Connect with us

india

കുട്ടികള്‍ക്ക് പുത്തന്‍ മൊബൈല്‍ ഫോണുകള്‍ നല്‍കുന്നതിന് പകരം നിങ്ങള്‍ ഒരു ചെസ് ബോര്‍ഡ് വാങ്ങികൊടുക്കുക

വിശ്വനാഥന്‍ ആനന്ദ് എന്ന മറ്റൊരു ചെന്നൈക്കാരന്‍ ചെസിന്റെ സിംഹാസനം കീഴടക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പിന്‍ഗാമിയായി റണ്ണറപ്പ് നേട്ടമാണ് പ്രഗ്യാനന്ദ കൈവരിച്ചിരിക്കുന്നത്

Published

on

നമ്മുടെ കുട്ടികള്‍ക്ക് പുത്തന്‍ മൊബൈല്‍ ഫോണുകള്‍ നല്‍കുന്നതിന് പകരം നിങ്ങള്‍ ഒരു ചെസ് ബോര്‍ഡ് വാങ്ങികൊടുക്കുക. അവര്‍ ഏകാഗ്രമായി ചിന്തിക്കും, കളിക്കും- തെറ്റായ വഴികളിലേക്ക് സഞ്ചരിക്കില്ല. അസര്‍ ബെയ്ജാന്റെ ആസ്ഥാനമായ ബാക്കുവില്‍ സമാപിച്ച ലോകകപ്പ് ചെസില്‍ ഇന്ത്യയുടെ പ്രഗ്യാനന്ദ രമേഷ് ബാബു നേടിയ തിളക്കമാര്‍ന്ന രണ്ടാം സ്ഥാനം നമ്മുടെ കുട്ടികള്‍ക്ക് നല്‍കുന്നത് ചെറിയ സന്ദേശമല്ല. വിജയങ്ങള്‍ മടുത്തു, എതിരാളികളില്ലാത്തതിനാല്‍ ഞാന്‍ കളി നിര്‍ത്തുകയാണ് എന്ന് പ്രഖ്യാപിച്ച ലോക ചെസിലെ ഒന്നാമന്‍ മാഗ്നസ് കാള്‍സനെ രണ്ടുവട്ടം സമനിലയില്‍ കുരുക്കുകയും ഒടുവില്‍ കീഴടങ്ങുകയും ചെയ്ത തമിഴ്‌നാട് ചെന്നൈ സ്വദേശി യുടെ ജീവിത വഴി നമ്മുടെ കൗമാരത്തിന് വഴികാട്ടിയാണ്. ഉറച്ച ലക്ഷ്യവും പരിശ്രമിക്കാനുള്ള മനസുമുണ്ടെങ്കില്‍ എത്തിപ്പിടിക്കാന്‍ കഴിയാത്തതായിട്ടൊന്നുമില്ലെന്നതിന്റെ ഏറ്റവും പുതിയ തെളിവായി പ്രഗ്യ മാറിയിരിക്കുകയാണ്.

വിശ്വനാഥന്‍ ആനന്ദ് എന്ന മറ്റൊരു ചെന്നൈക്കാരന്‍ ചെസിന്റെ സിംഹാസനം കീഴടക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പിന്‍ഗാമിയായി റണ്ണറപ്പ് നേട്ടമാണ് പ്രഗ്യാനന്ദ കൈവരിച്ചിരിക്കുന്നത്. പതിനെട്ടുവയസ് എന്ന ചെറുപ്രായം മാത്രമല്ല, അദ്ദേഹം കടന്നുവന്നത് തീര്‍ത്തും പരിമിതമായ സാഹചര്യങ്ങളിലൂടെയാണ്. കുട്ടിക്കാലത്ത് ചെസ് കളിക്കാരനാവുകയെന്ന ആഗ്രഹം സഫലീകരിക്കാന്‍ പ്രഗ്യാനന്ദയും കുടുംബവും അനുഭവിച്ച കഷ്ടപ്പാട് അദ്ദേഹത്തിന്റെ മുന്‍ കോച്ച് പങ്കുവെക്കുന്നുണ്ട്. ശാരീരിക അവശതകളുള്ള അച്ചനൊപ്പം പ്രഗ്യ പരിശീലനത്തിനെത്തുന്നത് ബസിലാണ്. ചിലപ്പോള്‍ ഷെയര്‍ ഓട്ടോകളില്‍. ഒപ്പം ഒരു പൊതിച്ചോറുമുണ്ടാകും. അടുത്തുള്ള പാര്‍ക്കില്‍ പോയി അതു കഴിക്കും. തിരിച്ച് വരുമ്പോള്‍ വളരെ വൈകും. മടക്കയാത്രയില്‍ ഓട്ടോയില്‍ വെച്ചും അവര്‍ കാണുന്നത് ചെസിന്റെ വീഡിയോകളാണ്. പിറ്റേ ദിവസവും ഇത് ആവര്‍ത്തിക്കും. ഒരുമടിയും മടുപ്പുമില്ലാതെ. ആ കഠിനാദ്ധ്വാനത്തിലൂടെയാണ് ഇന്ന് കാണുന്ന പ്രഗ്യാനന്ദ രൂപപ്പെട്ടത്’. .
മത്സരങ്ങളുടെ പുതിയ ലോകം യുവാക്കളെ കഠിനമായ സാഹചര്യങ്ങളിലൂടെയാണ് വഴി നടത്തിക്കുന്നത്. കുറഞ്ഞ അവസരങ്ങളും കൂടുതല്‍ അപേക്ഷകരുമെത്തുമ്പോള്‍ അതിജീവനത്തിനുവേണ്ടി തെറ്റായ വഴികള്‍പോലും പലപ്പോഴും തേടപ്പെടുന്നു. ദിവസങ്ങള്‍ക്കു മുമ്പ് നാം ദര്‍ശിച്ച ഹൈടെക് കോപ്പിയടിയും ആള്‍മാറാട്ടവുമൊക്കെ ഇതിന്റെ ഉദാഹരണമാണ്. മറ്റു ചിലരാകട്ടെ പ്രതീക്ഷകളുടെ നിറംമങ്ങുമ്പോള്‍ ലഹരിയില്‍ അഭയം തേടുന്നു.

രാജ്യത്തെ ഏറ്റവും മിടുക്കന്‍മാരായ വിദ്യാര്‍ത്ഥികള്‍ പഠനം നടത്തുന്ന കാമ്പസുകളില്‍ പോലും ലഹരി വില്ലനാവുന്നതിന്റെ കാരണം മറ്റൊന്നല്ലെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഇവിടെയാണ് പ്രഗ്യയുടെ നേട്ടത്തിന്റെ സന്ദേശം ഏറെ പ്രസക്തമാകുന്നത്. ചെസ് പഠിക്കാനൊരുങ്ങുമ്പോള്‍ കൂട്ടുകാരെപ്പോലെ പ്രഗ്യയും പറഞ്ഞത് ലോക ചാമ്പ്യനാകണം എന്നതായിരുന്നു. ജീവിത സാഹചര്യങ്ങളും മുന്നോട്ടുള്ള വഴികളും കഠിനമായപ്പോള്‍ പലരും ലക്ഷ്യങ്ങള്‍ മാറ്റി നിര്‍ണിയച്ചു. എന്നാല്‍ പ്രഗ്യ ലക്ഷ്യത്തില്‍ ഉറച്ചു നിന്നു. കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതിയോ അച്ഛനമ്മമാരുടെ വിദ്യാഭ്യാസമോ ഒന്നും അവനെ ബാധിച്ചതേയില്ല. ഫലമായി അവനും പൂര്‍ണമായും അറിയാവുന്ന അവന്റെ കുടുംബവുമൊഴികെ മറ്റെല്ലാവരും ഒരു തമാശയായിക്കണ്ട ലോക ചെസ് ചാമ്പ്യന്‍ എന്ന ലക്ഷ്യത്തിലേക്ക് തന്റെ പതിനെട്ടാമത്തെ വയസില്‍ പ്രഗ്യ ഒരു കനത്ത ചുവട് വെച്ചിരിക്കുകയാണ്. പ്രഗ്യയുടെ അച്ഛനമമ്മമാരും വലിയ മാതൃകകളാണ്. മകന്‍ നിര്‍ണയിച്ച ലക്ഷ്യത്തിലൂടെ അവനെ സഞ്ചരിക്കാന്‍ അനുവദിക്കുകയും അതിനായി അവന്‍ നടത്തുന്ന എല്ലാ പോരാട്ടങ്ങള്‍ക്കും അവര്‍ പിന്തുണ നല്‍കുകയും ചെയ്തു. മകന് പിന്തുണയുമായി പ്രഗ്യാനന്ദയോടൊപ്പം മത്സര വേദികളിലെല്ലാം എത്തുന്ന അമ്മ നാഗലക്ഷ്മി ചെസ് ലോകകപ്പിന്റെ വേദിയില്‍ പോലും എത്തുകയുണ്ടായി. തമിഴ് ഗ്രാമീണ ജീവിതത്തിന്റെ എല്ലാ സവിശേഷതകളുമുള്ള ആ നിഷ്‌കളങ്ക സ്ത്രീ ലോക മാധ്യമങ്ങളുടെ പോലും ശ്രദ്ധപിടിച്ചുപറ്റുകയുണ്ടായി. തന്റെ വിജയത്തിനു പിന്നിലെ അമ്മയുടെ പ്രചോദനത്തെക്കുറിച്ച് പ്രഗ്യ വാചാലനായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.
മറ്റെല്ലാ മേഖലകളിലുമെന്ന പോലെ പ്രതിഭകള്‍ക്ക് തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കുന്ന പൂര്‍ണ പിന്തുണ പ്രഗ്യയുടെ നേട്ടത്തിലും നിഴലിക്കുന്നുണ്ട്. എല്ലാം നഷ്ടപ്പെട്ട മണിപ്പൂരിലെ കായിക താരങ്ങള്‍ക്ക് തിരിച്ചുവരാനുള്ള എല്ലാ പിന്തുണയും പ്രഖ്യാപിക്കുകയും അവരുടെ പരിശീലനം ഏറ്റെടുക്കുയും ചെയ്ത മുഖ്യമന്ത്രി സ്റ്റാലിനും സഹപ്രവര്‍ത്തകര്‍ക്കും കായിക ലോകത്തിന്റെ നിറഞ്ഞ പിന്തുണയാണ് ലഭിച്ചിരുന്നത്. ചെന്നൈയിലെ കുരുന്നുകളെല്ലാം ചെസ് ബോര്‍ഡിന്റെ വക്താക്കളാണ്. സര്‍ക്കാര്‍ അവര്‍ക്കൊപ്പവും. നമുക്കും വലിയ ചെലവില്ലാത്ത ആ വഴി പിന്തുടരാം…

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

യുപിയില്‍ സ്വാതന്ത്ര്യ സമര സേനാനിയുടെ ഭൂമിയില്‍ വന്‍ ക്രൂഡോയില്‍ നിക്ഷേപം

സ്വാതന്ത്ര്യ സമര സേനാനി ചിട്ടു പാണ്ഡെയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് വന്‍ അസംസ്‌കൃത എണ്ണ ശേഖരം കണ്ടെത്തിയത്

Published

on

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ സ്വാതന്ത്ര്യ സമര സേനാനിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ ബലിയ അസംസ്‌കൃത എണ്ണ നിക്ഷേപം കണ്ടെത്തി. ജില്ലയിലെ സാഗര്‍പാലി ഗ്രാമത്തിന് സമീപം സ്വാതന്ത്ര്യ സമര സേനാനി ചിട്ടു പാണ്ഡെയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് വന്‍ അസംസ്‌കൃത എണ്ണ ശേഖരം കണ്ടെത്തിയത്. ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ (ഒഎന്‍ജിസി) പര്യവേക്ഷണ ശ്രമങ്ങള്‍ ആരംഭിച്ചു.

മൂന്ന് മാസത്തെ സര്‍വേയ്ക്ക് ശേഷമാണ് ഗംഗാ നദീ തടത്തില്‍ 3000 മീറ്റര്‍ ആഴത്തില്‍ എണ്ണ ശേഖരം കണ്ടെത്തിയത്. കൂടുതല്‍ ആഴത്തില്‍ എണ്ണ ശേഖരം ഉണ്ടെന്ന് ഒഎന്‍ജിസി ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. പാണ്ഡെയുടെ കുടുംബത്തില്‍നിന്ന് മൂന്ന് വര്‍ഷത്തേക്ക് ആറര ഏക്കര്‍ ഭൂമി പ്രതിവര്‍ഷം 10 ലക്ഷം രൂപ നിരക്കില്‍ ഒഎന്‍ജിസി പാട്ടത്തിനെടുത്തിട്ടുണ്ട്.

ഏപ്രില്‍ അവസാനത്തോടെ ഇത് പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദൗത്യം വിജയിച്ചാല്‍, ഗംഗാ നദീതടത്തിലെ മറ്റ് സ്ഥലങ്ങളിലും സമാനമായ ഖനനം തുടങ്ങും. ഇതിന് പ്രാദേശിക കര്‍ഷകരില്‍നിന്ന് ഭൂമി ഏറ്റെടുക്കും.

Continue Reading

india

പണം കണ്ടെത്തിയ സംഭവം; യശ്വന്ത് വര്‍മ്മയുടെ വസതി പൊലീസ് സീല്‍ ചെയ്തു

വസതിയില്‍ പരിശോധന നടത്തിയതിന് ശേഷമാണ് നടപടി

Published

on

ഡല്‍ഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മ്മയുടെ വസതി പൊലീസ് സീല്‍ ചെയ്തു. വസതിയില്‍ പരിശോധന നടത്തിയതിന് ശേഷമാണ് നടപടി. സംഭവത്തില്‍ ഡല്‍ഹി പൊലീസിന് വീഴ്ച് പറ്റിയതായി ആഭ്യന്തര അന്വേഷണസമിതിയുടെ വിലയിരുത്തിയിരുന്നു. വിഷയത്തില്‍ സീന്‍ മഹസര്‍ തയ്യാറാക്കാത്തതടക്കം ഡല്‍ഹി പൊലീസ് നടപടിക്രമങ്ങള്‍ പാലിച്ചില്ല എന്നാണ് സുപ്രീംകോടതി നിയോഗിച്ച മൂന്നംഗ അന്വേഷണ സമിതിയുടെ വിലയിരുത്തല്‍.

സമിതിയുടെ നിര്‍ദേശപ്രകാരം ഡിസിപി ദേവേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പണം കണ്ടെത്തിയ മുറിയില്‍ പരിശോധന നടത്തി സീല്‍ ചെയ്തു. സുരക്ഷക്കായി കൂടുതല്‍ പൊലീസുകാരെ വിന്യസിക്കുകയും ചെയ്തു. അടുത്ത രണ്ടു ദിവസം സമിതി ഡല്‍ഹിയില്‍ തങ്ങി അന്വേഷണവും മൊഴിയെടുപ്പും നടത്തും.

അതേസമയം, രാത്രി 11.30ന് നടന്ന സംഭവം രാവിലെ 8 മണിക്ക് മോര്‍ണിംഗ് ഡയറി സമര്‍പ്പിച്ചപ്പോഴാണ് പൊലീസ് ആസ്ഥാനത്ത് അറിയുന്നതെന്ന് കമ്മീഷണര്‍ സമിതിയെ അറിയിച്ചു. തീയണച്ച ഉടന്‍ യശ്വന്ത് വര്‍മ്മയുടെ പിഎ എല്ലാവരോടും പോകാന്‍ ആവശ്യപ്പെട്ടിരുന്നു. രാവിലെ വീണ്ടും എത്തിയപ്പോള്‍ വീണ്ടും മടക്കി അയച്ചതായും തുഗ്ലഖ് റോഡ് പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ അന്വേഷണ സംഘത്തെ അറിയിച്ചു.

പൊലീസിന്റെ സാന്നിധ്യത്തില്‍ അന്വേഷണ സംഘം ജഡ്ജിയുടെ ജീവനക്കാരില്‍ നിന്ന് മൊഴി എടുക്കും. യശ്വന്ത് വര്‍മ്മയുടെ സ്ഥലം മാറ്റത്തിനെതിരെ അലഹബാദ് ഹൈക്കോടതി ബാര്‍ അസോസിയേഷന്റെ പ്രതിഷേധം തുടരുകയാണ്.

Continue Reading

india

സംഭലില്‍ റോഡുകളിലും വീടുകള്‍ക്ക് മുകളിലും പെരുന്നാള്‍ നമസ്‌കാരം വേണ്ട;  മീററ്റിലും വിലക്ക്

പ്രദേശത്ത് ഉച്ചഭാഷിണിക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

Published

on

സംഭലില്‍ പെരുന്നാള്‍ നമസ്‌കാരം പള്ളികളിലും ഈദ് ഗാഹുകളിലും മാത്രം മതിയെന്ന് പൊലീസ് നിര്‍ദേശം. റോഡുകളിലെയും വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും മുകളിലെയും നമസ്‌കാരത്തിന് വിലക്കേര്‍പ്പെടുത്തി യുപി പൊലീസ്.

പ്രദേശത്ത് ഉച്ചഭാഷിണിക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഈദുമായി ബന്ധപ്പെട്ട് സംഭല്‍ മസ്ജിദിന് സമീപം പൊലീസ് സുരക്ഷയൊരുക്കിയിട്ടുണ്ട്. ഈദ് ദിനത്തില്‍ സാധാരണഗതിയില്‍ ആളുകളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ റോഡുകളിലും വീടുകളുടെയും കെട്ടിടങ്ങളുടേയും മുകള്‍ഭാഗത്തും നമസ്‌കാരം നടക്കാറുണ്ട്. ഇതിനാണ് ഇത്തവണ നിരോധനമേര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ന് രാവിലെ ജില്ലാ പൊലീസ് ഉദ്യോഗസ്ഥരും അധികൃതരും വിളിച്ചുചേര്‍ത്ത മതനേതാക്കളുടെ സമാധാന സമിതി യോഗത്തിലാണ് നിര്‍ദേശം. പൊലീസ് നിര്‍ദേശം കൃത്യമായി പാലിക്കണമെന്നും ഇല്ലെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്നും എസ്പി മുന്നറിയിപ്പ് നല്‍കി.

സംഭലിന് പുറമെ മീററ്റിലെ റോഡുകളിലും പെരുന്നാള്‍ നമസ്‌കാരത്തിന് വിലക്കുണ്ട്. നിര്‍ദേശം ലംഘിച്ചാല്‍ ഇവിടെയും കര്‍ശന നടപടിയുണ്ടാകുമെന്ന് എസ്പി അറിയിച്ചു. ആളുകള്‍ റോഡില്‍ നമസ്‌കരിച്ചാല്‍ പാസ്പോര്‍ട്ടും ലൈസന്‍സും കണ്ടുകെട്ടുമെന്ന് മീററ്റിലെ പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഉത്തരവുകള്‍ ലംഘിച്ചതിന് കഴിഞ്ഞ വര്‍ഷം 200 പേര്‍ക്കെതിരെ കേസെടുത്തിരുന്നതായും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending