Connect with us

Article

മാലിക്ക്; കമ്മ്യൂണിസ്റ്റ് ഭീകരതയുടെ നിലക്കാത്ത വെടിയൊച്ച

സാമുദായിക ലഹള അടിച്ചമര്‍ത്തിയ പൊലീസ് കടപ്പുറത്ത് ഗത്യന്തരമില്ലാതെ വെടിവെച്ചുവെന്ന് ഭരണ കക്ഷിയും പൊലീസും കഥ മെനഞ്ഞു. മുഖ്യധാരാ മാധ്യമങ്ങളില്‍ മിക്കതും അതേറ്റുപാടി. വെടിവെച്ചില്ലായിരുന്നുവെങ്കില്‍ ക്രിസ്ത്യന്‍ പള്ളി ആക്രമിക്കപ്പെടുമായിരുന്നു എന്നാണ് പൊലീസ് ഭാഷ്യം

Published

on

ലുഖ്മാന്‍ മമ്പാട്

‘നന്മണ്ട പന്ന്യംവള്ളി വാര്യത്തായിരുന്നു ഡോ.പി.കെ വാരിയരുടെ ജനനം. വളരെ ചെറുപ്പത്തില്‍ തന്നെ പിറന്ന നാട് വിടേണ്ടി വന്നു. ടിപ്പുവിന്റെ പടയോട്ടക്കാലത്ത് തിരുവിതാംകൂറില്‍ അഭയം നേടി.’ പറയുന്നത് പി.കെ വാര്യരുടെ ചരമ വാര്‍ത്തയോടെ ഇറങ്ങിയ 2021 ജൂലൈ 11 ലെ ദേശാഭിമാനി. 1799ല്‍ മരിച്ച ടിപ്പുസുല്‍ത്താന്റെ പടയോട്ടത്തില്‍ ഒന്നേകാല്‍ നൂറ്റാണ്ടിനിപ്പുറം 1921ല്‍ ജനിച്ച പി.കെ വാര്യര്‍ നാടുവിട്ടോടിയതിന്റെ ലോജിക്കൊന്നും ചോദിക്കരുത്. ഇസ്്ലാമോഫോബിയക്കാരുടെ ദക്ഷിണേന്ത്യയിലെ പ്രധാന ആയുധമായ ടിപ്പുവിനെ വരെ സദാമൂര്‍ച്ച കൂട്ടി എറിയുന്ന പരുവത്തിലേക്ക് അവശിഷ്ട കേരള കമ്മ്യൂണിസ്റ്റുകള്‍ മാറി. ചരിത്രത്തെയും വര്‍ത്തമാനത്തെയും ഒരു പോലെ തങ്ങള്‍ക്കനുകൂലമായി പടച്ചുണ്ടാക്കാന്‍ വിരുതുള്ള കുറെ സാഹിത്യ സിനിമാ ബുദ്ധിജീവികളുടെ കരാള ഹസ്തത്തിലാണ് കേരള രാഷ്ട്രീയമെന്നത് പലര്‍ക്കും ബോധ്യപ്പെട്ടു വരുന്നേയൊള്ളൂ. ഇ സമം എം.സി സ്‌ക്വയര്‍ പോലെ അധികാരത്തിലെ ചുവപ്പും മങ്ങിയ ചുവപ്പുമായുളള ഫാഷിസ്റ്റുകള്‍ കൈകോര്‍ക്കുമ്പോഴുളള പ്രഹര ശേഷിക്കു മുമ്പില്‍ എതിര്‍ ശബ്ദങ്ങള്‍ നിഷ്പ്രഭമാകുന്നു.

കൊളളയിലും കൊലയിലും നേരിട്ടു നേതൃത്വം നല്‍കി രാജ്യത്ത് ഒന്നാം നമ്പര്‍ മാഫിയ ഭരണകൂടമായ ഒന്നാം പിണറായി സര്‍ക്കാറിനെ വെളുപ്പിച്ചെടുത്ത മേല്‍പറഞ്ഞ ക്യാപ്സൂള്‍ ഫാക്ടറി ന്യൂനപക്ഷത്തെ പേടിപ്പിച്ചും ഭൂരിപക്ഷത്തെ പ്രീണിപ്പിച്ചും നേടിയ തുടര്‍ ഭരണത്തോടെ സത്യാനന്തര നിര്‍മ്മിതി പുതിയ തലത്തിലെത്തിയതിന്റെ വിസ്ഫോടനമാണ് മാലിക്. വംശവെറിയിലിധിഷ്ടിതമായ ഭരണകൂട ഭീകരതയുടെ നേര്‍സാക്ഷ്യമായ ബീമാപ്പള്ളി വെടിവെപ്പും കൂട്ടക്കുരുതിയും നടന്ന് ഒരു വ്യാഴവട്ടം പിന്നിടുമ്പോള്‍ മഹേഷ് നാരായണന്‍-ഫഹദ് ഫാസില്‍ കൂട്ടുകെട്ടില്‍ അതേ ഇരകളെ ഭീകരരും തെമ്മാടികളുമാക്കി ‘മാലിക്ക്’ എന്ന പേരില്‍ സിനിമ പുറത്തു വരുന്നത്. ഇതൊരു കല്പിത കഥയാണെന്നും ഏതെങ്കിലും വ്യക്തിയുടെയോ സമുദായത്തിന്റെയോ വികാരം വ്രണപ്പെടുത്തുക ഉദ്ദേശ്യമല്ലെന്നും അണിയറക്കാര്‍ മുന്‍കൂര്‍ ജാമ്യമായി തുടക്കത്തില്‍ തന്നെ എഴുതിക്കാണിക്കുന്നുണ്ടെങ്കിലും കാര്യങ്ങള്‍ പകല്‍പോലെ വ്യക്തമാണ്; ബദരി കടപ്പുറമാണ് ചെറിയ തുറ, റമദ പള്ളി ബീമാപ്പള്ളിയും. സുലൈമാന്‍ മാലിക് നായകനല്ല; പ്രതിനായകനാണ്.

ബീമാപളളിയില്‍ സംഭവിച്ചത്

2009 മെയ് 16ന് ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വരുന്നു. മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍, ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍, സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. 19 എം.പിമാരില്‍ നിന്ന് നാലിലേക്ക് എല്‍.ഡി.എഫ് കൂപ്പുകുത്തിയപ്പോഴും മുഖ്യമന്ത്രി വി.എസ് അച്യുതാന്ദന്‍ നിഗൂഢമായി ചിരിച്ചു. പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനും ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണനും നിന്നു വിയര്‍ത്തു. പിറ്റേന്ന് ബീമാപ്പള്ളിയില്‍ നിരായുധരായ ജനക്കൂട്ടത്തിന് നേരെ മുന്നറിയിപ്പൊന്നുമില്ലാതെ പൊലീസ് നിറയൊഴിക്കുന്നു. 40 റൗണ്ട് ഗ്രനേഡും 70 റൗണ്ട് വെടിയുമുതിര്‍ത്തപ്പോഴേക്കും വെടിക്കോപ്പ് തീര്‍ന്നു. പിന്നെ, പിന്തിരിഞ്ഞോടുന്നവരെ പിന്തുടര്‍ന്ന് ലാത്തിയും തോക്കും കൊണ്ടും പൊലീസ് തല്ലിച്ചതച്ചു. ആറു പേര്‍ കൊല്ലപ്പെട്ടു. വെടിയേറ്റു വീണ ഒരാളെ തോക്കുകൊണ്ട് തല്ലിയാണ് പൊലീസ് കൊന്നത്. 56 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഗുരുതരമായി പരിക്കേറ്റ 27 പേരില്‍ പലരും പിന്നീട് മരിച്ചു; ജീവഛവമായ പലരും ജീവിക്കാന്‍ കഷ്ടപ്പെടുന്നു.

സാമുദായിക ലഹള അടിച്ചമര്‍ത്തിയ പൊലീസ് കടപ്പുറത്ത് ഗത്യന്തരമില്ലാതെ വെടിവെച്ചുവെന്ന് ഭരണ കക്ഷിയും പൊലീസും കഥ മെനഞ്ഞു. മുഖ്യധാരാ മാധ്യമങ്ങളില്‍ മിക്കതും അതേറ്റുപാടി. വെടിവെച്ചില്ലായിരുന്നുവെങ്കില്‍ ക്രിസ്ത്യന്‍ പള്ളി ആക്രമിക്കപ്പെടുമായിരുന്നു എന്നാണ് പൊലീസ് ഭാഷ്യം. ചെറിയതുറയില്‍ അങ്ങനെയൊരു സാധ്യത ഉണ്ടായിട്ടില്ലെന്ന് പള്ളി അധികാരികള്‍ തന്നെ പിന്നീട് പരസ്യമായി പ്രതികരിച്ചു. ഇടതു പക്ഷത്തിന്റെ ദയനീയ തോല്‍വി മറക്കാന്‍ പൊടിപ്പും തുങ്ങലും വെച്ച് എ.കെ.ജി സെന്ററില്‍ നിന്നുള്ള ക്യാപ്സൂളുകള്‍ പത്രങ്ങളില്‍ വാരി വിതറി. മുസ്ലിംലീഗും ചില സാമുദായിക സംഘടനകളും ഒഴികെ ആരും നിരപരാധികളെ അകാരണമായി നിഷ്‌കരുണം വെടിവെച്ച് കൊന്നതിനെതിരെ പ്രതിഷേധിക്കാന്‍ പോലും മുന്നോട്ടു വന്നില്ല. ഒന്നാമത് അവര്‍ പാവങ്ങളായ കടപ്പുറക്കാര്‍, പിന്നെ മുസ്ലിംകളും. തെമ്മാടികളും കുഴപ്പക്കാരുമെന്ന് മുദ്രകുത്താന്‍ വളരെ എളുപ്പം; മാലിക്കില്‍ ഉപയോഗിച്ച അതേ തന്ത്രം.

അറേബ്യയില്‍ നിന്നെത്തിയ ശഹീദ് മാഹിന്‍ അബൂബകറും ഉമ്മ ബീമ ബീവിയും കൈവരുത്തിയതാണ് ബീമാപള്ളിയുടെ ഖ്യാതി. ദക്ഷിണേന്ത്യയിലാകെ ആതുരസേവനവുമായി ചുറ്റിത്തിരിഞ്ഞ അവരിലൂടെ ആയിരങ്ങള്‍ മാനസികവും ശാരീരികവുമായ ആരോഗ്യം നേടിയെന്നതാണ് ചരിത്രം. പര്യടനത്തിന്റെ അവസാനം തിരുവിതാംകൂറിലെത്തി തിരുവല്ലത്ത് താമസമാക്കി. ദലിതുകള്‍ കൂട്ടത്തോടെ ഇവരിലേക്ക് ആകൃഷ്ടരായി. ഇരുവരുടെയും മരണ ശേഷം ബീമാപള്ളി കേന്ദ്രീകരിച്ച് മുസ്ലിം വിഭാഗം താമസമാക്കി. ബീമാപള്ളിയിലെ മാനസിക ചികിത്സയും വര്‍ഷത്തിലുള്ള ഊറൂസ് ചരമവാര്‍ഷികാചരണവുമെല്ലാം മത-ജാതി-വര്‍ഗ-വര്‍ണ്ണ വേര്‍തിരിവുകള്‍ക്കപ്പുറം സ്വീകാര്യത നേടി. 2009 ലും പതിവുപോലെ ഉറൂസിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നു.

ബീമാപ്പള്ളി ഭാഗത്ത് മുസ്ലിംകളും ചെറിയതുറ ഭാഗത്ത് ലത്തീന്‍ കത്തോലിക്കരും തിങ്ങിപ്പാര്‍ക്കുന്നു. വലിയതുറ പൂന്തുറ റോഡിലുള്ള ബീമാപള്ളി പ്രദേശത്തെയും ചെറിയതുറയെയും വേര്‍തിരിക്കുന്നത് ബീച്ചിലേക്കുള്ള റോഡാണ്. ഇരുവിഭാഗവും കടലിനെ ആശ്രയിച്ച് ജീവിതമാര്‍ഗം കണ്ടെത്തുന്നവരാണ്. പട്ടിണിപാവങ്ങളായ ഇരു വിഭാഗവും തമ്മില്‍ അന്നും ഇന്നും ശത്രുതയിലല്ല. സംഭവത്തിന് ഏതാനും ദിവസം മുമ്പ് കൊമ്പന്‍ ഷിബുവെന്ന കഞ്ചാവ് വില്‍പ്പനക്കാരന്‍ കൂടിയായിരുന്ന ഗുണ്ട ചെറിയ തുറയില്‍ നിന്ന് മദ്യപിച്ച് ബീമാപ്പള്ളിയിലെത്തി ഉത്തരേന്ത്യന്‍ മോഡല്‍ ഗുണ്ടാ പിരിവിന് ശ്രമിക്കുന്നു. എയ്ഡ്‌സ് രോഗിയെന്ന് സ്വയം പ്രഖ്യാപിച്ച് മറ്റുള്ളവരെ ഭീഷണിപ്പെടുത്തിയായിരുന്നു ഗുണ്ടാപിരിവ്. ഇതിനെ എതിര്‍ത്ത ജനങ്ങളും കൊമ്പന്‍ ഷിബുവും തമ്മില്‍ കയ്യാങ്കളി നടക്കുന്നു. നേരത്തെ തന്നെ ചെറിയതുറ ഇടവക ഇദ്ദേഹത്തെ പുറത്താക്കിയിരുന്നു. സമുദായവുമായി ഒരു ബന്ധവുമില്ലെങ്കിലും വെറും ഗുണ്ടയായ ഇളാള്‍ക്ക് പൊലീസില്‍ നല്ല പിടിപാടുണ്ടായിരുന്നു. താനും സംഘവും ബീമാനപള്ളി ഉറൂസ് മുടക്കുമെന്ന ഷിബുവിന്റെ ഭീഷണിയെ തുടര്‍ന്ന് ജമാഅത്ത് പ്രസിഡണ്ട് എന്‍.വി അസീസും വാര്‍ഡ് കൗണ്‍സിലറും മുസ്്‌ലിംലീഗ് നേതാവുമായ ബീമാപ്പള്ളി റഷീദും നിരവധി തവണ പൂന്തുറ സി.ഐക്ക്് പരാതി നല്‍യിട്ടും ഒരു നടപടിയുമെടുത്തില്ല. നേതാക്കള്‍ വിഷയം ജില്ലാ കലക്ടറെ അറിയിച്ചെങ്കിലും അനങ്ങിയില്ല.

എന്നാല്‍, നിയമവാഴ്ചയെ വെല്ലുവിളിച്ച് ഷിബുലും സംഘവും ബീമാപള്ളിയിലേക്കുള്ള ബസ്സുകള്‍ തടയാന്‍ ശ്രമിച്ചു. ജനങ്ങള്‍ ഇതു ചോദ്യം ചെയ്തതോടെ സ്ഥലത്തെത്തിയ പൊലീസ് ടിയര്‍ഗ്യാസ്, ജലപീരങ്കി, ലാത്തിച്ചാര്‍ജ്ജ് തുടങ്ങിയ ഒരു മുന്നറിയിപ്പുപോലുമില്ലാതെ നേരിട്ട് ജനങ്ങളിലേക്ക് നിറയൊഴിക്കുകകയായിരുന്നു. റബ്ബര്‍ ബുള്ളറ്റോ, മുട്ടിനു താഴെ വെടിവെക്കണമെന്ന നിര്‍ദേശമോ ഓര്‍ത്തതുപോലുമില്ല. ജില്ലാ കലക്ടറുടേയും തഹസില്‍ദാറുടെ പോലും അനുമതി തേടാതെ കരുതിക്കൂട്ടി നടത്തിയ വെടിവെപ്പ് ഭരണകൂട പിന്തുണയോടെ നടന്ന പൊലീസ് ഭീകരത മാത്രമാണ്. സെക്രട്ടേറിയറ്റിന് 13 കിലോമീറ്റര്‍ അപ്പുറം പൊലീസിന്റെ ഈ ഓപ്പറേഷന്‍ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ഡി.ജി.പിയുമൊന്നും അറിയാതെയല്ല. ഗുണ്ടാപിരിവ് സംബന്ധിച്ചുണ്ടായ സംഘര്‍ഷത്തിലെ പ്രതികളെ അറസ്റ്റുചെയ്യാമെന്ന് ജില്ലാ കലക്ടറും എ.ഡി.ജി.പിയും സമ്മതിച്ചിട്ടും രണ്ടു ദിവസത്തിനുശേഷമാണ് ഷിബു അടക്കമുള്ളവരെ അറസ്റ്റുചെയ്തതെന്നും ഇത് വലിയതുറ പൊലീസിന്റെയും പൂന്തുറ പൊലീസിന്റെയും വീഴ്ചയാണെന്നും യഥാര്‍ത്ഥ കാരണം ഈ അലംബാവമാണെന്നും ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ട് തന്നെ പറയുന്നു. എന്നാല്‍, ഗുണ്ട ഷിബുവിന് എതിരായ രണ്ട് കേസുകള്‍ എഴുതിതള്ളിയും പൊലീസിനെതിരായ കേസ് പിന്‍വലിക്കാന്‍ കോടതിയെ സമീപിച്ചുമെല്ലാം രഹസ്യമായി പിന്നീടും പലതും സര്‍ക്കാര്‍ ചെയ്തു.

ജില്ലാ കലക്ടര്‍ ഉള്‍പ്പെടെ മൊഴിനല്‍കിയിട്ടും ഇത്രയും ഹീനമായ പൊലീസ് ഭീകരതക്ക് ചുക്കാന്‍ പിടിച്ച അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ സിജി സുരേഷ് കുമാര്‍ ഉള്‍പ്പെടെ ഒരു പൊലീസുകാരനും ശിക്ഷിക്കപ്പെട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ പിന്നീട് പ്രഖ്യാപിച്ച ജില്ലാ ജഡ്ജി കെ.രാമകൃഷ്ണന്റെ നേതൃത്വത്തില്‍ നടന്ന ജുഡീഷ്യല്‍ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് പോലും പതിറ്റാണ്ടിലേറെയായി വെളിച്ചം കണ്ടിട്ടില്ല. വെടിവെപ്പില്‍ കൊല്ലപ്പെട്ടവര്‍ക്ക് 10 ലക്ഷം രൂപയും ആശ്രിതര്‍ക്ക് ജോലിയും നല്‍കിയെങ്കിലും തുച്ചമായ തുക ലഭിച്ച പരിക്കേറ്റവര്‍ ഇപ്പോഴും നീതി ലഭിക്കാതെ അലയുകയാണ്. കലാപത്തിന് കാരണക്കാരനായ കൊമ്പന്‍ ഷിബു ഏതാനും വര്‍ഷം മുമ്പ് മരിച്ചെങ്കിലും യഥാര്‍ത്ഥ വില്ലന്മാര്‍ അധികാര സ്ഥാനങ്ങളില്‍ പാവങ്ങളുടെ ചോരകൊണ്ട് സാമ്രാജ്യങ്ങള്‍ കെട്ടിപ്പടുക്കുന്നു.

മാലിക്കിലെ വിഷം

കമ്മ്യൂണിസ്റ്റ് ഭരണകൂടവും പൊലീസും ചേര്‍ന്ന് കരുതിക്കൂട്ടി സൃഷ്ടിച്ച കേരളത്തിലെ ഏറ്റവും വലിയ കൂട്ടക്കരുതിയാണ് ബീമാപള്ളിയിലേത്. എന്നിട്ടും അന്നത്തെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തെ തമസ്‌കരിച്ച് ഐ.യു.ഐ.എഫ് എന്ന സമുദായ പാര്‍ട്ടിയെയും അതിന്റെ നേതാവായ അബൂബക്കര്‍ എം.എല്‍.എയുമാണ് (അന്നത്തെ സ്ഥലം എം.എല്‍.എ വി സുരേന്ദ്രന്‍ പിള്ളയാണ്) പ്രശ്നത്തിലേക്ക് സിനിമ വലിച്ചിഴക്കുന്നത്.
ബീമാപള്ളിയുമായി ബന്ധപ്പെട്ട രേഖകളില്‍ എവിടെയെങ്കിലും പൊലീസിന് നേരെ നാട്ടുകാരുടെ ഭാഗത്തു നിന്ന് വെടിവെപ്പുണ്ടായതായോ അവര്‍ തോക്കുകള്‍ വ്യാപകമായി ഉപയോഗിച്ചിരുന്നതായോ ആരോപണമില്ല. വേണ്ടി വന്നാല്‍ ആയുധമെടുക്കണമെന്ന് ബീമാപ്പള്ളിയിലെ ഒരു നേതാവും പറഞ്ഞിട്ടില്ല; സിനിമയിലെ പഞ്ച് ഡയലോഗാണത്. മാലിക്കില്‍ ബീമാപ്പള്ളിക്കാരാകെ അധോലോക-മാഫിയ സംഘമാണ്. യന്ത്രത്തോക്കുകള്‍ കൊണ്ട് ജില്ലാ കലക്ടറെയും പൊലീസുകാരെയും തിരിച്ചു വെടിവെച്ച് പകരം ചോദിക്കുന്ന ബീമാപ്പള്ളിക്കാരെക്കൊണ്ട് ‘ബോലോ തക്ബീര്‍…’ വിളിപ്പിക്കുന്നതിന്റെ കുടിലത നിസാരമല്ല.

പച്ചക്കൊടിയും തൊപ്പിയും ബാങ്കും നമസ്‌കാരവും ബിരിയാണിയും കള്ളക്കടത്തുകാരനായ സുലൈമാന്‍ മാലിക്കും മാത്രമല്ല, സുനാമിയില്‍ സര്‍വ്വവും തകര്‍ന്നെത്തുന്നവരെ കയറ്റാതെ പള്ളിയടച്ച് കാവലിരിക്കുന്നതുമെല്ലാം ആകസ്മികതയല്ല. രണ്ടാം പ്രളയത്തില്‍ ജാതിയും മതവും നോക്കാതെ കേരളത്തിന്റെ സൈന്യമായ ബീമാപളളിക്കാരെ മുന്നില്‍ നിര്‍ത്തിയാണ് ഇസ്ലാമോഫോബിയയുടെ പിത്തലാട്ടം ആടുന്നതെന്നെങ്കിലും അവരോര്‍ക്കണം. ഇരു പ്രളയകാലത്തും പള്ളികളും ചര്‍ച്ചുകളുമെല്ലാം മതംനോക്കാതെ മനുഷ്യര്‍ക്കായി തുറന്നുകൊടുത്ത നാട്ടിലാണ് 2009ലേതിന് സമാനമായ മറ്റൊരു വെടിവെപ്പായി മാലിക്ക് മാറുന്നത്. ‘പൊലീസുണ്ടാക്കിയ ലഹള; അല്ലാതെ ക്രിസ്ത്യാനികളും മുസ്ലിംകളും തമ്മില്‍ ഇവിടെയൊരു ലഹളയില്ല’ എന്ന് ഒടുവില്‍ ജില്ലാ കലക്ടര്‍ ജോജുവിനെ കൊണ്ട് ഒരൊറ്റ ഡയലോഗിലൂടെ പറയിച്ച് അതുവരെ കെട്ടിപ്പൊക്കിയ വ്യാജ നിര്‍മ്മിതി പൊളിയുമ്പോഴും അന്നത്തെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തെ മറച്ചു പിടിച്ച് മുസ്ലിം രാഷ്ട്രീയത്തിലേക്കും യു.ഡി.എഫ് എന്ന സൂചനയിലേക്കും ഒരു സമുദായമാകെ കള്ളക്കടത്തുകാരും ആയുധം കൊണ്ട് ഭരണകൂടത്തെ പോലും എതിരിടാന്‍ ശക്തവുമാണെന്ന് കാഴ്ചക്കാരന്റെ ഉപബോധമനസ്സിനെ പറഞ്ഞുവിടുന്നു.

നരകത്തെ കാക്കുന്ന മലക്കിന്റെ പേരാണ് ഇസ്ലാമിക സംജ്ഞയില്‍ മാലിക്ക്. മുസ്്ലിംകള്‍ക്ക് ഭൂമിയില്‍ നരകം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ട് ചരിത്രത്തെ വ്യപിചരിക്കുകയാണ് അണിയറക്കാര്‍. ഭാവിയില്‍ ബീമാപ്പള്ളി വെടിവയ്പ്പിനെ പറ്റിയുള്ള റെഫറന്‍സായി ഉപയോഗിക്കപ്പെടാവുന്ന സിനിമ അങ്ങേയറ്റം പ്രതിലോമപരവും വിഷലിപ്തവുമാണെന്ന് പറയാതെവയ്യ; മാലിക്കിന്റെ മേന്മയോളം പ്രഹരശേഷി അതിനുണ്ട് താനും

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Article

അഗ്നി ഭീതിയിലെ കോഴിക്കോട്

EDITORIAL

Published

on

ഇക്കഴിഞ്ഞ ഞായറാഴ്ച്ച അഗ്‌നിപടര്‍ത്തിയ ഭീതിയിലായിരുന്നു. ഹൈദരാബാദിലെ ചാര്‍മിനാറിനടുത്തുള്ള ഗുല്‍സാര്‍ ഹൗസിലുണ്ടായ അഗ്‌നിയുടെ താണ്ഡവത്തില്‍ 17 ജീവനുകളാണ് പൊലിഞ്ഞു പോയതെങ്കില്‍ കോഴിക്കോട്ടുണ്ടായത് കോടികളുടെ നഷ്ടമാണ്. നഗര മധ്യത്തില്‍, ഏറ്റവും ജനത്തിരക്കേറിയ മൊഫ്യൂസല്‍ ബസ് സ്റ്റാന്റില്‍ ആറുമണിക്കൂറോളം അഗ്‌നി സംഹാരതാണ്ഡവമാടിയപ്പോള്‍ 30 കോടിയോളം രൂപയാണ് ചാമ്പലായിപ്പോയത്.

കോഴിക്കോട് ജില്ലയിലെയും സമീപ പ്രദേശങ്ങളിലേയും 25 ഫയര്‍ യൂണിറ്റുകളും കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെ പാന്താര്‍ ഫയര്‍ എഞ്ചി നും ഉള്‍പ്പെടെ മണിക്കൂറുകള്‍ കഠിനാധ്വാനം ചെയ്തതാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പുതിയ ബസ് ബസ്സ്റ്റാന്റ് ഷോപ്പിംഗ് കോംപ്ലക്‌സിലെ കാലിക്കറ്റ് ടെക്‌സ്‌റ്റൈല്‍സ് എന്ന മൊത്ത വസ്ത്ര വ്യാപാര സ്ഥാപനം പൂര്‍ണമായി കത്തി നശിച്ചിട്ടുണ്ട്. തൊട്ടടുത്ത റീട്ടെയില്‍ വസ്ത്ര വ്യാപാര സ്ഥാ പനത്തിലേക്കും തീ പടര്‍ന്നു. സ്റ്റാന്റിന്റെ താഴെ നിലയിലെ പടിഞ്ഞാറ് ഭാഗത്തെ കടകളും വെള്ളം നനഞ്ഞും മറ്റും നശിച്ചു. തീ സമീപത്തെ പല കടകളിലേക്കും പടരുകയുണ്ടായി. പുതിയ സ്റ്റാന്റ്, മാവൂര്‍ റോഡ് പ്രദേശമാകെ ആളുകളെ ഒഴിപ്പിച്ചാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. ആളാപയമുണ്ടായില്ല എന്നതുമാത്രമാണ് ആശ്വാസത്തിനുള്ള ഏക വക.

യു.എന്നിന്റെ സാഹിത്യ പദവി ഉള്‍പ്പെടെ അസൂയാവഹമായ അംഗീകാരങ്ങളും വിശേഷണങ്ങളുമുള്ള നഗരമാണ് കോഴിക്കോട്. എന്നാലിപ്പോള്‍ തീപിടിത്തങ്ങളുടെ നഗരം എന്ന കോഴിക്കോട്ടുകാര്‍ ഒരിക്കലും ആഗ്രഹിക്കാത്ത ഒരു വിശേഷണം കൂടി ഈ നഗരത്തിന് വന്നു ചേര്‍ന്നിരിക്കുകയാണ്. കേവലം പതിനെട്ടുവര്‍ഷങ്ങള്‍ക്കിടയില്‍ പത്തു വലിയ അഗ്‌നിബാധകളാണ് നഗരത്തിലുണ്ടായത്. 2007 ല്‍ മിഠായിത്തെരുവിലെ പടക്കക്കടയിലുണ്ടായ തീപിടിത്തം നാടിനെ ഒന്നടങ്കം നടുക്കിക്കളഞ്ഞിരുന്നു. ആറുപേര്‍ സംഭവ സ്ഥലത്തുവെച്ചു മരണപ്പെടുകയും അമ്പതോളം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ അമ്പതിലധികം കടകളാണ് അഗ്‌നിക്കിരയായത്. പത്തു വര്‍ഷങ്ങള്‍ക്കുശേഷം 2017 ല്‍ കോടികളുടെ നഷ്ടം സംഭവിക്കുകയും ചെയ്തു. ഈ മാസം ആദ്യത്തില്‍ മൂന്നു ദിവസത്തെ ഇടവേളയില്‍ രണ്ടുതവണയാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പുകയും പൊട്ടിത്തെറിയുമുണ്ടായത്.

എന്തുകൊണ്ട് കോഴിക്കോട് നഗരം അടിക്കടി അഗ്‌നിബാധക്കിരയാകുന്നുവെന്ന ചോദ്യത്തിനുള്ള ഒന്നാമത്തെ ഉത്തരം നഗരം ഭരിക്കുന്ന കോര്‍പറേഷന്റെ പിടിപ്പുകേടെന്ന് നിസംശയം വിലയിരുത്താന്‍ സാധിക്കും. അഴമിതിയുടെയും സ്വജനപക്ഷപാതത്തിന്റെയും വിളയാട്ടത്തിലൂടെ അനധികൃത നിര്‍മാണങ്ങളുടെ പറുദീസയായി നഗരം മാറിയിരിക്കുകയാണ്. സ്വന്തം ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളുടെ കാര്യത്തിലും, മറ്റു കെട്ടിടങ്ങള്‍ക്കുള്ള അനുമതിയിയുടെ കാര്യത്തിലുമെല്ലാം കോര്‍പറേഷന്‍ ഒരുപോലെ കണ്ണടക്കുക യാണ്. പാര്‍ട്ടി നേതൃത്വവും ഉദ്യോഗസ്ഥലോബിയും ചേര്‍ന്നുള്ള മാഫിയ കൂട്ടുകെട്ടിലൂടെയുള്ള നീക്കുപോക്കുക ളില്‍ ഔദ്യോഗിക സംവിധാനങ്ങളെല്ലാം നോക്കുകുത്തികളായി മാറിയ സാഹചര്യം ഇവിടെ പരസ്യമായ രഹസ്യമാണ്. പാര്‍ട്ടിക്കാര്‍ക്കും പണക്കാര്‍ക്കും എന്തുമാകാമെന്നതിനുള്ള തെളിവായി നഗരത്തില്‍ പലനിര്‍മിതികളും അഹങ്കാരത്തോടെ തലയുയര്‍ത്തി നില്‍ക്കുകയാണ്. ഇന്നലെ അഗ്‌നിക്കിരയായ മൊഫ്യൂസല്‍ ബസ്സ്റ്റാന്റിലെ കെട്ടിടം തന്നെ ഈ നിയമലംഘനത്തിന്റെ നിദര്‍ശനമാണ്. കെട്ടിടത്തില്‍ സുരക്ഷാ സംവിധാനങ്ങളുടെ അഭാവത്തെക്കുറിച്ച് ഫയര്‍ ആന്റ് സേഫ്റ്റി വിഭാഗം നാലുവര്‍ഷങ്ങള്‍ക്കു മുമ്പ് കോര്‍പറേഷനെ അറിയിച്ചിരുന്നുവെങ്കിലും ഇതുവരെ ഒ രു നടപടിയും സ്വീകരിച്ചിരുന്നില്ല. മാത്രമല്ല, കെട്ടിടത്തില്‍ നടന്നിട്ടുള്ളത് അശാസ്ത്രീയവും അനധികൃതവുമായ നിര്‍മാണത്തിന്റെ കൂമ്പാരം തന്നെയാണ്.

കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിക്കാന്‍ പ്രധാന കവാടങ്ങളല്ലാതെ ഒരു പഴുതുമില്ലാത്തതിനാല്‍ അഗ്‌നിശമന സേനക്ക് അകത്തേക്ക് കടക്കാനോ ത്വരിത ഗതിയില്‍ തീയണക്കാനോ സാധിക്കാതിരുന്നതാണ് നഷ്ടക്കണക്കുകള്‍ ഇങ്ങനെ വര്‍ധിക്കാന്‍ കാരണമായത്. ഔദ്യോഗിക സംവിധാനങ്ങളുടെ എല്ലാ ദൗര്‍ബല്യവും ഈ അഗ്‌നിബാധയില്‍ പ്രകടമായിരുന്നു.

നഗര മധ്യത്തിലെ ഒരു കെട്ടിടമാണ് ആറുമണിക്കൂറോളം ആര്‍ക്കും നിയന്ത്രിക്കാന്‍ കഴിയാതെ നിന്നു കത്തിയത് എന്നിരിക്കെ അപകടങ്ങളെയും അത്യാഹിതങ്ങളെയും പ്രതിരോധിക്കാന്‍ എന്തുസംവിധാനങ്ങളാണ് നമ്മുടെ ഭരണകൂടത്തിന്റെ കൈവശമുള്ളതെന്ന ചോദ്യമാണ് ഉയരുന്നത്. അ വധിദിനത്തില്‍ ഏറെ കടകളും അടഞ്ഞു കിടന്നതിനാല്‍ ആളപായമുണ്ടായില്ലെന്ന് സമാധാനിക്കുമ്പോഴും നീണ്ട കെട്ടിടം അപ്പാടെ തീ വിഴുങ്ങുമ്പോഴും മണിക്കൂറുകള്‍ ഒന്നും ചെയ്യാനാവാതെ അന്തംവിട്ട് നില്‍ക്കുകയായിരുന്നു അധിക്യതര്‍.

നഗരത്തിലും പരിസരപ്രദേശങ്ങളിലും നിരന്തരം തീപിടുത്തമുണ്ടായിട്ടും നഗരത്തിനകത്തുള്ള ഫയര്‍ സ്‌റ്റേഷന്‍ ഇതുവരെ പുനസ്ഥാപിക്കാത്തതുള്‍പ്പെടെ ആവര്‍ത്തിക്കുന്ന ദുരന്തങ്ങളില്‍ നിന്നും ഒന്നും പഠിക്കാന്‍ ഭരണകൂടം തയ്യാറാവുന്നില്ല. അടിക്കടിയുണ്ടാകുന്ന ദുരന്തങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് നിയമത്തിന്റെയും നീതിയുടെയും പാതയിലൂടെ സഞ്ചരിച്ച് നാടിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ കോര്‍പറേഷന്‍ ഭരണകൂടം തയാറാകേണ്ടതുണ്ട്.

Continue Reading

Article

മെഡിക്കല്‍ കോളജിലെ പുകയും പൊട്ടിത്തെറിയും

EDITORIAL

Published

on

ആതുര ശുശ്രൂഷാ രംഗത്തെ മലബാറിന്റെ അത്താണിയായ കോഴിക്കോട് മെഡിക്കല്‍ കോളജിലുണ്ടായ പൊട്ടിത്തെറിയും പുകയുമെല്ലാം നാടിനെ ആശങ്കയുടെ മുള്‍മുനയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. അടിക്കടിയുണ്ടാകുന്ന ചികിത്സാ പിഴവും മരുന്നുകളുടെയും അനുബന്ധ വസ്തുക്കളുടെയും ലഭ്യതക്കുറവും ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും അഭാവവുമൊക്കെയായി നിരന്തര പരാതികള്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്നതിനിടയിലാണ് ഇന്നലെയും കഴിഞ്ഞ ദിവസവുമുണ്ടായ അസാധാരണ സംഭവങ്ങള്‍ക്ക് മെഡിക്കല്‍ കോളജ് സാക്ഷ്യം വഹിച്ചിരിക്കുന്നത്. അഞ്ച് ജില്ലകളിലെ സാധാരണക്കാരില്‍ സാധാരണക്കാരായ മനുഷ്യരുടെ അവസാന ആശ്രയവും, ദിനംപ്രതി പതിനായിരങ്ങള്‍ ചികിത്സക്കെത്തുന്ന ഇടവുമായ ഈ ആതുരാലയത്തിലെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളാണ് ഇതുവഴി ചോദ്യചിഹ്നമായി മാറിയിരിക്കുന്നത്.

ആദ്യ ദിവസത്തിലുണ്ടായ പൊട്ടിത്തെറി സംബന്ധിച്ച് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെ പരിശോധനയ്ക്കിടെയാണ് ഇന്നലെ വീണ്ടും പുക ഉയര്‍ന്നത്. കാഷ്വാലിറ്റിയിലെ യു.പി.എസ് പൊട്ടിത്തെറിച്ചാണ് ആദ്യ തീപിടുത്തമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. രാത്രി എട്ടുമണിയോടെ കാഷ്വാലിറ്റിയില്‍ പെട്ടെന്ന് കനത്ത പുക പടര്‍ന്ന തോടെ അഗ്‌നിബാധ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. പല രോഗികള്‍ക്കും അസ്വാസ്ഥ്യം അനുഭവപ്പെടുകയും പൊലീസും ഡോക്ടര്‍മാരും സന്നദ്ധപ്രവര്‍ത്തകരും രോഗികളുടെ കൂട്ടിരിപ്പുകാരും ചേര്‍ന്ന് കാഷ്വാലിറ്റിയിലെ രോഗികളെ പുറത്തെത്തിക്കുകയുമായിരുന്നു.

ഈ സംഭവത്തില്‍ തന്നെ രോഗികളെ മാറ്റുന്നതുള്‍പ്പെടെ അധികൃതരുടെ ഭാഗത്തുനിന്ന് വലിയ വീഴ്ച്ചയുണ്ടാതായി ആരോപണമുയര്‍ന്നിരുന്നു. തീ അണക്കുന്നതില്‍പോലും കാലതാമസം നേരിട്ടുവെന്ന് മാത്രമല്ല, വെള്ളിമാട്കുന്ന്, ബീച്ച് തുടങ്ങിയ സ്റ്റേഷനുകളില്‍ നിന്ന് ഏറെ പരിശ്രമിച്ചായിരുന്നു ഫയര്‍ഫോഴ്‌സ് ടീം പോലും എത്തിച്ചേര്‍ന്നത്. ഒരു അത്യാഹിതമുണ്ടാകുമ്പോള്‍ എന്ത് ചെയ്യണമെന്ന് സര്‍ക്കാറിനോ മെഡിക്കല്‍ കോളേജ് അധികൃതര്‍ക്കോ ഒരു ധാരണയുമില്ലെന്നതിന്റെ നിദര്‍ശനമായിരുന്നു ഈ പൊട്ടിത്തെറി. ഇത്ര വലിയ ഒരു ആശുപത്രി കോമ്പൗണ്ടില്‍ ഒരു ഫയര്‍ യൂണിറ്റ് പോലുമില്ലെന്നത് എത്രമാത്രം ഗൗരവതരമാണെന്ന് അധികൃതര്‍ക്ക് ബോധ്യപ്പെടാന്‍ ഇനി എന്തൊക്കെ സംഭവിക്കണമെന്നാണ് ജനങ്ങളുയര്‍ത്തുന്ന ചോദ്യം.

അധികൃതരുടെ നിസംഗതയുടെ ഏറ്റവും മികച്ച ഉദാഹരണം ഫയര്‍ഫോഴ്‌സ് യൂണിറ്റിന്റെ അഭാവം തന്നെയാണ്. ഫയര്‍ യൂണിറ്റിനായി പ്ലാന്‍ ഉള്‍പ്പെടെ തയ്യാറായിട്ടും അതിനായി 20 സെന്റ് ഭൂമി കൊടുക്കാന്‍ ഏക്കര്‍ കണക്കിന് ഭൂമി കാടുപിടിച്ചുകിടക്കുന്ന ഒരു സ്ഥാപനത്തിന് ഇതുവരെ സാധിച്ചിട്ടില്ലെന്നത് എന്തിന്റെ പേരിലാണ് ന്യായീകരിക്കാനാവുക. വെന്റിലേറ്ററില്‍ കഴിയുന്ന രോഗികളെ കൈകാര്യം ചെയ്യുന്നതിന് പ്രോട്ടോക്കോളുകളൊന്നും പ്രസ്തുത സംഭവത്തില്‍ പാലിക്കപ്പെട്ടിട്ടില്ലെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. അഞ്ചുജീവനുകള്‍ പൊലിഞ്ഞതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒറ്റയടിക്ക് കൈകഴുകാനുള്ള വ്യഗ്രതയായിരുന്നു ഉത്തരവാദപ്പെട്ടവരില്‍ നിന്ന് കാണാനായത്. സാധാരണക്കാരില്‍ സാധാരണക്കാരായവരാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സക്ക് എത്താറുള്ളത്. അങ്ങനെയുള്ള പാവങ്ങളെയാണ് ഒരു ദയാദാക്ഷിണ്യവുമില്ലാതെ സ്വകാര്യ ആശുപത്രികളിലേക്ക് ഈ സംഭവത്തോടെ തള്ളിവിട്ടത്.

ഈയൊരു പശ്ചാത്തലത്തിലാണ് ഇതേ കെട്ടിടത്തിന്റെ ആറാം നിലയില്‍ ഇന്നലെ വീണ്ടും തീപ്പിടുത്തമുണ്ടായിരിക്കുന്നത്. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഓപറേഷന്‍ തിയേറ്ററുകള്‍ ഉള്‍പ്പെടെ പ്രവര്‍ത്തിച്ചിരുന്ന സ്ഥലമായിരുന്നു ഇത്. നേരത്തെയുണ്ടായ തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ കെട്ടിടം മുഴുവന്‍ പരിശോധന നടത്തിയിരുന്നുവെന്നും ഈ ഘട്ടത്തിലുണ്ടായ ഷോര്‍ട് സര്‍ക്യൂട്ടായിരിക്കാം അപകട കാരണമെന്നുമാണ് പ്രാഥമിക നിഗമനം. ഇന്ന് മുതല്‍ കെട്ടിടത്തില്‍ വീണ്ടും ഓപ്പറേഷന്‍ തിയറ്റര്‍ അടക്കം പ്രവര്‍ത്തനം ആരംഭിക്കാനിരിക്കുകയുമായിരുന്നു.

എന്നാല്‍ വലിയൊരു അപകടത്തിനു പിന്നാലെ ഒരു വിധത്തിലുള്ള ജാഗ്രതയുമില്ലാതെയാണ് ഇവിടേക്ക് രോഗികളെ മാറ്റാനും ഓപറേഷന്‍ തിയേറ്ററുള്‍പ്പെടെ സജ്ജീകരിക്കാനും അധികൃതര്‍ തയാറായതെന്ന ആരോപണം ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്. പതിവു പോലെ മുഖ്യമന്ത്രിയുടെ നടുക്കവും ആരോഗ്യമന്ത്രിയുടെ സന്ദര്‍ശനവും പത്രസമ്മേളനവും അന്വേഷണ പ്രഖ്യാപനവുമുള്‍പ്പെടെയുള്ള കലാപരിപാടികളെല്ലാം അരങ്ങേറിയിട്ടുണ്ടെങ്കിലും ഇതെല്ലാം എത്രമാത്രം പ്രഹസനമാണെന്നതാണ് അടിക്കടിയുണ്ടാകുന്ന ഈ ദുരന്തങ്ങള്‍ തെളിയിക്കുന്നത്. ആരോഗ്യ രംഗത്തെക്കുറിച്ചുള്ള ഒന്നും രണ്ടും പിണറായി സര്‍ക്കാറിന്റെ അവകാശവാദങ്ങളിലെ കാപട്യത്തിനുള്ള ഒന്നാമത്തെ ഉദാഹരണമാണ് കോഴിക്കോട് മെഡിക്കല്‍ കോളജ്. ദിവസങ്ങളുടെ ഇടവേളകളിലുണ്ടായ ഈ മുന്നറിയിപ്പുകളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് മെഡിക്കല്‍ കോളജില്‍ ആവശ്യമായ സൗകര്യങ്ങളും സംവിധാനങ്ങളും ഒരു ക്കാനെങ്കിലും സര്‍ക്കാര്‍ ഇനിയെങ്കിലും തയാറാകേണ്ടതുണ്ട്.

Continue Reading

Article

അക്ഷര വിപ്ലവത്തിന്റെ ദീപശിഖ

EDITORIAL

Published

on

നിന്റെ കാലിലൊന്ന് നഷട്മാകുമ്പോള്‍ നീ ഒരു കാലില്‍ നില്‍ക്കണം, കാലുകള്‍ രണ്ടും നഷ്ടമാകുമ്പോള്‍ കൈകളാകണം കരുത്ത്, കൈകളും വിധി കൊണ്ടു പോകുമ്പോള്‍ നീ നിന്റെ ബുദ്ധിയുടെ കരുത്തില്‍ മുന്നേറണം’. വിധിയോട് പൊരുതി ഒരു നാടിന്റെ മാത്രമല്ല, ഒരു ജനതയുടെ തന്നെ വെളിച്ചമായി മാറിയ കെ.വി റാബിയയുടെ വാക്കുകളാണിത്. ആയുസ് മുഴുവന്‍ ചക്രക്കസേരയിലിരുന്ന്, ജീവിതം പോരാട്ടമാക്കിമാറ്റിയ കെ.വി റാബിയയെന്ന പത്മ പുരസ്‌കാര ജേതാവിന്റെ വിയോഗം ഒരു കാലഘട്ടത്തിന്റെ അന്ത്യംകൂടിയാണെന്ന് നിസംശയം പറയാന്‍ കഴിയും. തളര്‍ന്നുപോവാന്‍ കാരണങ്ങള്‍ അനവധിയുണ്ടായിട്ടും തനിക്ക് ചെയ്തുതീര്‍ക്കാനെന്തക്കെയുണ്ടെന്ന് മാത്രം ചിന്തിച്ച അവര്‍ പുതുതലമുറക്ക് സമ്മാനിക്കുന്നത് ഏറ്റവും വലിയ കൗതുകവും പ്രചോദനവുമാണ്. പത്മത്തിളക്കത്തില്‍, തന്റെ കലാലയമായ തിരൂരങ്ങാടി പി.എ സ്.എം.ഒ കോളജ് ഒരുക്കിയ സ്വീകരണ സമ്മേളനത്തില്‍ തിങ്ങിക്കൂടിയ ആബാല വൃദ്ധത്തെനോക്കി അവര്‍ പറഞ്ഞു, ‘നിങ്ങള്‍ക്കുള്ളത് ഞങ്ങള്‍ക്കില്ല, എന്നാല്‍ ഞങ്ങള്‍ക്കുള്ളത് നിങ്ങള്‍ക്കുമില്ല’. അംഗീകാരങ്ങളുടെ അഹന്തയായിരുന്നില്ല, ആത്മവിശ്വാസത്തിന്റെ പിന്‍ബലമായിരുന്നു അവരെക്കൊണ്ട് അങ്ങനെ പറയിപ്പിച്ചത്. അവശതയും അനാഥത്വവും പേറുന്നവര്‍ക്ക് ആരോഗ്യമുള്ളവര്‍ പിന്തുണ നല്‍കണമെന്നും ശാരീരിക വൈകല്യങ്ങള്‍ മുഖ്യധാരയില്‍നിന്ന് മാറ്റിനിര്‍ത്താന്‍ കാരണമാവരുതെന്നും അവര്‍ അതിയായി ആഗ്രഹിക്കുകയും അതിനായി പ്രവര്‍ത്തിച്ചു കൊണ്ടേയിരിക്കുകയും ചെയ്തു.

തകര്‍ന്നുപോവാനും തളര്‍ന്നിരിക്കാനും കാരണങ്ങളെമ്പാടുമുണ്ടായിരുന്നു റാബിയക്ക്. ചെറുപ്പത്തിലേ പിടിപെട്ട പോളിയോ, പാതി തളര്‍ന്ന ശരീരം, കാന്‍സര്‍, വീല്‍ചെയര്‍ ജീവിതം അങ്ങനെ പരീക്ഷണങ്ങളുടെ പട്ടിക നീണ്ടു നിവര്‍ന്നു കിടക്കുന്നു. എന്നാല്‍ എല്ലാ പരിമിതികളെയും പ്രതിരോധിക്കാന്‍ അവര്‍ കൂടെ കൂട്ടിയത് ഒരിക്കലും നശിക്കാത്ത അക്ഷരങ്ങളെയായിരുന്നു. ആ കരുത്തില്‍ സ്വന്തം ഗ്രാമമായ വെള്ളിലക്കാടില്‍ നിന്നാരംഭിച്ച വൈജ്ഞാനിക, സാമൂഹിക വിപ്ലവം കേരളവും ഇന്ത്യയും കടന്ന് ലോകത്തോളം ഉയര്‍ന്നുപൊങ്ങുകയായിരുന്നു. പ്രയാസങ്ങളും പരിമിതികളും ഒന്നിന്റെയും ഒടുക്കമല്ലെന്നു മാത്രമല്ല, പലതിന്റെയും തുടക്കം കൂടിയാണെന്ന് അവര്‍ ജീവിതംകൊണ്ട് തെളിയിച്ചു. വേദനകളേയും കൂടെ കൂട്ടിയായിരുന്നു കുഞ്ഞുറാബിയയുടെ ഭൂമുഖത്തേക്കുള്ള കടന്നു വരവു തന്നെ. മുട്ടിലിഴയുമ്പോഴും പിച്ചവെക്കുമ്പോഴും വിടാതെ പിന്തുടര്‍ന്ന വേദനകള്‍ സ്‌കൂള്‍ പ്രായത്തിലും റാബിയയെ വിട്ടുപോകാന്‍ തയാറായില്ല. എന്നാല്‍ അതിന്റെ പേരില്‍ സങ്കടപ്പെട്ട് വീട്ടിലിരിക്കാന്‍ ആ മിടുക്കിക്കുട്ടി തയാറല്ലായിരുന്നു. വേദനകള്‍ കടിച്ചമര്‍ത്തി അക്ഷരങ്ങളെ കൂട്ടുപിടിച്ച് കൂട്ടുകാരികളെ താങ്ങാക്കി അവള്‍ സ്‌കൂളിലേക്ക് നടന്നു നീങ്ങി. പത്താം ക്ലാസിലെത്തിയപ്പോഴേക്കും വിധി പോളിയോയുടെ രൂപത്തിലായിരുന്നു റാബിയയെ പരീക്ഷിച്ചത്. സ്വപ്നങ്ങള്‍ മടക്കിവെച്ച് കിടക്കപ്പായയില്‍ അഭയം തേടിപ്പോകേണ്ടിവരുന്ന അസന്നിഗ്ധ ഘട്ടത്തിലും ആ കൗമാരക്കാരി തോറ്റുകൊടുക്കാന്‍ തയാറായില്ല. കു ടുംബത്തിന്റെ കൂടി പൂര്‍ണ പിന്തുണയില്‍ വേദനകള്‍ കടിച്ചമര്‍ത്തി അവള്‍ സ്‌കൂള്‍ കാലത്തെ മാത്രമല്ല, കോളജ് കാലത്തെയും അതിജയിച്ചു. പരന്ന വായനയുടെ പിന്‍ബലത്തില്‍ ലോകത്തെ അടുത്തറിയുകയും സ്വയം വേദനകള്‍ മാറ്റിവെച്ച്, സങ്കടപ്പെടുന്നവരുടെയും ഒറ്റപ്പെട്ടുപോയ വരുടെയും ഇടയിലേക്ക് ഇറങ്ങിച്ചെല്ലുകയും ചെയ്തു. പിന്നീടങ്ങോട്ട് ഇക്കഴിഞ്ഞ ദിവസം വരയുള്ള ജീവിതമാകട്ടെ ചരിത്രത്തിന്റെ ഭാഗമാവുകയും ചെയ്തു.

സാക്ഷരതാ പ്രവര്‍ത്തനങ്ങളിലൂടെ സ്വയം അനുഭവിച്ചറിഞ്ഞ അക്ഷരങ്ങളുടെ വെളിച്ചം മറ്റുള്ളവരിലേക്കു കൂടി പകര്‍ന്നു നല്‍കിയായിരുന്നു തന്റെ ജീവിത ദൗത്യത്തിന്റെ തുടക്കം. സ്വന്തം വീടിനോട് ചേര്‍ത്ത് കെട്ടിയുണ്ടാക്കിയ വെള്ളിലക്കാട് ട്യൂഷന്‍ സെന്റര്‍ പില്‍ക്കാലത്ത് അക്ഷര വിപ്ലവത്തിന്റെ മാത്രമല്ല, കേരളത്തിലെ സാക്ഷരതാ പ്രസ്ഥാനത്തിന്റെ കൂടി അടയാളപ്പെടുത്തലായി മാറി. 1990 ല്‍ തുടക്കം കുറിച്ച സാക്ഷരതാ പ്രവര്‍ത്തനത്തില്‍ എട്ടു വയസ് മുതല്‍ 80 വയസുവരെയുള്ളവര്‍ പങ്കാളികളായി. അസാധ്യവും അല്‍ഭുതകരവുമായ ഈ ഉദ്യമം ഉദ്യോഗസ്ഥ വൃന്ദത്തെപ്പോലും ഞെട്ടിച്ചുകളഞ്ഞു. ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ പ്രശസ്തിയുടെ കൊടുമുടി കയറിയ പ്രസ്ഥാനത്തിന് പിന്തുണയുമായി സംസ്ഥാന സര്‍ക്കാര്‍ തന്നെ രംഗത്തെത്തുകയുണ്ടായി. ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ എന്ന പദ്ധതിയുടെ ഭാഗമായി ട്യൂഷന്‍ സെന്റര്‍, സ്ത്രീകളുടെ ഗ്രന്ഥശാല, സ്വയം തൊഴില്‍ സംരഭങ്ങള്‍, ബോധവല്‍ക്കരണ ശാക്തീകരണ പരിപാടികള്‍ തുടങ്ങിയ പദ്ധതികള്‍ക്കും അവര്‍ തുടക്കം കുറിച്ചു.

അക്ഷര വെളിച്ചം മാത്രമല്ല, അക്ഷരാര്‍ത്ഥത്തില്‍ നാടിന്റെ വെളിച്ചവും വഴികാട്ടിയുമായി മാറാനും അവര്‍ക്ക് സാധിച്ചു. സൗകര്യപ്രദമായ റോഡ്, വൈദ്യുതി കണക്ഷന്‍, ടെലിഫോണ്‍ കണക്ഷന്‍, കുടിവെള്ളം എന്നിവയെല്ലാം റാബിയയിലൂടെയാണ് വെള്ളിലക്കാടിലും പരിസര പ്രദേശ ങ്ങളിലും എത്തിച്ചേര്‍ന്നത്. കടന്നുപോയ പരീക്ഷണങ്ങളെയെല്ലാം അതിജയിച്ച അവര്‍ തന്നെപ്പോലെയുള്ളവരെ കൈപ്പിടിച്ചുയര്‍ത്താനുള്ള ശ്രമങ്ങളിലും മുഴുകുകയുണ്ടായി. ‘ചലനം’ എന്ന സന്നദ്ധ സംഘടനയുടെ രൂപീകരണത്തിലൂടെ ശാരീരിക വെല്ലുവളി നേരിടുന്നവര്‍, സ്ത്രീകള്‍, കുട്ടികള്‍ എന്നവരെയെല്ലാം ചേര്‍ത്തുനിര്‍ത്തി. സ്ത്രീധനം തുടങ്ങിയ സാമൂഹ്യ തിന്മകള്‍ക്കെതിരായ പോരാട്ടവും ഇതിലൂടെ അവര്‍ നിര്‍വഹിച്ചു. കഠിനാധ്വാനത്തിനുള്ള അംഗീകാരമായി നാഷണല്‍ യൂത്ത് അവാര്‍ഡ്, സംസ്ഥാന സാക്ഷരതാ മിഷന്‍ അവാര്‍ഡ്, യു.എന്‍ നാഷണല്‍ അവാര്‍ഡ്, ഏറ്റവും ഒടുവില്‍ രാജ്യത്തിന്റെ പരമോന്നത പുരസ്‌കാരമായ പത്മശ്രീ എന്നിവയെല്ലാം അവരെ തേടിയെത്തി. പ്രതിസന്ധികളെ പ്രസന്നതയോടെ നേരിട്ട ഈ ധീരവനിത തന്റെ കാലക്കാര്‍ക്കു മാത്രമല്ല, വരാനിരിക്കുന്ന തലമുറകള്‍ക്കും വലിയ പ്രചോദനം ബാക്കിവെച്ചാണ് ചരിത്രത്തിന്റെ ഭാഗമായിത്തീരുന്നത്.

Continue Reading

Trending