇത് സൃഷ്ടിക്കുക. ഇത്തരത്തില്‍ രോഗ ബാധിതരായവര്‍ അറിയാതെ തന്നെ അവരുടെ ലൈംഗിക പങ്കാളികള്‍ക്കും സന്തതികള്‍ക്കും അപകടസാധ്യതകള്‍ സൃഷ്ടിക്കുന്നു. മയക്കുമരുന്നിന്റെ തിക്ത ഫലങ്ങള്‍ നുഭവിക്കേണ്ടിവരുന്നത് പലപ്പോഴും വീട്ടിലെ സ്ത്രീകളും കുട്ടികളുമാണ്.

ഇവിടെയും അവര്‍ തന്നെയാണ് ഒന്നുമറിയാതെ ഇരകളാകുന്നത്. മയക്കുമരുന്നു തന്നെ വലിയ സാമൂഹ്യ വിപത്താണ്. അക്കൂട്ടത്തില്‍ എയ്ഡ്സ് വ്യാപനത്തിനുകൂടി മയക്കുമരുന്ന് ഉപയോഗം കാരണമായി തീരുന്നുവെന്നറിയുമ്പോള്‍ വല്ലാത്ത നിരാശയാണ്. ലഹരി വില്‍പ്പനക്കാര്‍ സിറിഞ്ചില്‍ നിറച്ചാണ് ലഹരി നല്‍കുന്നത്. ലഹരി ഉപയോഗിക്കുന്ന എല്ലാവര്‍ക്കും ഇവര്‍ ഒരേ സിറിഞ്ച് തന്നെയാണ് നല്‍കുന്നത്. പല ആളുകള്‍ ഉപയോഗിച്ച ഇത്തരം സിറിഞ്ചുകളാണ് എയ്ഡ്‌സ് പരത്തുന്നത്.

സമൂഹത്തെ ബാധിച്ച ലഹരി വിപത്തിനെതിരെ പോരാടിക്കൊണ്ടിരിക്കുന്നതിനിടയില്‍ വന്ന വാര്‍ത്ത നിരാശാജനകമാണ്. ലഹരി ഉപയോഗിക്കുന്ന ഇത്രയധികം പേര്‍ക്ക് രണ്ട് മാസത്തിനിടെ എച്ച്.ഐ.വി സ്ഥിരീകരിച്ചത് ആശങ്ക ഉണ്ടാക്കുന്ന സംഭവമാണ്. എം.ഡി.എം.എക്ക് പണം നല്‍കാത്തതിനാല്‍ മാതാപിതാക്കളെ യുവാവ് ആക്രമിച്ച വാര്‍ത്തയും മലപ്പുറത്തു നിന്ന് ഇതേ ദിവസം റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ ജോലിക്ക് പോവുകയും വീട് നോക്കുകയും ചെയ്തിരുന്ന യുവാവാണ് ലഹരി മരുന്ന് ഉപയോഗിച്ചു തുടങ്ങുകയും അതിന് അടിമയാവുകയും ചെയ്തതോടെ ജോലിക്ക് പോകാതാവുകയും മയക്കുമരുന്ന് വാങ്ങാനായി വീട്ടില്‍ നിന്നും പണം ആവശ്യപ്പെടാനും തുടങ്ങുകയായിരുന്നു. നിരവധി തവണ മാതാവിനെ മര്‍ദിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം രാത്രി ബഹളം വെക്കുകയും വലിയ രീതിയില്‍ ആക്രമണം നടത്തുകയും ചെയ്തതോടെയാണ് നാട്ടുകാര്‍ ചേര്‍ന്ന് യുവാവിനെ പിടികൂടിയത്.

ആരോഗ്യമുള്ള സമൂഹമാണ് രാജ്യത്തിന്റെ സമ്പത്ത്. ലഹരിയിലൂടെയും എയ്ഡ്സിലൂടെയും അത് നശിക്കാന്‍ പാടില്ല. നാടിനെ പിടിമുറുക്കിയ വിപത്തിനെതിരെ ശക്തമായ നടപടി ഉണ്ടായോ പറ്റൂ.

Continue Reading

Trending